Tuesday, April 10, 2012

പ്രത്യാശ പകര്‍ന്ന സര്‍ദാരിയുടെ സന്ദര്‍ശനം


           ഇന്ത്യക്കും പാക്കിസ്താനുമിടയിലെ പ്രശ്‌നങ്ങള്‍ പ്രായോഗികമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും പാക് പ്രസിഡണ്ട് ആസഫലി സര്‍ദരിയും ദല്‍ഹിയിലെ കൂടിക്കാഴ്ചക്കു ശേഷം വ്യക്തമാക്കിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നിരന്തരം സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന രാഷ്ട്രങ്ങളെന്ന നിലയില്‍ എത്ര അഴിച്ചാലും അഴിയാത്ത കുരുക്കുകളെയാണ് ഇന്ത്യയും പാക്കിസ്താനും അഭിമുഖീകരിക്കുന്നത്. അജ്മീറിലെ കാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ദര്‍ഗ സന്ദര്‍ശിക്കാനെത്തിയ സര്‍ദാരിക്ക് വേണമെങ്കില്‍ സുദീര്‍ഘമായ ചര്‍ച്ചക്ക് സമയം കാണാമായിരുന്നു. അതിന് മാത്രം പ്രശ്‌നങ്ങള്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. സര്‍ദാരിയുടെ ക്ഷണമനുസരിച്ച് സപ്തമ്പറില്‍ മന്‍മോഹന്‍ സിംഗ് പാക്കിസ്താന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ സാര്‍ക്ക് ഉച്ചകോടിക്കിടയില്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ക്ഷണിച്ചിരുന്നെങ്കിലും പാക്കിസ്താന്റെ ഭാഗത്തുനിന്ന് കാതലായ നടപടി ഉണ്ടായതിനു ശേഷമാകാം സന്ദര്‍ശനമെന്ന സമീപനമാണ് മന്‍മോഹന്‍ സിംഗ് സ്വീകരിച്ചത്.

           ജനറല്‍ പര്‍വേശ് മുഷറഫിന് ശേഷം ഏഴുവര്‍ഷം കഴിഞ്ഞാണ് മറ്റൊരു പാക് പ്രസിഡണ്ട് ഇന്ത്യയിലെത്തുന്നത്. അതിനിടയില്‍ പാക്ക് പ്രധാനമന്ത്രി  യൂസഫ് റാസ ഗീലാനി ഇവിടം സന്ദര്‍ശിച്ചിരുന്നു. മകനും പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ ഉള്‍പ്പെടെ 44 അംഗ സംഘത്തോടൊപ്പമാണ് സര്‍ദാരിയെത്തിയത്. നയതന്ത്ര ചട്ടവട്ടങ്ങളുടെ ഔപചാരികതകള്‍ ഇല്ലാത്ത സ്വകാര്യ സന്ദര്‍ശനമായതിനാല്‍ ഗൗരവ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്തില്ലെന്നാണറിവ്. 

               മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന നിലയില്‍ ലശ്ക്കറെ ത്വയ്യിബ നേതാവ് ഹാഫിസ് സഈദിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പാക്കിസ്താന്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ മുഖ്യവിഷയമാക്കാന്‍ ഇന്ത്യ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് സര്‍ദാരി പ്രതികരിച്ചത്. രണ്ടു രാജ്യങ്ങളുടെയും ആഭ്യന്തര സെക്രട്ടറിമാര്‍ അടുത്ത മാസം കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം അവിടെ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദേശം ഇന്ത്യ അംഗീകരിച്ചിരിക്കുകയാണ്. പാക്കിസ്താനില്‍ നിന്നും നുഴഞ്ഞുകയറി ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്ന നമ്മുടെ പരാതിക്ക് തീര്‍ച്ചയായും പരിഹാരം ഉണ്ടാവേണ്ടതുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ പാക്കിസ്താന് പങ്കില്ലെങ്കില്‍ അത്- അയല്‍രാജ്യമെന്ന നിലയില്‍ വിശേഷിച്ചും ഇന്ത്യയെ പാക്കിസ്താന്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

          സിയാച്ചിന്‍, സര്‍ക്രീക്, കശ്മീര്‍ തുടങ്ങിയ വിഷയങ്ങള്‍ ഘട്ടംഘട്ടമായി ചര്‍ച്ച ചെയ്യണമെന്ന ഇരു രാജ്യങ്ങളുടെയും ഇതപര്യന്തമുള്ള ആഗ്രഹം ഇതുവരെ ഫലപ്രദമായി നടന്നിട്ടില്ല. എന്നാല്‍ സാര്‍ക്രീക് പ്രശ്‌നം താമസിയാതെ പരിഹരിക്കാനാവുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ കച്ചിനെയും പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയേയും വേര്‍തിരിച്ചുകൊണ്ട് അറബിക്കടലിലേക്ക് തുറകക്കുന്ന 96 കിലോമീറ്റര്‍ നീണ്ട ചതുപ്പ് പ്രദേശമാണ് സര്‍ക്രീക.് ഇതില്‍ ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയെചൊല്ലിയുള്ള തര്‍ക്കംഏതാണ്ട് പരിഹാരത്തിന്റെ വക്കിലാണ്. ഭീകരതയുടെ കാര്യത്തിലും ആരോപണപ്രത്യാരോപണങ്ങള്‍ക്കപ്പുറം ആശങ്കാജനകമായ സാഹചര്യം ലഘൂകരികക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടന്നിരുന്നുവെങ്കിലും കൂടുതല്‍ ചുവടുവെപ്പുകള്‍ ഇനിയും അനിവാര്യമാണ്.

           ഇന്ത്യയും പാക്കിസ്താനും തമ്മില്‍ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ആദ്യം വേണ്ടത്. ഇരു രാജ്യങ്ങളിലേയും ഭരണകൂടങ്ങളുടെ അവകാശവാദങ്ങള്‍ എന്തായാലും ഇക്കാര്യത്തില്‍ അല്‍പം പോലും മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമ്മതിച്ചേ മതിയാവൂ. വിശ്വാസവര്‍ധക ചര്‍ച്ചകള്‍ ക്രമാനുഗതമായി പുരോഗമിക്കുന്നുവെന്നാണ് രണ്ടു നേതാക്കളും അവകാശപ്പെട്ടത്. എന്തായാലും മറ്റേത് ചര്‍ച്ചകളേക്കാളും മുന്‍ഗണന ഇതിന് നല്‍കേണ്ടതുണ്ട്. അയല്‍ രാജ്യങ്ങളെന്ന നിലയില്‍ പാക്കിസ്താനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദപൂര്‍വമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

          ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും അയല്‍പക്ക ബന്ധം സുദൃഢമാക്കാനുള്ള നടപടികള്‍ മിക്കതും പാതിവഴിയില്‍ തന്നെ നില്‍കക്കുകയാണ്. അതിനിടയില്‍ പലവട്ടം യുദ്ധങ്ങളും നടന്നു. ഇപ്പോഴും  ശത്രുരാഷ്ട്രങ്ങളെ പോലെ തന്നെ കഴിയുന്നു. യുദ്ധം നടക്കുന്നില്ലെങ്കിലും നുഴഞ്ഞകയറ്റവും ഭീകരാക്രണവും യുദ്ധത്തേക്കാള്‍ വലിയ വെല്ലുവിളിയായി തന്നെ നിലനില്‍ക്കുന്നു. നിര്‍ണായകമെന്ന് കരുതി ജനങ്ങള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന പല ഉന്നതതല ചര്‍ച്ചകളും അവസാനം ചാപ്പിള്ളയായതാണ് അനുഭവം.
സര്‍ദാരിയുടെ മകന്‍ ബിലാവന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇവിടെ എത്തിയ ഉടന്‍ ഇന്ത്യക്ക് സമാധാനം ആശംസിച്ച ബിലാവന്‍ വലിയ പ്രതീക്ഷയാണ് സമ്മാനിച്ചത്. രാഹുല്‍ഗാന്ധിയെ പാക്കിസ്താന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തതിലൂടെ പുതിയൊരു ചരിത്രം രചിക്കപ്പെടുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. രണ്ടു രാജ്യങ്ങളുടെയും ഭാവി വാഗ്ദാനങ്ങളെന്ന നിലയില്‍ രാഹുലിനും ബിലാവനും പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കാണാന്‍ കഴിയട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...