Tuesday, December 21, 2010

കാര്‍ക്കരെ വധം:സത്യം കണ്ടെത്തണം

ആഴത്തിലുള്ള ആ സംശയത്തിന് ആത്മാര്‍ത്ഥതയോടെ അന്നാരും മറുപടി പറഞ്ഞില്ല. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എ ടി എസ് മേധാവി ഹേമന്ത് കാര്‍ക്കരെ ഹിന്ദു തീവ്രവാദികളില്‍നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന  എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ്ങിന്റെ വെളിപ്പെടുത്തല്‍, രാജ്യസ്‌നേഹികള്‍ മനസ്സില്‍ സൂക്ഷിച്ച സംശയങ്ങള്‍ക്ക് വൈകിയെങ്കിലും ബലംനല്‍കിയിരിക്കുന്നു. മലേഗാവ് സ്‌ഫോടനത്തില്‍ ഹിന്ദു തീവ്രവാദികളുടെ പങ്ക് അന്വേഷിക്കുന്നതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് കൊല്ലപ്പെടുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് കാര്‍ക്കരെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ന്യൂനപക്ഷകാര്യമന്ത്രിയായിരുന്ന എ ആര്‍ ആന്തുലെയും കാര്‍ക്കരെയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഭീകരവാദികള്‍ക്ക് കാര്‍ക്കരെയെ വധിക്കേണ്ട കാര്യമില്ലെന്നും മറ്റാരോ ആണ് ഇതിന് പിന്നിലെന്നും പറഞ്ഞ ആന്തുലയെ അദ്ദേഹത്തിന്റെ  പാര്‍ട്ടിയോ പ്രതിപക്ഷമോ പിന്തുണച്ചില്ലെന്ന് മാത്രമല്ല വിമര്‍ശിക്കുകയും ചെയ്തു. ഈ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിപദവും നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റും നിഷേധിച്ചു.
ദിഗ് വിജയ്‌സിങ്ങിനെതിരെ ബി ജെ പിയും സംഘ്പരിവാറും രംഗത്തുവരിക സ്വാഭാവികം. സിങ്ങ് പക്ഷെ തന്റെ പ്രസ്താവനയില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. മാത്രമല്ല മാധ്യമ പ്രവര്‍ത്തകരോട് തന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അദ്ദേഹം വ്യക്തത വരുത്തുകയും ചെയ്തു. വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ, എ ഐ സി സി സെക്രട്ടറി പാക്കിസ്താന്‍ ഏജന്റിനെ പോലെ സംസാരിക്കുന്നുവെന്ന് ആക്ഷേപിക്കുകയുമുണ്ടായി. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ പ്രക്ഷോഭരംഗത്തിറങ്ങിയ പാര്‍ട്ടിയാണ് ബി ജെ പി. മഹരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ തലവനായി ചാര്‍ജെടുത്ത ഹേമന്ത് കാര്‍ക്കരെയാണ് ഹിന്ദു സന്യാസിനിയടക്കമുള്ളവര്‍ക്ക് സ്‌ഫോടനത്തിലുള്ള പങ്ക് പുറത്തുകൊണ്ടുവന്നതും പ്രതികളെ അറസ്റ്റ്‌ചെയ്തതും.  എവിടെ സ്‌ഫോടനം നടന്നാലും മുസ്‌ലിംകളെ തീവ്രവാദികളെന്ന് മുദ്രകുത്തി വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹിന്ദു തീവ്രവാദികളും ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന സത്യം രാജ്യം തിരിച്ചറിഞ്ഞത്.  മലേഗാവിലും മുസ്‌ലിംകള്‍ തന്നെയായിരുന്നുവല്ലോ ആദ്യം വേട്ടയാടപ്പെട്ടത്. അതുകൊണ്ട് ഹേമന്ത് കാര്‍ക്കരെയോട് ഹിന്ദുത്വ ശക്തികള്‍ക്ക് അമര്‍ഷമുണ്ടാവുക സ്വാഭാവികമാണ്.
മുംബൈ ഭീകരാക്രമണത്തില്‍ ഹേമന്ത് കാര്‍ക്കരെ കൊല്ലപ്പെട്ടത് ഇന്റലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണെന്ന് മുന്‍ മഹരാഷ്ട്ര ഐ ജി,  എസ് എം മുശ്‌രിഫ്  വെളിപ്പെടുത്തിയിരുന്നു.  ഹൂ കില്‍ഡ് കാര്‍ക്കരെ, ദ റിയല്‍ ഫെയ്‌സ് ഓഫ് ടററിസം ഇന്ത്യ എന്ന അദ്ദേഹത്തിന്റെ  പുസ്തകം അതുകൊണ്ട് തന്നെ വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഹിന്ദു തീവ്രവാദികള്‍ ഉള്‍പ്പെട്ട 2006ലെ മലേഗാവ്   സ്‌ഫോടനക്കേസ് വഴിതിരിച്ചുവിടാന്‍ വേണ്ടിയാണ് കാര്‍ക്കരെ ഇല്ലാതാക്കിയതെന്നും മുശ്‌രഫ് എഴുതി. മലേഗാവ് കേസിന്റെ അന്വേഷച്ചുമതലയില്‍നിന്ന് കാര്‍ക്കരെയെ ഒഴിവാക്കി പകരം കെ പി രഘുവന്‍ഷിയെ അന്വേഷണം ഏല്‍പിക്കാനും ഇന്റലിജന്‍സ് വിഭാഗത്തിന് പദ്ധതിയുണ്ടായിരുന്നു.
മുംബൈയിലെ താജ്, ഓബ്‌റോയ് ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായ ഏറ്റുമുട്ടലാണ് കാര്‍ക്കരെ കൊല്ലപ്പെട്ട കാമ ആശുപത്രിക്ക് സമീപമുണ്ടായത്. സി എസ് ടി റെയില്‍വെ സ്റ്റേഷനില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോഴാണ് ഈ ആശുപത്രിക്ക് സമീപവും രംഗഭവന്‍ ലൈന്‍സിലും ഏറ്റുമുട്ടലുണ്ടായത്. രണ്ടും നടത്തിയത് ഒരേ തീവ്രവാദികളാണെന്നാണ് പറയപ്പെട്ടിരുന്നത്. ഒരേ സമയം ഒരേ തീവ്രവാദികള്‍ എങ്ങനെയാണ് രണ്ടിടത്ത് ആക്രമണം നടത്തുക?
കാമ ആശുപത്രിക്ക് സമീപത്ത് നിന്ന് തീവ്രവാദികള്‍ മറാത്തിഭാഷ സംസാരിച്ചതായി മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്ക് തീവ്രവാദികള്‍ മറാത്തി സംസാരിച്ചുവെന്ന് ആരും വിശ്വസിക്കില്ല. ഹിന്ദു തീവ്രവാദികള്‍ക്ക് വേണ്ടി ബ്രാഹ്മണ മേധാവികളാണ് കാര്‍ക്കരെയുടെ കഥകഴിച്ചതെന്ന് മുശ്‌രിഫ് പുസ്തകത്തില്‍ വിശദീകരിച്ചതിനെ  തീര്‍ത്തും ശരിവെക്കുന്നതാണ് ദിഗ് വിജയ്‌സിങ്ങിന്റെ പുതിയ വെളിപ്പെടുത്തലും. കഴിഞ്ഞ ജനുവരിയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഹേമന്ത് കാര്‍ക്കരെയെ കടന്നാക്രമിച്ചവരില്‍ മുമ്പന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയായിരുന്നു. അതുകൊണ്ടാണ് മോഡി വച്ചുനീട്ടിയ ഒരു കോടിരൂപയുടെ സഹായം ഭാര്യ കവിതാ കാര്‍ക്കരെ നിരസിച്ചത്.
ദിഗ് വിജയ്‌സിങ്ങിന്റെ ആരോപണത്തെ കുറിച്ച് മുംബൈ പൊലീസില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. വൈകിയാണെങ്കിലും ഇങ്ങനെയൊരു വെളിപ്പെടുത്തലിന് ആര്‍ജവം കാണിച്ച സിങ്ങും വലിയൊരു ധാര്‍മികദൗത്യമാണ് നിര്‍വഹിച്ചത്. ആന്തുലയെ എല്ലാവരും ചേര്‍ന്നു ക്രൂശിച്ചപ്പോള്‍ അദ്ദേഹത്തിന് ഈ സത്യം പറയാമായിരുന്നു.
രാജ്യത്തിന്റെ സുസ്ഥിരതയും ഭദ്രതയും തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ശക്തികള്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. പലപ്പോഴും ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുന്ന മാധ്യമങ്ങളും പൊലീസും നിരപരാധികളെ വേട്ടയാടുകയാണ് ചെയ്യുന്നത്. മലേഗാവ്, നന്ദേഡ്, ഗോവ, സംഝോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളിലെ യഥാര്‍ഥ പ്രതികളെ വളരെ വൈകിയാണ് പൊലീസ് കണ്ടെത്തിയത്. അതിന്റെ പേരില്‍ നിരപരാധികളായ നിരവധി മുസ്‌ലിംയുവാക്കളാണ് ആദ്യം അറസ്റ്റിലായത്. സ്‌ഫോടനങ്ങള്‍ തുടരെ തുടരെ രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും പ്രതികളെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്കെല്ലാം മുന്‍ധാരണയായിരുന്നു. പൊലീസും രഹസ്യാന്വേഷണ വിഭാഗവും  കോടതികള്‍ പോലും പലപ്പോഴും ക്രൂരമായ കൃത്യവിലോപമാണ് കാണിച്ചത്. നീതിന്യായ വ്യവസ്ഥയുടെ പ്രകാശവലയം വികസിച്ചെങ്കില്‍ മാത്രമേ ഉല്‍ക്കണ്ഠാജനകമായ പ്രതിലോമപ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്താനാവൂ. കാര്‍ക്കരെയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ കണ്ടെത്തി അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കുകയും വേണം.

2 comments:

  1. പാകിസ്ഥാന് വേണ്ടി ലേഖനം എഴുതാന്‍ ഇന്ത്യയില്‍ എത്ര പേരാണുള്ളത്? തന്റെ ഭര്‍ത്താവിന്റെ പേരില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്ന തരത്തിലുള്ള ഇത്തരം ദുരാരോപണങ്ങള്‍ ഉന്നയിക്കരുതെന്നും കവിത കരക്കാരെ പറഞ്ഞത് കേട്ടില്ലേ മഹാനെ? രാജ്യ സ്നേഹികളുടെ മനസ്സിലല്ല ഇത്തരം സംസയങ്ങള്‍ ഉണ്ടാകുന്നതു; രാജ്യദ്രോഹികളുടെ മനസ്സിലാണ്

    ReplyDelete

Related Posts Plugin for WordPress, Blogger...