Monday, January 21, 2013

ബാഫക്കിതങ്ങളും കെ എം മൗലവിയും


           സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ സമുന്നതനും മാതൃകായോഗ്യനുമായ മുസ്‌ലിം ലീഗ് നേതാവായിരുന്നു. നിസ്വാര്‍ഥനും നിഷ്‌ക്കളങ്കനുമായിരുന്നു അദ്ദേഹമെന്നതിലും തര്‍ക്കമില്ല. മതവിശ്വാസത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കണ്ട മഹാനായ ആ നേതാവില്‍ നിന്ന് ഇന്നത്തെ നേതൃത്വത്തിന് ധാരാളം പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുണ്ട്.

          അദ്ദേഹത്തിന്റെ 40-ം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ടി മുഖപത്രത്തില്‍ സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ എഴുതിയ ലേഖനത്തിലെ പ്രധാന പരാമര്‍ശം പക്ഷെ  സത്യത്തിന് നിരക്കാത്തതായിപ്പോയി. കെ എം മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ മുജാഹിദ് നേതാക്കളെ മുസ്‌ലിംലീഗിന്റെ തട്ടകത്തില്‍  നിലയുറപ്പിച്ചത് ബാഫക്കിത്തങ്ങളാണെന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ചരിത്രസത്യത്തിന് തീര്‍ത്തും വിരുദ്ധമാണ്. കെ എം മൗലവിയും സീതിസാഹിബുമെല്ലാം കേരളത്തിലെ ലീഗിന്റെ സ്ഥാപകനേതാക്കളായിരുന്നുവെന്ന യാഥാര്‍ഥ്യം ഇതുവരെ ബാവ മനസ്സിലാക്കാത്തത് കഷ്ടമായിപ്പോയി.

           ബാഫക്കിതങ്ങള്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത് മുസ്‌ലിംലീഗിനെ എതിര്‍ത്തുകൊണ്ടാണ്. 1937ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ കുറുമ്പ്രനാട്-കോഴിക്കോട് റൂറല്‍ മണ്ഡലത്തില്‍ ബി പോക്കര്‍ സാഹിബായിരുന്നു ലീഗു സ്ഥാനാര്‍ഥി.  ഖാന്‍ ബഹദൂര്‍ ആറ്റക്കോയതങ്ങളായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മുസ്‌ലിംലീഗും മുതലാളിത്തവും തമ്മില്‍ ഏറ്റുമുട്ടിയ ആ തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ക്ക് വേണ്ടിയാണ് ബാഫക്കിതങ്ങള്‍ രംഗത്തിറങ്ങിയത്.

           ഭരണഘടനാ വിദഗ്ധനും സുപ്രീം കോടതി അഭിഭാഷകനും വാഗ്മിയുമായിരുന്നു പോക്കര്‍ സാഹിബ്. (1952ല്‍ അദ്ദേഹം മദിരാശി അസംബ്‌ളിയിലേക്കും 1957ല്‍ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു) തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിനു ശേഷം കെ എം മൗലവിയും കെ എം സീതിസാഹിബും തങ്ങളെ ലീഗിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയുമാണുണ്ടായത്. സത്താര്‍ സേട്ടുവിനു പകരം മലബാര്‍ജില്ലാ ലീഗിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ പേര് നിര്‍ദേശിച്ചത് കെ എം മൗലവിയാണ്.

          തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രസിദ്ധീകരണം തുടങ്ങിയതും സീതിസാഹിബിന്റെയും കെ എം മൗലവി, മുഹമ്മദ് മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു.  വസ്തുത ഇങ്ങനെയാണെന്നിരിക്കെ ചരിത്രസത്യത്തെ പരിഹസിക്കുകയാണ് ബാവ ചെയ്തത്. അതിന് ഉപയോഗിച്ചതാകട്ടെ ചന്ദ്രിക പത്രവും. പാര്‍ടിയെ സുന്നിവല്‍ക്കരിക്കാനുള്ള അമിതാവേശത്തിനിടയില്‍ വായനക്കാരെയും പാര്‍ടി പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോയെന്ന് ബാവയും സഹപ്രവര്‍ത്തകരും പരിശോധിച്ചാല്‍ കൊള്ളാം.

          1980ല്‍ അറബി ഭാഷാ സമരത്തോടനുബന്ധിച്ച് യൂത്തുലീഗ് നടത്തിയ സമരത്തെ കുറിച്ചും ഇതുപോലെ സത്യവിരുദ്ധമായ ലേഖനം ചന്ദ്രികയില്‍  പ്രത്യക്ഷപ്പെട്ടത് ഓര്‍ക്കുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബിന്റെ ചരമദിനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലേഖനമെഴുതിയത്. മലപ്പുറം വെടിവെപ്പില്‍ ഒന്നാം പ്രതി താനാണെന്ന് ആലേഖനത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു.  മലപ്പുറം സംഭവത്തിലെ ഒന്നാംപ്രതി തിരൂര്‍ കൂട്ടായിയിലെ സി എം ടി കോയാലി എന്ന ആളായിരുന്നു. കണ്ടാലറിയാവുന്ന ആറായിരം പേരെ പ്രതിചേര്‍ത്ത ആ   കേസില്‍ കുഞ്ഞാലിക്കുട്ടി  പ്രതിയേ ആയിരുന്നില്ല. കോയാലി സാഹിബാകട്ടെ പാര്‍ടിയുടെ സംസ്ഥാന കൗണ്‍സിലറായിരുന്നു. അവിടെയും ചരിത്രത്തെ മാനഭംഗപ്പെടുത്താന്‍ ഒരു മന:സാക്ഷിക്കുത്തും ആര്‍ക്കുമുണ്ടായില്ല.

           ബാവ  ലേഖനത്തില്‍ അവകാശപ്പെടുന്നതു പോലെ  മരിച്ചവര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാനല്ല ലീഗ് സ്ഥാപിച്ചത്. ജീവിച്ചിരിക്കുന്നവരുടെ ജീവന്മരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ്. ഖാഇദെമില്ലത്തും ഖാഇദില്‍ ഖൗം ബാഫക്കിതങ്ങളും  സീതിസാഹിബും സി എച്ചുമെല്ലാം നിര്‍വഹിച്ച ദൗത്യത്തെ കുറിച്ച് ചുരുങ്ങിയ പക്ഷം എം സിയുടെ പുസ്തകമെങ്കിലും ബാവ വായിക്കണമായിരുന്നു. പട്ടിക്കാട് ജാമിഅ.നൂരിയ്യ അറബിക്കോളജ് യൂണിവാഴ്‌സിറ്റിയാക്കണമെന്ന് ബാഫക്കിതങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന ബാവയുടെ കണ്ടുപിടുത്തവും ശരിയല്ല.  തങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അങ്ങനെ ഒരാവശ്യം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കോളെജിന്റെ ഭരണസാരഥ്യം വഹിച്ചവര്‍ക്ക് അത് നിര്‍വഹിക്കാമായിരുന്നു. ബാഫക്കിതങ്ങള്‍ക്ക് ശേഷം പട്ടിക്കാടിന്റെ അമരക്കാരായി വന്ന പാണക്കാട്ടെ തങ്ങന്മാര്‍ എന്തുകൊണ്ട് ബാഫക്കിതങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കിച്ചില്ല എന്ന് ബാവക്ക് അന്വേഷിക്കാമായിരുന്നു.

2 comments:

  1. പറയാന്‍ മടിക്കുന്ന സത്യത്തെ അനാവരണം ചെയ്യാന്‍ ഒരു ശ്രമം..ബാഫഖി തങ്ങളും, കെ എം മൌലവിയും ഒക്കെ മുസ്ലിം ലീഗിലൂടെ ഒരുമിച്ചു നിന്നതിന്റെ അനന്തരഫലമായാണ് സമസ്ത പോലും മാറ്റത്തിനെ വിധേയമാകുന്നത്. അനാവശ്യ കടുംപിടുത്തങ്ങളില്‍ നിന്നും മാറി മത/ഭൌതീക വിദ്യാഭ്യാസ രംഗത്തേക്ക് പോലും സമസ്ത കടന്നു വന്നത് ഇക്കാലത്താണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...