Friday, December 24, 2010

ഡോ. ഹനീഫിനോട് മാപ്പ് പറയുമ്പോള്‍..

  അവസാനം ഡോ: മുഹമ്മദ് ഹനീഫക്ക് അനുഭവങ്ങളുടെ മരുഭൂമിയില്‍നിന്ന് മോചനം. എല്ലാ അരക്ഷിതാവസ്ഥകള്‍ക്കും വിട. പകരം പ്രത്യാശയുടെ സുരക്ഷിതത്വം. നീറുന്ന ഓര്‍മകള്‍ക്ക് വിരാമം. ഡോക്ടര്‍ക്കെതിരെ ഉയര്‍ന്ന എല്ലാ കുപ്രചാരണങ്ങളും കാലപ്രവാഹത്തില്‍ കടപുഴകി വീണിരിക്കുന്നു. നിരപരാധിത്വത്തിന്റെ തെളിനീരില്‍ മുങ്ങിനിവരാന്‍ കഴിഞ്ഞതില്‍ അദ്ദേഹവും കുടുംബവും പ്രപഞ്ചനാഥനെ സ്തുതിക്കുന്നുണ്ടാവും. ഭീകരവാദം ചാര്‍ത്തി മണ്ണും വിണ്ണും മാത്രമല്ല ചക്രവാളങ്ങളെയും മലീമസമാക്കിയവര്‍ക്ക് അടുത്ത ഇരയെ കണ്ടെത്തുംവരെ ഇനി വിശ്രമിക്കാം.
  ഭീകരനെന്ന് മുദ്രകുത്തി ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിനെ അറസ്റ്റ്‌ചെയ്ത സംഭവത്തില്‍ മാപ്പുപറയുകയും ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി പുതിയ ചരിത്രത്തിന്റെ തോറ്റമുണര്‍ത്തിയിരിക്കുന്നു. തീക്കടല്‍ കടന്നെത്തിയ ഈ തിരുമധുരം ഓരോ ഇന്ത്യക്കാരനെയും ആഹ്ലാദഭരിതനാക്കും. ഹനീഫയുടെ നിരപരാധിത്വം രാജ്യത്താകമാനം പ്രത്യാശയുടെ പ്രകാശം വിതറും. നമുക്കിനി ഹൃദയം തുറന്ന് ചിരിക്കാമെന്ന് തോന്നുന്നു. അനീതിയെ പൂജിക്കേണ്ടിവന്ന ഓസ്‌ട്രേലിയയുടെ പശ്ചാത്താപബോധം ആഗോളസമൂഹത്തിന് നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്.
  ബ്രിട്ടനിലെ ഗ്‌ളാസ്‌ഗോ രാജ്യാന്തര വിമാനത്താവളത്തില്‍ 2007 ജൂലൈയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ബാംഗ്‌ളൂര് സ്വദേശി ഡോ: ഹനീഫ് ഓസ്‌ട്രേലിയയില്‍ അറസ്റ്റിലായത്. ഗ്‌ളാസ്‌ഗോയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീകരനെന്ന് മുദ്രകുത്തിയായിരുന്നു അറസ്റ്റ്. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ആശുപത്രിയില്‍ ഡോക്ടറായി ഹനീഫ് സേവനമനുഷ്ഠിച്ചുവരികയായിരുന്നു.  ഉന്നത വിദ്യാഭ്യാസമുള്ള മുസ്‌ലിംയുവാക്കളും ഭീകരബന്ധമുള്ളവരാണെന്ന പ്രചാരണത്തിന് ഇത് ശക്തിപകരുകയും ചെയ്തു. ബോമ്പാക്രമണത്തിന് പദ്ധതിയിട്ടവര്‍ ഉപയോഗിച്ച സിം കാര്‍ഡ് ഹനീഫിന്റെ പേരിലുള്ളതായിരുന്നുവെന്ന കാരണത്താലാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ വഴിവെച്ചത്. വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി സബീല്‍ അഹമ്മദിന്റെ ബന്ധുവായത്  ഹനീഫക്ക് വിനയാവുകയായിരുന്നു. 
  പിന്നീട് നടന്ന അന്വേഷണത്തില്‍ ഡോക്ടര്‍ നിരപരാധിയാണെന്ന് കണ്ടെത്തിയെങ്കിലും അദ്ദേഹത്തിന്റെ വിസ ഓസ്‌ട്രേലിയ റദ്ദാക്കി. ഇന്ത്യയിലേക്ക് മടങ്ങിയ ഹനീഫ് ഓസ്‌ട്രേലിയന്‍ കുടിയേറ്റമന്ത്രിയായിരുന്ന കെവിന്‍ ആന്‍ഡ്രൂസിനും സര്‍ക്കാരിനുമെതിരെ നല്‍കിയ നഷ്ടപരിഹാരക്കേസാണ് ചരിത്രത്തില്‍ വഴിത്തിരിവായി കലാശിച്ചത്.
  ഹനീഫ് നിരപരാധിയാണെന്നും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിന് പറ്റിയ പിഴവാണ്  അറസ്റ്റിന് വഴിവെച്ചതെന്നും  അതില്‍ ഡോക്ടറോടും കുടുംബത്തോടും  ക്ഷമചോദിക്കുകയാണെന്നും  അറ്റോര്‍ണി ജനറലിന്റെ ഔദ്യേഗിക വെബ്‌സൈറ്റ് വഴി സര്‍ക്കാര്‍ തന്നെ അറിയിക്കുകയായിരുന്നു. നേരത്തെ ഹനീഫിന്റെ അഭിഭാഷകനും സര്‍ക്കാര്‍ പ്രതിനിധികളും  തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരം സംബന്ധിച്ചും ധാരണയിലെത്തിയിരുന്നു. നഷ്ടപരിഹാരത്തുക വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് നിബന്ധന. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് കേസ് ഒത്തുതീര്‍പ്പായതെന്നാണ് റിപ്പോര്‍ട്ട്. തുക പത്തുലക്ഷം ഡോളര്‍ (നാലരക്കോടി രൂപ) വരുമെന്ന് സൂചന നല്‍കിയത്  അവിടുത്തെ മാധ്യമങ്ങള്‍ തന്നെയാണ്.
  നഷ്ടപരിഹാരം നല്‍കുകയും മാപ്പുപറയുകയും ചെയ്യുന്നതോടെ നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിനാണ് തിരശ്ശീല വീഴുന്നത്. ഡോക്ടറാകട്ടെ തീരുമാനങ്ങളില്‍ തൃപ്തനുമാണ്. മാത്രമല്ല ഇപ്പോള്‍ അറബ് രാജ്യത്ത് ജോലിചെയ്യുന്ന അദ്ദേഹം ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ആശുപത്രിയിലെ ജോലിയിലേക്ക് മടങ്ങുന്നതിനെ കുറിച്ചും ആലാചിക്കുന്നു.
  തീവ്രവാദം ആരോപിച്ച് ഒരു ഇന്ത്യന്‍ ഡോക്ടറെ അന്യായമായി തടങ്കലില്‍വെച്ച് അപമാനിച്ചതില്‍ കുറ്റം ഏറ്റുപറഞ്ഞ ഓസ്‌ട്രേലിയന്‍ ഭരണകൂടം നമുക്കും ലോകത്തിന് തന്നെയും നല്‍കുന്ന പാഠമാണിവിടെ ചര്‍ച്ച മുഖ്യമായും ചെയ്യപ്പെടേണ്ടത്. ആദിമ വംശജരായ ആദിവാസികളെ തുടച്ചുനീക്കി ഇംഗ്‌ളണ്ടില്‍ നിന്നുള്ള കുറ്റവാളിസംഘങ്ങള്‍ ഓസ്‌ട്രേലിയന്‍ വന്‍കര കയ്യടക്കിയെന്നാണ് ചരിത്രം. അമേരിക്കയിലെ റെഡ് ഇന്ത്യക്കാരന്റെ അതേ അനുഭവം. നിശ്ചിത എണ്ണം കുടിയേറ്റക്കാരെ തികയ്ക്കാന്‍ ഇംഗ്‌ളണ്ടില്‍നിന്നുള്ള വെള്ളക്കാരായ അനാഥകളെ ബലാല്‍ക്കാരം പിടിച്ചുകൊണ്ടുപോയി അധിവസിപ്പിക്കുകയും ചെയ്തു. കാലം മാറുകയും ജനാധിപത്യത്തോട് ആഭിമുഖ്യവും മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ ജാഗ്രതയും പാലിക്കുന്ന പുത്തന്‍ തലമുറ രംഗപ്രവേശം ചെയ്യുകയും ചെയ്തതില്‍ പിന്നെയും ബ്രിട്ടനുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഓസ്‌ട്രേലിയ കാത്തുസൂക്ഷിക്കുന്നു.   ഈ വംശിയചിന്ത വിദ്വേഷത്തിന്റെ ആവി പറത്തിയതിന്റെ ചൂട് അവിടെ പഠിക്കുകയും ജോലിയിലേര്‍പ്പെടുകയും ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അനുഭവിച്ചത് മറക്കാന്‍ സമയമായിട്ടില്ല.
  വംശീയവിദ്വേഷം രക്തത്തിലോടുമ്പോഴും അനീതികളെ അരിയിട്ടുവാഴിക്കാന്‍ തങ്ങളില്ലെന്നാണ് ഹനീഫ് സംഭവത്തിലൂടെ ഓസ്‌ട്രേലിയ ഓര്‍മിപ്പിക്കുന്നത്.  ഉശിരന്‍ അന്വേഷണ സംവിധാനങ്ങളും വ്യവസ്ഥാപിത നീതിന്യായ വ്യവസ്ഥയുമുള്ള നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താണ്? പല കേസുകളും കോടതികളിലെത്തുമ്പോള്‍ നനഞ്ഞ പടക്കംപോലെയാവും. കേസ് തീവ്രവാദവും ഭീകരാക്രമണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ സ്ഥിതിയോ. കുറ്റവാളികളുടെ കുറ്റം നോക്കുന്നതിന് പകരം അവന്റെ സമുദായം തെരയുന്നതിലാണ് വ്യഗ്രത. തീവ്രവാദത്തിന് മതമില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? അഭ്യസ്തവിദ്യരായ യുവാക്കളെ തീവ്രവാദ വേട്ടയിലൂടെ  പീഡിപ്പിക്കുന്നതിന് ഇവിടെ നിരവധി ഉദാഹരണങ്ങള്‍ നിരത്താനാവും. വഴിയെ പോകുന്നവന്റെ പുറത്തകയറി തീവ്രവാദം അടിച്ചേല്‍പിക്കുന്നതും ഭീകരവാദികളാക്കി അനന്തമായി ജയിലില്‍ പാര്‍പ്പിക്കുന്നതും തിരുത്താന്‍ സമയമായെന്ന് ഹനീഫയുടെ അനുഭവവും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടികളും നമ്മെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.

3 comments:

  1. well said Jaffer Bhai
    Congrats!!!



    NB: I think it will be good to remove the word verification for comments

    ReplyDelete
  2. നന്നായി പറഞ്ഞു കൂടുതല്‍ പ്രതീക്ഷിക്കുന്നു ..

    ReplyDelete
  3. ഭീകര വാദത്തിനു മതമില്ലേ ? ലോകത്തിലെ മൊത്തം ഭീകരവാദികളില്‍ ഇതു മതക്കാരാണ് ബഹുഭൂരിപക്ഷവും? ഏതു പ്രവാചകന്റെ? ഏതു മതഗ്രന്ഥത്തിന്റെ? ഏതു ദൈവത്തിന്റെ പേരിലാണ് ഭീകരവാദികളില്‍ ഭൂരിപക്ഷം പേര്‍ പാവങ്ങളെ കൊല്ലുന്നത്?

    ReplyDelete

Related Posts Plugin for WordPress, Blogger...