Friday, December 30, 2011

2011 വിടപറയുമ്പോള്‍


                പുതുവര്‍ഷത്തിന്റെ പുതിയ സൂര്യേദയത്തിന് സാക്ഷിയാവാന്‍ പോവുകയാണ് ലോകം. 2011 ഡിസമ്പര്‍ 31ല്‍ നിന്ന് 2012 ജനുവരി ഒന്നിലേക്ക് മണിക്കൂറുകളുടെ അകലമേ ഉള്ളൂവെങ്കിലും 2011ല്‍ നിന്ന് 2012ലേക്ക് കൃത്യമായും ഒരു വര്‍ഷത്തെ ദൂരമുണ്ട്. കാലമാം മഹാവൃക്ഷത്തിന്റെ ചില്ലയില്‍നിന്ന് ഒരില കൂടി കൊഴിഞ്ഞുവീണു എന്നായിരിക്കും കവി ഭാവന. എന്നാല്‍ ഒരു തനിയാവര്‍ത്തനം പോലെ കടന്നുപോകുന്ന പുലരികളല്ല ജനം ആഗ്രഹിക്കുന്നത്. ഏത് പുതുപ്പിറവിക്കും ഒരു ഗതകാല സ്വപ്നമുണ്ടാകും. ഉണ്ടാവണം. 2011നും പറയാനും പങ്കുവെക്കാനുമുണ്ട് സംഭവബഹുലമായ ഒട്ടേറെ അനുഭവങ്ങള്‍. ഒരു ഡയറി കൂടി നാം മടക്കിവെക്കുന്നു. ഒരു കലണ്ടര്‍ കൂടി നമ്മുടെ ചുമരുകളില്‍നിന്ന് പടിയിറങ്ങുകയാണ്. ഒരു പുതിയ കലണ്ടര്‍ അവിടെ സ്ഥാനം പിടിക്കാന്‍ പോകുന്നു.

             പോയ വര്‍ഷം ലോകത്തെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു. അറബ് വസന്തത്തിന്റെ കാര്യത്തില്‍ മാത്രമല്ല വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെയും യൂറോപ്പിലെ സമരങ്ങളുടെയുമൊക്കെ കാര്യത്തില്‍ ഈ ജനകീയ വികാരം കാണാം. അറബ് വസന്തം വിജയംകണ്ട രാജ്യങ്ങളില്‍ ഇസ്‌ലാമിക ശക്തികളാണ് മേല്‍ക്കൈ നേടിയതെങ്കിലും അത് തന്‍കാര്യ സാധ്യത്തിന് ഉപയോഗപ്പെടുത്താന്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കഴിയുമെന്ന അപകടം പതിയിരിപ്പുണ്ട്. വാള്‍സ്ട്രീറ്റ് പ്രക്ഷോഭവും യൂറോപ്പിലെ സമരങ്ങളുമാവട്ടെ മുതലാളിത്ത വ്യവസ്ഥക്കെതിരെ തൊഴിലാളികള്‍  നടത്തിയ വിപ്‌ളവ സമരമൊന്നുമായിരുന്നില്ല. ഇതിനെ സോഷ്യലിസത്തിന്റെ ഉയിര്‍ത്തെഴുനേല്‍പായി വ്യാഖ്യാനിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അബദ്ധജഡിലമാണ്. സുവ്യക്തമായ ഇടതുപക്ഷ നിലപാടുള്ളവര്‍ ഈ സമരനിരകളില്‍ ഉണ്ടായിരുന്നില്ല. റഷ്യയില്‍ വ്‌ളാദിമിര്‍ പുടിന് തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ കമ്യൂണിസത്തിന്റെ മുന്നേറ്റമായി പ്രചരിപ്പിക്കുന്നതും പാഴ്‌വേലയെന്നേ പറയാനാവൂ.

                പാക്കിസ്താനിലെ അബോട്ടാബാദില്‍  ഒളിവില്‍ കഴിഞ്ഞ ഒസാമ ബിന്‍ ലാദനെ മെയ് ഒന്നിന് അമേരിക്ക വധിച്ചത് പത്തുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ ഈ വര്‍ഷമാണ്. പാക്കിസ്താന്‍ എന്ന പരമാധികാര രാഷ്ട്രത്തില്‍ അവരുടെ അനുവാദമില്ലാതെ കടന്നുകയറി വിചാരണയോ തെളിവെടുപ്പോ ഇല്ലാതെ കുടുംബത്തിന്റെ മുമ്പില്‍വെച്ച് കൊലപ്പെടുത്തുകയായിരുന്നുവല്ലോ. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നാടുവിട്ട ടൂണീഷ്യന്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ സഊദി അറേബ്യയില്‍ അഭയം തേടിയതും ജനകീയ പ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവതെ 30 വര്‍ഷം രാജ്യം അടക്കിഭരിച്ച ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിന് രാജിവെച്ച് ഒഴിയേണ്ടിവന്നതും 2011 ലെ നിര്‍ണായക സംഭവങ്ങളാണ്. അറബ് രാഷ്ട്രത്തലവന്മാരില്‍ പ്രമുഖനായിരുന്ന ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഖദ്ദാഫി 42 വര്‍ഷത്തെ ഭരണത്തിന് ശേഷം പുറത്തായി. അദ്ദേഹത്തെ നാറ്റോ സൈന്യത്തിന്റെ സഹായത്തോടെ പ്രക്ഷോഭകര്‍ വെടിവെച്ചുകൊല്ലുകയും ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് രണ്ടുപതിറ്റാണ്ടോളം ഉത്തര കൊറിയ അടക്കിഭരിച്ച കിംഗ് ജോങ് ഇല്‍ വിട പറഞ്ഞത് ഈ മാസം 17നാണ്. ഒരു യുഗത്തിന്റെ അന്ത്യത്തിനാണ് ഒക്‌ടോബര്‍ അഞ്ച് സാക്ഷ്യം വഹിച്ചത്. കംപ്യൂട്ടറുകളുടെയും മൊബൈല്‍ ഫോണുകളുടെയും ലോകത്തെ അടിമുടി മാറ്റിമറിച്ച ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സ് ലോകത്തോട് വിട വാങ്ങിയ ദിനമാണത്.

              ലോകത്തെ 193-ാമത്തെയും ആഫ്രിക്കയിലെ 54-ാമത്തെയും രാജ്യമായി ദക്ഷിണ സുഡാന്‍ നിലവില്‍ വന്നത് ജൂലൈയിലാണ്. ലോക ജനസംഖ്യ 700 കോടിയിലെത്തിയതും 2011ലാണ്. ഒക്‌ടോബര്‍ 31ന്. ഇന്ത്യയില്‍ ജനസംഖ്യ 121 കോടി കവിഞ്ഞതായാണ് സെന്‍സസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ലോകജനസംഖ്യയുടെ 17.5 ശതമാനം വരുമിത്.

             ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമ്പവും സുനാമിയും ഈ വര്‍ഷം മാര്‍ച്ച് 11നായിരുന്നു. 30000ത്തിലേറെ പേരാണ് മരിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഫുക്കുഷിമയിലെ ആണവ നിലയത്തിനും കേടുപാടുകള്‍ പറ്റി. അമേരിക്കന്‍ കുടിലതകളും മറ്റ് രാജ്യങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റവും പ്രതിലോമ പ്രവര്‍ത്തനങ്ങളും ലോകത്തിന് മുമ്പില്‍ വിക്കിലീക്‌സ് തുറന്നുകാട്ടിയ വര്‍ഷമാണിത്.അമേരിക്കന്‍ സര്‍ക്കാരിന്റെ നയതന്ത്ര രഹസ്യങ്ങള്‍  അടങ്ങുന്ന ലക്ഷക്കണക്കിന് കേബിളുകളും വിക്കിലീക്‌സ് ലോകസമക്ഷം തുറന്നുവെക്കുകയുണ്ടായി.

               ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അധികാരകേന്ദ്രത്തിന്റെ തണലില്‍ വളര്‍ന്നുപന്തലിച്ച അഴിമതിക്കഥകള്‍ ഇത്രയധികം പുറത്തുവന്ന മറ്റൊരു വര്‍ഷമില്ല. 2ജി സ്‌പെക്ട്രം കേസില്‍ മന്ത്രി എ രാജ രാജിവെക്കുകയും ഡി എം കെ നേതാക്കളില്‍ മാത്രമായി ആരോപണം ഒതുങ്ങുകയും ചെയ്തു. കുറ്റങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി നല്ലതെല്ലാം  ഏറ്റെടുത്തു കോണ്‍ഗ്രസ് മുഖം രക്ഷിച്ചു. ബോഫോഴ്‌സ് വിവാദത്തിനു ശേഷം രാജ്യത്ത് ചര്‍ച്ചാ വിഷയമായ 12മാസമാണ് കഴിഞ്ഞുപോയത്. അണ്ണാ ഹസാരെയൊന്ന മഹാരാഷ്ട്രക്കാരന്‍ അഴിമതി വിരുദ്ധരുടെ മിശിഹ ആയി പ്രത്യക്ഷപ്പെട്ടത് മറ്റൊരു സംഭവം. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി നമ്മുടെ നീതിന്യായ ചരിത്രത്തിലെ കേട്ടുകേള്‍വിയില്ലാത്ത സംഭവമായി.  ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ടെത്തിയ കേസില്‍ പള്ളിതകര്‍ക്കാന്‍ നേതൃത്വം നല്‍കിയ ആരുടെയും പേരില്‍ കേസെടുക്കാതെ 2011 ബാബരി കേസിലെ നിര്‍ണായക വഴിത്തിരിവായി അശുഭ വാര്‍ത്തകള്‍ സൃഷ്ടിച്ചു.

              34 വര്‍ഷത്തിനു ശേഷം പശ്ചിമബംഗാളില്‍ ഇടതു കോട്ട   തകരുന്നതും 2011ന്റെ ചരിത്ര പുസ്തകത്തിലെ അപൂര്‍വ സംഭവമായിരിക്കും. 294 അംഗ സഭയില്‍ സി പി എമ്മിന് ഒറ്റക്ക് ഭൂരിപക്ഷം എന്ന ഗര്‍വില്‍നിന്നാണ് ഇടതുപക്ഷത്തിന് മൊത്തം 62 എന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത്. കേരളത്തില്‍ ചരിത്രത്തിലാദ്യമായി നാലാളുടെ നേരിയ ഭൂരിപക്ഷത്തിന് യു ഡി എഫ് അധികാരം തിരിച്ചുപിടിച്ചതും ഈ വര്‍ഷം തന്നെ. 2012 പ്രതീക്ഷകളുടേയോ പ്രത്യാശകളുടേയോ എന്നതിനപ്പുറം പ്രതിജ്ഞകളുടേതായിരിക്കണം. എങ്കില്‍ മാത്രമേ പുതുവര്‍ഷത്തെ ഹാപ്പി ന്യൂ ഇയറായി സ്വാഗതം ചെയ്യാനാവൂ.അതിന് മാത്രം കാര്യങ്ങള്‍  ലോകത്ത് ചെയ്തു തീര്‍ക്കാനുണ്ട്.

2 comments:

  1. Please change this blue background and black color font immediately. Because nobody can read this easily. Happy New Year.

    ReplyDelete

Related Posts Plugin for WordPress, Blogger...