Monday, July 25, 2011

നോര്‍വെയിലും ഭീകരാക്രമണമോ?


          സമാധാനപ്രേമികളുടെ മനസ്സില്‍ എന്നും പച്ചപിടിച്ചുനിന്ന രാജ്യമായിരുന്നു നോര്‍വെ.  ആഗോളതലത്തില്‍ തന്നെ ശാന്തി വിളയാടുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന അതിവികസിത നോര്‍വെയും ഭീകരപ്രവര്‍ത്തനത്തിലേക്ക് വഴുതിവീണതിന്റെ രേഖാചിത്രമാണ്  അവിടെ നടന്ന അതിദാരുണമായ സംഭവം. തലസ്ഥാനമായ ഓസ്‌ലോയിലെ സര്‍ക്കാര്‍ മന്ദിരത്തിലും ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യുവജനക്യാമ്പ് നടക്കുകയായിരുന്ന ഉട്ടോയ ദ്വീപിലുമായി ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക് എന്ന യുവാവ് നടത്തിയ ഒറ്റയാള്‍ ആക്രമണത്തില്‍ 93 നിഷ്‌ക്കളങ്ക യുവത്വങ്ങളാണ് വധിക്കപ്പെട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ഭീകരാക്രമണങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നോര്‍വെയിലേത് ചെറുതാണെങ്കിലും ഒരു വ്യക്തി തനിച്ച് ഒരു തോക്കുകൊണ്ട് ആളുകളെ നിരനിരയായി നിര്‍ത്തി വകവരുത്തിയ സംഭവം ഒരു പക്ഷെ ലോകചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കും.
ഉട്ടോയ ദ്വീപില്‍ പൊലീസ് വേഷത്തിലെത്തി കൂട്ടക്കുരുതി നടത്തിയ ഇയാളുടെ ലക്ഷ്യം നോര്‍വെയിലെ മുസ്‌ലിം കുടിയേറ്റം തടയുകയായിരുന്നുവെന്ന് അയാള്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. യാതൊരു കുറ്റബോധവും പ്രകടിപ്പിക്കാതെയാണ് ബ്രെവിക്ക് പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്. കൂട്ടക്കുരുതിക്ക് മുമ്പ് ഇയാള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രഖ്യാപനത്തില്‍ പൊലീസിനോട് പറഞ്ഞതിനേക്കാള്‍ ഗുരുതരമായ കാര്യങ്ങളാണുള്ളത്. യൂറോപ്പിനെ ഇസ്‌ലാമികവല്‍ക്കരിക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഴുവന്‍ പേരും ഉന്മൂലനം ചെയ്യപ്പെടണമെന്നാണ് ബ്രെവിക്കിന്റെ ആഗ്രഹം. ബഹുസാംസ്‌കാരികതയെന്നാല്‍ യൂറോപ്പിനോട് കാണിക്കുന്ന ചതിയാണത്രെ. ഇസ്‌ലാം അടക്കമുള്ള അന്യ മതങ്ങള്‍ക്ക് ഇടം നല്‍കുന്നത് ബ്രെവിക്കിന്റെ കണ്ണില്‍ രാജ്യദ്രോഹമാണ്. എ യൂറോപ്യന്‍ ഡിക്‌ളറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ്  എന്ന പേരില്‍ 1500 പേജ് വരുന്ന  ഒരു പ്രഖ്യാപനം തന്നെ ഇയാള്‍ തയാറാക്കിയിരിക്കുന്നു. 2009 മുതല്‍ കൊലപാതക പരമ്പരക്ക് ഒരുക്കം തുടങ്ങിയതായും ഇതില്‍ പറയുന്നു. ഓസേ്‌ലോ നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസുള്‍പ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് ആദ്യം നടന്നത്. ഇവിടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് 35 കിലോമീറ്റര്‍ അകലെ ഉടോയ ദ്വീപില്‍ ലേബര്‍ പാര്‍ടി ക്യാമ്പിനു നേരെ വെടിയുതിര്‍ത്തു.

          നോര്‍വെയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയപാര്‍ട്ടിയായ പോപ്പുലിസ്റ്റ് റൈറ്റ് വിങ് പ്രോഗ്രസ് പാര്‍ട്ടിയില്‍ 1999-2006 കാലയളവിലും  സ്വീഡനിലെ നവനാസി  ഇന്റര്‍നെറ്റ് ഫോറമായ നോര്‍ഡിസ്‌കിലും ബ്രെവിക്ക് അംഗമായിരുന്നു. കുടിയേറ്റക്കാരോട് രാജ്യം കാണിക്കുന്ന മാന്യതയും കുടിയേറിപ്പാര്‍ത്തവര്‍ ആര്‍ജിക്കുന്ന ജീവിത പുരോഗതിയും നോര്‍വെയിലെ വലതുപക്ഷക്കാരായ ക്രിസ്ത്യന്‍ യാഥാസ്ഥിതികരെ രോഷം കൊള്ളിച്ചിരുന്നു. ലോകസഞ്ചാര ഭൂപടത്തില്‍ പ്രമുഖ സ്ഥാനമുള്ള സ്വപ്നനഗരിയാണ് നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലോ. ആ നഗരപരിധിയാണിപ്പോള്‍ ശാന്തിയുടെ ശവപ്പറമ്പായി മാറിയത്.

          കിഴക്കന്‍ നോര്‍വെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മൗലികവാദ സംഘടനയായ പ്രോഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യം, അല്‍ ഖാഇദെയുടെയും ബിന്‍ലാദന്റെയും ക്രിസ്ത്യന്‍ പ്രതിരൂപം നിര്‍മിച്ച് ഫലപ്രാപ്തി  കൈവരിക്കുക എന്നതായിരുന്നുവത്രെ. നോര്‍വെ സംഭവം അരങ്ങേറിയപ്പോള്‍ പതിവുപോലെ ആദ്യം സംശയിച്ചതും അല്‍ ഖാഇദയെ ആയിരുന്നു. പ്രതി പിടിക്കപ്പെട്ടതോടെയാണ് ചിത്രം മാറിമറിഞ്ഞത്. അല്‍ ഖാഇദെ ചെയ്തതെന്ന് പ്രചരിപ്പിക്കപ്പെട്ട പല സംഭവങ്ങളിലും സത്യസന്ധമായ  അന്വേഷണം നടന്നാല്‍ എന്തായിരിക്കും അവസ്ഥ. ഇന്ത്യയിലും സമാനസംഭവങ്ങള്‍ ധാരാളമുണ്ടല്ലോ. ബ്രെറിക്ക് പ്രോഗ്രസ് പാര്‍ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. സംഘടനയുടെ യുവജനവിഭാഗം തലവനായും ബ്രെറിക് സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂറോപ്പിലെ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളെയും മുസ്‌ലിംകളെയും ഇല്ലായ്മ ചെയ്യുന്ന ഒരു യൂറോപ്യന്‍ ആഭ്യന്തരയുദ്ധത്തിനു താന്‍ പ്രതിജ്ഞയെടുത്തതായി ബ്രെവിക് പറഞ്ഞിട്ടുമുണ്ട്. താന്‍ സ്വപ്നംകാണുന്ന ആഭ്യന്തരയുദ്ധം 2083ലായിരിക്കും അവസാനിക്കുകയെന്നും അയാള്‍ വിശ്വസിക്കുന്നു.

          ഏഷ്യയിലും ആഫ്രിക്കയിലും മറ്റും ഭീകരാക്രമണങ്ങള്‍ അരങ്ങേറിയപ്പോള്‍ തികച്ചും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചവരാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. നോര്‍വെയാകട്ടെ സ്വയം സമാധാനം ഉറപ്പുവരുത്തിയതിനു പുറമെ ലോകത്ത് ആഭ്യന്തരസംഘര്‍ഷങ്ങളും യുദ്ധങ്ങളുമുണ്ടായ സ്ഥലങ്ങളില്‍ ഇടപെട്ട് ശാന്തി കൈവരുത്താന്‍ പരമാവധി യത്‌നിച്ച രാജ്യവുമാണ്. അരനൂറ്റാണ്ടായി സംഘര്‍ഷം നിലനില്‍ക്കുന്ന ഫലസ്തീനില്‍ ഇരുവിഭാഗങ്ങളെയും വട്ടമേശക്ക് ചുറ്റുമിരുത്തി കരാറില്‍ ഒപ്പുവെപ്പിക്കാനും തമിഴ്പുലികളുടെ വിഹാരഭൂമിയായിരുന്ന ശ്രീലങ്കയില്‍ മാധ്യസ്ഥം വഹിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. അത്തരമൊരു രാജ്യത്ത് ഇങ്ങനെയൊരു സംഭവമുണ്ടായത് തീര്‍ച്ചയായും വേദനാജനകം തന്നെയാണ്. ബ്രെവിക്ക് മനോവിഭ്രാന്തി കൊണ്ട് ചെയ്തുപോയ ഒരു തെറ്റാണിതെന്ന് ആരും കരുതുന്നില്ല. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ വരെ സഹപാഠികളെ കുരുതി നടത്തി ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല
ഭീകരവാദവും തീവ്രവാദവും സൃഷ്ടിച്ച കെടുതികളില്‍നിന്ന് രക്ഷനേടാനും ഇത്തരം സങ്കുചിത താല്‍പര്യക്കാരെ വേരോടെ പിഴുതെറിയാനും ലോകം കിണഞ്ഞുശ്രമിക്കുമ്പോള്‍ പകയുടെ തീപ്പന്തവുമായി അപായത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം. മഹിതാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മറ്റാരേക്കാളും ഹൃദയകവാടങ്ങള്‍ തുറന്നുവെച്ച നോര്‍വെയിലെ ജനത തന്നെയാണ് ഇതിന് മുന്‍കയ്യെടുക്കേണ്ടത്. അവിടുത്തെ സര്‍ക്കാരിന് എതിരെയുള്ള വെല്ലുവിളി കൂടിയാണല്ലോ ഈ സംഭവം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...