Monday, November 14, 2011

നീതീകരിക്കാനാവാത്ത നീചകൃത്യം


           അനീതിയും അധര്‍മവും എവിടെക്കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കണം. തെറ്റുകള്‍ ചികഞ്ഞ് കുറ്റങ്ങള്‍ കണ്ടുപിടിക്കണം. എന്നാല്‍  കുറ്റവാളിയെന്ന് വിധിയെഴുതി ശിക്ഷവിധിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന തിരിച്ചറിവും വേണം. അതിനാണ് പൊലീസും കോടതിയും സര്‍ക്കാരുമൊക്കെ. സദാചാരപൊലീസാവാനും സദാചാരത്തിന്റെ പേരില്‍ വധശിക്ഷ നല്‍കാനും ജനങ്ങളെ ആരും അധികാരപ്പെടുത്തിയിട്ടുമില്ല. അങ്ങനെ വല്ലവരും ചെയ്താല്‍ അത്തരം ഹീനകൃത്യങ്ങളെ അന്ധകാരയുഗത്തിന്റെ പ്രാകൃതഭാവം എന്ന് തന്നെയായിരിക്കും വിശേഷിപ്പിക്കുക. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തെ ആ ഗണത്തിലേ പെടുത്താനാവൂ. അവിഹിതബന്ധം ആരോപിച്ച് സദാചാര സംരക്ഷണത്തിനിറങ്ങിയ ഒരു സംഘം യുവാക്കളുടെ പ്രതികാരബുദ്ധി അത്യന്തം ക്രൂരവും നീചവുമായിപ്പോയി. ആലോചനശേഷി അശേഷമില്ലാത്തവരുടെ ഈ സാംസ്‌കാരികാധ:പതനം കോഴിക്കോട് ജില്ലയുടെയും കൊടിയത്തൂരിന്റെയും പ്രതിഛായയില്‍ വലിയ കളങ്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.

            ബുധനാഴ്ച രാത്രി 11 മണിയോടെ കൊടിയത്തൂര്‍ വില്ലേജാഫീസിന് സമീപമുള്ള വീട്ടില്‍നിന്ന് ഒരു സംഘമാളുകള്‍ സദാചാര പൊലീസ് ചമഞ്ഞ് ചുള്ളിക്കാപറമ്പ് സ്വദേശി ഷാഹിദ് എന്ന ബാവയെ പിടിച്ചുകൊണ്ടുപോയി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നുവത്രെ. അബോധാവസ്ഥയില്‍ മൃതപ്രായനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെയോ നാട്ടുകാരെയോ  അക്രമിസംഘം അനുവദിച്ചില്ല. ഇയാള്‍ മരിച്ചാല്‍ തങ്ങള്‍ സമാധാനം പറഞ്ഞോളാം എന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഒന്നരമണിക്കൂറിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചത്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസം മുമ്പാണ് ഷഹീദ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. അതേ സമയം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ചിലര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

           കൃത്യമായും ഒരുമാസം മുമ്പാണ് സമാനമായ സംഭവം പെരുമ്പാവൂരില്‍ അരങ്ങേറിയത്. കെ എസ് ആര്‍ ടി സി ബസില്‍ പോക്കറ്റടിച്ചു എന്നാരോപിച്ച് നിരപരാധിയായ ഒരു യുവാവിനെ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനും മറ്റ് ബസ് യാത്രക്കാരും ചേര്‍ന്ന് അടിച്ചുകൊന്നത്. അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമായ ആ സംഭവം ഒരു തരത്തിലും നീതീകരിക്കാനാവാത്ത നിചകൃത്യം തന്നെയായിരുന്നു. ബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് കിട്ടിയ പണവുമായി യാത്രചെയ്ത പാലക്കാട് സ്വദേശി രഘുവാണ് കപട സദാചാരവാദികളുടെ ക്രൂരതാണ്ഡവം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയത്. സാമൂഹ്യദ്രോഹികള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി രഘുവിന്റെ വിധവക്ക് ജോലിയും ആശ്വാസധനവും സര്‍ക്കാര്‍ അനുവദിക്കേണ്ടിവന്നു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഒരുമാസം പിന്നിടുമ്പോഴേക്കും ഇതാ അതിനേക്കാള്‍ ക്രൂരമായ സംഭവം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

           ഷഹീദ് അനാശാസ്യത്തിനോ അവിഹിതബന്ധത്തിനോ മുതിര്‍ന്നു എന്ന് തന്നെയിരിക്കട്ടെ. അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നില്ലേ വേണ്ടത്. അങ്ങനെ ചെയ്യണമെന്ന് അറിയാത്തവരാണോ കൊടിയത്തൂര്‍കാര്‍. യുവാവിനെ പിടികൂടിയെന്ന് പറയപ്പെടുന്ന വീടുമായി ബന്ധമുള്ളവരല്ല ഷാഹിദിനെ മര്‍ദിച്ചത്. കഴിഞ്ഞമാസവും ഇയാള്‍ക്കെതിരെ കയ്യേറ്റശ്രമം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്രമികളില്‍ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ മുഴുവന്‍ കണ്ടെത്താന്‍ പ്രത്യേകഅന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം വിധ്വംസക പ്രവണതയെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടുക തന്നെ ചെയ്യും.

            മതബോധത്തിലും രാഷ്ട്രീയപ്രബുദ്ധതയിലും എന്നും മുന്നില്‍ നിന്നിട്ടുള്ള കൊടിയത്തൂരില്‍നിന്ന് ഇത്തരം ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നു എന്നത് തന്നെ അങ്ങേയറ്റം ദു:ഖകരമാണ്. അതുകൊണ്ടായിരിക്കാം സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും എല്‍ ഡി എഫും ഒരു പോലെ രംഗത്തുവന്നതും ഹര്‍ത്താല്‍ ആചരിച്ചതും. ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തിന്റെ എല്ലാ ചേരുവകളും ഈ സംഭവത്തിന്റെ പിന്നില്‍ കാണാം. ഒരാളെ അയാള്‍ എത്ര വലിയ കുറ്റവാളിയാണെങ്കിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ മാത്രം ഇവിടെ നീതിന്യായ സംവിധാനങ്ങള്‍ അന്യംനിന്ന് പോയിട്ടൊന്നുമില്ലല്ലോ. നീതിനിയമങ്ങളെ കാറ്റില്‍പറത്തി നരഭോജികളാവാന്‍  ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എല്ലാവരും അന്വേഷിക്കട്ടെ. ഷഹീദിനെ തല്ലിക്കൊന്നവരെല്ലാം ശുദ്ധ സന്മാര്‍ഗികള്‍ തന്നെയാണോ? സ്വന്തം കാലത്തോട് സംവദിക്കാന്‍ കൂട്ടാക്കത്തവര്‍  സദാചാര പൊലീസ് ചമഞ്ഞ് ഒരു യുവാവിനെ കുരുതികൊടുത്തത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഷഹീദിനെതിരെ പൊലീസില്‍ പരാതികളൊന്നുമില്ലെന്നിരിക്കെ കൊടുംകുറ്റവാളിയെ പോലെ അയാളോട് പെരുമാറിയത്  ഗുണ്ടായിസമല്ലാതെ മറ്റെന്താണ്? പെരും കുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് പോലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. സൗമ്യവധക്കേസില്‍ പൊലീസും നീതിപീഠവും പ്രകടിപ്പിച്ച നിഷ്‌കര്‍ഷതയും ജാഗ്രതയും ഈ  കേസിന്റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കേസ് നടത്തിപ്പിലെ കാലവിളംബമാണ് നമ്മുടെ വലിയ ശാപം. മിക്ക കേസിലും പ്രതികള്‍ക്ക് പ്രത്യാശപകരുന്നത് ഈ കാലവിളംബം  തന്നെ.

2 comments:

  1. നിയമം കൈയില്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നല്കിക്കൂടാ..
    അതെ സമയം തന്നെ അത് തെറ്റ് ചെയ്യാന്‍ വേണ്ടിയുള്ള ലൈസന്‍സും ആവരുത്......!

    ReplyDelete
  2. നീചരില്‍ നീചരായവരുടെ കൃത്യം...മര്‍ദ്ദിതന്റേയും ദൈവത്തിന്റെയും ഇടയില്‍ മതിലുകളില്ലാ എന്ന് ഇവര്‍ ഓര്‍മിച്ചിരുന്നെങ്കില്‍....

    ReplyDelete

Related Posts Plugin for WordPress, Blogger...