Friday, September 14, 2012

ഈ തടവറയുടെ പൂട്ട് പൊളിക്കുക



          ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കാരാഗൃഹങ്ങളില്‍ കഴിയേണ്ടിവന്ന ഐ സി എസ് അബ്ദുന്നാസര്‍ മഅദനി കേരളസമൂഹത്തിന് മുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായും  ഇപ്പോള്‍ 25 മാസമായി ബംഗ്ലൂര് ജയിലിലും, നമ്മുടെ ന്യായബോധങ്ങളെ വെല്ലുവിളിക്കുന്ന കാരണങ്ങള്‍ നിരത്തിയും അപരാധമുദ്ര ചാര്‍ത്തിയും ഭരണകൂടം ഒരു പൗരനെ  വേട്ടയാടുമ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് പിന്നെ എന്താണൊരു പ്രസക്തി. കൊള്ളക്കാരും കൊലപാതകികളും അഴിമതിക്കാരും, മന്ത്രിമാരും ജഡ്ജിമാരും നിയമപാലകരുമൊക്കെയായി വിഹരിക്കുന്ന നാട്ടില്‍ നീതിക്കും ന്യായത്തിനും പുല്ലുവില എന്ന് വല്ലവരും സംശയിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?

~          ഓരോ കുറ്റകൃത്യങ്ങളുടെ പേരു പറഞ്ഞ് ഒരു പുരുഷായുസ്സ് മുഴുവന്‍ അഴിയെണ്ണാന്‍ വിധിക്കപ്പെട്ട മഅദനി  അവസാനമായി 2010 ആഗസ്ത് 17നാണ് ് പരപ്പന അഗ്രഹാര ജയിലിലടക്കപ്പെടുന്നത.് ബംഗളൂര് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനിയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ അന്‍വാര്‍ശേരിയില്‍ വെച്ചാണ് കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്. കേരളത്തില്‍ എല്‍ ഡി എഫായിരുന്നു  ഭരണത്തില്‍. കര്‍ണാടകയില്‍ ബി ജെ പിയും. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് മഅദനി തടിയന്റവിട നസീറുമായി ചേര്‍ന്ന് ബാംഗ്‌ളൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പിച്ച ചാര്‍ജുഷീറ്റില്‍ പറയുന്നത്. കൊച്ചിയില്‍ അദ്ദേഹം വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍വെച്ചും നസീറുമായി കൂടിക്കാഴ്ച നടത്തിയതായി ചാര്‍ജ്ഷീറ്റില്‍ പറയുന്നുണ്ട്. കൊച്ചിയിലെ വീടിന്റെ ഉടമസ്ഥന്‍ ജോര്‍ജ് വര്‍ഗീസിന്റേതാണ് ഇക്കാര്യത്തില്‍ പൊലീസ് ഹാജരാക്കിയ സാക്ഷിമൊഴി. ഇങ്ങനെ ഒരു മൊഴി താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് നേരത്തെ തന്നെ ജോര്‍ജ് കോടതിയെ ബോധിപ്പിച്ചിരുന്നു. മറ്റൊരു സാക്ഷിമൊഴി അന്‍വാര്‍ശേരി     മതപഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മഅദനിയുടെ സഹോദരനുമായ മുഹമ്മദ് ജമാലിന്റേതാണ്. സ്‌ഫോടനത്തിന് ശേഷം അതില്‍ പങ്കെടുത്ത ചിലരെ അന്‍വാര്‍ശേരിയില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചുവെന്നും അതിന് മഅദനി തനിക്ക് നിര്‍ദേശം നല്‍കിയെന്നും ജമാല്‍ മൊഴി നല്‍കിയതായി ചാര്‍ജ്ഷീറ്റിലുണ്ട്. എന്നാല്‍ താനങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കണ്ടിട്ടുപോലുമില്ലെന്നും കാണിച്ച് ജമാല്‍ കൊല്ലം ശാസ്താംകോട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു.

             കോയമ്പത്തുര്‍ ജയിലില്‍നിന്ന് 2007 ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ മഅദനിക്ക് ബി കാറ്റഗറിയിലുള്ള സുരക്ഷ കാര്യം പൊലീസും കോടതിയും വിസ്മരിക്കുന്നതാണത്ഭുതം. . അതുകൊണ്ട് അദ്ദേഹം എവിടെ പോകുമ്പോഴും        അനന്തപുരിയിലെ ഐ ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ വിവരമറിയിക്കണം. മഅദനിയുടെ താമസസ്ഥലത്ത്  ഒന്നും രണ്ടുമല്ല സായുധരായ അഞ്ചുപോലീസുകാരും ഉണ്ടായിരുന്നു. രണ്ട് ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവുകയും ചെയ്യും. ഇത്രയും കടുത്ത നിരീക്ഷണത്തിനിടയില്‍ മഅദനി കുടകിലെത്തി അവിടെ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് ബംഗ്‌ളൂര് സ്‌ഫോടനം ആസൂത്രണംചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാനാവും?

          കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മഅദനിയുടെ രാഷ്ട്രീയകാഴ്ചപ്പാടിലുണ്ടായ മാറ്റം  കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തുവന്നയുടനെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ  പ്രഭാഷണങ്ങള്‍ അതിരുകടന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇത്തരം സാഹചര്യത്തിലാണ് കര്‍ണാടക പൊലീസ് മെനഞ്ഞെടുത്ത കേസിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ തെഹല്‍ക്കയുടെ പ്രതിനിധിയെന്ന നിലയില്‍ ഷാഹിന രംഗത്തുവന്നത്. കേസന്വേഷണം മാധ്യമങ്ങളുടെ ജോലിയല്ല. പൊലീസാണ് അത് നിര്‍വഹിക്കേണ്ടത്. എന്നാല്‍ പൊലീസ് പറയുന്ന കഥകള്‍ സാമാന്യയുക്തിക്ക് നിരക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ അന്വേഷണം നടത്തിയെന്നു വരും. അതൊരു പുതിയ കാര്യമല്ല. ഷാഹിന തെഹല്‍ക്കയുടെ ലേഖികയാണെന്നറിഞ്ഞിട്ടും തീവ്രവാദ മുദ്രചാര്‍ത്തി കര്‍ണാടക പൊലീസ് അവര്‍ക്കെതിരെയും കേസെടുത്തതറിഞ്ഞപ്പോള്‍ നടുക്കമാണ് തോന്നിയത്. അപകടകരമായ ഈ പ്രവണതയെ അപലപിക്കാന്‍ പക്ഷെ അധികമാരും മുമ്പോട്ടുവന്നുകണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും.

          1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പങ്കാളിയാണെന്നാരോപിച്ച് മഅദനിയെ ആദ്യമായി അറസ്റ്റുചെയ്തത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ പൊലീസാണ്  അറസ്റ്റുചെയ്ത് തമിള്‍നാട് പൊലീസിന് കൈമാറിയത്. കേസില്‍ അദ്ദേഹത്തെ 14-ാം പ്രതിയാക്കി. 90ദിവസത്തിനകം ചാര്‍ജ്ഷീറ്റ് സമര്‍പിക്കാത്തതിനാല്‍ ജാമ്യം നേടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അത് തടയാന്‍ തമിള്‍നാട് പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ എല്ലാ ജാമ്യഹര്‍രജിയും കോടതി തള്ളി. ഒമ്പതര വര്‍ഷം ജയിലിലടച്ചു. ഒടുവില്‍ കുറ്റം തെളിയിക്കാനാവാതെ വിട്ടയച്ചു. എല്ലാ മനുഷ്യാവകാശങ്ങളും മുഖംകുത്തി വീഴുന്നത് ലോകവും കണ്ടു.

          ജയില്‍മോചിതനായ മഅദനിയുമായി  ശംഖുമുഖത്തും മലപ്പുറത്തും വേദി പങ്കിട്ടത് സി പി എമ്മായിരുന്നു. ശംഖുമുഖത്ത് ആഭ്യന്തരമന്ത്രിയും  സ്വീകരിക്കാനെത്തി. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി പി എം പി ഡി പിയുമായി രഹസ്യധാരണയുമുണ്ടാക്കി. അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ഹുസൈന്‍ രണ്ടത്താണിയെ ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ഥിയുമാക്കി.

          മഅദനിയെ വിചാരണത്തടവുകാരനായി കോയമ്പത്തൂരിലും ഇപ്പോള്‍ രണ്ടുവര്‍ഷമായി ബംഗ്‌ളൂരിലും ജയിലലടച്ച് പീഡിപ്പിച്ചപ്പോള്‍ രണ്ടു മുന്നണികളും കുറ്റകരമായ അനാസ്ഥ അനാസ്ഥ കാണിച്ചു. രണ്ടു തവണയും പിടിച്ചുകൊടുത്തത് എല്‍ ഡി എഫാണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പറഞ്ഞ് കൈകഴുകുകയാണ് യു ഡി എഫ് ചെയ്തത്. ലീഗുകൂടി അധികാരത്തിലിരിക്കെ കേരളത്തില്‍ മുസ്‌ലിംവേട്ട ഉണ്ടാവില്ലെന്നും നിരപരാധികളെ  വേട്ടയാടില്ലെന്ന് ഉറപ്പുവരുത്താന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നും  ഫലിതം പറയാറുള്ള പാണക്കാട് തങ്ങന്മാരും സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു.  മഅദനി പുറത്തുവരാതിരിക്കാന്‍ യാസീന്‍ ഓതിയവരും ഓതുന്നവരും ആ പാര്‍ടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

           വിദഗ്ധ ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി രണ്ടുദിവസം മുമ്പ് പ്രത്യേക കോടതി തള്ളിക്കളഞ്ഞു. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട കണ്ണുകളും കഠിനവേദനയുള്ള കാലുകളുമായി ഇനിയെത്ര കാലം തടവില്‍ കഴിയേണ്ടിവരുമെന്നതിന് ഒരു തിട്ടവുമില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടും മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാവാത്ത സാഹചര്യത്തിലാണ് പ്രത്യേക കോടതിയെ സമീപിച്ചത്.

           രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തിയ കൊടുംചെയ്തികളെ തുറന്നുകാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചുവെന്നതാണ് അദ്ദേഹം ചെയ്ത മഹാപരാധം. വാഗ്‌ധോരണിയിലൂടെ സൃഷ്ടിച്ചെടുത്ത അനുയായിവൃന്ദത്തെ  രാഷ്ട്രീയപ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതോടെയാണ് മഅദനി പലരുടെയും കണ്ണില്‍ കരടായത്. മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകള്‍  ചാര്‍ജുചെയ്തുവെങ്കിലും ഒന്നിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല.

            മഅദനി കുറ്റംചെയ്തിട്ടുണ്ടെങ്കില്‍  അത് തെളിയിച്ച് അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. എന്നാല്‍ ആയിരം കുറ്റവാളികളെ വെറുതെവിട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന  തത്വസംഹിതക്ക് കടകവിരുദ്ധമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏത് കൊടുങ്കാറ്റിലും സമൂഹമധ്യത്തില്‍ ഉലയാതെ നില്‍കേണ്ടവരാണ് സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും.  മൗനങ്ങളുടെ നനുത്ത പൊട്ടുകളില്‍  അവര്‍ ഒരിക്കലും പരുങ്ങിനില്‍ക്കരുത്. സന്ദര്‍ഭത്തിന്റെ ഏത് അഗ്നിമുറുക്കത്തിലും സത്യസന്ധമായും നിര്‍ഭയമായും നീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയണം. അതിജീവനത്തിന്റെ അഗ്നിപരീക്ഷകളില്‍ പിടിച്ചുനില്‍ക്കുകയും ആവുംവിധം ചെറുത്തുനില്‍ക്കുകയും ചെയ്യുന്ന മഅദനിയോട് ചുരുങ്ങിയപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റമെങ്കിലും  കാണിച്ചുകൂടേ. ഇവിടെ അനീതിയുടെ തടവറകള്‍ പാടില്ല. അവയുടെ പൂട്ടു തകര്‍ക്കാന്‍ ആര് നേതൃത്വം നല്‍കിയാലും രാജ്യമുണ്ടാവും, ഉണ്ടാവണം കൂടെ.
                  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...