Saturday, February 5, 2011

മോഡി ശിക്ഷിക്കപ്പെടുമോ?


          ഒമ്പതുവര്‍ഷം മുമ്പ് ഗുജറാത്തില്‍ നടന്ന വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വ്യക്തമായ പങ്കുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നു. വിവേചനപരമായി പെരുമാറിയും നിഷ്‌ക്രിയത്വം പാലിച്ചും ഇരകളോട് അവഗണന കാട്ടിയും കലാപത്തെ സഹായിക്കുകയാണ് മോഡി ചെയ്തതെന്ന എസ് ഐ ടി കണ്ടെത്തല്‍ മോഡിയെ വെള്ളപൂശാന്‍ പാടുപെടുന്നവര്‍ക്കെല്ലാമുള്ള ചുട്ടമറുപടി കൂടിയാണ്. കണ്ണും കാതുമില്ലാത്ത പൈശാചികതക്ക് സര്‍വാത്മനാ പിന്തുണ നല്‍കിയ മോഡി രാജ്യം കണ്ട ഏറ്റവും വലിയ നരാധമനായിരുന്നുവെന്ന് സി ബി ഐ മുന്‍ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

          ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി മോഡിക്ക് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം ക്‌ളീന്‍ ചിറ്റ് നല്‍കിയെന്ന് ഡിസമ്പര്‍ മൂന്നിന് പ്രമുഖ ഇംഗ്‌ളീഷ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡി കുറ്റവിമുക്തനാണെന്ന ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ രാജ്യത്തെ പ്രധാന മാധ്യമങ്ങളെല്ലാം ഈ വാര്‍ത്ത ഏറ്റുപിടിക്കുകയുമുണ്ടായി. റിപ്പോര്‍ട്ട് ജുഡീഷ്യറിയെ സ്വാധീനിക്കാനുള്ള അടവായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി. കലാപത്തില്‍ വ്യക്തമായ പങ്കുള്ള മോഡി കൈകഴുകി രക്ഷപ്പെടാന്‍ നടത്തിയ ശ്രമവും തെഹല്‍ക്കയാണ് കയ്യോടെ പിടികൂടി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

          നിയമത്തിന്റെ വഴികള്‍ കണ്ണുചിമ്മുമ്പോള്‍ നീതിപീഠം അതിന്റെ അനുപമമായ ദൗത്യം പുറത്തെടുക്കുന്നു. പൊലീസിന്റെ അകമ്പടിയോടെ ജീവിതത്തിന്റെ തേങ്ങലുകള്‍പോലും നിശ്ശബ്ദമാക്കപ്പെടുന്നിടത്ത് ജുഡീഷ്യറിയുടെ തണലെങ്കിലുമില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ? സൂര്യനുതാഴെ എന്ത് നെറികേടുമാവാം എന്നുറച്ച് ഫാഷിസത്തിന്റെ ഗൂഢമന്ത്രം ജപിച്ചുകഴിഞ്ഞ ഒരു മുഖ്യമന്ത്രി ഇങ്ങനെ പ്രതിലോമപ്രവണതകള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടാല്‍ അതിനു കടിഞ്ഞാണിടാന്‍ കോടതികള്‍ക്ക് മാത്രമേ കഴിയൂ.

          സൊഹറാബുദ്ദീന്‍ ഷെയ്ഖും ഭാര്യയും ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് മോഡിക്കുള്ള വലിയ താക്കീതായിരുന്നു. ഏറ്റുമുട്ടലിനെ കുറിച്ച് പ്രത്യേക അന്വേഷണസംഘം നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്ന മോഡിയെ വിശ്വാസത്തിലെടുക്കാന്‍ കോടതി തയാറായിരുന്നില്ല. സൊഹറാബുദ്ദീനെ വ്യാജ  ഏറ്റുമുട്ടലില്‍ വകവരുത്തിയതാണെന്ന് അവസാനം സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. ഭാര്യ കൗസര്‍ബിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞതായും ഗുജറാത്ത് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.  ഇതേ തുടര്‍ന്ന് കോടതി നേരിട്ട് ഡി ഐ ജി ഗീതാ ജോഹ്‌രിയെ അന്വേഷണത്തിന് നിയോഗിച്ചു.

          എന്നാല്‍ അധികം വൈകാതെ ഗീതയെ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്ന് മാറ്റി. ഇതേ തുടര്‍ന്നാണ്  ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പുതിയ സംഘത്തെ കോടതി അന്വേഷണം ഏല്‍പിച്ചത്. സൊഹറാബുദ്ദീന് മുമ്പ് ജാവേദ് എന്ന പേര് സ്വീകരിച്ച മലയാളിയായ പ്രാണേഷ്‌കുമാറിനെയും ഭാര്യ ഇശ്‌റത്തിനെയും ഇതുപോലെ ലശ്ക്കര്‍ ഭീകരര്‍ എന്ന് മുദ്രകുത്തി മറ്റു രണ്ടുപേരോടൊപ്പം കൊലപ്പെടുത്തിയ സംഭവത്തിലും സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരുന്നു. അതും വ്യാജ ഏറ്റുമുട്ടലാണെന്ന് പിന്നീട് ബോധ്യമായി. ഇത്തരം സംഭവങ്ങള്‍ വേറെയും നടന്നിട്ടുണ്ടാവാം.  അതുകൊണ്ട് അവിടുത്തെ പൊലീസിനെ കണ്ണടച്ചു വിശ്വസിക്കാനാവില്ലെന്ന കോടതിയുടെ പരാമര്‍ശവും ശ്രദ്ധേയമാണ്.

          സംസ്ഥാന പൊലീസിലെ ഉന്നതര്‍ തന്നെ ആരോപണവിധേയരായ സാഹചര്യത്തിലാണ് കോടതി സി ബി ഐയെ ആശ്രയിക്കേണ്ടിവന്നത്. സംസ്ഥാന പൊലീസിനെ അന്വേഷണം തുടരാന്‍ അനുവദിക്കാതിരുന്നത് അങ്ങേയറ്റം ഉചിതവുമായി. ഇരകളുടെയും പൊതുജനങ്ങളുടെയും ആത്മവിശ്വാസം തകര്‍ക്കാനേ അതുപകരിക്കൂ. നീതിയുടെ ദൗത്യം ധീരമായി നിര്‍വഹിക്കാന്‍ സന്നദ്ധമായ സുപ്രീംകോടതി മതേതര ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയാണ് പുതിയ അന്വേഷണസംഘത്തെ നിയോഗിക്കുക വഴി ചെയ്തത്.

           വര്‍ഗീയ ചിന്താഗതിയോടെ പ്രവര്‍ത്തിച്ചു, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി, നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചു. സംഘ്പരിവാര്‍ അംഗങ്ങളെ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചു, ഇരകള്‍ക്ക് നീതി നിഷേധിച്ചു, വംശഹത്യ നടക്കുമ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമുകളില്‍ നിയമവിരുദ്ധമായി മന്ത്രിമാരെ നിയോഗിച്ചു, നിഷ്പക്ഷരായ ഉദ്യോഗസ്ഥരെ പീഡിപ്പിച്ചു തുടങ്ങിയ കാര്യങ്ങളില്‍ മോഡി കുറ്റക്കാരനാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൂട്ടക്കൊലകള്‍ തടഞ്ഞ ഉദ്യോഗസ്ഥന്മാരെ അപ്രധാന പോസ്റ്റുകളിലേക്ക് സ്ഥലംമാറ്റാന്‍ വരെ മോഡി തയാറായി. തലസ്ഥാനനഗരമായ അഹമ്മദബാദില്‍ നിരവധി മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത മോഡി ഒറ്റദിവസം കൊണ്ട് 300 കി.മീറ്റര്‍ സഞ്ചരിച്ച് ട്രെയിന്‍ തീപ്പിടുത്തമുണ്ടായ ഗോധ്ര സന്ദര്‍ശിച്ചത് വിവേചനപരമായ നടപടിയായിരുന്നുവെന്നും എ ടി എസ് റിപ്പോര്‍ട്ടിലുണ്ട്.

          സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ കണ്ടെത്തല്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശീയഹത്യക്ക് ചുക്കാന്‍ പിടിച്ചത് മോഡിയാണെന്ന് വ്യക്തമാക്കപ്പെട്ട സാഹചര്യത്തില്‍ അനന്തര നടപടികള്‍ക്ക് കാതോര്‍ക്കുകയാണ് ജനം. സമുദ്രത്തോളം ആഴംനല്‍കി പ്രബല ന്യൂനപക്ഷത്തെ ആമൂലാഗ്രം ദ്രോഹിച്ച ഒരു ഭരണാധികാരിക്ക് മാതൃകാപരമായ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. മതേതര ഇന്ത്യയുടെ പ്രതിഛായയില്‍ വലിയ കളങ്കമേല്‍പിച്ച മോഡി നിയമത്തിന്റെ ഒരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല തന്നെ.

1 comment:

  1. ഇന്‍ഡ്യയിലായതുകോണ്ട് ഒരന്വേഷണമെണ്‍ങ്കിലും നടത്തി.. ഒരു മുസ്ലീം രാഷ്റ്റത്തിലാണെങ്കില്‍ അതുവരെ ഊണ്ടാവില്ലായിരുന്നു... അതെ മോഡിയെ കൂട്ടുപിടിച്ചതല്ല... സ്വന്തം മതനേട്ടത്തിനുവേണ്ടി മറ്റുമതസ്ഥരെ ദ്രോഹിക്കുന്നതില്‍ മുസ്ലിംകളും ഒട്ടും പുറകിലല്ലാ എന്നേ ഞാന്‍ പറഞ്ഞുള്ളൂ! എന്നേ ഈ ദൈവങ്ങള്‍ ഇല്ലാതാവുന്നോ അന്നേ നാടു നന്നാവൂ..

    ReplyDelete

Related Posts Plugin for WordPress, Blogger...