Sunday, April 3, 2011

ശാരിയുടെ മരണം: ആരാണ് കുറ്റവാളി?

           2004 നവമ്പര്‍ 13. മലയാളികള്‍ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങിയ ദിവസം.   പതിനേഴുകാരിയായ കിളിരൂര്‍ പെണ്‍കുട്ടി ശാരി എസ് നായര്‍ സ്വന്തം വിധിന്യായം എഴുതി ശിക്ഷ വരിച്ച ദുര്‍ദിനം. സീരിയല്‍ മോഹത്തില്‍ കുടുങ്ങി കാമവെറിയന്മാരുടെ തീരാപീഡനങ്ങള്‍ക്കിരയായി മാനവും ജീവനും നഷ്ടപ്പെട്ട ആ പെണ്‍കുട്ടിയുടെ ആത്മാവിനെ ആറുവര്‍ഷം കഴിഞ്ഞിട്ടും വെറുതെ വിടാന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരാരും തയാറല്ല.

           പെണ്‍വാണിഭത്തിന് ഇരയായി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിക്ക് ജീവഹാനി  നേരിട്ട ആദ്യത്തെ സംഭവമാണിത്. ഉമ്മന്‍ചാണ്ടിയായിരുന്നു അന്ന് മുഖ്യമന്ത്രി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടര്‍ന്ന് മനോവീര്യം നഷ്ടപ്പെട്ട എ കെ ആന്റണി അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ 2004 ആഗസ്റ്റ് 31ന് പിന്‍ഗാമിയായി വന്നത് ചാണ്ടിയാണ്. ആദര്‍ശപുരുഷനായ ആന്റണിക്ക് എങ്ങനെ അപഭ്രംശവും അപചയവുമുണ്ടായി എന്നത് പഠനവിഷയമാക്കേണ്ട കാര്യമാണ്.

           ആന്റണിയുടെ വീഴ്ചകള്‍ പരിഹരിച്ച് യു ഡി എഫിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ചാണ്ടിക്ക് കൈവന്ന ആദ്യത്തെ അവസരമായിരുന്നു കിളിരൂര്‍ സംഭവം. സീരിയല്‍ നടിയാക്കാമെന്ന് വ്യാമോഹിപ്പിച്ച് ഒന്നര വര്‍ഷത്തോളം മകളെ പലയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പിതാവ് സുരേന്ദ്രന്‍ തന്നെ പറഞ്ഞത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും വെച്ചായിരുന്നു പീഡനം. പീഡനത്തെ തുടര്‍ന്ന് രോഗിയും ഗര്‍ഭിണിയുമായ ശാരി ഒരു പെണ്‍കുഞ്ഞിന് ജന്മവും നല്‍കി. അവള്‍ക്കിപ്പോള്‍ അഞ്ച് വയസ്സായി.

           ശാരിയുടെ പീഡനകഥ പുറംലോകമറിഞ്ഞത് 2004 സപ്തമ്പറിലാണ്. സംഭവം ഒരു കൊടുങ്കാറ്റായി സംസ്ഥാനമാകെ കോളിളക്കം സൃഷ്ടിച്ചു.  കോട്ടയം മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി രണ്ടര മാസത്തോളം കഴിഞ്ഞ ശാരിക്ക് നല്ല ചികിത്സയും ലഭിച്ചില്ല. ചികിത്സയിലെ പാകപ്പിഴവുകളാണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവും ഉയര്‍ന്നു. ഒരു വി ഐ പിയുടെ സന്ദര്‍ശനമാണ് രോഗം മൂര്‍ഛിച്ച് മരിക്കാന്‍  ഇടയാക്കിയതെന്ന പ്രചാരണം അന്നും ശക്തമായിരുന്നു.

           ശാരി മരിച്ചതിന് ശേഷം ഒന്നര വര്‍ഷം ചാണ്ടി അധികാരത്തിലുണ്ടായിരുന്നു. ആഭ്യന്തരവകുപ്പും അദ്ദേഹമാണ് കൈകാര്യം ചെയ്തത്. വി ഐ പിയടക്കം യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ ചാണ്ടിക്ക് യഥേഷ്ടം സമയമുണ്ടായിരുന്നിട്ടും കഴിയാതെ പോയത് എന്തുകൊണ്ടായിരുന്നു? അന്ന് അറസ്റ്റിലായത് ചെറുപരലുകള്‍ മാത്രം. അവരുടെ ആയുഷ്‌ക്കാല സമ്പാദ്യം മേല്‍പറഞ്ഞ ഉല്ലാസകേന്ദ്രങ്ങളിലെ ഒരാഴ്ചത്തെ വാടകക്ക് പോലും തികയില്ല. പീഡിപ്പിച്ചവരില്‍ പ്രമുഖര്‍ നിയമത്തിന്റെ വലയില്‍ കുടുങ്ങാതെ അധികാരികളുടെ ഒത്താശയോടെ വിലസി. പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവരെ രക്ഷിക്കാന്‍ നഗ്നമായ ഇടപെടല്‍ നടന്നു. ശാരിയെ ഉപയോഗിച്ച് ലതാ നായര്‍ എന്ന മധ്യവയസ്‌ക നടത്തിയ പെണ്‍വാണിഭം കവിയൂരിലെ നാരായണന്‍ നമ്പൂതിരിയും മകള്‍ അനഘയും അടങ്ങുന്ന മറ്റൊരു കുടുംബത്തിന്റെ ആത്മഹത്യയിലാണ് കലാശിച്ചത്. ലതാ നായരെ രക്ഷിക്കാനും ഭരണസിരാകേന്ദ്രം അമിതാവേശം കാട്ടി.

           വി എസ് അച്ചുതാനന്ദന്‍ പേര്‍ പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ച വി ഐ പി ആരെന്ന് കണ്ടുപിടിക്കാന്‍ പൊലീസിന് കഴിയുമായിരുന്നു. വി ഐ പികള്‍ ആരെന്ന് യു ഡി എഫിലെ പ്രമുഖ ഘടകകക്ഷിയായ ലീഗിന് അറിയാമായിരുന്നുവെന്ന് അവരുടെ നേതാക്കളുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. ചാണ്ടി മന്ത്രിസഭയിലെ അംഗവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നതിങ്ങനെ: ശാരിയുടെ അച്ഛന്റെയും അമ്മയുടെയും കണ്ണീര്‍ കാണാതെ കേരളത്തിന് കടന്നുപോകാനാവില്ല. മന്ത്രിപുത്രന്മാര്‍ക്കും വി ഐ പികള്‍ക്കും മാന്യമായി ജീവിക്കാന്‍ ശാരിയെ കൊല്ലുകയായിരുന്നുവെന്ന് പറയുന്നത് ശാരിയുടെ അച്ഛന്‍ തന്നെയാണ്.  (ചന്ദ്രിക 3-04-11). മാര്‍ച്ച് 30ന് ചന്ദ്രികയില്‍ കെ എം  ഷാജി എഴുതുന്നു. ആരോഗ്യമന്ത്രി പി കെ ശ്രീമതി ടീച്ചറുടെ അയല്‍വാസിയായിരുന്ന ശാരി എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും ആരൊക്കെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഒടുവില്‍ ആ കുട്ടി  എങ്ങനെ നിഷ്ഠൂരമായി വധിക്കപ്പെട്ടുവെന്നും അറിയാനുള്ള അവകാശം കേരളീയര്‍ക്കുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിപുത്രന്മാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ശാരിയുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം ഇയ്യിടെ രണ്ടുലക്ഷം രൂപ കൊടുത്തുവെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതൊരു ധനനീതിയായി കണക്കാക്കാമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഈ രണ്ടുലക്ഷം വീതം കൊടുത്താല്‍ നന്നായിരുന്നു.(ഇതിന്റെ ഗുട്ടന്‍സ് വായനക്കാര്‍ക്ക് പിടികിട്ടിയിട്ടുണ്ടാകുമെന്ന് കരുതുന്നു).

           ആവശ്യമായ ചികിത്സ നല്‍കാതെ ശാരിയെ അവസാനിപ്പിച്ചതിലും വി ഐ പികളെ അറസ്റ്റ്‌ചെയ്യാതെ രക്ഷപ്പെടാന്‍ അനുവദിച്ചതിലും കഴിഞ്ഞ  യു ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്കും ലീഗുനേതാക്കളുടെ വെളിപ്പെടുത്തലിനോട് ചേര്‍ത്തുവെച്ചാല്‍ എല്ലാം വളരെ ക്ലിയര്‍. ഐസ്‌ക്രീം കേസില്‍ പെട്ട കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിനുള്ള പ്രത്യുപകാരം. അധികാരം നിലനിര്‍ത്താന്‍ ചാണ്ടിക്ക് വഴങ്ങേണ്ടിവന്നിട്ടുണ്ടാവും. ആന്റണിയെ താഴെയിറക്കി തന്നെ വാഴിച്ച ലീഗ് നേതൃത്വത്തിന് ഇതൊരു നന്ദിയുമാവും.

           ശാരി സംഭവത്തിന്റെ പേരില്‍ അച്ചുതാനന്ദനെ ക്രൂശിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്തര്‍ഹതയാണ് ഉള്ളത്. കുറ്റവാളികള്‍ക്ക് വിനീത വിധേയനായി നട്ടെല്ലില്ലാത്ത നിലപാട് സ്വീകരിച്ച ചാണ്ടി മലയാളികളുടെ രാഷ്ട്രീയപ്രബുദ്ധതയെ ദയവായി പരിഹസിക്കരുത്.

6 comments:

  1. what did VS said before last election? is he still remember those, please dont repeat the same !

    ReplyDelete
  2. suhruthe chandikku sesam pennungalude kavalkaranayi avatharicha v s achumama 5 kollam barichallo ennittum enthe kiliroor case onnum cheythilla????????????????thngal ippol ella rashtriya bhothavum avasarathinoth marakkukayano?

    ReplyDelete
  3. Leagueil ninnu INLil poyi ravila udfinodum eveningil ldfinodum churcha nadathi INLinte thakrcha urappaki veendum bagyapareekshanathinu leagilek vannittum oru pariganayum kittathathukond mattu mechilpurangal thediyirangiya angayuda rashtreeyaprabudhada keraleeyasamooham anno manasilakiyadanu.

    ReplyDelete
  4. പതിവുപോലെ ലീഗിനുനെരെ ഒരുകുതിരയുടെ കയറ്റം .

    ReplyDelete

Related Posts Plugin for WordPress, Blogger...