Monday, July 4, 2011

ശശിയുടെ അനുഭവം പാഠമാവട്ടെ


               സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ  സംസ്ഥാന സമിതിയംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ശശിയെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കാനുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തീരുമാനം അത്യന്തം ആഹ്‌ളാദകരവും മാതൃകായോഗ്യവുമാണെന്നതില്‍ സംശയമില്ല. കമ്യൂണിസത്തിന്റെ തകര്‍ച്ച പുതിയൊരാഗോള പ്രതിസന്ധിയായി വളരുമ്പോഴും മാന്യതയുടെയും സദാചാരത്തിന്റെയും ഉടയാടകള്‍ ചുറ്റഴിച്ചെടുക്കാന്‍ എത്ര ഉന്നതനായാലും അനുവദിക്കില്ലെന്ന് ഈ നടപടിയിലൂടെ സി പി എം അസന്ദിഗ്ധമായി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സാംസ്‌കാരികത്തനിമയുടെ കുത്തക അവകാശപ്പെടുന്ന പാര്‍ടികള്‍ പോലും കപടവീരസ്യത്തില്‍ എല്ലാം ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ പോലുള്ള നിര്‍മത പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന ആര്‍ജ്ജവം എല്ലാവര്‍ക്കും വലിയ പാഠങ്ങളാണ് പകര്‍ന്നു നല്‍കുന്നത്.

               പാര്‍ട്ടിയുടെ കുഞ്ചികസ്ഥാനങ്ങളില്‍ ആവശ്യത്തിലേറെ പിടിപാടുള്ളയാളാണ് ശശി. അദ്ദേഹത്തിനെതിരെ നാളിതുവരെ ഒരു പൊലീസ് സ്റ്റേഷനിലും ആരും പരാതി നല്‍കിയിട്ടില്ല. പരാതി വന്നാല്‍ തന്നെ അതൊക്കെ ചവറ്റുകൊട്ടയിലെറിയാന്‍ സര്‍ക്കാരിന് നേതൃത്വംനല്‍കുന്ന കക്ഷിയെന്ന നിലയില്‍ സി പി എമ്മിന് അനായാസം കഴിയുമായിരുന്നു. ആഭ്യന്തരവകുപ്പാണെങ്കില്‍ സ്വന്തം നേതാവിന്റെ കീഴിലും.  ശശിയെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് ശിപാര്‍ശ തള്ളിക്കൊണ്ടാണ് പുറത്താക്കാനുള്ള സംസ്ഥാന സമിതിയുടെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനായിരുന്നു സംസ്ഥാന സമിതി നേരത്തെ തീരുമാനിച്ചിരുന്നത്. പെരുമാറ്റദൂഷ്യം ഗുരുതരമായ കുറ്റമായതിനാല്‍ ഇത് മതിയായ ശിക്ഷയല്ലെന്ന് വി എസ് അച്ചുതാനന്ദനടക്കമുള്ള ചില പ്രമുഖര്‍ വാദിച്ചു. വൈക്കം വിശ്വന്‍ അധ്യക്ഷനായ അന്വേഷണക്കമ്മിറ്റിയും ശശി മോശക്കാരനല്ലെന്നും രോഗം ഗുരുതരമാണെന്നും കണ്ടെത്തി. പോളിറ്റ് ബ്യൂറോ അത് അംഗീകരിക്കുകയും പുറത്താക്കല്‍ നടപടിക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു.

               ആരോപണം കത്തിപ്പടരാന്‍ തുടങ്ങിയപ്പോള്‍ തന്നെ ശശി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവായിക്കൊണ്ടുള്ള രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയായ അച്ചുതാനന്ദനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഈ കത്തും രാജിക്കത്തും പരസ്യപ്പെടുത്തുക വഴി ശശി പാര്‍ട്ടി അച്ചടക്കം ലംഘിച്ചതായി സംസ്ഥാന സമിതി അഭിപ്രായപ്പെടുകയുണ്ടായി.  പാര്‍ട്ടിയിലെ വനിതാ നേതാക്കളുടെ പ്രതിഷേധമാകട്ടെ അതീവ ശക്തവുമായിരുന്നു.
 
               പാര്‍ട്ടി ബന്ധമുള്ളവരും ഉത്തരവാദപ്പെട്ടവരുമാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്തവരെ വച്ചുകൊണ്ടിരിക്കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. ഇത്തരം പരാതി ഉയരുമ്പോഴേ നടപടി എന്നതാണ് പാര്‍ട്ടി രീതി. മുമ്പ് പഞ്ചാബ് സംസ്ഥാന സെക്രട്ടറി ബല്‍വന്ത് സിംഗിനെതിരെയും കേന്ദ്ര കമ്മിറ്റിയംഗം വരദരാജനെതിരെയും സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ ശക്തമായ നടപടി എടുത്തിട്ടുണ്ട്. പറവൂര്‍ പീഡനത്തിനിരയായ പെണ്‍കുട്ടി പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിക്കെതിരെ പരാതി ഉന്നയിച്ചപ്പോള്‍  തന്നെ അയാളെ പുറത്താക്കി. ഇത്തരം കേസുകളില്‍ പാര്‍ട്ടിയെ സംബന്ധിച്ചെടുത്തോളം പരാതി തന്നെയാണ് പ്രധാനം. പാര്‍ട്ടി നടപടിയെ എല്ലാവരും മുക്തകണ്ഠം പ്രശംസിക്കുമെന്നായിരുന്നു വി എസിന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് വലിച്ചെറിയുന്ന നരാധമന്മാരെ കുറിച്ച് നാടുനീളെ അമര്‍ഷം പ്രകടിപ്പിക്കുകയും അവരെ കയ്യാമംവെച്ച് ജയിലിലടക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ഉറപ്പുനല്‍കുകയും ചെയ്ത വി എസ് ഉത്തരംമുട്ടിയത് ശശിയുടെ കാര്യത്തില്‍ മാത്രമായിരുന്നുവല്ലോ.

               ഔദ്യോഗിക പക്ഷത്തെ അപ്രമാദിത്യമുള്ള നേതാവും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിശ്വസ്തനുമായിരുന്നു ശശി. ലൈംഗിക ആരോപണം ശക്തമായപ്പോള്‍ പിണറായി തന്നെയാണ് സംസ്ഥാന സമിതിയില്‍ ശശിക്കെതിരെ പുറത്താക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദ്യമായി സൂചന നല്‍കിയതും. സി പി എം മാത്രമല്ല ഏറെക്കുറെ ഒട്ടുമിക്ക രാഷ്ട്രീയകക്ഷികളും അനുഭവിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയാണിത്. ഫ്രോയിഡിന്റെ അനുയായികള്‍  ബൂര്‍ഷ്വാ പാര്‍ട്ടികളിലാണ് കൂടുതലുള്ളത്. അവര്‍ക്ക് പരിചരണത്തിന് ബോബ് ചെയ്ത വെളുത്ത പെണ്ണുങ്ങള്‍ തന്നെ വേണം. അത്തരം പാര്‍ട്ടി നേതാക്കള്‍  അപ്രിയ സത്യങ്ങള്‍ മൂടിവെക്കും. സദാചാരവിരുദ്ധരെ വെള്ളപൂശും. അതുകൊണ്ടാണ് പ്രസ്ഥാനങ്ങളില്‍ ഗൂഢപാപങ്ങള്‍ പങ്കിടുന്നവരുടെ എണ്ണം അനുദിനം പെരുകുന്നത്. നാളെ ഹവ്വാബീച്ച് പോലെ പാര്‍ട്ടി ഓഫീസുകള്‍ അധ:പതിച്ചാലും ആരും അത്ഭുതപ്പെടേണ്ട.

               കേരളത്തില്‍ ഭയാനകമാംവിധം സെക്‌സ് റാക്കറ്റുകള്‍ പെരുകുന്നതിനു ഇത്തരം സംഭവങ്ങള്‍ വലിയ സംഭാവനകള്‍ നല്‍കുന്നുണ്ട്.  കുരുന്നുപ്രായത്തിലുള്ള കൊച്ചുപെണ്‍കുട്ടികളെ പോലും ഈ കാമവെറിയന്മാര്‍ വേട്ടയാടുകയാണിന്ന്. കോതമംഗലം, പറവൂര്‍ സംഭവങ്ങള്‍ അത്യന്തം അഭിശപ്തമായ അനുഭവങ്ങളാണ് വിളംബരംചെയ്യുന്നത്. എന്തുചെയ്താലും രക്ഷയുടെ കരങ്ങള്‍ സഹായത്തിനെത്തുമെന്ന് ഇത്തരക്കാര്‍ക്ക് ഉറപ്പുണ്ട്. അതിനുവേണ്ടി ഏതറ്റംവരെ പോകാനും തയ്യാര്‍. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ മാനുഷികബന്ധങ്ങള്‍ പോലും ജീര്‍ണിച്ചുതകരും.   മനോരോഗികളുടെ നാടായി കേരളം ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. സ്ത്രീ ശരീരത്തെ കച്ചവടവസ്തുവാക്കുന്ന പുതിയൊരു സംസ്‌കാരം ഇവിടെ തഴച്ചുവളരുകയാണ്. ഇതിന്    സമൂഹത്തിലെ ഉന്നതന്മാര്‍ നേതൃത്വം നല്‍കുന്നു എന്നുവന്നാല്‍ പിന്നെ എവിടെയാണ് ഒരാശ്രയം? ശശിക്കെതിരെ നടപടിയെടുക്കാന്‍ സി പി എം കാണിച്ച ആര്‍ജ്ജവം മറ്റ് പാര്‍ട്ടികളും പിന്തുടര്‍ന്നിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു.

3 comments:

  1. ഫ്രോയിഡിനെയൊന്നും ഇതിലേക്ക് വലിച്ചിടരുത്..

    ReplyDelete
  2. പാതിരാത്രി ഒരന്യ പെണ്ണിനോടൊപ്പൊം നാട്ടുകാരും,പോലീസും ചേർന്നു പിടിക്കുകയും,കേരളം മൊത്തം വാർത്തയാകുകയും ചെയ്ത സംഭവത്തിലെ നേതാവിനെ പുറത്താക്കി ആഴ്ചകൾക്കകം തിരിച്ചെടുത്തു കോൺഗ്രസ്സ്.
    ഈ ഖദർധാരികൾ സി.പി.എമ്മിനെ കണ്ടുപടിക്കട്ടെ..

    ReplyDelete
  3. പി ശശിയെ പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കാനുള്ള മാര്‍ക്‌സിസ്റ്റുപാര്‍ട്ടി തീരുമാനം അത്യന്തം ആഹ്‌ളാദകരവും???


    wow wow... what is the similarity between CPIM and Catholic Diocese?

    both says its against the adultery.. but when some of their leader get caught they will not be punished according the civil rule.. they will be transferred to different city/state/diocese !

    ReplyDelete

Related Posts Plugin for WordPress, Blogger...