Thursday, January 19, 2012

ഇ-മെയില്‍ വിവാദം: സത്യം പുറത്തുവരണം


              കേരളത്തിലെ മുസ്‌ലിം നേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും സംഘടനകളെയും ഉന്നംവെച്ച് വിദ്യാര്‍ഥികളടക്കമുള്ളവരുടെ  ഇ-മെയില്‍ സന്ദേശങ്ങള്‍ സംസ്ഥാന ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ നിരീക്ഷണ വിധേയമാക്കിയ സംഭവം മലയാളികള്‍ ഇന്നോളം കാത്തുസൂക്ഷിച്ച മതേതരത്വത്തിന്റെ താളം നഷ്ടപ്പെടുത്താനായിരിക്കും ഉപകരിക്കുക. രാജ്യത്തെ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം പകര്‍ച്ചവ്യാധിപോലെ കടന്നുവരുന്ന ദുരന്തങ്ങളില്‍ അവസാനത്തേതാണിത്. അവരുടെ ഹൃദയവേദനകളെ പടിയിറക്കുന്നതിന് പകരം വകതിരിവില്ലാത്ത ചിന്തയോടെ   ഈ കൊച്ചുസംസ്ഥാനത്തെ ഇതിലേക്ക് വലിച്ചിഴച്ചത്  പൊലീസ്ഉദ്യോഗസ്ഥരോ സര്‍ക്കാരോ ആരായിരുന്നാലും  കടന്നകയ്യായിപ്പോയി. ഇത്തരം വാര്‍ത്തകളില്‍ ചുണ്ടമര്‍ത്തി ചിരിക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതായിരുന്നു.

          പൊലീസ് തയാറാക്കിയ ലിസ്റ്റില്‍ നല്ലൊരു വിഭാഗം ഗള്‍ഫ് മലയാളികളാണ്. കുടുംബം പോറ്റാന്‍ നാടും വീടും വിട്ടവരാണവര്‍. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദശാബ്ദങ്ങളായി താങ്ങിനിര്‍ത്തുന്നത് അവരാണെന്ന് ആര്‍ക്കാണറിയാത്തത്? ഗള്‍ഫ് പ്രവാസികളുടെ സമ്പാദ്യമില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു കേരളത്തിന്റെ അവസ്ഥ? അവരെ  നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പില്‍ അനഭിമതാരാക്കാനാണ് പൊലീസിന്റെ നിരീക്ഷണം ഇടവരുത്തുക. രാജ്യസുരക്ഷയുടെയും തീവ്രവാദത്തിന്റെയും പേര് പറഞ്ഞ് രാജ്യമെമ്പാടും മുസ്‌ലിം യുവാക്കള്‍ വേട്ടയാടപ്പെടുന്ന ഇക്കാലത്ത് സാമൂഹ്യദ്രോഹികളുടെ പട്ടികയിലേക്കായിരിക്കും ഇവരും ആനയിക്കപ്പെടുക.

          കേരളം ഭരിക്കുന്നത് നരേന്ദ്രമോഡിയുടെ ബി ജെ പിയോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളോ അല്ല. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ്. മുസ്‌ലിംലീഗ് കണ്ണുരുട്ടയാല്‍ ഈ ഗവണ്‍മെന്റ് താഴെ പോകും. എന്നിട്ടും മുസ്‌ലിംകളുടെ കണ്ണുകളില്‍ നിരാശയുടെ ഇരുട്ട് പരത്തുന്ന ഇത്തരം  നടപടികള്‍  അവലംബിക്കാന്‍ സര്‍ക്കാരിന്്  ധൈര്യം വന്നതാണത്ഭുതം. മുസ്‌ലിം സമുദായത്തിന്റെ ആശങ്കയില്‍ ആഹ്‌ളാദിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം എന്താണാവോ. ഈ പ്രശ്‌നത്തെ സാമുദായിക സൗഹാര്‍ദത്തിനെതിരായ നീക്കമായി കാണുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അതിന് വഴിയൊരുക്കിയവരുടെ പട്ടികയില്‍ പ്രഥമ സ്ഥാനത്തുള്ളത് താനാണെന്ന കാര്യം ഓര്‍ക്കാതെപോയി.

          ഇ-മെയില്‍ ചോര്‍ത്തലിന് പൊലീസ് തയാറാക്കിയ 268 പേരില്‍ 258 ഉം മുസ്‌ലിംകളായതുകൊണ്ടാണ് കേരളത്തിലെ പ്രമുഖ വാരികക്ക് അത് വാര്‍ത്തയായത്. അവശേഷിക്കുന്നവരുടെ ജാതി പറയാതിരുന്നതിന്റെ പേരില്‍ വാരികക്കെതിരെ മതസ്പര്‍ധയുടെ പേരില്‍ കേസെടുക്കുന്നതിന് മുമ്പ് ഈ വലിയ അന്തരം ലിസ്റ്റില്‍ എങ്ങനെ വന്നുവെന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. ഒരു പൗരന്റെ  ഇ-മെയില്‍ സന്ദേശങ്ങളും സ്വകാര്യ സംഭാഷണങ്ങളും ചേര്‍ത്തുന്നത് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും നന്നായറിയാവുന്ന ഒരു സര്‍ക്കാര്‍ ചാരപ്പണിക്ക് ചൂട്ടുപിടിക്കുകയല്ലേ സത്യത്തില്‍ ചെയ്തത്.
പത്രപ്രവര്‍ത്തകരുടെ ഫോണും ഇ-മെയിലും ചോര്‍ത്താനുള്ള ശ്രമം ആരു നടത്തിയാലും അതിനെയും  അതീവ ഗുരുതരമായി തന്നെ കാണണം. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തെ അത് തടസ്സപ്പെടുത്തും. ഭരണഘടന അനുവദിച്ച പത്രസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാന്‍ ഇവിടെ ആര്‍ക്കാണധികാരം? വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്ന് മാത്രമേയുള്ളൂ. ഇ-മെയില്‍ ചോര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്ത സമുദായത്തിന്റെ പ്രാതിനിധ്യമവകാശപ്പെടുന്ന ലീഗിനെ അലോസരപ്പെടുത്തിയതായി കണ്ടില്ല. പാര്‍ട്ടിയുടെ നേതാവും മുന്‍ എം പിയുമായ മാന്യദേഹവും പൊലീസിന്റെ നിരീക്ഷണത്തിലാണ്. മാത്രമല്ല പാര്‍ട്ടിയും ജിഹ്വയും വാര്‍ത്തയെ വെള്ളപൂശാനും സര്‍ക്കാരിനെ ന്യായീകരിക്കാനുമാണ് ശ്രമിക്കുന്നത്.

            കൊടുങ്ങല്ലൂരില്‍ പൊലീസ് നിരീക്ഷണത്തിലുള്ള ഒരു വ്യക്തിയുമായി ബന്ധമുള്ളവരുടെ ഇ-മെയില്‍ വിലാസമാണ് പരിശോധിക്കുന്നതെന്നും ഇത് രാജ്യത്തിന്റെയും ജനങങളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടി മാത്രമാണെന്നുമുള്ള മുഖ്യമന്ത്രിയുടെയും ഡി ജി പിയുടെയും വിശദീകരണം തൃപ്തികരമായി തോന്നുന്നില്ല. അയാളില്‍ നിന്നോ അല്ലെങ്കില്‍ ആ വിലാസങ്ങളില്‍ ബന്ധപ്പെട്ടോ വിവരങ്ങള്‍ ശേഖരിക്കാവുന്നതേയുള്ളൂ. അതിന് ഒരു വകുപ്പുതല സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗത്തിലെ എസ് പി ഹൈടെക് സെല്ലിന്  അയച്ച കത്തില്‍ സിമി ബന്ധമുള്ള 268 പേരുടെ  ഇ-മെയില്‍ വിലാസമാണ് അന്വേഷിക്കേണ്ടത് എന്ന് പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥന് പറ്റിയ തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈകഴുകുകയാണ് ചെയ്തത്. ഇ-മെയില്‍ വിവാദം കള്ളപ്രചാരണമാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇ-മെയില്‍ വിലാസങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നത് സാധാരണ സംഭവമാണെന്നും മുമ്പും അങ്ങനെ ചെയ്തിട്ടുണ്ടെന്നും പറയുന്ന മുഖ്യമന്ത്രി അത്തരം സംഭവങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം.  പാസ്‌വേഡ് അറിയാന്‍ ശ്രമിച്ചില്ലെന്നും ലോഗ് ഇന്‍ ഡീറ്റൈല്‍സ് നല്‍കാനാണ് നിര്‍ദേശിച്ചതെന്നുമുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും പരിഹാസ്യമായിപ്പോയി.

             ഇ-മെയില്‍, മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെ പേരില്‍ രാജ്യത്തെമ്പാടും നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവ പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങളെയും മുസ്‌ലിം കേരളം നോക്കിക്കാണുന്നത്. അരോചകമായ അത്തരം അനുഭവങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമെന്ന് അവര്‍ ന്യായമായും സംശയിക്കുന്നു. ലോകമെമ്പാടും അരങ്ങേറുന്ന അഗ്നിപരീക്ഷണങ്ങളുടെ ഭാരം അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ അടിസ്ഥാനരഹിതമാണ് ആരോപണമെന്ന് തെളിയിച്ച് എല്ലാ വിമര്‍ശകരെയും നിരായുധരാക്കാനുള്ള ശ്രമം മുഖ്യമന്ത്രി എത്രയും വേഗം നടത്തുകയാണ് വേണ്ടത്. 

13 comments:

  1. >>>കേരളം ഭരിക്കുന്നത് നരേന്ദ്രമോഡിയുടെ ബി ജെ പിയോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളോ അല്ല. മുസ്‌ലിംകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാരാണ്. മുസ്‌ലിംലീഗ് കണ്ണുരുട്ടയാല്‍ ഈ ഗവണ്‍മെന്റ് താഴെ പോകും. <<<

    എന്നിട്ടോ ?
    അങ്ങനെ കണ്ണുരുട്ടിയാല്‍ കൂടുതല്‍ നഷ്ടം ലീഗിന് തന്നെയാണ് ...കുഞ്ഞാലിക്കുട്ടിയെ ടാര്‍ജെറ്റ്‌ ചെയ്തത് കൊണ്ടല്ലേ കഴിഞ്ഞ ഇലക്ഷനില്‍ ഇടതു പക്ഷം ഒപ്പത്തിനൊപ്പം കയറി വന്നത് ? ഒപ്പം കോണ്‍ഗ്രസ്‌ നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ മോശമായതും ... ലീഗ് ഇടതിനൊപ്പം പോകുന്നതിനേക്കാള്‍ സാധ്യത കൂടുതല്‍ മാണി ഇടതിനൊപ്പം പോകുന്നതിനാണ്

    ReplyDelete
  2. >>>കേരളം ഭരിക്കുന്നത് നരേന്ദ്രമോഡിയുടെ ബി ജെ പിയോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകളോ അല്ല. <<<

    ആരുപറഞ്ഞു ഇത്തരമൊരബദ്ധം? ഉമ്മന്റെ മുതലാളി മനോ മോഹനന്‍ (മുല്ലപ്പെരിയാര്‍ പ്രശ്നം ഓര്‍ക്കുക) മനോമോഹനന്റെ മുതലാളി ഒബാമ. (ആണവ കരാര്‍ വിഷയം ഓര്‍ക്കുക)അമേരിക്കന്‍ താല്‍പര്യങ്ങള്‍ സം‌രക്ഷിക്കാന്‍ അഭിനിവേശമുള്ള അവരുടെ പിണിയാളുകള്‍ തന്നെ കേരളം ഭരിക്കുന്നത്. യാതൊരു സംശയവും ഇല്ല.‍

    ReplyDelete
  3. കുഞ്ഞാലികുട്ടിക്കു പലതു ഒളിക്കാന്‍ ഉണ്ട്. അതിന്നു തടയിടാ ഇപ്പോള്‍ അതികാരം അത്യാവശ്യമാണ് ..അല്ലാതെ സമുദായത്തെ സ്നേഹിചിട്ടല്ല ..അത് കൊണ്ടാണ് ഇങ്ങിനേ പറയുന്നത് >>>>ഇ-മെയില്‍ വിവാദം കള്ളപ്രചാരണമാണെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. <<<<< അയാള്‍ ലിഗിനെയും കൊണ്ടേ പോകൂ...

    ReplyDelete
  4. വിവാദം കൊണ്ട് ഒരു ഗുണമുണ്ടായി, മാധ്യമം പ്രസിധീകരനങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കുലേഷന്‍ കിട്ടി

    ReplyDelete
  5. അമേരിക്കന്‍ സെനറ്റിന് മുന്നില്‍ പരിഗനയിലുള്ള പുതിയ ഒരു നിയമവും വ്യക്തികളുടെ ഇന്റര്‍നെറ്റ്‌ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ളതാണ്‌. ഭരണകൂടങ്ങള്‍ ഇന്റെര്നെടിനെ ഭയക്കുന്നതാണ് ഇതിനു കാരണം. കേരളത്തില്‍ വ്യക്തികലെക്കാള്‍ അമിത സ്വാതന്ത്ര്യം പുലര്‍ത്തുന്നവര്‍ പൊതുവേ മാധ്യമങ്ങളാണ്. ഇപ്പോള്‍ തങ്ങള്‍ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധയ്മങ്ങളെയും ചങ്ങലക്കിടാനാണ് പോലിസ് ശ്രമം. കേരളത്തിലെ സാധാരണ പൌരന്‍ ഇപ്പോഴും പോലിസ് നിരീക്ഷണത്തില്‍ ഭയപ്പെട്ടു ജീവിക്കുന്നവനാണ്. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ പോലീസുകാരെ കണ്ടു ഓടുന്നതിനിടയില്‍ കുളത്തിലോ, കിണറ്റിലോ, പുഴയിലോ വീണു മരിക്കുന്ന നാടാണ് കേരളം. കൈക്കൂലിയും, അഴിമതിയും ഏറ്റവും കൂടുതല്‍ ബാധിച്ച വകുപ്പുകളില്‍ ഒന്നാണ് പോലിസ്. ഇത് ആര് ഭരിച്ചാലും നന്നാകില്ല. നന്നാകണമെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാരനെ പിരിച്ചു വിടാനുള്ള നിയമം നടപ്പിലാക്കണം. അല്ലെങ്കില്‍ ജനം തെരുവില്‍ ഇറങ്ങി പോലീസിലെ സാമൂഹ്യ ദ്രോഹികളെ കൈ കാര്യം ചെയ്യണം. ഇവിടെ കേരളത്തിലെ പോലീസില്‍ നായര്‍ - മുന്നാക്ക ക്രിസ്ത്യന്‍ മേധാവിത്ത്വം നില നില്‍ക്കുന്നിടത്തോളം അഴിമതിയും വര്‍ഗീയതയും തുടര്‍ന്ന് കൊണ്ടേ ഇരിക്കും. ഭരണ പക്ഷത്തെ മുസ്ലിം നിയമ സാമാജികരുടെ എണ്ണം 38 ശതമാനം ആയിട്ടും സര്കാരിലെ പോലിസ് വര്‍ഗീയതെക്കെതിരെ പ്രതികരിക്കാന്‍ പോലും അവര്‍ക്കായില്ല. ഇത് തന്നെയാണ് പിന്നാക്ക രാഷ്ട്രീയത്തിന്റെ ദുര്യോഗവും.

    ReplyDelete
  6. ഒരു ജുഡീഷ്യൽ അന്യേഷണത്തിലൂടെ മാത്രമേ സത്യം പുറത്തു വരികയുള്ളു.അതിനു സർക്കാർ തയ്യാറാവുകയില്ല എന്ന കാര്യം ഉറപ്പ്.

    ReplyDelete
  7. കേരളപോലീസിലെ മുസ്ലിം വിരുദ്ധപക്ഷം ആസൂത്രിതമായി കേരളത്തിലെ ആര്‍ജ്ജവമുള്ള മുസ്ലിംകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നിഗൂഡനീക്കങ്ങളുടെയും കെണിയൊരുക്കലിന്റെയും വളരെ ചെറിയ കാര്യമാണ് ഇപ്പോള്‍ മാധ്യമം വാരിക പുറത്തുവിട്ട ഇ-മെയില്‍ ചോര്‍ത്തല്‍.

    തൊണ്ടി സഹിതം പിടിക്കപ്പെട്ടപ്പോള്‍ ആഭ്യന്തരവകുപ്പിനെക്കൂടി കൈയ്യില്‍ വച്ചിട്ടുള്ള ഉമ്മന്‍ചാണ്ടിക്ക് ഗത്യന്തരമില്ലാതായി. പിന്നെ, പൊതുസമൂഹത്തിന്റെ മുമ്പില്‍ പിടിച്ചു നില്ക്കാന്‍ പെരുംനുണകള്‍ കാച്ചിവിടുകതന്നെ! ഇ-മെയില്‍ വിലാസക്കാരായ 258 മുസ്ലിംകളുടെ സിമിബന്ധം അന്വേഷിക്കണമെന്ന് എഡിജിപി ഹേമചന്ദ്രന് വേണ്ടി സൂപ്രണ്ട് കെകെ ജയമോഹന്‍ നല്‍കിയ കത്തില്‍ എഴുതിയത് 'പിഴവ്' ' ആണത്രെ! അതിനര്‍ത്ഥം, വിജു.വി.നായര്‍ എന്ന ധീരനായ പത്രപ്രവര്‍ത്തകന്‍ ഈ പോലീസ്ഗൂഡാലോചന പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കില്‍ ഈ 'പിഴവ ' നിര്‍ബാധം ശരിയായി തുടരുമായിരുന്നുവെന്നല്ലേ?

    ഏറ്റവും വലിയ തമാശ അതൊന്നുമല്ല., 268 ആളുകളുടെ ഇമെയില്‍ വിലാസങ്ങളില്‍ നിന്നും 10 ആളുകളുടെ വിലാസം ഒഴിവാക്കി മാധ്യമം പ്രസിദ്ധീകരിച്ചതാണ് ഏറ്റവും വലിയ പ്രശ്‌നമത്രെ! ഉമ്മന്‍ചാണ്ടി മുതല്‍ പിസിവിഷ്ണുനാഥും ജോസഫ് വാഴക്കനും ടി സിദ്ധിക്കും പിന്നെ ജമാഅത്തെഇസ്ലാമിയെന്ന് കേട്ടാല്‍ മൂത്രതടസ്സം നേരിടുന്ന ആര്യാടന്‍ മുഹമ്മദും ഈ ഇന്റലിജന്‍സ്/ പോലിസ് തിരക്കഥ അക്ഷരത്തെറ്റുകൂടാതെ പകര്‍ത്തിയെഴുതുകയും ചാനല്‍ ക്യാമറകളുടെ മുന്നില്‍ കാണാപ്പാഠമാക്കി ഉരുവിടുകയും ചെയ്യുന്നുണ്ട്.(തത്തകളെ ലജ്ജിക്കുക!). പോരാത്തതിന് ബഞ്ചമിന്‍ നതന്യാഹുവിന്റെ വകയിലൊരു ചാര്‍ച്ചക്കാരനായ സാക്ഷാല്‍ കെഎം ഷാജിയും അതേകാര്യം തന്നെ ചാനല്‍ വാര്‍ത്താവതാരകരോടു പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടിരിക്കുന്നു.

    ഷാജിയോട് എങ്ങിനെ നന്ദി പറയണമെന്നറിയാതെ കുഴയുകയാണ് ഇസ്രയേലിലെ ഉമ്മന്‍ചാണ്ടിമാരും ഹേമചന്ദ്രന്‍മാരും! എന്തിനാണെന്നോ, വിജു വി നായര്‍ ഉയര്‍ത്തിയ പ്രധാന പ്രശ്‌നത്തെ ഇരുട്ടിലേക്കുമാറ്റി നിര്‍ത്തി അപ്രസക്തമാക്കുന്നതിനും അപ്രസക്തകാര്യത്തെ ചര്‍ച്ചയുടെ കേന്ദ്രവിഷയമാക്കി വികസിപ്പിക്കുന്നതിനും നല്‍കിയ ഷാജിയുടെയും ആര്യാടന്റെയും സൃഗാലബുദ്ധിക്കും പ്രകടനത്തിനും തന്നെ. ടെല്‍ അവീവിനോടുള്ള ' വിശ്വാസപരമായ ' വിധേയത്വത്തിനിടയില്‍ മാധ്യമത്തെയും ജമാഅത്തെഇസ്ലാമിയെയും എറിയാന്‍ ഇസ്രയേലില്‍ നിന്നും കല്ലുകള്‍ ശേഖരിക്കുന്ന ഷാജിമാര്‍ മറക്കാതിരിക്കേണ്ട ഒരു കാര്യമുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ 'വിശ്രമ
    കാലം ' ചെലവഴിക്കുന്ന കെ.ലക്ഷ്മണയെന്ന മുന്‍ പോലിസ് ഐജിയുടെ പൂജപ്പുരയിലേക്കുള്ള യാത്രയുടെ തുടക്കം മാധ്യമം വാരിക പ്രസിദ്ധീകരിച്ച രാമചന്ദ്രന്‍ നായരുടെ ഒരു കത്തില്‍ നിന്നായിരുന്നുവെന്നത്!!!

    ReplyDelete
  8. @ സോള്‍ഷെനിത് സിന്‍.
    അഭിപ്രായം കലക്കി. എന്ത് കൊണ്ട് താങ്കള്‍ സ്ഥിരമായി ബ്ലോഗ്‌ ചെയ്യുന്നില്ല.
    കെ എം ഷാജിയെ പോലുള്ള മന്ദബുദ്ധികളെ കാണുമ്പോള്‍ 'കുരുടന്‍ നാട്ടില്‍ കോങ്കണ്ണന്‍ രാജാവ്' എന്ന
    പഴഞ്ചൊല്ലാണ് ഓര്മ വരുന്നത്. ലീഗില്‍ വേറെ ആരുമില്ലതെയാണോ ഇദ്ദേഹത്തെ യൂത്ത് നേതാവാക്കിയത്?

    സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസം മാത്രം നേടി, നാവു മാത്രം കൈമുതലായുള്ള കെ എം ഷാജി എങ്ങിനെ അവരുടെ യുവ ജന വിഭാഗം നേതാവായി തുടരുന്നു! എം കെ മുനീറിനെ പോലെ ഷാജിയും കുഞ്ഞാലികുട്ടിക്കു സംഘപരിവാറും മൊസാദും കൊടുത്ത ലിസ്റ്റില്‍ നിന്നും കയറി പറ്റിയതാണോ? അതോ ഇവന്‍ മൂത്ത നേതാക്കന്മാരുടെ 'കുണ്ടന്‍' ആണോ!

    ReplyDelete
  9. നന്ദി, അവര്‍ണന്‍
    സമയക്കുറവും വ്യക്തിപരമായ പരിമിതികളുമാണ്
    സ്ഥിരമായി ബ്‌ളോഗ് ചെയ്യുന്നതില്‍ നിന്നും വിലക്കുന്നത്.

    ReplyDelete
  10. എം കെ മുനീറിന്റെ ദ്വന്ദ വ്യക്തിത്തെ കുറിച്ച് എന്റെ കുറിപ്പ് "ഇവിടെ കാണാം.

    വിജു നായരെ പരിഹസിച്ചു മാതൃഭുമിയുടെ എന്‍ പി രാജേന്ദ്രന്‍ (ഇന്ദ്രന്‍, വിശേഷാല്‍ പതിപ്പ് )എഴുതിയ ലേഖനത്തിനോടുള്ള എന്റെ പ്രതികരണം ഇവിടെ വായിക്കുക. "മാതൃഭുമിയില്‍ 'ബോംബ്‌' നിര്‍വീര്യമാക്കി

    ReplyDelete
  11. Nirveeryamaaya Bombine patti ippo enthanavo abhipryam

    ReplyDelete

Related Posts Plugin for WordPress, Blogger...