Monday, January 3, 2011

സര്‍ക്കാര്‍ ജീവനക്കാര്‍ക്കിത് നവവത്സര സമ്മാനം

        കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ ആശങ്ക പരത്തിയ പുതുവര്‍ഷത്തില്‍   ശമ്പളത്തില്‍ പത്തു മുതല്‍ 25 ശതമാനം വരെ വര്‍ധന ശുപാര്‍ശചെയ്യുന്ന ഒമ്പതാം ശമ്പളപരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ട്  കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആശ്വസകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു ചെയര്‍മാനായ മൂന്നംഗ കമീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനക്ക് വിധേയമാകുന്നതോടെ യാഥാര്‍ഥ്യമാവുമെന്ന് ന്യായമായും  പ്രതീക്ഷിക്കാം. ശമ്പള പരിഷ്‌കരണത്തിന് ആവശ്യമായ തുക അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്കും ഏപ്രിലില്‍  നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. കുറഞ്ഞ ശമ്പളം 8500 രൂപയും കൂടിയ ശമ്പളം 59840 രൂപയുമാവുമ്പോള്‍  ജീവനക്കാരെ സംബന്ധിച്ചെടുത്തോളം 2011ന്റെ നവവത്സര സമ്മാനം അമൃതാനന്ദമായി നിര്‍വൃതി പകരുകയും ചെയ്യും.
വര്‍ധനക്ക് 2009 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ട്.  ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചാണ് പുതിയ നിരക്കുകള്‍. സ്‌കെയിലിലെ ഏറ്റവും കുറഞ്ഞ വര്‍ധന 1104 രൂപയും കൂടിയ വര്‍ധന 4490 രൂപയുമാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി സര്‍വീസ് കൂടുതലുള്ളവര്‍ക്ക് ആനുകൂല്യവും കൂടുമെന്നര്‍ഥം. ഇത്തവണത്തെ ശമ്പള പരിഷ്‌കരണത്തിന്റെ മുഖ്യ ആകര്‍ഷണവും അതു തന്നെ. പെന്‍ഷന്‍കാര്‍ക്ക് 12 ശതമാനം വര്‍ധനവിനാണ് ശിപാര്‍ശ. പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ശമ്പളസ്‌കെയില്‍ ഏര്‍പ്പെടുത്തുക വഴി 300 രൂപ മുതല്‍ 470 വരെ വര്‍ധന ലഭിക്കുന്നതിന് പുറമെ പെന്‍ഷന്‍, ഗ്രാറ്റ്വിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവക്കും അര്‍ഹതയുണ്ടാകും. അടുത്ത മാസം മധ്യത്തോടെ ശമ്പള പരിഷ്‌കരണ ഉത്തരവ് ഇറങ്ങുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചുവെന്ന് ഇടതുമുന്നണി സര്‍ക്കാരിന് അവകാശപ്പെടുകയും ചെയ്യാം.

        എന്നാല്‍ ശമ്പള പരിഷ്‌കരണം വരുത്തിവെക്കുന്ന ആഘാതം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടംമറിക്കുമെന്ന കാര്യം കാണാതിരുന്നുകൂടാ.  വന്‍ബാധ്യതയുടെ ഭാരം സാധാരണക്കാരുടെ തോളിലാണല്ലോ പതിക്കുക. ഇപ്പോള്‍ തന്നെ വരുമാനത്തിന്റെ 90 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വേണ്ടി മാറ്റിവെക്കാന്‍ വിധിക്കപ്പെട്ട സംസ്ഥാനമാണിത്. അതുകൊണ്ട് വികസന പദ്ധതികള്‍ ഏറ്റെടുക്കാനോ ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനോ കഴിയാതെ നാം ഇപ്പോള്‍ തന്നെ നെട്ടോട്ടമോടുകയാണ്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സാഹചര്യത്തില്‍ ജനങ്ങളെ  തല്‍ക്കാലം വെറുപ്പിക്കാതെ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ വായ്പയെടുക്കേണ്ടിവരും.  രണ്ടും കല്‍പിച്ച് കുറെ ജനക്ഷേമപരിപാടികളും ഇതോടൊപ്പം പ്രഖ്യാപിച്ച് ബാധ്യതയെല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനായിരിക്കും ഗവണ്‍മെന്റിന്റെ നീക്കം. അങ്ങനെയാവുമ്പോള്‍ അടുത്ത സര്‍ക്കാരിന്റെ പ്രഥമബജറ്റ് തന്നെ ജനത്തിന്റെ നടുവൊടിക്കുമെന്ന് ഉറപ്പാണ്. ശമ്പള പരിഷ്‌കരണം ജീവനക്കാര്‍ക്ക് ആശ്വാസമാകുമെങ്കിലും ഇപ്പോള്‍ തന്നെ വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനത്തിന്റെ കാര്യമാണ് കഷ്ടം. രണ്ടാഴ്ച കഴിയുമ്പോള്‍ ഓട്ടോ-ടാക്‌സി നിരക്കും വര്‍ധിക്കുകയല്ലേ.

        ശമ്പള പരിഷ്‌കരണത്തോടൊപ്പം പതിവ്‌പോലെ സേവനം മെച്ചപ്പെടുത്താനുള്ള സദുപദേശങ്ങളും  ഉദ്യോഗസ്ഥന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ സമീപനത്തില്‍ കാതലായ മാറ്റംവരുത്തണമെന്നും ഓഫീസിലെത്തുന്നവരോട് കൂടുതല്‍ സൗഹൃദം കാണിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കാലവിളംബം കൂടാതെ തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നു. സര്‍ക്കാര്‍ സര്‍വീസ് ജനോപകാരപ്രദവും കാര്യക്ഷമവുമാക്കുന്നതിന് ഉതകുന്ന ഒട്ടനവധി നിര്‍ദേശങ്ങള്‍ പല കമീഷനുകളും ഇതിന് മുമ്പും സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവ ജലരേഖയായി മാറിയതാണ് അനുഭവം. ഓഫീസില്‍ വാഴുന്നവര്‍ക്ക് ബുദ്ധിയും യുക്തിയും ആവശ്യത്തിലേറെ ഉണ്ടെങ്കിലും  ഹൃദയം അശേഷമില്ലെന്നതാണ് അനുഭവം.

        ഇത് അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്ന അപവാദമല്ല. സര്‍ക്കാര്‍ ഓഫീസുകളെ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ് ഇന്നുള്ളത്. ശമ്പളത്തിന് പുറമെ കിമ്പളത്തിന് വേണ്ടി കാതോര്‍ക്കുന്നവരുടെ എണ്ണം അവിടെ പെരുകിവരുന്നു. അതിന് ഗതിയില്ലാത്തവനും കൂട്ടുനില്‍ക്കാത്തവനും ഓഫീസുകള്‍ കയറിയിറങ്ങി നിരാശപ്പെടുകയേ ഉള്ളൂ. കൈക്കൂലി സര്‍വസാധാരണമായി. അതും സംഘടിതമായും സഹകരണാടിസ്ഥാനത്തിലും. കൈക്കൂലി വാങ്ങാന്‍ കൂട്ടാത്തവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനും മടിക്കില്ല. എല്ലാറ്റിനും സംഘടനകളുടെ തണലുണ്ടെന്നതാണ് ഏറെ ദു:ഖകരം. ശമ്പളവും മറ്റാനുകൂല്യങ്ങളും വാരിക്കോരിനല്‍കി  ജനങ്ങളോടുള്ള  ബാധ്യത യഥാവിധി നിര്‍വഹിക്കാത്തവരെ  നിലക്ക്‌നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം നന്നാക്കുന്നതിന് പരിശീലനം നല്‍കണമെന്ന കമീഷന്‍ ശിപാര്‍ശ ശ്രദ്ധേയമാണ്. കമീഷന് ലഭിച്ച പരാതികളിലധികവും ജീവനക്കാരുടെ ധിക്കാരപരമായ പെരുമാറ്റത്തെ കുറിച്ചും ഓഫീസുകളുടെ കാര്യക്ഷമതയില്ലായ്മയെകുറിച്ചുമായിരുന്നു.

        കമീഷന്‍ ശിപാര്‍ശ അതേപടി അംഗീകരിക്കാനാണ് സാധ്യത. കൂടുതല്‍ മെച്ചം പ്രൊഫഷനഷല്‍ വിഭാഗത്തിലുള്ളവര്‍ക്കായിരിക്കും. ശമ്പളകമീഷന്‍ റിപ്പോര്‍ട്ട് നിരാശജനകമാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കേന്ദ്ര ജീവനക്കാരുടെ ശമ്പളതുല്യതയും ഇന്‍ക്രിമെന്റും അലവന്‍സും കമീഷന്‍ ശിപാര്‍ശചെയ്യാതിരുന്നത് യാഥാര്‍ഥ്യബോധം ഉള്ളതുകൊണ്ടാണ്. ഇനിയും ശമ്പള വര്‍ധനവിന്റെ പേരില്‍ കമീഷനെ കുറ്റപ്പെടുത്തുന്നവര്‍ വാങ്ങുന്ന ശമ്പളത്തിനനുസരിച്ച് തങ്ങള്‍ ജോലിചെയ്യുന്നുണ്ടോ എന്നു കൂടി ആത്മപരിശോധന നടത്തട്ടെ. 

1 comment:

  1. ഈ 'വരുമാനത്തിന്റെ 90 ശതമാനം ചെലവിടുന്നതിന്റെ' കണക്കൊക്കെ അന്വേഷിച്ചുറപ്പു വരുത്തിയിട്ടു തന്നെയാണോ വെച്ചു കാച്ചുന്നത്..?

    ReplyDelete

Related Posts Plugin for WordPress, Blogger...