Wednesday, May 18, 2011

ഉമ്മന്‍ചാണ്ടി അധികാരമേല്‍ക്കുമ്പോള്‍

               മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആറ് സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് അവിസ്മരണീയവും ഗംഭീരവുമായി. മലയാളികളുടെ ജീവിതം ഐശ്വര്യവും സമാധാനവും നിറഞ്ഞതാക്കി ത്തീര്‍ക്കാന്‍ അടുത്ത അഞ്ചുവര്‍ഷം ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് പുതിയ ഭരണകൂത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടിയും പി കെ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയും ടി എം ജേക്കബും ഗണേശ്കുമാറുമെല്ലാം മുമ്പും മന്തിമാരായിരുന്ന് മികവും പ്രാഗത്ഭ്യവും തെളിയിച്ചവരാണ്. പുതിയ സാരഥികള്‍ക്കും ഉദ്യേഗസ്ഥര്‍ക്കും എല്ലാം കൃത്യം കൃത്യമായി അറിയാം. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രയുംവേഗം നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തോടെ അരങ്ങേറ്റം കുറിച്ച മുഖ്യനന്ത്രിയുടെ തുടക്കം ആവേശകരമായി. എന്‍ഡോസള്‍ഫാന്‍, പെട്രോളിയം വിലവര്‍ധന, പ്‌ളസ് ടു തുടങ്ങിയ വിഷയങ്ങളില്‍ ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചതും ഉചിതമായി.

               എന്നാല്‍ അധികാരത്തില്‍ വരുന്ന ഓരോ മുനനണിയും ഒന്നാംസ്ഥാനം കൊടുക്കുന്നത് അതിന്റെ സ്വന്തം ആവശ്യങ്ങള്‍ക്കാണ്. മലയാളികളുടെ ആവശ്യങ്ങള്‍ക്ക് രണ്ടാംസ്ഥാനം പോലുമുണ്ടോ എന്ന് സംശയമാണ്. ഉദ്യോഗസ്ഥന്മാര്‍ അതിന് കൂട്ടുനില്‍ക്കുന്നു. ഈ സംവിധാനം വര്‍ഷങ്ങളായി തുടരുന്നു. ഇതിന് മാറ്റംവരാതെ നിര്‍വാഹമില്ല. ഭരണകൂടം നിര്‍വഹിക്കുന്ന ജോലികളുടെ പട്ടികയല്ല യഥാര്‍ഥത്തില്‍ നമുക്ക് വേണ്ടത്. പകരം നിലവിലെ ഭരണസംസ്‌കാരത്തിന്റെ സമൂല മാറ്റമാണ്. അത് മാറുമ്പോള്‍ മറ്റെല്ലാം മാറും. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഉദ്യോഗസ്ഥന്മാരും പൊലീസും ജനാധിപത്യത്തെ, ജനങ്ങളെ അടിച്ചമര്‍ത്താനും വഞ്ചിക്കാനുമുള്ള ഉപകരണമാക്കിത്തീര്‍ത്തിരക്കുന്നു. വിദ്യാസമ്പന്നമെന്ന് അഭിമാനിക്കുന്ന ഒരു സമൂഹത്തിന്റെമേല്‍ ജനാധിപത്യത്തിന്റെ ഇത്രയും നഗ്നമായ ഒരു അട്ടിമറി നടത്തിയെടുത്തവരുടെ രാക്ഷസീയബുദ്ധിയെ അഭിനന്ദിക്കാതെ തരമില്ല. മാധ്യമങ്ങളുടെ സഹായം ഇല്ലായിരുന്നുവെങ്കില്‍ ജനാധിപത്യത്തിന്റെ ഇത്തരമൊരു തട്ടിയെടുപ്പ് സാധ്യമാകുമകയില്ലായിരുന്നു. ജനാധിപത്യത്തില്‍ പൊരന്മാരാണ് യജമാനന്മാര്‍ എന്ന വാസ്തവം അംഗീകരിക്കാനുളള സാംസ്‌കാരിക സമ്പന്നതക്കാണ് ജനങ്ങള്‍ കാതോര്‍ക്കുന്നത്.

               2006ല്‍ 98 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന എല്‍ ഡി എഫിന്റെ സീറ്റുകള്‍ 68 ആയി കുറഞ്ഞു. യു ഡി എഫിന്റെ സീറ്റുകള്‍ 42ല്‍നിന്ന് 72 ആയി വര്‍ധിച്ചു. ഭൂരിപക്ഷം കുറവാണെങ്കിലും എല്‍ ഡി എഫിനെതിരായ വ്യക്തമായ ജനവിധിയാണിത്. മോശമായ ഭരണം, ദരിദ്രരുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ധന, അഴിമതി, മാഫിയകളുടെ വളര്‍ച്ച, വികസനരംഗത്തെ പരാജയം തുടങ്ങിയ പല ഘടകങ്ങളാണ് എല്‍ ഡി എഫിന്റെ പരാജയത്തിന് വഴിവെച്ചത്. ജനങ്ങള്‍ ഒരു സര്‍ക്കാരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കന്നത്? നിയമവാഴ്ച നടപ്പാക്കുന്ന, കാര്യക്ഷമതയുള്ള,  ജനങ്ങടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്ന, അഴിമതിമുക്തമായ, കഴിവുറ്റ ഒരു സര്‍ക്കാരിനെയാണ്. അത്തരത്തില്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവെക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടതിനുള്ള ഒരു പ്രധാന കാരണം മുഖ്യമന്ത്രി ഒരു ഭാഗത്തേക്കും മന്ത്രിമാരും പാര്‍ട്ടി  നേതൃത്വവും മറ്റൊരു ഭാഗത്തേക്കും സഞ്ചരിച്ചതിന്റെ  അനന്തരഫലമാണ്. മുഖ്യമന്ത്രിയും സി പി എം നേതൃത്വവും തമ്മില്‍ ഭരണകാര്യങ്ങളിലും നയങ്ങളിലും ആദ്യം മുതലേ രൂക്ഷമായ അഭിപ്രായഭിന്നത നിലനിന്നിരുന്നു. പാര്‍ട്ടിയെ ധിക്കരിച്ച മുഖ്യമന്ത്രിക്കെതിരെ  പാര്‍ട്ടി ശിക്ഷണ നടപടികള്‍വരെ സ്വീകരിച്ചു. അത്തരത്തില്‍ കലുഷമായ അന്തരീക്ഷമാണ് ഭരണം മോശമാകാന്‍ ഇടയാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് മത്സരിക്കാന്‍ സീറ്റുപോലും നല്‍കേണ്ട എന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നതുവരെ  കാര്യങ്ങളെത്തി.

               സുപ്രധാന സാമ്പത്തിക വികസന നയങ്ങളുടെ കാര്യത്തിലും മുഖ്യമന്തിയും ആസൂത്രണബോര്‍ഡും ധനകാര്യവകുപ്പും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചത്. മന്ത്രിമാരില്‍ പലരും ഭരിക്കാന്‍ കഴിവില്ലാത്തവരായിരുന്നു. ഇത് ഭരണരംഗത്ത് നിഷ്‌ക്രിയത്വം സൃഷ്ടിക്കുകയുണ്ടായി. റോഡ്, കുടിവെള്ളം അഴുക്ക്‌നിര്‍മാര്‍ജ്ജനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളോ പൊതുസര്‍വീസുകളോ മെച്ചമായി നടത്താന്‍ കഴിഞ്ഞില്ല. പല രംഗത്തും അഴിമതിയും സ്വജനപക്ഷപാതവും വര്‍ധിച്ചു. തന്മൂലം ജനങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരിനോട് മടുപ്പും അമര്‍ഷവും വര്‍ധിച്ചു. കിട്ടിയ അവസരങ്ങളിലെല്ലാം ജനങ്ങള്‍ പ്രതികരിച്ചു.  ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സീറ്റുകള്‍ 19ല്‍ നിന്ന് നാലായി കുറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളിലേക്കുള്ള  തെരഞ്ഞെടുപ്പിലും ജനങ്ങളുടെ എതിര്‍പ്പ് പ്രകടമായി.

               ഒരു വശത്ത് പാര്‍ട്ടിയുടെ സമ്പത്തും ആസ്തികളും വന്‍തോതില്‍ വര്‍ധിക്കുകയും മറുഭാഗത്ത് ജനങ്ങള്‍ ദരിദ്രരും പാപ്പരുമാവുകയും ചെയ്യുന്ന ഒരു സാമൂഹിക മാറ്റമാണ് എല്‍ഡി എഫ് ഭരണം സംഭാവനചെയ്തത്. കേരളത്തിലെ ബി പി എല്‍ കുടുംബങ്ങള്‍ 2008ല്‍ 20.82 ലക്ഷമായിരുന്നത് 2011ല്‍ 32.29 ലക്ഷമായി വര്‍ധിചു. അങ്ങനെ കേരളത്തെ ദരിദ്രരുടെ നാടാക്കി. മണല്‍, ലോട്ടറി, മരുന്ന്, ഭൂ മാഫിയകള്‍ കേരളത്തില്‍ വളര്‍ന്നുപന്തലിച്ചു. മണല്‍ മാഫിയ കേരളത്തിന്റ പരിസ്ഥിതി തകര്‍ക്കുന്ന നിലയിലേക്ക് വ്യാപിച്ചു. പ്രതിവര്‍ഷം 15000 കോടി രൂപ തട്ടിക്കൊണ്ടുപോകുന്ന ലോട്ടറി മാഫിയക്ക് ഭരണകൂടം വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു.

          ഇതെല്ലാം പുതിയ സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പുകള്‍ കൂടിയാണ്. ഒരു ദിവസത്തില്‍ ഏഴുതവണ സ്വീക്കറുടെ കാസ്റ്റിംഗ് വോട്ടില്‍ സര്‍ക്കാരിനെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ ഓര്‍ക്കപ്പെടുന്ന അല്‍പായുസ്സായിരുന്ന ആറാം നിയമസഭയിലേതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് പുതിയ സര്‍ക്കാരിനുമുള്ളൂ. മുന്ന് ദശാബ്ധങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ മാര്‍ജിനാണിത്. രാഷ്ട്രീയ അസ്ഥരിതക്ക് വിധേയമാകാതെ നിലകൊള്ളാന്‍ മുഖ്യമന്ത്രിക്ക് ഒരു സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മതയും ജാഗ്രതയും ആവശ്യമായി വരും. ചെറിയ പാര്‍ട്ടികളുടെ സാന്നിധ്യവും അവരുടെ നിലയ്ക്കാത്ത ആവശ്യങ്ങളും സര്‍ക്കാരിനെ എന്നും കൊളുത്തില്‍ തൂക്കിയിടും. പ്രതിപക്ഷമാണങ്കില്‍ തുല്യശക്തിയായി രംഗത്തുണ്ട്. അവര്‍ സഭക്കകത്തും പുറത്തും അടങ്ങിയിരിക്കുമെന്ന് കരുതേണ്ട. ഒരര്‍ഥത്തില്‍ ഇതും സര്‍ക്കാരിനെ ഒരു സല്‍ഭരണത്തിന് പ്രേരിപ്പിക്കേണ്ട ഘടകമാണ്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...