Monday, May 9, 2011

നോയിഡയിലെ കര്‍ഷക പ്രക്ഷോഭം


               ഉത്തരപ്രദേശ് അതിര്‍ത്തിയിലെ നോയിഡയില്‍ യമുന അതിവേഗപാതക്ക് ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള കര്‍ഷകപ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുന്തോറും ശക്തിപ്രാപിച്ചുവരികയാണ്. പ്രക്ഷോഭം ഇപ്പോള്‍ അലിഗഡിലേക്കും ആഗ്രയിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ടു പൊലീസുകാരും രണ്ടു കര്‍ഷകരും കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ശനിയാഴ്ച രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാരും രണ്ടു കര്‍ഷകരും പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് കൊല്ലപ്പെട്ടത്.

               യമുന എക്‌സ്പ്രസ് വേ അതോറിട്ടിക്ക് വേണ്ടിയാണ് ഗ്രെയ്റ്റര്‍ നോയിഡയിലെ ബട്ട പര്‍സോള്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ വില നല്‍കണമെന്നും ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ജനുവരി 17 മുതല്‍ കര്‍ഷകര്‍ സമരത്തിലാണ്. ചതുരശ്രമീറ്ററിന് 880 രൂപയാണ് സര്‍ക്കാര്‍  നിശ്ചയിച്ച വില. ഇത് 3000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഏറ്റെടുത്ത ഭൂമിയില്‍ സര്‍വേക്ക് എത്തിയ ഉത്തരപ്രദേശ് റോഡ്‌വെയ്‌സിലെ രണ്ടു ഉദ്യോഗസ്ഥരെയും ഡ്രൈവറെയും വെള്ളിയാഴ്ച രാത്രി സമരക്കാര്‍ ബന്ദികളാക്കി. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. തുടര്‍ന്ന് മേഖലാ സായുധ പൊലീസ് (പി എ സി) ഭടന്മാരെയും കലാപവിരുദ്ധ പൊലീസിനെയും  വന്‍തോതില്‍ ഗ്രാമത്തില്‍ വിന്യസിക്കുകയായിരുന്നു. പൊലീസിനെ നേരിടാനാണ് കര്‍ഷകര്‍ തയാറായത്. അവര്‍ വടികളും കല്ലുകളും കൊണ്ട് പൊലീസിനെ നേരിടുന്നതിനിടയില്‍ ഇരുപക്ഷത്തുനിന്നും വെടിവെപ്പുമുണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍        എത്തിയ ജില്ലാ മജിസ്‌ട്രേറ്റ് ദീപക് അഗര്‍വാളിനും വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. അഗര്‍വാളിന്റെ നില തൃപ്തികരമാണ്.

               നാലു മാസത്തോളമായി ബട്ടപര്‍സോള്‍ ഗ്രാമത്തില്‍ തുടരുന്ന കര്‍ഷകസമരം ക്രമേണ അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാര്‍ രണ്ടു പൊലീസുകാരെയും മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരെയും ബന്ദികളാക്കിയതോടെയാണ്  പ്രതിഷേധ സമരത്തിന് പ്രക്ഷോഭത്തിന്റെ ഭാവം കൈവന്നത്. മുഖ്യമന്ത്രി നേരിട്ടെത്തിയാലേ ബന്ദികളെ മോചിപ്പിക്കൂ എന്ന് സമരക്കാര്‍ വാശിപിടിച്ചു. ഇവരെ മോചിപ്പിക്കാനാണ് സായുധപൊലീസ് രംഗത്തെത്തിയത്. പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെയാണ് സമരക്കാര്‍ പൊലീസിന് നേരെ തിരിഞ്ഞത്. മജിസ്‌ട്രേറ്റിനും അതിനിടയിലാണ് പരിക്കേറ്റത്. സംഘട്ടനത്തിനിടയില്‍ ബന്ദികളെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു.

               ബസ്‌റൂട്ടിനുവേണ്ടി ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ്  സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കര്‍ഷകരുടെ ഭൂമി മുഖ്യമന്ത്രി മായാവതി കൊള്ളയടിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചത്. ഇത് ഉത്തരപ്രദേശിന്റെ മാത്രം പ്രശ്‌നമാവാന്‍ തരമില്ല. കാലഘട്ടത്തിനനുസരിച്ച് പ്രദേശങ്ങള്‍ പുരോഗതി പ്രാപിക്കുക സ്വാഭാവികമാണ്. റോഡുകളും പാലങ്ങളും വ്യവസായശാലകളും ഫാക്ടറികളും നാടിന്റെ വളര്‍ച്ചക്ക് ആവശ്യവുമാണ്. അപ്പോള്‍ ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും. അതിനോട് പരമാവധി സഹകരിക്കുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്.

               എന്നാല്‍ സ്ഥലമേറ്റെടുക്കുമ്പോള്‍  പാലിക്കേണ്ട മര്യാദകളും പുലര്‍ത്തേണ്ട മാനദണ്ഡങ്ങളും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടുതണ്ട്. കൃഷിയോഗ്യമായ ഭൂമിയുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും. ബന്ധപ്പെട്ട കര്‍ഷകരുമായും പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച നടത്തി വില നിശ്ചയിക്കാതിരുന്നത് തെറ്റു തന്നെയാണ്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ ആ പ്രദേശത്തുകാര്‍ സഹകരിക്കാന്‍ തയാറായിട്ടുണ്ട്. ഭൂമിക്ക് നിശ്ചയിച്ച വില കുറഞ്ഞുപോയതിലാണ് പരാതി. പരാതി പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവാതിരുന്നതുകൊണ്ടാണ് ഗത്യന്തരമില്ലാതെ  പ്രദേശത്തുകാര്‍ സമരത്തിലേക്ക് എടുത്തുചാടിയത്.  ജനുവരി മധ്യത്തില്‍ തുടങ്ങിയ സമരം മുഖ്യമന്ത്രി മായാവതി മുഖംതിരിച്ചുനിന്നു. മാത്രമല്ല പ്രക്ഷോഭകരെ വെല്ലുവിളിച്ചുകൊണ്ട് സ്ഥലമെടുപ്പ് നടപടികളും തുടങ്ങി. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ നല്‍കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.  സമരം അയല്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതും പൊലീസുകാര്‍ക്കടക്കം ജീവഹാനി സംഭവിക്കുന്നതും സര്‍ക്കാരിനെ എന്നിട്ടും അസ്വസ്ഥപ്പെടുത്തതാണ് അത്ഭുതം.

               എക്‌സ്പ്രസ് വേയുടെ കാര്യത്തില്‍ കേരളത്തിലുയര്‍ന്നുവന്ന വാദവിവാദങ്ങളും എതിര്‍പ്പുകളും ഊഹിക്കാമല്ലോ. അനുകൂലിച്ചും അതിനേക്കാളധികം എതിര്‍ത്തും വര്‍ഷങ്ങളോളം ഇവിടെ ചര്‍ച്ചകള്‍ നടന്നു. എക്‌സ്പ്രസ് വേയുടെ വരുംവരായ്കകള്‍ എന്തായാലും ജനവികാരം മുഖവിലക്കെടുക്കാതെ മുമ്പോട്ടുപോകാനാവില്ലെന്ന അവസ്ഥ വന്നു. ഇപ്പോള്‍ നാലുവരി പാതയെങ്കിലും ആവശ്യമാണെന്ന വാദം അന്ന് എതിര്‍ത്തവര്‍പോലും അംഗീകരിക്കുന്നുണ്ട്. ദേശീയപാതയുടെ വീതി 60 മീറ്ററായിരിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. കേരളത്തിലാണെങ്കില്‍ 45 മീറ്റര്‍ പോലും അനുവദിക്കാനാവാത്ത അവസ്ഥ ബോധ്യപ്പെടുത്താനാണ് ഇവിടുത്തെ രാഷ്ട്രീയകക്ഷികളെല്ലാം മുതിര്‍ന്നത്.

               കൊച്ചുസംസ്ഥാനമെന്ന നിലയില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ യു പി പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ബാധകമല്ലെന്നറിയാം. എങ്കിലും കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ മാന്യവും തൃപ്തികരവുമായ വില ബന്ധപ്പെട്ട സ്ഥലമുടമകള്‍ക്ക്-ചെറുകിടക്കാരാവുമ്പോള്‍ വിശേഷിച്ചും അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവേണ്ടതു തന്നെയാണ്. ജനങ്ങളെ കൊള്ളയടിയില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം  അനീതിയുടെ നഗ്നതാണ്ഡവത്തിന് വഴിയൊരുക്കുന്ന സമീപനം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...