Thursday, May 19, 2011

ആഘാതങ്ങളുടെ പാടുകള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും


               ഇവിടെയാണ് പ്രതിഷേധത്തിന്റെ ശബ്ദം പൊട്ടിത്തെറിക്കേണ്ടത്. അരോചകമായ നിരവധി അനുഭവങ്ങളുടം തുരുത്തുകളില്‍ നിസ്സഹായരായി നില്‍ക്കാന്‍ വിധിക്കപ്പെട്ട പരകോടി ജനങ്ങളുടെ പുരോഗമന യത്‌നങ്ങള്‍ക്കെല്ലാം വിലങ്ങുതടി സൃഷ്ടിക്കപ്പെടുമ്പോള്‍ എത്രാകാലം സുരക്ഷിതബോധം നഷ്ടപ്പെട്ട് ജീവിക്കാനാവും? ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടി ഇന്ത്യ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ പലതും പരാജയമാണെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് വായിച്ചാല്‍ ഉള്ള് പിടയും. സാമൂഹിക സുരക്ഷിതത്വ പദ്ധതികള്‍ക്കായി ദേശീയ വരുമാനത്തിന്റെ രണ്ടുശതമാനം തുക ഇന്ത്യ മാറ്റിവെക്കുന്നുണ്ട്. പൊതുവിതരണ സംവിധാനത്തിനായി നീക്കിവെക്കുന്ന ധാന്യങ്ങളില്‍ 60 ശതമാനം പോലും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തുന്നില്ല. എം എന്‍ ആര്‍ ഇ ജി എ എന്ന തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്.

               2004-2005ലെ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യയിലെ സാമൂഹികക്ഷേമ പദ്ധതികളെക്കുറിച്ചും ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികളെ കുറിച്ചും ലോക ബാങ്ക് ആദ്യമായാണ് ഇത്തരമൊരു പഠനം നടത്തിയത്. ഏതൊരു വികസന രാജ്യത്തിലുമെന്ന പോലെ മികച്ച പരിപാടികള്‍ ഇന്ത്യ മുന്നോട്ടുവെക്കുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമാണ് പക്ഷെ പദ്ധതികള്‍ ലക്ഷ്യത്തിലെത്തുന്നുള്ളൂ. എന്നാല്‍ ദേശീയതലത്തില്‍ പരിഗണിക്കുമ്പോള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായേ പ്രാവര്‍ത്തികമാകുന്നുള്ളൂ. എന്തുകൊണ്ടിവ പൂര്‍ണമായ അര്‍ഥത്തില്‍ വിജയിക്കുന്നില്ല? ലോകബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ജോണ്‍ ബ്‌ളോംക്വിസ്റ്റ് ചൂണ്ടിക്കാട്ടുന്ന ഈ വസ്തുതകള്‍ക്ക് നോവു തിന്നുന്ന മനുഷ്യരുടെ തേങ്ങലിന്റെ സ്വരമാണുള്ളത്. ആസൂത്രണ കമീഷന്റെ നിര്‍ദേശപ്രകാരം 2004ലാണ് ലോകബാങ്ക് പഠനം ആരംഭിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി വിഹിതം അധികം ലഭിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ദൗര്‍ലഭ്യവും സാങ്കേതിക സംവിധാനത്തിലെ പോരായ്മകളും നിര്‍വഹണത്തിലെ വീഴ്ചകളും കൂടിച്ചേര്‍ന്നതോടെ ലക്ഷ്യം തന്നെ പാളുകയായിരുന്നു.

               പൊതുവിതരണ സമ്പ്രദായത്തില്‍ വിതരണം ചെയ്ത ധാന്യങ്ങളില്‍ വെറും 41 ശതമാനം മാത്രമാണ് അര്‍ഹരായവരിലെത്തിയത്. തമിള്‍നാട് പോലുള്ള സംസ്ഥാനങ്ങള്‍ വിതരണത്തില്‍ എണ്‍പത് ശതമാനം വിജയിച്ചപ്പോള്‍ ബിഹാര്‍, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നുവെന്നോര്‍ക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നുവെന്ന വസ്തുത നിഷേധിക്കുന്നില്ല. പട്ടികജാതി വിഭാഗത്തില്‍ 31 ശതമാനവും പട്ടികവര്‍ഗ വിഭാഗത്തില്‍ 25 ശതമാനവും വനിതകളില്‍ 50 ശതമാനവും ഇതിന്റെ ആനുകൂല്യം അനുഭവിച്ചുവെന്നതും ആശ്വാസകരം തന്നെ. രാജസ്ഥാനില്‍ 90 ശതമാനം പേരും പദ്ധതികളുടെ ആനുകൂല്യം നേടിയപ്പോള്‍ കേരളം, പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇത് കേവലം 20 ശതമാനത്തിന് താഴെ മാത്രമാണ്.

                ഫണ്ട് പഞ്ചായത്തുകളില്‍ എത്തുന്നതില്‍ വലിയ കാലതാമസം വന്നതും ഫണ്ടുകളില്‍ വലിയ തോതില്‍ ചോര്‍ച്ച സംഭവിച്ചതും ഇതിന് പ്രധാന കാരണങ്ങളാണ്. രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന പദ്ധതിക്ക് നല്ല സ്വീകാര്യത ലഭിച്ചുവെന്നത് ശക്തവും പക്വവുമായ രാഷ്ട്രീയ ഇടപെടുകളുടെ ഫലമായിട്ടായിരുന്നു. അതേ സമയം സമ്പൂര്‍ണ ഗ്രാമീണ റോസ്ഗാര്‍ യോജന, അന്നപൂര്‍ണ സ്‌കീം, ഇന്ദിര ആവാസ് യോജന എന്നിവയോടുള്ള പ്രതികരണം സമ്മിശ്രവുമായിരുന്നു.
 
               രാഷ്ട്രീയത്തിന്റെ തിന്മകളെ പ്രോത്സാഹിപ്പിക്കുന്നവരുടെ അവിഹിത സ്വാധീനം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെ വെല്ലുവിളിക്കുന്നു എന്ന് വേണം കരുതാന്‍. സ്വന്തം കാലില്‍ കരുത്തോടെ നില്‍ക്കാന്‍  ആഗ്രഹിക്കുന്ന ഭാരതീയന് ചുവടുകള്‍ പിഴക്കുന്നതിന് കാരണം ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങളുടെ നട്ടെല്ലില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ പരശ്ശതം കുഗ്രമങ്ങളിലും കുടിലുകളും വസിക്കുന്നവര്‍, അഹന്തയുടെ പാഴ്കിരീടമണിഞ്ഞ അല്‍പന്മാരുടെ തലതിരിഞ്ഞ നടപടികളുടെ ഫലമായി ദുഃഖങ്ങളുടെ ആഴങ്ങളില്‍ പതിക്കുകയാണ്.

               ഒരു രാജ്യത്തിന് സ്വന്തം കാലില്‍ കരുത്തോടെ നില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. അത്തരം പദ്ധതികള്‍ക്ക് ഇവിടെ പഞ്ഞമില്ല. ആവശ്യത്തിനും അതിലേറെയും തുകയും വിഭവങ്ങളും നീക്കിവെക്കുന്നുമുണ്ട്. അത് പക്ഷെ അര്‍ഹിക്കുന്നവര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്നും തൊഴിലുറപ്പു പദ്ധതിയുടെ പ്രയോജനം സാധ്യമാകുന്നുണ്ടെന്നും പരിശോധിക്കാനും വീഴ്ചവരുത്തുന്നവരെ നിര്‍ദാക്ഷിണ്യം ശിക്ഷിക്കാനും ഇവിടെ സംവിധാനമില്ല. ഇത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് വിഷയത്തിലും ഇതു തന്നെയാണവസ്ഥ.

               രാജ്യത്തെ ക്ഷേമപദ്ധതികള്‍ പലതും പരാജയത്തിലാണെന്ന് ലോകബാങ്ക് പഠനത്തില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രാജ്യവിചാരത്തിന്റെ മര്‍മം തിരിച്ചറിഞ്ഞ് ഫലപ്രദമായ സത്വര നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്ര ഭരണകൂടവും ബന്ധപ്പെട്ട ഏജന്‍സികളും ശ്രമിക്കേണ്ടത്. ദരിദ്രരോട് പോലും നീതികാണിക്കാന്‍ കഴിയാത്തവര്‍ തീര്‍ച്ചയായും നമുക്ക് എന്നും ഒരു ഭാരമായിരിക്കുക തന്നെ ചെയ്യും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...