Thursday, March 31, 2011

പൂര്‍ണ വളര്‍ച്ചയെത്താതെ പ്രവാസി വോട്ട്

          ആസന്നമായ തെരഞ്ഞെടുപ്പില്‍ പ്രവാസിവോട്ട് അതിനിര്‍ണായകമായിരിക്കുമെന്നും പ്രവാസികളുടെ കൂടി പങ്കോടെ കേരളം ഭരിക്കപ്പെടുന്ന ഒരവസ്ഥാവിശേഷം സംജാതമായിരിക്കുന്നുവെന്നുമാണല്ലോ എല്ലാവരും കണക്ക്കൂട്ടിയിരുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തം നാട്ടില്‍ വോട്ടുചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച നാള്‍ തൊട്ട് ആ ചിരകാലസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്ന ദിവസത്തിന് വേണ്ടി പ്രതീക്ഷാഭരിതരായി കാത്തിരിക്കുകയായിരുന്നു പ്രവാസിമലയാളികളും. എന്നാല്‍ ചരിത്രത്തിലാദ്യമായി നടപ്പായ പ്രവാസിവോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര പേര്‍ക്ക് വിനിയോഗിക്കാനാവും? പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞതോടെ പുറത്തുവന്ന വോട്ടുകളുടെ എണ്ണം കേട്ടാല്‍ പ്രവാസികളുടെ കരള്‍ പിടയും കണ്ണ് നിറയും. ആത്മനൊമ്പരം നീറിപ്പുകയുകയും ചെയ്യും. അത്രയും ദയനീയമാണ് പ്രവാസിവോട്ടിന്റെ അവസ്ഥ.

           കേരളത്തിലെ 2.29 കോടി വോട്ടര്‍മാരില്‍ 40 ശതമാനമെങ്കിലും പ്രവാസികള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകളാണെന്നാണ് യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട്.നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല. പ്രവാസികളുടെ ബന്ധുക്കള്‍, ഗള്‍ഫ് നാടുകളില്‍നിന്ന് മടങ്ങിവന്നവര്‍, പ്രവാസികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന കുടുംബാംഗങ്ങള്‍  ഇങ്ങനെ പോകുന്നു ആ പട്ടിക. ശരാശരി രണ്ടായിരവും മുവ്വായിരവും വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പല സ്ഥാനാര്‍ഥികളും രക്ഷപ്പെടാറ്. അഞ്ചോ ആറോ ശതമാനം വോട്ടിന്റെ വ്യത്യാസത്തിനാണ് ഭരണംപോലും നിര്‍ണയിക്കുന്നത്. എന്നിട്ടും ജനാധിപത്യത്തിന്റെ ഈടുറ്റ കണ്ണികളാവാന്‍ പ്രവാസികള്‍ക്ക് കഴിയാതെ പോയി.

          പ്രവാസി വോട്ട് നിലവില്‍ വന്ന ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അവസരമൊരുങ്ങിയവരുടെ എണ്ണം കേവലം എണ്ണായിരം മാത്രമാണ്. ഇതില്‍ തന്നെ എത്രപേര്‍ വോട്ടുചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണണം. നാലര ലക്ഷത്തിലധികം പ്രവാസികളുള്ള  മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷകരുടെ എണ്ണം   1691. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍-2685. കണ്ണൂരില്‍ 1677ഉം കാസര്‍കോട് 491ഉം തൃശൂരില്‍ 385ഉം. മറ്റ് ജില്ലകളിലേത് പറയാതിരിക്കുകയാണ് ഭേദം. പ്രവാസികളുടെ വോട്ടുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ആദ്യഘട്ടത്തില്‍ നിലനിന്ന ആശയക്കുഴപ്പവും അപേക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അപേക്ഷക്കൊപ്പം നല്‍കേണ്ട രേഖകള്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസി സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു ആദ്യത്തെ നിര്‍ദേശം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി എന്ന് പിന്നീട് തിരുത്തി. ഒപ്പിട്ടിട്ടില്ല, ഹിയറിങ്ങിന് ഹാജരായില്ല എന്നീ   കാരണങ്ങള്‍ പറഞ്ഞ് ചിലത് പരിഗണിക്കുകയുമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ പരമാവധി പേരെ സ്വന്തം പക്ഷത്ത് നിര്‍ത്താന്‍ രാഷ്ട്രീയകക്ഷികളുടെ ഗള്‍ഫിലുള്ള പോഷകസംഘടനകള്‍ ആവുംവിധം യത്‌നിച്ചിരുന്നു. പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. അപേക്ഷകള്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളും ഏര്‍പെടുത്തുകയുണ്ടായി. എന്നിട്ടും തങ്ങളുടെ സ്വപ്നം പൂവണിയാതെ പോയതിന് ഉത്തരവാദികള്‍ ആരെന്ന് പ്രവാസികള്‍ തന്നെ ആരായണം. പ്രവാസി വോട്ടിന്റെ അക്ഷയഖനിയെ പറ്റി ചേതോഹരമായി പാടി ആസ്വദിച്ച രാഷ്ട്രീയനേതൃത്വത്തിന്റെ ആത്മാര്‍ഥതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടേണ്ടത്. പ്രവാസികള്‍ക്ക് വോട്ടവകാശം അപ്രായോഗിക മാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ദീര്‍ഘകാലത്തെ കാത്തിരിപ്പും അതിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങളും വൃഥാവിലായി എന്ന് തന്നെ പറയേണ്ടിവരും.

         വോട്ടവകാശത്തോട് വലിയ പ്രതിപത്തിയുള്ളവരാണ് പ്രവാസികളെന്ന് ഇതുകൊണ്ട് അര്‍ഥമാക്കരുത്.  കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് പോലും തെരഞ്ഞെടുപ്പുകളോട് നിഷേധ സ്വഭാവമാണുള്ളതെന്ന് വോട്ട് ശതമാനങ്ങള്‍ സൂചിപ്പിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി ഉണ്ടായിട്ടും നാട്ടിലുള്ളവരുടെ പേരുകള്‍ പോലും വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് നീക്കംചെയ്യുപ്പെടുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇനി ഏര്‍പ്പെടുത്തേണ്ടത്.  ഓണ്‍ലൈനിലൂടെ അതത് മണ്ഡലങ്ങളില്‍ പേര് ചേര്‍ക്കാനുള്ള സാഹചര്യമൊരുക്കണം.  പേര് ചേര്‍ക്കപ്പെട്ടാല്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് സ്ഥിരീകരണവും ലഭിക്കണം. അതുപോലെതന്നെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പുതിയ നമ്പറിന് പകരം എക്കാലത്തേക്കും ഒരേ നമ്പറിലുള്ള പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികളും ഉണ്ടാവണം.

          യഥാര്‍ഥത്തില്‍ ഗള്‍ഫുനാടുകളിലെ മഹാ ഭൂരിപക്ഷം ഇന്ത്യക്കാരും വോട്ട് ഒരു അത്യാവശ്യ ഘടകമായി കരുതുന്നവരല്ല. അവരുടെ പ്രശ്‌നം അതിനാക്കേളേറെ ഗൗരവമുള്ളതാണ്. വിദേശത്തെ താമസരേഖയും അര്‍ഹമായ ജോലി-വേതനവും നിയമക്കുരുക്കുകളില്ലാത്ത ശാന്തമായ ജീവിതമാണ്, ചികിത്സാസൗകര്യങ്ങളാണ്., മിതമായ നിരക്കിലുള്ള യാത്രാസൗകര്യവും വിമാന-എയര്‍പോര്‍ട്-കസ്റ്റംസ് ജീവനക്കാരില്‍ നിന്നുള്ള മാന്യമായ പെരുമാറ്റവും അര്‍ഹമായ അംഗീകാരവുമാണ് അവര്‍ക്ക് വേണ്ടത്. ഇതൊക്കെ ശ്രദ്ധിക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനം ഉറപ്പ് വരുത്താനാണ് തങ്ങള്‍ക്കും വോട്ടവകാശം വേണമെന്ന് വാദിക്കാന്‍ പ്രവാസികളില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നതും.

അടിത്തറ ഇളക്കുന്ന അടി രാഷ്ട്രീയം


          മത്സരചിത്രം പൂര്‍ത്തിയായതോടെ ശരിക്കും അടിവെച്ച് അടിവെച്ച് മുന്നേറുകയാണ് പോര്‍ക്കളം. നാട്ടില്‍ ഒഴുക്കാന്‍ ശേഖരിച്ച പാലിന്റേയും തേനിന്റെയും പ്രകടനപത്രിക എല്ലാവരുടെയും കയ്യിലുണ്ട്.  അവ സൗകര്യപൂര്‍വം മാറ്റിവെച്ച് വീണുകിട്ടുന്ന വിവാദങ്ങള്‍ കൊഴുപ്പിക്കുന്നതില്‍ യു ഡി എഫ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കയ്യൂക്കിന്റെ രാഷ്ട്രീയം പുറത്തെടുക്കുകയാണ് എല്‍ ഡി എഫ്. വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഭക്ഷ്യമന്ത്രി സി ദിവാകരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. ഏഷ്യാനെറ്റ് ലേഖകന്‍ പി ഷാജഹാനെ കയ്യേറ്റം ചെയ്തതിന്  നിയമസഭാംഗമായ പി ജയരാജന്‍ അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് രംഗത്തെ കലുഷിതമാക്കാന്‍ പോന്ന സംഭവങ്ങളാണിവ രണ്ടും. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമൊക്കെ മന്ത്രിയും എം എല്‍ എയും വാദിക്കുന്നുണ്ടെങ്കിലും  യു ഡി എഫിനെ സംബന്ധിച്ചെടുത്തോളം എതിര്‍മുന്നണിയെ പ്രതിരോധത്തിലാക്കാന്‍ കിട്ടിയ നല്ല അവസരങ്ങള്‍ തന്നെയാണിവ.

           ഏറ്റവും എളുപ്പം വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള വിഷയങ്ങള്‍ ആര്‍ത്തിയോടെ തെരയുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ക്കിനി ദാരിദ്ര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രചാരണരീതി ഹൈടെക് യുഗത്തിന് ഇണങ്ങുംവിധം പുരോഗമിക്കുമ്പോഴും പ്രചാരണശൈലി കാലഹരണപ്പെട്ടവ തന്നെ. കയ്യേറ്റശ്രമം, ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് ദിവാകരനും ജയരാജനുമെതിരെ കേസ്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരം സംഭവം. ഒരു മന്ത്രി വോട്ടറെ മര്‍ദിക്കുക, മാധ്യമ പ്രവര്‍ത്തകനെ എം എല്‍ എ അടിക്കുക. സമാനതകളില്ലാത്ത ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം ജനരോഷം കൂട്ടുകയേ ഉള്ളൂ.  മാധ്യമ ധര്‍മത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റത്തെ കുറിച്ച് വാചാലരാകുന്നവര്‍ തന്നെ പരിസരബോധമില്ലാതെ പെരുമാറുന്നതാണ് അത്ഭുതകരം.

          ദൃശ്യമാധ്യമങ്ങളുടെ വിശിഷ്യ വാര്‍ത്താ ചാനലുകളുടെ ഗുണഭോക്താക്കള്‍ മുഖ്യമായും രാഷ്ട്രീയക്കാര്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ ഇതുവഴി അവര്‍ക്ക് ലഭിക്കുന്ന പബ്‌ളിസിറ്റി അപാരമാണ്. മിക്ക നേതാക്കളുടെയും ജനസേവനമെന്നത് തന്നെ ഉടുത്തൊരുങ്ങി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നതായിരിക്കുന്നു. മാധ്യമങ്ങളെ  ഉപയോഗപ്പെടുത്തുന്നതിന്റെ പ്രയോജനവും അവര്‍ക്കും അവരുടെ പാര്‍ട്ടിക്കുമാണ്. കരുതലോടെയും മുന്നൊരുക്കത്തോടെയും മാധ്യമങ്ങളെ  ഉപയോഗപ്പെടുത്തുന്നതിന് പകരം കാഴ്ചക്കാരെ മുഴുവന്‍ ശത്രുക്കളാക്കുന്ന സമീപനം എത്രമാത്രം ആത്മഹത്യാപരമാണ്? ജനങ്ങള്‍ ഉത്തരം തേടുന്ന വിഷയങ്ങളില്‍ പാര്‍ട്ടിയുടെ സമീപനങ്ങളും നയനിലപാടുകളും വിശദീകരിക്കാനും സമര്‍ഥിക്കാനും പ്രേക്ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ലഭിക്കുന്ന സുവര്‍ണാവസരം ദുരുപയോഗപ്പെടുത്തുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം എന്തുണ്ട്? ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന  മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട് വലിയ ഉത്തരവാദിത്തം.   ആത്മസംയമനത്തോടെയും വിവേകത്തോടെയും അതീവ ജാഗ്രതയോടെയും ചര്‍ച്ചകള്‍ കൈകാര്യംചെയ്യുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്നതാണത്. ചര്‍ച്ചക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ ലേഖകന്റെ റോളിനെ കുറിച്ചും നല്ല അവബോധം ആവശ്യമാണ്. താനുദ്ദേശിക്കുന്ന മറുപടി ബന്ധപ്പെട്ട നേതാക്കളില്‍ നിന്ന് ലഭിക്കാനുള്ള സമ്മര്‍ദം പ്രകോപനം സൃഷ്ടിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നിരത്തിവെക്കാനാവും. മാധ്യമ പ്രവര്‍ത്തകര്‍ ജഡ്ജിമാരായി വിധി പ്രസ്താവിക്കാന്‍ മുതിരുന്നത് തടി കേടാകാനും വഴിവെക്കും.

          ചാനല്‍ ലേഖകനെ ഫോണില്‍ വിളിച്ച് കണ്ണൂര്‍ക്കാരെ നിനക്കറിയില്ലേ എന്ന് ഭീഷണിപ്പെടുത്തിയതും കടന്നകയ്യായിപ്പോയി. ജയരാജന്റെയും മകന്റെയും വാളെടുത്ത പലരുടേയും അനുഭവങ്ങള്‍ മറക്കാന്‍ കാലമായിട്ടില്ല. മുമ്പൊരിക്കല്‍ ഒരു വിഷുദിനത്തില്‍ എതിര്‍ രാഷ്ട്രീയക്കാരുടെ ആക്രമണത്തില്‍ ഒരു കൈ തളര്‍ന്നുപോയ നേതാവാണ് കണ്ണൂര്‍ക്കാരുടെ പേരില്‍ ഊറ്റംകൊള്ളുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് അനുകൂലമാകാന്‍ സാധ്യതയുള്ള നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്താനേ ഇത്തരം വിരട്ടല്‍ ഉപയോഗപ്പെടൂ. രാഷ്ട്രീയവൈരത്തിന്റെ പേരില്‍ 340 ഓളം ജീവന്‍ നഷ്ടപ്പെട്ട ജില്ലയാണ് കണ്ണൂര്‍. എന്നാല്‍ അവിടെ ഒഴുകിയ ചോരയുടെ പേരില്‍ ആരും വോട്ടുചോദിക്കാറില്ല. ഇനി കണ്ണൂരില്‍ ചോര വീഴില്ലെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ഥിക്കാനും  ഒരു പാര്‍ടിക്കും തന്റേടമില്ല. കബന്ധങ്ങള്‍ കണ്ട് മടുത്ത അവസ്ഥയിലാണ് സാധാരണക്കാര്‍. സി പി എമ്മും ബി ജെ പിയും മറ്റും രക്തസാക്ഷികളെ പാര്‍ടി ഓഫീസുകളില്‍ അഭിമാനക്കാഴ്ചകളാക്കുമ്പോള്‍ യു ഡി എഫുകാര്‍ അവരെ തള്ളിപ്പറഞ്ഞ് കൈകഴുകും എന്ന വ്യത്യാസം മാത്രം. കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മൃതപ്രായരായി വീടുകളില്‍ കഴിയുന്നവര്‍.

            കണ്ണൂരിലെന്നല്ല സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് കാലം ഇപ്പോള്‍ കലികാലമാവുകയാണ്. എതിരാളികളോട് അടങ്ങാത്ത കലി. കുത്തിനോവിക്കാത്ത ആരോപണങ്ങള്‍ക്ക് പകരം നമ്മുടെ നേതാക്കള്‍ക്കെല്ലാം അടങ്ങാത്ത രോഷമാണ്. എല്ലാവര്‍ക്കും ഏറ്റവും കൂടുതല്‍ പറയാനുള്ളത് ജയിലിനെ കുറിച്ചായിരിക്കുന്നു. യു ഡി എഫ് നേതാക്കള്‍ ജയിലില്‍ മുന്നണിയോഗം ചേരേണ്ടിവരുമെന്നാണ് ഇടതുമുന്നണിയുടെ ഭീഷണി.  തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടത് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലാകുമെന്ന് യു ഡി എഫും. പരസ്പരം കടിച്ചുകീറുന്ന ഈ ശൈലി പക്ഷെ വോട്ടര്‍മാരോടും മാധ്യമ പ്രവര്‍ത്തകരോടും വേണോ എന്ന്  നേതാക്കള്‍ ക്ഷമാപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ.
 

Tuesday, March 29, 2011

അപരന്മാരുടെ ചതിപ്രയോഗം

           തെരഞ്ഞെടുപ്പ് അരങ്ങിലെ ഏറ്റവും മലീമസമായ ചേരുവകളില്‍ ഒന്നായി വളര്‍ന്നിരിക്കുകയാണ് വിജയികളെ കെണിവെച്ച് വീഴ്ത്താനുള്ള അപരന്‍ പ്രയോഗം. ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയുടെയും സാക്ഷരതാ ബോധത്തിന്റെയും പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ പരിഷ്‌കൃത സമൂഹത്തെ മുഴുവനും അവഹേളിക്കുന്ന നടപടിയാണിതെന്നതില്‍ അശേഷം തര്‍ക്കമില്ല.  സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത തെരഞ്ഞെടുപ്പ് പ്രക്രിയ അപരനെ തെരയലായി വളര്‍ന്നിരിക്കുന്നു.  ജയസാധ്യതയുള്ള എതിര്‍സ്ഥാനാര്‍ഥികള്‍ നിസ്സഹായതയോടെ അഭിമുഖീകരിക്കുന്ന മുഖ്യ വെല്ലുവിളിയായി ഇത് മാറിയിരിക്കുന്നു. ജനാധിപത്യം സുതാര്യമായിരിക്കണമെങ്കില്‍ ഈ വഞ്ചന ഒരിക്കലും അനുവദിച്ചുകൂടാത്തതാണ്.

           തികച്ചും അധാര്‍മികമായ ഈ അപരാധം നിര്‍വഹിക്കുന്നത് പ്രധാന രാഷ്ട്രീയകക്ഷികള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എതിരാളിയെ തറപറ്റിക്കാനുള്ള ഈ തറവേല പ്രയോഗിക്കുന്നതില്‍ പ്രമുഖ പാര്‍ട്ടികളില്‍ ആരും പിറകിലല്ല. മുന്‍കാലങ്ങളില്‍ ഇത്തരം പൊടിക്കൈകള്‍ ആരും പുറത്തെടുത്തിരുന്നില്ല. ജനാധിപത്യത്തിന്റെ ചിറകുകള്‍ക്ക് ശക്തിപകര്‍ന്ന പഴയ നേതാക്കള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ഏത് കളിയിലും യുദ്ധത്തില്‍ പോലും ചില നിയമങ്ങളും മുറകളുമുണ്ടല്ലോ. അപരനെ നിര്‍ത്തുകയെന്നത് ചതിപ്രയോഗം തന്നെയാണ്. ചിലപ്പോള്‍ ഒന്നിലധികം അപരന്മാരുണ്ടാകും. പ്രധാനപ്പെട്ട സ്ഥാനാര്‍ഥികളെല്ലാം ഈ ഭീഷണിയെ അഭിമുഖീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ജയിക്കേണ്ടവര്‍ തോല്‍ക്കാനും തോല്‍ക്കേണ്ടവര്‍ ജയിക്കാനും ഇത് വഴിയൊരുക്കുന്നു. ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുന്ന നടപടിയാണിത്.

           പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ സ്വാര്‍ഥതയുടെ ഈ ബീഭത്സമുഖം കാണാം. ഗ്രാമപഞ്ചായത്തുകളിലെ വിധി നിര്‍ണയിക്കുക പലപ്പോഴും വിരലിലെണ്ണാവുന്ന വോട്ടുകളാണ്. അപരന്റെ സാന്നിധ്യം വളരെ നിര്‍ണായകമാവുമ്പോള്‍ ഫലം തകിടംമറിയുക മാത്രമല്ല ചിലപ്പോള്‍ ഭരണം നഷ്ടപ്പെടാനും വഴിവെക്കും. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച വി എം സുധീരന്റെ തോല്‍വിക്ക് കാരണം അപരന്റെ സാന്നിധ്യമായിരുന്നു. 1009 വോട്ടിന് സുധീരന്‍ തോറ്റപ്പോള്‍ അപരനായ വി എസ് സുധീരന്‍ 8382 വോട്ടു നേടി. ഷട്ടില്‍ ആയിരുന്നു അപരന്റെ ചിഹ്നം.  സുധീരന്റെ കൈപ്പത്തി യുമായി ഈ ചിഹ്നത്തിന് സാമ്യവുമുണ്ടായിരുന്നു. തീര്‍ത്തും നിരാലംബനായി സുധീരന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

           അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ ഇരുമുന്നണികള്‍ക്കും ഭീഷണിയായി രംഗത്തിറങ്ങിയ അപരന്മാര്‍ക്ക് കയ്യുംകണക്കുമില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ പ്രതിഭാസം അളവറ്റ അളവില്‍ കാണാം. സ്വതന്ത്രന്മാരും റിബലുകളും ഇതോടൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെങ്കിലും സമ്മര്‍ദങ്ങള്‍ മൂലം അവര്‍ പിന്‍വലിച്ചേക്കാം. എന്നാല്‍ അപരന്മാരുടെ സ്ഥിതിഅതല്ല.

           ആഗോളസമൂഹം ജനാധിപത്യത്തിന് വേണ്ടി ദാഹിക്കുന്ന കാലമാണിത്. സോവിയറ്റ് യൂന്യന്റെ പതനത്തിനും കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ ഉയര്‍ത്തെഴുനേല്‍പിനും കരുത്തുപകര്‍ന്നത് അവരുടെ ജനാധിപത്യബോധമായിരുന്നുവല്ലോ. പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ചാലകശക്തിയും ഇതു തന്നെ. ട്വിറ്ററും ബ്‌ളോഗും ഫേസ്ബുക്കും ഇന്റര്‍നെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ച് അവര്‍ നടത്തിയ ആശയവിനിമയവും സാമൂഹ്യസമ്പര്‍ക്കവും വിജയത്തിലെത്തിയെന്നതും വലിയ പാഠമാണ് ലോകത്തിന് നല്‍കുന്നത്. ഇന്ത്യക്കാരായ നാം ഇക്കാര്യത്തില്‍ ഭാഗ്യവാന്മാരാണ്. പോരായ്മകളും വീഴ്ചകളും ധാരാളമുണ്ടെങ്കിലും ജനാധിപത്യത്തിന്റെ സല്‍ഫലങ്ങള്‍ ഏറെക്കുറെ അനുഭവിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യംനേടിയ പല രാജ്യങ്ങള്‍ക്കും നാളിതുവരെ അതിനുള്ള ഭാഗ്യമുണ്ടായില്ലെന്ന് കൂടി നാം അറിയണം.

           അതുകൊണ്ട് ജനാധിപത്യ സംവിധാനം പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാന്‍ നാം   ജാഗ്രതപുലര്‍ത്തണം. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ ആര്‍ത്തിയോടെ ആഞ്ഞുകടിക്കാന്‍ തെരഞ്ഞെടുപ്പ് നടപടികളെ പരിഹാസ്യമാക്കുന്ന അപരന്‍ പ്രയോഗം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. സൗകര്യപൂര്‍വം വളച്ചും തിരിച്ചും വ്യാഖ്യാനിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കയ്യില്‍ ആയുധങ്ങളുണ്ടാവും. അവര്‍ക്ക് പറയാന്‍ വിചിത്രങ്ങളായ ഉത്തരങ്ങളുമുണ്ടാകും.

           കാപട്യത്തിന്റെ കലര്‍പ്പില്ലാത്ത വോട്ടെടുപ്പാണ് ഇവിടെ നടക്കേണ്ടത്. അതിന് മുന്‍കയ്യെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെയാണ്. ഇത്തരം കള്ളത്തരം പിടിക്കാനും നിയന്ത്രിക്കാനും വേണ്ടിവന്നാല്‍ അതിന് മുതിരുന്നവരെ മത്സരരംഗത്ത് നിന്ന് അകറ്റിനിര്‍ത്താനും ശക്തവും ലക്ഷണയുക്തവുമായ കണ്ണുവേണം.  ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റംവരുത്തി ഇത് എങ്ങനെ അവസാനിപ്പിക്കാമെന്ന് കമീഷന്‍ പരിശോധിക്കണം. രാഷ്ട്രം കാത്തുസൂക്ഷിച്ച മഹിത പാരമ്പര്യത്തെ തകിടംമറിക്കാന്‍ ആരെയും അനുവദിച്ചുകൂടാ.

Friday, March 25, 2011

വനിതകള്‍ക്ക് അവഗണന


          വനിതാസംവരണ ബില്‍ നിയമമായില്ലെങ്കില്‍ ആര് വിചാരിച്ചാലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് കേരളത്തിലെ സ്ഥാനാര്‍ഥിപട്ടിക ഒരു പളുങ്കുപാത്രം പോലെ വ്യക്തമാക്കുന്നു. വനിതകള്‍ക്ക് വേണ്ടി ആര്‍ഭാടപൂര്‍വം വാചാലരാകുന്ന പാര്‍ടികളെല്ലാം കാര്യത്തോടടുക്കുമ്പോള്‍ വരച്ചുവെക്കുന്നത് കറുത്ത ചിത്രങ്ങള്‍ മാത്രമാണ്. 81 അംഗ കോണ്‍ഗ്രസ് പട്ടികയില്‍ വനിതകളുടെ സംഖ്യ ഏഴിനപ്പുറമെത്തിയില്ല. വൃന്ദാകാരാട്ടിന്റെ പാര്‍ടിയും സ്വതന്ത്രരും കൂടി 93 സീറ്റില്‍ മത്സരിക്കുന്നുണ്ട്. പക്ഷെ പെണ്‍ സഖാക്കള്‍ക്കായി അവരും നീക്കിവെച്ചത് കേവലം പത്തേ പത്ത് സീറ്റുകള്‍. 2006നെ അപേക്ഷിച്ച് പുരോഗതി അവകാശപ്പെടാമെന്ന് മാത്രം. അന്ന് എട്ടായിരുന്നു. 140 സീറ്റുള്ള നമ്മുടെ സഭയില്‍ വനിതാസംവരണം നടപ്പായാല്‍ എത്തേണ്ടത് 46 വനിതകളാണ്. എന്നാല്‍   2011ലും മത്സരരംഗത്തുപോലും നാമമാത്ര വനിതകളേ ഉള്ളൂ. എത്രമാത്രം വിരോധാഭാസമാണിത്.

          തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കി ചരിത്രംസൃഷ്ടിച്ച കേരളത്തിലാണ് യാതൊരു ധാര്‍മിക ന്യായീകരണങ്ങള്‍ക്കും പഴുതില്ലാത്തവിധമുള്ള ഈ അവഗണന. ഇടതുമുന്നണി പത്ത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കിയപ്പോള്‍ യു ഡി എഫ് അനുവദിച്ചത് കേവലം 5.7 ശതമാനം മാത്രമാണ്. വനിതകള്‍ക്ക് നിര്‍ബന്ധമായി പത്ത്‌സീറ്റ് നല്‍കണമെന്ന് സോണിയാഗാന്ധി നിര്‍ദേശിച്ചിട്ടും രക്ഷയുണ്ടായില്ല. അനുവദിച്ച സീറ്റുകളാകട്ടെ വിജയ സാധ്യത കുറഞ്ഞതും. ഏറെക്കുറെ എല്ലാവരും ചാവേറുകളാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.  കെ പി സി സിയിലെ ഏക ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, എ ഐ സി സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി പ്രമുഖ വനിതാ താരങ്ങള്‍ക്കൊന്നും ഇടം ലഭിച്ചില്ല. കരുണാകരന്റെ മകള്‍ പത്മജയും പാലക്കാട്ടെ ശാന്താ ജയറാമും ചെങ്ങന്നൂരിലെ ശോഭനാ ജോര്‍ജും തിരുവനന്തപുരത്തെ ജയാ ഡാളിയും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചവരോ ഉറപ്പ് ലഭിച്ചവരോ ആയിരുന്നു. സീറ്റ് ലഭിക്കാത്തതിലുള്ള അമര്‍ഷം അവര്‍ മറച്ചുവെച്ചില്ല. ജയാ ഡാളിക്ക് ഇടതുപക്ഷം സീറ്റ് നല്‍കി കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു. 24സീറ്റില്‍ മാറ്റുരക്കുന്ന മുസ്‌ലിംലീഗും 15 സീറ്റില്‍ മത്സരിക്കുന്ന കേരളകോണ്‍ഗ്രസും സ്ത്രീകളെ നാലയലത്ത് പോലും അടുപ്പിച്ചില്ല. 110 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞപ്പോള്‍ ബി ജെ പി പ്രഖ്യാപിച്ച പട്ടികയില്‍ പത്ത് വനിതകള്‍ ഇടം പിടിക്കുകയുണ്ടായി.

          എന്നാല്‍ ഇരുമുന്നണികളിലും നായകരെ നേരിടാന്‍ സ്ത്രീകള്‍ക്കാണ് അപ്രതീക്ഷിത നിയോഗം. മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളിയുമാണ് മഹിളകളുടെ മത്സരത്തിലൂടെ ശ്രദ്ധനേടാന്‍ പോകുന്നത്. പുതുപ്പള്ളിയില്‍ പ്രഫ.സുജസൂസന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. കോട്ടയം സീറ്റ് ലഭിക്കുമെന്ന് കരുതിയിരുന്ന ലതികാ സുഭാഷ് നിരാശയായി ദല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോഴാണ് മലമ്പുഴയില്‍ മത്സരിക്കാനുള്ള ഓഫര്‍ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സി പി എം നിര്‍ത്തിയ സിന്ധുജോയിയും ഇത്തവണ പാര്‍ടി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയിരിക്കുന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ വൈസ്പ്രസിഡണ്ട് പദം വരെയെത്തിയ സിന്ധുവിന്  വനിതകളോട് സി പി എം കാണിക്കുന്ന വിവേചനത്തെ കുറിച്ചാണ് പരാതി.

          അരനൂറ്റാണ്ടിലേറെയായി നമ്മളീ മത്സരവും സീറ്റുകളുടെ പങ്കുവെപ്പുമൊക്കെ തുടങ്ങിയിട്ട്. ഇക്കാലയളവില്‍  സംസ്ഥാനം തെരഞ്ഞെടുത്ത് സഭയിലെത്തിച്ചത് വെറും 37 വനിതകളെ മാത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ നമ്മളെക്കാള്‍ എത്രയോ ഭേദമാണ്. മാത്രമല്ല പല സംസ്ഥാനങ്ങളിലും രാഷ്ട്രീയനേതൃത്വത്തില്‍ അദ്വതീയ സ്ഥാനവും വനിതകളാണ് അലങ്കരിക്കുന്നതും. തമിള്‍നാട്ടില്‍ ജയലളിതയും ഉത്തരപ്രദേശില്‍ മുഖ്യമന്ത്രി മായാവതിയും പ. ബംഗാളില്‍  മമതാ ബാനര്‍ജിയുമൊക്കെ രാഷ്ട്രീയരംഗം തന്നെ കയ്യിലിട്ട് അമ്മാനമാടുന്നവരാണ്.  ദേശീയ രാഷ്ട്രീയത്തിലും അവര്‍ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നത്. രാജ്യത്ത് തന്നെ മര്‍മപ്രധാന പദവികള്‍ പലതും അലങ്കരിക്കുന്നതും വനിതകളല്ലേ? രാഷ്ട്രപതി പ്രതിഭാപാട്ടീല്‍, യു പി എ അധ്യക്ഷ സോണിയാഗാന്ധി, ലോകസഭാ സ്പീക്കര്‍  മീരാകുമാര്‍, ലോകസഭ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് തുടങ്ങിയവരാണ് ഭരണത്തിന്റെ കുഞ്ചികസ്ഥാനത്തുള്ളത്. ഇതിലൊന്നും പക്ഷെ ഒരു മലയാളിയെ മഷിയിട്ട് തെരഞ്ഞാല്‍ കാണില്ല.

          കേരളത്തിലും ഇതു തന്നെയാണവസ്ഥ. കേരളപ്പിറവിക്ക് ശേഷം നേതൃഗുണമുള്ള മഹിളാ രത്‌നങ്ങളെ സൃഷ്ടിക്കാന്‍ നാളിതുവരെപ്രബുദ്ധകേരളത്തിന് കഴിഞ്ഞിട്ടില്ല. വേണമെങ്കില്‍ ഒരു ഗൗരിയമ്മയുടെ പേര് പറയാം. അവരുടെ ഇപ്പോഴത്തെ അവസ്ഥയും അറിയാം. വിദ്യാഭ്യാസവും സാക്ഷരതയും എല്ലാം അവകാശപ്പെടുമ്പോഴും പുരുഷ മേധാവിത്തം സമസ്ത മേഖലകളും അടക്കിവാഴുകയാണ്. അര്‍ഹരായവരെ പോലും നാം തഴയുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രവര്‍ത്തനം എത്ര ശ്‌ളാഘനീയമാണെന്നോര്‍ക്കണം. സംവരണം വഴിയുണ്ടായ ഗുണപരമായ നേട്ടമാണിത്. പദവി ലഭിച്ച സ്ത്രീകള്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു.

          ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. സംസ്ഥാനത്തെ ജനസംഖ്യയില്‍ പോലും പകുതിയിലേറെ സ്ത്രീകളാണ്. നിയമനിര്‍മാണം നടത്തുമ്പോള്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. അതിന് സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ സഹായകരമാവും. ആദ്യം പാര്‍ടികള്‍ക്കുള്ളില്‍ തന്നെ സംവരണം ഏര്‍പെടുത്തണം. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടാന്‍ അവകാശവും അര്‍ഹതയും യോഗ്യതയുമുണ്ട്. വനിതകള്‍ക്കെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിയമനിര്‍മാണ വേദികളില്‍ അവരുടെ സാന്നിധ്യവും സജീവ പങ്കാളിത്തവും വളരെയേറെ പ്രയോജനം ചെയ്യും.
 

Thursday, March 24, 2011

ബാലകൃഷ്ണപിള്ള മത്സരിച്ചിരുന്നുവെങ്കില്‍


          അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള കേരള കോണ്‍ഗ്രസ് (ബി) യുടെ തീരുമാനം പിന്‍വലിച്ചത് നന്നായി.  മത്സരിക്കാനുള്ള തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും യു ഡി എഫ് നേതൃത്വം അതിനനുവദിക്കുകയും ചെയ്തിരുന്നുവെങ്കില്‍  സങ്കല്‍പിക്കാനാവാത്ത സാംസ്‌ക്കാരിക അശ്‌ളീലമായി അത് ചരിത്രത്തില്‍ ഇടംനേടുമായിരുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ വെല്ലുവിളിക്കാനും മലയാളികളുടെ ജനാധിപത്യബോധത്തെയും സദാചാരസങ്കല്‍പങ്ങളെയും അപഹസിക്കാനും വഴിവെക്കുന്ന  തീരുമാനം ജയിലില്‍ ചെന്നു കണ്ട മുന്നണിനേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണത്രെ പിള്ള പിന്‍വലിച്ചത്.

          പിള്ള പാരമ്പര്യമുള്ള രാഷ്ട്രീയനേതാവും പ്രതിഭാശക്തിയില്‍ അദ്വിതീയനുമൊക്കെയായിരിക്കാം. അദ്ദേഹം പക്ഷെ, വെറും രാഷ്ട്രീയ തടവുകാരനോ വിചാരണ കുറ്റവാളിയോ അല്ല. പൊതുഖജനാവിന് നഷ്ടം വരുത്തിവെച്ച അഴിമതിക്കേസിലെ മുഖ്യ കണ്ണിയാണ്. രാജ്യത്തെ ഉന്നത നീതിപീഠമാണ് പിള്ളക്ക് കഠിനതടവും പിഴയും ശിക്ഷവിധിച്ചത്. സ്വന്തം കര്‍മബലത്തിന്റെ ഫലം. എത്ര വമ്പന്മാരാണെങ്കിലും അഴിമതികൊണ്ട് തോരോട്ടം നടത്തുന്നവര്‍ ജനപ്രതിനിധികളായി നിയമനിര്‍മാണ വേദികളെ മലീമസമാക്കുന്ന സാഹചര്യം ഒരുകാരണവശാലും അനുവദിച്ചുകൂടാ.
അല്ലെങ്കില്‍ തന്നെ പ്രശ്‌നങ്ങളുടെ പാരാവാരം താണ്ടുകയാണ് യു ഡി എഫ്. സ്ഥാനാര്‍ഥിപട്ടിക സംബന്ധിച്ച് തീരുമാനമായെങ്കിലും ഘടകകക്ഷികളുടെ അതൃപ്തിയും വിമതശല്യവും കൂടുതല്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലത്തും റിബല്‍ ഭീഷണിയുമായി പ്രബലര്‍ തന്നെയാണ് രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ഇത് വലിയ വിലങ്ങുതടി സൃഷ്ടിക്കുന്നു. കരുണാകരന്റെ ഒപ്പം നിന്നവരെ വെട്ടിനിരത്തിയെന്ന് മകള്‍ പത്മജ കുറ്റപ്പെടുത്തുന്നു. പാലക്കാട് പ്രമുഖ കോണ്‍ഗ്രസ് നേതാവായ എ വി ഗോപിനാഥ്, ചെങ്ങന്നൂരിലെ മുന്‍ എം എല്‍ എ ശോഭന ജോര്‍ജ്, കോണ്‍ഗ്രസ് വക്താവ് കൂടിയായ എം എം ഹസന്‍, ആലുവ മുന്‍ എം എല്‍ എ കെ മുഹമ്മദലി തുടങ്ങിയവരും സ്ഥാനാര്‍ഥിപട്ടികക്കെതിരെ രംഗത്തുവന്നിരിക്കുന്നു. ടി സിദ്ദീഖ് അടക്കമുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചു എന്നാരോപിച്ച് പലേടത്തും പ്രകടനങ്ങളും പരസ്യ പ്രതിഷേധങ്ങളും നടക്കുന്നു. ഒട്ടും ചര്‍ച്ചചെയ്യാതെ വെച്ചുനീട്ടിയ സീറ്റുകളില്‍ തൃപ്തരല്ലെന്ന് സി എം പി പരിഭവം പറയുന്നു. സോഷ്യലിസ്റ്റ് ജനതയുടെ അതൃപ്തി ശമനമില്ലാതെ തുടരുന്നു. ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കാത്തതില്‍ കേരള കോണ്‍ഗ്രസിലും പടലപ്പിണക്കം. തൊടുപുഴയില്‍ പി ജെ ജോസഫിന് സീറ്റ് നല്‍കിയതിനാണ് യൂത്തുകോണ്‍ഗ്രസിന് അമര്‍ഷം. അതിനിടയിലാണ് ആര്‍ ബാലകൃഷ്ണപിള്ളക്ക് ഇനിയും മത്സരിക്കാനുള്ള കൊതി.
 
          യു ഡി എഫുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടതുപക്ഷം എത്രയോ ഭേദം. സീറ്റും സ്ഥാനാര്‍ഥികളും അവര്‍ക്ക് പ്രശ്‌നമേ ആയില്ല. വി എസിനെ തുടക്കത്തില്‍ മാറ്റിനിര്‍ത്തിയെങ്കിലും ജനവികാരം മാനിച്ച് അടര്‍ക്കളത്തില്‍ ഇറക്കിയതോടെ പൂര്‍വാധികം മുന്നണി പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലത വീണ്ടെടുത്തു. ഒരു മെയ്യായി  പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പിന്നിട്ടു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം അവരുടെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വര്‍ധിപ്പിച്ചത്. വി എസ് തന്നെയാണ് മുന്നണിയുടെ ഹീറോ. ഔദ്യോഗികപക്ഷത്തിന്റെ തട്ടകമായ കണ്ണൂര്‍ജില്ലയില്‍ അദ്ദേഹത്തിന് ലഭിച്ച വന്‍വരവേല്‍പ്  തമ്മിലടിക്കുന്ന യു ഡി എഫിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

          നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രെ പിള്ളയെ മത്സരിപ്പിക്കാന്‍ പാര്‍ടി തീരുമാനിച്ചത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ 1947 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മത്സരിക്കുന്നതിന് വിലക്കില്ലെന്നായിരുന്നു വാദം. 1988 ലെ അഴിമതി നിരോധന നിയമപ്രകാരമാണെങ്കില്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവിന് ശിക്ഷിച്ചാലേ തെരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് വിലക്കുള്ളുവത്രെ. പിള്ളയുടെ കാര്യത്തില്‍ ഒരു വര്‍ഷമാണ് ശിക്ഷ. ഇതുതന്നെ ഏത് വകുപ്പ് പ്രകാരമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുമില്ല.  നിയമം ഏതെന്ന് വ്യക്തമാക്കാത്തത് ചൂണ്ടിക്കാട്ടി റിവ്യൂഹര്‍ജി നല്‍കിയെങ്കിലും ശിക്ഷ ശരിവെച്ചതല്ലാതെ നിയമം ഏതെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. എന്നാല്‍ അഴിമതി അര്‍ബുദം പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരുന്നുവെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ ആറുവര്‍ഷത്തേക്ക് അയോഗ്യരാക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവന്നത്. ഇത് പിള്ളയുടെ വിധിന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

          പാമോയില്‍ ഇറക്കുമതിക്കേസില്‍  പ്രതി ചേര്‍ക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനമാണ്  ഇവിടെ എല്ലാവരും മാതൃകയാക്കേണ്ടത്. നിയമത്തിന്റെ സാങ്കേതികസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പകരം അതിന്റെ ധാര്‍മിക ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം അനുമോദനമര്‍ഹിക്കുന്നു. അഴിമതിക്കേസില്‍ ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടത് തന്നെ യു ഡി എഫിനെ സംബന്ധിച്ചെടുത്തോളം ദുസ്സഹമായ അനുഭവമാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുന്‍മന്ത്രിയെന്ന ദുഷ്‌പേരും പിള്ളക്ക് അവകാശപ്പെട്ടതാണ്.  തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അത് പരമാവധി പ്രയോജനപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍  വോട്ടര്‍മാരില്‍ അത് സൃഷ്ടിച്ച ഇടിമുഴക്കം കഠോരമായിരുന്നു. പിള്ള മാത്രമല്ല യു ഡി എഫ് മൊത്തത്തില്‍ ഇതിന് ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമായിരുന്നു. അഴിമതി മുക്തമായ രാഷ്ട്രനിര്‍മാണം കൊതിക്കുന്ന സമൂഹത്തോട് ആരോഗ്യകരമായി പ്രതികരിക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ച യു ഡി എഫ് നേതൃത്വം മുന്നണിയില്‍ ഉരുത്തിരിഞ്ഞ മറ്റ് പ്രശ്‌നങ്ങള്‍ കൂടി യാഥാര്‍ഥ്യബോധത്തോടെ കൈകാര്യംചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Tuesday, March 22, 2011

ലിബിയ: യു എന്‍ ഇടപെടണം

          താന്‍ കുഴിച്ച കുഴിയില്‍ സ്വയംവീണിരിക്കുന്നു ലിബിയന്‍ ഭരണാധികാരി ഗദ്ദാഫി. അദ്ദേഹത്തിന്റെ നാലുപതിറ്റാണ്ട് നീണ്ട  സ്വേഛാവാഴ്ചക്കെതിരെ തെരുവിലിറങ്ങിയ ജനങ്ങളാകട്ടെ ഇപ്പോള്‍ യുദ്ധത്തിന്റെ നടുക്കടലിലുമാണ്.  യു എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിന്റെ പിന്തുണയോടെ ഗദ്ദാഫിയെ നേരിട്ട അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ വ്യോമ, നാവിക ആക്രമണങ്ങളില്‍ 70 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 110 മിസൈലുകളാണ് സഖ്യസേന ലിബിയന്‍ തീരത്തേക്ക് തൊടുത്തത്. യു എസ് വിമാനങ്ങള്‍ 40 ബോമ്പുകള്‍ വര്‍ഷിച്ചതായി സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ ഒഡീസി ഡോണ്‍  എന്ന് പേരിട്ട ആക്രമണത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവക്ക് പുറമെ കനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്.

           പ്രക്ഷോഭം നടത്തുന്ന സ്വന്തം ജനതക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നിര്‍ദേശം ഗദ്ദാഫിസേന തള്ളിയതിനെ തുടര്‍ന്നാണ് പാശ്ചാത്യ സഖ്യസേന ലിബിയക്കെതിരെ വ്യോമമാര്‍ഗങ്ങളിലൂടെ അതിശക്തമായ ആക്രമണം തുടങ്ങിയത്. ഗദ്ദാഫിയുടെ ട്രിപ്പാളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെയും മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരവും ആക്രമണത്തില്‍ തകര്‍ന്നതായാണ്  റിപ്പോര്‍ട്ട്. ലിബിയയിലെ ജനാധിപത്യപോരാട്ടത്തിനെതിരെ ഗദ്ദാഫി നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് യു എന്‍ രക്ഷാസമിതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഗദ്ദാഫി ഭരണകൂടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇതിന് വിരുദ്ധമായി ശനിയാഴ്ച ലിബിയന്‍ സൈന്യം വിമത ആസ്ഥാനമായ ബെന്‍ഗാസിയില്‍ വന്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ കുറഞ്ഞത് നൂറ്‌പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. ഇതേ തുടര്‍ന്നാണ് പാശ്ചാത്യ സഖ്യസേന ലിബിയയില്‍ സൈനിക നടപടി തുടങ്ങിയത്. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിച്ചത് തങ്ങളല്ലെന്നും സഖ്യസേനയാണെന്നും ലിബിയ ആരോപിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിലാണ് വിദേശസൈന്യം ആക്രമണം അഴിച്ചുവിട്ടതെങ്കില്‍ തീര്‍ച്ചയായും അത് അപലപിക്കപ്പെടുക തന്നെ വേണം.
          2003 ലെ ഇറാഖിലെ യു എസ് അധിനിവേശത്തിന് ശേഷം അറബ്‌ലോകത്ത് പാശ്ചാത്യ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകളും ബ്രിട്ടീഷ് അന്തര്‍വാഹിനികളും ടോമഹോക് മിസൈലുകള്‍  അയച്ചത്. തുടര്‍ന്ന് ലിബിയന്‍ തീരദേശമാകെ സ്‌ഫോടനങ്ങളില്‍ മുങ്ങി. ലിബിയയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകെ തകര്‍ന്നുപോയി.

          ടുണീഷ്യക്കും ഈജിപ്തിനും പിന്നാലെ കഴിഞ്ഞ മാസം 15ന് ആരംഭിച്ച പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് തുടക്കം മുതലേ ഗദ്ദാഫി ശ്രമിച്ചതെന്ന വസ്തുത മറന്നുകൂടാ. 42 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഗദ്ദാഫിയെ പുറത്താക്കും വരെ പ്രക്ഷോഭമെന്ന പ്രഖ്യാപനവുമായി ആയുധമെടുത്ത സമരക്കാരെ നിര്‍ദാക്ഷിണ്യമാണ് ഗദ്ദാഫി നേരിട്ടത്.  പാശ്ചാത്യന്‍സേനക്ക് ലിബിയയില്‍ കടന്നുവരാന്‍ ഇതുവഴി ഗദ്ദാഫി തന്നെയാണ് വഴിയൊരുക്കിയത്. അധികാരമൊഴിഞ്ഞ് പുതിയ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കിയിരുന്നുവെങ്കില്‍ സഖ്യസേനയുടെ വഴി കൊട്ടിയടക്കാമായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈന്‍ കാണിച്ച അതേ അബദ്ധമാണ്  ഗദ്ദാഫിയും കാണിച്ചത്. ലിബിയയില്‍ കൂട്ടക്കൊല നടക്കാതിരിക്കാനാണ് സഖ്യസേന ഇടപെട്ടതെന്ന വാദത്തില്‍  കഴമ്പുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സഖ്യസേനക്ക് ഇത് സഹായകമാവുകയും ചെയ്തു.

          സാധാരണഗതിയില്‍ സഖ്യസേനയുടെ ഇടപെടലിനെ ഒരു രാഷ്ട്രവും ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ലിബിയയുടെ കാര്യത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാഖിന്റെയും അഫ്ഗാന്റെയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. റഷ്യയും ചൈനയും അറബ്‌ലീഗുമെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നതും അതുകൊണ്ടാണ്. ലിബിയയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് ഐക്യരാഷ്ട്ര സഭയും കാണിച്ചത്. സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് യു എന്‍  ഇതുവരെ ഫലപ്രദമായി ഇടപെടാന്‍ സന്മനസ്സ് കാണിച്ചില്ല. ഗദ്ദാഫിക്കെതിരെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. വര്‍ഷങ്ങളായി ലിബിയയെ ഉന്നംവെക്കുന്ന അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഇത് വളരെയേറെ സഹായകവുമായി.  രണ്ട് ഏകാധിപതികളുടെ നിഷ്‌ക്കാസനം നല്‍കിയ ആവേശമാണ് ലിബിയയില്‍ തെരുവിലിറങ്ങാന്‍ ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്നത്.   ഈ രണ്ടു വസ്തുതകളും മുഖവിലക്കെടുക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യഥോചിതം മുമ്പോട്ടു വന്നിരുന്നുവെങ്കില്‍ ചുരുങ്ങിയ പക്ഷം വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.

          ജനങ്ങളെ കണക്കറ്റ് സ്‌നേഹിക്കുന്ന   ഭരണാധികാരിയാണെങ്കിലും അധികാരം  അനന്തമായി കയ്യടക്കാന്‍ അവസരം ഒത്തുവന്നാല്‍  ജനവിരുദ്ധരും അധര്‍മികളും അഴിമതിക്കാരുമായി മാറുമെന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ജനാധിപത്യ വ്യവസ്ഥയുടെ മഹത്വം പല രാഷ്ട്രങ്ങളും മനസ്സിലാക്കുന്നതും അതിനായി കൊതിക്കുന്നതും അതുകൊണ്ടാണ്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ സവിശേഷത പോലും മികച്ച ഉദാഹരണമാണ്. സിറിയയിലും യമനിലും മറ്റ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും  നടക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഉയരുന്ന ആവശ്യവും ഇതു തന്നെ.  ഭരണമാറ്റവും രാഷ്ട്രീയ സ്വാതന്ത്ര്യവുമാണ് എല്ലാവര്‍ക്കും വേണ്ടത്. സ്വേചഛാധിപതികള്‍  ഇതിനെതിരെ രംഗത്തുവരിക സ്വാഭാവികം. സിറിയയിലും യമനിലുമൊക്കെ തോക്കുകളുപയോഗിച്ചാണ് സമരത്തെ അടിച്ചമര്‍ത്തുന്നത്. യമനില്‍ 32 വര്‍ഷമായി അലി അബ്ദുല്ല സ്വാലിഹിന്റെ ഏകാധിപത്യം തുടങ്ങിയിട്ട്. എല്ലാ രാജ്യങ്ങളിലും സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെയാണ് ഭരണാധികാരികള്‍ ചോരയില്‍ മുക്കിക്കല്ലാന്‍ ശ്രമിക്കുന്നത്. ഈ അവസ്ഥക്ക് തീര്‍ച്ചയായും അറുതിവരണം. വിദേശ സൈന്യത്തിനെതിരെ ഏതറ്റംവരെ പോകാനും തയാറാണെന്ന ഗദ്ദാഫിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടണമെങ്കില്‍ സ്വന്തം ജനതയോടുള്ള ക്രൂരത അദ്ദേഹം അവസാനിപ്പിക്കണം. മാത്രമല്ല അധികാരം ജനങ്ങളെ തിരിച്ചേല്‍പ്പിക്കുകയും വേണം.

Friday, March 18, 2011

തെരഞ്ഞെടുപ്പിന് യു ഡി എഫും റെഡി

          സീറ്റ് വിഭജനത്തില്‍ ഐക്യജനാധിപത്യ മുന്നണിയിലുണ്ടായ കൂട്ടക്കുരുക്ക് ഒടുവില്‍ അഴിഞ്ഞു. കക്ഷികള്‍ ഓരോന്നും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ അവസാനം ധാരണയായി.  മാണിഗ്രൂപ്പ് കേരളാകോണ്‍ഗ്രസ് 15 സീറ്റും സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി ഏഴുസീറ്റും കൊണ്ട് തൃപ്തിപ്പെട്ടതോടെയാണ് ദിവസങ്ങളോളം നീണ്ട തര്‍ക്കത്തിന് പരിഹാരമായത്. അവസാന ധാരണയനുസരിച്ച് കോണ്‍ഗ്രസ് 81 സീറ്റില്‍ മത്സരിക്കും. 24 സീറ്റില്‍ മുസ്‌ലിംലീഗ് മാറ്റുരക്കും. ജെ എസ് എസിന് നാലും സി എം പിക്കും ജേക്കബ് കേരളാകോണ്‍ഗ്രസിനും മൂന്നുവീതവും കേരളകോണ്‍ഗ്രസ് ബിക്ക് രണ്ടും ആര്‍  എസ് പിക്ക് ഒന്നും സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു.

          രണ്ടുദിവസം മുമ്പാണ് ഇടതുമുന്നണി സീറ്റുവിഭജനം പൂര്‍ത്തിയാക്കിയത്. വലിയ അവകാശവാദങ്ങളൊന്നും ആ മുന്നണിയില്‍ ആരും ഉന്നയിക്കാതിരുന്നതിനാല്‍ എല്ലാം ശുഭപര്യവസായിയായി.   ഇടതുമുന്നണിയിലെ പല കക്ഷികളും കൂടുമാറി  ചേക്കേറിയതാണ് യു ഡി എഫിലെ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയത്. കെ ആര്‍ ഗൗരിയമ്മയില്‍ തുടങ്ങിയ സീറ്റ് ചര്‍ച്ച പലവട്ടവും ഉടക്കിനിന്നു. മാണിയും വീരേന്ദ്രകുമാറും പിണങ്ങിപ്പിരിയുമെന്ന പ്രതീതി പോലും ഒരു ഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസും മുസ്‌ലിംലീഗും അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് പ്രതിസന്ധിയുടെ മഞ്ഞുരുകിയത്. എണ്ണത്തില്‍ തീരുമാനമായെങ്കിലും മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാണ്ടുമായുള്ള ചര്‍ച്ചക്കായി ദല്‍ഹിയിലാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുക മറ്റേതു കക്ഷിയേക്കാളും അവര്‍ക്ക് വലിയ കടമ്പ തന്നെയാണ്. പാര്‍ടി മാത്രം നോക്കിയാല്‍ പോരല്ലോ. ഗ്രൂപ്പും നോക്കണം. യൂത്തുകോണ്‍ഗ്രസ്‌കാരെ മാത്രമല്ല എല്ലാ പോഷക ഘടകങ്ങളെയും തൃപ്തിപ്പെടുത്തുകയും വേണം. ഇതിലൊന്നും തൃപ്തരാകാത്തവര്‍ റിബലുകളായി പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

          മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഇത്തവണ മത്സരിക്കാനിടയില്ലെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചന. സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും കോടിയേരി ബാലകൃഷ്ണനായിരിക്കും മുന്നണിയെ നയിക്കുക എന്ന് വേണം കരുതാന്‍. പാര്‍ടി സെക്രട്ടറി പിണറായി വിജയനും ഇത്തവണ അങ്കത്തിനിറങ്ങാന്‍ സാധ്യതയില്ല. അതുകൊണ്ട് ഇരുവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പോര്‍ക്കളം സജീവമാക്കാനുള്ള മനക്കോട്ട യു ഡി എഫിന് ഉപേക്ഷിക്കേണ്ടിവരും.

          സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കേണ്ട 75 ബി ജെ പി സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന അവരുടെ ഇലക്ഷന്‍ കമ്മിറ്റി അംഗീകരിച്ചിരിക്കുന്നു. നേരത്തെ 40 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചതിന് പുറമെയാണിത്. അവശേഷിക്കുന്ന സീറ്റുകളും താമസംവിനാ തീരുമാനിക്കും. ഒരു മത്സരത്തിനപ്പുറം ശക്തമായ ഒരുക്കങ്ങളോടെയാണ് ബി ജെ പി ഇത്തവണ രംഗത്തിറങ്ങുന്നത്. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി പരമാവധി വോട്ടുനേടുക എന്നതാണ് ഇത്തവണത്തെ തന്ത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടത്തിയ മെച്ചപ്പെട്ട പ്രകടനം ബി ജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നത് നിഷേധിക്കാനാവില്ല. വോട്ടുകച്ചവടം എന്ന ദുഷ്‌പ്പേര് കഴുകിക്കളയാനും ഈ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലമാകാനുള്ള സാധ്യത പക്ഷെ വിരളവുമാണ്.

          സീറ്റുവിഭജനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഇടതുമുന്നണിയുടെ പ്രകടനപത്രിയും പുറത്തിറങ്ങിയിരിക്കുന്നു. ക്ഷേമം, സമാധാനം, വികസനം, നീതി എന്നിവ അടിസ്ഥാനമാക്കി ഐശ്വര്യപൂര്‍ണമായ കേരളമാണ് പ്രകടനപത്രിക  വിഭാവനം ചെയ്യുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി മാറുമത്രെ. എല്ലാവര്‍ക്കും രണ്ടുരൂപക്ക് അരി, ക്ഷേമ പെന്‍ഷന്‍ 1000 രൂപ, മണ്ണെണ്ണ ലിറ്ററിന് 20 രൂപ സബ്‌സിഡി, അഞ്ചുവര്‍ഷംകൊണ്ട് ശുദ്ധജലം, വൈദ്യുതി, കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷം തൊഴിലവസരം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനാവശ്യമായ വിഭവങ്ങള്‍ ഇനിയുമുണ്ട് പ്രകടനപത്രികയില്‍. പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാവില്ലെന്ന് ജനങ്ങള്‍ക്ക് മാത്രമല്ല അത് തയാറാക്കിയ നേതാക്കള്‍ക്കും നന്നായറിയാം. യു ഡി എഫും വെറുതെയിരിക്കില്ല. വാഗ്ദാനങ്ങളുടെ പെരുമഴയുമായി അടുത്തുതന്നെ അവരുമെത്തും. ബി ജെ പിയും ഒട്ടും മോശമാക്കില്ല. അവര്‍ക്കാണെങ്കില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ട പ്രശ്‌നം തന്നെ വരില്ല.

          ദശകങ്ങളോളം അധികാരം കയ്യാളുകയും ജനസേവനം നടത്തുകയും ചെയ്തവരാണ് ഇത്തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത്. അവരാണ് സീറ്റുകള്‍ പങ്കുവെക്കുന്നതും. ജരാനരകള്‍ ബാധിച്ച ഇവരില്‍ പലര്‍ക്കും ഇപ്പോള്‍  തന്നെ ഓര്‍മശക്തിയും ചിന്താശേഷിയും കുറവാണ്.  ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും  ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിവുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്.  ഏറെക്കാലം അധികാരത്തില്‍ തുടര്‍ന്നിട്ടും തൃപ്തിവരാതെ വീണ്ടും കടിച്ചുതൂങ്ങാനുള്ള പ്രവണതയാണ് എല്ലാ കക്ഷികളിലും  കാണുന്നത്. ഈ അവസ്ഥ മാറണം. അതിന് ബന്ധപ്പെട്ട പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

Tuesday, March 15, 2011

സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇടതുമുന്നണി


          ഇടതുമുന്നണി നേതാക്കള്‍ക്ക് ആശ്വസിക്കാം. അവരുടെ പ്രവര്‍ത്തകര്‍ക്ക് ആഹ്‌ളാദിക്കുകയുമാവാം. നോമിനേഷന്‍ കൊടുക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സീറ്റുവിഭജനം എതിര്‍പ്പുകളില്ലാതെ പൂര്‍ത്തിയാക്കുന്നതില്‍ എല്‍ ഡി എഫ് പ്രത്യുല്‍പന്നമതിത്വം പ്രകടിപ്പിച്ചിരിക്കുന്നു. എട്ട് സ്വതന്ത്രന്മാരുള്‍പ്പെടെ 93 സീറ്റുകളില്‍ സി പി എം തന്നെ മത്സരിക്കുമെന്ന് ധാരണയായി. സി പി ഐക്ക് 27 സീറ്റുകളില്‍ മാറ്റുരയ്ക്കാം. ജനതാദള്‍ എസിന് അഞ്ചുസീറ്റും ആര്‍ എസ് പിക്കും എന്‍ സി പിക്കും നാല് സീറ്റുകള്‍ വീതവും അനുവദിച്ചു.  ഐ എന്‍ എല്ലിനും പി സി തോമസ് വിഭാഗം കേരളാകോണ്‍ഗ്രസിനും മൂന്നുവീതം സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് എസിനും  ഒരു സീറ്റ് നല്‍കി.

          കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് സി പി എം സ്വതന്ത്ര  സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ഈ മാസം 18നകം എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നംപിഴക്കാത്ത ചുവടുവെപ്പുനടത്താന്‍ മുന്നണിക്ക് സാധിച്ചുവെന്ന് വ്യക്തം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണിക്ക് ഇത്തവണ ആരോഗ്യം നന്നേ കുറയും. ജോസഫ് കേരളാ കോണ്‍ഗ്രസും വീരന്റെ ജനതാദളും ഐ എന്‍ എല്ലിലെ ഒരു വിഭാഗവും പി സി ജോര്‍ജും ഇത്തവണ ഇടതുമുന്നണിക്കൊപ്പമില്ല. മഞ്ഞളാംകുഴി അലിയും സലാമുമുള്‍പ്പെടെ പലരും കൂടൊഴിഞ്ഞുപോയി. ഫലത്തില്‍ സി പി ഐയും സി പി എമ്മും മാത്രമാണ് മുന്നണി. ഇത്തവണ അധികാരം വിട്ടൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോഴാണ്് ഐസ്‌ക്രീം കേസും  ഇടമലയാര്‍ വിധിയും തുണയായി എത്തിയത്. അതോടെ എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് ചിറക്മുളക്കുകയും ചെയ്തു.
          ഇങ്ങനെയൊക്കെയാണെങ്കിലും യു ഡി എഫില്‍ അവകാശത്തര്‍ക്കങ്ങളുടെ അലയൊലി അടുത്തൊന്നും കെട്ടടങ്ങുന്ന ലക്ഷണമില്ല. ഘടകകക്ഷികളുടെ പെരുക്കവും ഗ്രൂപ്പുകളുടെ മല്‍പിടുത്തവും മൂലം ഒരു തീരുമാനമെടുക്കാന്‍ അതിന്റെ നേതൃത്വം പെടാപാട് പെടുകയാണ്. കെ ആര്‍ ഗൗരിയമ്മയുടെ പിണക്കം തന്നെ മാറിയിട്ടില്ല.  കെ എം മാണി 18 സീറ്റെങ്കിലും കിട്ടാതെ പിന്‍മാറില്ലെന്ന വാശിയിലാണ്. ജനതാദളാകട്ടെ യു ഡി എഫ് വെച്ചുനീട്ടിയ എട്ട് സീറ്റുകൊണ്ട് തൃപ്തരല്ല. ലീഗ് പരമാവധി വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല സീറ്റുതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അക്ഷീണയത്‌നത്തിലുമാണ്. എങ്കിലും അനുവദിച്ച് കിട്ടിയ സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍  ആ പാര്‍ട്ടിയിലുമുണ്ട് ആവശ്യത്തിലേറെ  തര്‍ക്കങ്ങള്‍. രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു  സി രാമനെ മാറ്റി എം എസ് എഫ് പ്രസിഡണ്ടിനെയോ മണ്ഡലം ലീഗ് സെക്രട്ടറിയെയോ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പോലും പതിച്ചതായാണ് റിപ്പോര്‍ട്ട്.. അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ഥിയെ കുറിച്ചും വിമര്‍ശനം ശക്തമാണ്. മലപ്പുറം ജില്ലയിലും ചില സ്ഥാനാര്‍ഥികള്‍ക്കെതിരെ പരാതികളുണ്ട്. എന്നാല്‍ അവസാനം എല്ലാം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് പാര്‍ടി നേതൃത്വം.

          പാര്‍ടിക്കും മുന്നണിക്കും ഒഴിച്ചുകൂടാത്തവരെ ഇത്തവണയും മത്സരത്തിനിറക്കേണ്ടിവരുമെന്ന വാദം ഉയരുമ്പോഴും രണ്ടോ മൂന്നോ തവണ എം എല്‍ എയും മന്ത്രിയുമായിരുന്നവരെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവും എല്ലാ പാര്‍ടിയിലും ഇപ്പോഴും വളരെ ശക്തമാണ്. ജനങ്ങളുടെ പൊതുവികാരമാണത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സശ്രദ്ധം വീക്ഷിക്കുന്ന കാര്യവും ഇതുതന്നെ. മൂന്നും നാലും പതിറ്റാണ്ട് തുടര്‍ച്ചയായി മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചവര്‍ സ്വമേധയാ മാറിക്കൊടുക്കുന്നതാവും നല്ലത്. തറവാട് സ്വത്ത്‌പോലെ മണ്ഡലങ്ങള്‍ കൈവശം വെക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്. അവരുടെ  പാദസേവകര്‍ക്കേ സീറ്റുകളും അനുവദിക്കൂ. അതുകൊണ്ട് ജനവികാരം ഉയര്‍ത്തിക്കാട്ടി കഴിവും പ്രാപ്തിയുമുള്ളവര്‍ക്കും യുവാക്കള്‍ക്കും അവസരം അനുവദിക്കണമെന്ന് ഉറക്കെ പറയാന്‍ അധികമാളുകള്‍ ഒരു കക്ഷിയിലും ഉണ്ടാവാറില്ല.

          പുരോഗമനവാദികളെന്നും പ്രബുദ്ധരെന്നുമുള്ള മലയാളിയുടെ അവകാശവാദങ്ങളൊക്കെ പൊള്ളയായിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വളര്‍ച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനശക്തിയായി ഭരണകൂടം മാറണമെന്ന നിര്‍ബന്ധം പിടിക്കുന്നവരുടെ എണ്ണം ഇപ്പോഴും ഗണ്യമായി ഉയര്‍ന്നിട്ടില്ല. ജനങ്ങളുടെ വികാരമറിയാനും അവരെ ഗുണപരമായി സ്വാധീനിക്കാനും താല്‍പര്യമുള്ള രാഷ്ട്രീയനേതാക്കളുടെ വംശവും അന്യംനിന്ന് തുടങ്ങിയിരിക്കുന്നു. വളരെ ചെറിയ തോതിലാണെങ്കിലും സജീവ രാഷ്ട്രീയക്കാരല്ലാത്തവരില്‍ നിന്നാണ് അല്പമെങ്കിലും ആശ്വാസത്തിന് വകയുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നത്.

          കരകാണാതെ തുഴയുകയാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷവും. അതു യഥോചിതം തിരിച്ചറിയാന്‍ ഒരു പാര്‍ട്ടി നേതൃത്വത്തിനും സമയമില്ലെന്നാണ് സീറ്റ് വീതംവെപ്പിന്റെ സ്വഭാവം വ്യക്തമാക്കുന്നത്. മണ്ഡലങ്ങള്‍ മത്സരിക്കാന്‍ പതിച്ചുനല്‍കുമ്പോള്‍ മണ്ഡലത്തിന്റെ വികസനത്തിനും  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. സ്ഥാനാര്‍ഥികളുടെ വ്യക്തിശുദ്ധി പരമാവധി പരിഗണിക്കുകയും വേണം. അധാര്‍മികതയുടെയും അഴിമതിയുടെയും ദുര്‍ഗന്ധം പേറുന്നവരെ ഒരു കാരണവശാലും നിയമസഭയിലെത്തിക്കുകയില്ലെന്ന് ബന്ധപ്പെട്ട നേതൃത്വം ദൃഢപ്രതിജ്ഞയെടുക്കുകയും വേണം. 

Thursday, March 10, 2011

അര്‍ഹിക്കുന്നവര്‍ക്ക് അവസരം നല്‍കണം

          തെരഞ്ഞെടുപ്പ് അടുക്കുന്തോറും എല്ലാ പാര്‍ട്ടികളെയും കാത്തിരിക്കുന്നത് രൂക്ഷമായ പ്രശ്‌നങ്ങളാണ്. നേതാക്കള്‍ക്കെല്ലാം ഇത്തവണയും ഒരുകൈ നോക്കണമെന്നുണ്ട്. ഗ്രൂപ്പുകാര്‍ക്കും പറ്റുമെങ്കില്‍ മക്കള്‍ക്കും പരമാവധി അവസരമൊരുക്കണമെന്ന വ്യാമോഹവുമുണ്ട്. യു ഡി എഫിലും എല്‍ ഡി എഫിലും മാത്രമല്ല ജയിച്ചാല്‍ കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്ന് ഉറപ്പുള്ളവരുടെ അവസ്ഥയും ഇതില്‍നിന്ന് ഭിന്നമാണെന്ന് കരുതേണ്ട. സീറ്റ് വിഭജനം തന്നെ ഇതുവരെ എവിടെയും എത്തിയിട്ടില്ല. അത് കഴിഞ്ഞാല്‍ പിന്നെ പോഷകഘടകങ്ങളെ തൃപ്തിപ്പെടുത്താനുള്ള ഊഴമാണ്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കുമെല്ലാം അര്‍ഹിക്കുന്ന പരിഗണന നല്‍കണം. ഇതിനിടയില്‍ വേണം ശത്രുക്കളെ ഒതുക്കാന്‍. അത് പാര്‍ട്ടികകത്തായാലും പുറത്തായാലും. ശത്രുക്കളധികവും ഇപ്പോള്‍ പാര്‍ടിക്കകത്ത് തന്നെയാണല്ലോ.

          മുപ്പതും നാല്പതും വര്‍ഷമായി മണ്ഡലങ്ങള്‍ കുത്തകയാക്കിവെച്ചവര്‍ എല്ലാ പാര്‍ടികളിലുമുണ്ട്. കോണ്‍ഗ്രസിലാണധികം. മരിച്ച് പിരിയുന്നത് വരെ സീറ്റ് ഒഴിഞ്ഞുകൊടുക്കില്ലെന്ന് വാശിപിടിക്കുന്നവരുടെ എണ്ണം നിസ്സാരമല്ല. മന്ത്രിയും പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മറ്റുമായി നാല്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി അച്ചുതാനന്ദനും കെ എം മാണിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ശ്രദ്ധേയമായി തോന്നി. ആര്യാടന്‍ മുഹമ്മദും തിരുവഞ്ചൂരും കെ സി ജോസോഫും കെ ബാബുവുമെല്ലാം ദശാബ്ദങ്ങളായി നിയമസഭയില്‍ അടയിരിക്കുന്നു. പുതിയ തലമുറയില്‍ കഴിവും പ്രാപ്തിയുമുള്ളവര്‍ക്ക് അവസരം ലഭിക്കണമെങ്കില്‍ ഇവരൊക്കെ മാറിക്കൊടുക്കുകയാണ് വേണ്ടത്. പൊതുജന സേവനവും രാഷ്ടീയപ്രവര്‍ത്തനവും തുടരാന്‍ നിയമസഭയും പാര്‍ലമെന്റും തന്നെ വേണമെന്നില്ലല്ലോ.

          ജനാധിപത്യത്തിന് തിളക്കം ലഭിക്കണമെങ്കില്‍ പുതുതലമുറകള്‍ കടന്നുവരണം. പുതിയ സ്വരത്തിനും ശൈലിക്കുമായി കേരളജനത കാത്തിരിക്കുകയാണ്. ഭരണമാറ്റം എന്നാല്‍ ഒരു മുന്നണി മാറി മറ്റൊരു മുന്നണി വരിക എന്നത് മാത്രമല്ല. കഴുത്തുവരെ അഴുക്ക് വെള്ളത്തില്‍ മുങ്ങിയവരെ നിയമനിര്‍മാണ സഭയിലേക്കല്ല അയക്കേണ്ടത്. അവര്‍ക്ക് നല്ലത് പൂജപ്പൂരയും വിയ്യൂരുമൊക്കെയാണ്. കളങ്കിതരെ അവര്‍ ഏത് പാര്‍ടിയില്‍ പെട്ടവരായാലും ദയനീയമായി പരാജയപ്പെടുത്തുമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കണം. ഇനിയെങ്കിലും ആരോഗ്യകരമായി ചിന്തിക്കാന്‍ നമുക്ക് കഴിയണം. അഴിമതിയിലൂടെ കോടികള്‍ കൊയ്യാനും അധികാര ദുര്‍വിനിയോഗം നടത്താനും തീരുമാനിച്ചുറച്ചവരെ കുഞ്ചികസ്ഥാനങ്ങളില്‍ കുടിയിരുത്തിയതിന്റെ തിക്തഫലമാണ് രാജ്യം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

          140 ല്‍ പകുതി സീറ്റ് തങ്ങള്‍ക്ക് അനുവദിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി പരസ്യമായി തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തല നരച്ചവര്‍ മാറിനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചവരുടെയും അവര്‍  വഹിച്ച പദവികളുടെയും പട്ടിക തന്നെ യൂത്ത്‌കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. സി പി എമ്മിനെ സംബന്ധിച്ചെടുത്തോളം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്നാണ് അവകാശവാദം. അതില്‍ ശരിയുണ്ട് താനും.  മറിച്ചാണ് അവസ്ഥയെന്ന് വല്ലവരും കരുതിയാല്‍ തന്നെ യൂത്ത്‌കോണ്‍ഗ്രസുകാരെ പോലെ അവകാശവാദം ഉന്നയിക്കാന്‍ കര്‍ശനമായ പാര്‍ടി അച്ചടക്കം യൂത്തന്മാരെ അനുവദിക്കുകയുമില്ല.

          ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നത് നിഷേധിക്കാനാവില്ല. സംവരണസീറ്റില്‍ മാത്രമേ  ഈ  വിഭാഗങ്ങള്‍ പരിഗണിക്കപ്പെടാറുള്ളൂ. സ്ത്രീകളുടെ കാര്യത്തില്‍ കടുത്ത വിവേചനം നടക്കുന്നുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ അനുവദിച്ചതോടെ അവര്‍ക്കിടയില്‍ വലിയ ഉണര്‍വ് ഉണ്ടായിട്ടുണ്ട്. നിയമസഭയില്‍ മലപ്പുറത്ത് നിന്നും സ്ത്രീ പ്രാതിനിധ്യം ഇനിയെങ്കിലും  ഉണ്ടാവേണ്ടതുണ്ട്. ഇതുവരെ അവിടെനിന്ന് ഒരു വനിതാ അംഗം തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

           കഴിവും പ്രാപ്തിയും നാടിനോടും നാട്ടാരോടും പ്രതിബദ്ധതയുമുള്ളവരാണ് നമുക്കാവശ്യം. നിയമസഭയില്‍ നിരവധി വര്‍ഷങ്ങളായി ഗൗരവതരമായ ചര്‍ച്ചകള്‍പോലും നടക്കാറില്ല. സാക്ഷര കേരളത്തിന് നാണക്കേടാണിത്. അസംബ്‌ളി ബഹിഷ്‌ക്കരമാണ് പ്രതിപക്ഷത്തിന് പഥ്യം. അതൊരു ശീലമായി വളര്‍ന്നിരിക്കുന്നു. രണ്ടു മുന്നണികളിലും ഈ പ്രവണത കലശലാണെന്ന് കാണാം. അതുകൊണ്ട് പുതിയ അംഗങ്ങള്‍ക്ക് വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കാതെ പോവുകയാണ്. പ്രഗത്ഭരെന്ന് പറയാന്‍ വിരലിലെണ്ണാവുന്നവരേ കേരള നിയമസഭയിലുള്ളൂ. അതുകൊണ്ടാണ് നിയമസഭാ പ്രവര്‍ത്തനം വളരെ ശുഷ്‌ക്കമായി പോകുന്നത്. പാര്‍ലമെന്റും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്. 2ജി സ്‌പെക്ട്രം അഴമതി അന്വേഷിക്കാന്‍ ജെ പി സി രൂപീകരിക്കാത്തതിനെതിരെ ആഴ്ചകളോളമാണ് ലോകസഭയും രാജ്യസഭയും സ്തംഭിച്ചത്. കോടികളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. തങ്ങളുടെ ശമ്പളവും ബത്തയും മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ട കാര്യത്തില്‍ മാത്രമാണ് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും കൈകോര്‍ത്തത് എന്നോര്‍ക്കുക. 

Wednesday, March 2, 2011

ഗോധ്ര: വിധി ഏകപക്ഷീയം

          പ്രമാദമായ ഗോധ്ര തീവണ്ടി ദുരന്തക്കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും  വിധിച്ച അഹമ്മദബാദ് പ്രത്യേക കോടതിയുടെ നടപടി, ഭീതിവിതറി രാജ്യത്തെ കശക്കിയെറിയാന്‍ കച്ചമുറുക്കിയവരെ ആഹ്‌ളാദിപ്പിക്കാന്‍ പോന്നതാണ്. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാലാണ് വധശിക്ഷ വിധിക്കുന്നതെന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി പി ആര്‍ പട്ടേലിന്റെ നിഗമനം. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് വംശഹത്യക്ക് തൊട്ടുമുമ്പ്, ഗോധ്രക്ക് സമീപം സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിന് തീവെച്ച സംഭവത്തില്‍ നടന്ന ഗൂഢാലോചനയും പ്രതികളുടെ സജീവ പങ്കാളിത്തവുമാണ് കോടതി പരിശോധിച്ചതെന്ന് പബ്‌ളിക് പ്രോസിക്യൂട്ടറും പറയുന്നു. 31 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നീതിനിയമ സംവിധാനം നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നില്ലെന്ന് മാത്രമല്ല സത്യസന്ധതയോടെ സംഭവത്തെ സമീപിക്കാന്‍പോലും കോടതി തയാറായില്ലെന്ന് ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്ന ആര്‍ക്കും അനായാസം ബോധ്യമാവും.

          ഗോധ്ര സംഭവത്തെ കുറിച്ച് അന്വേഷിച്ച  രണ്ട് കമ്മീഷനുകളും പരസ്പരവിരുദ്ധമായ കണ്ടെത്തലുകളാണ് നടത്തിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും തീപ്പിടുത്തം തീവണ്ടിക്കകത്തുനിന്ന് അപകടംമൂലം സംഭവിച്ചതാണെന്നുമായിരുന്നു കേന്ദ്ര റെയില്‍വെ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ അയോധ്യയില്‍നിന്ന് മടങ്ങിവരികയായിരുന്ന കര്‍സേവകരെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഗുജറാത്ത്   സര്‍ക്കാര്‍ നിയോഗിച്ച  നാനാവതി കമ്മീഷനും നിരീക്ഷിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജിമാരാണ് ഇരുവരും. അഗ്നിബാധയുണ്ടായത് കോച്ചിനകത്തുനിന്നാണെന്നതിന് ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ബാനര്‍ജി നിരത്തിയിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ഒരു കോച്ചിനകത്തേക്ക് പൊലീസ് പറയുന്നതുപോലെ 60 ലിറ്റര്‍ പെട്രോളൊഴിച്ച് തീകൊടുക്കുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കമ്പാര്‍ട്ടുമെന്റിന്റെ പുറത്ത് പെട്രോളിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ട്രെയിനിനകത്ത് വെന്തുമരിച്ചവരുടെ ശരീരത്തിലും പെട്രോളിന്റെ അംശം ഉണ്ടായിരുന്നില്ല.

          അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ ഗോധ്രക്ക് തൊട്ടുമുമ്പുള്ള റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതാണ് ഗോധ്രാ സംഭവത്തിന് വഴിവെച്ചതെന്നാണ്  ഇതുസംബന്ധിച്ച് പുറത്തുവന്ന അനൗദ്യോഗിക റിപ്പോര്‍ട്ട്. കര്‍സേവകരുടെ പെരുമാറ്റത്തില്‍ കുപിതരായ നാട്ടുകാര്‍ ഗോധ്ര സ്റ്റേഷനില്‍  ട്രെയിന്‍ തടഞ്ഞു. ഇതിനിടെ ട്രെയിനിനകത്ത് ഭക്ഷണം പാകംചെയ്യാന്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയില്‍ തീപടര്‍ന്നു. ഇതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സമാന സ്വഭാവമുള്ളതാണ് ജസ്റ്റിസ് ബാനര്‍ജിയുടെ കണ്ടെത്തലും. 

          ഗോധ്ര കേസില്‍ നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷമാണ് 63 പേരെ കുറ്റവിമുക്തരാക്കിയതും 31 പേരെ ശിക്ഷിച്ചതും. ഒമ്പതുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ഇവരില്‍ ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല. 63 നിരപരാധികള്‍ക്ക് മോചനം കിട്ടിയെന്നത് തീര്‍ച്ചയായും ആശ്വാസകരം തന്നെ. എന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ ഇത്രയും കാലം പീഡനങ്ങളേറ്റ് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടഇവര്‍ക്കും അതിന്റെ പേരില്‍ തോരാത്ത കണ്ണീര്‍ വാര്‍ക്കേണ്ടിവന്ന കുടുംബാംഗങ്ങള്‍ക്കും ആരാണ് നഷ്ടപരിഹാരം കൊടുക്കുക? അന്വേഷണ ഏജന്‍സികളുടെ പിടിപ്പുകേട് മൂലം ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്നയാളാണ് മൗലവി ഉമര്‍ജി. പ്രകൃതിദുരന്തം മൂലവും സംഘര്‍ഷ വേളകളിലും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഓടിയെത്തുന്ന  ഉമര്‍ജിയായിരുന്നു കേസിലെ മുഖ്യപ്രതി. 2002 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പൈയെ സന്ദര്‍ശിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. മാത്രമല്ല ഗോധ്ര സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ മതേതര കക്ഷികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതാണ് അദ്ദേഹത്തിന് തടവറ ഒരുക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. അബ്ദുന്നാസര്‍ മഅദനിയുടെ അനുഭവവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ലല്ലോ. നിരപരാധിയായ അദ്ദേഹവും ഒമ്പതുവര്‍ഷമാണ് കോയമ്പത്തൂര്‍ ജയിലില്‍ കഴിച്ചുകൂട്ടിയത്. വീണ്ടും മറ്റൊരു ജയില്‍വാസത്തിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും ചെയ്തിരിക്കുന്നു.

          കുറ്റക്കാരെന്ന് കണ്ടെത്തി 31 പേരെ ശിക്ഷിച്ച വിധിയില്‍ നിരവധി പഴുതുകളുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന നടന്നുവെന്ന് കോടതി തന്നെ അംഗീകരിക്കുന്നു.  ഇത് യുക്തിരഹിതമാണ്. ഗൂഢാലോചനയില്‍ മുഖ്യ പങ്കാളികളെന്ന് പൊലീസ് പറഞ്ഞവരില്‍ ഭൂരിഭാഗവും  കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഗൂഢാലോചന നടന്നുവെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കോടതി. മുഖ്യപ്രതിയുള്‍പ്പെടെ 63 പേരെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് കേസ് അന്വേഷിച്ച പ്രത്യേക സംഘം. 2008ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗോധ്ര, ഗുജറാത്ത് വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക  സംഘം ഏറ്റെടുത്തത്. ബാക്കി എട്ടു കേസുകളില്‍ അനവേഷണം തുടരുകയാണ്.  ഗോധ്രവിധിയെ ബി ജെ പി സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതാണ് കണ്ടത്. ഇത് ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ക്ക് കടുത്ത ക്ഷതമേല്‍പിക്കുക തന്നെ ചെയ്യും. ഗുജറാത്തില്‍ തുടര്‍ന്ന് അരങ്ങേറിയ വംശഹത്യയില്‍ 3000 ഓളം മുസ്‌ലിംകളാണ് വധിക്കപ്പെട്ടത്. ഗോധ്ര വിധിയുടെ പശ്ചാത്തലത്തില്‍ പ്രസ്തുത കേസുകളില്‍ എന്ത് ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. 

Tuesday, March 1, 2011

മമത ബംഗാളിനോടും കേരളത്തോടും


          വികസനവീഥിയില്‍ ഇത് മലയാളികളുടെ ജന്മപുണ്യം. കേന്ദ്ര റെയില്‍വെമന്ത്രി മമതാ ബാനര്‍ജി ബംഗാളിനോട് മാത്രമല്ല കേരളത്തോടും ആവോളം മമതയും സ്‌നേഹവും കാണിച്ചുവെന്ന് പറയാന്‍ അല്‍പവും ശങ്കിക്കേണ്ട. കഴിഞ്ഞ തവണയും കൂടുതല്‍ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവര്‍ ഇടം നല്‍കിയിരുന്നില്ല. നാവ് നനക്കാനുള്ള വെള്ളത്തുള്ളികള്‍ മാത്രം നല്‍കിപ്പോന്ന കാലമൊക്കെ കടങ്കഥയായി. കഴിഞ്ഞ മുന്ന് നാല് ബഡ്ജറ്റുകളിലാണ് കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കപ്പെട്ടത്. ഏററവും കൂടുതല്‍ പരിഗണനയാണ് ഇത്തവണ കിട്ടിയത് എന്നത് അതിശയോക്തിയല്ല. കേരളത്തില്‍ നിന്നുള്ള ആറു മന്ത്രിമാര്‍ക്കും  എം പിമാര്‍ക്കും മാത്രമല്ല സംസ്ഥാന സര്‍ക്കാരിനും  ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. വിശേഷിച്ചും ഇ അഹമ്മദ് സാഹിബിന്. നിലമ്പൂര്‍- തിരുവനന്തപുരം ലിങ്ക് യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

          എറണാകുളം-ബാംഗ്‌ളൂര്‍ എക്‌സ്പ്രസ്, മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ-കൊല്ലം മെമു, നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് ഉള്‍പ്പെടെ കേരളത്തിന് 12 ട്രെയിനുകളാണ് ഇത്തവണ  അനുവദിച്ചത്. സ്റ്റുഡന്റ് എക്‌സ്പ്രസിലും  വിവേകാനന്ദന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നാല് വിവേക എക്‌സ്പ്രസുകളിലും ഒരെണ്ണം വീതം കേരളത്തിനാണ്. കോട്ടയത്തും നേമത്തും തിരുവനന്തപുരത്തും പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കും. കണ്ണൂര്‍-മട്ടന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അഞ്ചു പുതിയ പാതകള്‍ക്ക് നിര്‍ദേശമുണ്ട്. ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന വാഗ്ദാനം ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു. ചില തടസ്സങ്ങള്‍ മൂലം വൈകുന്ന പാലക്കാട് കോച്ചു ഫാക്ടറി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനമാണ് ഏറെ ആഹ്‌ളാദകരം. അങ്കമാലി-ശബരിപാതക്ക് 83 കോടി രൂപ നീക്കിവെച്ചപ്പോള്‍ തിരുവനന്തപുരം-ഗുരുവായൂര്‍ പാതക്ക് 6.6 കോടിയും കൊച്ചുവേളിയിലെ രണ്ടാം ടെര്‍മിനലിന് 27 ലക്ഷവും വകയിരുത്തിയിരിക്കുന്നു. 442 ആദര്‍ശ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണം കേരളത്തിനാണ്. കഴിഞ്ഞ തവണ ഒമ്പതെണ്ണം കിട്ടിയിരുന്നു.

          കഴിഞ്ഞ പല ബഡ്ജറ്റുകളിലെന്ന പോലെ രണ്ടാം യു പി എ സര്‍ക്കാരിന്റെ മൂന്നാമത്തെ  റെയില്‍വെ ബജറ്റിലും യാത്രാനിരക്കും ചരക്കുകൂലിയും വര്‍ധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരം തന്നെയാണ്. മാത്രമല്ല ബുക്കിംഗ് നിരക്കുകള്‍ കുറക്കുകയും ചെയ്തു. റോഡുഗതാഗതം അടിക്കടിയുള്ള നിരക്ക് വര്‍ധനവ് മൂലം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളോട്  റെയില്‍വെമന്ത്രി കാണിച്ചത് ഉദാരമായ സമീപനമാണെന്നതില്‍ സംശയമില്ല. വിശേഷിച്ചും റെയില്‍വെ വകുപ്പ് തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍. ലാഭത്തിലോടിയ റെയില്‍ ഗതാഗതം എങ്ങനെ പ്രതിസന്ധിയിലായി എന്നതിന് ഇനിയും തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ലെന്നത് മറ്റൊരു കാര്യം.

          20,594 കോടിയുടെ വികസനപദ്ധതികള്‍ക്ക് ബജറ്റില്‍ നിര്‍ദേശമുണ്ട്. പാവപ്പെട്ടവര്‍ക്കായി  10000 അഭയകേന്ദ്രങ്ങള്‍, ട്രെയിന്‍യാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണന, ദരിദ്രര്‍ക്കായി ഷെല്‍ട്ടറുകള്‍, ഗാങ്മാരുടെയും മറ്റും മക്കള്‍ക്ക് ഉന്നത പഠനത്തിന് മാസംതോറും സ്‌കോളര്‍ഷിപ്പ്, റെയില്‍വെ ജോലിക്കാരുടെ മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ സൗജന്യങ്ങള്‍, തൊഴിലാളികളുടെമക്കള്‍ക്കായി ഹോസ്റ്റലുകള്‍ എന്നിവ എടുത്തുപറയണം. 1.75 ലക്ഷംപേരെയാണ് റെയില്‍വെ പുതുതായി നിശ്ചയിക്കാന്‍ പോകുന്നത്. ഇതില്‍ 16000 വിമുക്ത ഭടന്മാരും ഉള്‍പ്പെടും.അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോള്‍ റെയില്‍വെയുടെ വരുമാനം ഒരുലക്ഷം കോടി കടക്കുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.

          ഇതൊക്കെയാണെങ്കിലും സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനമായ ആവശ്യം- പ്രത്യേക സോണ്‍ അനുവദിക്കുന്നതിനെ കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശം പോലുമില്ലെന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. കേരളത്തിന്റെ റെയില്‍ ഗതാഗതം കാര്യക്ഷമവും കുറ്റമറ്റതുമാവണമെങ്കില്‍ ഈ സോണ്‍ കൂടിയേ തീരൂ. ഇതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന വാദം അംഗീകരിക്കാമെങ്കിലും അതിന് വേണ്ടി നമ്മുടെ എം പിമാരുടെകൂട്ടായ ശ്രമമാണ് ആവശ്യം. പാത ഇരട്ടിപ്പിക്കുന്നതിനെ കുറിച്ച് പുതിയ ബജറ്റില്‍ ഒരു വ്യക്തതയുമില്ല. വൈദ്യുതീകരണത്തെ കുറിച്ചും മന്ത്രി മൗനംപാലിച്ചിരിക്കുന്നു. ബാംഗ്‌ളൂര്‍ക്ക് പ്രതിദിന തീവണ്ടി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്ന ബാംഗ്‌ളൂരിലേക്ക് 500 ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ഓര്‍ക്കണം. സ്വകാര്യബസ്സ് ലോബിയുടെ സമ്മര്‍ദം ഈ അവഗണനക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കണം.

          ലഭിച്ച തീവണ്ടികള്‍ സമയബന്ധിതമായി ഓടിക്കാനും സംവിധാനമുണ്ടാവണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ബോഗികളെ കുറിച്ചുള്ള പരാതി. കേരളത്തിലോടുന്ന ട്രെയിനുകള്‍ക്ക് അനുവദിക്കുന്ന ബോഗികളിലധികവും പഴകിത്തുരുമ്പിച്ചതും കാലഹരണപ്പെട്ടതുമാണ്. പുതിയ ബോഗികള്‍ അനുവദിച്ചുകിട്ടാനുള്ള നടപടി എം പിമാരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ യഥോചിതം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും ജനപ്രതിനിധികളാണ്.

          2011-12 റെയില്‍വെ ഹരിതവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത് ഉചിതമായി.  തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും ഒരു ജനപ്രിയ ബജറ്റ് അവതരിപ്പിക്കുകയും അതില്‍ കേരളത്തെ പരമാവധി പരിഗണിക്കുകയും ചെയ്ത മമത യോട് മലയാളികളെല്ലാം കടപ്പെട്ടിരിക്കുന്നു.

Related Posts Plugin for WordPress, Blogger...