Thursday, October 25, 2012

ചാരവലയം ആരുടെ സൃഷ്ടി?


           ഐ എസ് ആര്‍ ഒ ചാരക്കേസില്‍ എ കെ ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും പ്രതിക്കൂട്ടിലാക്കി അവരുടെ പഴയ സഹപ്രവര്‍ത്തകന്‍ ചെറിയാന്‍ ഫിലിപ്പ് നടത്തിയ വെളിപ്പെടുത്തലുകള്‍ ദു:ഖപൂര്‍വം പങ്കുവെക്കുകയാണ് കേരള സമൂഹം. കരുണാകരെനിതരായ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം താനും പങ്കാളിയാണെന്ന് 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നു. 1992ല്‍ ആന്റണിയുടെ തോല്‍വിക്ക് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രാജിയും മൂലം അമര്‍ഷം പൂണ്ട ആന്റണി ഗ്രൂപ്പ് മുഖ്യമന്ത്രി കരുണാകരനെ താഴെയിറക്കാന്‍ ചാരക്കേസ് ഒരു ആയുധമാക്കുകയായിരുന്നുവത്രെ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉയര്‍ത്തി കരുണാകരന്റെ മകനും എം എല്‍ എയുമായ കെ മുരളീധരന്‍ രാഷ്ട്രീയനീക്കം നടത്തുന്നതിനിടെ ചെറിയാന്‍ ഫിലിപ്പ് പുറത്തുവിട്ട വസ്തുതകള്‍, അദ്ദേഹമിപ്പോള്‍ സി പി എം പാളയത്തിലാണെങ്കിലും രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കാന്‍ അത് ധാരാളം മതി.

          1994 അവസാനത്തിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ് വിജയന്‍ മാലി ദ്വീപ് വനിതകളായ മറിയം റഷീദയേയും ഫൗസിയ ഹസനേയും പിടികൂടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കി. അവര്‍ ചാരവൃത്തിക്ക് പിടിക്കപ്പെട്ടവരാണെന്നും ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയവരാണ് ഇവരെന്നും വിജയന്‍ പറഞ്ഞു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ ശരിക്കും ആഘോഷമാക്കി. കരുണാകരനുമായി വളരെ അടുപ്പമുണ്ടായിരുന്ന അന്നത്തെ ഡി ഐ ജി രമണ്‍ ശ്രീവാസ്തവയെ തന്ത്രപൂര്‍വം കേസിലേക്ക് വലിച്ചിഴച്ചു. പാലക്കാട് സിറാജുന്നിസയെന്ന ബാലിക പൊലീസ് വെടിവെപ്പില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീവാസ്തവയെ  ശിക്ഷയെന്നോണം തിരുവനന്തപുരത്തേക്ക് മാറ്റിയ കാലമായിരുന്നു അത്.

          ചാരക്കേസ് കത്തിക്കയറിയപ്പോള്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ മുഖ്യമന്ത്രി കരുണാകരനെ സമീപിച്ചു. വ്യക്തമായ തെളിവില്ലാതെ  ഓഫീസര്‍മാരെ സസ്‌പെന്റ് ചെയ്യുന്നത് പൊലീസ്‌സേനയുടെ ആത്മവീര്യം കെടുത്തുമെന്ന നിലപാട് സ്വീകരിച്ച കരുണാകരന്‍ നടപടിക്ക് തയാറായില്ല. അതോടെ ശ്രീവാസ്തവ വഴി കരുണാകരന്‍ കൂടി ചാരക്കേസിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചാരമുഖ്യന്‍ രാജിവെക്കൂ എന്നായി പിന്നെ മുദ്രാവാക്യം. സി എം പിയും എന്‍ ഡി പിയുമൊഴിച്ചുള്ള ഘടകകക്ഷികളും എ കോണ്‍ഗ്രസും  കരുണാകരന്‍ പുറത്തുപോകണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.

          കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു കരുണാകരനാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ എടുക്കാനും എതിര്‍പ്പുകള്‍ എത്ര ശക്തമായാലും അതു നടപ്പിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ടിയിലും മുന്നണിയിലും ശത്രുക്കളുടെ എണ്ണവും പെരുകിവന്നു.  അദ്ദേഹത്തെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ കണ്ടെത്തിയ വഴിയായിരുന്നു ചാരക്കേസ് എന്നാണിപ്പോള്‍ തെളിയുന്നത്. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രം വിവരമോ വിദ്യാഭ്യാസമോ ഉള്ളവരായിരുന്നില്ല മറിയം റഷീദയും ഫൗസിയ ഹസനും. സ്വതവേ ദുര്‍ബലമായ മാലിദ്വീപിന് അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് മാലി വനിതകള്‍ ഇവിടെയെത്തിയതെന്ന് പിന്നീട് വ്യക്തമായി. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന് വിജയന്‍ എന്ന പോലീസുദ്യോഗസ്ഥന്‍ കെട്ടിച്ചമച്ച കേസായിരുന്നു അത്. ഈ വനിതകള്‍ ദീര്‍ഘകാലം  തിരുവനന്തപുരത്ത് ജയിലില്‍ കിടന്നതു മാത്രം മിച്ചം.

         ചാരവൃത്തി ആരോപിക്കപ്പെട്ട നമ്പി നാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠവും സ്വതന്ത്ര അന്വേഷകരും കണ്ടെത്തിയതോടെയാണ്  ചാരക്കേസ് വീണ്ടും ചൂടാറാത്ത വിഷയമായി ഉയര്‍ന്നുവന്നത്. നമ്പി നാരായണന് മനുഷ്യാവകാശ  കമ്മീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍  തീരുമാനിച്ചു. എന്നാല്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നിട്ടും അവസാനം രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയ ചാരന്‍ എന്ന അപമാനഭാരം പേറി മരിക്കേണ്ടിവന്ന കരുണാകരന് ആര് നഷ്ടപരിഹാരം നല്‍കുമെന്നാണ് മകന്‍ മുരളിയുടെ ചോദ്യം.

         ഒരു കാലത്ത് കരുണാകരനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് കിംഗ് മേക്കര്‍ എന്നായിരുന്നു. രാഷ്ട്രീയം മതിയാക്കി വീട്ടില്‍ പോയിരുന്ന നരസിംഹറാവുവിനെ രാജീവ്ഗാന്ധിയുടെ വധത്തിനു ശേഷം തിരികെ വിളിച്ചുകൊണ്ടുവന്ന് പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചതില്‍ കരുണാകരന്റെ പങ്ക് വളരെ വലുതായിരുന്നു. പക്ഷെ കരുണാകരന്‍ തനിക്ക് ഭീഷണിയാകുമെന്ന് റാവു തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ ആരോ തെറ്റിദ്ധരിപ്പിച്ചു. കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍ നിന്നിറക്കുന്നതില്‍ റാവു മുഖ്യപങ്കുവഹിച്ചുവെന്നാണ് മുരളിയുടെ  ആരോപണം. റാവുവിന് ബദലായി അന്ന് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുമായിരുന്ന മാധവറാവു സിന്ധ്യ, ബല്‍റാം ജാക്കര്‍ തുടങ്ങിയവരെയും  പല കേസുകളില്‍ കുടുക്കി റാവു പുറത്തുനിര്‍ത്തിയിട്ടുണ്ടത്രെ.

         മുരളീധരനും ചെറിയാന്‍ ഫിലിപ്പും ഉയര്‍ത്തിവിട്ട സംശയങ്ങളുടെ നിജസ്ഥിതി അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പാപമൊന്നും ചെയ്യാത്ത കരുണാകരന്റെ മേല്‍ ആരെങ്കിലും ബോധപൂര്‍വം ചെളിവാരിയെറിഞ്ഞതാണെങ്കില്‍ അവരെ നിയമത്തിനും ജനത്തിനും മുമ്പില്‍ കൊണ്ടുവരിക തന്നെ വേണം. 18 വര്‍ഷം മുമ്പ് ചാരക്കേസ് ചര്‍ച്ചാവിഷയമായപ്പോള്‍ ആരും സംശയിച്ചിരുന്നില്ല. നമ്പി നാരായണന്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് എല്ലാ വിശ്വാസങ്ങളും കീഴ്‌മേല്‍ മറിഞ്ഞത്. സര്‍ക്കാരുകളുടെയും സുരക്ഷാ ഏജന്‍സികളുടെയും അലംഭാവം കൊണ്ട് ആരുടെയും ജീവിതം ഇതുപോലെ തകരാന്‍ ഇനി ഇടവരരുത്.

Thursday, October 11, 2012

മന്ത്രിമാര്‍ ഉലകംചുറ്റുന്നത് ആര്‍ക്കുവേണ്ടി?


          വിലക്കയറ്റവും പകര്‍ച്ചവ്യാധികളും സാമ്പത്തിക ഞെരുക്കവും കൊടികുത്തി വാഴുമ്പോള്‍ തന്നെ വേണ്ടിയിരുന്നുവോ ഈ ഉലകം ചുറ്റല്‍. ഭരണത്തിന്റെ പ്രയാണവീഥിയില്‍ സംസ്ഥാനത്തിന്റെ കുതിപ്പിന് കരുത്തുപകരാന്‍ നേതൃത്വം നല്‍കേണ്ട മന്ത്രിമാര്‍ സമയവും സന്ദര്‍ഭവും പരിഗണിക്കാതെ വിനോദസഞ്ചാരം പോലെ ഇടക്കിടെ വിദേശയാത്ര നടത്തുന്നതുകൊണ്ട് ഖജനാവിന് കനം കുറയുമെന്നല്ലാതെ കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടായ  അനുഭവമില്ല. നാട്ടില്‍ നിന്നെത്തുന്നവരെ താലപ്പൊലിയേന്തി സ്വീകരിക്കാറുള്ള പ്രവാസികള്‍ക്കുമില്ല നേട്ടം, നഷ്ടമല്ലാതെ. കേരളത്തെ പട്ടിണിയില്ലാതെ കാത്തുരക്ഷിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളാകട്ടെ  അനുദിനം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

          യു ഡി എഫ് അധികാരമേറ്റതു മുതല്‍    മന്ത്രിമാരുടെ മാത്രമല്ല പല എം എല്‍ എമാരുടെയും ശ്രദ്ധ വിദേശത്താണെന്ന് വേണം കരുതാന്‍. എല്‍ ഡി എഫ് ഭരണത്തില്‍ വിദേശത്ത് പോകാന്‍     നേതൃത്വത്തിന്റെ അനുമതി വേണം.  യു ഡി എഫ്  ആകുമ്പോള്‍ അങ്ങനയൊരു ബുദ്ധിമുട്ടുണ്ടാവില്ല. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും പോകാം. എത്ര ദിവസം വേണെങ്കിലും വിദേശത്ത് കഴിയാം.  ചോദ്യംചെയ്താല്‍ പിന്നെ വിവരമറിയും. സര്‍ക്കാര്‍ തന്നെ നിലംപതിച്ചെന്നും വരും. മുഖ്യമന്ത്രിയടക്കം മിക്കവരും വിദേശയാത്ര നടത്തിയവരാണ്. ഉമ്മന്‍ചാണ്ടിക്ക് മുമ്പോരിക്കല്‍ വീണ് പരിക്കേറ്റത് വിദേശത്തുവെച്ചായിരുന്നുവല്ലോ.    കഴിഞ്ഞ ആറുമാസത്തിനിടെ വിദേശപര്യടനം നടത്തിയ മന്ത്രിമാരുടെ എണ്ണം ഒരു ഡസനിലേറെയാണ്. പണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമായിരിക്കുന്നു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി പറന്നിറങ്ങുമ്പോള്‍ മറ്റ് രണ്ടുപേര്‍ വിമാനം കയറുന്നു. ആരോഗ്യമന്ത്രി എസ് ശിവകുമാര്‍ അഖിലലോക നായര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനും മറ്റുമാണ് അമേരിക്കയില്‍ പോയത്. പത്തുദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ബുധനാഴ്ച  തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ വിമര്‍ശനവുമായി വരവേറ്റത്  പ്രതിപക്ഷമല്ല. യു ഡി എഫ് നേതാവായ ആര്‍ ബാലകൃഷ്ണപിള്ളയാണ്. തങ്ങളൊന്നും അറിയാത്ത എന്തു നായര്‍ സമ്മേളനം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

           തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ ആറുമാസത്തിനകം രണ്ടു തവണയാണ് വിദേശത്ത് ചുറ്റിയടിച്ചത്. വിയന്നയിലും സ്‌പെയിനിലും. ധനമന്ത്രി കെ എം മാണി ലണ്ടനില്‍ പോയി. മാണിക്ക് പിന്നാലെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ്  ലണ്ടനില്‍ പോയ മന്ത്രി  ഗണേഷ്‌കുമാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ജപ്പാന്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശാകട്ടെ അടുത്ത യാത്രക്കുള്ള തയാറെടുപ്പിലാണ്. ശിവകുമാര്‍ തിരിച്ചെത്തിയതിന്റെ തലേന്നാണ് പ്രകാശ് ജപ്പാനിലേക്ക് പറന്നത്. ദല്‍ഹിയിലേക്ക് എന്ന് പറഞ്ഞാണ് പുറപ്പെട്ടതെങ്കിലും മറ്റ് വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചായിരിക്കും അദ്ദേഹവും മടങ്ങിയെത്തുക. മന്ത്രി എം കെ മുനീര്‍ അന്താരാഷ്ട്ര പുസ്തകസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കാണ് പോയത്. മന്ത്രി പി ജെ ജോസഫ് സന്ദര്‍ശിച്ചത് ഇസ്രായീലാണ്. മന്ത്രി ബാബു ഒരുവട്ടം ഗള്‍ഫില്‍ കറങ്ങി. വി കെ ഇബ്രാഹിംകുഞ്ഞ് സ്‌പെയിനില്‍ പോയി. വിദേശകമ്പം കന്നിക്കാരനായ അനൂപ് ജേക്കബിനെയും വെറുതെ വിട്ടില്ല .  അദ്ദേഹം  പോയത് കുവൈത്തിലേക്കാണ്. അതും കുടുംബസമേതം.  പി കെ കുഞ്ഞാലിക്കുട്ടി യാത്രയില്‍ മോശക്കാരനല്ലെങ്കിലും സ്വന്തം കാശുകൊണ്ടാണെന്ന ആശ്വാസമുണ്ട്.

          നമ്മുടെ എം പിമാരും കേന്ദ്രമന്ത്രിമാരും  വിദേശയാത്രയില്‍ പിന്നിലല്ല. ഇ അഹമ്മദിനെ പോലെ ലോകംചുറ്റിയ മറ്റൊരു മന്ത്രി ഭൂമുഖത്തുണ്ടാവില്ല. വേണമെങ്കില്‍ വിദേശകാര്യ വകുപ്പാണെന്ന ന്യായം പറയാം. വിവിധ പാര്‍ലമെന്ററി സമിതികളുടെ പേരില്‍ സംഘമായാണ് എം പിമാരുടെ യാത്ര. എം എല്‍ എമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും പഠനത്തിന്റെയും ഗവേഷണത്തിന്റെയുമൊക്കെ പേര് പറഞ്ഞ് രാജ്യം ചുറ്റിയടിക്കാന്‍ ഇഷ്ടംപോലെ അവസരങ്ങളുണ്ട്. ആരും അത് പാഴാക്കാറുമില്ല. എല്ലാ യാത്രാചെലവും വഹിക്കുന്നത് പൊതുഖജനാവാണെന്ന് മാത്രം. അതായത് ജനങ്ങളുടെ നികുതിപ്പണം. ഇനി വിദഗ്ധ ചികിത്സ വേണ്ടവരും വിദേശത്ത് പോയി ആരോഗ്യം വീണ്ടെടുക്കുന്നതില്‍ പിശുക്ക് കാണിക്കാറില്ല. ഹജ്ജിന്റെയും ഉംറയുടെയും പേരില്‍ മിക്ക രാഷ്ട്രീയ നേതാക്കളും  മക്കയും മദീനയും സന്ദര്‍ശിക്കുന്നതും സര്‍ക്കാര്‍ ചെലവില്‍ തന്നെ. ഈയ്യടുത്ത കാലത്ത് സുപ്രീം കോടതി ഇതിന് ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്രയും ആശ്വാസം.

          മൂന്നരക്കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസാന്ദ്രത പോലെതന്നെ ഇവിടുത്തെ പ്രശ്‌നങ്ങളും അതീവ സങ്കീര്‍ണമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ വീര്‍പ്പുമുട്ടുന്നു. പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍  അത് പരിഹരിക്കുന്നതിന് മുന്‍കയ്യെടുക്കേണ്ടവര്‍ തന്നെ കത്തുന്ന പുരയില്‍നിന്ന് കഴുക്കോല്‍ ഊരുന്ന തിരക്കിലാണ്.   ജനങ്ങളുടെ അത്താണിയായി വര്‍ത്തിക്കേണ്ടത് സര്‍ക്കാരും അതിലെ മന്ത്രിമാരുമാണ്.  ഭരണത്തിന്റെ മഹിമയും പെരുമയും പറഞ്ഞ് ജനങ്ങളെ ഉറക്കിക്കിടത്തുകയല്ല അവരുടെ ജോലി.

            എം എല്‍ എ കെ മുരളീധരന്‍ പറഞ്ഞതാണ് ശരി. ഇവിടെ തറക്കല്ലിടലും ഉദ്ഘാടനവും മാത്രമാണ് നടക്കുന്നത്. മന്ത്രിമാര്‍ക്ക് തലസ്ഥാനത്ത് ഇരിക്കാന്‍ പോലും നേരമില്ല. മന്ത്രിമാര്‍ തന്നെ ഭരണത്തെ ഇങ്ങനെ പ്രഹസനമാക്കിയാലോ. പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടാണ് യു ഡി എഫ് അധികാരമേറ്റത്. അല്ലലറിയാതെ സമാധാനത്തോടെ, ക്ഷേമത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും    വളര്‍ത്തുന്നതായിരുന്നു സര്‍ക്കാരിന്റെ പ്രകടനവും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക യാത്ര  വലിയ മതിപ്പുണ്ടാക്കിയെന്ന് മാത്രമല്ല ദേശീയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പതിവിന് വിപരീതമായി  രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയിച്ചതും മറ്റൊന്നുകൊണ്ടുമല്ല. എന്നാലിപ്പോള്‍ സ്ഥിതി മെല്ലെ മെല്ലെ  മാറി മറിയുകയാണ്. അനുകൂലമെന്ന് പറയാന്‍ ആകെയുള്ളത് പ്രതിപക്ഷം തീരെ ദുര്‍ബലമാണെന്നത് മാത്രമാണ്. അതുകൊണ്ട് പുലരുവോളം ജനങ്ങളെ കബളിപ്പിക്കാം എന്ന് കരുതരുത്.

Monday, October 8, 2012

ആര്‍ക്കുണ്ടിവിടെ മദ്യ വിരോധം?


          'ദാരിദ്ര്യത്തിലേക്കും മാറാരോഗങ്ങളിലേക്കും കുടുംബത്തിന്റെ തകര്‍ച്ചയിലേക്കും തള്ളിവിടുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നമുക്ക് വേണ്ട' കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് ~’ഒട്ടുമിക്ക മലയാളം വാരികകളിലും നിരന്തരം നല്‍കിവരുന്ന പരസ്യത്തിലെ വാചകമാണിത്. ഹൃദ്രോഗം, ലിവര്‍ സിറോസിസ്, അര്‍ബുദം, രക്തസമ്മര്‍ദം, നാഡീവ്യൂഹത്തകര്‍ച്ച, ഷണ്ഡത്വം, പരിസരബോധമില്ലായ്മ, സംശയരോഗം, വിറയല്‍, മാനസികവിഭ്രാന്തി തുടങ്ങിയവയെല്ലാം മദ്യപാനത്തിന്റെ ദോഷ വശങ്ങളാണെന്നും പരസ്യം വഴി വകുപ്പ് മുന്നറിയിപ്പും നല്‍കുന്നു. എന്നിട്ടും  അരിക്ക് മുവ്വായിരം കോടി ചെലവിടുന്ന  കേരളജനത മദ്യസേവക്ക് നീക്കിവെക്കുന്നത് പതിനായിരം കോടി യാണ്.

          സര്‍ക്കാര്‍പരസ്യത്തിന്റെ പിന്‍ബല്ലാതെ തന്നെ മദ്യം  മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. മതങ്ങളും തത്വശാസ്ത്രങ്ങളും ഇതിന് അടിവരയിടുന്നു. മദ്യം ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കര്‍ക്കശമായി വിലക്കിയ മതമാണ് ഇസ്ലാം.  മറ്റേത് തിന്മകളേയും പോലെ മദ്യപാനവും പുരാതനകാലം മുതലേ മനുഷ്യനില്‍ സ്വാധീനം നേടിയിരിക്കുന്നു. സമൂഹത്തിന്റെ സുസ്ഥിതിക്കും സമാധാനപൂര്‍ണമായ ജീവിതത്തിനും ഈ ദുശ്ശീലം നിര്‍മാര്‍ജനം ചെയ്യേണ്ടത്-ചുരുങ്ങിയപക്ഷം നിയന്ത്രിക്കുകയെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. മഹാത്മജി സ്വാതന്ത്ര്യസമരകാലത്ത് അഹിംസയോളം തന്നെ പ്രാധാന്യം കല്‍പിച്ചിരുന്ന ആശയമാണ് മദ്യവര്‍ജനം. ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെയെന്ന പോലെ മദ്യഷാപ്പുകള്‍ക്കെതിരിലും അന്ന് കോണ്‍ഗ്രസ്സുകാര്‍ സത്യാഗ്രഹമനുഷ്ഠിച്ചിരുന്നു. വിദേശാധിപത്യത്തില്‍ നിന്ന് മാത്രമല്ല മദ്യത്തില്‍നിന്ന് കൂടി മുക്തമായ മാതൃഭൂമിയായിരുന്നു അവരുടെ സ്വപ്നം. ഈ സ്വപ്നം കണക്കിലെടുത്തുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ മദ്യനിരോധം ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയത്.

           ഈ ചരിത്രവസ്തുതകളെല്ലാം പക്ഷെ കടലാസില്‍ ഒതുങ്ങുന്നു.  വര്‍ഷംതോറും മദ്യത്തിന്റെ ഉല്‍പാദനവും ഉപയോഗവും വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ മദ്യാസക്തരായിക്കൊണ്ടിരിക്കുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യപാനികളുള്ള സംസ്ഥാനം കേരളമാണ്. ഇവിടെ നടക്കുന്ന കവര്‍ച്ചയിലും കൊള്ളയിലും പെണ്‍വാണിഭത്തിലും സ്ത്രീപീഡനത്തിലും സാമൂഹികവിരുദ്ധ-മാഫിയാ പ്രവര്‍ത്തനങ്ങളിലുമെല്ലാം മദ്യം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നാട്ടില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ വരുത്തിവെക്കുന്നതാണ്.

          കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ മലബാര്‍ മദ്യനിരോധിത പ്രദേശമായിരുന്നു. ഈ നിരോധം തിരുക്കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നതിനു പകരം  തിരുകൊച്ചിയിലെ മദ്യാനുവാദം മലബാറിലേക്ക് വ്യാപിപ്പിക്കുകയാണ് 1967ലെ സപ്തകക്ഷി സര്‍ക്കാര്‍ ചെയ്തത്. മുസ്‌ലിംലീഗിന് പങ്കാളിത്തമുള്ള സര്‍ക്കാരായിരുന്നു അത്. ബഹുതല ലാഭമുള്ള ഏര്‍പ്പാടാണ് മദ്യവ്യവസായമെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മദ്യവ്യാപാരിക്കും വിതരണക്കാരനും ലാഭം. സര്‍ക്കാര്‍ ഖജനാവിന് അളവറ്റ നികുതിവരുമാനം. ഉദ്യോഗസ്ഥന്മാര്‍ക്ക് കിമ്പളം. രാഷ്ട്രീയകക്ഷികള്‍ക്ക് വന്‍ സംഭാവനകള്‍. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന ചാരായനിരോധം ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ലാഭങ്ങളൊക്കെ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുള്ള ചെപ്പടി വിദ്യകളാണ് സര്‍ക്കാര്‍  കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും.

          'മദ്യപാനം ആര്‍ക്കു വേണ്ടി' എന്ന തലക്കെട്ടില്‍ തുടക്കത്തില്‍ സൂചിപ്പിച്ച പരസ്യം വാരികകള്‍ക്ക് നല്‍കിയ എക്‌സൈസ് വകുപ്പ് മദ്യത്തിനടിമയായി വൃക്ക തകരാറിലായവര്‍ക്ക് വേണ്ടി മറ്റൊരു മഹത്തായ പ്രഖ്യാപനവും കൂടി നടത്തിയിട്ടുണ്ട്. കുടിയന്മാര്‍ക്ക് വേണ്ടിയുള്ള സുവിശേഷമായി ഇതിനെ കണക്കാക്കാം. ബാബു എക്‌സൈസ് മന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ സ്വന്തം നാട് അങ്കമാലി മദ്യവില്പനയില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി നില്‍ക്കുന്നു. ചാലക്കുടിക്കാരുടെയും കരുനാഗപ്പള്ളിക്കാരുടെയും സ്ഥാനങ്ങളെ പിന്തള്ളിയാണ് മന്ത്രിയുടെ നാട് മുന്നേറിയിരിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്താപമായിട്ടായിരിക്കണം ബിവറേജ് കോര്‍പ്പറേഷന്‍ വഴി ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഇത് എക്‌സൈസ് വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്നന്നാണ് മന്ത്രിയുടെ അവകാശവാദം. സ്‌കൂളുകളിലും കോളെജുകളിലും ലഹരിവിരുദ്ധ ക്‌ളബ്ബുകള്‍ രൂപീകരിച്ച് മുതുകാടിനെകൊണ്ട് ലഹരി വിരുദ്ധ മാജിക്കുകള്‍ എക്‌സൈസ്‌വകുപ്പ് നടത്തി. മദ്യമൊഴുക്കി എക്‌സൈസ്‌വകുപ്പ് ഖജനാവ് നിറക്കുന്നുവെന്ന തെറ്റിദ്ധാരണ മാറ്റാനായിരിക്കണം ഈ ശ്രമമൊക്കെ.    ശ്രമങ്ങളൊക്കെ വിജയിക്കുന്നതുവരെ ബിവറേജസ് കോര്‍പ്പറേഷന് കൂടുതല്‍ ഉയരങ്ങളിലേക്ക് പോയി  റെക്കാര്‍ഡുകള്‍ സ്ഥാപിക്കാന്‍ മദ്യവില്‍പന ഊര്‍ജിതമാക്കാം.

          കള്ളുകച്ചവടം ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി  ചോദിക്കുന്നിടംവരെ കാര്യങ്ങളെത്തി. മദ്യാസക്തി അഭൂതപൂര്‍വം വര്‍ധിക്കുകയും വ്യാജമദ്യം നിര്‍ബാധം ഒഴുകുകയും ചെയ്തപ്പോഴാണ് കോടതി അത്യന്തം ശ്രദ്ധേയവും പ്രസക്തവുമായ  ചോദ്യം ഉന്നയിച്ചത്. മദ്യം ഘട്ട ഘട്ടമായി നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ യു ഡി എഫിന് ലക്ഷ്യം കൈവരിക്കാന്‍ പറ്റിയ സുവര്‍ണാവസരമായിരുന്നു കോടതി സൃഷ്ടിച്ചുകൊടുത്തത്.  കള്ളിന്റെ മറവിലാണ് വ്യാജമദ്യവും ചാരായവും ഇവിടെ വില്പന നടത്തുന്നതെന്ന്  കോടതി കണ്ടെത്തി.  കേരളത്തിലെ വിവിധ കോടതികളില്‍   20547  അബ്കാരി കേസുകള്‍ നിലവിലുണ്ട്. അബ്കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേയറ്റത്തുള്ള വില്‍പനക്കാര്‍ മാത്രമാണ്. വന്‍കിടക്കാര്‍ രക്ഷപ്പെടുകയാണ്. കള്ളുവില്‍പനയുടെ പേരിലുള്ള വ്യാജ മദ്യവില്‍പന ചാരായ നിരോധനത്തെ പരാജയപ്പെടുത്തുന്നുവെന്ന സത്യവും ഹൈക്കോടതി കണ്ടെത്തി.  അബ്കാരി കേസുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ വീഴ്ചവരുത്തുന്നതും കോടതി കണ്ടുപിടിച്ചു.

          ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെല്ലാം മറുപടിയായി  മന്ത്രി പ്രകടിപ്പിച്ച പ്രതികരണം രസാവഹമായി. ഏത് മദ്യം കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. മദ്യഷാപ്പുകള്‍ പൂട്ടുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. കള്ളുചെത്ത് ഉടന്‍ നിരോധിക്കാനാവില്ലെന്ന് മന്ത്രി കെ എം മാണിയും പറഞ്ഞുവെച്ചപ്പോള്‍  മദ്യലോബി തീര്‍ച്ചയായും ആഹ്‌ളാദിച്ചിരിക്കണം. ഭരണമുന്നണിയില്‍ കോണ്‍ഗ്രസടക്കം മിക്ക കക്ഷികളും കോടതി പ്രകടിപ്പിച്ച ആശങ്കക്ക് പകരം മന്ത്രിമാര്‍ പ്രകടിപ്പിച്ച വികാരത്തോടാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.  നിരവധി പേര്‍ ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്നതിനാല്‍ കള്ളുനിരോധം അപ്രായോഗികമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വാദം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും വ്യത്യസ്തമല്ല.് കള്ള്‌ചെത്ത് വ്യവസായം നിര്‍ത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശം വന്ന സാഹചര്യത്തില്‍ അവര്‍ക്ക് അങ്ങനെയോരു പ്രമേയം പാസാക്കാതിരിക്കാനാവില്ല.
ഘട്ടം ഘട്ടമായി  മദ്യനിരോധനം യാഥാര്‍ഥ്യമാക്കുമെന്ന്  യു ഡി എഫ്പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തുരാജ് നിയമപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം നല്‍കുമെന്നത് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. എന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം അധികാരത്തിലേറിയ മുന്നണി  ആ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല ആദ്യത്തെ എട്ടുമാസത്തിനുള്ളില്‍ തന്നെ 25 ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ചില കൃസ്തീയ സഭകളും രംഗത്തുവന്നതിനു ശേഷമാണ്  ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

          കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ പരിഹസിച്ചതിലൂടെ മന്ത്രി ബാബുവിന്റെ മനസ്സിലിരിപ്പ് മദ്യത്തിനനുകൂലമാണെന്ന് വായിച്ചെടുക്കാന്‍ മലയാളികള്‍ക്ക് ഒരവസരം കൂടി കൈവന്നുവെന്ന് മാത്രം. മന്ത്രിപദവിയിലിരുന്നിട്ടും കോടതി നിര്‍ദേശത്തെ അധിക്ഷേപിക്കാന്‍ ബാബുവിന് കരുത്തുനല്‍കുന്നത് മദ്യലോബിയാണെന്നും വ്യക്തം. മദ്യലോബിക്ക് ഇത്രയധികം സ്വാധീനമുള്ള സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നു വേണം കരുതാന്‍. തങ്ങള്‍ സേവിക്കേണ്ട ബഹുഭൂരിപക്ഷത്തെ ഓര്‍ത്തല്ല  വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങളെ ഭരണകര്‍ത്താക്കള്‍ അധികാരപരിധി മറികടന്നും അധിക്ഷേപിക്കുന്നത്. ഹൈക്കോടതിയെ അക്രമിക്കാന്‍ കൊടിനിറം പോലും നോക്കാതെയാണ് രാഷ്ട്രീയക്കാരുടെ പ്രതികരണമെന്നും കോടതിക്ക് പറയേണ്ടിവന്നു. മന്ത്രി പറഞ്ഞതുപോലെ എന്തുകുടിക്കണമെന്ന് മാത്രമല്ല എന്തു ചെയ്യണമെന്നും ജനം സ്വയം തീരുമാനിച്ചാല്‍ മതിയെങ്കില്‍ പിന്നെ നിയമവ്യവസ്ഥയുടെ ആവശ്യമില്ലല്ലോ എന്നും കോടതി പറഞ്ഞുവെച്ചു. കള്ളിന്റെ മറവില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം വ്യാപകമായി വില്‍ക്കപ്പെടുന്നത് വ്യാജമദ്യമാണെന്ന കോടതി നിരീക്ഷണം തെറ്റാണെങ്കില്‍ അക്കാര്യം തെളിയിക്കുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്.
കള്ളുനിരോധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടവും സമൂഹവും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കുട്ടികളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും അനുദിനം പടര്‍ന്നുപന്തലിക്കുന്ന ലഹരിപദാര്‍ഥങ്ങളുടെ അടിമകളാകുന്നവരില്‍ സ്ത്രീകളുമുണ്ടെന്നത് ഭീതിജനകമായി കാണണം. കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും ഇന്ന് മദ്യപന്മാരുടെ ശല്യമില്ലാതെ ജീവിക്കാനാവില്ല എന്ന താണവസ്ഥ. എന്നിട്ടും സമൂഹത്തിന്റെ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ മദ്യപാനവും മയക്കുമരുന്നും പുകവലിയും നിലനില്‍ക്കുന്നു.

           മദ്യനിരോധവുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  ഉയരുമ്പോള്‍ തൊഴില്‍പ്രശ്‌നം  ഉന്നയിച്ച് ചര്‍ച്ച വഴിതിരിച്ചുവിടുന്ന പ്രവണതയാണ് ഭരണാധികാരികള്‍ പോലും അനുവര്‍ത്തിക്കുന്നത്. കോടതി ചൂണ്ടിക്കാട്ടിയതുപോലെ തൊഴിലെടുക്കാന്‍ തയാറുള്ളവര്‍ക്ക് ഇവിടെ ഇഷ്ടംപോലെ ജോലിയും രാജ്യത്തെങ്ങുമില്ലാത്ത വേതനവുമുണ്ട്. അതുകൊണ്ടാണ് ലക്ഷക്കണക്കിന്  യുവാക്കള്‍ ഉത്തരേന്ത്യയില്‍നിന്ന് ബംഗാളില്‍ നിന്നു പോലും  ഇവിടേക്ക് ഒഴുകിയെത്തുന്നത്. കള്ളുവ്യവസായത്തിലാണെങ്കില്‍ അരലക്ഷത്തോളം തൊഴിലാളികളേ ഉള്ളൂ. അവരെ മറ്റ് മേഖലകളില്‍ വിന്യസിച്ചാല്‍ മതിയല്ലോ. ദല്‍ഹി, ബിഹാര്‍, യു പി , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പരസഹസ്രങ്ങളെത്തിയിട്ടും ആവശ്യത്തിന് ജോലിക്കാരില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

            ലഹരി വിമുക്ത ആഗോളസമൂഹം എന്ന ലക്ഷ്യത്തിനായി ഐക്യരാഷ്ട്രസഭ ഒരു ദിവസം  (ജൂണ്‍ 26) ലഹരിവിരുദ്ധ ദിനമായി മാറ്റിവെച്ചിട്ടുണ്ട്. രണ്ടു ദശാബ്ദം പിന്നിട്ടിട്ടും കാലമിത്രയായിട്ടും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും ഉല്‍പാദനവും ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്. യുവതലമുറയുടെ ആരോഗ്യവും ബുദ്ധിശക്തിയും കര്‍മശേഷിയും നശിപ്പിക്കുന്ന ലഹരിപദാര്‍ഥങ്ങളെ പറ്റിയുള്ള അറിവും പ്രതികരണവും ഇന്നും അപര്യാപ്തമാണ്. അറിവില്ലായ്മയാണ് മിക്കവരേയും ലഹരിയുടെ അടിമകളാക്കുന്നത്. എങ്ങിനെയായാലും  മദ്യവ്യവസായികളുടെ സാമ്രാജ്യം ചെങ്കോട്ട പോലെ  എന്നും ഭദ്രമാണ്. മദ്യസാമ്രാജ്യത്തിന്റെ മാസപ്പടി പറ്റുന്ന നേതാക്കളെ  ഏത് പാര്‍ടിയിലും കാണാം.

           ജില്ലാ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ മൃഗീയ ഭൂരിപക്ഷത്തോടെ       മലപ്പുറത്ത് അധികാരത്തില്‍ വന്നത് ലീഗായിരുന്നു.  ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ലീഗ് അന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയുമായി. രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത്രയും കാലം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും പ്രഖ്യാപനം മാത്രം ഏട്ടിലെ പശുവായി. ജില്ലയിലെ ചില പ്രദേശങ്ങള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്ന പട്ടണങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ചാരായ നിരോധം നടപ്പാക്കിയ മുഖ്യമന്ത്രിയെ പിന്നില്‍നിന്ന് കുത്തിയവരുടെ കൂട്ടത്തിലും ലീഗ് നേതൃത്വത്തിന്റെ  കറുത്ത കരങ്ങള്‍ കാണാം.

          മുസ്‌ലിംലീഗാണ് കേരളം ഭരിക്കുന്നതെന്നും ലീഗിന് അഹിതമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും തുറന്നുപറഞ്ഞ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അഭിനന്ദിക്കണം.  നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാരജ് ജയിക്കാന്‍ കാരണം ലീഗുമന്ത്രിമാരുടെ ഭരണമികവാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടിരിക്കുന്നു. ഭരണത്തില്‍ തങ്ങള്‍ക്കുള്ള ഈ അപ്രമാദിത്വം മദ്യനിരോധം നടപ്പാക്കുന്നതില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാശിച്ചുപോകുന്നു.  ചുരുങ്ങിയ പക്ഷം കേരളത്തിലെ മദ്യപന്മാരുടെ ശല്യം സഹിക്കുന്ന കുടുംബിനികളടക്കമുള്ള പതിനായിരങ്ങളുടെ   പിന്തുണയും പ്രാര്‍ഥനയും പാര്‍ടിക്ക് ലഭിക്കും. അഞ്ചാംമന്ത്രി വിവാദം സൃഷ്ടിച്ച കളങ്കമത്രയും കഴുകിക്കളയുകയും ചെയ്യാം.  
                 
Related Posts Plugin for WordPress, Blogger...