Thursday, March 8, 2012

സ്വപ്നത്തേരില്‍ മുസ്‌ലിം ലീഗ്: ഒമ്പത് സ്ഥാനാര്‍ഥികള്‍ക്ക് 7373


               കേരളാസ്റ്റേറ്റ് മുസ്‌ലിംലീഗ് വളര്‍ന്ന് ഉത്തര്‍പ്രദേശിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ ലീഗ് ധൈര്യം കാണിച്ചു. മുമ്പും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പച്ചക്കൊടിയുമേന്തി ലീഗ് ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്. പശ്ചിമബംഗാളില്‍ പത്ത് നാല്‍പതു കൊല്ലം മുമ്പ് മുസ്‌ലിംലീഗിന്റെ മന്ത്രിയും എം പിയും ഉണ്ടായിട്ടുണ്ട്. ബീഹാറിലും രാജസ്ഥാനിലും ഡല്‍ഹിയിലും ബാലറ്റ് യുദ്ധത്തില്‍ ലീഗ് അണിചേര്‍ന്നിരുന്നു. ആരൊക്കെ ജയിച്ചു എന്ന് മാത്രം ചോദിക്കരുത്. ഒളിമ്പിക്‌സിലെന്നപോലെ പങ്കെടുക്കുക എന്നതു തന്നെ പ്രധാനമാണ്.

               ഉത്തര്‍പ്രദേശില്‍ മുസ്‌ലിം ലീഗ്, കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലുള്ള പാര്‍ട്ടിയുടെ പേരിലാണ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. എല്ലാവര്‍ക്കും ചിഹ്നമായി കോണി ലഭിച്ചിരുന്നോ എന്നറിയില്ല. കേരളത്തിലെ ലീഗ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗില്‍ ലയിച്ചതിനെ ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുന്നതിന് മുമ്പായിരുന്നു പത്രികാസമര്‍പ്പണം. പാര്‍ട്ടിയുടെ പേരിനൊപ്പം കമ്മിറ്റി എന്നൊക്കെ ചേര്‍ക്കുന്നത് ലീഗിന്റെ മാത്രം രീതിയാണെന്ന് കരുതാം. ലയനം നടന്നതോടെ കേരള ലീഗിന്റെ മാതൃപേടകം എന്ന ഇത:പര്യന്തമുള്ള അപ്രമാദിത്വം സാങ്കേതികമായെങ്കിലും ഇല്ലാതായിട്ടുണ്ട്. ദേശീയ പ്രസിഡണ്ട് ഇ അഹമ്മദ്, പാണക്കാട് തങ്ങളുമായി തട്ടിക്കുമ്പോള്‍ തനിക്ക് അത്രയൊന്നും മഹത്വമില്ലെന്ന് വിനീതനായി ഭംഗിവാക്ക് തൊടുത്തുവിട്ടത് വെറുതെയാവില്ല. അഹമ്മദും ഇ ടി  ബഷീറും ലോക്‌സഭയിലെത്തിയത് കേരള സ്റ്റേററ് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ടിക്കറ്റിലാണ്.

              മാക് അലി എന്നറിയപ്പെടുന്ന ലീഗ് എം എല്‍ എ മഞ്ഞളാംകുഴി അലി അല്ലാഹുവിന്റെ പേരില്‍ തിരുവനന്തപുരത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുംമുമ്പ് തന്നെ ലക്‌നോവില്‍ ലീഗുകാര്‍ ലഡു വിതരണം ചെയ്യുമെന്ന് ഏതെങ്കിലും കടുത്ത ലീഗുഭക്തന്‍ സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ അതത്ര വലിയ തെറ്റോ കുറ്റമോ അല്ല. മലര്‍പൊടിക്കാരന്റെ മനോരാജ്യമെന്ന് മക്കാറാക്കേണ്ടതുമില്ല. യു പിയില്‍ തൂക്കുസഭയാണ് പല അഭിപ്രായ വോട്ടെടുപ്പിലും കണ്ടെത്തിയിരുന്നത്. ഭൂരിപക്ഷം തികയ്ക്കാന്‍ മുലായംസിംഗ് ചെറുകിട കക്ഷികളെ ക്ഷണിക്കുമെന്നും ഉറപ്പായിരുന്നു. സമാജ്‌വാദിക്ക് ലീഗുമായുള്ള സൗഹൃദം വെച്ച്, ലീഗിന്ന് നറുക്കു വീഴുന്നതും സ്വാഭാവികമായിരുന്നു. ലീഗിന്റെ ഒന്നോ രണ്ടോ എം എല്‍ എമാര്‍ ഉണ്ടായിരിക്കണമെന്നുമാത്രം. അടുത്ത് മാത്രം ജന്മംകൊണ്ട പീസ് പാര്‍ട്ടിക്ക് മൂന്ന് മുസ്‌ലിംകള്‍ ഉള്‍പ്പെടെ നാലുപേരെ ജയിപ്പിക്കാനായെന്നത് ഇതോടൊപ്പം കൂട്ടി വായിക്കണം.

               ഈ പറഞ്ഞതൊക്കെ സാങ്കല്‍പികമെന്നോ കാല്‍പനികമെന്നോ കരുതുമ്പോള്‍ യു പിയില്‍ യഥാര്‍ഥത്തില്‍ ലീഗ് എന്തുനേടി എന്ന് കണ്ടെത്തേണ്ടതുണ്ട്. ഒരിടത്തും ജയിച്ചില്ലെന്നതോ പോട്ടെ, എന്തെങ്കിലും ഓളങ്ങള്‍ ഉണ്ടാക്കാനോ ആരുടെയെങ്കിലും ജയസാധ്യതകള്‍ക്ക് തടയിടാനോ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല. പന്തയത്തില്‍ പങ്കെടുത്തു എന്നതിലുപരി ലീഗിന്റെ സാന്നിധ്യം പോലും ആരും കാര്യമായി ഗൗനിച്ചില്ല. ഒമ്പത് മണ്ഡലങ്ങളില്‍ ലീഗിന്ന് ആകെ കിട്ടിയ വോട്ട് 7373 മാത്രം. കൂടിയ വോട്ട് നെഹ്തൂര്‍ സംവരണസീറ്റില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ഥി ധന്‍പാല്‍ സിംഗിന്റെ 2356 വോട്ടാണ്. എം ചടയന്റെയോ രാമന്റെയോ യു പി എഡിഷനാണ് ഡി പി സിംഗ്.

               മൗലാനാ കൗസര്‍ ഹയാത്ത്ഖാന്‍ മൊറാദാബാദ് റൂറലില്‍ ശിര്‍വാണിയുമണിഞ്ഞ് പ്രചാരണം നടത്തിയെങ്കിലും വോട്ടിംഗ്‌യന്ത്രത്തിലെ റിസല്‍ട്ട് ബട്ടണ്‍ ഞെക്കിയപ്പോള്‍ 321 എന്ന അക്കമാണ് പ്രത്യക്ഷപ്പെട്ടത്. സമാജ്‌വാദി പാര്‍ട്ടിയിലെ ഷമീമുല്‍ഹഖ് 72213 വോട്ടും 22736 വോട്ടിന്റെ ഭൂരിപക്ഷവും നേടിയ ഇവിടെ ഇരുപത് സ്ഥാനാര്‍ഥികളില്‍ ഹയാത്ത് ഖാന്‍ 17ാം സ്ഥാനത്തെത്തി. ലോക് ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി 210 ഉം ലോക്പ്രിയ സമാജ് പാര്‍ട്ടി 175 ഉം വാന്‍ജിത് ജമാഅത്ത് പാര്‍ട്ടി 150 ഉം  വോട്ട് നേടി താഴെ ഉണ്ടെന്ന് മാത്രം ലീഗിന്ന് ആശ്വസിക്കാം.

               താജ്മഹല്‍ സ്ഥിതിചെയ്യുന്ന ആഗ്രയെ ചുറ്റിപ്പറ്റി മൂന്ന് ലീഗ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ആഗ്രാ സൗത്തില്‍ മുഹമ്മദ് ജാവിദ് ഖാന്ന് 392 വോട്ടും 13-ാം സ്ഥാനവും കിട്ടി.328 ഉം 257 ഉം വോട്ട് നേടിയ രണ്ടുപേര്‍ ജാവിദിന്ന് പിന്നിലുണ്ട്. ബി ജെ പി യിലെ യോഗേന്ദ്ര ഉപാധ്യായ74324 വോട്ടുനേടി വിജയം കണ്ടെത്തിയ ഈ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബി എസ് പി സ്ഥാനാര്‍ഥിക്ക് 51364 ഉം മൂന്നാം സ്ഥാനക്കാരനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 39962 ഉം വോട്ട് ലഭിച്ചു.
ആഗ്രാ കന്റോണ്‍മെന്റ് സംവരണമണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ഥി ജഗ്ദീശ്(മഹോര്‍) കുമാര്‍ തംഗോയെ ആയിരുന്നു. ബി എസ് പി യിലെ ദുവേഷ് 67786 വോട്ടുനേടി ജയിച്ച ഇവിടെ ലീഗിന്ന് കിട്ടിയത് കേവലം 424 വോട്ടാണ്. സ്ഥാനക്രമത്തില്‍ 12. താഴെനിന്ന് മുകളിലേക്ക് അഞ്ചാം സ്ഥാനം. സ്വതന്ത്രന്‍, ജെ ഡി യു, സഞ്ചിത് സമാജ്, ഇന്‍സാഫ് പാര്‍ട്ടി, ലോക് ജനശക്തി എന്നിവര്‍ക്ക് മുകളിലാണ് ലീഗ് നില്‍ക്കുന്നത്. ആഗ്രാ നോര്‍ത്തില്‍ മുഹമ്മദ് ഖലീഫ് 679 വോട്ടും 12ാം സ്ഥാനവും സ്വന്തമാക്കി. ബി ജെ പിയിലെ ജഗന്‍പ്രസാദ് കാര്‍ഗ്(68401 വോട്ട്) ജയിച്ച നോര്‍ത്തില്‍ രണ്ടാം സ്ഥാനത്ത് ബി എസ് പിയും മൂന്നും നാലും സ്ഥാനങ്ങളില്‍ കോണ്‍ഗ്രസും സമാജ് വാദിയുമാണ്. താഴെ 10 സ്ഥാനാര്‍ഥികള്‍ കൂടി ഉണ്ട്. ശിവസേന 21-ാം സ്ഥാനം ആണ്. ബുന്ദേല്‍ഖണ്ഡ് കോണ്‍ഗ്രസ് ഏറ്റവും താഴെയും.

                 ഷിക്കോബാദില്‍ ലീഗ് സ്ഥാനാര്‍ഥി ഹാജി റാഹത്ത് അഫ്രോസ് നേടിയ 785 വോട്ടിനോട് ഒന്നുകൂടിയിരുന്നെങ്കില്‍ 786 ന്റെ ബര്‍ക്കത്ത് കിട്ടുമെന്ന് കരുതുന്നവരുണ്ട്. അഫ്രോസ് പത്താം സ്ഥാനത്താണെങ്കില്‍ താഴെ ആറുപേര്‍ കൂടി ഉണ്ട്. ഓംപ്രകാശ് ശര്‍മ(സമാജ് വാദി)ഒരു ലക്ഷത്തോളം (98682) വോട്ട് നേടി ജയിച്ച മണ്ഡലമാണിത്.

                നജീബാബാദില്‍ ലീഗിലെ സക്കീര്‍ ഹുസൈന്‍ അന്‍സാരി 725 വോട്ടും 13-ാം സ്ഥാനവും നേടി. ജസ്റ്റിസ് പാര്‍ട്ടിയും ജനശക്തി ക്രാന്തി പാര്‍ട്ടിയും രാഷ്ട്രീയ ലോക്മഞ്ചും ഇവിടെ ലീഗിന്ന് ചുവടെയാണ്. കോണ്‍ഗ്രസ്സിന് ഇവിടെ സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ജയിച്ചത് ബി എസ് പിയിലെ തസ്‌ലിം(62713).

                 നെഹ്തൂര്‍ സീറ്റില്‍ കൂടുതല്‍ വോട്ട്(2356) മാത്രമല്ല ഏഴാം സ്ഥാനവും ലീഗിലെ ഡി പി സിംഗ് എത്തിപ്പിടിച്ചു. ഇവിടെയും കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി രാഷ്ട്രീയ ലോക്ദള്‍ രംഗത്തുണ്ടായിരുന്നു. ജയിച്ചത് 51389 വോട്ട് നേടിയ ബി എസ് പിയിലെ ഓംകുമാര്‍. ഇവിടെ തൃണമുലും രാഷ്ട്രീയ ലോക് മഞ്ചും ലീഗിന്റെ പിന്നിലാണ്.

                  ഡോ ഖലീം അഷ്‌റഫ് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ച സാബാലിന്‍ ആറാം സ്ഥാനവും 1451 വോട്ടും അദ്ദേഹത്തിന് ലഭിച്ചു. സമാജ് വാദി പാര്‍ട്ടിയിലെ ഇഖ്ബാല്‍ മഹമൂദ് 79820 വോട്ടു നേടി വിജയിച്ച ഇവിടെ 15 സ്ഥാനാര്‍ഥികളുണ്ടായിരുന്നു. തൃണമുലും പീസ് പാര്‍ട്ടിയും ഇത്തിഹാദും ജെ ഡി യു വും ലീഗിനേക്കാള്‍ മോശമായ പ്രകടനമാണ് ഇവിടെ കാഴ്ചവെച്ചത്.

               ഖട്ടൗലി എന്ന മണ്ഡലത്തിന്റെ പേരുകേട്ടാല്‍ ഞെട്ടിയേക്കാമെങ്കിലും വോട്ടര്‍മാര്‍ വളരെ കൂളായി ലീഗ് സ്ഥാനാര്‍ഥിയെ 240 വോട്ട് നല്‍കി താഴെനിന്ന് രണ്ടാം സ്ഥാനത്തെത്തിച്ചു. ആകെ 22 സ്ഥാനാര്‍ഥികളില്‍ കുറഞ്ഞ വോട്ട് 233 നേടിയ സ്വതന്ത്രനാണ്. രാഷ്ട്രീയ ലോക്ദളിലെ (കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷി) കര്‍ത്താര്‍ സിംഗ് ബദാന 46722 വോട്ട് നേടി ജയം കണ്ടെത്തിയ മണ്ഡലമാണ് ഖട്ടൗലി. ബി എസ് പി ഇവിടെ രണ്ടാം സ്ഥാനാര്‍ഥിയായി.

                കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഒമ്പത് സ്ഥാനാര്‍ഥികള്‍ക്ക് പുറമെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിലെ സിഫാത്ത് അലിഖാന്‍ രാംപൂരില്‍ മത്സരിച്ചതായി 6839 പേരടങ്ങിയ യു പി സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചപ്പോള്‍ കണ്ടെത്തി. സമാജ് വാദി പാര്‍ട്ടിയിലെ പ്രമുഖനായ മുഹമ്മദ് അസംഖാന്‍ 95772 വോട്ടും 63269 എന്ന സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ഭൂരിപക്ഷവും നേടിയ രാംപൂരില്‍ ഐ യു എം എല്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 608 വോട്ടാണ്. എട്ടുനിലയില്‍ പൊട്ടിയെങ്കിലും സിഫാത്ത് അലിഖാന് പട്ടികയില്‍ എട്ടാം സ്ഥാനമുണ്ട്.

              അലിഗറില്‍ അഖില ഭാരതീയ മുസ്‌ലിം ലീഗ്(സെക്കുലര്‍)ആയി മത്സരിച്ച് സുരേഷ് 447 വോട്ടും 11-ാം സ്ഥാനവും നേടി. ലീഗിന്ന് മാത്രമല്ല അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സി പി എം, സി പി ഐ തുടങ്ങി ഇടത് പാര്‍ട്ടികള്‍ക്കും കാര്യമായ ചലനമുണ്ടാക്കാനായില്ല. അവര്‍ക്ക് ഒരൊറ്റ സീറ്റുമില്ല. യു പിയിലെ അക്ബര്‍പൂരില്‍ സി പി എം സ്ഥാനാര്‍ഥി രമേശ് ഖറിന്ന് ആറാം സ്ഥാനവും 1592 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ സി പി എം രണ്ടാം സ്ഥാനത്തെത്തിയ കോരാവോണില്‍ ജയിച്ച ബി എസ് പിയുടെ മാര്‍ജിന്‍ 7773 ആയിരുന്നു. സി പി എം സ്ഥാനാര്‍ഥി രാംകൃപാല്‍ ആയിരുന്നു.

               കേന്ദ്രമന്ത്രിയും സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിന്ന് ഫാറൂഖാബാദില്‍ 22927 വോട്ടോടെ അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. കക്ഷിരഹിതനായ വിജയ്‌സിംഗ് ജയിച്ച ഇവിടെ ബി ജെ പി രണ്ടും ബി എസ് പി മൂന്നും എസ് പി നാലും സ്ഥാനം നേടി.

Related Posts Plugin for WordPress, Blogger...