Tuesday, February 28, 2012

പൊലീസ് ആരുടെ നിയന്ത്രണത്തില്‍?


           പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അതിനാല്‍ തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് ഖജാഞ്ചി അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്നുമുള്ള കണ്ണൂര്‍ജില്ലാ മുസ്‌ലിം ലീഗ് നേതാക്കളുടെ ആവശ്യം കേരളത്തിലെ ക്രമസമാധാനനിലയെ കുറിച്ചുള്ള ഭയാശങ്കകളുടെ വിളംബരം കൂടിയാണ്. രണ്ട് കിലോമീറ്റര്‍ ദൂരത്ത് രണ്ട് മിനുട്ടുകൊണ്ട് അഞ്ച് പൊലീസുകാര്‍ എത്തിയിരുന്നുവെങ്കില്‍ ഷൂക്കൂര്‍ രക്ഷപ്പെടുമായിരുന്നുവെന്നും എന്നാല്‍ സി പി എം-പൊലീസ് ഗൂഢാലോചനയുടെ ഫലമായി കണ്ണൂരില്‍ കലാപ രാഷ്ട്രീയം സജീവമായിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരനും ആരോപിച്ചിരിക്കുന്നു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ വിളിപ്പുറത്ത് പോലും ജനം ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോള്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിചിത്രമായ വിശദീകരണങ്ങള്‍ക്കപ്പുറം, നടപടികളുടെ അഭാവത്തില്‍ ആരാണ് മുഖവിലക്കെടുക്കുക?

          സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയാ യ ലീഗ് തന്നെ പൊലീസിന്റെ നടപടിയില്‍ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുമ്പോള്‍ പ്രശ്‌നം അങ്ങേയറ്റം ഗൗരവമര്‍ഹിക്കുന്നുവെന്ന് പറയേണ്ടിവരും. ലീഗിനെ സംബന്ധിച്ചെടുത്തോളം നിരപരാധിയായ ഒരു വിദ്യാര്‍ഥി നേതാവാണ് പട്ടാപ്പകല്‍ നിഷ്‌ക്കരുണം വധിക്കപ്പെട്ടത്. സി പി എം നേതാക്കള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ഈ യുവാവിന് യാതൊരു ബന്ധവുമില്ലെന്നതിന് വ്യക്തമായ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊലീസ് അക്രമികള്‍ക്ക് കുടപിടിക്കുന്നുവെന്ന് കൂടി വന്നാല്‍ മറ്റുള്ളവരുടെ ഗതിയെന്താകും? പൊലീസില്‍നിന്ന് നീതിലഭിക്കുന്നില്ലെങ്കില്‍ അത് ലീഗ് നേതാക്കള്‍ ആദ്യം പറയേണ്ടത് മുഖ്യമന്ത്രിയോടായിരുന്നു. അങ്ങനെ പറഞ്ഞിട്ടും ഫലമില്ലാത്തതുകൊണ്ടാണോ എന്‍ ഐ എയെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചത്? ഇനി കേരളപൊലീസ് അന്വേഷിച്ചാലും പ്രതികള്‍ക്കായിരിക്കും അതു ഗുണംചെയ്യുക എന്നും ലീഗ് കരുതുന്നുവോ? ലീഗിന്റെ പരാതി മുഖ്യമന്ത്രി മുഖവിലക്കെടുക്കാതിരുന്നതും  പൊലീസിനെ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം അനുഭവിക്കുന്ന നിസ്സഹായതയതയുമാണ്  പാര്‍ടിയുടെ കണ്ണൂര്‍ നേതൃത്വത്തെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെങ്കില്‍ പിന്നെ ആഭ്യന്തരവകുപ്പിന്റെ ചുമതല  മുഖ്യമന്ത്രി വഹിക്കുന്നതില്‍ അര്‍ഥമില്ല.
സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ജനസമ്പര്‍ക്ക പരിപാടിയടക്കമുള്ള നിരവധി സൂത്രപ്പണികള്‍ ആവിഷ്‌ക്കരിച്ച് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ മുഖ്യമന്ത്രി.   കുത്തഴിഞ്ഞുകിടക്കുന്ന  മറ്റ് വകുപ്പുകള്‍ തുന്നിക്കെട്ടാന്‍ സഹമന്ത്രിമാരെ പോലും അറിയിക്കാതെ കേരളമാകെ വിശ്രമമില്ലാതെ ഓടിനടക്കുന്ന മുഖ്യമന്ത്രി, സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതാണ് കഷ്ടം. യു ഡി എഫ് അധികാരത്തില്‍ വന്ന ശേഷം ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിട്ടിലെന്നത് നേരാണ്. എന്നാല്‍ നമ്മുടെ മേല്‍ വന്നുവീഴുന്ന പ്രശ്‌നങ്ങളില്‍ അശാന്തിയുടെ കനലണയ്ക്കാന്‍ പൊലീസിനായിട്ടില്ല.

           ഉത്തരകേരളത്തില്‍ കുറച്ചുനാളായി സംഘര്‍ഷവും സംഘട്ടനങ്ങളും നിരന്തരം നടക്കുന്നു. മുസ്‌ലിംലീഗും സി പി എമ്മും തമ്മിലും സി പി എമ്മും ബി ജെ പിയും തമ്മിലും കണ്ണൂരിലും നാദാപുരത്തും കാഞ്ഞങ്ങാട്ടും പയ്യോളിയിലും അരങ്ങേറിയ അക്രമങ്ങളിലാണ് ഷുക്കൂറും മനോജും കൊല്ലപ്പെട്ടത്. നാദാപുരത്തും പരിസരങ്ങളിലും ആഴ്ചകളായി ജനങ്ങള്‍ ഭീതിയിലാണ്. രാഷ്ട്രീയ സംഘട്ടനത്തിന്റെ മറവില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള  ആപല്‍ക്കരമായ ശ്രമങ്ങളും നടക്കുന്നു. പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് ജനജീവിതം സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിനോ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനോ പൊലീസിന് കഴിയുന്നില്ല.
 
          അടുത്ത കാലത്താണ് സദാചാര പൊലീസ് രണ്ടുയുവാക്കളുടെ ജീവനെടുത്തത്. പെരുമ്പാവൂരില്‍ രഘു എന്ന ബസ്‌യാത്രക്കാരനെ തല്ലിക്കൊന്ന കേസില്‍ ഒരു പൊലീസുകാരന്‍  പ്രതിയുമാണ്. അന്യസംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളികള്‍ നടത്തുന്ന കൊലയും കൊള്ളയും മറ്റൊരു വെല്ലുവിളിയാണ്. ട്രെയിന്‍യാത്രയിലെ അനിഷ്ടസംഭവങ്ങള്‍ പാവം യാത്രക്കാരുടെ മാനം മാത്രമല്ല ജീവനും കവരുന്നു. മുസ്‌ലിംകളായ 258 പ്രമുഖര്‍ക്കെതിരെ ഇ-മെയില്‍ വിവാദം പൊക്കിക്കൊണ്ടുവന്നതാണ് അടുത്ത കാലത്ത് പൊലീസ് ചെയ്ത വലിയ 'സേവനം'. അതിന് പോലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പൊലീസ് മേധാവികള്‍ക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞതുമില്ല.

         ബംഗാളിലും ആന്ധ്രയിലും നക്‌സല്‍ തീവ്രവാദികള്‍ നടത്തുന്ന രീതിയില്‍ രണ്ടു മണിക്കൂര്‍ തടവിലാക്കിയ ശേഷം മൊബൈലില്‍ ഫോട്ടോയെടുത്ത് മറ്റാര്‍ക്കൊക്കെയോ അയച്ചുകൊടുത്ത് ആളെ ഉറപ്പുവരുത്തിയ ശേഷമാണത്രെ ഷുക്കൂറിനെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. നിരപരാധിയായ ഒരു യുവാവിനെ വെട്ടിക്കൊന്നതിന് പുറമെ അയാളെ അക്രമിയായി ചിത്രീകരിക്കുകയും ചെയ്തത് മാപ്പര്‍ഹിക്കാത്ത ദ്രോഹം തന്നെയാണ്. കേരളത്തില്‍, വിശിഷ്യ കണ്ണൂര്‍ജില്ലയില്‍ സി പി എമ്മുകാരുടെ ആജ്ഞാനുവര്‍ത്തികളായി പൊലീസ് പെരുമാറുന്നുണ്ടെങ്കില്‍, അക്രമികള്‍ക്ക് ചൂട്ടുപിടിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിന് മടിക്കണം?

         1970കളുടെ തുടക്കത്തില്‍ കേരളത്തില്‍ ശക്തിപ്രാപിച്ച നക്‌സലൈറ്റുകളെ നേരിടുന്നതില്‍   കെ കരുണാകരനും  സി എച്ച് മുഹമ്മദുകോയയും കാണിച്ച നിശ്ചയദാര്‍ഢ്യം ഉമ്മന്‍ചാണ്ടിക്കും സഹപ്രവര്‍ത്തകര്‍ക്കും പാഠമാവേണ്ടതുണ്ട്. ഗീര്‍വാണവും പൊള്ളയായ അവകാശവാദങ്ങളും നടത്തി കാലംകഴിക്കുകയല്ല, അനന്തരാഘാതങ്ങള്‍കൂസാതെ പ്രായോഗിക സത്വരനടപടി സ്വീകരിക്കുകയായിരുന്നു അവര്‍. പൊലീസിന്റെ ഭാഗത്തുനിന്നണ്ടാവുന്ന വീഴ്ചകള്‍ സംഘര്‍ഷങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കുന്നത് അത്യന്തം ഉത്ക്കണ്ഠാജനകം തന്നെയാണ്.

Wednesday, February 22, 2012

വേലി തന്നെ വിള തിന്നുകയോ?


           ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് അസിസ്റ്റന്റും എഴുത്തുകാരിയുമായ എം ആര്‍ ജയഗീതയെ അസഭ്യം പറയുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ടി ടി ഇ മാരുടെ സസ്‌പെന്‍ഷന്‍ ഏകപക്ഷീയമായി പിന്‍വലിച്ച റെയില്‍വെയുടെ നടപടി മലയാളികളെ മുഴുവന്‍ അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ സ്ഥിരം യാത്രക്കാരിയായ ജയഗീതയോട് ടി ടി ഇമാരുടെ അപമര്യാദയായ പെരുമാറ്റത്തെ കുറിച്ച് അന്വേഷണം നടത്താന്‍  റെയില്‍വെ തയാറായതുമില്ല. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു  സംഭവം. ഫസ്റ്റ്കഌസ് സീസണ്‍ ടിക്കറ്റുകാര്‍ക്ക്  വേണാട്, പരശുറാം ട്രെയിനുകളില്‍ മാത്രമേ യാത്ര അനുവദിക്കൂവെന്നും എന്നാല്‍ ഇതിന് വിരുദ്ധമായി ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍ ജയഗീത യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് റെയില്‍വെ ജീവനക്കാരുടെ സംഘടനയായ ഡി ആര്‍ ഇ യുവിന്റെ വിശദീകരണം.

           ഈ ആരോപണത്തെ പക്ഷെ ജയഗീത ശക്തമായി നിഷേധിക്കുന്നു. ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ ഫസ്റ്റ്കഌസ് സീസണ്‍ ടിക്കറ്റെടുത്താണ് യാത്ര ചെയ്തതെന്നും 850 രൂപയുടെ ഫസ്റ്റ്കഌസ് സീസണിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ 1250 രൂപയുടെ സൂപ്പര്‍ ഫാസ്റ്റ് സീസണ്‍ എടുക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.  ടിക്കറ്റില്ലാതെ ട്രെയിനില്‍ കയറുന്നവരാണെങ്കില്‍ പോലും  യാത്രക്കാരോട് അപമര്യാദയായി പെരുമാറാന്‍ ടി ടി ഇമാര്‍ക്ക് അധികാരം നല്‍കിയിട്ടില്ല. ജയഗീതയുടെ ടിക്കറ്റ് നിയമാനുസൃതമല്ലെങ്കില്‍ പിഴയിട്ടാല്‍ മതിയായിരുന്നുവല്ലോ. എന്നിട്ടും ഒരു സ്ത്രീയാണെന്ന പരിഗണന പോലും നല്‍കാതെ വണ്ടിയില്‍ നിന്ന് മാത്രമല്ല റെയില്‍വെ സ്റ്റേഷനില്‍നിന്നും പരസ്യമായി തെറിവിളിച്ചുവെങ്കില്‍ അത് ഗുരുതരമായ കുറ്റമായി  തന്നെ കാണണം. സ്റ്റേഷനിലെത്തിയ ഭര്‍ത്താവിനെയും ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞുവത്രെ. ചെന്നെ സൂപ്പര്‍ ഫാസ്റ്റില്‍ പ്രസ്തുത ടിക്കറ്റുമായി ജയഗീത സ്ഥിരമായി യാത്ര ചെയ്തുവെന്ന് പരാതി പറയുന്നവര്‍  അതിനനുവദിച്ച ഉദ്യോഗസ്ഥരെ വെറുതെവിട്ടതെങ്ങനെ?

            ടി ടി ഇമാരെ പറ്റി ജയഗീത ഉന്നയിച്ച  ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അവ കേരളത്തിനാകെ അപമാനകരമാണ്. സ്ത്രീയാത്രക്കാരെ ശല്യംചെയ്യുന്നവരുടെ ഒരു റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രെ.  സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിമാരുടെ മറ്റൊരു മുഖമാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് എന്ന് വരെ അവര്‍ ആക്ഷേപിച്ചിരിക്കുന്നു. ഇനി താന്‍ ട്രെയിനില്‍ കയറി യാത്ര ചെയ്യില്ലെന്ന് യൂണിഫോറമണിഞ്ഞ ടിക്കറ്റ് എക്‌സാമിനര്‍ പറഞ്ഞുവെങ്കില്‍ കേരളം ആപാദം നാണിക്കുക തന്നെ വേണം. സംസ്ഥാനം മുഴുവന്‍ വിറങ്ങലിച്ചുപോയ സംഭവമായിരുന്നുവല്ലോ ട്രെയിന്‍ യാത്രക്കിടെ സൗമ്യക്ക് നേരെ നടന്ന പൈശാചികമായ ആക്രമണം. ഒരു വര്‍ഷം പിന്നിട്ടിട്ടും സൗമ്യാവധം സൃഷ്ടിച്ച നടുക്കത്തില്‍നിന്ന് കേരളം മുക്തമായിട്ടില്ല. കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മാത്രമാണ്  അല്‍പമെങ്കിലും ആശ്വാസം തോന്നിയത്. തീവണ്ടിയാത്രക്കാരായ സ്തീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് റെയില്‍വെ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും അതിനുശേഷവും യാത്രക്കാരികള്‍ പലവട്ടം പീഡനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി.

         ജയഗീതാ സംഭവമുണ്ടായ അതേ ദിവസം  തന്നെ രാത്രി തിരുവനന്തപുരം-ചെന്നെ മെയിലില്‍ മറ്റൊരു യുവതിയും ആക്രമിക്കപ്പെട്ടു. ആലുവ റെയില്‍വെ സ്റ്റേഷനില്‍ വെച്ച്   മെയിലില്‍ നിന്ന് യുവതിയെ പുറത്തേക്ക് വലിച്ചിടാന്‍ ശ്രമം നടന്നു.

          ജയഗീത സംഭവം കഴിഞ്ഞപ്പോള്‍ മുതല്‍ ഒളിവിലായിരുന്ന ടി ടി ഇമാര്‍ റെയില്‍വെ ജീവനക്കാരുടെ സംഘടനയെ സ്വാധീനിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും സമ്മര്‍ദത്തിന് വഴങ്ങിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെന്നും ആക്ഷേപമുണ്ട്. ഒന്നര മാസമായത്രെ ടി ടി ഇമാര്‍ ജയഗീതയെ ശല്യപ്പെടുത്തുന്നു. സംഭവത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജയഗീത ഇപ്പോള്‍ ചികിത്സയിലുമാണ്.

          ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വെ വനിതാ സുരക്ഷാസേനക്ക് രൂപംനല്‍കുമെന്ന് കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി കഴിഞ്ഞ ദിവസം കഞ്ചിക്കോട് കോച്ചുഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കവെ ഉറപ്പ് നല്‍കിയതും തികച്ചും ആശ്വാസപ്രദവും ആഹ്‌ളാദകരവുമാണ്. രാജ്യത്തെ മുഴുവന്‍ രാത്രികാല വണ്ടികളിലും വനിതാ സേനയുണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സൗമ്യാവധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ത്രിവേദി ഇങ്ങനെ പ്രതികരിച്ചത്.

          യാചകരായും മറ്റുമെത്തി  ട്രെയിന്‍ യാത്രക്കാരെ  ദ്രോഹിക്കുകയും കൊള്ളയടിക്കുകയും  സ്ത്രീയാത്രക്കാരെ  പീഡിപ്പിക്കുകയും അപായപ്പെടുത്തുകയും ചെയ്യുന്ന ക്രിമിനലുകളെ നേരിടാന്‍ നമുക്ക് ഇത്തരം സേനകളെയും പൊലീസിനെയും ഉപയോഗിക്കാം. എന്നാല്‍ റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാവുന്ന അതിക്രമങ്ങളെയും അപമാനകരമായ പെരുമാറ്റത്തെയും എങ്ങനെ നേരിടാനാവും? റോഡുഗതാഗതം അത്യന്തം ദുഷ്‌ക്കരമായ സാഹചര്യത്തില്‍ ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം പെരുകിവരികയാണല്ലോ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്നവരാണ് കേരളീയര്‍. റെയില്‍വെ സംബന്ധിച്ചെടുത്തോളം വലിയ വരുമാനം നല്‍കുന്ന സംസ്ഥാനമെന്ന  നിലയില്‍ തികച്ചും മാന്യമായ സേവനവും പെരുമാറ്റവും  അവര്‍  അര്‍ഹിക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ മാനവും ജീവനും സംരക്ഷിക്കാന്‍ റെയില്‍വെ  ബാധ്യസ്ഥവുമാണ്. യാത്രക്കാരോട് അലിവും കനിവും കാണിക്കുന്നത് കുറച്ചിലായി ആരും കാണേണ്ടതില്ല.  യാത്രക്കാരാണല്ലോ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലയായ റെയില്‍വെയെ തീറ്റിപ്പോറ്റുന്നത്.

          റെയില്‍വെ ഉദ്യോഗസ്ഥരിലും ജീവനക്കാരിലും നല്ല പങ്കും മാന്യമായി ഡ്യൂട്ടി  നിര്‍വഹിക്കുന്നവരാണെന്ന കാര്യം ആരും നിഷേധിക്കില്ല. ദുഷ്‌പേരുണ്ടാക്കാന്‍ പക്ഷെ കുറച്ചുപേര്‍ മതിയല്ലോ.  ജയഗീതയെ പോലുള്ള ഉദ്യോഗസ്ഥകള്‍ക്കും എഴുത്തുകാരികള്‍ക്കും റെയില്‍വെ യാത്ര ദുഷ്‌ക്കരമാവുന്നുവെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കും എന്ന് ബന്ധപ്പെട്ടവരെല്ലാം ഉറക്കെ ചിന്തിക്കണം. സംഘശക്തികൊണ്ട് അപരാധികള്‍ രക്ഷപ്പെടാന്‍ ഇടവന്നാല്‍ അത് സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതത്തിന് റെയില്‍വെ മാത്രമല്ല രാജ്യവും വലിയ വില നല്‍കേണ്ടിവരും.

Monday, February 20, 2012

കേരളം ഇരുട്ടിലേക്കോ?


           കേരളം ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്ത മലയാളികളെ സംബന്ധിച്ചെടുത്തോളം അത്യന്തം ഞെട്ടലുണ്ടാക്കുമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ആസൂത്രണത്തില്‍ വന്ന പാളിച്ചയാണ് പ്രശ്‌നം ഗുരുതരമാക്കിയത്. വേനലിന് മുമ്പെ അമിതോല്‍പാദനം നടത്തിയതാണ് ഏറ്റവും വലിയ വിനയായത്. ചെറുകിട പദ്ധതികളില്‍ നിന്ന് പരമാവധി ഉത്പാദനം നടത്തിയും പുറമെ നിന്ന് വൈദ്യുതി വാങ്ങിയും മഴക്കാലത്ത് വൈദ്യുതി ആവശ്യകത നിറവേറ്റുകയാണ് പതിവ്. മഴക്കാലത്ത്  പുറമെ നിന്ന് കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാന്‍ കഴിയും. എന്നാല്‍ അതിന് തയാറാകാതെ ഇടുക്കിയില്‍ അമിതോത്പാദനം നടത്തുകയായിരുന്നു വൈദ്യുതി ബോര്‍ഡ്.

          അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തിനൊപ്പമുണ്ടെന്ന് അവകാശപ്പെടാമെങ്കിലും  വേനല്‍ കനക്കുകയും ഉപയോഗം കുത്തനെ ഉയരുകയും ചെയ്തതോടെ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം നേരിടുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രതിദിന ഉപയോഗം  ഇപ്പോള്‍ തന്നെ 58 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുന്നു. മാര്‍ച്ച് പരീക്ഷയുടെ കാലമായതിനാല്‍ ഉപയോഗം ചുരുങ്ങിയപക്ഷം 60 ദശലക്ഷം യൂണിറ്റ് കവിയും. തൊട്ടടുത്ത മാസങ്ങള്‍ അത്യൂഷ്ണത്തിന്റെയും അവധികളുടെയും കാലമായതിനാല്‍ പിന്നെ പറയുകയും വേണ്ട. കഴിഞ്ഞ തവണ വേനല്‍മഴ പ്രതീക്ഷിച്ചതു പോലെ ലഭിച്ചിരുന്നില്ല. ഇത്തവണയും വേനല്‍മഴ കുറഞ്ഞാല്‍ പ്രശ്‌നം ഗുരുതരമാവും. കാലവര്‍ഷം ജൂണ്‍ ആദ്യത്തില്‍ തന്നെ കനിഞ്ഞില്ലെങ്കില്‍   കേരളത്തിലെ ജനജീവിതം തന്നെ അതീവ ദുസ്സഹമാവും.

          പ്രതിദിനം 700 മെഗാവാട്ട് വൈദ്യുതി യുടെ കുറവാണ് ഇപ്പോഴുള്ളത്. പീക്കവറില്‍ വൈകുന്നേരം ആറിനും പത്തിനും ഇടയിലുള്ള സമയം 3300 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയേ നമ്മുടെ ജലവൈദ്യുത പദ്ധതികള്‍ക്കുള്ളൂ. വെള്ളത്തിന്റെ കുറവ് കാരണം ചെറുകിട  ജലവൈദ്യുത പദ്ധതികളെല്ലാം ഉത്പാദനം നിര്‍ത്തിയിരിക്കുകയാണ്. ഇടുക്കിയിലും ശബരിഗിരിയുള്‍പ്പെടെയുള്ള നിലയങ്ങളില്‍ നിന്നുമായി 1600 മെഗാവാട്ട്  വൈദ്യുതിയാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. 360 മെഗാവാട്ടുള്ള ശബരിഗിരിയില്‍ 60 മെഗാവാട്ടിന്റെ ആറ്  ജനറേറ്ററുകളുണ്ടെങ്കിലും ഇവയില്‍ പലതും പ്രവര്‍ത്തനക്ഷമവുമല്ല.

            ഇടുക്കിയില്‍നിന്ന് 13 ദശലക്ഷം യൂണിറ്റ് വരെ ഉത്പാദിപ്പിച്ചാണ് കേരളമിപ്പോള്‍ ഇരുട്ടകറ്റുന്നത്. സംഭരണശേഷിയുടെ 32 ശതമാനം വെള്ളം മാത്രമേ ഇപ്പോള്‍ ഇടുക്കിയിലുള്ളൂ. ഒമ്പത് മുതല്‍ പത്തു ദശലക്ഷം വരെ യൂണിറ്റ് പുറമെനിന്ന് വാങ്ങേണ്ടിവരുന്നു. സ്വകാര്യ നിലയങ്ങളുടെ വൈദ്യുതി വില്‍പന കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചതും പ്രസരണ ലൈനുകള്‍ ആന്ധ്രപ്രദേശും തമിള്‍നാടും മുന്‍കൂട്ടി ബുക്കുചെയ്തതും മൂലം പുറമെ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത വരും മാസങ്ങളില്‍ കുത്തനെ കുറയും.

           കേരള സര്‍ക്കാര്‍ പിറവം ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ്  കഴിയുന്നതോടെ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ന്യായമായും പ്രതീക്ഷിക്കാം. നിരക്ക് വര്‍ധനവിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരമാവൂ എന്ന വാദവും വൈദ്യുതി ബോര്‍ഡ് ഉയര്‍ത്തും. ഇപ്പോള്‍ തന്നെ വൈദ്യുതി നിരക്ക് താങ്ങാവുന്നതിലധികമാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അങ്ങേയറ്റം ദുസ്സഹമായിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരും അനങ്ങാപ്പാറ നയം അവലംബിച്ചുവരുന്ന കേന്ദ്ര ഭരണകൂടവും വൈദ്യുതിയുടെ കാര്യത്തില്‍ ആശ്വാസ നടപടി കൈക്കൊള്ളുമെന്ന് കരുതുന്നതു തന്നെ മൗഢ്യമായിരിക്കും. 300 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ നല്‍കുമെന്ന കേന്ദ്രത്തിന്റെ ഓഫര്‍ വളരെ ചെറുതായിപ്പോയി.

          ജലക്ഷാമം ആസന്നമായ മറ്റൊരു വിപത്താണ്. ഫിബ്രവരിയില്‍ തന്നെ വെള്ളത്തെ കുറിച്ച ആശങ്ക ആരംഭിച്ചിരിക്കുന്നു. മാലിന്യപ്രശ്‌നമാണ് മറ്റൊന്ന്. ഗ്രാമ നഗര വ്യത്യാസമന്യേ കേരളത്തെ തുറിച്ചുനോക്കുന്ന ഈ പ്രശ്‌നം പലേടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷം വരെ സൃഷ്ടിച്ചിരിക്കുന്നു. വിളപ്പില്‍ശാല മാലിന്യ പ്രശ്‌നത്തില്‍ കോടതി ഇടപെട്ടിട്ടും ജനങ്ങള്‍ തെരുവിലിറങ്ങിയത് മാലിന്യത്തിന് പിന്നാലെ വരുന്ന മാരകമായ പകര്‍ച്ചവ്യാധിയെ കൂടി കണക്കിലെടുത്തുകൊണ്ടാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി  പകര്‍ച്ചപ്പനിയുടെ നാടായി കേരളം മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഡങ്കിപ്പനിയുടെയും ജപ്പാന്‍ ജ്വരത്തിന്റെയും പേരില്‍ മരിച്ചുവീഴുന്നത്.

            വേനല്‍ച്ചൂടിന് ശക്തികൂടുന്ന മാസമാണ് വരാനിരിക്കുന്നത്. വൈദ്യുതിയുടെ സാന്നിധ്യമില്ലെങ്കില്‍ സംസ്ഥാനം ഒരിഞ്ചുപേലും ചലിക്കില്ല. ഒന്നും പ്രവര്‍ത്തിക്കില്ല. മലയാളി ഒരു പോള കണ്ണടക്കില്ല.

              പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ കായംകുളത്തെ ഉത്പാദനം പുനരാരംഭിക്കുന്നത്  വൈദ്യുതിബോര്‍ഡിനെ സാമ്പത്തികമായി തകര്‍ക്കുമെന്നുറപ്പാണ്. ഇപ്പോഴത്തെ നിരക്കനുസരിച്ച് താപവൈദ്യുതി ഉത്പാദനത്തിന് യൂണിറ്റിന് പതിനൊന്ന് രൂപയോളം ചെലവ് വരും. പൂര്‍ണമായ തോതില്‍ നിലയം പ്രവര്‍ത്തിപ്പിച്ചാല്‍ ഏഴര ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കാം. ഇതിലൂടെ ബോര്‍ഡിന് നഷ്ടമാകുന്നത് 250 കോടിയോളം രൂപയാണ്.

              പിറവം ഉപതെരഞ്ഞെടുപ്പും എസ് എസ് എല്‍ സി പരീക്ഷയും നടക്കുന്ന മാര്‍ച്ച് മാസത്തില്‍ വൈദ്യുതി നിയന്ത്രണം വരുത്താതെ സര്‍ക്കാര്‍  സൂക്ഷിച്ചേക്കാം. മാര്‍ച്ച് കടന്നുകിട്ടിയാലും സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാവില്ല. ഗുരുതരമായ ഈ പ്രശ്‌നത്തെ  ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ല. ഇടക്കിടെ ബോര്‍ഡ് യോഗം ചേര്‍ന്നതു കൊണ്ട് മാത്രം പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നം. മറ്റെന്തെല്ലാം നേട്ടങ്ങള്‍ അവകാശപ്പെടാനുണ്ടെങ്കിലും വൈദ്യുതിയുടെ കാര്യത്തില്‍ സംഭവിക്കുന്ന വീഴ്ച യു ഡി എഫിന് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. പവര്‍കട്ടും ലോഡ്‌ഷെഡിംഗും നിരക്കുവര്‍ധനയും മാത്രമാണ് പരിഹാര മാര്‍ഗമെങ്കില്‍ അതിന് ഒരു ഭരണകൂടത്തിന്റെ ആവശ്യമില്ലല്ലോ.

Monday, February 13, 2012

ഇനിയെങ്കിലും മോഡിയെ പ്രോസിക്യൂട്ട് ചെയ്യട്ടെ


                ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശുപാര്‍ശ നല്‍കിയെന്ന തെഹല്‍ക്ക വാരികയുടെ റിപ്പോര്‍ട്ട്, കലാപത്തിന്റെ ആഘാതങ്ങള്‍ ഏറ്റുവാങ്ങിയവരെ മാത്രമല്ല മതേതര മൂല്യങ്ങളെ നെഞ്ചേറ്റിയവരെയും കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുക. പക്ഷെ സുപ്രഭാതം പിറക്കാന്‍ ഇനിയുമെത്ര യാമം കാത്തിരിക്കേണ്ടിവരും എന്നതാണ് പ്രശ്‌നം. മതേതരഇന്ത്യയുടെ മര്‍മത്ത് മാരകപ്രഹരമേല്‍പ്പിച്ചവരുടെ രാക്ഷസീയലീലകളുടെ രേഖാ ചിത്രങ്ങള്‍ വളരെ പതുക്കെയാണെങ്കിലും പുറത്തുവന്നുകൊണ്ടിരിക്കുന്നുവെന്നത് ഏതായാലും ഏറെ ആശ്വാസകരം തന്നെ. എങ്കിലും തിന്മയുടെ തേരാളികള്‍ എന്നെങ്കിലും ശിക്ഷിക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു.

          ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം (എസ് എ ടി) അലഹബാദ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് അമിക്കസ് ക്യൂറിയുടെ സുപ്രധാന റിപ്പോര്‍ട്ട് തെഹല്‍ക്ക പുറത്തുവിട്ടത്. ഗുജറാത്ത്കലാപത്തിനിടയില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ മുന്‍ കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജാഫ്രിയും മറ്റ് 68 പേരും കൊല്ലപ്പെട്ട കേസില്‍ ജാഫ്രിയുടെ പത്‌നി സാക്കിയ  സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്  സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ അന്വേഷണത്തില്‍ സഹായിക്കാന്‍ നിയോഗിച്ചത്. രാജ്യത്തിന്റെ ഐക്യവും സൗഹാര്‍ദവും തകര്‍ക്കുന്നതിനും മതസ്പര്‍ധ വളര്‍ത്തുന്നതിനും മന:പൂര്‍വം പ്രവര്‍ത്തിക്കുക,  മറ്റുള്ളവര്‍ക്ക് ഹാനിയുണ്ടാക്കുംവിധം നിയമങ്ങളെ ധിക്കരിക്കുക തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തി മോഡിക്കെതിരെ കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടിരിക്കുന്നത്.

           കുറ്റം ചെയ്തവരെ സഹായിക്കാന്‍ മോഡി നിയമങ്ങള്‍ ദുരുപയോഗം ചെയ്‌തെന്ന് വ്യക്തമായ സാഹചര്യത്തില്‍ അയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും രാജു രാമചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ശക്തിയുള്ളവര്‍ക്കും അധികാരമുള്ളവര്‍ക്കും എന്തധര്‍മവും ആകാമെന്ന രാജധര്‍മബോധം ഭരണഘടനാ സങ്കല്‍പ്പങ്ങളെ അപ്പാടെ പരിഹസിക്കലാണ്. രാജ്യത്തിന്റെയും നീതിനിയമങ്ങളുടെയും  വികാരത്തോടൊപ്പം നില്‍ക്കാന്‍ കാലമേറെ കഴിഞ്ഞാലും ജുഡീഷ്യറിക്കാവുമെന്ന് തന്നെ എല്ലാവരും ഉറച്ചുവിശ്വസിക്കുന്നു.

          കഴിഞ്ഞ വര്‍ഷം മേയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാടിന് തികച്ചും വിരുദ്ധമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി മോഡി ബോധപൂര്‍വം വീഴ്ച വരുത്തിയെന്നാണ് ക്യൂറിയുടെ കണ്ടെത്തല്‍. മുദ്രവെച്ച കവറില്‍  രാജു രാമചന്ദ്രന്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് എസ് എ ടിയുടെ ചില കണ്ടെത്തലുകളും പരാമര്‍ശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ മുന്‍ധാരണയോടെ എടുത്ത പല തീരുമാനങ്ങളും അവരെ അപകടത്തിലാക്കിയ കാര്യം എസ് എ ടി എടുത്തുപറഞ്ഞിരുന്നു.

           മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്ന പ്രസ്താവന നടത്തുകയെന്നത് മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മോഡി ഈ കുറ്റം ചെയ്തുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുക മാത്രമല്ല ബോധപൂര്‍വം ഇടപെടാതിരിക്കുകയും ചെയ്തു. അതുകൊണ്ട് മോഡിയെ പ്രതിയാക്കി നിയമവിചാരണ നടത്തണമെന്നതിന് ഇതിന് പുറമെ നിരവധി സുപ്രീം കോടതി വിധികളും അമിക്കസ് ക്യൂറി ഉദ്ധരിച്ചിട്ടുണ്ട്.

             എസ് എ ടി തലവന്‍ രാഘവന്‍ നരേന്ദ്രമോഡിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയത് രാജു രാമചന്ദ്രന്റെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് വാസ്തവവിരുദ്ധമായിരുന്നുവെന്നാണ് തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍ ബോധ്യപ്പെടുത്തുന്നത്. മോഡിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ രാഘവന്‍ രേഖപ്പെടുത്തിയ അതേ സാക്ഷിമൊഴികളും തെളിവുകളും കോടതി നിര്‍ദേശ പ്രകാരം സൂക്ഷ്മമായി പുന:പരിശോധിച്ച ശേഷമാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ഏറെ രസാവഹമായ കാര്യം. സാക്ഷികളെ നേരില്‍ കണ്ട് മൊഴി പരിശോധിക്കാന്‍ രാജു രാമചന്ദ്രന്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

             മോഡി സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും അവഗണനയുമാണ് 2002ല്‍ ഗുജറാത്തിനെ വംശഹത്യയിലേക്ക് നയിച്ചതെന്ന് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തിയതു തന്നെ വളരെ വൈകിയാണ്. കലാപകാലത്ത് നാശനഷ്ടമുണ്ടായ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിടുകയുണ്ടായി. ഗുജറാത്തിലെ ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നടത്തിയ വിധിയും നിരീക്ഷണവും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടുമായി ചേര്‍ത്തുവായിക്കണം. രണ്ടായിരത്തിലേറെ പേരാണ് അന്ന് വധിക്കപ്പെട്ടത്. കോടികളുടെ നഷ്ടം മുസ്‌ലിംകള്‍ക്ക് സംഭവിക്കുകയും ചെയ്തു.  മോഡിയുടെ ജീവന്‍ രക്ഷിക്കാനെന്ന പേരില്‍ 25 ഓളം വ്യാജ ഏറ്റുമുട്ടലുകള്‍ ഗുജറാത്തില്‍ നടന്നതായി കോടതി കണ്ടെത്തി. ഇതിന് ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥന്മാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്   നിര്‍ദേശിക്കുകയും ചെയ്തു. മോഡിക്കെതിരെ നടന്ന അന്വേഷണങ്ങളിലും നിരവധി കോടതി വിധികളിലും ആരോപണവിധേയനായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരാള്‍ ഇപ്പോഴും ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്നുവെന്ന് മാത്രമല്ല പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയും എന്‍ ഡി എയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മതേതരത്വമല്ല മനുഷ്യത്വം പോലും നിഘണ്ടുവിലില്ലാത്തവര്‍ക്കേ പകയുടെ തീപ്പന്തവുമായി പോര്‍വിളിക്കുന്ന ഒരു നരാധമനെ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനാവൂ.

Thursday, February 9, 2012

അശ്‌ളീല വ്യവസായം കര്‍ണാടകത്തിലും


          തികച്ചും നിന്ദ്യവും അപമാനകരവുമായ വാര്‍ത്തയാണ് കര്‍ണാടകയില്‍നിന്ന് ശ്രവിച്ചത്. വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ചാണ്  ബി ജെ പി അവിടെയും അധികാരത്തില്‍ വന്നതെങ്കിലും ആര്‍ഷ സംസ്‌കൃതിയുടെ മൊത്തക്കച്ചവടക്കാരില്‍നിന്ന് ഇത്തരമൊരു സാംസ്‌കാരികാധ:പതനം ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഭൂതകാലത്തിന്റെ സദാചാരബോധത്തില്‍ നിന്ന് എത്ര അകലെയാണ് നാമെന്നറിയാന്‍ ആവശ്യത്തിലേറെ അനുഭവങ്ങള്‍ നമ്മുടെ മുമ്പില്‍ തെളിവ് സഹിതം നിറഞ്ഞു കിടപ്പുണ്ട്. കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്‌ളീല വീഡിയോ വീക്ഷിച്ച മൂന്ന് ബി ജെ പി മന്ത്രിമാരുടെ നടപടി കയ്യോടെ പിടിക്കപ്പെട്ടതാണ് ഇതില്‍ അവസാനത്തേത്. സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍  മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് അവരെ രാജിവെപ്പിച്ചത് സദാചാരഭാസുരമായ കാലം നിലനിന്നു കാണാനുള്ള കൊതികൊണ്ടൊന്നുമല്ല. തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരപ്രദേശില്‍ പാര്‍ടിക്ക് തിരിച്ചടി ഭയന്ന് മാത്രമാണ്.

          അധികാരത്തിലേറി മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഇത് നാലാം തവണയാണ് കര്‍ണാടകയില്‍ ബി ജെ പി മന്ത്രിമാര്‍ ലൈംഗികാപവാദത്തിലും അശ്‌ളീല കാഴ്ചാകുടുക്കിലും പെടുന്നത്. എക്‌സൈസ് മന്ത്രി എ പി രേണുകാചാര്യ വിവാഹ വാഗ്ദാനം നല്‍കി നേഴ്‌സിനെ പീഡിപ്പിച്ചിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഭക്ഷ്യമന്ത്രിയായിരുന്ന ഹര്‍ത്താലു ഹാലപ്പ സഹപ്രവര്‍ത്തകനായ ബി ജെ പി നേതാവിന്റെ ഭാര്യയെ മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് രാജിവെച്ചത്. ഈ കേസില്‍ വിചാരണ നടക്കുകയാണ്. നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കെ മന്ത്രിമാര്‍  തന്നെ കടുത്ത ചട്ടലംഘനത്തില്‍ ഏര്‍പ്പെട്ടത് ബി ജെ പിക്ക് പോലും നീതീകരിക്കാനാവാതെ വന്നു. മൊബൈല്‍ ഫോണില്‍ അശ്‌ളീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നതും കാണുന്നതും സൈബര്‍ കുറ്റവുമാണ്. മറ്റൊരു വ്യക്തിയുടെ ഫോണില്‍നിന്ന് ഇത്തരം ചിത്രങ്ങള്‍ സ്വന്തം മൊബൈലിലേക്ക് വന്നാല്‍ വന്ന നമ്പര്‍ രേഖപ്പെടുത്തി പൊലീസില്‍ പരാതി നല്‍കണമെന്നാണ് വ്യവസ്ഥ. മന്ത്രിയെന്ന നിലയില്‍ ഈ ഉത്തരവാദിത്തം നിറവേറ്റുകയെന്നത് ഏറെ പ്രാധാന്യമുള്ളതുമാണ്.

          ഖനി അഴിമതിയുടെയും ഭൂമി കുംഭകോണത്തിന്റെയും പേരില്‍ മന്ത്രിമാരും മുഖ്യമന്ത്രി തന്നെയും ഗത്യന്തരമില്ലാതെ രാജിവെക്കേണ്ടിവന്ന സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയെ സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടക്കവെയാണ് മന്ത്രിമാര്‍ മൊബൈലില്‍ അശ്‌ളീല ദൃശ്യങ്ങള്‍ ആസ്വദിച്ചത്. ഇതുവഴി ജനാധിപത്യത്തിന്റെ ശ്രീകോവില്‍ മലിനപ്പെടുത്തിയ മന്ത്രിമാരുടെ ഈ ചെയ്തി വാര്‍ത്താ ചാനലുകള്‍ പകര്‍ത്തി സംപ്രേഷണം ചെയ്യുകയായിരുന്നു. ഇതോടെ സംസ്ഥാനമാകെ ഇളകിമറിഞ്ഞു. മന്ത്രിമാരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മൂവരുടെയും കോലം കത്തിച്ചു. അരുതാത്തതൊന്നും കണ്ടില്ലെന്ന മന്ത്രിമാരുടെ ന്യായീകരണമൊന്നും വിലപ്പോയില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല നിയമസഭാംഗത്വത്തില്‍ നിന്നുപോലും അയോഗ്യരാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോണ്‍ഗ്രസും ജനതാദള്‍ എസ്സും ശക്തമായ സമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മൂവരേയും സ്ഥിരമായി സഭയില്‍നിന്ന് പുറത്താക്കണമെന്നാണവരുടെ ആവശ്യം.

           കരഞ്ഞും കാലുപിടിച്ചും ജനങ്ങളുടെ വോട്ട് ഇരന്നുവാങ്ങി ജയിച്ചുകയറുന്നവരില്‍ അധികം പേരും കടമകള്‍ മറക്കുക മാത്രമല്ല  കൊള്ളയും കൊള്ളരുതായ്മയും  സ്ത്രീപീഡനവുമെല്ലാം നടത്തി ജനാധിപത്യത്തില്‍ പുഴുക്കുത്തുകളായി മാറുന്ന അനുഭവം അത്യന്തം ഭീതിജനകമാണ്.  പാര്‍ലമെന്റിലായാലും നിയമസഭകളിലായാലും ചര്‍ച്ചകള്‍ക്ക് ചൈതന്യം പകരാനും പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ബാധ്യതപ്പെട്ടവര്‍, സഭയില്‍ ഹാജരാവാന്‍ പോലും മടിക്കുന്നു എന്നതാണവസ്ഥ.  ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ കാര്യക്ഷമമാവണമെങ്കില്‍ അവയെകുറിച്ച് ആഴത്തില്‍ പഠിക്കാനും സമയം കണ്ടെത്തണം. എം എല്‍ എയും എം പിയും മന്ത്രിയുമൊക്കെയായാല്‍  പിന്നെ പദവികളില്‍ അഭിരമിക്കാനും അഹങ്കരിക്കാനും പറ്റുമെങ്കില്‍ വളഞ്ഞ വഴിയില്‍ കോടികള്‍ കൊയ്‌തെടുക്കാനുമാണ് മിക്കവരും സമയം കാണുന്നത്. മുടക്കം കൂടാതെ പങ്കെടുക്കുന്നവരില്‍ ചിലര്‍ക്ക്  സഭ സുഖനിദ്രക്കുള്ള ഇടം മാത്രമാണ്.

           സമൂഹത്തിലെ പൊതുവായ ധാര്‍മികത്തകര്‍ച്ചയുടെ പരിച്ഛേദമായി കര്‍ണാടക സംഭവത്തെ കാണുന്നതില്‍ തെറ്റില്ല. സാമൂഹിക ജീര്‍ണതയും സാംസ്‌കാരികാധ:പതനവും നമ്മെ എത്രമാത്രം ഗ്രസിച്ചിരിക്കുന്നുവെന്നതിന് തെളിവുകള്‍ തിരഞ്ഞ് കര്‍ണാടക വരെ പോകണമെന്നില്ല. ഇത്തരം നെറികേടുകള്‍ ആരുടെയും തറവാട്ടുവകയല്ലെന്ന് കേരളവും തെളിയിച്ചിട്ടുണ്ട്. ഭൂതകാലത്തെ സദാചാരബോധത്തില്‍ നിന്ന് ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളില്‍ പലരും എത്രയോ അകലെയാണ്. ജനങ്ങള്‍ കക്ഷിഭേദം മറന്ന്  മന്ത്രിമാരെ ഓടിച്ചിട്ട്  രാജിവെപ്പിച്ച അനുഭവവും ഇവിടെത്തന്നെയാണുള്ളത്. അങ്ങനെ നോക്കുമ്പോള്‍ കര്‍ണാടക്കാര്‍ കേരളത്തേക്കാള്‍ എത്രയോ ഭേദം. അവര്‍ ആരോപണം  വന്നപ്പോള്‍ തന്നെ രാജിവെച്ച് മാറി നിന്നല്ലോ.

           കടന്നുപോയ നേതാക്കളുടെ ജീവിതാനുഭവങ്ങള്‍ മനസ്സിലാക്കിയവരല്ല ഇപ്പോള്‍ മിക്ക രാഷ്ട്രീയകക്ഷികളുടെയും അമരത്തിരിക്കുന്നത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശത്രുക്കള്‍ വരെ മതവും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്ന കലികാലമാണിത്. അതുകൊണ്ട്  പൊള്ളുന്ന അനേകം അനുഭവങ്ങള്‍ക്ക് ഇനിയും നാം ദൃക്‌സാക്ഷികളാവേണ്ടിവരും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും സാംസ്‌കാരിക നിലവാരം താഴുകയാണ്. പദവിയുടെയും പ്രസിദ്ധിയുടെയും നെറുകയില്‍ പ്രതിഷ്ഠിക്കപ്പെടുന്നവരുടെ സാംസ്‌കാരിക നിലവാരമാണ് അഴിമതിക്കും അശ്‌ളീലതക്കും തഴച്ചുവളരാന്‍ കളമൊരുക്കുന്നത്. ഏത് അത്യാചാരവും പഥ്യമായി കരുതുന്നവരെ കുടഞ്ഞെറിയാനുള്ള ധാര്‍മികപ്രതിബദ്ധതയും പൗരബോധവും ജനങ്ങള്‍ പ്രകടിപ്പിക്കും വരെ ഇതു തുടരുക തന്നെ ചെയ്യും.

Monday, February 6, 2012

ഇത് അപ്രതീക്ഷിത വഴിത്തിരിവ്


            ഭരണകൂടവും പട്ടാളവുമെല്ലാം മര്‍ദ്ദകോപകരണമായി മാറിയ സിറിയയില്‍ ബശാറുല്‍ അസദിന്റെ സര്‍ക്കാരിനനുകൂലമായി യു എന്‍  രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്ത റഷ്യയുടെയും ചൈനയുടെയും നടപടി അങ്ങേയറ്റം അപലപനീയമായിപ്പോയി. സിറിയയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന അസദ് ഭരണകൂടത്തിന്റെ നടപടിയെ അപലപിക്കണമെന്നാവശ്യപ്പെട്ട് രക്ഷാസമിതിയിലെ ഏക അറബ് രാഷ്ട്രമായ മൊറോക്കോ കൊണ്ടുവന്ന പ്രമേയം അപൂര്‍ണവും പക്ഷപാതപരവുമെന്ന് ആരോപിച്ചാണ് ഇരുരാജ്യങ്ങളുടെയും നടപടി. എന്നാല്‍ ചൈനയുടെയും റഷ്യയുടെയും നടപടിയില്‍ ഖേദം പ്രകടിപ്പിച്ച യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഐക്യരാഷ്ട്രസഭയുടെ പങ്കിന് തുരങ്കംവെക്കുന്ന പ്രവര്‍ത്തനമാണിതെന്നാണ് അഭിപ്രായപ്പെട്ടത്.
 
            സാധാരണ ഇത്തരം ഘട്ടങ്ങളില്‍ ലോക വികാരത്തിന് വിരുദ്ധമായി വീറ്റോ അധികാരം പ്രയോഗിക്കുന്ന രാഷ്ട്രങ്ങളാണ് അമേരിക്കയും സഖ്യ ശക്തികളും. അന്നൊക്കെ റഷ്യയും ചൈനയുമെല്ലാം  ജനപക്ഷത്തായിരുന്നെങ്കില്‍ ഇത്തവണ അവര്‍ സ്വീകരിച്ച വിചിത്രമായ സമീപനം സമാധാനകാംക്ഷികളായവരെയെല്ലാം നാണിപ്പിക്കുക തന്നെ ചെയ്തു. യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, യൂറോപ്യന്‍ യൂനിയന്‍ എന്നിവരെ കൂടാതെ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍ നാഷണലും ചൈനക്കും റഷ്യക്കുമെതിരെ രംഗത്തെത്തിയിരിക്കുന്നു. ഇത്തരം ഒരു കൊള്ളരുതായ്മക്ക് കൂട്ടുനില്‍ക്കാന്‍ പറയുന്ന കാരണങ്ങള്‍ എന്തായാലും ആഗോള സമൂഹത്തിന്റെ കണ്ണില്‍ മാപ്പര്‍ഹിക്കാത്ത മഹാപരാധമാണ് ഇരുരാജ്യങ്ങളും അനുവര്‍ത്തിച്ചത്.

            നീണ്ട നാലുപതിറ്റാണ്ടായി സോഷ്യലിസം മറയാക്കി ശിയാ വംശീയതയുടെ തണലില്‍ ബശാറുല്‍ അസദും പിതാവ് ഹാഫിസുല്‍ അസദും സിറിയയില്‍ സ്വേച്ഛാധിപത്യവാഴ്ച നടത്തുന്നു. ഒരുവര്‍ഷം മുമ്പ് ടുണീഷ്യയില്‍ മുല്ലപ്പൂ വിപ്‌ളവത്തില്‍ പ്രസിഡണ്ട് സൈനുല്‍ ആബ്ദീന്‍ ബിന്‍ അലി അധികാരം ഒഴിയുകയും ഈജിപ്തില്‍ മൂന്നുപതിറ്റാണ്ട് പിന്നിട്ട ഹുസ്‌നി മുബാറക്ക് യുഗത്തിന് തിരശ്ശീല വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിറിയന്‍ ജനത അസദിനെതിരെ തെരുവിലിറങ്ങിയത്. ഏകാധിപത്യ ഭരണകൂടങ്ങളുടെ പതനമായിരുന്നു എല്ലായിടത്തും ജനങ്ങളുടെ ആഗ്രഹം. അധികാരം കുടുംബസ്വത്താക്കിയ അസദിന്റെ കിങ്കരന്മാര്‍ക്ക് ദഹിക്കുന്നതായിരുന്നില്ല ആ പ്രക്ഷോഭം. സിറിയയിലും രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക, നാല് പതിറ്റാണ്ടായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിക്കുക,  രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു സമരക്കാര്‍ ആദ്യം ഉന്നയിച്ചത്.  അടിയന്തരാവസ്ഥ പിന്‍വലിക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്‌തെങ്കിലും പ്രക്ഷോഭകര്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് കൈക്കൊണ്ടത്. ജനാധിപത്യം പുനസ്ഥാപിച്ചുകിട്ടുന്നതിന് രംഗത്തിറങ്ങിയ സ്വന്തം ജനതയെ ബോമ്പും തോക്കും ഉപയോഗിച്ച് അടിച്ചമര്‍ത്താനും തുടങ്ങി. ഇതുവരെ അയ്യായിരത്തിലേറെ പേര്‍ സിറിയയില്‍ കൊലചെയ്യപ്പെട്ടു.  പ്രക്ഷോഭം അരങ്ങേറിയ പ്രദേശങ്ങളിലെല്ലാം സായുധ സജ്ജരായ സൈനികവ്യൂഹങ്ങള്‍ പ്രക്ഷോഭകരെ നേരിടാന്‍ ജാഗ്രത പാലിക്കുന്നു. ബശ്ശാര്‍ അധികാരത്തില്‍ തുടരുവോളം രാജ്യത്ത് ജനാധിപത്യം പുലരില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് അദ്ദേഹം അധികാരമൊഴിയണമെന്ന ആവശ്യം യു എന്‍ രാജ്യങ്ങള്‍ക്കിടയിലും ശക്തമായത്. യു എന്‍ രക്ഷാസമിതിയിലെ 13 രാഷ്ട്രങ്ങളും ഈ ആവശ്യത്തിനും അറബ് സമാധാന പദ്ധതിക്കും പിന്തുണ നല്‍കിയിരിക്കുന്നു.

               സിറിയയില്‍ തുടരുന്ന കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം പ്രമേയം പരാജയപ്പെടുത്തിയ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നാണ് സിറിയന്‍ നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. സിറിയന്‍ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളും ഇതുവഴി അട്ടിമറിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല അസദ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വീറ്റോ പ്രോത്സാഹനമാവുകയും ചെയ്യും.

             സിറിയയില്‍ ബശറുല്‍ അസദിനെ കുറ്റപ്പെടുത്തി രക്ഷാസമിതിയില്‍ പ്രമേയം പാസാക്കാന്‍  അമേരിക്കയും കൂട്ടാളികളും നടത്തിയ ശ്രമം പരാജയപ്പെടുത്തിയെന്നാണ് റഷ്യയുടെയും ചൈനയുടെയും ന്യായം. പാശ്ചാത്യപിന്തുണയോടെയാണ് അവിടെ വിമതകലാപം ശക്തമായതെന്ന് പ്രചരിപ്പിക്കുന്ന റഷ്യയും ചൈനയും സത്യത്തില്‍ ആഗോള സമൂഹത്തെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.  റഷ്യയും ചൈനയും സ്വീകരിക്കുന്നത്. നിലവിലുള്ള പ്രതിസന്ധിയെ മൂര്‍ഛിപ്പിക്കാന്‍ മാത്രമേ ഈ സമീപനം ഉപകരിക്കുകയുള്ളൂ.

           സിറിയന്‍ സര്‍ക്കാരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍  സംഘര്‍ഷം തടയാന്‍ വീറ്റോ ഉപകരിക്കുമെന്ന ന്യായം  ആരും വിശ്വസിക്കുകയില്ല. പ്രമേയം വീറ്റോ ചെയ്തതുകൊണ്ട് സിറിയയില്‍ ലിബിയ ആവര്‍ത്തിക്കാനുള്ള സാധ്യത തടയപ്പെട്ടു എന്ന് ചിന്തിക്കുന്നതിലും അര്‍ഥമില്ല. സിറിയയുമായുള്ള നയതന്ത്രബന്ധം എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. റഷ്യയുടെയും ചൈനയുടെയും സാധനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നാണ് ജോര്‍ദാനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ആവശ്യപ്പെടുന്നത്.

             അമേരിക്കയാകട്ടെ സാമ്പത്തികമടക്കം സിറിയക്കെതിരെയുള്ള ഉപരോധം ശക്തമാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. സിറിയയെ നയിക്കാനുള്ള അവകാശം അസദിന് നഷ്ടപ്പെട്ടുവെന്ന് യു എസ് പ്രസിഡണ്ട് ബരാക് ഒബാമ പ്രസ്താവിക്കുകയുണ്ടായി. ഇന്ത്യയാകട്ടെ പ്രമേയത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. 

               സിറിയന്‍ സര്‍ക്കാരിനനുകൂലമായി റഷ്യയും ചൈനയും ഇത് രണ്ടാംതവണയാണ് പ്രമേയം വീറ്റോ ചെയ്യുന്നത്. ജനങ്ങളെ കൊന്നൊടുക്കുന്നതില്‍നിന്ന് അസദ് ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള യു എന്‍ ഇടപെടലിനുള്ള സാധ്യതയാണ് വീറ്റോ വഴി കൊട്ടിയടക്കപ്പെട്ടത്. പ്രക്ഷോഭക തലസ്ഥാനമായ ഹോംസില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ട ദിവസം തന്നെയാണ് അസദിന് റഷ്യയും ചൈനയും പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയതും. അസദ് അനുകൂലവീറ്റോ സിറയിയിലും മറ്റ് അറബ് രാജ്യങ്ങളിലും റഷ്യ വിരുദ്ധ വികാരം സൃഷ്ടിക്കാനേ ഉപകരിക്കൂ.

Related Posts Plugin for WordPress, Blogger...