Saturday, November 16, 2013

മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും


                                      ജാഫര്‍ അത്തോളി
      ഇസ്‌ലാമിന്റെ ഉദയം മുതല്‍ തന്നെ  സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ സജീവ പങ്കാളിത്തം വഹിച്ചവരാണ് കേരള മുസ്‌ലിംകള്‍. എന്നാല്‍ പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ആധിപത്യങ്ങള്‍ക്ക് കീഴില്‍ അവര്‍ക്ക് പീഡനകാലമായിരുന്നു. വൈദേശികാധിപത്യത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ മുസ്‌ലിംകള്‍ക്ക് നിരന്തര പോരാട്ടങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും ചരിത്രമാണ് അയവിറക്കാനുള്ളത്.  സ്വാഭാവികമായും മുസ്‌ലിം സമുദായം സമസ്ത മേഖലകളിലും മുന്‍നിരയില്‍ നിന്ന് പുറന്തള്ളപ്പെട്ടു. ഭാഷയുടെയും സാഹിത്യത്തിന്റെയും കാര്യത്തിലും ദൃശ്യമായിരുന്നു ഈ അധോഗതി. നിരക്ഷരതയും യാഥാസ്ഥിതിക മതസമീപനവും വിദ്യാഭ്യാസത്തോടു പോലും അവജ്ഞ ജനിപ്പിക്കാന്‍ കാരണമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ അവസ്ഥ തുടര്‍ന്നു. ക്രൈസ്തവര്‍ പള്ളികളും പള്ളിക്കൂടങ്ങളും വാര്‍ത്താവിനിമയോപാധികളും വിദ്യാഭ്യാസ പുരോഗതിക്കും മിഷനറി പ്രവര്‍ത്തനത്തിനും ഉപയോഗിച്ചപ്പോള്‍ മുസ്‌ലിം ജനസാമാന്യം എല്ലാറ്റില്‍നിന്നും പുറംതിരിഞ്ഞു നടക്കുകയായിരുന്നു.

     19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെയാണ് മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകിരണങ്ങള്‍ കേരളത്തില്‍ കണ്ടുതുടങ്ങിയത്. പരമ്പരാഗത മതവിജ്ഞാനത്തോടൊപ്പം ലോകവിജ്ഞാനവും   സിദ്ധിച്ച ഏതാനും പണ്ഡിതന്മാര്‍ മുസ്‌ലിം സമുദായത്തെ സമുദ്ധരിക്കാന്‍ മുമ്പോട്ടുവന്നു. പ്രസ്തുത ശ്രമങ്ങള്‍ യാഥാസ്ഥിതിക പുരോഹിതന്മാരുടെ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തി.  അതിനാല്‍ സമുദായത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ പടപൊരുതിയ  മാധ്യമങ്ങളായിരുന്നു ആദ്യകാല മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍. മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടം വിശദമായ പഠനത്തിനു ഇതുവരെ വിധേയമായിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങള്‍ വെച്ചു  പ്രഥമ മുസ്‌ലിം ആനുകാലികം 'കേരള ദീപകം' ആണ്.  'സത്യപ്രകാശം' എന്ന പേരില്‍ പത്തുവര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ വാര്‍ത്താ വാരികയാണ് രണ്ടാമത്തേത്. മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ മലയാളത്തിന്റെയും അറബി മലയാളത്തിന്റെയും രണ്ടു കൈവഴികള്‍ സമാന്തരമായി വികസിച്ചുവന്നതായി കാണാം. മലയാളഭാഷയെ അന്യമായി, ആര്യഭാഷയായി കണ്ടിരുന്ന ഒരു സമൂഹത്തില്‍ ആശയവിനിമയത്തിന്റെ മാധ്യമമായി അറബി-മലയാള ലിപി ഉരുത്തിരിഞ്ഞുവന്നത് സ്വാഭാവികം.  എന്നാല്‍ കാലക്രമേണ മലബാറിലെ മാപ്പിളശൈലി  മലയാള ഭാഷക്ക് വഴിമാറി.

       സനാഉല്ല മക്തിതങ്ങള്‍ക്ക് (1847-1912) മുസ്‌ലിം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അദ്വിതീയമായ സ്ഥാനമാണുള്ളത്. ബഹുഭാഷാ പാണ്ഡിതനായിരുന്ന  അദ്ദേഹം സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചാണ്  സമുദായ സേവനത്തിനും പത്രപ്രവര്‍ത്തനത്തിനും ഇറങ്ങിത്തിരിച്ചത്.  അറബി-മലയാളം ലിപിയില്‍ മക്തിതങ്ങള്‍  രണ്ടു ആനുകാലികങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. 'പരോപകാരി' എന്ന പേരില്‍ കൊച്ചിയില്‍നിന്നും കോഴിക്കോട്ടുനിന്നും മറ്റൊരു മാസികയും പുറത്തിറക്കി. 'തുര്‍ക്കി സമാചാരം' എന്ന   സായാഹ്നപത്രം ഇറക്കാനുള്ള സാഹസവും അദ്ദേഹം കാണിച്ചു. തുര്‍ക്കി ഖിലാഫത്തിനെ കുറിച്ച വാര്‍ത്തകള്‍ യഥാസമയം വായനക്കാര്‍ക്ക് എത്തിക്കുകയായിരുന്നു  പത്രത്തിന്റെ ലക്ഷ്യം.
മലയാള പത്രപ്രവര്‍ത്തന രംഗത്തെ ചിരസ്മരണീയനാണ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി (1873-1932). പ്രശസ്തമായ സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ. 1905ല്‍ സ്ഥാപിച്ച ആ പത്രത്തിന്റെ പത്രാധിപരായിരുന്നു കെ രാമകൃഷ്ണപിള്ള എന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അന്ന് ഇത്തരമൊരു പത്രം മലയാളക്കരയില്‍  ഉണ്ടായിരുന്നില്ല. വഞ്ചിനാട് വാണ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെയും ദിവാന്‍ സര്‍ സി പിയുടെയും ജനദ്രോഹനയങ്ങള്‍ക്കും ദുഷ്‌ചെയ്തികള്‍ക്കുമെതിരെ പടവാളിന്റെ മൂര്‍ച്ചയോടെ സ്വദേശാഭിമാനി പൊരുതി.  ഗത്യന്തരമില്ലാതെ രാജാവ് പത്രം നിരോധിക്കുകയും പത്രാധിപരെ നാടുകടത്തുകയും ചെയ്തു. പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടി. 1957ല്‍ അധികാരത്തില്‍ വന്ന  കമ്യൂണിസ്റ്റ്  ഗവണ്‍മെന്റാണ് മൗലവി കുടുംബത്തിനു പ്രസ് തിരിച്ചുനല്‍കിയത്.
  
       സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് പത്രാധിപരായി 1924ല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതാണ് 'അല്‍ അമീന്‍'. സ്വാതന്ത്ര്യസമരത്തിലെ മുസ്‌ലിം പങ്കാളിത്തം അല്‍ അമീന്‍ ശക്തമായി പ്രതിഫലിപ്പിച്ചു.  1934ല്‍ തലശ്ശേരിയില്‍നിന്ന് ആഴ്ചപ്പതിപ്പായി തുടങ്ങി  ദിനപത്രമായി വളര്‍ന്ന ചന്ദ്രികയാണ്  ദീര്‍ഘകാലം നിലനിന്ന മുസ്‌ലിം പ്രസിദ്ധീകരണം. മത നവോത്ഥാനത്തില്‍ ഊന്നിനിന്ന മറ്റ് മുസ്‌ലിം പ്രസിദ്ധീകരണങ്ങളില്‍നിന്ന് വ്യത്യസ്തമായി സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളിലാണ് പത്രവും വാരികയും ശ്രദ്ധ കേന്ദ്രീകരിച്ചത്.  സമുദായത്തെ ഐശ്വര്യത്തിന്റെ പച്ചപ്പിലേക്കും മതേതരബോധത്തിലേക്കും വഴി നടത്താന്‍ സീതിസാഹിബും കെ എം മൗലവിയും സത്താര്‍ സേട്ടുവും ഇ കെ മൗലവിയും മുഹമ്മദ് മൗലവിയും  സ്ഥാപിച്ച  ചന്ദ്രിക പക്ഷെ വിവേകശൂന്യമായ വികാരങ്ങള്‍ക്ക് എരിവ് പകരാനാണ് ഇപ്പോള്‍  ഉപയോഗിക്കുന്നതെന്ന് മാത്രം.

               കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ മാസികയാണ് 1929 ല്‍  പ്രസിദ്ധീകൃതമായ'നിസാഉല്‍ ഇസ്‌ലാം'. അക്ഷരങ്ങളില്‍ അഗ്നികൊളുത്തിയ ആദ്യത്തെ പത്രാധിപയായിരുന്നു പത്തനാംതിട്ടക്കാരിയായ ഹലീമ ബീവി. 75 വര്‍ഷം മുമ്പ് കേരളത്തില്‍ ഒരു മുസ്‌ലിം സ്ത്രീ പത്രപ്രവര്‍ത്തകയും പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായി ചരിത്രത്തില്‍ ഇടം നേടിയെന്നത്  വിസ്മയകരമായി തോന്നാം. സ്ത്രീകള്‍ക്ക് അക്ഷരങ്ങള്‍ വിലക്കപ്പെടുകയും പൊതുജീവിതത്തില്‍ പ്രവേശിക്കുന്നതു പോകട്ടെ വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നതു പോലും  തടയുകയും ചെയ്ത കാലത്താണ് എഡിറ്റര്‍, പ്രിന്റര്‍, പബ്‌ളിഷര്‍, കമ്പോസര്‍ തുടങ്ങി എല്ലാ ചുമതലകളും സ്വയം നിര്‍വഹിച്ച് പത്രമിറക്കാനുള്ള സാഹസികത ഹലീമ പ്രകടിപ്പിച്ചത്. സ്വന്തം ഭൂമിയും കിടപ്പാടവും അതിനു വേണ്ടി അവര്‍ക്ക് വില്‍ക്കേണ്ടിവന്നു. കൂടാതെ 'മുസ്‌ലിം വനിത', 'ആധുനിക വനിത' എന്നീ മാസികകളും ഭാരത ചന്ദ്രിക ആഴ്ചപ്പതിപ്പും ദിനപത്രവും നടത്തി അവര്‍ ചരിത്രത്തില്‍ ഇടം നേടി.

          അല്‍ മുര്‍ശിദ്, അല്‍ ഇത്തിഹാദ്, അല്‍ മനാര്‍, അല്‍ ഇസ്‌ലാഹ്, അല്‍ ബയാന്‍, അല്‍ മുഅല്ലിം, ഹിദായത്തുല്‍ ഇഖ്‌വാന്‍ എന്നിങ്ങനെ അറബി-മലയാളത്തിലും അന്‍സാരി, ഇസ്‌ലാം ദീപം, കേരള ചന്ദ്രിക, കേരളപ്രഭ, ഖിലാഫത്ത് പത്രിക, കൊച്ചിന്‍ മെയില്‍, മലബാര്‍ ഇസ്‌ലാം, മാപ്പിള റവ്യൂ, മലബാരി, യുവകേരളം, മിത്രം, സര്‍ഗം, സുബോധിനി, പൗരശക്തി, പ്രകാശം ചിന്തകന്‍, ഉജ്ജീവനം തുടങ്ങി 50 ഓളം പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലും മുസ്‌ലിംകളുടേതായി കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പലതും അല്പായുസ്സായിരുന്നു. ചിലത് പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിനിടയില്‍ കടപുഴകി വീഴുകയും ചെയ്തു.

        വാരികകളുടെയും മാസികകളുടെയും ദിനപത്രങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല ചാനലുകളുടെ കാര്യത്തിലും മുസ്‌ലിംകള്‍ ഇപ്പോള്‍ അത്രയൊന്നും ദരിദ്രമല്ല. മാധ്യമം, സിറാജ്, വര്‍ത്തമാനം, തേജസ് തുടങ്ങിയ ദിനപത്രങ്ങളും മീഡിയ വണ്‍, ദര്‍ശന എന്നീ ചാനലുകളും പ്രബോധനം, സത്യധാര, ശബാബ്, വിചിന്തനം, രിസാല, പുടവ തുടങ്ങി നിരവധി വാരികകളും വിവിധ സംഘടനകളുടേതായി നിലവിലുണ്ട്. ഒരു ദിനപത്രം എങ്ങനെയായിരിക്കണമെന്നതിന് മികച്ച ഉദാഹരണമാണ് മാധ്യമം.

          സമുദായത്തില്‍ അഭ്യസ്തവിദ്യരുടെ എണ്ണം കുറവും അതില്‍ തന്നെ പത്രം വായിക്കുന്നവരുടെ എണ്ണം വളരെ കുറവും ആയിരുന്നു. അതുകൊണ്ടാവാം മുസ്‌ലിം പ്രശ്‌നങ്ങള്‍ നമ്മുടെ  ദേശീയപത്രങ്ങളില്‍ മാത്രമല്ല കുത്തക മലയാളപത്രങ്ങളിലും സജീവ ചര്‍ച്ചാ വിഷയമാകാതിരുന്നത്. പകരം മുസ്‌ലിംവിരുദ്ധ വാര്‍ത്തകള്‍ക്ക് അമിതപ്രാധാന്യം സിദ്ധിക്കുകയും ചെയ്തു. മുറാദാബാദിലും ജാംഷെഡ്പൂരിലും ഭീവണ്ടിയിലും താനയിലും അഹമ്മദബാദിലും അസമിലും ഹൈദരബാദിലും മുമ്പൈയിലും മറ്റും അരങ്ങേറിയ വര്‍ഗീയകലാപങ്ങള്‍ എവിടെയും ചര്‍ച്ചാവിഷയം പോലുമായില്ല. പത്രങ്ങള്‍ മതന്യൂനപക്ഷങ്ങളെ അവഗണിച്ചു എന്ന് പറയുന്നില്ല. വന്‍കിട പത്രങ്ങള്‍ക്ക് തങ്ങളുടെ വരിക്കാരെയും വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ അങ്ങനെ ചെയ്യേണ്ടിവന്നിരിക്കാം.  ആ ശൈലിക്ക് പറയത്തക്ക മാറ്റമൊന്നും പക്ഷെ ഇന്നും സംഭവിച്ചിട്ടില്ല. ഇസ്‌ലാമോഫോബിയയുടെ പ്രേതം മാധ്യമരംഗത്ത്  കലശലാണല്ലോ.

        പരിമിതികള്‍ ഏറെ ഉണ്ടെങ്കിലും സാമ്രാജ്യത്വത്തിനെതിരെ ശബ്ദിക്കുന്നതില്‍ മുസ്‌ലിം പത്രങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എക്കാലത്തും സ്വീകരിച്ചത്. വെള്ളക്കാരുടെ കോളനിവാഴ്ചക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതിയതിന്റെ ഊര്‍ജം നെഞ്ചേറ്റുന്നവരെന്ന നിലയില്‍ അവര്‍ നടത്തുന്ന എല്ലാ പ്രസിദ്ധീകരണങ്ങളിലും അതിന്റെ നിശിതമായ അലയൊലികള്‍ കാണാം.  
          പ്രവാസികളുടെ പ്രശ്‌നങ്ങള്‍  അര്‍ഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിക്കുന്നതിലും   വിദേശവാര്‍ത്തകള്‍  ജനങ്ങളിലെത്തിക്കുന്നതിലും    മുസ്ലിം പത്രങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍.  പ്രവാസികളുടെ തൊഴിലും വേതനവും ആരോഗ്യവും മറ്റ് ജീവിതസൗകര്യങ്ങളും ഉറപ്പുവരുത്താനും അവരുടെ യാത്രാദുരിതങ്ങള്‍ പരിഹരിക്കാനും  മാധ്യമശ്രദ്ധ കൂടിയേ തീരൂ.  കേരളത്തിലും കേന്ദ്രത്തിലും പ്രവാസി മന്ത്രിമാരുണ്ട്. നോര്‍ക്കെയുണ്ട്. പ്രവാസിക്ഷേമ പദ്ധതികളുണ്ട്. വര്‍ഷംതോറും പ്രവാസി ഭാരതീയ ദിവസ് കെങ്കേമമായി കൊണ്ടാടാറുമുണ്ട്.  ഗള്‍ഫുകാരന്റെ ആതിഥ്യവും പാരിതോഷികങ്ങളും സ്വീകരിക്കുക, പ്രശംസകൊണ്ട് പൊതിയുക എന്നതിലപ്പുറം പ്രവാസികളുടെ സങ്കടങ്ങള്‍  തീര്‍ക്കാന്‍ മാത്രം ആരുമില്ല. നിതാഖാത്ത് ചുഴലിയായി വീശുമ്പോള്‍ കാത്തുരക്ഷിക്കാന്‍ മലിക്കുല്‍ ജബ്ബാറായ രാജസയ്യിദായ അല്ലാഹു തന്നെ വേണ്ടിവരുമെന്നു മാത്രം. 

           1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ രാജ്യത്തെ ഒട്ടമിക്ക ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളും ഫലത്തില്‍ ഫാസിസ്റ്റ് പക്ഷത്തായിരുന്നുവല്ലോ. വിശിഷ്യ ദേശീയപത്രങ്ങള്‍. അതുവരെ  മസ്ജിദിനു വേണ്ടി ശബ്ദിച്ച ചില മുസ്‌ലിം പത്രങ്ങള്‍ പോലും കളംമാറ്റി ചവിട്ടിയപ്പോള്‍ അമ്പരപ്പുതോന്നി.  പള്ളി തകര്‍ക്കപ്പെട്ടതില്‍ ദു:ഖിച്ച ഇന്ത്യന്‍ മുസ്‌ലിംകളെ അക്രമികളായി മുദ്രകുത്തി. പള്ളി തകര്‍ത്തവരെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കി അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനാവട്ടെ ചെറുവിരല്‍ അനക്കിയതുമില്ല.

         ബോമ്പെ ഭീകരാക്രണത്തിലെ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടി. പിടിയിലായ പാക്കിസ്ഥാന്‍ സ്വദേശി അജ്മല്‍ കസബിനെ തൂക്കിലേറ്റി.പാര്‍ലമെന്റ് ആക്രമണക്കേസിലെ അവശേഷിച്ച പ്രതിക്കും കോടതി വധശിക്ഷ നല്‍കി. എന്നാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 22 വര്‍ഷമായി. ഇന്ത്യക്കകത്തും പുറത്തുമുള്ള ദൃശ്യമാധ്യമങ്ങള്‍ രംഗം പകര്‍ത്തിയിരുന്നു. പട്ടാളത്തിന്റെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ നടന്ന സംഭവത്തില്‍ ഒരു പ്രതി പോലും ശിക്ഷിക്കപ്പെട്ടില്ല. ഗുജറാത്ത് കലാപത്തില്‍ രണ്ടായിരത്തിലേറെ പേരാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ കശാപ്പുചെയ്യപ്പെട്ടത്. സംഭവത്തിനു ശേഷം  മാധ്യമങ്ങളധികവും മൗനികളായി. നരേന്ദ്രമോഡിയെന്ന കൊലപാതകിയെ തുറന്നുകാട്ടുന്നതിനു പകരം  പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ മത്സരിക്കുകയാണിന്നവര്‍. 

     എഴുപതുകളില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും അതിന്റെ മറവില്‍ തുര്‍ക്കുമാന്‍ഗേറ്റിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അതിക്രമങ്ങള്‍ അരങ്ങേറിയപ്പോഴും ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. 
                          വിശ്വാസങ്ങളും പാരമ്പര്യങ്ങളും മാധ്യമസങ്കല്‍പങ്ങളും  ശിഥിലമാവാന്‍ തുടങ്ങിയത് യഥാര്‍ഥത്തില്‍ അടിയന്തരാവസ്ഥകാലത്താണ്. പവിത്രമെന്ന്  കരുതപ്പെട്ട ഭരണഘടനയും നിയമവാഴ്ചയും വ്യക്തിസ്വാതന്ത്ര്യവും എല്ലാം അട്ടിമറിച്ച് ഒറ്റയാള്‍ ഭരണം സ്ഥാപിക്കപ്പെട്ടത് ഒറ്റ രാത്രി കൊണ്ടായിരുന്നുവല്ലോ. രണ്ടുകൊല്ലം നീണ്ടുനിന്ന സ്വേഛാധിപത്യം നമ്മുടെ ദേശീയനന്മകളെ മുച്ചൂടും തുടച്ചുനീക്കി. ഭരണഘടനയുടെ പരമാധികാരം പുനസ്ഥാപിക്കപ്പെട്ടെങ്കിലും പഴയ അന്തസ്സും അന്തരീക്ഷവും വീണ്ടെടുക്കാനായില്ല. ഒരു തരം വിശ്വാസരാഹിത്യവും  നിന്ദാശീലവും ജനമനസ്സുകളില്‍ സ്ഥാനംപിടിച്ചു. എങ്ങനെയെങ്കിലും സ്വന്തം കാര്യം നേടുക എന്ന  മനോഭാവം രാജ്യത്തുടനീളം വ്യാപിച്ചു. രാഷ്ട്രീയപാര്‍ടികള്‍  വോട്ടിനും അധികാരത്തിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരായി. പത്രപ്രവര്‍ത്തകരധികവും കമിറ്റഡ് ജര്‍ണലിസ്റ്റുകളുമായി.

           പിന്നോക്ക വിഭാഗങ്ങളുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് യാഥാര്‍ഥ്യമാക്കിയതിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്ന പ്രധാനമന്ത്രിയാണ് വി പി സിംഗ്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളില്‍ പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിച്ച മണ്ഡല്‍ കമ്മീഷനെ അകമഴിഞ്ഞ് അംഗീകരിക്കാനല്ല അതിനെതിരെ ഉയര്‍ന്ന സവര്‍ണ സമരങ്ങളെ ഉയര്‍ത്തിക്കാട്ടാനാണ് ദേശീയ മാധ്യമങ്ങള്‍ ശ്രമിച്ചത്. 

          ഷാബാനു ബീഗം കേസ് തികട്ടി വരുന്നു. മുസ്‌ലിം ശരീഅത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കേസാണത്. വിവാഹമോചിതക്ക് അര്‍ഹമായ നഷ്ടപരിഹാരത്തിന്  അവകാശമുണ്ടെന്ന  ഖുര്‍ആന്‍ നിര്‍ദേശമാണ് വിധിയില്‍ കോടതി ചൂണ്ടിക്കാണിച്ചത്. അങ്ങനെയൊരു സൂക്തം വിശുദ്ധ ഗ്രന്ഥത്തിലുണ്ടെന്ന കാര്യം മതപണ്ഡിതന്മാര്‍  മനസ്സിലാക്കിയത് അപ്പോഴാണ്. മാധ്യമങ്ങള്‍ കേടതിവിധിക്കൊപ്പം നിന്നു.  പുരോഗമന  പ്രസ്ഥാനങ്ങള്‍ കോടതിവിധിയെ സ്വാഗതം ചെയ്തപ്പോള്‍  ചില മുസ്‌ലിം മതസംഘടനകള്‍  ചോദ്യംചെയ്തു. മുസ്‌ലിം സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്ന കോടതിവിധിയെ അവഹേളിക്കുക വഴി ഇസ്ലാം സ്ത്രീവിരുദ്ധമെന്ന സന്ദേശമാണ് മതപൗരോഹിത്യം ഇതുവഴി പകര്‍ന്നു നല്‍കിയത്.

              ഇശ്‌റത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളയുമടക്കം നാലുപേരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് നിര്‍ദേശിച്ചതു കോടതിയാണ്. ഗുജറാത്തിലും ദല്‍ഹിയിലുമെല്ലാം ഇക്കാലയളവിലുണ്ടായ ഇത്തരം ഏറ്റുമുട്ടലുകളെല്ലാം പൊലീസിന്റെ സൃഷ്ടിയായിരുന്നു. എന്നാല്‍   ആ സത്യം കിളച്ചെടുക്കാന്‍ നമ്മുടെ ്‌കോടതിവിധി വരുന്നതുവരെ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും കഴിയാതെ പോയി. മഹാരാഷ്ട്രയിലെ മലേഗാവ് നഗരത്തില്‍ 2006ല്‍ 37 പേര്‍ കൊല്ലപ്പെട്ട  ഭീകരമായ ബോമ്പാക്രമണത്തിനുത്തരവാദികള്‍ മുസ്‌ലിംകളല്ലെന്നും ഹിന്ദുത്വശക്തികളാണെന്നും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ ഐ എ കണ്ടെത്തുന്നതുവരെ മാധ്യമങ്ങള്‍ അവരുടെ ധര്‍മം നിര്‍വഹിച്ചില്ല. പൊലീസും പത്രങ്ങളും ആദ്യം വിരല്‍ചൂണ്ടിയതു  മുസ്‌ലിംകള്‍ക്കെതിരെയായിരുന്നു. മക്കാ മസ്ജിദ്, അജ്മീര്‍, സംജോത എക്‌സപ്രസ് തുടങ്ങിയ സ്‌ഫോടനങ്ങളിലും ഇതു തന്നെ സംഭവിച്ചു. കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടും ജയിലിലടക്കപ്പെട്ട നിരപരാധികളെ തുറന്നുവിട്ടില്ല.

             ശിവസേന നേതാവ് ബാല്‍താക്കറെ മരിച്ചപ്പോള്‍ മുംബൈ നഗരത്തില്‍ ബന്ദാചരിച്ചതിനെതിരെ  ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ടു പെണ്‍കുട്ടികളെ പൊലീസ് അറസ്റ്റുചെയ്യുകയുണ്ടായി. ബന്ദിനെതിരെ ഷഹീന്‍ ദാദ എഴുതിയ വാചകങ്ങള്‍ ഒട്ടും പ്രകോപനപരമായിരുന്നില്ല.  അറസ്റ്റിനെതിരെ ഇന്ത്യയൊട്ടുക്കും പ്രതിഷേധം അലയടിച്ചു. പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കാട്ജു പെണ്‍കുട്ടികളുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും റദ്ദാക്കിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും  മുന്നറിയിപ്പ് നല്‍കി. കുട്ടികളില്‍ ഒരാള്‍ മലയാളിയായിരുന്നിട്ടും  മലയാള പത്രങ്ങള്‍ ഈ വിഷയത്തില്‍ മുഖംതിരിച്ചകളഞ്ഞു. ബാല്‍ താക്കറെ മരിമരിച്ചപ്പോള്‍ അപദാനങ്ങള്‍ വാനോളം വാഴ്ത്തിയ  പത്രങ്ങള്‍ ഈയൊരു നിലപാട് സ്വീകരിച്ചതില്‍ അത്ഭുതമൊന്നും തോന്നിയില്ല.  എല്ലാ ക്രൂരതകളും ആസൂത്രണം ചെയ്യുന്നതാരാണെന്ന് നന്നായറിയുന്നത് നമ്മുടെ മാധ്യമങ്ങള്‍ക്കാണ്. ഗുജറാത്തില്‍, കശ്മീരില്‍, മണിപ്പൂരില്‍, മുസഫര്‍ നഗറില്‍, ഛത്തീസ്ഗഡില്‍, നാഗാലാണ്ടില്‍, ഒഡീഷയില്‍. എല്ലായിടത്തും ആദിവാസികള്‍, ദലിതര്‍, മുസ്‌ലിംകള്‍ , അവശ ക്രൈസ്തവര്‍ എന്നിങ്ങനെ ഇരകള്‍ പലതാണെങ്കിലും വേട്ടക്കാര്‍ ഒന്നുതന്നെ. 

         ദൃശ്യമാധ്യമങ്ങളുടെ കാലികപ്രസക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു മുംബൈയില്‍ 195 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം. 60 മണിക്കൂര്‍ നീണ്ട ആക്രമണം 60 മണിക്കൂറും ദൃശ്യമാധ്യമങ്ങള്‍ ലൈവായി  അവതരിപ്പിച്ച് നടുക്കി, കരയിപ്പിച്ച് പ്രക്ഷോഭിപ്പിച്ച് പ്രേക്ഷകരോടുള്ള പ്രതിബദ്ധത തെളിയിച്ചു. വാര്‍ത്തകള്‍ എന്നും മനുഷ്യന്റെ ജീവവായുവാണ്. അറിയാനുള്ള അവകാശം ഫണ്ടമെന്റല്‍ റൈറ്റ്‌സില്‍ ഉള്‍പ്പെടുത്തിയതു തന്നെ ഈ ജീവധാരണ ഉപാധിയുടെ പ്രസക്തി ഉള്‍ക്കൊണ്ടാണ്. നിയമസംവിധാനവും ജുഡീഷ്യറിയും ഉണ്ടെങ്കിലും മാധ്യമജാഗ്രത തന്നെയാണ് നീതി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ ഫോര്‍ത്ത് എസ്റ്റേറ്റായത്.

         മതഭീകരതയുടെ ഇരയായി നാടുകടത്തപ്പെട്ട മഹാനായ ചിത്രകാരനായിരുന്നുവല്ലോ എം എഫ് ഹുസൈന്‍. ജനിച്ച മണ്ണിലേക്ക് മടങ്ങിവരാന്‍ അഗാധമായി മോഹിച്ചപ്പോഴും ഒരു കൈ സഹായം ആരില്‍നിന്നും  ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട അദ്ദേഹത്തിനു ലഭിച്ചില്ല.  അദ്ദേഹത്തിന്റെ അമൂല്യമായ ചിത്രങ്ങള്‍ മുഴുവന്‍ ചുട്ടെരിക്കപ്പെട്ടു.  വീടാക്രമിച്ചു. ഹുസൈനെതിരെ രാജ്യാന്തര കാമ്പയിന്‍  സംഘടിപ്പിച്ചു. വധഭീഷണി മുഴക്കി.  ആരെയും അപമാനിക്കാന്‍  ഹുസൈന്‍ മന:പൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടും  ഫാസിസ്റ്റുകള്‍ പിന്തിരിഞ്ഞില്ല.  ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നാടുവിട്ട് ഖത്തറില്‍ അഭയംതേടി. അവസാനം  വിദേശിയായി, പ്രവാസിയായി ഗള്‍ഫിന്റെ മണ്ണില്‍ ഒടുങ്ങിയപ്പോള്‍ നാണംകെട്ടത് ഭാരതത്തിലെ 120 കോടി ജനങ്ങളാണ്. നമ്മുടെ മാധ്യമങ്ങളും സര്‍ക്കാരും ഹുസൈനൊപ്പം നിന്നിരുന്നുവെങ്കില്‍ ലോകം ആദരിച്ച  ആ മഹപ്രതിഭക്ക് ഈ ഗതി വരില്ലായിരുന്നു.
  
      ലൗ ജിഹാദെന്ന അടിസ്ഥാനരഹിതവും എന്നാല്‍ സ്‌ഫോടനാത്മകവുമായ ആരോപണം സംഘ്പരിവാര്‍ കരുപ്പിടിപ്പിച്ചെടുത്തിട്ട് നാളേറെയായില്ല. അതേറ്റെടുക്കാനും മാധ്യമങ്ങളുണ്ടായി. കേരളകൗമുദിയും മനോരമയും മാതൃഭൂമിയും കേരളശബ്ദവും  പ്രചാരകരായി.  വാര്‍ത്ത ഹിന്ദു ജനജാഗ്രത് സമിതി എന്ന വെബ്‌സൈറ്റില്‍  ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു.  4000 പെണ്‍കുട്ടികളെ ജിഹാദി റോമിയോമാര്‍ പ്രണയം നടിച്ച് മതംമാറ്റിയെന്നായിരുന്നു വാര്‍ത്ത.  നാട്ടില്‍ നടക്കുന്ന അനേകം പ്രണയങ്ങളല്‍ ഒന്നിനെയാണ്  ലൗ ജിഹാദ് പ്രചാരകര്‍ മാരകവിഷം പുരട്ടി ആയുധമാക്കിയത്. ആ സത്യം അവസാനം പുറത്തുവന്നിട്ടും മാധ്യമങ്ങള്‍ തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല. 

             പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റിന്റേയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ച് ചെന്ന തെഹല്‍ക്ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും  മാധ്യമങ്ങളും എങ്ങനെയായിരുന്നു പ്രതികരിച്ചത്? മഅദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടുപേരെ  കണ്ട് വാര്‍ത്ത ശേഖരിക്കുകയും  തെഹല്‍ക്കയില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തതിന്  പുരോഗമനവാദി കൂടിയായ ഷാഹിനയെ എല്ലാവരും ചേര്‍ന്ന് തീവ്രവാദിയാക്കി.   പിന്തുണക്കാന്‍ ചില മലയാള മാധ്യമങ്ങളുമുണ്ടായി.   ഇത് ഷാഹിനക്കെതിരെ എന്നതിനപ്പുറം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായി കാണാന്‍ ആരും സന്നദ്ധമായില്ല. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, അതു മാത്രം റിപ്പോര്‍ട്ട് ചെയ്യുക എന്ന അടിയന്തരാവസ്ഥയുടെ പ്രേതമാണ് ഇവിടെ  പുനര്‍ജനിച്ചത്.   കേരളത്തിലെ മാധ്യമങ്ങള്‍ ഏത് തരത്തിലാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നത് അഥവാ സമീപിക്കാതിരിക്കുന്നത് എന്ന് പരിശോധിക്കുന്നതിനു ഷാഹിനാ കേസു ഉചിതമായ ഉദാഹരണമാണ്.

         കശ്മീര്‍ ഭീകരരുടെ മലയാളിബന്ധം മുസ്‌ലിംവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നവരാണ് ഭൂരിപക്ഷം മലയാളികളും. സക്കറിയയും ബാലചന്ദ്രന്‍ ചൂള്ളിക്കാടുമെല്ലാം ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിജസ്ഥിതി മാധ്യമങ്ങളായിരുന്നു അന്വേഷിക്കേണ്ടിയിരുന്നത്. മരിച്ച മലയാളികളുടെ മൃതശരീരങ്ങള്‍ക്ക് എന്തു സംഭവിച്ചു. ജഡങ്ങളുടെ   ഫോട്ടോകള്‍ പോലും സംഘടിപ്പിക്കാനായില്ല. നമ്മുടെ സൈനികരാണല്ലോ  അവരെ വെടിവെച്ചു വീഴ്ത്തിയത്. രാജ്യരക്ഷാ മന്ത്രാലയത്തിന്റെ പക്കല്‍  ഫോട്ടോകള്‍ ഉണ്ടാവണം. ഇല്ലെങ്കില്‍  സംഭവത്തില്‍ ദുരൂഹതയുണ്ടെന്നല്ലേ മനസ്സിലാക്കേണ്ടത്? 

            ഇസ്‌ലാമിക വീക്ഷണ പ്രകാരം വിവാഹം ഒരു കര്‍മശാസ്ത്ര വിഷയമല്ല. സാംസ്‌കാരിക പ്രക്രിയയും സാമൂഹികദൗത്യവുമാണ്. രണ്ട് വ്യക്തികള്‍  ഒന്നു ചേര്‍ന്ന് മെച്ചപ്പെട്ട ഒരു സംസ്‌കൃതിക്ക് അസ്ഥിവാരമിടുകയാണ്. വിദ്യാഭ്യാസമാകട്ടെ എല്ലാ മേഖലകളെയും പ്രഭാപൂരിതമാക്കുന്ന പ്രക്രിയയാണ്. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന് ആവശ്യപ്പെടുന്നത് പെണ്‍കുട്ടികളല്ല. പുരുഷന്മാരാണ്. ഇതര സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ പഠനവും ആവശ്യമെങ്കില്‍ തൊഴില്‍ സമ്പാദനവും കഴിഞ്ഞ് ശാരീരികവും മാനസികവുമായ പക്വതയും യോഗ്യതയും കൈവരിച്ച ശേഷമാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുക. ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹമാണെന്ന വികലമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാനാണ് മുസ്‌ലിം പൗരോഹിത്യം ശ്രമിക്കുന്നത്. മതസംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും ഈ വഴിക്കു തന്നെയാണ് സഞ്ചരിക്കുന്നതും.

           വേവുന്ന മനസ്സുകള്‍ക്ക് ശാന്തിപകരാന്‍  ആര്‍ക്കു കഴിയും എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. കമ്മ്യൂണിസ്റ്റുകള്‍ ആത്മാര്‍ഥത പ്രകടിപ്പിച്ച  ചുരുക്കം സന്ദര്‍ഭങ്ങള്‍  തീര്‍ച്ചയായും ഉണ്ട്. കേരളത്തില്‍ ഭരണസിരാകേന്ദ്രം സല്യൂട്ട് ചെയ്യുന്ന പോസ്റ്റുകളില്‍  മുസ്‌ലിംകളെ വാഴിച്ചവരുടെ പട്ടികയില്‍ പ്രഥമസ്ഥാനം സഖാവ് ഇ എം എസിനാണ്. 1957ല്‍ അധികാരത്തില്‍ വന്ന  പ്രഥമ സര്‍ക്കാരില്‍ ടി എ മജീദിനെ മന്ത്രിയാക്കിയതും കെ ഒ അയിഷാഭായിയെ    ഡപ്യൂട്ടി സ്പീക്കറാക്കിയതും  സഖാക്കളാണ്. വി അബ്ദുല്ലയെ ചീഫ് സെക്രട്ടറിയാക്കിയതും സി ഒ ടി കുഞ്ഞിപ്പക്കിയെ  പി എസ് സി മെമ്പറാക്കിയതും ടി പി കുട്ട്യാമുവിനെ ചീഫ് എഞ്ചിനീയറാക്കിയതും മറ്റാരുമല്ല. സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിംകള്‍ക്ക് പത്തു ശതമാനം സംവരണം അനുവദിച്ച രാജ്യത്തെ തന്നെ ആദ്യത്തെ ഗവണ്‍മെന്റാണ് 57ലേത്. മലബാര്‍ സ്‌പെഷല്‍ പൊലീസില്‍  മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചതും ഇ എം എസാണ്.  1921ലെ  മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചു. അതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷനും നല്‍കി. പള്ളികള്‍ പണിയാന്‍ പ്രത്യേക അനുമതി വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. യു ഡി എഫ് സര്‍ക്കാര്‍ അത് പിന്നീട് പുനസ്ഥാപിച്ചുവെന്നത് മറ്റൊരു കാര്യം.

            കേരള മുസ്‌ലിംകള്‍ക്ക് വേണ്ടി ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു സി എച്ച് മുഹമ്മദുകോയ. സ്വന്തം കാലത്തോട് സംവദിക്കാനുള്ള രാഷ്ട്രീയബോധവും ഇച്ഛാശക്തിയും പത്രപ്രവര്‍ത്തന്‍ കൂടിയായ അദ്ദേഹത്തിനുണ്ടായിരുന്നു. സി എച്ചിന്റെ സംഭാവനയായി ലീഗുനേതൃത്വം ഇന്ന് ഉയര്‍ത്തിക്കാട്ടുന്ന നേട്ടങ്ങളഖിലവും  1967ലെ ഇ എം എസ് മന്ത്രിസഭയില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം  നേടിയെടുത്തത.് മലപ്പുറംജില്ല രൂപീകരിച്ചതും അറബി ഭാഷാ പഠനം സംസ്ഥാനമാകെ വ്യാപിപ്പിച്ച്  ആയിരക്കണക്കിന് അറബി അധ്യാപകരെ നിയമിച്ചതുംം കലിക്കറ്റ് യൂണിവാഴ്‌സിറ്റി യാഥാര്‍ത്ഥ്യമാക്കിയതും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക്  സ്‌കോളര്‍ഷിപ്പ് അനുവദിച്ചതുമെല്ലാം അക്കാലത്തായിരുന്നു. അതിനു ശേഷം വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍  ലീഗിന് സജീവ പങ്കാളിത്തമുണ്ടായിരുന്നെങ്കിലും അതിന്റെ ഗുണം ലഭിച്ചതത്രയും സമുദായത്തിലെ സമ്പന്നര്‍ക്ക് മാത്രമാണ്.

             ഫാസിസ്റ്റ് ഭീഷണിയില്‍നിന്നുള്ള ശാശ്വതമോചനം  ന്യൂനപക്ഷങ്ങളെ സംബന്ധിച്ചെടുത്തോളം അനുപേക്ഷണീയം തന്നെ. അതിനേക്കാള്‍ മുഖ്യം അവരുടെ അഭിമാനകരമായ അസ്തിത്വമാണെന്നറിയണം. സാമ്പത്തിക-സാംസ്‌കാരിക-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍  കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്തിടത്തോളം കാലം അസ്തിത്വം അപമാനകരമായി തന്നെ തുടരും. ഭീകരവാദികളെന്ന ദുഷ്‌പേരാണ് മറ്റൊന്ന്. ഇന്ത്യയില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളേക്കാള്‍ ശോചനീയമാണ്  മുസ്‌ലിംകളുടെ അവസ്ഥെയെന്ന് കണ്ടെത്തിയത് സച്ചാര്‍ കമ്മിറ്റിയാണ്. കേരളമാണ് തമ്മില്‍ ഭേദം.  അത്    ഏതെങ്കിലും മതസംഘടനകളുടേയോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ ഭരണകൂടത്തിന്റെയോ ഔദാര്യം മൂലം ലഭിച്ചതല്ല.  പരസഹസ്രം പ്രവാസികള്‍ ഗള്‍ഫുനാടുകളില്‍ വിയര്‍പ്പൊഴുക്കിയതിന്റെ ഫലമാണത്. ഗള്‍ഫിന്റെ  അനുഗ്രഹമില്ലാതിരുന്നുവെങ്കില്‍  മുസ്‌ലിംകളുടെ മാത്രമല്ല കേരളത്തിന്റെ സ്ഥിതി തന്നെ  അത്യന്തം ശോചനീയമായേനേ. 

            മുസ്‌ലിംകള്‍ കേരളത്തില്‍ വിശിഷ്യ മലബാറില്‍ ശ്രദ്ധേയമായ ഒരു ജനവിഭാഗമാണ്. ദേശീയപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങിയവ ആദ്യകാലം മുതല്‍ക്കേ അവിടെ സ്വാധീനം ചെലുത്തുകയുണ്ടായി. കര്‍ഷപ്രസ്ഥാനം ആരംഭിച്ചതും മലബാറിലാണ്.  വിദേശക്കോയ്മയുടെ ആദ്യത്തെ വിത്തുവീണതും മലബാറില്‍ തന്നെ. വാസ്‌ക്കോഡഗാമയുടെ കാലംതൊട്ട് ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഇങ്ങേയറ്റം വരെ പലവിധത്തില്‍  ജന്മിമാര്‍ക്കും നാടുവാഴികള്‍ക്കും വിദേശികള്‍ക്കുമെതിരെ അവര്‍  സുധീരം പൊരുതിയിട്ടുണ്ട്.  മാപ്പിളകലാപങ്ങള്‍ എന്നു ചരിത്രം പേരിട്ടു വിളിച്ച പൊട്ടിത്തെറികശ് ഏറെയുണ്ടായി.  1921 ലെ മലബാര്‍ കലാപം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഈ പശ്ചാത്തലത്തില്‍ മലബാര്‍ മുസ്‌ലിംകള്‍ സ്വാഭാവികമായും ഇടതുപക്ഷത്തോട് തോളൊത്ത് നില്‍ക്കേണ്ടതായിരുന്നില്ലേ? അങ്ങനെ സംഭവിക്കാതിരുന്നത് എന്തുകൊണ്ടാണ്? ആ ചരിത്രവസ്തുത നൂറ്റാണ്ട് പിന്നിട്ടിട്ടും പരിശോധനവിധേയമായില്ല. മതപണ്ഡിതന്മാര്‍ കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയ രീതി  വളരെ പ്രധാനപ്പെട്ടതാണ്.  കമ്യൂണിസ്റ്റ് നേതാക്കളും ഇക്കാര്യത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മതസമൂഹങ്ങളോടുള്ള അവരുടെ സമീപനം ആരോഗ്യകരമായിരുന്നില്ല.

       ചെയ്യാവുന്ന  കാര്യമുണ്ടായിരുന്നു. താരതമ്യേന പുരോഗമനവീക്ഷണമുള്ളവര്‍  നേതൃത്വംകൊടുക്കുന്ന നവോത്ഥാനപ്രസ്ഥാനങ്ങളെ കണ്ടറിയുകയും അവയ്ക്ക് ക്രിയാത്മപിന്തുണ നല്‍കുകയും ചെയ്യുക.  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ഈ വഴിക്ക് ഒട്ടും ചിന്ത പോയില്ല.  അത്തരം ഒരു പശ്ചാത്തലം ഇല്ലാതിരുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റുകാരില്‍നിന്നുണ്ടായ ശരീഅത്ത് വിമര്‍ശനങ്ങള്‍ (1984-87) വീറോടെ എതിര്‍ക്കപ്പെട്ടത്.

           വര്‍ഗരാഷ്ട്രീയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു സ്വത്വരാഷ്ട്രീയം പരിഗണിക്കാന്‍ പരിമിതികള്‍ കാണും. എന്നാല്‍ ജാതി സംഘര്‍ഷങ്ങളിലും മതസ്പര്ധകളിലും ഉച്ഛനിചത്വങ്ങളിലും കീറിമുറിഞ്ഞ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളും ദലിതരും ആദിവാസികളും നേരിടുന്ന സ്വത്വപ്രശ്‌നങ്ങള്‍ അതീവ രൂക്ഷമാണ്. വൈകിയാണെങ്കിലും ആ നഗ്നയാഥാര്‍ഥ്യം മാര്‍ക്‌സിസ്റ്റു പാര്‍ട്ടി തിരിച്ചറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇടതുപക്ഷം തന്നെ ഒരു ന്യൂനപക്ഷമാണല്ലോ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും മര്‍ദിതര്‍ക്കും ഒപ്പമാണ് ഇടതുപക്ഷം നിലയുറപ്പിക്കേണ്ടതും. ഇനി നരേന്ദ്രമോഡിയുടെ കാലമാണ്. മഹാഭൂരിപക്ഷം കോര്‍പ്പറേറ്റ് മാധ്യമങ്ങളും അദ്ദേഹത്തോടൊപ്പമാണ്. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ മോഡിതരംഗം സൃഷ്ടിക്കാന്‍ ബി ജെ പിയേക്കാള്‍ വാശി മാധ്യമ കോര്‍പ്പറേറ്റുകള്‍ക്കാണ്. ചില മലയാളപത്രങ്ങളും ആ വഴിക്കാണ് ചിന്തിക്കുന്നത്. ഇടതുപക്ഷത്തിന്റെ ജാഗ്രത ഇവിടെ അനിവാര്യമായിരിക്കുന്നു.

        അതുകൊണ്ട് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക അത്ര എളുപ്പമുള്ള കാര്യമാണെന്ന് കരുതരുത്. അവരുടെ ജീവന്മരണ പ്രശ്‌നങ്ങള്‍ക്ക്  ഒരു കോണില്‍നിന്നും  ഇന്നോളം വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. എല്ലാവരുടെയും കണ്ണ് അവരുടെ വോട്ടുബാങ്കില്‍ മാത്രമാണ.്  സി പി എം ആദിവാസി ക്ഷേമസമിതിയും  പട്ടികജാതി ക്ഷേമസമിതിയും മുസ്‌ലിം കൂട്ടായ്മയും സംഘടിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ബൂര്‍ഷ്വാപാര്‍ടികള്‍ ഈ ആരോപണവുമായി രംഗത്തുവരും.
  
                     മതന്യൂനപക്ഷങ്ങള്‍ക്കെതിരെ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. മീഡിയ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ്. മാധ്യമങ്ങളുടെ   വിഷയനിര്‍ണയങ്ങളിലാണെങ്കില്‍  എപ്പോഴും പിന്തള്ളപ്പെടുന്ന ജനവിഭാഗമാണ് ന്യൂനപക്ഷങ്ങള്‍. അവരര്‍ഹിക്കുന്ന ഇടം പത്രങ്ങളും ചാനലുകളും അനുവദിക്കാറില്ല.  അവര്‍ നടത്തുന്ന ചെറുത്തുനില്‍പുകളെ മതസൗഹാര്‍ദത്തിന്റെയും മതേതരത്വത്തിന്റെയും സൗകര്യങ്ങളുപയോഗിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങളായി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടും ഇതു തന്നെ ആവര്‍ത്തിക്കപ്പെടുന്നു.

       വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക 'മുസ്‌ലിം ഭീകരത' ഉയര്‍ത്തിക്കാട്ടി ലോകരാഷ്ട്രങ്ങളെ ചേര്‍ത്തുപിടിച്ചപ്പോള്‍ അതിന്റെ ശക്തരായ പ്രചാരകരായി മാറി ഇന്ത്യന്‍  മാധ്യമങ്ങളും.  ഫാസിസ്റ്റുകളോടൊപ്പം ചേര്‍ന്ന്  ഇന്ത്യന്‍ മുസ്‌ലിംകളെയും അവര്‍ തീവ്രവാദികളാക്കി.  തീവ്രവാദം ഒരു മതമല്ല. എല്ലാ വിഭാഗങ്ങളിലും അതുണ്ട്. രാഷ്ട്രീയപാര്‍ട്ടികളിലും അത്തരക്കാരെ കാണാം. എന്നാല്‍ മുസ്‌ലിംകളെ മാത്രം വെറുപ്പോടെയും വിദ്വേഷത്തോടെയും സംശയത്തോടെയും നോക്കുകയും അകലുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് ഇതേ തുടര്‍ന്ന് കാര്യങ്ങളെത്തിയത്.

          മീഡിയ വിവിധ രീതിയിലാണ്. പലതും മുന്‍കൂട്ടി തീരുമാനിക്കുന്നു. ശരി തെളിഞ്ഞാല്‍ പോലും തിരുത്തുകയില്ല. ഒരു കാരണം മുസ്‌ലിംകള്‍ തന്നെയാണ്. പകരം വന്ന മുസ്‌ലിം പത്രങ്ങളാവട്ടെ അതും ഏകപക്ഷീയമാണ്. മനുഷ്യരുടെ കാര്യമാണ് സത്യത്തില്‍ എല്ലാവരും പറയേണ്ടത്.  മനുഷ്യരുടെ കാര്യം പറയുമ്പോള്‍ അതില്‍ മുസ്‌ലിംകളും ദലിതരും ആദിവാസികളും കൃസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം പെടും. മുസ്‌ലിം പത്രങ്ങള്‍ മുസ്‌ലിംകളുടെ കാര്യം മാത്രമാണ് പറയുന്നത്.  മുസ്‌ലിംകള്‍ പൊതു സമൂഹത്തിന്റെ ഭാഗമായാല്‍ പ്രശ്‌നം തീരും.  വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണെങ്കിലും ഭൗതിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. അറബ് പ്രവിശ്യകളോടും അറബ് സംസ്‌കാരത്തോടും മുസ്‌ലിംകള്‍ പ്രത്യേക മമത കാണിക്കുന്നു. ഇതിന്റെ ആവശ്യമില്ല. കാരണം ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മാനവരാശിയെയാണ്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ശരി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. മുസ്‌ലിംകള്‍ യഥാര്‍ഥ മുസ്‌ലിംകളാകുമ്പോള്‍  കാലവും ലോകവും പത്രങ്ങളും അവരെ പിന്തുണക്കാതിരിക്കില്ല.

          മുസ്‌ലിം ഐക്യസംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടങ്ങിവെച്ച വിദ്യാഭ്യാസ നവീകരണത്തിനു തുടര്‍ച്ച സമ്മാനിച്ചത് പ്രവാസികളാണ്. ഇതര മതസ്ഥരായ പ്രവാസികള്‍  മക്കളുടെ വിദ്യാഭ്യാസത്തില്‍ പ്രകടിപ്പിക്കുന്ന ശുഷ്‌ക്കാന്തിയാണ് മുസ്ലിംകളുടെ കണ്ണുതുറപ്പിച്ചത്.   ചരിത്രാതീത കാലം മുതല്‍ വിദ്യാഭ്യാസം കുത്തകയാക്കിവെച്ച സമുദായങ്ങള്‍ക്കൊപ്പമെത്താന്‍ രണ്ടുപതിറ്റാണ്ട് കൊണ്ട് മുസ്‌ലിം യുവത്വത്തിനു കഴിഞ്ഞിരിക്കുന്നു. ആധുനികവിദ്യാഭ്യാസത്തോട് ഇക്കാലമത്രയും പുറംതിരിഞ്ഞുനിന്ന  ഒരു ജനവിഭാഗം അതിതരസാധാരണമായ ചരിത്രമാണ് ഇതുവഴി സൃഷ്ടിച്ചിരിക്കുന്നത്. ഇംഗ്‌ളീഷ് നരകത്തിലെ ഭാഷയാണെന്നും പെണ്‍കുട്ടികള്‍ പഠിക്കാതെ അടുക്കളയില്‍ ഒതുങ്ങിക്കഴിയണമെന്നും ഫത്ത്‌വ പുറപ്പെടുവിച്ചവരുടെ  സകല വിലക്കുകളും അതിജീവിച്ചുകൊണ്ടാണ് ഈ മുന്നേറ്റം. ആവേശകരമായ ഈ മുന്നേറ്റത്തിന്റെ അലയൊലി ഇനി എല്ലാ രംഗത്തുമുണ്ടാവും. വിവാഹപ്രായ പരിധി വിവാദത്തില്‍  മതപൗരോഹിത്യത്തെ അവര്‍ നിഷ്‌ക്കരുണം നിരാകരിച്ചില്ലേ? മതാധിഷ്ഠിത അജണ്ടകളില്‍ മാത്രം ഇനിയവരെ തളച്ചിടാനാവില്ല. ആധുനിക മതേതരവീക്ഷണം പുലര്‍ത്താനവര്‍ക്ക് കഴിയും. സ്വതന്ത്രവീക്ഷണമുള്ള കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും അവര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരും. സ്വസമുദായത്തില്‍ മാത്രമല്ല പൊതു സമൂഹത്തിലും നിര്‍ണായക സ്വാധീനം ചെലുത്താനവര്‍ക്ക് സാധിക്കും. ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് മാധ്യമങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ്. അവരത് ചെയ്യുമെങ്കില്‍ ഈ ദുനിയാവ് തന്നെ സ്വര്‍ഗമാവും. സംശയമില്ല.   ===    ശുഭം  ====

Friday, June 21, 2013

ഖുര്‍ആനില്‍ ഒന്നും വിട്ടുകളഞ്ഞിട്ടില്ല



      ഖുര്‍ആന്റെ വിശദീകരണം ഖുര്‍ആന്‍ തന്നെയാണ്. ഖുര്‍ആനിക വചനങ്ങളെ ഖുര്‍ആനിക വചനങ്ങള്‍കൊണ്ട് തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. അല്ലാതെ പ്രവാചകന്‍ അതിന്റെ വിശദീകരണം നാട്ടിലൂടെ ഉപേക്ഷിച്ച് (തറക) പോവുകയും പിന്നീട് മുന്നൂറ് വര്‍ഷം കഴിഞ്ഞ് അങ്ങകലെ റഷ്യയുടെയും ഇറാന്റെയും അതിര്‍ത്തികളില്‍നിന്ന് വന്ന ചിലര്‍ മാന്തി പുറത്തെടുത്ത (അഖ്‌റജ) തുമല്ല. ഈ ഹദീസുകള്‍ പുറത്തുകൊണ്ടുവരുന്നതിനു മുമ്പ് ഖുര്‍ആന്‍ എങ്ങനെയാണ് വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നത് എന്ന് നാം ചിന്തിക്കണം. പ്രവാചകന്‍ തന്റെ ദൗത്യം പൂര്‍ണമായും നിര്‍വഹിച്ച ശേഷമാണ് മരണപ്പെട്ടത് എന്ന കാര്യത്തില്‍ ആര്‍ക്കും അശേഷം സംശയമില്ലല്ലോ. 

     ഖുര്‍ആന്റെ വിശദീകരണം  ഖുര്‍ആനിനകത്തു തന്നെയാണെന്ന് അല്ലാഹു വ്യക്തമാക്കുന്നത് കാണുക:-

     ' മനുഷ്യര്‍ക്ക് വേണ്ടി  വേദഗ്രന്ഥത്തില്‍ വിശദീകരിച്ച ശേഷം തെളിവുകളും മാര്‍ഗനിര്‍ദേശങ്ങളുമായി നാം അവതരിപ്പിച്ചതിനെ മറച്ചുവെക്കുന്നവര്‍ ആരോ തീര്‍ച്ചയായും അവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ശപിക്കുന്നവരെല്ലാം അവരെ ശപിക്കുകയും ചെയ്യുന്നു'(2:159). ഖുര്‍ആന്‍ എല്ലാം വ്യക്തമാക്കുന്ന (കിതാബുന്‍ മുബീന്‍) ഗ്രന്ഥമാണ്. അതിലെ വചനങ്ങള്‍ വിശദീകൃതവുമാണ്.(ആയാത്തുന്‍ ബയ്യിനാത്തുന്‍). അത് വിശദീകരിക്കപ്പെട്ടിട്ടുള്ളത് വേദത്തില്‍ (ഫില്‍ കിതാബി) തന്നെയാണ്. ഖുര്‍ആന്‍ സ്വയം തന്നെ വിശദീകൃതമാണ്. (തിബ്‌യാന്‍). അങ്ങനെയുള്ള ഗ്രന്ഥത്തെ മൂടിവെക്കാതിരിക്കുക എന്നതും അത് ജനങ്ങളിലെത്തിക്കുക എന്നതുമാണ് പ്രവാചകന്റെ ദൗത്യം. ഖുര്‍ആന് തഫ്‌സീര്‍ എഴുതാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. കാരണം ഖുര്‍ആനെ വിശദമാക്കുന്ന ഗ്രന്ഥമാക്കിയതും അതിലെ വചനങ്ങളെ വിശദീകരിച്ചതും അല്ലാഹു തന്നെയാണ്. (മിന്‍ബഅദി  മാ ബയ്യന്നാഹു ലിന്നാസി ഫില്‍ കിതാബി). പ്രവാചകന് അവതരിപ്പിക്കപ്പെട്ട വേദത്തെ മൂടിവെക്കാതെ നമുക്ക് വായിച്ചുതരികയും നാം അത് ചിന്തിച്ചു മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ മതി. ഖുര്‍ആനെ ദൈവം  എളുപ്പമാക്കിയിരിക്കുന്നു എന്നാണല്ലോ ദൈവം തന്നെ പറയുന്നത്.(വലഖദ് യസ്സര്‍നല്‍ ഖുര്‍ആന.....).

     മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണുക:- ' അപ്പോള്‍ അത് നാം നിന്റെ ഭാഷയില്‍ ലളിതമാക്കിയത് നീ അതുകൊണ്ട് മുത്തഖികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കാനും എതിര്‍കക്ഷികളായ ജനതക്ക്  അതുകൊണ്ട് മുന്നറിയിപ്പ് നല്‍കാനും വേണ്ടി മാത്രമാണ് (19:99). വിശദീകൃതമായ അവന്റെ വചനങ്ങള്‍ നാം വായിച്ചാല്‍ അവ നമ്മോടു സംസാരിക്കും. അവയെ  മൂടിവെക്കാതെ ജനങ്ങള്‍ക്ക് വെളിവാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. അഥവാ വെളിവാക്കുക (ബയ്യന) എന്ന പദത്തിന്റെ വിപരീതപദമായിട്ടാണ് മൂടിവെക്കുക (കതമ) എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചിട്ടുള്ളത്. 2:159  ല്‍ വ്യക്തമാക്കപ്പെട്ടതും വിശദീകൃതവുമായ അവന്റെ വചനങ്ങളെ മൂടിവെക്കുന്നതിനെയാണ് (യക്തുമു) ദൈവം താക്കീതു ചെയ്യുന്നത്. മാത്രമല്ല അവ മൂടിവെക്കാതെ ജനങ്ങള്‍ക്ക് വ്യക്തമാക്കിക്കൊടുക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ബാധ്യത അതാണെന്ന് പരമകാരുണികന്‍ വ്യക്തമാക്കുന്നു.

     'വേദം നല്‍കപ്പെട്ടവരില്‍ നിന്നും തീര്‍ച്ചയായും നിങ്ങള്‍ അത് മൂടിവെക്കാതെ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കണമെന്ന് അല്ലാഹു ഉറപ്പുവാങ്ങുകയും......'(3:187). മൂടിവെക്കുക (കതമ) എന്നതിന്റെ വിപരീത പദമായിട്ടാണ് വെളിവാക്കുക (ബയ്യന) എന്ന പദം വന്നിട്ടുള്ളത് എന്ന കാര്യം ഈ ആയത്തിലൂടെയും വ്യക്തമാകുന്നു.

     നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. എന്നാല്‍  മതപുരോഹിതന്മാര്‍ പറയുന്നത് ഖുര്‍ആന്‍ വിശദീകൃത ഗ്രന്ഥമല്ല എന്നാണ്. അത് അവ്യക്തമാണ്. അത് വായിച്ചാല്‍ ഭിന്നതയുണ്ടാകും. ആ ഭിന്നത തീര്‍ക്കാനാണത്രെ ഹദീസുകള്‍. ആ ഭിന്നത തീര്‍ക്കാന്‍ ഒരു വ്യാഖ്യാതാവിന്റെ ആവശ്യം ഉണ്ടുപോലും. എന്നിട്ടെന്തു സംഭവിച്ചു? ഖുര്‍ആനിലെ ഭിന്നതയും അവ്യക്തതയും തീര്‍ക്കാന്‍ വന്ന ഹദീസുകള്‍ ഒരു കാര്യത്തില്‍ പോലും യോജിപ്പില്ലാത്ത വിധം മുസ്‌ലിംകളെ ഭിന്നതയുടെ കൊടുമുടിയില്‍  കൊണ്ടെത്തിച്ചിരിക്കുന്നു! എന്തൊരു വിരോധാഭാസമാണിത്. ആശയത്തില്‍ മാത്രമല്ല വായനയില്‍ പോലും ഹദീസുകളില്‍ ഭിന്നത നിറഞ്ഞുനില്‍ക്കുന്നു.

     'പരമസത്യവും ഏറ്റവും നല്ല വ്യാഖ്യാനവും നാം നിനക്ക് കൊണ്ടുവന്നു തന്നിട്ടില്ലാത്ത യാതൊരു ഉപമയും അവര്‍ നിന്റെ പക്കല്‍ കൊണ്ടുവരുന്നുമില്ല (25:33). അപ്പോള്‍ ഖുര്‍ആന്റെ ഏറ്റവും നല്ല വ്യാഖ്യാനം (അഹ്‌സനു തഫ്‌സീര്‍) ഖുര്‍ആനിനുള്ളില്‍ തന്നെയാണ്. നമുക്ക് അതുമതി. ഏറ്റവും നല്ല തഫ്‌സീര്‍ നമുക്ക് സ്വീകരിക്കാം.

     ഖുര്‍ആനില്‍ ഒന്നും വിട്ടുകളഞ്ഞിട്ടില്ലെന്നും  എല്ലാ കാര്യങ്ങളുടെയും വിശദീകരണമായിട്ടാണ് അവ ഇറക്കപ്പെട്ടതെന്നും അല്ലാഹു ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു (6:38, 16:89). 

Saturday, June 15, 2013

ദൈവത്തെ അനുസരിക്കുക, അവന്റെ ദൂതനെ അനുസരിക്കുക


   
     'നിങ്ങള്‍ കരുണച്ചെയ്യപ്പെടുവാന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുവിന്‍' (3:132)

     'ഓ വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിങ്ങളുടെ കൂട്ടത്തില്‍നിന്ന് ഈ കല്പനക്കാരെയും അനുസരിക്കുകയും....(4:59). 

     ദീനീ കാര്യങ്ങളില്‍ അനുസരണം ഒരാള്‍ക്കോ അതല്ല ഒന്നിലധികം പേര്‍ക്കോ എന്നതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ആദ്യം ചോദിക്കുവാനുള്ളത്. ദീനീ കാര്യങ്ങളില്‍ അനുസരിക്കപ്പെടേണ്ടവന്‍ ഒരാള്‍ മാത്രമേയുള്ളൂ. അത് അല്ലാഹുവാണ്. ദൈവദൂതന്‍  ജീവിച്ചിരിക്കുമ്പോള്‍ ദൈവീകവചനം അവര്‍ക്ക് പറഞ്ഞുകൊടുക്കുമ്പോള്‍ അദ്ദേഹത്തെയും അനുസരിക്കണം. അദ്ദേഹത്തിന്റെ മരണശേഷം ഈ കല്‍പന (അല്‍ അംറ്) യില്‍ നിലകൊള്ളുന്നവരെയും അവര്‍ ഈ ഖുര്‍ആന്‍ നമ്മോടു പറയുകയാണെങ്കില്‍ അനുസരിക്കണം. അല്‍ അംറ് എന്നു പറഞ്ഞതില്‍ നിന്നു തന്നെ അത് ഖുര്‍ആനാണെന്ന് വ്യക്തമാണ്. ദൈവത്തിനു എതിരായി ദൈവത്തിന്റെ ഒരു സൃഷ്ടിക്കും അനുസരണമില്ല എന്നതാണ് സത്യം.
 പ്രവാചകനെ അനുസരിക്കൂ എന്ന ഒരു കല്‍പന ഖുര്‍ആനിലില്ല. പിന്നെയോ ദൂതനെ അനുസരിക്കൂ എന്ന കല്‍പനയാണ് ഖുര്‍ആനിലുള്ളത്. ഇതില്‍നിന്നും കാര്യം വളരെ വ്യക്തമാണ്. ദൂതനെ അനുസരിക്കുക എന്നു പറഞ്ഞാല്‍ ദൂതിനെ അഥവാ ദൈവീകസന്ദേശത്തെ അനുസരിക്കുക എന്നാണ്. നല്ല കാര്യങ്ങളില്‍ അഥവാ മഅ്‌റൂഫ് എന്ന ഉടമ്പടിവെച്ച് പ്രവാചകനെ ധിക്കരിക്കരുത് എന്ന ഒരു ഉടമ്പടി പ്രവാചകന്റെ നിസാഉകളോട് വാങ്ങുന്ന ഒരു വചനം ഖുര്‍ആനിലുണ്ട്. മഅ്‌റൂഫ് എന്ന ഉടമ്പടി വെച്ചുകൊണ്ട് പ്രവാചകനെ ധിക്കരിക്കരുത് എന്നാണ് അവരോട് പറഞ്ഞത്. അപ്പോള്‍ ഒരു ഉപാധിയും പറയാതെ അനുസരിക്കൂ എന്ന കല്‍പന ചേര്‍ത്തു പറയുന്നത് ദൂതനിലേക്ക് മാത്രമാണ്.
ഖുര്‍ആനില്‍ (33:16)  'യാ അയ്യുഹന്നബിയ്യു' എന്നതിനു പകരം 'യാ അയ്യുഹറസൂല്‍' എന്നാണ് അല്ലാഹു അഭിസംബോധന ചെയ്തിരുന്നതെങ്കില്‍ അനുസരണം നിരുപാധികം തന്നെയാകുമായിരുന്നു. അതായത് റസൂലിനെ അനുസരിക്കുകയെന്നാല്‍ റിസാലത്തിനെ അനുസരിക്കുക അഥവാ ദൈവത്തിന്റെ ദൂതിനെ അനുസരിക്കുക. അതിനു ഉപാധികളില്ല. എന്നാല്‍ 33:16 ല്‍ അഭിസംബോധന പ്രവാചകനെ (നബിയെ) ആയതുകൊണ്ട് അനുസരണം മഅ്‌റൂഫായ കാര്യങ്ങളിലേ ആകാവൂ എന്ന ഉപാധിവെച്ചു. ഇങ്ങനെ മഅ്‌റൂഫ് ആയ കാര്യങ്ങളില്‍ മാതാപിതാക്കളെയാണെങ്കിലും അനുസരിക്കാം എന്നാണ് അല്ലാഹു പറയുന്നത്. എന്നാല്‍ യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളില്‍  അവര്‍ നിന്നെ പങ്കുചേര്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അനുസരിക്കേണ്ടതില്ല എന്നും അല്ലാഹു വ്യക്തമാക്കുന്നു.
'ഇനി നിനക്ക് ഒരറിവും ഇല്ലാത്ത വല്ലതും എന്നോട് പങ്കുചേര്‍ക്കുവാന്‍ ഇരുവരും നിന്നോട് പോരാടിയാലോ? അപ്പോള്‍ നീ അവരെ അനുസരിക്കുകയും ചെയ്യരുത്. എന്നാല്‍ ഐഹിക ജീവിതത്തില്‍ മഅ്‌റൂഫ് ആയിക്കൊണ്ട് നീ അവര്‍ ഇരുവരോടും സഹകരിക്കുകയും......(ലുഖ്മാന്‍ 15).
 ദൂതനുള്ള അനുസരണം ദിവ്യസന്ദേശത്തിന്റെ ഉടമയായ അല്ലാഹുവിനുള്ള അനുസരണമാണ്. ആ ദൈവീക സന്ദേശത്തെ അനുസരിക്കുന്നവരില്‍ ഒന്നാമന്‍ പ്രവാചകന്‍ തന്നെയാണല്ലോ. ഈ കല്‍പനയെ അഥവാ ഖുര്‍ആനെ അനുസരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ ഈ കല്‍പനയുടെ ആളുകളും (ഉലുല്‍ അംറ്) ആയിരിക്കുമല്ലോ. അവരെയും സൃഷ്ടാവിനെതിരായി അനുസരിക്കാന്‍ പാടില്ല. സൃഷ്ടാവിന്റെ കല്‍പന നമ്മോടു പറയുന്ന അത്തരക്കാരെയും സൃഷ്ടാവിന് എതിരാകാത്ത നിലക്ക് അനുസരിക്കാം. അല്ലാഹു പറയുന്നതു കാണുക:-
'അല്ലാഹുവിന്റെ അനുമതിയോടു കൂടി അനുസരിക്കപ്പെടുവാനായിട്ടല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടേ ഇല്ല'. (4:64) ആ അനുമതി എന്താണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നത് കാണുക:-
'മനുഷ്യരെ തന്റെ നാഥന്റെ അനുമതിയോടു കൂടി അന്ധകാരങ്ങളില്‍ നിന്നെല്ലാം വെളിച്ചത്തിലേക്ക് നീ ആനയിക്കുന്നതിനു നാം നിന്നിലേക്ക് ഇറക്കിയ  ഗ്രന്ഥമാണത്. അതായത് പ്രതാപവാനും സ്തുത്യര്‍ഹനുമായ ഒരുവന്റെ നേര്‍വഴിയിലേക്ക് (ഇബ്രാഹിം 1). അപ്പോള്‍ അനുമതിപത്രമായി ദൂതനു നല്‍കിയിട്ടുള്ളത് വേദഗ്രന്ഥമാണ്. അതുകൊണ്ടാണ് ആരെങ്കിലും ആ ദൂതനെ അനുസരിച്ചാല്‍ തന്നെ   ദൈവത്തെ അനുസരിച്ചു എന്ന് അല്ലാഹു പറഞ്ഞത്. കാരണം ആ ദൂതന്‍ ദൈവത്തിന്റെ കലാമാണല്ലോ സംസാരിക്കുക. പരമകാരുണികന്‍ പറയുന്നു:-
'ആരെങ്കിലും ദൈവദൂതനെ അനുസരിച്ചാല്‍  അവന്‍ അല്ലാഹുവിനെ അനുസരിച്ചുകഴിഞ്ഞു. (4:80). ഖുര്‍ആനിനു പുറമെയുള്ള ഒരു മതസ്രോതസ്സിനെ അനുസരിച്ചാല്‍ അവന്‍ ഖുര്‍ആനിനെ അനുസരിച്ചു എന്നല്ലല്ലോ ഈ വചനത്തിന്റെ വിവക്ഷ. അങ്ങനെയാണെങ്കില്‍ പിന്നെ ഖുര്‍ആനിന്റെ ആവശ്യമില്ലല്ലോ. നൂഹ്, ഹൂദ്, സ്വാലിഹ് എന്നീ ദൂതന്മാര്‍ അവരുടെ ജനതയുടെ അടുത്ത് ചെന്ന് അവരെ അനുസരിക്കാന്‍ അവരുടെ സമൂഹത്തോട് കല്‍പിക്കുന്നത് സൂറത്ത് അശുഅറാഅ് 108,126,163 എന്നീ വചനങ്ങല്‍ കാണാം.

Saturday, June 8, 2013

വിശ്വസിക്കേണ്ട ഹദീസ് ഏത്?



     ഹദീസ് എന്ന പദം അല്ലാഹു തന്റെ വേദത്തില്‍ ഖുര്‍ആനിന്റെ വിശേഷണമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് ആ വേദം പോലുള്ള ഒന്നു കൊണ്ടുവരാന്‍ ബഹുദൈവ വിശ്വാസികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു:-

     'ഇത് അവന്‍ കെട്ടിച്ചമച്ചതാണെന്ന് അവര്‍ പറയുന്നുണ്ടോ? ഇല്ല. പിന്നെയോ, അവര്‍ വിശ്വസിക്കുന്നില്ല. അവര്‍ സത്യസന്ധരാണെങ്കില്‍ അതുപോലുള്ള ഒരു ഹദീസ് കൊണ്ടുവരട്ടെ.(52:3334) എന്നാല്‍ വിചിത്രവും അത്ഭുതകരവുമെന്നു പറയട്ടെ, ബഹുദൈവ വിശ്വാസികളോടുള്ള വെല്ലുവിളി മുസ്‌ലിം പുരോഹിതന്മാര്‍ തന്നെ ഏറ്റെടുക്കുകയും ഹദീസുകള്‍ എന്ന പേരില്‍ ഒരു പാട് വാറോലകള്‍ എഴുതിയുണ്ടാക്കുകയും ചെയ്തിരിക്കുന്നു!  അവയാകട്ടെ അല്ലാഹു തന്റെ വേദത്തെ കുറിച്ച് വിശേഷിപ്പിച്ച ഏറ്റവും നല്ല ഹദീസുകള്‍ (അഹ്‌സനുല്‍ ഹദീസ്) എന്ന വിശേഷണത്തിന്റെ അടുത്തുപോലും വെക്കാന്‍ പറ്റാത്തതും. അല്ലാഹു പറയുന്നത് കാണുക:-

     'അത്യുത്തമ ഹദീസിനെ പരസ്പര സദൃശവും ആവര്‍ത്തിതവുമായ ഒരു ഗ്രന്ഥമായി  അവതരിപ്പിച്ചിരിക്കുന്നു. അതു നിമിത്തം തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും ദൈവത്തിന്റെ അനുസ്മരണക്ക് മൃദുലമാവുകയും ചെയ്യുന്നു. അതാണു ഉദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം. (39:23). അത്യൂത്തമ ഹദീസ് ഒരു ഗ്രന്ഥമായും (കിതാബന്‍) ഏറ്റവും നല്ലതായും അല്ലാഹു നല്‍കിയിരിക്കെ എന്തിന് ഏറ്റവും ചീത്തയായ (അഖ്ബഹ്) ഹദീസുകള്‍ നാം തേടിപ്പോകണം? ഖുര്‍ആനെ അല്ലാഹു ഹദീസ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ആ ഖുര്‍ആനിലാണ് സത്യം മുഴുവന്‍ എന്ന് ദൈവം വ്യക്തമാക്കുന്നതും കാണുക. ഖുര്‍ആനാകുന്ന ഹദീസിനെ തള്ളിക്കളയുന്നവരെ അല്ലാഹു താക്കീതു ചെയ്യുന്നതും  കാണുക:-

     'അതിനാല്‍ എന്നെയും ഈ ഹദീസിനെ വ്യാജമാക്കുന്നവരെയും നീ വിട്ടേക്കുക. അവരറിയാത്ത വിധത്തില്‍ അവരെ നാം ഇതാ അടുപ്പിക്കുകയാണ്.(68:44).  ഖുര്‍ആനാകുന്ന ഹദീസിനു പുറമെയുള്ളവയില്‍ വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു   തന്നെ വ്യക്തമാക്കുന്നത് കാണുക:-

     'അവ സത്യത്തോടുകൂടി നിനക്ക് നാം ഓതിത്തന്ന ദൈവത്തിന്റെ വചനങ്ങളാകുന്നു. അപ്പോള്‍ ദൈവത്തിനും അവന്റെ വചനങ്ങള്‍ക്കും ശേഷം ഏതൊരു ഹദീസിലാണ് അവര്‍ വിശ്വസിക്കുന്നത്? പാപികളായ സര്‍വ്വ നുണയന്മാര്‍ക്കും മഹാനാശം. (45:6,7). ഇതേ ചോദ്യം ആവര്‍ത്തിക്കുന്ന നിരവധി ആയത്തുകള്‍ വേറയും ഖുര്‍ആനില്‍ കാണാം. ഉദാ: (7:185, 77:50)

     ഖുര്‍ആനെയാണ് ദൈവം ഹദീസ് എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്. ഖുര്‍ആനു പുറമെയുള്ള ഹദീസിനെ വാര്‍ത്താവിനോദം എന്നാണ് അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. 'എന്നാല്‍ യാതൊരു അറിവുമില്ലാതെ ദൈവത്തിന്റെ മാര്‍ഗത്തില്‍നിന്നും വ്യതിചലിപ്പിക്കാനും അതിനെ പരിഹസിക്കാനും വേണ്ടി വാര്‍ത്താവിനോദം (ലഹ്‌വല്‍ ഹദീസ്) വിലക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരിലുണ്ട്. അക്കൂട്ടര്‍ ആരോ അവര്‍ക്ക് തന്നെയാണ് നിന്ദിക്കുന്ന ശിക്ഷ. അവര്‍ക്ക് നമ്മുടെ വചനങ്ങള്‍ ഓതിക്കൊടുത്താല്‍ തങ്ങളുടെ ഇരുചെവികളിലും വല്ല അടപ്പും ഉള്ളതുപോലെ അതു കേട്ടിട്ടില്ലാത്ത മട്ടില്‍ അഹങ്കാരികളായി തിരിഞ്ഞുപോകും. അതിനാല്‍ അവര്‍ക്ക് നീ കഠിനമായ ശിക്ഷയെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക.(31:6)

     ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കോ വചനങ്ങള്‍ക്കോ തുല്യമായതൊന്ന് കൊണ്ടുവരാന്‍ അല്ലാഹു വീണ്ടും വെല്ലുവിളിക്കുന്നത് കാണുക:-

    നമ്മുടെ ദാസന്റെ മേല്‍ നാം ഇറക്കിയതിനെ കുറിച്ച് നിങ്ങള്‍ വല്ല സംശയത്തിലുമായാല്‍ നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ അതു പോലുള്ളതില്‍നിന്നും ഒരധ്യായം കൊണ്ടുവരികയും....(2:23)..... 

     ഖുര്‍ആനിലെ മാതൃകയില്‍ നിന്നും ആര്‍ക്കും കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ പിന്നെ പ്രവാചകന്‍ ഇങ്ങനെ എനിക്ക് ഖുര്‍ആന്‍ പോലെയുള്ള മറ്റൊന്നും നല്‍കപ്പെട്ടിരിക്കുന്നുവെന്ന് എങ്ങനെ പറയും? ഖുര്‍ആനിനു സമാനമായ (മിഥ്ല്‍) ഒന്ന് കൊണ്ടുവരാന്‍ പ്രവാചകന്റെ നാവിലൂടെ തന്നെ വെല്ലുവിളിക്കുക. എന്നിട്ട് അതേ പ്രവാചകന്‍ തന്നെ എനിക്ക് ഖുര്‍ആന്‍ പോലെയുള്ള മറ്റൊന്നു കൂടി നല്‍കപ്പെട്ടിരിക്കുന്നു എന്ന് പറയുകയും ചെയ്യുക. ഈ വൈരുധ്യം ഒരിക്കലും സംഭവിക്കുകയില്ലല്ലോ. 

     അല്ലാഹു പറയുന്നത് കാണുക:- 'അതല്ല അവന്‍ കള്ളം ചമച്ചതാണെന്ന് അവര്‍ പറയുകയാണോ? നീ പറയുക, എങ്കില്‍ ഇതുപോലുള്ള ഒരു പത്ത് അധ്യായം നിങ്ങള്‍ കൊണ്ടുവരികയും....(11:13) 

     മുകളില്‍ വിവരിച്ചതും അതുപോലുള്ളതുമായ ഒരുപാട് വചനങ്ങളില്‍നിന്നും  നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രവാചകന്റെ മേല്‍ അവതരിക്കപ്പെട്ടിരുന്നത് അധ്യായങ്ങളും സൂക്തങ്ങളുമാണെന്നതാണ്. ആ അധ്യായങ്ങളും വചനങ്ങളുമാകട്ടെ ഖുര്‍ആനിലുള്ളിലാണു താനും. അതല്ല പുരോഹിതന്മാര്‍ വാദിക്കുന്നതു പോലെ പ്രവാചകനു അവതരിക്കപ്പെട്ടതില്‍ ഹദീസുകളും ഉണ്ടെങ്കില്‍ അത്തരം ഹദീസുകള്‍ ആര്‍ക്കു വേണമെങ്കിലും യഥേഷ്ടം രചിക്കുവാന്‍ സാധിക്കുമല്ലോ. അങ്ങനെ നിര്‍മിക്കപ്പെട്ട പരസഹസ്രം ഹദീസുകളാണ് മുസ്‌ലിം സമൂഹം ഇന്ന് നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതും പിന്‍പറ്റുന്നതും. അപ്പോള്‍ പിന്നെ അല്ലാഹുവിന്റെ വെല്ലുവിളിക്ക് ഒരു പ്രസക്തിയുമില്ലെന്നല്ലേ വരിക?

Friday, May 31, 2013

സംശയരഹിത സത്യം ഖുര്‍ആന്‍ മാത്രം



     സംശയങ്ങള്‍ക്ക് ഇടം നല്‍കാത്തതും വിശ്വസിക്കണമെങ്കില്‍ ഉപാധികളില്ലാത്തതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. പരമകാരുണികന്‍ പറയുന്നത് കാണുക:-

     'അതാണ് സാക്ഷാല്‍ ഗ്രന്ഥം, യാതൊരു സംശയവുമില്ല. മുത്തഖികളെ ഉണ്ടാക്കാനുള്ള മാര്‍ഗനിര്‍ദേശവും അതിലാണുള്ളത്'.(2:2) ദൈവത്തിന്റെ വേദമായ ഖുര്‍ആനല്ലാത്ത ഗ്രന്ഥങ്ങളെല്ലാം അസത്യവും അര്‍ധസത്യവും ഇടകലര്‍ന്നതും വിശ്വസിക്കണമെങ്കില്‍ ആരു പറഞ്ഞു, അവന്‍ കളവു പറയുന്നവരാണോ, എത്രപേര്‍ പറഞ്ഞതാണ്,  എന്നിങ്ങനെ ഒരുപാട് ഉപാധികളോടെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ എന്ന് ഈ ഗ്രന്ഥങ്ങള്‍ തയാറാക്കിയവര്‍ തന്നെ സമ്മതിക്കുന്നു. ഇങ്ങനെ സത്യങ്ങളും അസത്യങ്ങളും ഇടകലര്‍ന്നവയെ ഊഹങ്ങളുടെ (ളന്ന്) ഗണത്തില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നും ഇവര്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ദൈവം അവനെതിരില്‍ അന്ത്യദിനത്തില്‍ ആര്‍ക്കും ഒരു ന്യായവും പറഞ്ഞൊഴിഞ്ഞ് രക്ഷപ്പെടാന്‍ പറ്റാത്ത വിധം ഉറച്ച സത്യങ്ങള്‍ മാത്രമുള്ള ഗ്രന്ഥമാണ് നല്‍കുക. ആ ഗ്രന്ഥം തെറ്റുകളില്‍നിന്ന് മുക്തവുമായിരിക്കും. വിശ്വസിക്കാന്‍ യാതൊരുപാധിയും ആവശ്യവുമില്ല. അതിന്റെ സംരക്ഷണം പ്രപഞ്ചനാഥന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറയുന്നു:-

     'നാം തന്നെയാണ് ഖുര്‍ആന്‍ ഇറക്കിയിരിക്കുന്നത്. അതിനെ സംരക്ഷിക്കുന്നതും നാം തന്നെയാണ്. ( അല്‍ ഹിജ്ര്‍-9). മറ്റൊരു വചനം കാണുക:-

     (........അതാണെങ്കില്‍ തീര്‍ച്ചയായും അജയ്യമായൊരു ഗ്രന്ഥം. അതിന്റെ മുമ്പിലൂടെയോ പിന്നിലൂടെയോ മിഥ്യകളൊന്നും പ്രവേശിക്കുകയില്ല. ന്യായാധിപനും സ്തുത്യര്‍ഹനുമായവന്റെ പക്കല്‍നിന്നുള്ള ഒരു അവതരണമാണത്.( ഫുസ്സ്വിലത്ത് 41,42)

     അപ്പോള്‍ തെറ്റുപറ്റാത്തതും ദൈവത്താല്‍  സംരക്ഷിക്കപ്പെട്ടതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. മറ്റ് മനുഷ്യനിര്‍മിത ഗ്രന്ഥങ്ങള്‍ക്കൊന്നും  ഈ വിശേഷണമില്ല. അത്തരം ഗ്രന്ഥങ്ങളിലും മതങ്ങളിലും സംശയങ്ങള്‍ക്കും ഊഹങ്ങള്‍ക്കും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഊഹങ്ങളിലും സംശയങ്ങളിലും അധിഷ്ഠിതമായ വിശ്വാസങ്ങളില്‍നിന്ന് പിന്തിരിയാനും സംശയങ്ങളില്ലാത്ത ഉറച്ച സത്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഖുര്‍ആനേയും മതത്തേയും പിന്‍പറ്റാനും അല്ലാഹു കല്‍പിച്ചത്. 

     (........ദൈവത്തെ അല്ലാതെ വിളിക്കുന്നവര്‍ ചില പങ്കാളികളെ പിന്‍പറ്റുകയില്ലെന്നും അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ലെന്നും അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയുവിന്‍.(യൂനുസ് 66)  മറ്റൊരു വചനം കാണുക:-

     'ബഹുദൈവ വിശ്വാസികള്‍ ഉടനെ പറയും. ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ പങ്കുചേര്‍ക്കുകയോ ഒന്നിനെയും നിഷിധമാക്കുകയോ ചെയ്യുമായിരുന്നില്ല. അപ്രകാരമായിരുന്നു അവരുടെ മുമ്പുണ്ടായിരുന്നവര്‍ വ്യാജമാക്കുകയും നമ്മുടെ ശിക്ഷ രുചിക്കുകയും ചെയ്തത്. നീ പറയുക. ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുവാന്‍ വല്ല അറിവും നിങ്ങളുടെ പക്കലുണ്ടോ? ഊഹത്തെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല. നിങ്ങള്‍ അനുമാനിക്കുകയല്ലാതെ ഒന്നും ചെയ്യുന്നുമില്ല. (അന്‍ആം 148)

     അപ്പോള്‍ വിരലിലെണ്ണാവുന്ന ഏതാനും ഹദീസുകള്‍ ഒഴികെയുള്ളവയെല്ലാം ഊഹത്തെ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂവെന്ന് ഹദീസു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ അത്തരം ഹദീസുകള്‍ നാം എന്തിനു സ്വീകരിക്കണം? സത്യങ്ങള്‍ മാത്രമുള്ളത് സ്വീകരിച്ചാല്‍ മതിയാവില്ലേ? സത്യത്തെ പിന്‍പറ്റുന്നവരെ കുറിച്ചും ഊഹങ്ങളെ പിന്‍പറ്റുന്നവരെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക:-

     'അവരില്‍ അധികം പേരും ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. തീര്‍ച്ചയായും ഊഹം സത്യത്തില്‍നിന്ന് ഒന്നിനും ഒരു പ്രയോജനവും ചെയ്യുന്നില്ല. (10:36) 

     ജനങ്ങളില്‍ അധികം പേരും സത്യത്തെ തള്ളിക്കളയുകയും ഊഹങ്ങളെ പിന്‍പറ്റുകയുമാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണാം.
'ഭൂമിയിലുള്ളവരില്‍ ഭൂരിഭാഗത്തെ നീ അനുസരിക്കുകയാണെങ്കില്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍നിന്നും അവര്‍ നിന്നെ വഴി തെറ്റിക്കുന്നതാണ്. അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. അവര്‍ അനുമാനിക്കുകയല്ലാതെ ചെയ്യുന്നുമില്ല'. (10:112)

      ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കുന്നത് ഭൂരിപക്ഷമല്ല സത്യത്തിന്റെ മാനദണ്ഡം എന്നതാണ്. ഖുര്‍ആന്‍ വിശ്വാസികള്‍ കുറവേ ഉള്ളൂവെന്നതും അത് സത്യമല്ല എന്നതിനു തെളിവുമല്ല. നാം ഭൂരിപക്ഷത്തെയല്ല അനുസരിക്കേണ്ടത്. മറിച്ച് പരമമായ സത്യം (അല്‍ ഹഖ്) ഏതാണോ അതിനെയാണ്.              (തുടരും)

Saturday, May 18, 2013

ഖുര്‍ആന്‍ സമ്പൂര്‍ണം


       അല്ലാഹു പറയുന്ന ഒരു വചനം കാണുക 'എന്നാല്‍ നിന്റെ നാഥന്റെ വചനം സത്യം കൊണ്ടും നീതി കൊണ്ടും പരിപൂര്‍ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ ഭേദഗതി വരുത്തുന്ന ഒരുവനുമില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമാകുന്നു' (6:115). അപ്പോള്‍ അല്ലാഹുവിന്റെ വചനം നീതിയാലും സത്യത്താലും പൂര്‍ണമായിരിക്കുന്നു എന്ന് പറഞ്ഞാല്‍  അത് കേവലം അക്ഷരത്തിലുള്ള പൂര്‍ണത മാത്രമല്ല, മറിച്ച് അക്ഷരത്തിലും ആശയത്തിലും പൂര്‍ണതയുണ്ട്. അല്ലാതെ അക്ഷരങ്ങളുടെ വള്ളി പുള്ളി മാറ്റാന്‍  പാടില്ല എന്നു മാത്രമല്ല, അതിലെ ആശയങ്ങളെയും ഭേദഗതി വരുത്താന്‍ പാടില്ല. ആശയത്തെ ഭേദഗതി വരുത്തലാണ് ഏറ്റവും അപകടം. കാരണം എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമാണ് ഈ വേദം അവതരിച്ചിട്ടുള്ളത്. മാറ്റത്തിരുത്തലുകളോ ഭേദഗതിയോ വരുത്തേണ്ട ആവശ്യവും അത്തരം ഒരു ദൈവത്തില്‍നിന്നും വന്ന ദൈവീക വചനങ്ങള്‍ക്കുണ്ടാവില്ല. സര്‍വ്വജ്ഞനായ ദൈവം തന്റെ  ദാസന്മാര്‍ എങ്ങനെ ജീവിക്കണം എന്ന് പരിപൂര്‍ണമായും വിശദമാക്കുന്ന ഒരു ഗ്രന്ഥം അവതരിപ്പിക്കാന്‍ കഴിവില്ലാത്തവനോ? സമ്പൂര്‍ണമല്ലാത്ത ഒരു ഗ്രന്ഥം അവതരിപ്പിച്ചിട്ട് പിന്നീട് അതു പൂര്‍ത്തിയാക്കാന്‍ പ്രവാചകന്റെ വിയോഗത്തിനു ശേഷം 250 വര്‍ഷം കഴിഞ്ഞ് റഷ്യയുടെയും ഇറാന്റെയും സമീപപ്രദേശങ്ങളില്‍നിന്നും ചില ആളുകള്‍ വന്ന് മാന്തിയെടുക്കേണ്ട ഗതികേടുണ്ടോ?

      എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമായ അല്ലാഹു തന്റെ ദാസന്മാര്‍ ഭാവിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടിവരിക എന്ന് മനസ്സിലാക്കി  അതിനാവശ്യമായ രൂപത്തില്‍ അവര്‍ക്ക് അവരുടെ മതം പൂര്‍ത്തിയാക്കുകയും സമ്പൂര്‍ണമാക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക.
'ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കി തരികയും നിങ്ങള്‍ക്ക് എന്റെ അനുഗ്രത്തെ സമ്പൂര്‍ണമാക്കുകയും അതനുസരിക്കല്‍ ഒരു ദീനായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (5:3). അല്ലാഹു അവന്റെ ദീന്‍ പൂര്‍ത്തിയാക്കി ത്തരാം (തന്നു) എന്നു പറഞ്ഞാല്‍  പിന്നെ നാമെന്തിന് ഇരുനൂറിലധികം വര്‍ഷം കഴിഞ്ഞ് ചിലര്‍ വന്നു ചില ഹദീസുകള്‍ മാന്തിയെടുത്ത് പൂര്‍ത്തിയാക്കുന്നതിനെ കാത്തിരിക്കണം? ഒരിക്കലും തീരാത്തത്ര വചനങ്ങളാണ് അല്ലാഹുവിന്റെ അടുക്കലുള്ളത്. അവ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും ആവശ്യമുള്ളതും ആവശ്യമായതു മാത്രം നമുക്ക്  തന്നു അനുഗ്രഹിച്ചു. അസാധ്യമായത് നമുക്ക് നല്‍കി നമ്മെ അവന്‍ ബുദ്ധിമുട്ടിച്ചില്ല. (തുടരും)

Tuesday, May 7, 2013

പ്രമാണം പരിശുദ്ധ ഖുര്‍ആന്‍ മാത്രം


     ഒരു മനുഷ്യന്‍ ദൈവീക വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നതിനു ആരെയാണ് തന്റെ ഇലാഹായി സ്വീകരിക്കേണ്ടത്? അവന്‍ ആരുടെ ഗ്രന്ഥമാണ്  പ്രമാണമായി അംഗീകരിക്കേണ്ടത്? ഇലാഹായി ദൈവത്തെ മാത്രമേ സ്വീകരിക്കൂ എന്ന് സമ്മതിക്കുമ്പോഴും പ്രമാണമായി ഖുര്‍ആന്‍ മാത്രം മതി എന്ന് അംഗീകരിക്കാന്‍ മഹാഭൂരിഭാഗവും തയാറല്ല. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് നോക്കാം.

     'ദൈവം ഒരു നല്ല വചനത്തെ ഉപമിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? ഉറച്ച മുരടുള്ളതും ആകാശത്ത് ശാഖയോടുകൂടിയ നല്ലൊരു വൃക്ഷത്തെ പോലെയത്രെ അത്. അതിന്റെ നാഥന്റെ അനുമതിയോടുകൂടി  സദാസമയം അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. ദൈവം ഇത്തരം ഉപമകള്‍ ഉപമിക്കുന്നത് മനുഷ്യര്‍ ചിന്തിക്കാന്‍ വേണ്ടിയാണ്. ഒരു ചീത്തവചനത്തിന്റെ ഉപമ ഭൂമിയില്‍നിന്നും പിഴുതെറിയപ്പെട്ട യാതൊരു സ്ഥിരതയുമില്ലാത്ത ഒരു ചീത്ത വൃക്ഷത്തെ പോലെയുമത്രെ. (14:25-26). ഈ വചനത്തില്‍ ഭൂമിയില്‍ വേരുറച്ചതും അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും സദാസമയവും ഫലങ്ങള്‍ നല്‍കുന്നതുമായ ഒരു വൃക്ഷത്തോടാണ് ദൈവം ഏറ്റവും നല്ല വചനത്തെ ഉപമിച്ചിരിക്കുന്നത്. ഈ പറഞ്ഞ സ്ഥിരവചനത്തില്‍ (അല്‍ഖൗലു സ്സാബിത്ത്) വിശ്വസിക്കുന്നവരെ ദൈവം ഈ ലോകത്തും പരലോകത്തും ഉറച്ച മനസ്സുള്ളവരാക്കി മാറ്റുമെന്നാണ് തുടര്‍ന്നു വരുന്ന വചനത്തില്‍ വിവരിക്കുന്നത്.

     കാറ്റിലും കോളിലും പെട്ട് ഉലയാതെ ഭൂമുഖത്ത് ഉറച്ചുനില്‍ക്കുന്ന, പിടിച്ചുനില്‍ക്കാന്‍ ഒരു താങ്ങിന്റെയും ആവശ്യമില്ലാത്ത ദൈവത്തിന്റെ വചനമായ ഖുര്‍ആനിനെയാണ് നാം പ്രമാണമാക്കേണ്ടത്.  എന്നാല്‍ ദൈവത്തിന് പുറമെ ഒരുപാട് ഇലാഹുകളില്‍ വിശ്വസിക്കുന്നതു പോലെ ആ ദൈവത്തിന്റെ ഗ്രന്ഥമായ ഖുര്‍ആനിനു പുറമെ ധാരാളം ഗ്രന്ഥങ്ങളെയും നാട്ടുനടപ്പുകളെയും കേട്ടുകേള്‍വികളെയും പ്രമാണമാക്കുന്നവരാണ്. ഖുര്‍ആനിനു പുറമെയുള്ള ഇത്തരം മനുഷ്യനിര്‍മിത ഗ്രന്ഥങ്ങളെയും ആചാരങ്ങളെയും പ്രമാണമാക്കുക എന്നത് ഇവരെ സംബന്ധിച്ച് നിസ്സാര കാര്യമാണ്. ഖുര്‍ആനിനു സമാനമായോ അല്ലെങ്കില്‍ അതിലധികമായോ പരിശുദ്ധിയും സ്ഥാനവും ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് നല്‍കുകയെന്നതും ഇവര്‍ക്ക് വലിയ പ്രശ്‌നമുള്ള കാര്യമല്ല.

     പല പണ്ഡിതന്മാരും സ്വയം ഗ്രന്ഥങ്ങള്‍ രചിക്കുകയും എന്നിട്ട് അവ നബിയിലേക്ക് ചേര്‍ത്തു പറയുകയും അവയ്ക്ക് ഖുര്‍ആനിനേക്കാള്‍ മഹത്വം നല്‍കുകയും അവ തങ്ങളുടെ പ്രമാണങ്ങളായി വിശ്വസിക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിനു ഒന്നിലധികം രക്ഷിതാക്കളെ അംഗീകരിക്കാനും വിശ്വസിക്കാനും കഴിയാത്തതു പോലെ ഖുര്‍ആനോ അല്ലെങ്കില്‍ ദൈവത്തിന്റെ തന്നെ വികലമാക്കപ്പെടാത്ത ഗ്രന്ഥങ്ങളോ അല്ലാതെ അംഗീകരിക്കാനും കഴിയില്ല എന്നതാണ് സത്യം. ലോകത്ത് വന്ന ദൂതന്മാരെല്ലാം ഇതാണ് ചെയ്തത്. അതായത് ദൈവത്തെ ഇലാഹായും തങ്ങള്‍ക്ക് കിട്ടിയ ഗ്രന്ഥങ്ങളെ പ്രമാണമായും സ്വീകരിക്കുക എന്ന കാര്യം.

     വിശുദ്ധ ഖുര്‍ആന്‍ നാമൊന്ന് പഠിക്കുകയാണെങ്കില്‍ ഖുര്‍ആനല്ലാതെ നമുക്ക് ആശ്രയിക്കാന്‍ പറ്റിയ മറ്റൊരു ഗ്രന്ഥമില്ലെന്നും ഖുര്‍ആന്‍ മനസ്സിലാക്കാനും ഗ്രഹിക്കാനും മറ്റൊരു ഗ്രന്ഥത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാവും. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ നാം ആശ്രയിക്കണം എന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങള്‍ എങ്ങനെ വായിക്കണമെന്ന തര്‍ക്കം പോലും പണ്ഡിതന്മാര്‍ക്കിടയില്‍ ഇതുവരെ തീര്‍ന്നിട്ടില്ല എന്ന സത്യവും നാം മനസ്സിലാക്കണം. ഒരിക്കലും ഉറവ വറ്റാത്ത ആശയങ്ങളുള്ള ഖുര്‍ആനിനെ, അസത്യങ്ങളും അര്‍ധസത്യങ്ങളും ഉള്‍ക്കൊള്ളുന്നതും വൈരുധ്യങ്ങള്‍ നിറഞ്ഞതും നിര്‍ജീവമായതും യുക്തിരഹിതമായതും അതോടൊപ്പം പ്രവാചകന്മാരുടെ മഹത്വങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതുമായ ഗ്രന്ഥങ്ങള്‍കൊണ്ട് വിശദീകരിക്കണമെന്നു പറയുന്നതിനേക്കാള്‍ വലിയ അയുക്തി എന്തുണ്ട്?  (തുടരും)

Sunday, May 5, 2013

പ്രവാസികളുടെ പേരില്‍ മാമാങ്കം


     ദാരിദ്ര്യത്തില്‍നിന്നും അനേകായിരും ദുരിതങ്ങളില്‍നിന്നും ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയവരാണ് പ്രവാസികള്‍. കേരളത്തിന്റെ സാമൂഹിക വികസന സൂചിക ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ഉത്തരവും അവര്‍ തന്നെ. സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് സമ്പാദ്യവും ഊര്‍ജ്ജവും ചെലവിടാന്‍ പ്രവാസി സമൂഹം കാണിച്ച ഉദാരമനസ്‌കത വിസ്മയകരമാണ്.  ആവശ്യമായ അക്ഷരാഭ്യാസമോ തൊഴില്‍ പരിചയമോ ഭാഷാ പരിജ്ഞാനമോ ഇല്ലാതിരുന്നിട്ടും ഉരുവും കപ്പലും കയറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ തന്റേടം കാണിച്ചവരാണവര്‍. വിദേശത്ത് വിയര്‍പ്പൊഴുക്കുമ്പോഴും സ്വന്തം വീടും നാടുമാണ് അവരുടെ നെഞ്ചുനിറയെ.

     പ്രവാസികളുടെ നിഷ്‌ക്കളങ്കതയും ഉദാരമനസ്‌ക്കതയും നിഷ്‌ക്കരുണം ചൂഷണംചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ നേതാക്കളും മത പുരോഹിതന്മാരും തന്നെയാണ്. ഇവിടെ ഭരിച്ചവരും ഭരിക്കുന്നവരും പ്രവാസികള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്ന് പരിശോധിക്കുമ്പോഴാണ് അവര്‍ കറപ്പശുക്കള്‍ മാത്രമായിരുന്നുവെന്ന സത്യം വ്യക്തമാവുക. മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്നവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും ദശാബ്ദങ്ങളേറെ പിന്നിട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. വിസ തട്ടിപ്പു മുതല്‍ വിമാന യാത്ര നിരക്കു തൊട്ട് എണ്ണിയാലൊടുങ്ങാത്ത കടമ്പകളെ അതിജീവിക്കാന്‍ ഒരു കൈ തുണ ആരില്‍നിന്നും ഉണ്ടായില്ല.

     സഊദി അറേബ്യയില്‍ 'നിതാഖാത്ത്' നടപ്പാക്കാന്‍ പുറപ്പെട്ടപ്പോഴാണ് എല്ലാവരുടെയും പൊയ്മുഖം അഴിഞ്ഞുവീണത്. സ്വന്തം പൗരന്മാര്‍ക്ക്  തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സഊദി ഭരണകൂടം ഒന്നര വര്‍ഷം മുമ്പ് നടപ്പാക്കിത്തുടങ്ങിയ പദ്ധതിയാണിത്. നിയമം കര്‍ശനമാക്കുന്നതിന് മൂന്നുമാസത്തെ ഇടവേള അനുവദിച്ചതില്‍ ഒന്നരമാസവും പിന്നിട്ടു. സാവകാശം അനുവദിച്ചെങ്കിലും സ്വദേശീവല്‍ക്കരണം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് സഊദി തീരുമാനം. നിതാഖാത്ത് നടപ്പാക്കുന്നതില്‍ തന്റെ മക്കള്‍ക്കു പോലും ഇളവ് നല്‍കരുതെന്നാണ് അബ്ദുല്ലാ രാജാവിന്റെ ഉത്തരവ്. അനധികൃത തൊഴിലാളികള്‍ക്കെതിരെ പരിശോധന നടത്തിയതില്‍ 20000 ത്തോളം പേരെ നാടുകടത്തിയെന്നും  നിതാഖാത്ത് നടപ്പാക്കിയ കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ 840000 പേര്‍ രാജ്യം വിട്ടുപോയെന്നും ലീഗു മുഖപത്രമായ ചന്ദ്രിക (18-4-2013) തന്നെ വെളിപ്പെടുത്തുന്നു.

     എന്നിട്ടും സഊദിയില്‍ ഒന്നും പേടിക്കാനില്ല, നിയമം ലംഘിച്ചവര്‍ക്കേ പ്രശ്‌നമുള്ളൂ എന്നൊക്കെ പറഞ്ഞ് പ്രശ്‌നത്തെ ലഘൂകരിച്ചു കാണുന്ന മന്ത്രിമാരുടേയും നേതാക്കളുടെയും തൊലിക്കട്ടി അപാരം തന്നെ. പ്രവാസകാര്യമന്ത്രിയുടെയും വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെയും  നേതൃത്വത്തില്‍ സഊദിയില്‍ പോയ ഔദ്യോഗിക സംഘം വെറുംകയ്യോടെ തിരിച്ചുവന്നതും എല്ലാവരും കണ്ടതാണല്ലോ.

     പ്രവാസികളെ സംഘടിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തൊരു ആവേശമാണെന്നോ. കേരളം കണ്ട ഏറ്റവും വലിയ പ്രവാസിക്കൂട്ടായ്മ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നത് മുസ്‌ലീഗാണ് (ചന്ദ്രിക 4-5-13). രണ്ടുലക്ഷം അംഗങ്ങളുണ്ടത്രെ പ്രവാസിലീഗിന്. അധികൃതര്‍ ഇതുവരെ ചെവികൊടുക്കാത്ത നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയമായെന്ന് പ്രസ്തുത ലേഖനം ഓര്‍മിപ്പിക്കുന്നു. പ്രവാസി പ്രശ്‌നങ്ങളില്‍ ചെറുവിരലനക്കാത്ത പാര്‍ടിയാണ് ലീഗെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. പ്രവാസിലീഗ് സംസ്ഥാന സമ്മേളനം കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്ട് നടന്നുവരികയാണ്.

     നിതാഖത്തിന്റെ പേരില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ജീവിതം വെള്ളത്തില്‍ വരച്ച വരപോലെ വീടിനും നാടിനും ബാധ്യതയായി മാറുമ്പോഴാണ് കോടികള്‍ പൊടിപൊടിച്ച് കോഴിക്കോട് കടപ്പുറത്ത് സമ്മേളന മാമാങ്കം അടിച്ചുപൊളിക്കുന്നത്.  സഊദിയില്‍ പ്രവാസികളുടെ തൊഴിലും ബിസിനസും നിയമവിധേയമാക്കാന്‍ ഒന്നും ചെയ്തില്ല. പക്ഷെ  ഈ സമ്മേളനത്തിലും നേതാക്കള്‍ വീരസ്യമേ പറയൂ. പ്രവാസിലീഗിന്റെ ചുക്കാന്‍ പിടിക്കുന്നവരാകട്ടെ കോടീശ്വരന്മാരാണ്. വിദേശത്തെന്ന പോലെ സ്വദേശത്തും അവര്‍ക്ക് സ്ഥാപനങ്ങളുണ്ട്. ഭരണത്തിന്റെ തണലില്‍ സ്വായത്തമാക്കിയതാണ് പലതുമെന്നത് മറ്റൊരു കാര്യം. അവരെ സംബന്ധിച്ചെടുത്തോളം സമ്മേളനവും റാലിയുമൊക്കെ പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ മാത്രമാണ്.

     ഇതിനകം എത്രയെത്ര നേതാക്കളും മന്ത്രിമാരും ഗള്‍ഫില്‍ പോയിരിക്കുന്നു. ഉംറയുടെ മറവില്‍ നടത്തുന്ന  തീര്‍ഥയാത്രകള്‍ പോലും  ഷോപ്പിംഗിനു വേണ്ടിയുള്ളതാണ്.  പുതിയ സാഹചര്യത്തില്‍ പാവം പ്രവാസികളെ ആര്‍ക്കു വേണം. സമ്പന്നരായ പ്രവാസികള്‍ എന്തും നല്‍കാന്‍ തയാറായി വേറെയുണ്ടല്ലോ. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ നിരവധി തവണ റിയാദില്‍ വട്ടമിട്ടു പറന്നയാളാണ് മന്ത്രി ഇ അഹമ്മദ്. ഇന്ത്യക്കു വേണ്ടിയുള്ള ഔദ്യോഗിക ചര്‍ച്ചകളില്‍ നിതാഖാത്ത്  ഉന്നയിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നു.

     ഇന്നത്തെ മനോരമയുടെ സണ്‍ഡേ പേജില്‍  ശ്രീലങ്കയില്‍ നിന്ന് ലണ്ടനില്‍ പോയി ബിസിനസ് നടത്തുന്ന രതീഷ് യോഗനാഥന്‍ എന്ന വിശാലഹൃദയന്റെ  ജീവിതകഥയുണ്ട്.  പേരിനും പ്രശസ്തിക്കും വേണ്ടി സമ്മേളന മാമാങ്കങ്ങള്‍ പൊടിപൊടിക്കുന്നവര്‍ അതൊന്ന് വായിക്കണം. ലങ്ക വംശീയകലാപത്തിന്റെയും യുദ്ധത്തിന്റെയും ചോരയില്‍ കുതിര്‍ന്നു കിടക്കവെ 11-ാം വയസ്സില്‍ മധുരയിലേക്ക് അഭയാര്‍ഥിയായി പോകേണ്ടിവന്ന രതീഷ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ലണ്ടനിലാണ്. ഇന്നിപ്പോള്‍  അവിടെ 5000 കോടി രൂപ വിറ്റുവരവുള്ള ടെലികോം സേവന കമ്പനിയുടെ ഉടമയാണ്. സ്വന്തം കമ്പനിയുടെ ആസ്തിയുടെ പകുതി സുനാമി ബാധിതരുടെ കുട്ടികളുടെ ക്ഷേമത്തിനായി അദ്ദേഹം നീക്കിവെച്ചിരിക്കുന്നു. ഇനിയുണ്ടാകുന്ന ആസ്തിയുടെ കാര്യവും അങ്ങനെ തന്നെ. ഇപ്പോഴത്തെ ജീവിതസൗകര്യങ്ങള്‍ അതേപടിയോ അതിലും കൂടുതലായോ തുടരാന്‍ 50 ശതമാനം സ്വത്ത് ധാരാളമാണെന്ന് രതീഷ് പറയുന്നു. പിന്നെ എന്തിനാണ് ഉള്ളതു മുഴുവന്‍ കെട്ടിപ്പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 'സ്വത്ത് കൂടുന്നതു കൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുന്നില്ല. നല്‍കുന്ന അമ്പതു ശതമാനം കൊണ്ട് അനേകം കുട്ടികളുടെ ജീവിതം മാറിമറിയുകയും ചെയ്യും' എന്നു പറയുന്ന രതീഷിന്റെ വാക്കുകള്‍ക്ക് എല്ലാവരും കാതോര്‍ത്തിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ മാത്രമല്ല കേരളവും ഈ ലോകവുമെല്ലാം എന്നേ രക്ഷപ്പെട്ടേനേ.

Friday, May 3, 2013

ഏതാണ് നേര്‍വഴി?


     ജീവിതം സമ്പൂര്‍ണമായും സമര്‍പ്പിക്കുക എന്ന ശാന്തിമാര്‍ഗം ലക്ഷ്യംവെച്ചുള്ള ഇസ്‌ലാം മതം എന്ന ദൈവീക വ്യവസ്ഥ,  അല്ലാഹു തന്നെ വിശദീകരിച്ചുതരുന്നത് വിശുദ്ധ ഖുര്‍ആനിലൂടെയാണ്. ആദ്യത്തെ അധ്യായത്തില്‍ നാം ദൈവത്തോട് നിര്‍ദേശിച്ചുതരാന്‍ ആവശ്യപ്പെടുന്ന ചൊവ്വായ മാര്‍ഗം അഥവാ 'സ്വിറാത്തുല്‍ മുസ്തഖീം' എന്ന രാജപാതയും ആ ഖുര്‍ആന്‍ തന്നെയാണ്. ആ സ്വിറാത്തുല്‍ മുസ്തഖീമാണ് ഏതാനും കാര്യങ്ങള്‍ വിവരിച്ച ശേഷം 6:153 ല്‍ ഇതാണെന്റെ ചൊവ്വായ മാര്‍ഗം എന്നു പറഞ്ഞ് അല്ലാഹു വിവരിക്കുന്നത്.

     മദ്യപാനമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവ് എന്നു പറയാറുള്ളതു പോലെ ഖുര്‍ആനല്ലാത്ത മനുഷ്യനിര്‍മിത പുസ്തകങ്ങളാണ് ലോകത്ത് അശാന്തിയും അക്രമവും വിഘടനവാദവും വിഭാഗീയതയുംഅവഹേളനങ്ങളുമെല്ലാം ക്ഷണിച്ചുവരുത്തുന്നത്. ഉദാഹരണത്തിനു ലോകത്ത് ദൈവീകനീതി എന്ന ഒരേയൊരു നീതി മാത്രമേ ഉള്ളൂ. അല്ലാതെ ഓരോ മതസ്ഥര്‍ക്കും ഓരോ നീതി ഇല്ല. അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോ നീതി  നിര്‍മിക്കുന്നത് ശിര്‍ക്കും ആ ശിര്‍ക്ക് അക്രമവുമാണ്. അതുകൊണ്ടു തന്നെ പ്രവാചകന്റെ പേരില്‍ ആരോപിക്കപ്പെട്ടതും ശത്രുക്കളുടെ കറുത്ത കരങ്ങളാല്‍ വിപരീതമായതുമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളടങ്ങിയ ഗ്രന്ഥങ്ങള്‍ ഇനിയുള്ള കാലം ലോകത്തിനു മുമ്പില്‍ പരിഹാസ്യമാവുകയേ ഉള്ളൂ.

     ഒരേ മതത്തില്‍ പെട്ട വിവിധ ഗ്രൂപ്പുകള്‍ പോലും പരസ്പരം വെട്ടിയും കുത്തിയും ബോമ്പിട്ടും മരിക്കുന്ന സ്ഥിതിവിശേഷം ലോകത്ത് ഉണ്ടാക്കിത്തീര്‍ത്തത് ദൈവീക മുല്യങ്ങളെ വെടിഞ്ഞ് മനുഷ്യര്‍ നിര്‍മിച്ച മറ്റു പ്രമാണങ്ങളെ ഇസ്‌ലാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രാവര്‍ത്തികമാക്കിയതാണെന്ന് വിവേകശാലികളായ നിഷ്പക്ഷ ബുദ്ധികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. കാക്ക കാരണവന്മാര്‍ തുടര്‍ന്നു പോന്ന  ആചാരങ്ങളും അനുഷ്ഠാനങ്ങളും മതി ഞങ്ങള്‍ക്കെന്നും അവര്‍ നരകത്തില്‍ പോവുകയാണെങ്കില്‍ ഞങ്ങളും നരകത്തില്‍ പോയ്‌ക്കൊള്ളട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരെ കുറിച്ച് എന്തുപറയാന്‍? കാലപ്പഴക്കം അത്തരം ആളുകളുടെ ഹൃദയങ്ങളെ കഠിനമാക്കിക്കളഞ്ഞിരിക്കുകയാണെന്ന വിശുദ്ധ ഖുര്‍ആനിലെ വചനമാണ് ഇവിടെ ഓര്‍മിപ്പിക്കാനുള്ളത് (57:16)

     ഖുര്‍ആന്‍ മാത്രമാണ് മാര്‍ഗനിര്‍ദേശത്തിനുള്ള ഏക വഴി എന്ന് നാം മനസ്സിലാക്കണം. 'പറയുക, ദൈവത്തിന്റെ മാര്‍ഗനിര്‍ദേശമാകുന്നു സത്യമായ മാര്‍ഗനിര്‍ദേശം. (2:120). ദീനിന്റെ ഉറവിടവും ഖുര്‍ആന്‍ മാത്രമാണ്. 'നിങ്ങളിലേക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നും ഇറക്കപ്പെട്ടതിനെ പിന്‍പറ്റുക. അതുകൂടാതെ മറ്റ് രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. ഇതേ ആശയം തന്നെയാണ് 6-155 മുതല്‍ 157 വരെയുള്ള വചനങ്ങളിലും വിവരിക്കുന്നത്. 'എല്ലാ അനുഗ്രഹങ്ങളുമായി ഈ ഗ്രന്ഥം നാം അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കരുണ ചെയ്യപ്പെടാന്‍ വേണ്ടി അതിനെ പിന്തുടരുവിന്‍'.(6:155) തുടര്‍ന്ന് അല്ലാഹു പറയുന്നതു കാണുക.'ഞങ്ങളുടെ മുമ്പുണ്ടായിരുന്ന രണ്ടു വിഭാഗങ്ങള്‍ക്കു മാത്രമേ വേദം ഇറക്കപ്പെട്ടിട്ടുള്ളൂ. ഞങ്ങളാണെങ്കില്‍ അവരുടെ പഠനത്തെ കുറിച്ച് ഉദാസീനരായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കുവാനാണിത്. അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരു വേദം അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരേക്കാള്‍ സന്മാര്‍ഗികളായേനേ എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള തെളിവും മാര്‍ഗനിര്‍ദേശവും കാരുണ്യവും വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ദൈവീക വചനങ്ങളെ വ്യാജമാക്കി അതില്‍നിന്ന് തിരിഞ്ഞുപോകുന്നവരേക്കാള്‍ അക്രമി ആരുണ്ട്? നമ്മുടെ വചനങ്ങളില്‍നിന്ന് തിരിഞ്ഞുപോകുന്നവര്‍ക്ക് ശിക്ഷാദൂഷ്യം പ്രതിഫലമായി നല്‍കുന്നതാണ്' (6:156,157).

     അപ്പോള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് സമാനമായി മറ്റൊന്നില്ലെന്നും അതിനെ പിന്‍പറ്റണമെന്നും പ്രവാചകനോട് കല്പിക്കുകയും ചെയ്തു. ഖുര്‍ആനല്ലാത്ത മറ്റുള്ളവ തള്ളിക്കളയാനും അല്ലാഹു കല്‍പിച്ചു. ഏതൊരു പ്രവാചകനും അധികാരവും യുക്തിയും നല്‍കിയിട്ട് അവരുടെ സ്വന്തം കല്‍പനകള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ദാസന്മാരാകാന്‍ പ്രവാചകന്മാര്‍ കല്‍പിക്കില്ലെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. 'ഒരു മനുഷ്യന് ദൈവം വേദവും അധികാരവും പ്രവാചകത്വവും നല്‍കുകയും പിന്നീട് അദ്ദേഹം മനുഷ്യരോട് നിങ്ങല്‍ ദൈവത്തെ കൂടാതെ  എനിക്ക് ദാസന്മാരാകുവിന്‍ എന്ന് പറയാന്‍ പാടുള്ളതല്ല....' പ്രവാചകനോട് പറയുന്നതും നീ നിന്റെ രക്ഷിതാവില്‍ നിന്നും നിന്നിലേക്ക് വെളിപ്പെട്ടത് പിന്‍പറ്റുക (ഇത്തബിഅ മാ ഊഹിയ ഇലൈക്ക മിന്‍ റബ്ബിക്ക) എന്നാണ്.                                       (തുടരും)

Wednesday, May 1, 2013

കരീമിനെ രക്ഷിക്കാനും ലീഗു വേണം


     സംസ്ഥാന ടെക്സ്റ്റയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ യു ഡി എഫ് ഘടകകക്ഷിനേതാവായ മന്ത്രിയുടെ ശ്രമം. (മെയ് ദിനത്തിലെ പ്രധാന പത്രവാര്‍ത്ത)

     സംഭവം വിവാദമായതോടെ അന്വേഷണത്തിനു ഉത്തരവിടാന്‍ മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഘടകകക്ഷി മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മലബാറില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നു.

         കരീമിനെതിരെ അന്വേഷണം നടത്താന്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ നീക്കവും ഈ നേതാവ് ഇടപെട്ട് അട്ടിമറിച്ചിരുന്നു.

         പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ ഫണ്ട് അഴിമതി മുന്നില്‍ കണ്ട് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു വേണ്ടി വഴിമാറ്റിയെന്നാണ് ആക്ഷേപം. ഇത് ഖജനാവിനു 23 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു.

        ഈ അട്ടിമറിയിലെ വില്ലനും അവന്‍ തന്നെ . ലീഗുകാരുടെ പുലി. യു ഡി എഫ് ഭരണത്തിലും സി പി എം നേതാക്കള്‍ക്ക് കുശാല്‍. ഇങ്ങനെ എത്രയെത്ര കേസുകള്‍ ഇതിയാന്‍ അട്ടിമറിച്ചിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം, ചാക്ക് രാധാകൃഷ്ണന്‍ പ്രതിയായ മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം, മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധത്തിലെ മൊഴിമാറ്റം, ഗണേഷ്-യാമിനി തര്‍ക്കം തുടങ്ങി എത്രയെത്ര അട്ടിമറികള്‍. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ സഹായിച്ച സി പി എമ്മിനോട് നന്ദികാണിക്കേണ്ടേ? അതിനു വേണ്ടി ഇനിയെന്തെല്ലാം കുഞ്ഞാപ്പ ചെയ്യാനിരിക്കുന്നു. പാര്‍ടിക്കു വേണ്ടി സമരത്തിനു ഇറങ്ങുന്നതിനു മുമ്പ് ലീഗു പ്രവര്‍ത്തകരും യൂത്തുലീഗുകാരും രണ്ടു വട്ടം ആലോചിക്കട്ടെ. ഷുക്കൂറിന് ജീവന്‍ പോയി. കേസിനും തുമ്പുണ്ടാവുമെന്നും തോന്നുന്നില്ല. ജയ് കുഞ്ഞാപ്പ.

Wednesday, April 24, 2013

ഹൈദരലി ശിഹാബുതങ്ങളുടെ സാരോപദേശം


          'മഹല്ല് നേതൃത്വം ക്രിയാത്മകമാവണം' എന്ന തലക്കെട്ടില്‍ ഈ മാസം 13ന് മുസ്‌ലിംലീഗ് പ്രസിഡണ്ടുകൂടിയായ ഹൈദരലി ശിഹാബ് തങ്ങള്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 'ചന്ദ്രിക' യില്‍ എഴുതിയ ലേഖനം എല്ലാവരും ഒരാവര്‍ത്തിയെങ്കിലും വായിക്കണം. ധാര്‍മികമായി മുസ്‌ലിം സമൂഹം എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ചിത്രമാണ് നാട്ടിലെ വിവാഹങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നുവെക്കുന്നതെന്നും ധൂര്‍ത്തിന്റെയും ലോകമാന്യത്തിന്റെയുമൊക്കെ അരങ്ങായി വിവാഹസദസ്സുകള്‍ മാറിയിരിക്കുന്നുവെന്നും ലേഖനത്തില്‍ അദ്ദേഹം തുറന്നുസമ്മതിക്കുന്നു. കല്യാണരാവുകള്‍ കുടിച്ചും കൂത്താടിയുമാണ് യുവസമൂഹം ആഘോഷിക്കുന്നതെന്നും ഇത്തരം അസാന്മാര്‍ഗികതകളെയും ആഭാസങ്ങളെയും പിഴുതെറിയാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തിരിക്കുന്നു. സമുദായത്തിലെ രണ്ടു വിഭാഗങ്ങള്‍ നന്നായാല്‍ സമൂഹം മുഴുവന്‍ നന്നാവുമെന്നും അവര്‍ മോശമായാല്‍ സമൂഹം മുഴുവന്‍ മോശമാവുമെന്നുമുള്ള പ്രവാചകാധ്യാപനം ഓര്‍മപ്പെടുത്തിക്കൊണ്ടാണ്  ലേഖനം തുടങ്ങുന്നതു തന്നെ. അടുത്ത കാലത്തായി മഹല്ലുകളില്‍നിന്ന് ആത്മീയബോധം നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അധാര്‍മികതകളുടെയും അനാചാരങ്ങളുടെയും അരങ്ങുകളായി മഹല്ലുകള്‍ മാറിത്തീര്‍ന്നിരിക്കുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറയുന്നു.

          മദ്യവും മയക്കുമരുന്നുമടക്കമുള്ള ലഹരി പദാര്‍ഥങ്ങള്‍ അതിവേഗം മഹല്ലുകളെ കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ ലഹരിവിരുദ്ധ മഹല്ലെന്ന പ്രഖ്യാപനം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ വര്‍ഷങ്ങളായി നാം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കോ ഉപവാസങ്ങള്‍ക്കോ സാധിക്കാത്ത വിധത്തിലുള്ള നേട്ടം കൊയ്യാമെന്നും തങ്ങള്‍ ഉപദേശിച്ചിരിക്കുന്നു.

          ഇസ്‌ലാമിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് സമുദായത്തിന് നേര്‍വഴിയുടെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ആയിരക്കണക്കിന് മഹല്ലുകളുണ്ടായിട്ടും സമൂഹത്തില്‍ പെരുകിവരുന്ന അനാശാസ്യങ്ങള്‍ക്ക് പിന്നിലെല്ലാം  എന്തുകൊണ്ട് മുസ്‌ലിം നാമങ്ങള്‍ മാത്രം എന്ന് ചോദിക്കാനും ഈ ലേഖനം തന്നെ തങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

          അഞ്ചുപതിറ്റാണ്ടിലേറെ കേരളത്തിലെ പ്രമുഖ മതസംഘടനകളുടെ തലപ്പത്തിരിക്കുകയും നൂറുക്കണക്കിന് മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും മുസ്‌ലിംലീഗെന്ന രാഷ്ട്രീയപാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും ചെയ്തവരാണ് പാണക്കാട്ടെ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബു തങ്ങളും ഇപ്പോള്‍ ഹൈദരലി ശിഹാബുതങ്ങളുമൊക്കെ. നിരവധി അറബിക്കോളജുകളുടെ നടത്തിപ്പിലും മുഖ്യപങ്കാളിത്തം അവര്‍ക്ക് തന്നെയാണ്. അതിനാല്‍ കേരളീയ മുസ്‌ലിം സമൂഹം ഇത്രമാത്രം അധ:പതിച്ചുവെങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചതും അവര്‍ തന്നെയല്ലേ?

          മത-രാഷ്ട്രീയ നേതൃത്വങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നിട്ട് കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുന്നു. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നതു മുതല്‍ ഇതുവരെ ലീഗാണ് അവിടെ അധികാരത്തിലിരുന്നതും ഇപ്പോള്‍ ഇരിക്കുന്നതും. പ്രഥമ ജില്ലാ കൗണ്‍സില്‍ മദ്യനിരോധം നടപ്പാക്കാന്‍ തീരുമാനിച്ച കാര്യം തങ്ങള്‍ ഓര്‍ക്കുന്നുണ്ടാവണം. അന്ന് അദ്ദേഹമായിരുന്നു ജില്ലാ ലീഗ് പ്രസിഡണ്ടും സുന്നിയ യുവജന സംഘം അധ്യക്ഷനും. മിക്കവാറും പഞ്ചായത്തുകളും നഗരസഭകളും മലപ്പുറം ജില്ലയില്‍ ഭരിക്കുന്നതും ലീഗാണല്ലോ. എം എല്‍ എമാരില്‍ 12ഉം എം പിമാരും അവരുടേത് തന്നെ. എന്നിട്ടും മദ്യനിരോധം മലപ്പുറത്തു പോലും യാഥ്യാര്‍ഥ്യമാക്കാന്‍ കഴിയാത്തവരാണ് മഹല്ലുകളെ ഉപദേശിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.

        പ്രഖ്യാപനങ്ങളും പ്രസ്താവനകളും കേട്ടുമടുത്തു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഇച്ഛാശക്തിയും ധാര്‍മികബോധവുമാണ് വേണ്ടത്. അതു ണ്ടായിരുന്നെങ്കില്‍ മുസ്‌ലിം സമുദായം തങ്ങള്‍ ചൂണ്ടിക്കാട്ടിയതു പോലെ ഇത്രമാത്രം അധ:പതിക്കില്ലായിരുന്നു. എല്ലാ മതസംഘടനകളും ഈ കുളിമുറിയില്‍ നഗ്നരാണ്. സമ്മേളനങ്ങളും സനദുദാന മാമാങ്കങ്ങളും കോളജ് വാര്‍ഷികങ്ങളും അടിച്ചുപൊളിച്ച് പൊങ്ങച്ചം പ്രകടിപ്പിക്കാനല്ലാതെ അവര്‍ക്കെല്ലാം ഇതിനൊക്കെ എവിടെ നേരം.

Wednesday, February 6, 2013

നിര്‍വചനങ്ങള്‍ക്ക് വഴങ്ങാത്ത നീചകൃത്യം


     ഒരു നിര്‍വചനത്തിനും വഴങ്ങാത്ത നീചകൃത്യമാണ് തലസ്ഥാന നഗരിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍  ചൊവ്വാഴ്ച കാഴ്ചവെച്ചത്. നീതിയുടെയും മനുഷ്യത്വത്തിന്റെയും ശ്മശാനഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചുകേരളത്തിന്റെ നാളത്തെ പതാകവാഹകരാകാന്‍ ഇവര്‍ തന്നെയായിരിക്കും യോഗ്യര്‍. ഇരുള്‍മൂടിയ നമ്മുടെ ആകാശം തെളിയണമെങ്കില്‍ മഴ പെയ്യണം.  പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞുവീശുകയും വേണം. അക്രമസമരങ്ങളിലൂടെ നാടിനെ വേവിച്ചെടുക്കാന്‍ മടിയില്ലാത്തവര്‍  ഭാവിയില്‍ അധികാരത്തിന്റെ അമരത്ത് വന്നുചേരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.  ഇപ്പോള്‍ തന്നെ ഭരണം  ജനങ്ങള്‍ക്കു വേണ്ടിയല്ല.  ജനങ്ങള്‍ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ലെന്ന്  മുഖ്യമന്ത്രി തന്നെ പരസ്യമായി പറയുന്നു.   അപ്പോള്‍ അനുയായികള്‍  അദ്ദേഹത്തിന്റെ വഴി തെരഞ്ഞെടുത്താല്‍ കുറ്റം പറയാനാവില്ല.

     ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന നിവേദനം നല്‍കാനെന്ന പേരില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റില്‍ അതിക്രമിച്ചുകയറിയ ജില്ലാ സെക്രട്ടറി സിപ്പി നൂറുദ്ദീന്റെ നേതൃത്വത്തിലുള്ള എട്ടംഗ അക്രമിസംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ ദേഹമാസകലം കരി ഓയില്‍ ഒഴിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന ഫയലുകളും കമ്പ്യൂട്ടറുകളും ഓയില്‍ ഒഴിച്ച് നശിപ്പിച്ചു. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചെങ്കിലും കെ എസ് യുക്കാര്‍ കേട്ട ഭാവംപോലും നടിച്ചില്ല.  അക്രമികളെ തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് നേരെയും കരിഓയില്‍ പ്രയോഗിച്ചു. തികച്ചും ആസൂത്രിതമായിരുന്നു  ഈ ഹീനകൃത്യം. തങ്ങളുടെ പരാക്രമം ഒപ്പിയെടുക്കാന്‍  ദൃശ്യമാധ്യമങ്ങളെ അവര്‍ മുന്‍കൂട്ടി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

     പ്‌ളസ് വണ്‍ ഫീസ് വര്‍ധിപ്പിച്ചത് ഹയര്‍ സെക്കണ്ടറി ഡയറക്ടറല്ലെന്ന് അറിയാത്തവരാണോ  കെ എസ് യുക്കാര്‍? മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഫീസ് വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.  ഡിസമ്പര്‍ 12ന്  ഇറങ്ങിയ ഉത്തരവിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മാസമെടുത്തു. അവരുടെ ആവശ്യം ആത്മാര്‍ഥമായിരുന്നുവെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും സമീപിക്കാമായിരുന്നു.  വഴങ്ങുന്നില്ലെങ്കില്‍  കരി ഓയില്‍ പ്രയോഗം അവര്‍ക്ക് നേരെ ആകാമായിരുന്നുവല്ലോ. സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഉദ്യോഗസ്ഥരെ അക്രമകിക്കുന്നതിന്റെ കെമിസ്ട്രിയാണ് മനസ്സിലാവാത്തത്. അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പായ ഗ്രൂപ്പിസമായിരിക്കുമോ ഇതിന് പിന്നിലും  വില്ലനായി പ്രവര്‍ത്തിച്ചിട്ടുണ്ടാവുക?  ഏതെങ്കിലും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനയുടെ വകയായിരുന്നു ഈ നീചകൃത്യമെങ്കില്‍  മനസ്സിലാക്കാമായിരുന്നു. അവര്‍ പോലും ചെയ്യാനറച്ച കാടത്തമാണ് ഗാന്ധി ശിഷ്യന്മാരെന്ന് അഭിമാനിക്കുന്ന കെ എസ് യുക്കാര്‍ ചെയ്തത്.

     ഗംഗാനദിക്ക് പഴയതുപോലെ വിശുദ്ധി അവകാശപ്പെടാനാവാത്തതു പോലെ കോണ്‍ഗ്രസിലും സംശുദ്ധ ചിന്തകള്‍ പടിയിറങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ക്രിമിനലിസം വളര്‍ത്തി നേട്ടം കൊയ്യുന്ന ഫാസിസ്റ്റുരീതി തങ്ങള്‍ക്കും ഇണങ്ങുമെന്ന് കോണ്‍ഗ്രസുകാരും തെളിയിച്ചുകൊണ്ടിരിക്കുകയാണല്ലോ.  പാര്‍ടിയും നേതാക്കളും അധികാരത്തിന്റെ ആര്‍ഭാട പരിസരത്തു വിലസുമ്പോള്‍ വിശേഷിച്ചും. കേരളം മാത്രമല്ല ദേശീയ രാഷ്ട്രീയാന്തരീക്ഷവും എത്ര മലീമസമാണെന്നതിന് ഗതകാല സംഭവങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും.

     വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ മുഴുവന്‍ മനംകവര്‍ന്ന കാലമുണ്ടായിരുന്നു. അധ്യയനം പോലും ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തില്‍ ജീവിതം ഹോമിച്ചവരെ രാഷ്ട്രം ഇന്നും അഭിമാനപൂര്‍വമാണ് അനുസ്മരിക്കുന്നത്. പഠിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ പോന്ന പ്രായം  നാടിനെ അടിമത്വത്തില്‍ മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് ഇന്നത്തെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലേക്കുള്ള ദൂരം എത്രയെന്നതിന് പുതിയ കരി ഓയില്‍ സമരം ഉത്തരം നല്‍കും. നീതിയുക്തമായതും ജനോപകാരപ്രദമായതും നിറവേറ്റാനുള്ള നിശ്ചയദാര്‍ഢ്യം രാജ്യത്തെ മിക്ക വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങള്‍ക്കും കൈമോശം വന്നിരിക്കുന്നു.

     നാം ജനാധിപത്യത്തെ കുറിച്ച് ആയിരം നാവില്‍ സംസാരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യയെന്ന്് അഭിമാനപൂര്‍വം അവകാശപ്പെടുന്നു. എന്നാല്‍  മഹത്തായ ജനാധിപത്യത്തെ നെഞ്ചോട് ചേര്‍ത്ത എത്ര രാഷ്ട്രീയ കക്ഷികളെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. പാര്‍ടികളിലെല്ലാം കാണുന്നത് നേതാക്കളുടെ സ്വേച്ഛാധിപത്യമാണ്. അതുകൊണ്ടാണ്  ഗ്രൂപ്പിസവും വിഭാഗിയതയും തഴച്ചുവളരുന്നത്. വലിയ നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്നവര്‍ക്കേ രാഷ്ട്രീയത്തില്‍ ഭാവിയുള്ളൂ. ഈ പ്രതിഭാസം വിദ്യാര്‍ഥി-യുവജനസംഘടനകളിലേക്കും വ്യാപിച്ചിരിക്കുന്നു എന്നു മാത്രം.

     കെ എസ് യു വിന്റെ കരി ഓയില്‍ സമരത്തില്‍ പങ്കെടുത്തവരില്‍ നാലുപേരും എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ്. നേതൃത്വം കൊടുത്ത നൂറുദ്ദീനാകട്ടെ ഇസ്‌ലാമിന്റെ പ്രകാശം എന്ന സുന്ദരമായ നാമത്തില്‍ അറിയപ്പെടുന്ന ആളുമാണ്. മതപാഠശാലകളില്‍ ധാര്‍മിക മൂല്യങ്ങളെ കുറിച്ച് വളരെ നന്നായി അദ്ദേഹം പഠിച്ചിട്ടുണ്ടാവണം. എന്നിട്ടും മതമോ ദൈവവിശ്വാസമോ ഇല്ലാത്ത സാദാ വിദ്യാര്‍ഥിയുടെ സദാചാരബോധം പോലും അയാള്‍ക്കുണ്ടായില്ല. ഭാവിഭരണകര്‍ത്താക്കളായി വരുന്ന ഇവരെ കുറിച്ചൊക്കെ ആലോചിക്കുമ്പോള്‍ വല്ലാത്തൊരു ശൂന്യതാബോധം അനുഭവപ്പെടുന്നു. മാരകമായ ഈ ആഘാതത്തെ മുന്‍കൂട്ടി കാണാന്‍ ജനങ്ങള്‍ക്ക് കഴിയണം. അക്രമികളായ വിദ്യാര്‍ഥി നേതാക്കളെ കെ എസ് യു പുറത്താക്കിയത് സന്തോഷകരം തന്നെ. എന്നാലിവര്‍ ഇതിലും വലിയ പദവികളുമായി തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച് പറയാന്‍ ആര്‍ക്കുമാവില്ല.

Monday, January 21, 2013

ബാഫക്കിതങ്ങളും കെ എം മൗലവിയും


           സയ്യിദ് അബ്ദുറഹിമാന്‍ ബാഫക്കി തങ്ങള്‍ സമുന്നതനും മാതൃകായോഗ്യനുമായ മുസ്‌ലിം ലീഗ് നേതാവായിരുന്നു. നിസ്വാര്‍ഥനും നിഷ്‌ക്കളങ്കനുമായിരുന്നു അദ്ദേഹമെന്നതിലും തര്‍ക്കമില്ല. മതവിശ്വാസത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവര്‍ത്തനത്തെ കണ്ട മഹാനായ ആ നേതാവില്‍ നിന്ന് ഇന്നത്തെ നേതൃത്വത്തിന് ധാരാളം പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുണ്ട്.

          അദ്ദേഹത്തിന്റെ 40-ം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ടി മുഖപത്രത്തില്‍ സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ എഴുതിയ ലേഖനത്തിലെ പ്രധാന പരാമര്‍ശം പക്ഷെ  സത്യത്തിന് നിരക്കാത്തതായിപ്പോയി. കെ എം മൗലവി, എന്‍ വി അബ്ദുസ്സലാം മൗലവി തുടങ്ങിയ മുജാഹിദ് നേതാക്കളെ മുസ്‌ലിംലീഗിന്റെ തട്ടകത്തില്‍  നിലയുറപ്പിച്ചത് ബാഫക്കിത്തങ്ങളാണെന്ന അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ചരിത്രസത്യത്തിന് തീര്‍ത്തും വിരുദ്ധമാണ്. കെ എം മൗലവിയും സീതിസാഹിബുമെല്ലാം കേരളത്തിലെ ലീഗിന്റെ സ്ഥാപകനേതാക്കളായിരുന്നുവെന്ന യാഥാര്‍ഥ്യം ഇതുവരെ ബാവ മനസ്സിലാക്കാത്തത് കഷ്ടമായിപ്പോയി.

           ബാഫക്കിതങ്ങള്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത് മുസ്‌ലിംലീഗിനെ എതിര്‍ത്തുകൊണ്ടാണ്. 1937ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറില്‍ കുറുമ്പ്രനാട്-കോഴിക്കോട് റൂറല്‍ മണ്ഡലത്തില്‍ ബി പോക്കര്‍ സാഹിബായിരുന്നു ലീഗു സ്ഥാനാര്‍ഥി.  ഖാന്‍ ബഹദൂര്‍ ആറ്റക്കോയതങ്ങളായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. മുസ്‌ലിംലീഗും മുതലാളിത്തവും തമ്മില്‍ ഏറ്റുമുട്ടിയ ആ തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ക്ക് വേണ്ടിയാണ് ബാഫക്കിതങ്ങള്‍ രംഗത്തിറങ്ങിയത്.

           ഭരണഘടനാ വിദഗ്ധനും സുപ്രീം കോടതി അഭിഭാഷകനും വാഗ്മിയുമായിരുന്നു പോക്കര്‍ സാഹിബ്. (1952ല്‍ അദ്ദേഹം മദിരാശി അസംബ്‌ളിയിലേക്കും 1957ല്‍ ലോകസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു) തെരഞ്ഞെടുപ്പില്‍ ആറ്റക്കോയ തങ്ങള്‍ വിജയിച്ചു. ഈ തെരഞ്ഞെടുപ്പിനു ശേഷം കെ എം മൗലവിയും കെ എം സീതിസാഹിബും തങ്ങളെ ലീഗിലേക്ക് ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയുമാണുണ്ടായത്. സത്താര്‍ സേട്ടുവിനു പകരം മലബാര്‍ജില്ലാ ലീഗിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ പേര് നിര്‍ദേശിച്ചത് കെ എം മൗലവിയാണ്.

          തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രസിദ്ധീകരണം തുടങ്ങിയതും സീതിസാഹിബിന്റെയും കെ എം മൗലവി, മുഹമ്മദ് മൗലവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു.  വസ്തുത ഇങ്ങനെയാണെന്നിരിക്കെ ചരിത്രസത്യത്തെ പരിഹസിക്കുകയാണ് ബാവ ചെയ്തത്. അതിന് ഉപയോഗിച്ചതാകട്ടെ ചന്ദ്രിക പത്രവും. പാര്‍ടിയെ സുന്നിവല്‍ക്കരിക്കാനുള്ള അമിതാവേശത്തിനിടയില്‍ വായനക്കാരെയും പാര്‍ടി പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുന്നത് ശരിയാണോയെന്ന് ബാവയും സഹപ്രവര്‍ത്തകരും പരിശോധിച്ചാല്‍ കൊള്ളാം.

          1980ല്‍ അറബി ഭാഷാ സമരത്തോടനുബന്ധിച്ച് യൂത്തുലീഗ് നടത്തിയ സമരത്തെ കുറിച്ചും ഇതുപോലെ സത്യവിരുദ്ധമായ ലേഖനം ചന്ദ്രികയില്‍  പ്രത്യക്ഷപ്പെട്ടത് ഓര്‍ക്കുന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബിന്റെ ചരമദിനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് ലേഖനമെഴുതിയത്. മലപ്പുറം വെടിവെപ്പില്‍ ഒന്നാം പ്രതി താനാണെന്ന് ആലേഖനത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു.  മലപ്പുറം സംഭവത്തിലെ ഒന്നാംപ്രതി തിരൂര്‍ കൂട്ടായിയിലെ സി എം ടി കോയാലി എന്ന ആളായിരുന്നു. കണ്ടാലറിയാവുന്ന ആറായിരം പേരെ പ്രതിചേര്‍ത്ത ആ   കേസില്‍ കുഞ്ഞാലിക്കുട്ടി  പ്രതിയേ ആയിരുന്നില്ല. കോയാലി സാഹിബാകട്ടെ പാര്‍ടിയുടെ സംസ്ഥാന കൗണ്‍സിലറായിരുന്നു. അവിടെയും ചരിത്രത്തെ മാനഭംഗപ്പെടുത്താന്‍ ഒരു മന:സാക്ഷിക്കുത്തും ആര്‍ക്കുമുണ്ടായില്ല.

           ബാവ  ലേഖനത്തില്‍ അവകാശപ്പെടുന്നതു പോലെ  മരിച്ചവര്‍ക്ക് മയ്യിത്ത് നമസ്‌കരിക്കാനല്ല ലീഗ് സ്ഥാപിച്ചത്. ജീവിച്ചിരിക്കുന്നവരുടെ ജീവന്മരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ്. ഖാഇദെമില്ലത്തും ഖാഇദില്‍ ഖൗം ബാഫക്കിതങ്ങളും  സീതിസാഹിബും സി എച്ചുമെല്ലാം നിര്‍വഹിച്ച ദൗത്യത്തെ കുറിച്ച് ചുരുങ്ങിയ പക്ഷം എം സിയുടെ പുസ്തകമെങ്കിലും ബാവ വായിക്കണമായിരുന്നു. പട്ടിക്കാട് ജാമിഅ.നൂരിയ്യ അറബിക്കോളജ് യൂണിവാഴ്‌സിറ്റിയാക്കണമെന്ന് ബാഫക്കിതങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്ന ബാവയുടെ കണ്ടുപിടുത്തവും ശരിയല്ല.  തങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും അങ്ങനെ ഒരാവശ്യം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് കോളെജിന്റെ ഭരണസാരഥ്യം വഹിച്ചവര്‍ക്ക് അത് നിര്‍വഹിക്കാമായിരുന്നു. ബാഫക്കിതങ്ങള്‍ക്ക് ശേഷം പട്ടിക്കാടിന്റെ അമരക്കാരായി വന്ന പാണക്കാട്ടെ തങ്ങന്മാര്‍ എന്തുകൊണ്ട് ബാഫക്കിതങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കിച്ചില്ല എന്ന് ബാവക്ക് അന്വേഷിക്കാമായിരുന്നു.

Saturday, January 19, 2013

അശ്‌ളീലങ്ങള്‍ക്ക് അറുതിവരട്ടെ


          സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ  ലൈംഗികാതിക്രമം സംബന്ധിച്ച കേസുകള്‍  കൈകാര്യം ചെയ്യുന്നതിനു കൊച്ചിയില്‍ അതിവേഗ കോടതി സ്ഥാപിക്കാനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സാംസ്‌കാരിക അശ്‌ളീലങ്ങള്‍ക്ക് നിരന്തരം സാക്ഷിയാകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മന്ത്രിസഭ ഫാസ്റ്റ് ട്രാക്ക് കോടതി സാക്ഷാല്‍ക്കരിക്കാന്‍ നിശ്ചയിച്ചത്. അതുകൊണ്ട് തുടര്‍ നടപടികള്‍ ഹൈക്കോടതി സ്വീകരിക്കും.  കോടതിക്കു കൊച്ചിയില്‍ തന്നെ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.  18 തസ്തികകള്‍ കോടതിക്ക് വേണ്ടി സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. പീഡനക്കേസുകള്‍ മാത്രമല്ല നീതിയും തടവിലാക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ സര്‍ക്കാര്‍ ജാഗ്രത തുടരുകയും വേണം.

          സ്ത്രീപീഡനക്കേസുകളെ സംബന്ധിച്ചിടത്തോളം ഹോപ്‌ലസ് എന്ന ദുഷ്‌പേരുള്ള സംസ്ഥാനമാണ് കേരളം. വമ്പന്‍ പെണ്‍വാണിഭക്കേസുകള്‍ പോലും തുമ്പും പിടിയുമില്ലാതെ മാഞ്ഞുപോവുകയോ കാലാകാലങ്ങളോളം നീളുകയോ ചെയ്യുന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും നിരത്താനാവും. വിധിക്ക് ശേഷവും താണ്ടാന്‍ നിയമപരമായ പടവുകളും അപ്പീല്‍ സാധ്യതകളും ബാക്കി കിടക്കുന്നുവെന്നതാണ് കേസുകളെ സംബന്ധിച്ച മറ്റൊരാശങ്ക. സൂര്യനെല്ലി പെണ്‍കുട്ടിയുടെ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ജീവിതകഥ തന്നെ ഇതിനെല്ലാമുള്ള ഒന്നാന്തരം തെളിവാണ്. ദുരിതങ്ങളുടെ തീവെയിലില്‍ അവള്‍ ഓടിയോടി തളര്‍ന്നിരിക്കുന്നു. അപമാനങ്ങളുടെ പെരുമഴയില്‍ യുവതി ചൂളി വിറയ്ക്കുകയാണ്. പീഡനക്കേസിലെ ഇരയും മുഖ്യസാക്ഷിയുമായിട്ടും സമൂഹവും പൊലീസുമാകട്ടെ അവളോട് പ്രതിയെ പോലെ പെരുമാറുകയും ചെയ്യുന്നു.

          പതിനാറു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ 40 പേര്‍ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് സംസ്ഥാനത്തെ ഞെട്ടിച്ച സൂര്യനെല്ലി കേസ്. 1996 ജനുവരിയിലായിരുന്നു സംഭവം. പ്രത്യേക കോടതിയിലായിരുന്നു കേസ്. 2000 സപ്തമ്പര്‍ അറിനു 35 പ്രതികള്‍ക്ക് പ്രത്യേകകോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും ഹൈക്കോടതി ഇതില്‍ ഒരാളെ മാത്രം ശിക്ഷിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയും ചെയ്തപ്പോള്‍ നീതിയുടെ കാവലാകേണ്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സംഭവിച്ച മൂല്യശോഷണമാണ് വിളംബരം ചെയ്യപ്പെട്ടത്.  ഹൈക്കോടതി വിധിക്കെതിരെ  നല്‍കിയ അപ്പീല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കുമെന്ന്  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ വെളിപ്പെടുത്തിയപ്പോള്‍ അതും വാര്‍ത്തയായി. കാരണം  അപ്പീല്‍ സുപ്രീം കോടതിയുടെ മേശപ്പുറത്ത് സുഖനിദ്ര കൊള്ളാന്‍ തുടങ്ങിയിട്ട് നീണ്ട എട്ടുവര്‍ഷമായി.  ഇത്രയും ദീര്‍ഘകാലം അപ്പീല്‍ വിചാരണക്കെടുക്കാതിരുന്നതില്‍ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ദല്‍ഹി പെണ്‍കുട്ടിയുടെ രക്തസാക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ്ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഈ കേസ് വന്നതെന്ന് കൂടി ഓര്‍ക്കുക.

          ഏത് നാട്ടിലായാലും ഒരേ കുറ്റം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുക എന്നത് ആ ജനതയെ സംബന്ധിച്ചിടത്തോളം ഉല്‍ക്കണ്ഠാജനകമാണ്. അതുകൊണ്ടു തന്നെ ആ ജനത വൈകാരികമായി അരക്ഷിതമായിപ്പോകും. അത്തരത്തില്‍ അരക്ഷിതമായിപ്പോയ ഒരു ജനതയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. പെണ്‍വാണിഭക്കേസുകളില്‍ എന്താണ് സംഭവിക്കുന്നത്? പീഡനത്തിലെ ഇരകള്‍ മുതിര്‍ന്ന സ്ത്രീകളായിരുന്നില്ല. 18 വയസ്സിനു താഴെയുള്ള വിദ്യാര്‍ഥിനികളായിരുന്നു. എന്നിട്ടും പെണ്‍വാണിഭങ്ങള്‍ എന്നാണ് നാം പറഞ്ഞത്. ഒരു കൂട്ടം മുതിര്‍ന്ന പുരുഷന്മാരാല്‍ ഈ പെണ്‍കുട്ടികള്‍ നീചമായി ബലാത്സംഗം ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ പ്രതികളില്‍ ആരെങ്കിലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയുണ്ടായോ? പ്രതികളെല്ലാം സമൂഹത്തില്‍ മാന്യന്മാരായി വിലസുന്നു. നീതിനിയമങ്ങളെ വിലക്കുവാങ്ങുന്നു.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ വിരാജിക്കുന്നു. ഫലമോ പെണ്‍വാണിഭ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു.

         സ്‌കൂള്‍ അധ്യാപകര്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകളും വര്‍ധിച്ചുവരികയാണ്. ഗുരുനാഥന്മാര്‍ പീഡകരാകുമ്പോള്‍ ക്‌ളാസുമുറികള്‍ കുരുന്നുകളുടെ കണ്ണീര്‍കളങ്ങളാകും. ഗുരുനാഥന്‍ എന്ന പദവി ഉപയോഗപ്പെടുത്തി കുട്ടികളെ ചൂഷണത്തിനിരയാക്കുന്നവരുടെ കൂട്ടത്തില്‍ മദ്രസാ അധ്യാപകര്‍ പോലുമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിലും സര്‍ക്കാര്‍ സ്ഥാപനമായ കേരള മഹിളാ സമാഖ്യയിലും പൊലീസിലും ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ നമ്മെ അത്ഭുതപ്പെടുത്തും.

          കേരളം ഒന്നടങ്കം ഒപ്പം നിന്ന കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമിക്ക് നീതിപീഠം വിധിച്ച വധശിക്ഷ നടപ്പിലാവുമെന്ന് ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. തമിഴ് ഭിക്ഷക്കാരനാണ് പ്രതിയെന്നതിനാലാണ് മലയാളിയുടെ കുറ്റബോധലേശമില്ലാത്ത പിന്തുണ കേസിന് ലഭിച്ചത്. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള, നിരവധി കേസുകളില്‍ പ്രതിയായ ഗോവിന്ദച്ചാമി എന്ന 'അനാഥ'നു വേണ്ടി വാദിക്കാന്‍ 65 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന അഡ്വ. ആളൂരും സംഘവും എത്തിയത്  പ്രധാന വഴിത്തിരിവാണ്. ഇതിനു പിന്നില്‍ മാഫിയ സംഘങ്ങളും മതസംഘടനകളും ഉണ്ടെന്ന ആരോപണം ശക്തമാണ്. താരതമ്യേന നിസ്സാരനായ പ്രതികള്‍ക്കു വേണ്ടി ചരടുവലിക്കാന്‍ ഇവിടെ ആളുകളുണ്ടെന്നത്  നീതിന്യായ സംവിധാനത്തെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല.

         'അവനെ ആദ്യം തൂക്കിക്കൊല്ലണം. പ്രായം കുറവാണെന്നതു കൊണ്ട്  ദയ കാണിക്കരുത.് അവനാണ് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നാണ് മകള്‍ എന്നോട് പറഞ്ഞത്' ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ വാക്കുകളാണിവ. പ്രായപൂര്‍ത്തിയാകാത്തവരുടെ കുറ്റകൃത്യങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരായ ശിക്ഷാ നടപടികളിലും മാറ്റം വരുത്തണമെന്നാണിത് സൂചിപ്പിക്കുന്നത്.

          പ്രത്യേക കോടതി വരുന്നതുകൊണ്ട് മാത്രം നീതി നടപ്പാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം.  ജയിലുകള്‍ പോലും കുറ്റവാളികള്‍ക്ക് സ്വര്‍ഗം തുല്യം ഒരുക്കിക്കൊടുക്കുന്ന സംസ്ഥാനമാണിത്. കിരാത നീതിയുടെ അടയാളങ്ങള്‍ എത്ര വേണമെങ്കിലും  സുലഭം. കുറ്റകൃത്യങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മയോ രാഷ്ട്രീയ പാര്‍ടികളുടെയും മതനേതാക്കളുടെയും സജീവ പ്രതികരണമോ ഒന്നും ഇവിടെ ഉണ്ടാകുന്നില്ല. കോടതി മാത്രമാണ് ഏകാശ്രയം. കുത്തഴിഞ്ഞ സാംസ്‌കാരിക-സദാചാര വ്യവസ്ഥ തിരുത്താന്‍ പര്യാപ്തമായ ഇടപെടല്‍ തന്നെ നീതിപീഠത്തില്‍ നിന്ന് ഉണ്ടായേ മതിയാകൂ.
Related Posts Plugin for WordPress, Blogger...