Friday, November 30, 2012

നയതന്ത്ര വിദഗ്ധനായ ഭരണാധികാരി


          അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷമല്ല സൗഹൃദവും സമാധാനവുമാണ് വേണ്ടതെന്ന് വിശ്വസിക്കുകയും അതിനായി ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഐ കെ ഗുജ്‌റാള്‍. പ്രധാനമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ഊന്നല്‍ നല്‍കിയത് വിദേശകാര്യങ്ങള്‍ക്കായത് അതുകൊണ്ടാണ്. പാക്കിസ്താന്‍, ബംഗ്‌ളദേശ്, ചൈന, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളുമായി അദ്ദേഹം സൗഹൃദം ഊട്ടിയുറപ്പിച്ചതാകട്ടെ ഏറ്റവും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലും. ഇന്ന് ഈ രാഷ്ട്രങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഗുജ്‌റാളിന്റെ വേര്‍പാട് സൃഷ്ടിച്ച നഷ്ടത്തിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യപ്പെടുക.

           വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടൂള്ളൂ. കേവലം 11മാസം. 97 ഏപ്രില്‍ 17 മുതല്‍ 98 മാര്‍ച്ച് 19 വരെ. പക്ഷെ ഏറ്റവും കൂടുതല്‍ കാലം ആ പദവിയലങ്കരിച്ച നെഹറുവിനും ഇന്ദിരക്കുമൊപ്പം  ഗുജ്‌റാളും സ്മരിക്കപ്പെടും.  കുവൈത്ത് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ മലയാളികളെ മുഴുവന്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ ഗുജ്‌റാള്‍ വഹിച്ച പങ്കും പ്രകടിപ്പിച്ച നയതന്ത്രജ്ഞതയും മാത്രം മതി അദ്ദേഹം എന്നും ഓര്‍ക്കപ്പെടാന്‍. അതിനുവേണ്ടി അദ്ദേഹം വാഷിംഗ്ടണില്‍ പോയി. ഇറാഖ് സന്ദര്‍ശിച്ചു. പ്രസിഡണ്ടായിരുന്ന സദ്ദംഹുസൈനെ കണ്ടു.  മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ കുവൈത്തിലേക്ക് അയക്കുകയും ചെയ്തു.

           സോഷ്യലിസ്റ്റ്- സാമ്രാജ്യത്വ ശാക്തികച്ചേരികള്‍ തമ്മില്‍ ശീതയുദ്ധം ആഗോളതലത്തില്‍ അതിശക്തമായിരുന്ന കാലത്ത്  സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. കോളജ് വിദ്യാഭ്യാസ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം സഞ്ചരിച്ച ഗുജ്‌റാള്‍ രാഷ്ട്രീയ വീക്ഷണങ്ങളില്‍ എപ്പോഴും പുരോഗമനാശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു. ദേവഗൗഡ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായപ്പോള്‍ ഗുജറാളിനെയാണ്   ഇടതുപക്ഷം തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.

          മിതഭാഷിയും മൃദുഭാഷിയുമായ ഭരണാധികാരിയായിരുന്നു ഗുജ്‌റാള്‍. ഇത്രമാത്രം വിവാദരഹിതനായ ഒരു ഭരണകര്‍ത്താവിനെ കാണുക പ്രയാസം. തികച്ചും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എപ്പോഴും പുഞ്ചിരി നിറഞ്ഞാടുന്ന മുഖം. എന്നാല്‍ ഒരു പ്രലോഭനത്തിനും അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവുമായിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അധികം കണ്ടിട്ടില്ല. പക്ഷെ രാജ്യത്തിന്റെ നാഡീസ്പന്ദനം നന്നായി തിരിച്ചറിഞ്ഞിരുന്നു. പരന്ന വായനയുള്ള പണ്ഡിനായിരുന്നുവല്ലോ അദ്ദേഹം. ഉറുദു ഭാഷയില്‍ നിപുണനുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ഗുജ്‌റാള്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942 ല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

          തുടക്കം കമ്യൂണിസ്റ്റുകാരനായിട്ടാണെങ്കിലും രാഷ്ട്രീയ ജീവിതം കോണ്‍ഗ്രസ്സിലൂടെ തന്നെ. 1975ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ അംഗമായി. പിന്നീട് വി പി സിംഗിനോടൊപ്പം കോണ്‍ഗ്രസ് വിട്ട അദ്ദേഹം വി പി സിംഗ്, ദേവഗൗഡ മന്ത്രിസഭകളില്‍ അംഗമായി. ഇന്ദിര മുതല്‍ ഗൗഡ വരെ നാലു മന്ത്രിസഭകളില്‍ പാര്‍ലമെന്ററി കാര്യം, വാര്‍ത്താവിനിമയം, പൊതുമരാമത്ത്, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ അതിപ്രധാന വകുപ്പുകളാണ് അദ്ദേഹം  കൈകാര്യം ചെയ്തു. അതും അപവാദങ്ങള്‍ കേള്‍പ്പിക്കാതെ.

          റഷ്യയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം സമര്‍ഥനായ നയതന്ത്രപ്രതിനിധി എന്ന നിലയില്‍ കഴിവ് തെളിയിച്ചിരുന്നു. പാക്കിസ്താന്‍, ബംഗ്‌ളദേശ് തുടങ്ങി അഞ്ചു അയല്‍രാജ്യങ്ങളുമായി നടപ്പാക്കിയ  നയതന്ത്ര സമീപനം 'ഗുജ്‌റാള്‍ നയതന്ത്രം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 57 രാജ്യങ്ങളില്‍ മുന്‍ പ്രസിഡണ്ടുമാരും മുന്‍ പ്രധാനമന്ത്രിമാരും ചേര്‍ന്ന് രൂപീകരിച്ച ക്‌ളബ്ബായ മാഡ്രിഡിലും ഗുജ്‌റാള്‍ അംഗവുമായിരുന്നു .

          രാഷ്ട്രീയത്തെയും ഭരണാധികാരത്തെയും നല്ല വഴിയിലേക്ക് തെളിക്കാനേ ഗുജ്‌റാള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ.  പാവങ്ങളെ മനസ്സില്‍ കൊണ്ടാണ് അദ്ദേഹം  എല്ലാ പരിപാടികളും രൂപകല്‍പ്പന ചെയ്യാറ്.  നയതന്ത്രത്തിന് നവദിശ നല്‍കിയതോടൊപ്പം കൂടുതല്‍ ആരോഗ്യവും തലയെടുപ്പുമുള്ള ഇന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സി ടി ബി ടിയില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമാകാതിരുന്ന ഗുജ്‌റാളിനെ മാതൃകയാക്കാന്‍ നമ്മുടെ ഭരണാധികാരികളില്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും?

          പാക്കിസ്താന്റെ ഭാഗമായുള്ള പഞ്ചാബില്‍ ജനിച്ച ഗുജ്‌റാള്‍ രാജ്യം വിഭജിക്കപ്പെട്ടതില്‍ ഏറെ ദു:ഖിച്ചിരുന്നയാളാണ്.  ഒരിക്കലും ആ ദു:ഖം മറച്ചുവെച്ചിരുന്നില്ല.  കുടുംബ ബന്ധങ്ങളില്‍ വരെ വിള്ളല്‍വീഴ്ത്തിയ ഇന്ത്യ-പാക്ക് വിഭജനത്തെ കുറിച്ച് ഗുജ്‌റാല്‍ തന്റെ ആത്മകഥയില്‍  അതീവ വേദനയോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

          രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി  സോവിയറ്റു യൂനിയന്റെ അഫ്ഗാന്‍ ആക്രമണത്തെ അദ്ദേഹം ന്യായീകരിച്ചതാണ് രാജ്യസ്‌നേഹികള്‍ക്ക് ദഹിക്കാതെ പോയ കാര്യം. സോഷ്യലിസ്റ്റ് സമൂഹത്തോടുള്ള  ആഭിമുഖ്യമാണോ ഇതിന് പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

         കുറെക്കാലമായി അദ്ദേഹം രാഷ്ട്രീയത്തിലില്ല. 1999 ല്‍  സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. രാജ്യത്തിന്റെ 12-ാമത്തെ പ്രധാനമന്ത്രിക്ക് ആ പദവിയില്‍ അധികമൊന്നും തിളങ്ങാനായിട്ടില്ലെന്നത് നേരാണ്.   പക്ഷെ അധികാരപദവിയില്‍ ദീര്‍ഘകാലം വിഹരിക്കാന്‍ അവസരം ലഭിച്ചിട്ടും കറപുരളാത്ത കൈകളുമായാണ്   പൊതുജീവിതത്തിന് തിരശ്ശീലയിട്ടതെന്ന് ഓര്‍ക്കണം.

Sunday, November 25, 2012

'ആം ആദ്മി പാര്‍ടിക്ക്' സ്വാഗതം


          ഇന്ത്യന്‍ ഭരണഘടനയുടെ ജന്മദിനമായ ഇന്ന് (നവമ്പര്‍ 26) എന്തുകൊണ്ടും ഒരു പുതിയ പാര്‍ടി രൂപീകരിക്കാന്‍ പറ്റിയ ദിവസം തന്നെ. ഈ പാര്‍ടി നിലവിലുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും വിരുദ്ധമാകുമെങ്കിലോ? അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ 'ആം ആദ്മി' പാര്‍ടി (സാധാരണക്കാരന്റെ പാര്‍ടി) എന്ന പേരില്‍ രൂപംകൊണ്ട പുതിയ കക്ഷി ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യുവജനറാലിയോടെ പോരാട്ടവീഥിയില്‍ അങ്കം കുറിക്കുകയാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കൂട്ടുചേര്‍ന്നുള്ള അഴിമതിയാണ് ഇവിടെ നടക്കുന്നത്. അവര്‍ക്കുള്ളത് സമാന താല്‍പര്യങ്ങളാണ്. അവര്‍ക്കിടയില്‍ അലിഖിത ധാരണകളുണ്ട്. അതുകൊണ്ട് രാജ്യത്ത് ബദല്‍ നല്‍കുകയാണ് തന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറയുന്നു. അഴിമതിയുടെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനത തീര്‍ച്ചയായും ഈ സദുദ്യമത്തെ ഹൃദയമറിഞ്ഞ് ശ്‌ളാഘിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.

          അഴിമതിക്കെതിരെ അങ്കംകുറിച്ച അണ്ണാഹസാരെയുമായി അഭിപ്രായവ്യത്യാസമുണ്ടായി അദ്ദേഹത്തിന്റെ സംഘത്തില്‍നിന്ന് പിന്മാറിയ ശേഷമാണ് കെജ്‌രിവാള്‍ പുതിയ പാര്‍ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഉറക്കെ ചിന്തിച്ചത്. പാര്‍ടി വിഭാവനം ചെയ്യുന്നത് 'സ്വരാജ്' ആണ്. അതായത് ജനങ്ങളുടെ ഭരണം. ഉദ്യോഗസ്ഥന്മാരുടെയോ നേതാക്കളുടെയോ അല്ല. പാര്‍ടികള്‍ വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അതുവഴി ജനങ്ങളെ കരുവാക്കി പണത്തെ അധികാരമാക്കുന്നവരുമായി  മാറിയിരിക്കുന്നു. അധികാരം വഴി കൂടുതല്‍ പണം വാരാമെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ക്‌ളോക്ക് 1947 ലേക്ക് തിരിച്ചുവെച്ച് ഇന്ത്യന്‍ ഭരണത്തെ പുനര്‍ നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ് കെജ്‌രിവാള്‍. എന്നാല്‍  അഴിമതി ആഘോഷമാക്കി മാറ്റിയ പാര്‍ടികളെ നിഷ്പ്രഭമാക്കാന്‍ അദ്ദേഹത്തിന് എത്രമാത്രം കഴിയുമെന്ന്  കണ്ടുതന്നെ അറിയണം. നിലവിലെ വ്യവസ്ഥയുടെ തൂണുകളെ മുഴുവന്‍ തകര്‍ത്തെറിയാന്‍  കഴിഞ്ഞാല്‍ മാത്രമേ ധീരനായ ഈ കുരിശുയുദ്ധക്കാരന് തന്റെ കോട്ട കെട്ടിപ്പടുക്കാനൊക്കൂ.

          മുന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ കെജ്‌രിവാള്‍ പ്രഗത്ഭനായ  പ്രാസംഗികനല്ല. ഹസാരെയെ പോലുള്ള ധാര്‍മിക അധികാരവുമില്ല. സാധാരണത്വത്തിലാണ് അദ്ദേഹത്തിന്റെ  പ്രതിച്ഛായ കുടികൊള്ളുന്നത്. സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാനുള്ള കഴിവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. ഏഴുവര്‍ഷത്തെ ആദായനികുതി ഓഫീസിലെ പ്രവര്‍ത്തന പരിചയമാണ് സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാന്‍ അവസരം സൃഷ്ടിച്ചത്. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വധേരക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ്  കെജ്‌രിവാളിലേക്ക് ജനശ്രദ്ധ തിരിയാന്‍ കാരണം.

         വധേരയെ ചീന്തിയെറിഞ്ഞത് മാധ്യമങ്ങള്‍ മുഴുവന്‍ തലക്കെട്ടാക്കിയപ്പോള്‍ രാജ്യം   വിസ്മയത്തോടെ അതുകണ്ടു. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കുരുക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല.  അടുത്ത ഇര ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന    ആരോപണങ്ങളെ അവഗണിക്കാന്‍ മാത്രം തൊലിക്കട്ടി അവര്‍ക്കുണ്ടായിരുന്നു. വധേര കെജ്‌രിവാളിന്റെ പ്രസ്ഥാനത്തെ മാംഗോ പീപ്പിള്‍ എന്ന് വിളിച്ചു. ഖുര്‍ഷിദ് തെരുവ് ചെക്കന്‍  എന്ന് പരിഹസിച്ചു. പ്രമുഖരെ താറടിക്കുന്ന വായാടിയെന്ന് ഗഡ്കരിയും  വിളിച്ചു.

           ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള അവസാന വെടിയായിരുന്നു വന്‍മരങ്ങള്‍ക്കെതിരെ പ്രയോഗിച്ചത്. നിലവിലുള്ള രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം പൊള്ളത്തരം വെളിപ്പെടുത്തിക്കൊണ്ട് ഇതിനൊക്കെ ഒരു പരിഹാരം പുതിയ പാര്‍ടി മാത്രമാണെന്ന സന്ദേശം   ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് വിഭിന്നമാണ് പുതിയ പാര്‍ടിയുടെ ഭരണഘടന. നിര്‍വാഹകസമിതിയില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ഒരേസമയം സ്ഥാനം വഹിക്കാനാവില്ല. റിട്ട.ജഡ്ജിമാരുടെ നേതൃത്വത്തില്‍ പാര്‍ടികളില്‍ ഒരു ആഭ്യന്തര ലോക്പാല്‍ പ്രവര്‍ത്തിക്കും.   കൃഷി, വ്യവസായം, വിദ്യാഭ്യാസം, പൊലീസ്, നികുതി തുടങ്ങിയ വിഷയങ്ങള്‍ക്ക്  വിവിധ സമിതികളുമുണ്ടാകും. സമിതിയുടെ നിര്‍ദേശം ജനങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചക്ക് വെച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

          ഹസാരെയോട് അനുഗ്രഹം വാങ്ങിയാണത്രെ  പുതിയ പാര്‍ടിയെന്ന അതിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. രാഷ്ട്രീയക്കാര്‍ക്കു പകരം രാഷ്ട്രീയം മടുത്തവരായിരിക്കും തന്റെ പാര്‍ടിയില്‍ അണിചേരുകയെന്നും കെജ്‌രിവാള്‍ അവകാശപ്പെടുന്നു. സൂര്യന്‍ പോലും വിതുമ്പിപ്പോകുന്ന അഴിമതിയാണല്ലോ നമുക്ക് ചുറ്റും നടക്കുന്നത്. മുഖ്യധാരാ പാര്‍ടികള്‍ പോലും അഴിമതിക്ക് മുമ്പില്‍ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ അതിജയിക്കാന്‍ ഏത് പുതിയ വഴിയും ജനം സ്വീകരിച്ചാല്‍ അത്ഭുതപ്പെടേണ്ട. പക്ഷെ ഈ രാഷ്ട്രീയ ഭീമന്മാരെ അതിജീവിക്കാന്‍ കെജ്‌രിവാളിന് കെല്പുണ്ടാകുമോ എന്നതാണ് സംശയം.

          പതിതരുടെ മനസ്സറിയാനും വേദനയകറ്റാനും സര്‍ക്കാരോ കക്ഷി നേതാക്കളോ തയാറല്ല. ഇവിടെ മരുപ്പച്ചകള്‍ കരിയുകയും മരുഭൂമികള്‍ വളരുകയുമാണ് ചെയ്യുന്നത്. അതീവ ദുര്‍ഘടവും ആശങ്കാജനകവുമായ ഭാവിയാണ്  കാത്തിരിക്കുന്നത്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ അടങ്ങാത്ത അമര്‍ഷത്തിന്റെ കുത്തൊഴുക്കാണെങ്ങും. സ്ഥാപിത താല്‍പര്യക്കാരും സ്വാര്‍ഥമതികളുമായ  ഭരണാധികാരില്‍ നിന്നുളള മോചനം എല്ലാവരുടേയും പ്രാര്‍ഥനയായി വളര്‍ന്നിരിക്കുന്നു. ഒരു ചെറിയ മനുഷ്യന്‍ സര്‍ക്കാരിന്റെയും ഭരണത്തിന്റെയും നിയന്ത്രണം ജനങ്ങള്‍ക്ക് എന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ അതില്‍ പുതുമയില്ലെന്നറിയാം. എങ്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസിനോട് കിടപിടിക്കാന്‍ ജനതാപാര്‍ടിക്കും ബി ജെ പിക്കും മറ്റും അവസരം നല്‍കിയ ജനങ്ങളാണ് ഇവിടെയുള്ളത്. കെജ്‌രിവാളിനെയും ഒന്ന് പരീക്ഷിക്കാം എന്നവര്‍ തീരുമാനിച്ചാലോ.

Thursday, November 1, 2012

മഹത്വം വിളംബരംചെയ്യട്ടെ മലയാള സര്‍വകലാശാല


           അരനൂറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം മാതൃഭാഷാ പഠനത്തിന് ഇതാ ഒരു സര്‍വകലാശാല. കേരളപ്പിറവി ദിനത്തില്‍ മലയഭാഷാ പിതാവിന്റെ മണ്ണില്‍ മലയാള സര്‍വകലാശാല യാഥാര്‍ഥ്യമാകുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികളെ അത് ഹര്‍ഷപുളകിതരാക്കും. വളരെ വൈകിയെങ്കിലും കേരളജനതയുടെ    ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു.

           കേരളത്തില്‍ ഇപ്പോള്‍ തന്നെ ഒമ്പത് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്താമത്തേതാണ്. കൂടാതെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രം, തെങ്ങുകയറ്റ ഗവേഷണ കേന്ദ്രം, നെല്‍കൃഷി ഗവേഷണ കേന്ദ്രം തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളുമുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അലിഗര്‍ കാമ്പസിന്റെ കേരള ഘടകം ഇതിന് പുറമെയാണ്. മലയാളഭാഷക്ക് ഒരു സര്‍വകലാശാല വേണമെന്ന ആവശ്യം ഭാഷാപ്രേമികള്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഭാഷക്ക് ഇങ്ങനെ പ്രത്യേകം സര്‍വകലാശാല വേണമോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിരുന്നു. ഈ ചിന്ത പങ്കുവെക്കുന്നവരുടെ എണ്ണം തീരെ കുറവല്ല. പാശ്ചാത്യനാടുകളില് ഭാഷാ സര്‍വകലാശാലകള്‍ ഇല്ലെന്നതാണ് അവര്‍ ഇതിന് കണ്ടെത്തിയ ന്യായം. പാശ്ചാത്യരാജ്യങ്ങളില്‍ പക്ഷെ അവരവരുടെ മാതൃഭാഷയില്‍ തന്നെയാണ് സര്‍വകലാശാലാ പഠനം നടക്കുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക ഭാഷാ സര്‍വകലാശാലയുടെ ആവശ്യം വരുന്നില്ല.

           എന്നാല്‍ കേരളത്തില്‍ മാതൃഭാഷ മാധ്യമമാക്കിയ ഏതെങ്കിലും സര്‍വകലാശാലയുണ്ടോ? ഒരിടത്തും അധ്യയന മാധ്യമം മലയാളമല്ല.  മൂന്നുകോടിയിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ അവസ്ഥയാണിത്. കേരള സര്‍വകലാശാല 1937-ല്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ സ്ഥാപിക്കുന്നത്് തിരുവിതാംകൂര്‍ സര്‍വകലാശാലയായിട്ടാണ്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത് മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനമായിരുന്നു. പടിപടിയായി വിജ്ഞാനവിതരണം മലയാളഭാഷയിലൂടെ നിര്‍വഹിക്കണമെന്നും ആ സര്‍വകലാശായലുടെ ആമുഖവാക്യത്തില്‍ രേഖപ്പെടുത്തിയിരുന്നു. 1957ല്‍ കേരള സര്‍വകലാശാല രൂപാന്തരം പ്രാപിച്ചപ്പോഴും മേല്‍പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ സങ്കല്‍പങ്ങളെല്ലാം കാലക്രമത്തില്‍  കൈമോശം വന്നു.

         മലയാളഭാഷക്കൊരു സര്‍വകലാശാല  എന്നതിലപ്പുറം എന്തെങ്കിലും ലക്ഷ്യങ്ങള്‍  പുതിയ സര്‍വകലാശാലക്കും ഇല്ലെന്ന് വേണം കരുതാന്‍.   മലയാളഭാഷക്ക് എല്ലാ വ്യവഹാരമണ്ഡലങ്ങളിലും അംഗീകാരം ലഭിക്കുമാറ് ഒരു ഉന്നത വിദ്യാപീഠം ഒരുങ്ങുമെന്നും അത് ഭാഷക്കും കേരളത്തിന്റെ സമഗ്രവികസനത്തിനും ചാലകശക്തിയായി വര്‍ത്തിക്കണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലര്‍  കെ ജയകുമാര്‍ ചീഫ് സെക്രട്ടറിയായിരിക്കെ അഞ്ചുമാസം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ലക്ഷ്യങ്ങളൊന്നും കാണുന്നില്ല. മലയാള സര്‍വകലാശാല എന്തായിരിക്കണം എന്ന കാഴ്ചപ്പാട്  ഇല്ലാതെയാണ് അവിടുത്തെ കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

          മലയാളഭാഷ കേവലം സാഹിത്യാദി കലകള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയോ? അങ്ങനെ ചെയ്താല്‍ ഒരു ഭാഷക്ക് എങ്ങനെ വളരാനാവും. ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ മാതൃഭാഷക്കും അത് ഉപയോഗിക്കുന്ന ജനതക്കം പൂര്‍ണ വളര്‍ച്ച കൈവരിക്കാനാവൂ. ഏതു വിഷയവും കോഴ്‌സുകളും ഈ സര്‍വകലാശാലയില്‍ പഠിക്കാന്‍ കഴിയുംവിധം പഠനബോധന ഭരണമാധ്യമം മലയാളം തന്നെയായിരിക്കുകയും വേണം. ജയകുമാറിന്റെ റിപ്പോര്‍ട്ട് ഈ കാര്യങ്ങളിലെല്ലാം മൗനംപാലിക്കുകയാണ്. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ഒ എന്‍ വി കുറുപ്പ് പണ്ഡിതന്മാരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം ആരാഞ്ഞ് തയാറാക്കി സമര്‍പ്പിച്ച രൂപരേഖയില്‍ ഇത്തരം കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു.

            മലപ്പുറം ജില്ലയില്‍ അവിടവിടെയായി നൂറേക്കര്‍ സ്ഥലമാണ് സര്‍വകലാശാലക്ക് കണ്ടുവെച്ചിട്ടുള്ളത്. ഇത് മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ അപര്യാപ്തമാണ്. തഞ്ചാവൂരില്‍ തമിഴ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത് 900 ഏക്കര്‍ സ്ഥലത്താണ്. ഇത്രയും വിശാലമായ സ്ഥലം തന്നെ ഹംപിയില്‍ കന്നട സര്‍വകലാശാലക്കുമുണ്ട്. എന്തിനധികം അലിഗഡ് യൂണിവാഴ്‌സിറ്റിക്ക് പെരിന്തല്‍മണ്ണയില്‍ നാനൂറേക്ക്രയില്ലേ? മലയാളഭാഷയിലൂടെ ലോക വിജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ സംവിധാനം ഉണ്ടായെങ്കില്‍ മാത്രമേ തിരൂരില്‍ ഉമ്മന്‍ചാണ്ടി ഇന്നലെ സമാരംഭം കുറിച്ച തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവൂ.

           ഏതായാലും മാതൃഭാഷക്ക് സ്വന്തമായി സര്‍വകലാശാല ഇല്ലാത്ത സംസ്ഥാനം എന്ന അപവാദം ഇനിയുണ്ടാവില്ല. പക്ഷെ പതിവ് സര്‍വകലാശാലാ ചട്ടക്കൂടുകളില്‍നിന്ന് പുതിയ സര്‍വകലാശാലക്ക് മോചനമുണ്ടാവുമെന്നതിന് യാതൊരു ഉറപ്പുമില്ല. നേരെ ചൊവ്വെ നടക്കുന്ന ഒറ്റ സര്‍വകലാശാലയും ഇന്ന് കേരളത്തിലില്ല. ചീഞ്ഞളിഞ്ഞ പരിസരങ്ങളില്‍ മൂക്കുപൊത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട മലയാളിക്ക് കൂടുതല്‍ ദുര്‍ഗന്ധം സഹിക്കാന്‍ ഇടവരുത്തുന്നതാവരുത് പുതിയ സര്‍വകലാശാല. ക്യൂ എസ് വേള്‍ഡ് യൂണിവാഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യത്തെ 200 സ്ഥാനത്തില്‍ ഒന്നു പോലും നേടാന്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. അവയില്‍ ഭൂരിഭാഗത്തിലും അധ്യയനം നടക്കുന്നതാകട്ടെ മാതൃഭാഷയിലാണെന്നതും ശ്രദ്ധിക്കണം.

          ഇന്ന് മലയാളം കേരളത്തില്‍ മാത്രം സംസാരിക്കുന്ന ഭാഷയല്ല. ലോകത്ത് മലയാളികള്‍ ഇല്ലാത്ത ഇടമില്ല. അവരെവിടെ ചെന്നാലും സംസാരിക്കുന്നത് മലയാളമാണ്. മലയാളിയുടെ അടയാളമാണ് മലയാളം. അതുകൊണ്ട്  മലയാളത്തെ ഒരു ആഗോളഭാഷയായി തന്നെ കാണണം.  മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ വേഗം കൂട്ടണം. കേരളീയര്‍ ലോകജനതയുടെ മുന്നില്‍ രണ്ടാംകിടക്കാരായി മാറാതിരിക്കണമെങ്കില്‍ മലയാളഭാഷ സാഹിത്യാദി കലകള്‍ കൈകാര്യംചെയ്യുന്ന ഭാഷ എന്നതിനപ്പുറം പഠന ഗവേഷണങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. മലയാളിയുടെ മഹത്വം അംഗീകരിക്കപ്പെടാന്‍ അത് കൂടിയേ തീരൂ.
Related Posts Plugin for WordPress, Blogger...