Wednesday, December 19, 2012

ലൈംഗിക അരാജകത്വം ഇതാ ഇവിടെ വരെ



           രാജ്യത്തിനാകെ അപമാന മുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ടാണ് ഈ വര്‍ഷം നമ്മോട് വിടപറയുക. തലസ്ഥാന നഗരിയില്‍ പോലും പിശാചിന്റെ മിത്രങ്ങള്‍ സൈ്വരവിഹാരം നടത്തുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം സുരക്ഷാ സംവിധാനമുള്ള ദല്‍ഹിയില്‍ വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിക്ക്    സുഹൃത്തിനൊപ്പം ബസ്സില്‍ പോലും യാത്രചെയ്യാന്‍ സാധിക്കില്ലെന്ന് വന്നാല്‍ പിന്നെ എവിടെയാണൊരു രക്ഷ. നീണ്ട 14 വര്‍ഷം ഒരു വനിതാ മുഖ്യമന്ത്രി   വാണരുളുന്ന സംസ്ഥാനത്ത് ഇതാണ്  സ്ത്രീകളുടെ ഗതിയെങ്കില്‍ സാംസ്‌കാരിക മഹത്വമെന്ന് പാടിപ്പുകഴ്ത്താന്‍ നമുക്ക് എന്തുണ്ട് ഇനി ബാക്കി.

           ദില്ലിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സ്ത്രീകള്‍ മാത്രമല്ല വിദ്യാര്‍ഥികളും ലൈംഗികരാജകത്വത്തിന്റെ ഈ കൂത്താട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല.  നടപടിയെടുക്കണമെന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല സത്വര നടപടി സ്വീകരിച്ച് മാതൃക കാട്ടുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ സുപ്രീം കോടതി  തന്നെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ലൈംഗിക പീഡനത്തിന് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയും വരുത്തി. എന്നിട്ടും കാമവെറിയന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ പോലും ഇത്തരക്കാര്‍ക്കാണല്ലോ ശക്തി.

           ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് ദല്‍ഹി. അതുകൊണ്ടാവാം ലൈംഗികാതിക്രമങ്ങളും അവിടെ കൂടുതലാണ്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വെയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 24 പേര്‍ മാനഭംഗത്തിന് വിധേയരാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹിയേക്കാള്‍ മോശമായ സംസ്ഥാനങ്ങളുമുണ്ട്.  ദല്‍ഹി മുഖ്യമന്ത്രി മാത്രമല്ല യു പി എ അധ്യക്ഷയും   പ്രതിപക്ഷ നേതാവും ലോകസഭാ സ്പീക്കറുമെല്ലാം ഇവിടെ വനിതകളാണ്.    ഇവരുടെയെല്ലാം മൂക്കിനു താഴെയാണ് സഹോദരിമാര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍  ഇവരടക്കം എല്ലാവരും ധാര്‍മിക ഷണ്ഡത്വം പ്രകടിപ്പിക്കുമ്പോള്‍ ലജ്ജയല്ല സഹതാപമാണ് തോന്നുന്നത്.

           ദല്‍ഹി വസന്തവിഹാറില്‍ ഞായറാഴ്ച രാത്രി ഒടുന്ന ബസ്സിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. പക്ഷെ സംഭവം പൊലീസ് അറിയാന്‍ തന്നെ വൈകി. സ്വമേധയാ കേസെടുത്ത ദല്‍ഹി ഹൈക്കോടതിയാകട്ടെ  പൊലീസിന്റെ വീഴ്ചയെ നിശിതമായി വിമര്‍ശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ പൊലീസിന്റെ അലംഭാവം കടുത്ത ആശങ്ക സൃഷ്ടിച്ചുവെന്നാണ് കോടതി നിരീക്ഷിച്ചത്.

          എന്നാല്‍  ഈ സംഭവത്തിന്റെ പേരില്‍ ദല്‍ഹിയെ കുറ്റപ്പെടുത്താന്‍ കേരളീയരായ നമുക്ക്  വല്ല അര്‍ഹതയുമുണ്ടോ? പിശാചുക്കളെ പോലും നാണിപ്പിക്കും വിധമല്ലേ ഇവിടെയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. പിഞ്ചുകുട്ടികള്‍ക്ക് വരെ  ഇവിടെ രക്ഷയില്ല. നാടും വീടുമെല്ലം നിബിഢ വനാന്തരം പോലെ. അച്ഛനും അധ്യാപകനും  അമ്മാവനും സഹോദരങ്ങളുമെല്ലാം  അത്യന്തം വിചിത്രവും ഭീതിജനകവും പ്രാകൃതവുമായല്ലേ  പെരുമാറുന്നത്. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഇന്നലെ ശിക്ഷ ഏറ്റുവാങ്ങിയവരില്‍ ഒരാള്‍ കുട്ടിയുടെ പിതാവ് തന്നെയാണ്. അയാളെ ഏഴുവര്‍ഷത്തേക്ക്  കോടതി  അയാളെ ശിക്ഷിച്ചത്.  പത്തുവര്‍ഷം വീതവും മറ്റ് രണ്ടുപേരും ശിക്ഷിക്കപ്പെട്ടിരിക്കുന്നു.ഇതുപോലെ എത്രയെത്ര കേസുകളാണ് വിവിധ കോടതികളുടെ മുമ്പിലുള്ളത്.

           കേരളത്തിലും സ്ത്രീപീഡനം വര്‍ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം 1661 മാനഭംഗക്കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തുവന്നും പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ ഇക്കാലയളവില്‍ പീഡനത്തിനിരയായിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. 1 1 മാസത്തിനിടയില്‍ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ 371 ആണ്.

             ദല്‍ഹി സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.  ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം പതിവ് പോലെ കെട്ടടങ്ങുമോ എന്നറിയില്ല. ആകെയുള്ള ആറു പ്രതികളില്‍ നാലുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. മൂന്നു പേര്‍  കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കൊടുംക്രൂരതക്ക് തന്നെ തൂക്കിലേറ്റണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടത് തീര്‍ച്ചയായും തികഞ്ഞ കുറ്റബോധംകൊണ്ടാണ്.  എല്ലാ പ്രതികള്‍ളുടെ  വിചാരണ  സമയബന്ധിതമായി പൂര്‍ത്തിയാക്കി വധശിക്ഷ നല്‍കണമെന്നാണ് പൊതുവില്‍ ഉയരുന്ന വികാരം. ലോകസഭയിലും ഇതേ ആവശ്യം തന്നെ മുഴങ്ങിക്കേട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നുവെന്നതും സമാശ്വാസം പകരുന്നു.

          വാഹനങ്ങളുടെ കറുത്ത ചില്ലുകള്‍ നീക്കംചെയ്യണമെന്ന സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സംഭവത്തെ തുടര്‍ന്ന് ബസ്സുകളുടെ വിന്‍ഡോ ഗ്ലാസുകള്‍ സുതാര്യമാക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നു. കൂളിംഗ് ഗ്‌ളാസ് ആക്കിയും കര്‍ട്ടണ്‍ ഉപയോഗിച്ചും ബസ്സ് ജനാലകള്‍ മറക്കുന്നത്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  ഡ്രൈവറുടെ പേരും ലൈസന്‍സും ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു.  സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേറെയുമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവിനേക്കാള്‍ ശക്തമായ വല്ലതുമുണ്ടെങ്കില്‍ അവ കണ്ടെത്തി നിയമത്തില്‍ ഉള്‍പ്പെടുത്താനും  ഭരരണകൂടം മടിക്കരുത്.

Monday, December 3, 2012

ശവമഞ്ചവുമേന്തി ലീഗ് വീണ്ടും


          ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടന എന്ന് സ്വയം അവകാശപ്പെടുന്ന മുസ്‌ലിംലീഗിന്റെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് സമാപിച്ചത് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ ഒരു ചര്‍ച്ചയും നടത്താതെ. വെറും ഭാരവാഹി പ്രഖ്യാപനം നടത്തി രണ്ടുമണിക്കൂര്‍ കൊണ്ട് യോഗം അവസാനിപ്പിച്ചു. ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലെ പ്രമേയങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതേയില്ല. അതിന്റെ ആവശ്യവുമില്ല. പിറ്റേന്നത്തെ വാര്‍ത്താ കവറേജിന് പ്രമേയങ്ങള്‍ വേണം. അത്രയേ ഉള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ ധാരാളമുണ്ടെന്നും അവരെ    വിട്ടയക്കണമെന്നായിരുന്നു പ്രമേയം. അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമെന്നൊന്നും ആരും തെറ്റിദ്ധരിക്കുകയുമരുത്.

          നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഭീകരവാദികളും തീവ്രവാദികളുമാക്കി ജയിലിലടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.  ഭീകരവാദത്തിനെതിരായ നിയമം മറ്റൊരു ഭീകരവാദമായി.  രാജ്യത്തെ ന്യൂനപക്ഷ മതേതര പ്രസ്ഥാനങ്ങളും പ്രമുഖ വ്യക്തികളും  പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍  മന്‍മോഹന്‍ സിംഗിന്റെയും സോണിയാഗാന്ധിയുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന തിരക്കിലായിരുന്നു  ലീഗ്.    പാചകവാതകത്തിന് നിയന്ത്രണ മേര്‍പ്പെടുത്തിയപ്പോഴും പെട്രോളിനും ഡീസലിന് വില കുത്തനെ കൂട്ടിയപ്പോഴും ആരും വാ തുറന്നില്ല. അഹമദ് സാഹിബിന്‍രെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ടി എക്‌സിക്യൂട്ടീവിന്റെ പ്രമേയം കണ്ടവരൊക്കെ ചിരിച്ച് മണ്ണു കപ്പിയിട്ടുണ്ടാവും. ചുരുങ്ങിയ പക്ഷം   സര്‍ക്കാരില്‍ നിന്ന് മാറിനിന്നിട്ടായിരുന്നു അഹമ്മദ് സാഹിബ് പ്രമേയം പാസ്സാക്കേണ്ടിയിരുന്നത്.  ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മന്ത്രിസഭ വിടാത്ത പാര്‍ട്ടിയില്‍ നിന്ന് ബുദ്ധിയുള്ളവരാരും രാജി പ്രതീക്ഷിക്കില്ലെന്ന കാര്യം വേറെ.

          ബാബ്‌രി മസ്ജിദ് തകര്‍ന്നപ്പോള്‍   തകര്‍ന്നുപോയ പാര്‍ടി് ലീഗ് മാത്രമാണ്.  എട്ട് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു അന്ന് പാര്‍ടി. അഖിലേന്ത്യാ പ്രസിഡണ്ടിനെയടക്കം ഭാരവാഹികള്‍ മിക്കവരും പുറത്തായി. ആ കളങ്കം കഴുകിക്കളയാനാവില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അപമാനം സമ്മാനിച്ചവരെ വിശ്വാസത്തിലെടുക്കാന്‍ ആര് തയാറാവും? കേവലം കേരളത്തിലെ അധികാരപങ്കാളിത്തം നിലനിര്‍ത്താന്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വേരോട്ടം സിദ്ധിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ  കറ്റപോലെ ചവിട്ടി മെതിച്ചവരെ ആര് വിശ്വസിക്കും?  അങ്ങനെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ധാര്‍മിക രോഷത്തില്‍ ഒലിച്ചുപോയ ഒരു പ്രസ്ഥാനത്തിന്റെ ശവമഞ്ചവുമേന്തിയാണ് അവരിപ്പോള്‍ കോഴിക്കോട്ട് ഒത്തുകൂടിയത്. മുമ്പൊരിക്കല്‍   സെയ്തുമ്മര്‍ ബാഫഖിത്തങ്ങളുടെയും ഇ ടി ബഷീറിന്റെയും വിമത ലീഗ് വിശേഷിപ്പിച്ചത് ഇന്ത്യന്‍ ശൂന്യന്‍ മുസ്ലിംലീഗ് എന്നായിരുന്നു. അതിപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു.

          നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേട്ടതാണ് ഒരാള്‍ക്ക് ഒരു   പദവി.  സംസ്ഥാന സെക്രട്ടറിമാരായിരുന്ന ടി എ അഹമദ് കബീറിനെയും എം കെ മുനീറിനെയും കെ എന്‍ എ ഖാദറിനെയും ഒഴിവാക്കി. പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി പദം വിശ്വസ്തനായ കെ പി എ മജീദിന് കൈമാറി.  മറ്റൊരു ജനറല്‍ സെക്രട്ടറിയാവാന്‍ ഇ ടി ബഷീറിന് ഭാഗ്യം സിദ്ധിച്ചുവെങ്കിലും അതിന് ആയുസ്സുണ്ടായില്ല. അതിന്റെ കാരണങ്ങള്‍ അങ്ങാടിപ്പാട്ടാണ്.

          അഖിലേന്ത്യാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ഇരട്ടപദവിയായി. സമദാനിക്കും ബഷീറിനുമുണ്ട് രണ്ടുപദവികള്‍. അതിന് കാരണം അഖിലേന്ത്യാ കമ്മിറ്റി വേറെ. സംസ്ഥാനം അതിന് മീതെ.  പദവികളിലും അങ്ങനെ തന്നെ. പാര്‍ടി ഭരണഘടനയില്‍ ഇതൊന്നും കാണില്ല.  കുഞ്ഞാലിക്കുട്ടിയുടെ മനോവ്യാപാരത്തിന് അനുസരിച്ച് നീങ്ങുന്ന പാര്‍ടിക്ക് എന്തിന് വേറെ ഭരണഘടന.

          യൂത്തുലീഗ് അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ ലീഗ് ശ്രമം തുടങ്ങിയിട്ട് ദശാബ്ദങ്ങളേറെയായി. ആദ്യം എം കെ മുനീറിനായിരുന്നു ആ ചുമതല.  സിമിക്കാരനായ സമദാനി ലീഗില്‍ വന്നപ്പോള്‍  അദ്ദേഹത്തെ കണ്‍വീനറാക്കി. പിന്നീട് കെ ടി ജലീലിനായിരുന്നു ആ സൗഭാഗ്യം. അതിന് ശേഷം കെ എം ഷാജി. ഇപ്പോഴിതാ   പി കെ ഫിറോസ്. മുനവ്വറലി ശിഹാബിനെ ഒന്നു പരീക്ഷിച്ചുകൂടേ എന്ന് അടക്കം പറഞ്ഞവരുണ്ട്. പക്ഷെ മുനവ്വറിനെ ചിലര്‍ക്ക് വിശ്വാസമില്ല. അതിനുമുണ്ട്  കാരണം.

          എന്തായാലും ഒരു കാര്യം ഉറപ്പ്.  അഖിലേന്ത്യാ യൂത്ത്  എന്നും ഒരു സ്വപ്നം മാത്രമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഒരു ഖാദര്‍മൊയ്തീനെ കണ്ടെത്തി സംസ്ഥാന യൂത്തുലീഗിന് പ്രമോഷന്‍ നല്‍കി തൃപ്തിയടയാം. അല്ലെങ്കിലും ആര്‍ക്കു വേണം ഈ അഖിലേന്ത്യ. ലീഗ് തന്നെ മലപ്പുറത്ത് മാത്രം മതി. അഞ്ചോ പത്തോ എം എല്‍ എ മാരും ഒന്നോ രണ്ടോ മന്ത്രിമാരും ഉണ്ടായാല്‍ തന്നെ ധാരാളം. സംഗതി കുശാല്‍.
Related Posts Plugin for WordPress, Blogger...