Tuesday, November 29, 2011

പാക്കിസ്താനില്‍ യു എസ് വിരുദ്ധവികാരം


           പാക്കിസ്താന്റെ വിശ്വസ്ത സുഹൃത്തോ അതിലുമപ്പുറം മറ്റെന്തൊക്കെയോ ആയിരുന്നു അമേരിക്ക. ഇപ്പോഴും അങ്ങിനെയാണെന്ന് ലോകത്തെ വിശ്വസിപ്പിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതും. വേള്‍ഡ് ട്രേഡ്‌സെന്ററിന് നേരെ പത്തുവര്‍ഷം മുമ്പ് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ അമേരിക്കയുടെ ബദ്ധവൈരിയായ ഉസാമ ബിന്‍ലാദന്‍ പാക്കിസ്താനില്‍ വധിക്കപ്പെട്ടതിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണത്. ലാദന് ഒളിത്താവളം ഒരുക്കിയതില്‍ പാക്ക് ഭരണകൂടത്തിന് പങ്കുണ്ടെന്ന് അമേരിക്ക ഉറച്ചുവിശ്വസിക്കുന്നു. നാറ്റോ ആക്രമണത്തില്‍ 24 പാക്ക് സൈനികര്‍ കൊല്ലപ്പെട്ട സംഭവം അമേരിക്കയുടെ പ്രതികാരബുദ്ധിയില്‍നിന്ന് ഉരുവം കൊണ്ടതാണെന്ന് പാക്കിസ്താനികള്‍ വിശ്വസിക്കുന്നുവെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

          വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ മുഹ്മന്ദ് ഗോത്രമേഖലയില്‍ രണ്ടു സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ നാറ്റോ വ്യോമാക്രമണത്തിലാണ് 24 സൈനികള്‍ കൊല്ലപ്പെട്ടത്. ഉടന്‍ പ്രതിഷേധമറിയിച്ച പാക്കിസ്താന്‍ അഫ്ഗാനിലെ നാറ്റോ സൈന്യത്തിന് സാധനങ്ങളും ഭക്ഷണങ്ങളുമായി പോകുന്ന വാഹനങ്ങള്‍ തടയുകയും അതിര്‍ത്തി അടയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതുപോലെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടപ്പോഴും അഫ്ഗാനിലേക്കുള്ള ചരക്കുനീക്കം പാക്കിസ്താന്‍ തടഞ്ഞിരുന്നു. അന്ന് 50 ശതമാനം ചരക്കുകളും പാക്കിസ്താന്‍ വഴിയായിരുന്നു. ഇപ്പോഴത് 30 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കൂടാതെ യു എസ് ചാരസംഘടനയായ സി ഐ എയുടെ കീഴിലുള്ള ഷംസി വ്യോമത്താവളം അടയ്ക്കാനും നിര്‍ദേശിച്ചു. അമേരിക്കയുടെ പൈലറ്റില്ലാ വിമാനങ്ങളെ ഏകോപിപ്പിക്കുന്നത് ഇവിടെ വെച്ചാണ്. പാക്ക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി യു എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്‌ളിന്റനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

          പാക്കിസ്താനിലെങ്ങും അമേരിക്കന്‍ ചെയ്തിക്കെതിരെ പ്രതിഷേധത്തിന്റെ കനല്‍ക്കാറ്റ് ആഞ്ഞുവീശുകയാണ്. യു എസുമായുള്ള ബന്ധം പുനപ്പരിശോധിക്കണമെന്ന ആവശ്യം വരെ അവിടെ ഉയര്‍ന്നുകഴിഞ്ഞു. നയതന്ത്ര, രാഷ്ട്രീയ, സൈനിക,  രഹസ്യാന്വേഷണ മേഖലകള്‍ ഉള്‍പ്പെടെ അമേരിക്കയും നാറ്റോവുമായി പുലര്‍ത്തുന്ന എല്ലാ ബന്ധങ്ങളും പുനപ്പരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി യുസഫ് റസാ ഗീലാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന  മന്ത്രിസഭാ പ്രതിരോധസമിതി യോഗം ആവശ്യപ്പെട്ടത്. മാത്രമല്ല അഫ്ഗാനില്‍ നിന്നുള്ള നാറ്റോ പിന്മാറ്റം ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ തന്ത്രപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബോണ്‍ സമ്മേളനം ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കന്‍ മാധ്യസ്ഥതയില്‍ താലിബാനുമായുള്ള  പാക്ക്ചര്‍ച്ചയും അടുത്തമാസം അഞ്ചിന് നടക്കുന്ന ബോണ്‍ സമ്മേളനത്തിന്റെ പ്രധാനവിഷയമാണ്. 90 രാജ്യങ്ങളില്‍നിന്നുള്ള വിദേശകാര്യ മന്ത്രിമാരാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കന്നത്.

          ഭീകരവിരുദ്ധ യുദ്ധത്തിലെ സഖ്യകക്ഷിയായ പാക്കിസ്താനെതിരെ ഒരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നത്. പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധ യുദ്ധത്തില്‍ അമേരിക്കയോട് കൈകോര്‍ത്തതിന് ശേഷം ഇരുരാജ്യങ്ങളുടെയും  സൈനികര്‍ക്കിടയിലുണ്ടായ ഏറ്റവും വലിയ  സംഘര്‍ഷമാണ് ശനിയാഴ്ചത്തേത്. നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തുമ്പോള്‍ പാക്ക് ചെക്ക്‌പോസ്റ്റില്‍ നാല്പതോളം സൈനികരുണ്ടായിരുന്നു. ഒരു മേജറും ക്യാപ്റ്റനും കൊല്ലപ്പെട്ടവരില്‍ പെടും. പറയത്തക്ക തീവ്രവാദ പ്രശ്‌നങ്ങളൊന്നുമില്ലാത്ത മേഖലയുമാണിത്. പാക്ക് സൈന്യം തിരിച്ചടിച്ചെങ്കിലും മറുപക്ഷത്ത് നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വിവരമില്ല.

        ഉസാമബിന്‍ ലാദന്റെ വധത്തെ തുടര്‍ന്ന് യു എസ്-പാക്ക് ബന്ധത്തിലുണ്ടായ വിള്ളല്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളിലെയും ഭരണനേതൃത്വം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് നാറ്റോ സൈന്യം  കടന്നാക്രമണം നടത്തിയത്. അതിര്‍ത്തി കടന്നെത്തിയ വിമാനങ്ങള്‍ പാക്കിസ്താനെ അറിയിക്കാതെയാണ് പാക്ക് ഭടന്മാര്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്. അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തി നടത്തുന്ന തീവ്രവാദ വേട്ടക്കെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് വ്യോമാക്രമണത്തിന് തന്നെ നാറ്റോ വീണ്ടും മുതിര്‍ന്നത്. യുദ്ധവിമാനങ്ങളില്‍ അതിര്‍ത്തി കടന്ന് വന്ന യു എസ് കമാണ്ടോകളായിരുന്നു മേയില്‍ അബാട്ടാബാദിലെത്തി ഉസാമയെ വധിച്ചത്.

         സംഭവത്തില്‍ അമേരിക്ക മാപ്പു പറയുകയും നാറ്റോ ദു:ഖം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ടൊന്നും പാക്കിസ്താന്‍ ഭരണകൂടവും ജനങ്ങളും തൃപ്തരല്ല. ഈ രോഷവും പ്രതിഷേധവും തുടരുമെന്ന് പാക്കിസ്താന്റെ ഇതപര്യന്തമുള്ള നിലപാടുകള്‍ വിലയിരുത്തുമ്പോള്‍ കരുതാനുമാവില്ല. ശക്തിയായി പ്രതികരിക്കുകയും പിന്നീട് രഹസ്യമായി വഴങ്ങുകയും ചെയ്യുന്നതാണ്പാക്ക് ഭരണകൂടത്തിന്റെ പതിവ്. ഇത്തവണ പക്ഷെ അതുപോലെ മുട്ടുമടക്കാന്‍ പാക്ക് ജനതമോ എന്നതാണ് സംശയം. 24 സൈനികരാണല്ലോ ഒറ്റയടിക്ക് കൊല്ലപ്പെട്ടത്. മിത്രങ്ങളേയും ശത്രുക്കളേയും ഒരുപോലെ കടലോളം ആഴം നല്‍കി ദ്രോഹിക്കാന്‍ മടിക്കാത്തവരാണല്ലോ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും. എത്ര രാജ്യളെയാണ് നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ അവര്‍ അശാന്തിയുടെ നടുക്കടലില്‍  തള്ളിയത്. അല്ലെങ്കില്‍ തന്നെ ഇരുള്‍നിലങ്ങളില്‍ മുടന്തി നീങ്ങുന്ന രാജ്യമാണ് പാക്കിസ്താന്‍. ജനങ്ങളുടെ മനോകാമനകളെ പൂവണിയിക്കാന്‍ പോലും കഴിയാത്ത രാജ്യം. പാക്കിസ്താനിലെ സൈനികരെ വധിച്ചത് നാറ്റോക്ക് പറ്റിയ കൈയ്യബദ്ധമാണെന്ന് അവിടുത്തുകാരോ ആഗോള സമൂഹമോ  വിശ്വസിക്കുമോ?

Friday, November 25, 2011

പ്രതിഷേധം കയ്യേറ്റത്തിലേക്ക്


           കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ചോദിച്ചതുപോലെ രാജ്യം എങ്ങോട്ടാണ് പോകുന്നത്? ദിവസങ്ങള്‍ കഴിയുന്തോറും ആശങ്കകള്‍ പര്‍വ്വതമായുയരുകയാണ്. അതില്‍ ഏറ്റവും ഒടുവിലെത്തേതാണ് കേന്ദ്ര കൃഷിവകുപ്പുമന്ത്രി ശരത് പവാറിന് നേരെ നടന്ന കയ്യേറ്റം. ഡല്‍ഹി എന്‍ ഡി  എം സി ഓഡിറ്റോറിയത്തില്‍ സെമിനാറില്‍ പങ്കെടുത്ത ശേഷം സംഘാടകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഉച്ചക്ക് രണ്ടുമണിക്ക് സിഖുകാരനായ ഹര്‍വീന്ദര്‍ സിംഗ് മന്ത്രിയുടെ കരണത്തടിച്ചത്. പവാര്‍ അഴിമതിക്കാരനും വിലക്കയറ്റത്തിന് ഉത്തരവാദിയുമാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു കയ്യേറ്റം. പ്രധാനമന്ത്രിയടക്കം ബി ജെ പിയുടെയും സി പി എമ്മിന്റേതുമുള്‍പ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും സംഭവത്തെ നിശിതമായി അപലപിച്ചിട്ടുണ്ട്.

          ശനിയാഴ്ച കോടതിവളപ്പില്‍ വെച്ച് അഴിമതിക്കേസിലെ പ്രതിയായ മുന്‍ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാമിനെ അക്രമിച്ചത് താനാണെന്നും ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നരസിംഹറാവു മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ നടത്തിയ ടെലികോം അഴിമതിയുടെ പേരില്‍ അഞ്ചുകൊല്ലത്തെ കഠിനതടവിനാണ് സുഖ്‌റാം ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ അന്നത്തെ തിരക്കില്‍ ഹര്‍വീന്ദര്‍ സിംഗിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. അതേസമയം കേന്ദ്രമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അരയില്‍ കത്തിയുമായി ഇയാള്‍  കടന്നെത്തിയതും അത്രയും നേരം അവിടെ ചെലവഴിച്ചതും ഹീനമായ സുരക്ഷാ വീഴ്ചയിലേക്കും വിരല്‍ചൂണ്ടുന്നു. പവാറിന് ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ തള്ളിമാറ്റിയതിനാല്‍ കൂടുതല്‍ ആക്രമണമുണ്ടായില്ല. എന്നാല്‍ മന്ത്രി പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ ഇയാള്‍ അരയില്‍ കരുതിയ കത്തി വലിച്ചൂരിയത് അമ്പരപ്പുളവാക്കി.
 
           വിലക്കയറ്റവും അഴിമതിയും സകല സീമകളും തകര്‍ത്ത് മുന്നേറുന്നതില്‍ ഹര്‍വീന്ദര്‍ സിംഗിനെ പോലെ  ഇന്ത്യന്‍ ജനത മുഴുവന്‍ രോഷാകുലരാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മൂന്നുദിവസം പിന്നിട്ടതേയുള്ളൂ. എല്ലാ ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ബഹളവും പോര്‍വിളികളും നടുത്തളത്തിലിറങ്ങലുമല്ലാതെ മറ്റൊന്നും ഇരുസഭകളിലും നടക്കുന്നില്ല. ദിവസംപ്രതി രണ്ടുകോടി രൂപ ചെലവഴിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രധാനമായും മുഴങ്ങിയത് വിലക്കയറ്റത്തിനും കള്ളപ്പണത്തിനും എതിരായ പ്രതിഷേധം തന്നെയായിരുന്നു.

            ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ ഉപവാസം വിജയിച്ചത് അകമഴിഞ്ഞ ജനപിന്തുണ കൊണ്ട് മാത്രമായിരുന്നുവല്ലോ. ഭരണ- പ്രതിപക്ഷ ഭേദമന്യേ ഹസാരെയുടെ ആവശ്യം അംഗീകരിക്കേണ്ടിവന്നത് അഴിമതിയോടുള്ള ജനവികാരം അത്ര ശക്തമായതുകൊണ്ടാണെന്ന് ഭരണകൂടം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

           എല്ലാ നിയന്ത്രണങ്ങളും തകര്‍ത്തെറിഞ്ഞുകൊണ്ട് വിലക്കയറ്റം വീര്‍പ്പുമുട്ടിക്കുമ്പോള്‍ നിഷ്‌ക്രിയത്വവും നിസ്സംഗതയും പുലര്‍ത്തുന്ന ഭരണകൂടം സത്യത്തില്‍ ജനങ്ങളില്‍നിന്ന് അകലുന്നുവെന്നതാണ് വാസ്തവം. പെട്രോളിയം ഉല്‍പന്നങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ല. ഈ വര്‍ഷം തന്നെ അഞ്ചുതവണയാണ് പൊട്രോളിനും ഡീസലിനും മറ്റും വില വര്‍ധിപ്പിച്ചത്. ഹര്‍ത്താലുകളും പണിമുടക്കുകളുമൊന്നും ഭരണകൂടം കണ്ട ഭാവം നടിച്ചില്ല.

            പാവപ്പെട്ടവരും ഇടത്തരക്കാരുമായ മഹാഭൂരിപക്ഷം രണ്ടറ്റം മുട്ടിക്കാന്‍ പെടുന്ന പാട് ഒരു വശത്ത്. കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദനം കുറഞ്ഞുവരുന്നു. ഉള്ള ഉല്‍പന്നങ്ങള്‍ക്കാവട്ടെ തൃപ്തികരമായ വില ലഭിക്കുന്നുമില്ല. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യവും ഭീതിജനകമാംവിധം കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രവാസികളുടെ കനിവില്ലായിരുന്നുവെങ്കില്‍ കേരളം പോലുള്ള  സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ പിച്ചപ്പാളയെടുത്തേനേ.

          മുമ്പ് ഉദ്യോഗസ്ഥന്മാരുടെ അഴിമതിയാണ് ജനങ്ങളുടെ മന:സമാധാനം തകര്‍ത്തതെങ്കില്‍ ഇന്ന് കുറുന്തോട്ടിക്കാണ് വാദം. അഴിമതി തുടച്ചുനീക്കാന്‍ ബാധ്യസ്ഥരായവര്‍ അധികാരക്കസേരയിലിരുന്നുകൊണ്ടും കോടികളുടെ അഴിമതി നടത്തുന്നു. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ ഘടകകക്ഷികളുടെ അഴിമതിക്കു മുന്നില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും വരെ ക്രൂരമായ മൗനം പാലിക്കുന്നു. കോടികളുടെ നികുതിപ്പണം വെട്ടിപ്പുനടത്തി വിദേശബാങ്കുകളില്‍ വന്‍  നിക്ഷേപം സ്വരൂപിച്ചവരെ കുറിച്ച് സുപ്രീം കോടതി നല്‍കിയ മുന്നറിയിപ്പ് പോലും അവഗണിക്കപ്പെടുമ്പോള്‍ ഇനി ആരിലാണ് ജനം പ്രതീക്ഷയര്‍പ്പിക്കേണ്ടത്. കള്ളപ്പണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഭരണാധികാരികള്‍ മടിക്കുന്നതെന്തുകൊണ്ട്?

              ഈ സാഹചര്യത്തിലാണ് ഹര്‍വീന്ദര്‍ സിംഗിന്റെ പ്രതിഷേധവും കരണത്തടിയും  നാം ചര്‍ച്ച ചെയ്യുന്നത്. ബി ജെ പി നേതാവ് യശ്വന്ത് സിഹ്ന വിലക്കയറ്റത്തിനെതിരെ പ്രതികരിച്ചപ്പോള്‍ പറഞ്ഞ കാര്യം വളരെ ഗൗരവമുള്ളതായിരുന്നു. ഇക്കണക്കിന് പോയാല്‍ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യംചെയ്യുന്ന സ്ഥിതിവരുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പാണ് സിക്ക് യുവാവിലൂടെ രാജ്യം കണ്ടത്. വിലക്കയറ്റത്തിനെതിരെയുള്ള ഇത്തരം കയ്യേറ്റങ്ങളെ  ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എന്നാല്‍ ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതില്‍ മന്ത്രിമാര്‍ക്കുള്ള പങ്ക്  കണ്ടില്ലെന്ന് നടിക്കാനുമാവില്ല. പ്രതീക്ഷയോടെ മുട്ടുന്ന വാതിലുകള്‍ ഒന്നും തുറക്കപ്പെടാതെ വന്നാല്‍ ചിലര്‍ക്ക് നിയന്ത്രണം കൈവിട്ട് പോകുന്നുവെങ്കില്‍ അത് അവരുടെ മാത്രം കുറ്റമായി കാണാനാവുമോ? അറബ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന മുല്ലപ്പൂ വിപ്ലവവും അമേരിക്കയിലും ഫ്രാന്‍സിലും ബ്രിട്ടനിലുമൊക്കെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുമെല്ലാം നമ്മുടെ ഭരണകൂടങ്ങള്‍ക്കും വലിയ പാഠമല്ലേ? വീഴ്ചകള്‍ തിരുത്തി മുന്നോട്ട് പോകാനുള്ള വിവേകമാണ് ഇനിയെങ്കിലും ഭരണാധികാരികള്‍ പ്രകടിപ്പിക്കേണ്ടത്.

Wednesday, November 23, 2011

ഇശ്‌റത്ത്-പ്രാണേഷ് വധം: ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ


          കാലം നരേന്ദ്രമോഡിയോട് കണക്കുചോദിക്കുന്നു. ഏഴുവര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സത്യം പുറത്തുവിട്ടത് ഗുജറാത്തിലെ ഉന്നത നീതിപീഠം തന്നെ. ഗുജറാത്ത് മുഖ്യമന്ത്രി മോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരെന്ന് മുദ്രകുത്തി ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തിയ നാലുപേരും നിരപരാധികളായിരുന്നുവെന്ന കണ്ടെത്തല്‍ അധികാരത്തിന്റെ തണലില്‍ തേര്‍വാഴ്ച ഹോബിയാക്കിയവര്‍ക്കെല്ലാമുള്ള അതിശക്തമായ താക്കീതാണ്. 2004 ല്‍ ഇശ്‌റത്ത് ജഹാന്‍ എന്ന കോളജ് വിദ്യാര്‍ഥിനിയും മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷിച്ച പ്രത്യേക അന്വേഷണ (എസ് ഐ ടി) സംഘമാണ് കണ്ടെത്തിയത്. എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശം നമ്മുടെ നീതിന്യായ ചരിത്രത്തിലെ തന്നെ  സുപ്രധാന നാഴികക്കല്ലായി ചരിത്രത്തില്‍ ഇടംനേടും.  വ്യാജ ഏറ്റുമുട്ടലിന് ചുക്കാന്‍ പിടിച്ചത് ആര്, കൊലപാതകികളുടെ യഥാര്‍ഥ ലക്ഷ്യമെന്ത്, സമയമേത് തുടങ്ങിയ കാര്യങ്ങളും ഇനിയും പുറത്തുവരേണ്ടതുണ്ടെന്നും കോടതിക്ക് വ്യക്തമാക്കിയിരിക്കുന്നു. രാജ്യത്തെ ഐശ്വര്യത്തിന്റെ പച്ചപ്പിലെത്തിക്കാന്‍ പുതിയ കണ്ടെത്തലുകള്‍ സഹായിക്കുകയും ചെയ്യും.

            2004 ജൂണ്‍ 15നാണ് അഹമ്മദ്ബാദിനടുത്ത് വെടിയേറ്റ് മരിച്ചനിലയില്‍ നാലു പേരെയും കാണപ്പെട്ടത്. മുഖ്യമന്ത്രി മോഡിയെ വധിക്കാനെത്തിയ ലശ്ക്കറെ ത്വയ്യിബ പ്രവര്‍ത്തകരാണ് ഇവരെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ വാദം. ഏറ്റുമുട്ടലില്‍ ഇവര്‍ മരിച്ചുവെന്നും പൊലീസ് പ്രചരിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മുസ്‌ലിം ഭീകരരുടെയും ലക്ഷ്യം താനാണെന്ന് സ്ഥാപിച്ചെടുത്ത് നായകപരിവേഷം സൃഷ്ടിക്കുകയായിരുന്നു മോഡി. 2002 ഒക്‌ടോബര്‍ മുതല്‍ 2007 വരെ ഇത്തരം 21 ഏറ്റുമുട്ടലുകള്‍ ഗുജറാത്തിലെ കാക്കിക്രിമിനലുകള്‍ നടത്തിയെന്നാണ് കണക്ക്. 21 പേര്‍ ഇങ്ങനെ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും മുസ്‌ലിംകളായിരുന്നു. പൊലീസ്ഭാഷ്യം അനുസരിച്ച് ഇവരെല്ലാം മോഡിയെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ച ഭീകരരായിരുന്നു. എന്നാല്‍ ഈ കേസുകളിലൊന്നും തുടരന്വേഷണം നടത്താന്‍ പോലീസ് മെനക്കെട്ടില്ല.

          ഇതില്‍ 2005ല്‍ സൊഹറാബുദ്ദീന്‍ ശെയ്ഖും ഭാര്യ കൗസര്‍ ബായിയും വധിക്കപ്പെട്ട കേസില്‍ 2007 ഏപ്രിലില്‍  ഡി ജി വന്‍സാര  ഉള്‍പ്പെടെ മൂന്ന് പൊലീസ് ഓഫീസര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് വഴിത്തിരിവുണ്ടായത്. വ്യാജ ഏറ്റുമുട്ടലുകളെ പറ്റി സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് വേലി തന്നെയാണ് വിള തിന്നുന്നതെന്ന് കണ്ടെത്തിയത്.
ഇശ്‌റത്ത് ജഹാന്റെ മാതാവ് ശമീമ കൗസര്‍, പ്രാണേഷിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 2009ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമാങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിലും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്വന്തം നേട്ടത്തിനാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യം നിര്‍വഹിച്ചതെന്നും ജുഡീഷ്യല്‍ റിപ്പോര്‍ട് വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് ഓരോ സംസ്ഥാനവും പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നത്.  എന്നാലിവര്‍ കാക്കിയണിഞ്ഞ കാട്ടാളന്മാരാണെന്ന് വന്നാല്‍ എന്താകും നാടിന്റെ ഭാവി. അത്യന്തം സ്‌തോഭജനകമായ അവസ്ഥകളെ ലഘൂകരിക്കാന്‍ നീതിപീഠം തന്നെ കനിയണം എന്ന് വരുന്നതും അങ്ങേയറ്റം ദു:ഖകരം തന്നെ.

          അന്വേഷണം ഏത് ഏജന്‍സി നടത്തിയാലും ഗുജറാത്തില്‍ അവര്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്. സൊഹറാബുദ്ദീന്‍ ശെയ്ഖ്-കൗസര്‍ ബായി വധക്കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ സംഘം, ഗുജറാത്ത് സര്‍ക്കാര്‍ തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് സുപ്രീം കോടതിയെ അറിയിച്ചത്. കേസ് മറ്റേതെങ്കിലും സ്റ്റേറ്റിലേക്ക് മാറ്റണമെന്നും സി ബി ഐ ആവശ്യപ്പെടുകയുണ്ടായി. ബെസ്റ്റ്‌ബേക്കറി കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത് കേസ് ഗുജറാത്തിന് പുറത്ത് മഹരാഷ്ട്രയില്‍ നടത്തിയപ്പോഴായിരുന്നു. എന്നാല്‍ ഗുജറാത്ത് ഹൈക്കോടതി ആ പാപക്കറ കഴുകിക്കളഞ്ഞിരിക്കുന്നു.

           പ്രധാനമന്ത്രിപദം സ്വപ്നം കണ്ട് സദ്ഭാവനായാത്രകള്‍ സംഘടിപ്പിച്ച് ജനത്തിന്റെ മനംകവരാന്‍ തന്ത്രങ്ങള്‍ മെനയുന്ന നരേന്ദ്രമോഡിക്ക് വ്യാജ ഏറ്റുമുട്ടല്‍ കൊല വലിയ തിരിച്ചടി തന്നെയാണ്. അത്യാഗ്രഹികളായ പൊലീസുദ്യോഗസ്ഥരെ കരുവാക്കി മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുകയും ഭീകരരുടെ നോട്ടപ്പുള്ളിയാണെന്ന് വരുത്തി പ്രതിച്ഛായ നന്നാക്കുകയും ചെയ്യുന്ന മോഡി വലിയ രക്തദാഹി കൂടിയാണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ഇശ്‌റത്ത്-പ്രാണേഷ് വധം സഹായിച്ചിരിക്കുന്നു. കൊലപാതകത്തില്‍ മോഡിക്കുള്ള പങ്കാണ് ഇനി അന്വേഷിക്കേണ്ടത്. വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതികളായ പൊലീസ് ഓഫീസര്‍മാരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും വേണം. അതുപോലെ തന്നെയോ അതിലേറെയോ സുപ്രധാനമാണ് ഇരകള്‍ക്ക് നീതിയും സന്തപ്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കുകയെന്നത്. ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ആദ്യം വേണ്ടത് മോഡി രാജിവെക്കുകയാണ്. ഇതൊക്കെ സത്വരമായും  സത്യസന്ധമായും നടക്കണമെങ്കില്‍ മോഡി മുഖ്യമന്ത്രി പദം ഒഴിഞ്ഞേ മതിയാകൂ. ഗുജറാത്ത് കലാപക്കേസുള്‍ മോഡി കൈകാര്യം ചെയ്ത രീതിയെ കോടതികള്‍ പലവട്ടം വിമര്‍ശിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഭരിക്കുന്നവരുടെ താളത്തിനൊത്തു തുള്ളുകയും അതിന്റെ മറവില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വേവിച്ചെടുക്കുകയും ചെയ്താല്‍ അവസാനം വലിയ  വില നല്‍കേണ്ടിവരുമെന്ന് പൊലീസുദ്യോഗസ്ഥരും ഓര്‍ക്കണം.

Monday, November 21, 2011

വേണ്ടത് സമ്പൂര്‍ണ മദ്യനിരോധം


           മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ വളരെ ലാഘവബുദ്ധിയോടെയാണ് ഇപ്പോഴും അത് കൈകാര്യം ചെയ്യുന്നത്. നമുക്ക് പൂര്‍ണ മദ്യ നിരോധത്തെ പറ്റി ഉറക്കെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ഇനിയും വൈകിയാല്‍ നഗ്നമായ കൊള്ളരുതായ്മകള്‍ വരുത്തിവെക്കുന്ന  വേദനാജനകമായ അനുഭവങ്ങളായിരിക്കും മലയാളക്കരയെ തേടിയെത്തുക. ഹൃദയഭേദകമായ സംഭവങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമൊന്നുമില്ല. യു ഡി എഫ് ഗവണ്‍മെന്റ് 22 ബാറുകള്‍ക്ക് കൂടി അനുവാദം നല്‍കിയത് വി എം സുധീരനെ മാത്രമല്ല രോഷം കൊള്ളിച്ചത്. ജനങ്ങള്‍ക്ക് പ്രിയങ്കരനായ അദ്ദേഹം എപ്പോഴും ജനപക്ഷത്ത് നില്‍ക്കാന്‍ ധൈര്യം കാണിച്ച നേതാവാണ്. മദ്യവില്‍പ്പനയിലൂടെ വരുമാനമുണ്ടാക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇത്തരം വരുമാനം ഗുണപ്രദമല്ലെന്ന പക്ഷക്കാരനാണ് സുധീരന്‍.

          മദ്യമില്ലാത്ത ടൂറിസം മതിയെന്ന് സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും ആവശ്യപ്പെട്ടിരിക്കുന്നു. സുധീരന്‍ എതിര്‍പ്പുമായി രംഗത്തു വരുന്നതുവരെ ലീഗ് മൗനം പാലിച്ചു. അവര്‍ക്കിത് നേരത്തെ ആകാമായിരുന്നു.  മദ്യം കുടിക്കരുത്, വില്‍ക്കരുത്, ചുമക്കരുത് എന്നൊക്കെ  ഇസ്‌ലാം കര്‍ക്കശമായി വിലക്കിയിട്ടുണ്ട്. ആ നിലക്ക് മദ്യം പാടേ നിരോധിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടേണ്ടത്. മത സംഘടനകളും ആ ഈവശ്യം ശക്തമായി ഉന്നയിക്കണം. മന്ത്രിസഭയിലും യു ഡി എഫ് യോഗത്തിലും പാര്‍ട്ടിയുടെ ഇതു സംബന്ധിച്ച പ്രഖ്യാപിത നിലപാട് അവതരിപ്പിച്ച് തിരുത്തിക്കാന്‍ ലീഗ് വിചാരിച്ചാല്‍ കഴിയും. പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞിട്ടും കാര്യങ്ങള്‍ നടക്കാത്തതിനാലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്.   പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനയോഗത്തിലും തന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് സുധീരന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത്.

           എഴുനൂറിലധികം ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. വീണ്ടും ബാര്‍ ഹോട്ടലുകള്‍ വര്‍ധിപ്പിക്കുന്നത് മദ്യപാനികളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്നെ വലിയ അബ്കാരിയാണ്. മദ്യരാജാക്കന്മാരായ എം എല്‍ എമാരും നമുക്കുണ്ട്. സാമാജികരില്‍ ചിലര്‍ മദ്യപിച്ച് സഭയില്‍ എത്തുന്ന കാര്യം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത് ഈയ്യടുത്ത കാലത്താണ്. അതുകൊണ്ട് ദീര്‍ഘവീക്ഷണമുള്ള മദ്യവിരുദ്ധ നിലപാട്  അടുത്തൊന്നും പ്രതീക്ഷിക്കേണ്ട.  മദ്യപന്മാരുടെ അഴിഞ്ഞാട്ടം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ.

           സമൂഹത്തിന് ഗുണകരമായ പലതും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അധികാരമേറ്റയുടന്‍ ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മപരിപാടിയും മുഖ്യമന്ത്രി ജില്ലകള്‍ തോറും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും തിളക്കമാര്‍ന്ന ഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എല്ലാ പരിപാടികളിലും ആണയിടുന്ന ഉമ്മന്‍ചാണ്ടിക്ക് പക്ഷെ ചില കാര്യങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം അതില്‍ പെടും. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനവും മാര്‍ക്കറ്റ് ഫെഡ് എം ഡിയായി പ്രമോഷനും നല്‍കിയതാണ് മറ്റൊന്ന്. മദ്യത്തിന്റെ വ്യാപനം ഉദാരമാക്കുന്ന ബാര്‍ ലൈസന്‍സുകള്‍ നിര്‍ലോഭം വിതരണം ചെയ്യുന്നതാണ് അവസാനത്തേത്.

          മദ്യവ്യാപനം തടയുന്നതിന് സമയബന്ധിതമായി കര്‍മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെടാനാണ് ശനിയാഴ്ച ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി തീരുമാനിച്ചത്. ഇപ്പോള്‍ നടക്കുന്ന മദ്യവ്യാപാരം അങ്ങനെ തന്നെ തുടരട്ടെ, കൂടുതല്‍ വേണ്ട എന്നാണോ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടത്? ഇപ്പോള്‍ തന്നെ മദ്യാസക്തിമൂലം കാലത്തിന്റെ ആകുലതകള്‍ക്ക് വല്ലാതെ കനം വെച്ചിരിക്കുകയാണ്. ഒരര്‍ഥത്തില്‍ തിന്മകളുടെയും ജീര്‍ണതകളുടെയും ഉത്സവകാലമാണിവിടെ. സര്‍ക്കാരിന്റെ ഒരു രൂപക്ക് അരി പദ്ധതിയുടെ നേട്ടം പോലും മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചതു മൂലം ഇല്ലാതായിരിക്കുന്നു. അരി വില കുറയ്ക്കുകയും മദ്യം യഥേഷ്ടം  ലഭ്യമാക്കുകയും ചെയ്തപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുന്ന ദുസ്സഹമായ ദുരവസ്ഥയെ ക്രൈസ്തവ സംഘടനകളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

          കേരളം കണികണ്ടുണരുന്നത് തന്നെ പത്രമാധ്യമങ്ങളിലെ റോഡപകടങ്ങളുടെയും പീഡനങ്ങളുടെയും പിടിച്ചുപറി, കൊല, കൊള്ള തുടങ്ങിയ കൊള്ളരുതായ്മകളുടെയും വലിയ തലക്കെട്ടുകളുമായാണ്. മദ്യത്തിന്റെ ഉപയോഗം എല്ലാ സംഭവങ്ങളിലും ഒരു പ്രധാനഘടകമായി വര്‍ത്തിക്കുന്നുവെന്ന്  അവ പരിശോധിച്ചാല്‍ മനസ്സിലാകും. ഇനിയും ഇത്തരം അനേകം കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെടും. നേതാക്കളുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയോടെ എല്ലാം കെട്ടടങ്ങുകയും ചെയ്യും.
എക്‌സൈസിലൂടെ ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാരിന്റെ മൂലധനമെന്ന് പറയുന്നത് സത്യസന്ധമായ വിശകലനമാണെന്ന് തോന്നുന്നില്ല.   മദ്യത്തിലൂടെയുള്ള വരുമാനത്തിന്റെ കണക്കു പറയുന്നവര്‍ ഒരിക്കല്‍ പോലും അത് സൃഷ്ടിക്കുന്ന കഷ്ടനഷ്ടങ്ങളെ പറ്റി മിണ്ടാറില്ല. മദ്യം സൃഷ്ടിക്കുന്ന നഷ്ടത്തിന്റെ കണക്ക് എടുത്താല്‍ ഏതെങ്കിലും ഒരു മേഖലയെ മാത്രം പരിശോധന വിധേയമാക്കിയാല്‍ മതിയാവില്ല. മദ്യം ആരോഗ്യം തകര്‍ത്ത് രോഗിയാക്കുന്നു. കുടുംബം തകര്‍ത്ത് പരസ്പരം അകറ്റുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും ജയിച്ചാല്‍ വിജയമാഘോഷിക്കാനും പ്രവര്‍ത്തര്‍ക്ക് മദ്യം കൂടിയേ തീരൂ എന്നും വന്നിരിക്കുന്നു. മദ്യത്തിനെതിരെ സമ്മര്‍ദം മുറുകുന്നതു എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും ഗൗരവപൂര്‍വം ആലോചിക്കണം. ശക്തമായ നടപടികളും ഉണ്ടാവണം.

Saturday, November 19, 2011

ഇനി ജയരാജനാണ് താരം


          കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് എം വി ജയരാജന് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടി ജനാധിപത്യ വിശ്വാസികള്‍ക്കെല്ലാം ഉന്മേഷം പകരും. നീതി തേടുന്നവക്ക് രാജ്യത്തെ അവസാന അഭയകേന്ദ്രമാണ് കോടതികള്‍. ജയരാജന് തടവുശിക്ഷ വിധിച്ചപ്പോള്‍ ജാമ്യത്തിന് അവസരം നല്‍കാതിരുന്ന ഹൈക്കോടതി നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജയരാജന്റെ ആവശ്യം പരിഗണിച്ചതെന്നതാണ് ഏറ്റവും ശ്രദ്ധേയം. വിധിന്യായത്തില്‍ പുഴു, വിഷസര്‍പ്പം തുടങ്ങിയ മോശമായ ഭാഷ ഹൈക്കോടതി ഉപയോഗിച്ചത് ശരിയായില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

          ജയരാജനെ പതിനായിരം രൂപ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി ഹൈക്കോടതിക്ക് മുമ്പില്‍ സി പി എം നടത്തിയ പ്രതിഷേധ സമരത്തെയും വിമര്‍ശിച്ചിട്ടുണ്ട്. ജഡ്ജിമാരെയും മറ്റും കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് അമ്പരപ്പുളവാക്കുന്ന അസാധാരണ സംഭവമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. എന്നാല്‍ നിയമം അനുവദിക്കുന്ന പരിധി വരെ വിധിയെ ആര്‍ക്കും വിമര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

          സി പി എമ്മിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന സമരത്തിന്റെ ഭാഗമായി ജഡ്ജിമാര്‍ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നത് തടഞ്ഞെന്ന്  മുതിര്‍ന്ന അഭിഭാഷകനും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ വി ഗിരിയാണ് സുപ്രീം കോടതിയെ അറിയിച്ചത്. സമരം കാരണം ജഡ്ജിമാര്‍ക്ക് രാവിലെ എട്ടരക്ക് മുമ്പുതന്നെ കോടതിയിലെത്തേണ്ടിവന്നു. രാവിലെ തന്നെ കോടതി പരിസരം സമരക്കാര്‍ വളഞ്ഞിരുന്നു. മോശമായ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കിയത്. വ്യക്തിപരമായി ജഡ്ജിമാര്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു സ്ഥാപനമെന്ന നിലയില്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല എന്നും ഹൈക്കോടതിക്ക് വേണ്ടി ഹാജരായ ഗിരി വാദിക്കുകയുണ്ടായി.

          എന്നാല്‍ ഹൈക്കോടതിക്ക് വേണ്ടി ഒരു അഭിഭാഷകന്‍ പ്രത്യേകമായി ഹാജരാകുന്നത് അത്യപൂര്‍വ സംഭവമാണ്. ഹൈക്കോടതിക്ക് വേണ്ടിയുള്ള വാദങ്ങളാണ് അദ്ദേഹം നിരത്തിയതെങ്കിലും അവയെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് സി പി എം ജനറല്‍ സെക്രട്ടറിയുടെ വാദം. പാതയോരത്ത്  പൊതുയോഗം നടത്തുന്നത് നിരോധിച്ചപ്പോഴാണ്  എം വി ജയരാജന്‍ അതിനെ ചോദ്യംചെയ്തത്. വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരെ ജയരാജന്‍ നടത്തിയ ശുംഭന്‍ പ്രയോഗം പക്ഷെ അതിരുകടന്നതായിപ്പോയി. അത് തിരുത്താന്‍ ലഭിച്ച അവസരം ഉപയോഗിക്കുന്നതിന് പകരം ന്യായീകരിക്കാനാണ് അദ്ദേഹവും പാര്‍ട്ടിയും ശ്രമിച്ചത്. അത് സ്വാഭാവികമായും ജഡ്ജിമാരെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം. കോടതിയലക്ഷ്യത്തിന് പരമാവധി ശിക്ഷ വിധിച്ചതിനു ശേഷവും വിധി സസ്‌പെന്റ് ചെയ്ത് ജയരാജന് ജാമ്യം അനുവദിക്കാത്ത നടപടിയാണ് സുപ്രീം കോടതിയുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്.

           ഈ പ്രതിഷേധം തെരുവില്‍ കൊണ്ടുവരുന്നതിന് പകരം ഇപ്പോള്‍ സ്വീകരിച്ച മാര്‍ഗമാണല്ലോ സി പി എമ്മിന് ഗുണം ചെയ്തത്. കീഴ്‌ക്കോടതി വിധിക്കെതിരെ ഉന്നത നീതിപീഠത്തെ സമീപിച്ച് നീതി തേടാമെന്നിരിക്കെ ഹൈക്കോടതി വളഞ്ഞത് അനാവശ്യമായിപ്പോയി എന്ന് ഇപ്പോള്‍ സി പി എം നേതാക്കള്‍ക്ക് തോന്നുന്നുണ്ടാവണം. കോടതിയലക്ഷ്യ നിയമത്തിന്റെ സത്തക്ക് വിരുദ്ധമായിപ്പോയി ഹൈക്കോടതിയുടെ ജയരാജനെതിരെ വിധി നടപ്പാക്കിയരീതി. കോടതിയലക്ഷ്യ നിയമപ്രകാരമുള്ള അവകാശം ജയരാജന് അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഏതൊരാളും അര്‍ഹിക്കുന്ന നീതി എടുത്തുമാറ്റാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

           എന്തായാലും സ്വന്തം വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി കാണിച്ച ആവേശം ജയരാജന് വലിയ തുണയായി എന്ന് തന്നെ പറയണം. അപ്പീല്‍ സ്വീകരിച്ച ദിവസം തന്നെ ജാമ്യം ലഭിച്ചുവെന്നത് മാത്രമല്ല മെച്ചം. സുപ്രീം കോടതി നടപടി  അദ്ദേഹത്തിനും പാര്‍ട്ടിക്കും വലിയ പ്രതീക്ഷ നല്‍കുകയും ചെയ്തു. ഇനി ജൂഡീഷ്യറിയെ വെല്ലുവിളിക്കാതിരിക്കാന്‍ അവരെ പ്രേരിപ്പിക്കാനും ഈ വിധിക്ക് കഴിയും, കഴിയണം.

          കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് പാതയോരത്ത് പൊതുയോഗം നടത്താന്‍ അവകാശം നല്‍കുന്ന നിയമം നിയമസഭയില്‍ ഐകകണ്‌ഠ്യേന പാസാക്കിയിട്ടും നിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ പിന്‍വലിഞ്ഞ യു ഡി എഫിന് ഇനി നിലപാട് വിശദീകരിക്കാന്‍ അല്‍പം  വിയര്‍ക്കേണ്ടിവരും. ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം സുപ്രീം കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയെങ്കിലും പാര്‍ട്ടിക്ക് അത് ഗുണമാണ് ചെയ്യുക എന്ന  സി പി എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ അസ്ഥാനത്തല്ല.

          ജയരാജനെ സംബന്ധിച്ചെടുത്തോളം ഈ ശിക്ഷയും മോചനവും രാഷ്ട്രീയമായി ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് തന്നെ പറയാം. പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാനായ ജയരാജന്‍, ഡി വൈ എഫ് ഐ നേതാവ് രമേശന്റെ മകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളിലും ഇത് ചര്‍ച്ചാ വിഷയമായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിയാകെ മാറി. അവശേഷിക്കുന്ന സമ്മേളനങ്ങളില്‍ ജയരാജനായിരിക്കും താരം.    ഇപ്പോള്‍ തന്നെ ആരവവും ആര്‍പ്പുവിളിയുമായി അണികള്‍ അദ്ദേഹത്തെ വാനോളം വാഴ്ത്തിത്തുടങ്ങിയിരിക്കുകയല്ലേ. എന്തായാലും ഈ വിധി സി പി എം ശരിക്കും ആഘോഷിക്കുക മാത്രമല്ല മുതലാക്കുകയും ചെയ്യും. എന്നാല്‍ ഹൈക്കോടതി അദ്ദേഹത്തിന് വിധിച്ച ശിക്ഷ ഇളവുചെയ്യുമോ എന്ന് കാത്തിരുന്നു തന്നെ കാണണം.

Monday, November 14, 2011

നീതീകരിക്കാനാവാത്ത നീചകൃത്യം


           അനീതിയും അധര്‍മവും എവിടെക്കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കണം. തെറ്റുകള്‍ ചികഞ്ഞ് കുറ്റങ്ങള്‍ കണ്ടുപിടിക്കണം. എന്നാല്‍  കുറ്റവാളിയെന്ന് വിധിയെഴുതി ശിക്ഷവിധിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന തിരിച്ചറിവും വേണം. അതിനാണ് പൊലീസും കോടതിയും സര്‍ക്കാരുമൊക്കെ. സദാചാരപൊലീസാവാനും സദാചാരത്തിന്റെ പേരില്‍ വധശിക്ഷ നല്‍കാനും ജനങ്ങളെ ആരും അധികാരപ്പെടുത്തിയിട്ടുമില്ല. അങ്ങനെ വല്ലവരും ചെയ്താല്‍ അത്തരം ഹീനകൃത്യങ്ങളെ അന്ധകാരയുഗത്തിന്റെ പ്രാകൃതഭാവം എന്ന് തന്നെയായിരിക്കും വിശേഷിപ്പിക്കുക. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഒരു യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തെ ആ ഗണത്തിലേ പെടുത്താനാവൂ. അവിഹിതബന്ധം ആരോപിച്ച് സദാചാര സംരക്ഷണത്തിനിറങ്ങിയ ഒരു സംഘം യുവാക്കളുടെ പ്രതികാരബുദ്ധി അത്യന്തം ക്രൂരവും നീചവുമായിപ്പോയി. ആലോചനശേഷി അശേഷമില്ലാത്തവരുടെ ഈ സാംസ്‌കാരികാധ:പതനം കോഴിക്കോട് ജില്ലയുടെയും കൊടിയത്തൂരിന്റെയും പ്രതിഛായയില്‍ വലിയ കളങ്കമാണ് സൃഷ്ടിച്ചിട്ടുള്ളത്.

            ബുധനാഴ്ച രാത്രി 11 മണിയോടെ കൊടിയത്തൂര്‍ വില്ലേജാഫീസിന് സമീപമുള്ള വീട്ടില്‍നിന്ന് ഒരു സംഘമാളുകള്‍ സദാചാര പൊലീസ് ചമഞ്ഞ് ചുള്ളിക്കാപറമ്പ് സ്വദേശി ഷാഹിദ് എന്ന ബാവയെ പിടിച്ചുകൊണ്ടുപോയി ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് അടിച്ചുകൊല്ലുകയായിരുന്നുവത്രെ. അബോധാവസ്ഥയില്‍ മൃതപ്രായനായ യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളെയോ നാട്ടുകാരെയോ  അക്രമിസംഘം അനുവദിച്ചില്ല. ഇയാള്‍ മരിച്ചാല്‍ തങ്ങള്‍ സമാധാനം പറഞ്ഞോളാം എന്നായിരുന്നു അക്രമിസംഘത്തിന്റെ പ്രതികരണം. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഒന്നരമണിക്കൂറിന് ശേഷം ഇയാളെ ആശുപത്രിയിലെത്തിച്ചത്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസം മുമ്പാണ് ഷഹീദ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയത്. അതേ സമയം മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ചിലര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

           കൃത്യമായും ഒരുമാസം മുമ്പാണ് സമാനമായ സംഭവം പെരുമ്പാവൂരില്‍ അരങ്ങേറിയത്. കെ എസ് ആര്‍ ടി സി ബസില്‍ പോക്കറ്റടിച്ചു എന്നാരോപിച്ച് നിരപരാധിയായ ഒരു യുവാവിനെ കെ സുധാകരന്‍ എം പിയുടെ ഗണ്‍മാനും മറ്റ് ബസ് യാത്രക്കാരും ചേര്‍ന്ന് അടിച്ചുകൊന്നത്. അങ്ങേയറ്റം അപലപനീയവും ലജ്ജാകരവുമായ ആ സംഭവം ഒരു തരത്തിലും നീതീകരിക്കാനാവാത്ത നിചകൃത്യം തന്നെയായിരുന്നു. ബാങ്കില്‍നിന്ന് സ്വര്‍ണം പണയംവെച്ച് കിട്ടിയ പണവുമായി യാത്രചെയ്ത പാലക്കാട് സ്വദേശി രഘുവാണ് കപട സദാചാരവാദികളുടെ ക്രൂരതാണ്ഡവം ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങിയത്. സാമൂഹ്യദ്രോഹികള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി രഘുവിന്റെ വിധവക്ക് ജോലിയും ആശ്വാസധനവും സര്‍ക്കാര്‍ അനുവദിക്കേണ്ടിവന്നു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഒരുമാസം പിന്നിടുമ്പോഴേക്കും ഇതാ അതിനേക്കാള്‍ ക്രൂരമായ സംഭവം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.

           ഷഹീദ് അനാശാസ്യത്തിനോ അവിഹിതബന്ധത്തിനോ മുതിര്‍ന്നു എന്ന് തന്നെയിരിക്കട്ടെ. അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നില്ലേ വേണ്ടത്. അങ്ങനെ ചെയ്യണമെന്ന് അറിയാത്തവരാണോ കൊടിയത്തൂര്‍കാര്‍. യുവാവിനെ പിടികൂടിയെന്ന് പറയപ്പെടുന്ന വീടുമായി ബന്ധമുള്ളവരല്ല ഷാഹിദിനെ മര്‍ദിച്ചത്. കഴിഞ്ഞമാസവും ഇയാള്‍ക്കെതിരെ കയ്യേറ്റശ്രമം നടന്നിരുന്നു.ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്രമികളില്‍ ചിലരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെ മുഴുവന്‍ കണ്ടെത്താന്‍ പ്രത്യേകഅന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇത്തരം വിധ്വംസക പ്രവണതയെ ശക്തമായി നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് സ്വാഗതം ചെയ്യപ്പെടുക തന്നെ ചെയ്യും.

            മതബോധത്തിലും രാഷ്ട്രീയപ്രബുദ്ധതയിലും എന്നും മുന്നില്‍ നിന്നിട്ടുള്ള കൊടിയത്തൂരില്‍നിന്ന് ഇത്തരം ഒരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നു എന്നത് തന്നെ അങ്ങേയറ്റം ദു:ഖകരമാണ്. അതുകൊണ്ടായിരിക്കാം സംഭവത്തില്‍ പ്രതിഷേധിച്ച് യു ഡി എഫും എല്‍ ഡി എഫും ഒരു പോലെ രംഗത്തുവന്നതും ഹര്‍ത്താല്‍ ആചരിച്ചതും. ആസൂത്രണം ചെയ്ത ഒരു കൊലപാതകത്തിന്റെ എല്ലാ ചേരുവകളും ഈ സംഭവത്തിന്റെ പിന്നില്‍ കാണാം. ഒരാളെ അയാള്‍ എത്ര വലിയ കുറ്റവാളിയാണെങ്കിലും ജനങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ മാത്രം ഇവിടെ നീതിന്യായ സംവിധാനങ്ങള്‍ അന്യംനിന്ന് പോയിട്ടൊന്നുമില്ലല്ലോ. നീതിനിയമങ്ങളെ കാറ്റില്‍പറത്തി നരഭോജികളാവാന്‍  ഇവര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് എല്ലാവരും അന്വേഷിക്കട്ടെ. ഷഹീദിനെ തല്ലിക്കൊന്നവരെല്ലാം ശുദ്ധ സന്മാര്‍ഗികള്‍ തന്നെയാണോ? സ്വന്തം കാലത്തോട് സംവദിക്കാന്‍ കൂട്ടാക്കത്തവര്‍  സദാചാര പൊലീസ് ചമഞ്ഞ് ഒരു യുവാവിനെ കുരുതികൊടുത്തത് മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്. ഷഹീദിനെതിരെ പൊലീസില്‍ പരാതികളൊന്നുമില്ലെന്നിരിക്കെ കൊടുംകുറ്റവാളിയെ പോലെ അയാളോട് പെരുമാറിയത്  ഗുണ്ടായിസമല്ലാതെ മറ്റെന്താണ്? പെരും കുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് പോലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. സൗമ്യവധക്കേസില്‍ പൊലീസും നീതിപീഠവും പ്രകടിപ്പിച്ച നിഷ്‌കര്‍ഷതയും ജാഗ്രതയും ഈ  കേസിന്റെ കാര്യത്തിലും ഉണ്ടാവണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കേസ് നടത്തിപ്പിലെ കാലവിളംബമാണ് നമ്മുടെ വലിയ ശാപം. മിക്ക കേസിലും പ്രതികള്‍ക്ക് പ്രത്യാശപകരുന്നത് ഈ കാലവിളംബം  തന്നെ.

Thursday, November 10, 2011

ഗുജറാത്ത് വിധി പാഠമാവട്ടെ


          ഇത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ അനുഭവം. ഗുജറാത്തില്‍ കടലോളം ആഴം നല്‍കി മുസ്‌ലിം ന്യൂനപക്ഷത്തെ ദ്രോഹിച്ചവര്‍ക്ക് പ്രത്യേക അതിവേഗ കോടതി നല്‍കിയ ശിക്ഷ രാജ്യസ്‌നേഹികളെ സംബന്ധിച്ചെടുത്തോളം ആശ്വാസം പകരുന്നതാണ്. 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ ചുട്ടുകൊന്ന കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത് സുപ്രീം കോടതിയുടെ കര്‍ക്കശമായ ഇടപെടല്‍ മൂലമാണ്. 1941ന് ശേഷം വര്‍ഗീയകലാപത്തിന്റെ പേരില്‍ ഇത്രയധികം പേരെ ഒന്നിച്ചു ശിക്ഷിക്കപ്പെട്ടുവെന്ന സവിശേഷതയും ഈ കേസിനുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ നടന്ന വന്‍ഗൂഢാലോചനയെ കുറിച്ച് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം (എസ് ഐ ടി) അന്വേഷിക്കാതിരുന്നത് വലിയ വീഴ്ച തന്നെയാണ്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാതിരിക്കാന്‍ ഇത് സഹായകമായി. അവശേഷിക്കുന്ന കേസുകളില്‍ ഉന്നത നീതിപീഠത്തിന്റെ സജീവ ശ്രദ്ധ പതിയാന്‍ ഇതുപകരിക്കുമെന്ന് പ്രതീക്ഷിക്കാം.

          ഗുജറാത്ത് കലാപത്തിന് ശേഷം വലിയൊരു ശൂന്യതാബോധം അനുഭവിച്ചുവന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഈ വിധി പ്രത്യാശ പകരുമെങ്കിലും പ്രതികളാക്കപ്പെട്ട 42 പേരെ കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി കുറ്റവിമുക്തരാക്കിയെന്നത് വസ്തുനിഷ്ഠമായ വിചാരണയുടെ പോരായ്മയായി കാണേണ്ടതുണ്ട്. ഇതില്‍ 11 പേര്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതുമില്ല.

          എങ്കിലും സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച ഒമ്പത് കലാപക്കേസുകളില്‍ വിധിപറയുന്ന ആദ്യത്തെ കേസാണിത്. സര്‍ദാര്‍പുര സംഭവത്തിലെ ഇരകള്‍ക്ക് അരലക്ഷം രൂപവീതം അനുവദിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചെറിയ തുകയാണെങ്കിലും രാജ്യത്ത് വര്‍ഗീയകലാപത്തില്‍  നഷ്ടപരിഹാരം അനുവദിക്കുന്നതും ഇതാദ്യം.

           മുവ്വായിരത്തോളം മുസ്‌ലിംകള്‍ കൊല ചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യാ കേസുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത സംഭവമാണ് സര്‍ദാര്‍പുര കൂട്ടക്കൊലക്കേസ്. ഗോധ്രാ സംഭവത്തിന്റെ മറപിടിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തിലാകമാനം സംഘ്പരിവാര്‍ കലാപം തുടങ്ങിയപ്പോള്‍ രക്ഷപ്പെട്ട് സര്‍ദാര്‍പുരയിലെ മുഹമ്മദ് ഷെയ്ഖിന്റെ വീട്ടില്‍ അഭയം തേടിയെത്തിയവരെയാണ് അക്രമികള്‍ ജീവനോടെ ചുട്ടെരിച്ചത്. വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അകത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വെന്തുമരിച്ചവരില്‍ 22 പേര്‍ സ്ത്രീകളായിരുന്നു. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്.

           ഗോധ്രാ സംഭവത്തിന് പിന്നാലെ 2002 മാര്‍ച്ച് ഒന്നിനാണ് വടക്കന്‍ ഗുജറാത്തിലെ മൊഹ്‌സിന ജില്ലയിലുള്ള സര്‍ദാര്‍പുരയില്‍ കൂട്ടക്കൊല നടന്നത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ 1500 ഓളം വരുന്ന ജനക്കൂട്ടമാണ് അക്രമമഴിച്ചുവിട്ടത്. ചെറിയ കുടിലുകളില്‍ താമസിക്കുന്ന സ്ത്രീകളും കുട്ടികളും തൊട്ടടുത്തുള്ള മഹമൂദ് ശെയ്ഖിന്റെ വീട്ടില്‍ അഭയംതേടുകയായിരുന്നു. സര്‍ദാര്‍പുരയിലെ മുസ്‌ലിംകളെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ഗോധ്ര സംഭവത്തിനു മുമ്പ് തന്നെ സംഘ്പരിവാര്‍ തയാറെടുപ്പ് നടത്തിയിരുന്നതിന് തെളിവുകളുണ്ട്. സ്ഥലത്തെ പൊലീസും ബി ജെ പി - വിശ്വഹിന്ദുപരിഷത്ത് നേതാക്കളും ഈ ശ്രമത്തില്‍ ഭാഗഭാക്കായിരുന്നു. സര്‍ദാര്‍പുര നിവാസികളുടെ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെഹല്‍ക്ക നടത്തിയ രഹസ്യാന്വേഷണത്തിലും വ്യക്തമായിരുന്നു. കൂട്ടക്കൊല അരങ്ങേറുമ്പോള്‍ പൊലീസ് നിഷ്‌ക്രിയരായി നിന്നത്  ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഗോധ്രാ സംഭവത്തിന് മൂന്നുദിവസം മുമ്പ് വി എച്ച് പി നേതാവ് നരന്‍ ലാലു പട്ടേല്‍ പരസ്യമായി നടത്തിയ ആഹ്വാനമാണ് മറ്റൊരു തെളിവ്. മുസ്‌ലിം പ്രദേശങ്ങളില്‍ കൂടുതല്‍ ബള്‍ബുകള്‍ സ്ഥാപിക്കുകയും ഇതിനെ ചോദ്യംചെയ്തവരോട് മുസ്‌ലിംകളെ കൊല്ലാനാണെന്ന് മറുപടി പറയുകയും ചെയ്തു. എന്നാല്‍ അക്രമികളുടെ ഗൂഢാലോചന വ്യക്തമാക്കുന്ന ഇത്തരം സാക്ഷിമൊഴികള്‍ എസ് ഐ ടി പോലും അവഗണിച്ചത് ഒരിക്കലും നീതീകരിക്കാനാവില്ല.

          സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍   അന്വേഷണം ഏറ്റെടുത്ത എസ് ഐ ടി പക്ഷെ, പ്രമുഖരായ ആര്‍ എസ് എസ്- ബി ജെ പി നേതാക്കളെ പ്രതിചേര്‍ക്കാന്‍  തയാറായില്ല. സര്‍ദാര്‍പുര കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവര്‍  പ്രതികളുടെ പേരുവിവരം നല്‍കുകയും അവരെ കോടതിയില്‍ കൃത്യമായി തിരിച്ചറിയുകയും ചെയ്തിട്ടും അവര്‍ ശിക്ഷിക്കപ്പെട്ടില്ലെന്നത് ദുസ്സഹമായി തോന്നുന്നു.

          ഇങ്ങനെ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നത് നേരാണെങ്കിലും വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിടുകയും അതിന്റെ പേരില്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ കോടതി വിധി വലിയ പാഠമാണ് നല്‍കുന്നത്. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സ്‌ഫോടകശേഷിയുള്ള പ്രശ്‌നമാണ് വര്‍ഗീയത. യാഥാര്‍ഥ്യങ്ങളോട് സത്യസന്ധത പുലര്‍ത്താന്‍ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണകൂടവും പൊലീസും നീതിപീഠവുമെല്ലാം ഒരുപോലെ സന്നദ്ധമായാല്‍ അത് പ്രത്യാശയുടെ വേലിയേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

          ഗുജറാത്ത് ഭരണം നിലനിര്‍ത്താനായെങ്കിലും ആ കലാപം സംഘ്പരിവാരത്തിന് നല്‍കിയ തിരിച്ചടി വളരെ വലുതാണ്. കേന്ദ്രഭരണത്തില്‍ നിന്ന് അവര്‍ പിഴുതെറിയപ്പെട്ടു. അടുത്ത ഊഴം അവര്‍ക്ക് ലഭിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുവെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദി യു പി എ സര്‍ക്കാരും  അതിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ്സുമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഗോപാല്‍ഗഢില്‍ ഒന്നരമാസം മുമ്പ് നടന്ന വര്‍ഗീയസംഘര്‍ഷം ഇതിതനോട് ചേര്‍ത്തുവായിക്കണം. ഒമ്പത് മുസ്‌ലികള്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുജറാത്തില്‍നിന്ന് ബി ജെ പിയെ പോലെ തന്നെ കോണ്‍ഗ്രസിനും ധാരാളം പഠിക്കാനുണ്ട്. അവരത് പഠിക്കാന്‍  ശ്രമിക്കാറില്ലെങ്കിലും.

Thursday, November 3, 2011

വാളകം കേസും സി ബി ഐക്ക്


          സ്വതന്ത്രമായും സത്യസന്ധമായും പൊലീസ്‌സേനയെ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ നാട് സ്വര്‍ഗമാവും. ജനങ്ങളുടെ ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിടാന്‍ പൊലീസിന് കഴിഞ്ഞ സുവര്‍ണകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളില്‍ മാത്രമല്ല പെറ്റി കേസുകളില്‍ പോലും അന്വേഷണം ബന്ധപ്പെട്ടവരുടെ കണ്ണീര്‍ക്കയത്തിലാണ് അവസാനിക്കുന്നത്. പൊലീസ് ഇടപെടല്‍ പലപ്പോഴും വിപരീതഫലം സൃഷ്ടിക്കുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് സേന നടന്നുനീങ്ങുന്നുവെന്ന് വന്നാല്‍ പിന്നെ ജനങ്ങള്‍ക്ക് എന്താണൊരു രക്ഷ?

          കൊല്ലംജില്ലയിലെ വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹസാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവം സി ബി ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിക്കുമ്പോള്‍ നമ്മുടെ പൊലീസിനെ കുറിച്ചുള്ള ആശങ്കകള്‍ പര്‍വതമായുയരുക കൂടി ചെയ്യുന്നു. കേരളകോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായ കൃഷ്‌കുമാറിന് പരിക്കേറ്റിട്ട് ഒരുമാസം കഴിഞ്ഞു. സപ്തമ്പര്‍ 27ന് രാത്രി  ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന കൃഷ്ണകുമാറിനെ നാട്ടുകാരറിയിച്ചതിനെ തുടര്‍ന്ന് വാഹനപകടം എന്ന നിഗമനത്തില്‍ ഹൈവേ പൊലീസാണ്  ആശുപത്രിയില്‍ എത്തിച്ചത്.  അതിനുശേഷം പൊലീസിന്റെ വന്‍നിര തന്നെ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കുന്നത് പോയിട്ട് തുമ്പുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല.

         പ്രതിഭാശക്തിയില്‍ അദ്വതീയരെന്നും അന്വേഷണ മികവില്‍ കേമന്മാരെന്നും അഹങ്കരിച്ച നമ്മുടെ പൊലീസിന്റെ വീഴ്ചകള്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ഇത് ആദ്യ തവണയല്ല. പരിക്കേറ്റ അധ്യാപകന്‍ സ്വബോധത്തോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. മറ്റ് തെളിവുകള്‍ ഏകോപിച്ച് സത്യം കിളച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നതില്‍ എന്തര്‍ഥം? 
 
              ഒരു മിനുട്ടിലെ കാര്യങ്ങള്‍ മാത്രമേ ഇനി അറിയാനുള്ളൂവെന്നാണ് ഡി ജി പി ജേക്കബ് പുന്നൂസ് അടക്കം പ്രഖ്യാപിച്ചിരുന്നത്. പല തവണ അധ്യാപകനെ  ചോദ്യം ചെയ്തിട്ടും കൃത്യമായ നിഗമനത്തിലെത്താന്‍  പൊലീസിന് കഴിഞ്ഞില്ല. അധ്യാപകന്റെ പിന്‍ഭാഗത്ത് പാരപോലുള്ള ആയുധം കുത്തിക്കയറ്റിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അപകടംമൂലവും ഇങ്ങനെ സംഭവിക്കാമെന്നും ആന്തരാവയവങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. കൃഷ്ണകുമാര്‍ അക്രമിക്കപ്പെട്ടുവെന്ന നിലയില്‍ തുടങ്ങിയ  അന്വേഷണം വാഹനാപകടമാണെന്ന നിലയില്‍ പൊലീസ് മുമ്പോട്ടു കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ വാഹനാപകടം മനപ്പൂര്‍വമോ അല്ലയോ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും ഇടിച്ച കാര്‍ ഇതുവരെ പിടികൂടാനായില്ല. രണ്ടായിരത്തിലധികം കാറുകള്‍ പരിശോധിച്ചുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. തന്നെ നാലുപേര്‍ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടുണ്ട്. അദ്ദേഹം പലവട്ടം മൊഴിമാറ്റിപ്പറഞ്ഞെങ്കില്‍ അതിലെ നിഗൂഢത പുറത്തുകൊണ്ടുവരേണ്ടതും പൊലീസ് തന്നെയാണല്ലോ. സംഭവം ആസൂത്രിതമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും വാദിക്കുന്നുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ അവര്‍  ഖണ്ഡിക്കുകയും ചെയ്യുന്നു.

           സംഭവത്തിനു പിന്നില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറുമാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ആക്രമണം വിവാദാമയത്. സ്‌കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ പിള്ളക്കെതിരെ കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയായ ഭാര്യ ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജുമെന്റുമായി കൃഷ്ണകുമാര്‍ ശത്രുതയിലുമായിരുന്നു. പിള്ളയില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. നിയമസഭക്കകത്തും പുറത്തും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.

         സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാനോ ശാസ്ത്രീയ സംവിധാനം ഉപയോഗിച്ച് കൃഷ്ണകുമാറടക്കമുള്ളവരെ ചോദ്യംചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് സത്യം ക്രൂശിക്കപ്പെടുന്നുവെന്ന നിഗമനത്തിലെത്താനേ വഴിവെക്കൂ. സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന്  അക്രമികള്‍ക്കെതിരെ  നടപടിയെടുക്കാന്‍  പൊലീസിന് കഴിയാതെ പോകുന്നുവെന്ന് സംശയിക്കുന്നവരാണധികം. പൊലീസിന്റെ വിശ്വാസ്യതയേയും സംസ്ഥാനത്തിന്റെ അന്തസ്സിനെയും പരിഹസിക്കുംവിധം  ഇത്തരം ഒരു  വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല.

           വാളകം കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചതോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തല്‍ക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാനായി. എന്നാല്‍ ലോക്കല്‍ പൊലീസിനെ സംബന്ധിച്ചെടുത്തോളം ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അവിശ്വാസത്തിന് ശക്തിപകരാന്‍  ഈ സംഭവം വഴിവെച്ചുവെന്ന കാര്യം വിസ്മരിക്കരുത്.  എല്ലാ സംഭവങ്ങളിലും ജനം സി ബി ഐ അന്വേഷണം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. നമ്മുടെ പൊലീസ് സേനയും സര്‍ക്കാരും ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണിത്. സി ബി ഐ അന്വേഷണവും കുറ്റമറ്റതാവില്ലെന്നതിനും നമ്മുടെ മുമ്പില്‍ തെളിവുകളുണ്ടെങ്കിലും തമ്മില്‍ ഭേദം തൊമ്മനെന്ന നിഗമനത്തിലാണ് ജനങ്ങളിപ്പോഴും.

Wednesday, November 2, 2011

ബാലകൃഷ്ണപിള്ളയുടെ മോചനം അധികാര ദുരുപയോഗം


          മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. നേരിയ ഭൂരിപക്ഷമാണെങ്കിലും സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മികവുറ്റ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. എന്നാല്‍ ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്(ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കേരളപ്പിറവി ദിനത്തിന്റെ ആനുകൂല്യം നല്‍കി ജയില്‍മോചിതനാക്കിയ മുഖ്യമന്ത്രിയുടെ നടപടി, യു ഡി എഫ് സര്‍ക്കാരിനെ കുറിച്ചുള്ള വിശുദ്ധ സങ്കല്‍പങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തുന്നതായിപ്പോയി. അധികാരത്തിന്റെ ആര്‍ഭാട പരിസരത്തുനിന്ന് നോക്കുമ്പോള്‍ പിള്ളയുടെ മോചനം കണ്ണഞ്ചിക്കുന്നതായി തോന്നാം. എന്നാല്‍ മറുപക്ഷത്തുനിന്ന് വീക്ഷിച്ചാലോ അധികാരം മനുഷ്യസഹജമായ മഹാവ്യാഥി കൂടിയാണെന്ന് മനസ്സിലാവും.

          നിര്‍മല്‍ മാധവന് കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ അവിഹിതമായി സീറ്റ് തരപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയില്‍ അല്‍പസ്വല്‍പം കളങ്കം കലര്‍ന്നിരുന്നു. അപകടകരമായ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം കാണിച്ചത്. ആ സംഭവം സൃഷ്ടിച്ച ആശങ്കകള്‍ മലയാളിയുടെ മനസ്സില്‍ മിന്നല്‍പിണര്‍പോലെ ഇപ്പോഴും കിടന്നുപിടയുന്നുണ്ട്. പിള്ളയുടെ കാര്യത്തിലും ചാണ്ടിക്കു പിഴച്ചുവെന്ന് പറയാതെ വയ്യ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീണ്ടും അദ്ദേഹത്തിന് വീഴ്ച പറ്റിയിരിക്കുന്നു. ഓരോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും സര്‍ക്കാര്‍  വഴങ്ങിക്കൊടുക്കുകയാണോ എന്ന് സംശയിക്കണം. നേരിയ ഭൂരിപക്ഷമാകുമ്പോള്‍ ചാണ്ടിയല്ല ആരായാലും ഇങ്ങനെ ചെയ്തുപോകുക സ്വാഭാവികം.

         ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസിലാണ് ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷത്തെ ശിക്ഷക്കായിരുന്നു നിര്‍ദേശമെങ്കിലും കേസിന്റെ കാലപ്പഴക്കവും  അദ്ദേഹത്തിന്റെ പ്രായാധിക്യവും പരിഗണിച്ചാണ് ഒരു വര്‍ഷത്തെ കഠിനതടവാക്കിയത്. ഈ ശിക്ഷ പോലും തികച്ച് അനുഭവിക്കാതെ പിള്ളക്ക് പരിധിവിട്ട ഇളവുകള്‍ അനുവദിച്ചത് തീര്‍ച്ചയായും അധികാര ദുര്‍വിനിയോഗം തന്നെ. അഴിമതിക്കേസില്‍ ഉന്നത നീതിപീഠം ശിക്ഷിച്ച ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ മകന്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന മന്ത്രിസഭ വളഞ്ഞ വഴിയിലൂടെ മോചിപ്പിച്ചുവെങ്കില്‍ അത് ജുഡീഷ്യറിയെ അവഹേളിക്കലല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

          ആകെ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. ഭാര്യയുടെ അസുഖത്തിന്റെയും മറ്റും പേരില്‍ 75 ദിവസം പരോളിലിറങ്ങി. 87 ദിവസം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ. പൂജാപ്പുര സെന്‍ട്രല്‍ ജയിലില്‍  ഒരു തടവുപുള്ളിക്ക് കിട്ടാവുന്നതിലേറെ പരിചരണം. പരോളില്‍ ഇറങ്ങിയ ഉടനെ ജയില്‍ചട്ടം ലംഘിച്ച് അഭിപ്രായപ്രകടനം നടത്തി. ആശുപത്രിയില്‍വെച്ച് മൊബൈല്‍ ഫോണിലൂടെ അഭിമുഖസംഭാഷണം. ഒരു ജയില്‍പുള്ളിയുടെ പ്രയാസങ്ങളൊന്നും പിള്ളക്ക്  അനുഭവിക്കേണ്ടി വന്നിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിച്ച മുറി ജയിലാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതുകൊണ്ട് ആശുപത്രിവാസം ജയില്‍വാസമായി കണക്കാക്കാനുമാവില്ല. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചവര്‍ ശിക്ഷാ ഇളവിന് അര്‍ഹരുമല്ല. ജയിലില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പിള്ള കൂടുതല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വന്നു.

          ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ്  സുപ്രീം കോടതി പിള്ളക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചത്. 18ന് ജയിലലടക്കപ്പെടുകയും ചെയ്തു. ആശുപത്രിവാസവും പരോളുമെല്ലാം യഥാര്‍ഥത്തില്‍  ശിക്ഷാനടപടി ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിള്ളക്ക് പുറമെ ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി  മാണി കേരളാകോണ്‍ഗ്രസ് സെക്രട്ടറി പി കെ സജീവന്‍ ഉള്‍പ്പെടെ 138 തടവുകാരെയും സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ട്. പിള്ളക്ക് മാത്രമല്ല 2500 തടവുകാര്‍ക്കും കേരളപ്പിറവിദിനത്തിന്റെ ഇളവ് കൊണ്ട് ഗുണംകിട്ടുമെന്നാണ് സര്‍ക്കാരിന്റെ ന്യായം. ആഗസ്റ്റ് 15ന് പിള്ളക്ക് മോചനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവത്രെ. അന്ന് തുറന്നുവിടാതിരുന്നത് ജനങ്ങളെ ഭയപ്പെട്ടതുകൊണ്ടാവണം. ഇങ്ങനെ പിള്ളയും കൂട്ടുപ്രതിയും ജയില്‍മുക്തരാവുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ ശിക്ഷാ സമ്പ്രദായമാണ് പരിഹസിക്കപ്പെടുന്നതെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കാതിരുന്നത് കഷ്ടമായിപ്പോയി.

         പിള്ളക്ക് വേണ്ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയില്‍ചട്ടമനുസരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പിന്നെയും വാദിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ സുപ്രീം കോടതി വിധിയെപോലും കൊഞ്ഞനം കുത്തുന്ന സമീപനമല്ലേ ഇത്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് അഴിമതിയും അധാര്‍മികതയുമെല്ലാം ഭൂഷണമാണെന്നല്ലേ ഇതിന്നര്‍ഥം. അഴിമതിക്കെതിരെ വലിയ ജനരോഷം ഉയര്‍ന്ന കാലമാണിത്. അണ്ണാ ഹസാരെയുടെ ലക്ഷ്യം എന്തായിരുന്നാലും ജനങ്ങള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയത് അഴിമതിയോടുള്ള അടങ്ങാത്ത രോഷംകൊണ്ട് മാത്രമാണ്. അഴിമതിയുടെ പേരില്‍ ചെറിയ മീനുകള്‍ അകത്ത് കിടക്കുമ്പോള്‍ കൊമ്പന്‍ സ്രാവുകള്‍ വല ഭേദിച്ച് പുറത്തു കടക്കുമെന്നതാണ് പിള്ളയുടെ ജയില്‍മോചനം നല്‍കുന്ന പാഠം. ജയില്‍ മോചനത്തിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയമയുദ്ധം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിള്ളയുടെ കാര്യത്തിലല്ല മറ്റാരുടെ കാര്യത്തിലായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവത്  യു ഡി എഫോ എല്‍ ഡി എഫോ ആരുമാവട്ടെ, മാപ്പര്‍ഹിക്കുന്നില്ല.

Related Posts Plugin for WordPress, Blogger...