Wednesday, December 19, 2012

ലൈംഗിക അരാജകത്വം ഇതാ ഇവിടെ വരെ



           രാജ്യത്തിനാകെ അപമാന മുഹൂര്‍ത്തം സമ്മാനിച്ചുകൊണ്ടാണ് ഈ വര്‍ഷം നമ്മോട് വിടപറയുക. തലസ്ഥാന നഗരിയില്‍ പോലും പിശാചിന്റെ മിത്രങ്ങള്‍ സൈ്വരവിഹാരം നടത്തുന്നു. ലോകത്ത് തന്നെ ഏറ്റവുമധികം സുരക്ഷാ സംവിധാനമുള്ള ദല്‍ഹിയില്‍ വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിക്ക്    സുഹൃത്തിനൊപ്പം ബസ്സില്‍ പോലും യാത്രചെയ്യാന്‍ സാധിക്കില്ലെന്ന് വന്നാല്‍ പിന്നെ എവിടെയാണൊരു രക്ഷ. നീണ്ട 14 വര്‍ഷം ഒരു വനിതാ മുഖ്യമന്ത്രി   വാണരുളുന്ന സംസ്ഥാനത്ത് ഇതാണ്  സ്ത്രീകളുടെ ഗതിയെങ്കില്‍ സാംസ്‌കാരിക മഹത്വമെന്ന് പാടിപ്പുകഴ്ത്താന്‍ നമുക്ക് എന്തുണ്ട് ഇനി ബാക്കി.

           ദില്ലിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സ്ത്രീകള്‍ മാത്രമല്ല വിദ്യാര്‍ഥികളും ലൈംഗികരാജകത്വത്തിന്റെ ഈ കൂത്താട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല.  നടപടിയെടുക്കണമെന്ന് പറഞ്ഞ് മാറിനില്‍ക്കുകയല്ല സത്വര നടപടി സ്വീകരിച്ച് മാതൃക കാട്ടുകയാണ് ഭരണകൂടം ചെയ്യേണ്ടത്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ സുപ്രീം കോടതി  തന്നെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. ലൈംഗിക പീഡനത്തിന് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയും വരുത്തി. എന്നിട്ടും കാമവെറിയന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.  അധികാരത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ പോലും ഇത്തരക്കാര്‍ക്കാണല്ലോ ശക്തി.

           ഇന്ത്യയില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒന്നാണ് ദല്‍ഹി. അതുകൊണ്ടാവാം ലൈംഗികാതിക്രമങ്ങളും അവിടെ കൂടുതലാണ്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വെയില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 24 പേര്‍ മാനഭംഗത്തിന് വിധേയരാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ദല്‍ഹിയേക്കാള്‍ മോശമായ സംസ്ഥാനങ്ങളുമുണ്ട്.  ദല്‍ഹി മുഖ്യമന്ത്രി മാത്രമല്ല യു പി എ അധ്യക്ഷയും   പ്രതിപക്ഷ നേതാവും ലോകസഭാ സ്പീക്കറുമെല്ലാം ഇവിടെ വനിതകളാണ്.    ഇവരുടെയെല്ലാം മൂക്കിനു താഴെയാണ് സഹോദരിമാര്‍ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍  ഇവരടക്കം എല്ലാവരും ധാര്‍മിക ഷണ്ഡത്വം പ്രകടിപ്പിക്കുമ്പോള്‍ ലജ്ജയല്ല സഹതാപമാണ് തോന്നുന്നത്.

           ദല്‍ഹി വസന്തവിഹാറില്‍ ഞായറാഴ്ച രാത്രി ഒടുന്ന ബസ്സിലാണ് യുവതി കൂട്ടമാനഭംഗത്തിനിരയായത്. പക്ഷെ സംഭവം പൊലീസ് അറിയാന്‍ തന്നെ വൈകി. സ്വമേധയാ കേസെടുത്ത ദല്‍ഹി ഹൈക്കോടതിയാകട്ടെ  പൊലീസിന്റെ വീഴ്ചയെ നിശിതമായി വിമര്‍ശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ പൊലീസിന്റെ അലംഭാവം കടുത്ത ആശങ്ക സൃഷ്ടിച്ചുവെന്നാണ് കോടതി നിരീക്ഷിച്ചത്.

          എന്നാല്‍  ഈ സംഭവത്തിന്റെ പേരില്‍ ദല്‍ഹിയെ കുറ്റപ്പെടുത്താന്‍ കേരളീയരായ നമുക്ക്  വല്ല അര്‍ഹതയുമുണ്ടോ? പിശാചുക്കളെ പോലും നാണിപ്പിക്കും വിധമല്ലേ ഇവിടെയും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്. പിഞ്ചുകുട്ടികള്‍ക്ക് വരെ  ഇവിടെ രക്ഷയില്ല. നാടും വീടുമെല്ലം നിബിഢ വനാന്തരം പോലെ. അച്ഛനും അധ്യാപകനും  അമ്മാവനും സഹോദരങ്ങളുമെല്ലാം  അത്യന്തം വിചിത്രവും ഭീതിജനകവും പ്രാകൃതവുമായല്ലേ  പെരുമാറുന്നത്. പറവൂര്‍ പെണ്‍വാണിഭ കേസില്‍ ഇന്നലെ ശിക്ഷ ഏറ്റുവാങ്ങിയവരില്‍ ഒരാള്‍ കുട്ടിയുടെ പിതാവ് തന്നെയാണ്. അയാളെ ഏഴുവര്‍ഷത്തേക്ക്  കോടതി  അയാളെ ശിക്ഷിച്ചത്.  പത്തുവര്‍ഷം വീതവും മറ്റ് രണ്ടുപേരും ശിക്ഷിക്കപ്പെട്ടിരിക്കുന്നു.ഇതുപോലെ എത്രയെത്ര കേസുകളാണ് വിവിധ കോടതികളുടെ മുമ്പിലുള്ളത്.

           കേരളത്തിലും സ്ത്രീപീഡനം വര്‍ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. യു ഡി എഫ് അധികാരത്തില്‍ വന്നതിന് ശേഷം 1661 മാനഭംഗക്കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തുവന്നും പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ ഇക്കാലയളവില്‍ പീഡനത്തിനിരയായിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. 1 1 മാസത്തിനിടയില്‍ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ 371 ആണ്.

             ദല്‍ഹി സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.  ദിവസങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാം പതിവ് പോലെ കെട്ടടങ്ങുമോ എന്നറിയില്ല. ആകെയുള്ള ആറു പ്രതികളില്‍ നാലുപേരും പൊലീസ് പിടിയിലായിട്ടുണ്ട്. മൂന്നു പേര്‍  കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കൊടുംക്രൂരതക്ക് തന്നെ തൂക്കിലേറ്റണമെന്ന് പ്രതികളില്‍ ഒരാള്‍ ആവശ്യപ്പെട്ടത് തീര്‍ച്ചയായും തികഞ്ഞ കുറ്റബോധംകൊണ്ടാണ്.  എല്ലാ പ്രതികള്‍ളുടെ  വിചാരണ  സമയബന്ധിതമായി പൂര്‍ത്തിയാക്കി വധശിക്ഷ നല്‍കണമെന്നാണ് പൊതുവില്‍ ഉയരുന്ന വികാരം. ലോകസഭയിലും ഇതേ ആവശ്യം തന്നെ മുഴങ്ങിക്കേട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നുവെന്നതും സമാശ്വാസം പകരുന്നു.

          വാഹനങ്ങളുടെ കറുത്ത ചില്ലുകള്‍ നീക്കംചെയ്യണമെന്ന സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സംഭവത്തെ തുടര്‍ന്ന് ബസ്സുകളുടെ വിന്‍ഡോ ഗ്ലാസുകള്‍ സുതാര്യമാക്കാന്‍ നടപടി തുടങ്ങിയിരിക്കുന്നു. കൂളിംഗ് ഗ്‌ളാസ് ആക്കിയും കര്‍ട്ടണ്‍ ഉപയോഗിച്ചും ബസ്സ് ജനാലകള്‍ മറക്കുന്നത്  കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.  ഡ്രൈവറുടെ പേരും ലൈസന്‍സും ബസില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശിച്ചു.  സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേറെയുമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവിനേക്കാള്‍ ശക്തമായ വല്ലതുമുണ്ടെങ്കില്‍ അവ കണ്ടെത്തി നിയമത്തില്‍ ഉള്‍പ്പെടുത്താനും  ഭരരണകൂടം മടിക്കരുത്.

Monday, December 3, 2012

ശവമഞ്ചവുമേന്തി ലീഗ് വീണ്ടും


          ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടന എന്ന് സ്വയം അവകാശപ്പെടുന്ന മുസ്‌ലിംലീഗിന്റെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് സമാപിച്ചത് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ ഒരു ചര്‍ച്ചയും നടത്താതെ. വെറും ഭാരവാഹി പ്രഖ്യാപനം നടത്തി രണ്ടുമണിക്കൂര്‍ കൊണ്ട് യോഗം അവസാനിപ്പിച്ചു. ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലെ പ്രമേയങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതേയില്ല. അതിന്റെ ആവശ്യവുമില്ല. പിറ്റേന്നത്തെ വാര്‍ത്താ കവറേജിന് പ്രമേയങ്ങള്‍ വേണം. അത്രയേ ഉള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ ധാരാളമുണ്ടെന്നും അവരെ    വിട്ടയക്കണമെന്നായിരുന്നു പ്രമേയം. അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമെന്നൊന്നും ആരും തെറ്റിദ്ധരിക്കുകയുമരുത്.

          നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഭീകരവാദികളും തീവ്രവാദികളുമാക്കി ജയിലിലടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.  ഭീകരവാദത്തിനെതിരായ നിയമം മറ്റൊരു ഭീകരവാദമായി.  രാജ്യത്തെ ന്യൂനപക്ഷ മതേതര പ്രസ്ഥാനങ്ങളും പ്രമുഖ വ്യക്തികളും  പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍  മന്‍മോഹന്‍ സിംഗിന്റെയും സോണിയാഗാന്ധിയുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന തിരക്കിലായിരുന്നു  ലീഗ്.    പാചകവാതകത്തിന് നിയന്ത്രണ മേര്‍പ്പെടുത്തിയപ്പോഴും പെട്രോളിനും ഡീസലിന് വില കുത്തനെ കൂട്ടിയപ്പോഴും ആരും വാ തുറന്നില്ല. അഹമദ് സാഹിബിന്‍രെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ടി എക്‌സിക്യൂട്ടീവിന്റെ പ്രമേയം കണ്ടവരൊക്കെ ചിരിച്ച് മണ്ണു കപ്പിയിട്ടുണ്ടാവും. ചുരുങ്ങിയ പക്ഷം   സര്‍ക്കാരില്‍ നിന്ന് മാറിനിന്നിട്ടായിരുന്നു അഹമ്മദ് സാഹിബ് പ്രമേയം പാസ്സാക്കേണ്ടിയിരുന്നത്.  ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മന്ത്രിസഭ വിടാത്ത പാര്‍ട്ടിയില്‍ നിന്ന് ബുദ്ധിയുള്ളവരാരും രാജി പ്രതീക്ഷിക്കില്ലെന്ന കാര്യം വേറെ.

          ബാബ്‌രി മസ്ജിദ് തകര്‍ന്നപ്പോള്‍   തകര്‍ന്നുപോയ പാര്‍ടി് ലീഗ് മാത്രമാണ്.  എട്ട് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു അന്ന് പാര്‍ടി. അഖിലേന്ത്യാ പ്രസിഡണ്ടിനെയടക്കം ഭാരവാഹികള്‍ മിക്കവരും പുറത്തായി. ആ കളങ്കം കഴുകിക്കളയാനാവില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അപമാനം സമ്മാനിച്ചവരെ വിശ്വാസത്തിലെടുക്കാന്‍ ആര് തയാറാവും? കേവലം കേരളത്തിലെ അധികാരപങ്കാളിത്തം നിലനിര്‍ത്താന്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വേരോട്ടം സിദ്ധിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ  കറ്റപോലെ ചവിട്ടി മെതിച്ചവരെ ആര് വിശ്വസിക്കും?  അങ്ങനെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ധാര്‍മിക രോഷത്തില്‍ ഒലിച്ചുപോയ ഒരു പ്രസ്ഥാനത്തിന്റെ ശവമഞ്ചവുമേന്തിയാണ് അവരിപ്പോള്‍ കോഴിക്കോട്ട് ഒത്തുകൂടിയത്. മുമ്പൊരിക്കല്‍   സെയ്തുമ്മര്‍ ബാഫഖിത്തങ്ങളുടെയും ഇ ടി ബഷീറിന്റെയും വിമത ലീഗ് വിശേഷിപ്പിച്ചത് ഇന്ത്യന്‍ ശൂന്യന്‍ മുസ്ലിംലീഗ് എന്നായിരുന്നു. അതിപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു.

          നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേട്ടതാണ് ഒരാള്‍ക്ക് ഒരു   പദവി.  സംസ്ഥാന സെക്രട്ടറിമാരായിരുന്ന ടി എ അഹമദ് കബീറിനെയും എം കെ മുനീറിനെയും കെ എന്‍ എ ഖാദറിനെയും ഒഴിവാക്കി. പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി പദം വിശ്വസ്തനായ കെ പി എ മജീദിന് കൈമാറി.  മറ്റൊരു ജനറല്‍ സെക്രട്ടറിയാവാന്‍ ഇ ടി ബഷീറിന് ഭാഗ്യം സിദ്ധിച്ചുവെങ്കിലും അതിന് ആയുസ്സുണ്ടായില്ല. അതിന്റെ കാരണങ്ങള്‍ അങ്ങാടിപ്പാട്ടാണ്.

          അഖിലേന്ത്യാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ഇരട്ടപദവിയായി. സമദാനിക്കും ബഷീറിനുമുണ്ട് രണ്ടുപദവികള്‍. അതിന് കാരണം അഖിലേന്ത്യാ കമ്മിറ്റി വേറെ. സംസ്ഥാനം അതിന് മീതെ.  പദവികളിലും അങ്ങനെ തന്നെ. പാര്‍ടി ഭരണഘടനയില്‍ ഇതൊന്നും കാണില്ല.  കുഞ്ഞാലിക്കുട്ടിയുടെ മനോവ്യാപാരത്തിന് അനുസരിച്ച് നീങ്ങുന്ന പാര്‍ടിക്ക് എന്തിന് വേറെ ഭരണഘടന.

          യൂത്തുലീഗ് അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ ലീഗ് ശ്രമം തുടങ്ങിയിട്ട് ദശാബ്ദങ്ങളേറെയായി. ആദ്യം എം കെ മുനീറിനായിരുന്നു ആ ചുമതല.  സിമിക്കാരനായ സമദാനി ലീഗില്‍ വന്നപ്പോള്‍  അദ്ദേഹത്തെ കണ്‍വീനറാക്കി. പിന്നീട് കെ ടി ജലീലിനായിരുന്നു ആ സൗഭാഗ്യം. അതിന് ശേഷം കെ എം ഷാജി. ഇപ്പോഴിതാ   പി കെ ഫിറോസ്. മുനവ്വറലി ശിഹാബിനെ ഒന്നു പരീക്ഷിച്ചുകൂടേ എന്ന് അടക്കം പറഞ്ഞവരുണ്ട്. പക്ഷെ മുനവ്വറിനെ ചിലര്‍ക്ക് വിശ്വാസമില്ല. അതിനുമുണ്ട്  കാരണം.

          എന്തായാലും ഒരു കാര്യം ഉറപ്പ്.  അഖിലേന്ത്യാ യൂത്ത്  എന്നും ഒരു സ്വപ്നം മാത്രമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഒരു ഖാദര്‍മൊയ്തീനെ കണ്ടെത്തി സംസ്ഥാന യൂത്തുലീഗിന് പ്രമോഷന്‍ നല്‍കി തൃപ്തിയടയാം. അല്ലെങ്കിലും ആര്‍ക്കു വേണം ഈ അഖിലേന്ത്യ. ലീഗ് തന്നെ മലപ്പുറത്ത് മാത്രം മതി. അഞ്ചോ പത്തോ എം എല്‍ എ മാരും ഒന്നോ രണ്ടോ മന്ത്രിമാരും ഉണ്ടായാല്‍ തന്നെ ധാരാളം. സംഗതി കുശാല്‍.

Friday, November 30, 2012

നയതന്ത്ര വിദഗ്ധനായ ഭരണാധികാരി


          അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷമല്ല സൗഹൃദവും സമാധാനവുമാണ് വേണ്ടതെന്ന് വിശ്വസിക്കുകയും അതിനായി ശ്രദ്ധേയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഐ കെ ഗുജ്‌റാള്‍. പ്രധാനമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം ഊന്നല്‍ നല്‍കിയത് വിദേശകാര്യങ്ങള്‍ക്കായത് അതുകൊണ്ടാണ്. പാക്കിസ്താന്‍, ബംഗ്‌ളദേശ്, ചൈന, നേപ്പാള്‍, റഷ്യ, ഭൂട്ടാന്‍, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളുമായി അദ്ദേഹം സൗഹൃദം ഊട്ടിയുറപ്പിച്ചതാകട്ടെ ഏറ്റവും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലും. ഇന്ന് ഈ രാഷ്ട്രങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഗുജ്‌റാളിന്റെ വേര്‍പാട് സൃഷ്ടിച്ച നഷ്ടത്തിന്റെ ആഴം എല്ലാവര്‍ക്കും ബോധ്യപ്പെടുക.

           വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം പ്രധാനമന്ത്രി പദവിയിലിരുന്നിട്ടൂള്ളൂ. കേവലം 11മാസം. 97 ഏപ്രില്‍ 17 മുതല്‍ 98 മാര്‍ച്ച് 19 വരെ. പക്ഷെ ഏറ്റവും കൂടുതല്‍ കാലം ആ പദവിയലങ്കരിച്ച നെഹറുവിനും ഇന്ദിരക്കുമൊപ്പം  ഗുജ്‌റാളും സ്മരിക്കപ്പെടും.  കുവൈത്ത് യുദ്ധകാലത്ത് അവിടെ കുടുങ്ങിയ മലയാളികളെ മുഴുവന്‍ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ ഗുജ്‌റാള്‍ വഹിച്ച പങ്കും പ്രകടിപ്പിച്ച നയതന്ത്രജ്ഞതയും മാത്രം മതി അദ്ദേഹം എന്നും ഓര്‍ക്കപ്പെടാന്‍. അതിനുവേണ്ടി അദ്ദേഹം വാഷിംഗ്ടണില്‍ പോയി. ഇറാഖ് സന്ദര്‍ശിച്ചു. പ്രസിഡണ്ടായിരുന്ന സദ്ദംഹുസൈനെ കണ്ടു.  മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ കുവൈത്തിലേക്ക് അയക്കുകയും ചെയ്തു.

           സോഷ്യലിസ്റ്റ്- സാമ്രാജ്യത്വ ശാക്തികച്ചേരികള്‍ തമ്മില്‍ ശീതയുദ്ധം ആഗോളതലത്തില്‍ അതിശക്തമായിരുന്ന കാലത്ത്  സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നില്‍ക്കാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. കോളജ് വിദ്യാഭ്യാസ കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയോടൊപ്പം സഞ്ചരിച്ച ഗുജ്‌റാള്‍ രാഷ്ട്രീയ വീക്ഷണങ്ങളില്‍ എപ്പോഴും പുരോഗമനാശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരുന്നു. ദേവഗൗഡ പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തായപ്പോള്‍ ഗുജറാളിനെയാണ്   ഇടതുപക്ഷം തല്‍സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു.

          മിതഭാഷിയും മൃദുഭാഷിയുമായ ഭരണാധികാരിയായിരുന്നു ഗുജ്‌റാള്‍. ഇത്രമാത്രം വിവാദരഹിതനായ ഒരു ഭരണകര്‍ത്താവിനെ കാണുക പ്രയാസം. തികച്ചും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എപ്പോഴും പുഞ്ചിരി നിറഞ്ഞാടുന്ന മുഖം. എന്നാല്‍ ഒരു പ്രലോഭനത്തിനും അദ്ദേഹത്തെ കീഴ്‌പ്പെടുത്താനാവുമായിരുന്നില്ല. സജീവ രാഷ്ട്രീയത്തില്‍ അദ്ദേഹത്തെ അധികം കണ്ടിട്ടില്ല. പക്ഷെ രാജ്യത്തിന്റെ നാഡീസ്പന്ദനം നന്നായി തിരിച്ചറിഞ്ഞിരുന്നു. പരന്ന വായനയുള്ള പണ്ഡിനായിരുന്നുവല്ലോ അദ്ദേഹം. ഉറുദു ഭാഷയില്‍ നിപുണനുമായിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായ ഗുജ്‌റാള്‍ ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് 1942 ല്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

          തുടക്കം കമ്യൂണിസ്റ്റുകാരനായിട്ടാണെങ്കിലും രാഷ്ട്രീയ ജീവിതം കോണ്‍ഗ്രസ്സിലൂടെ തന്നെ. 1975ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ അംഗമായി. പിന്നീട് വി പി സിംഗിനോടൊപ്പം കോണ്‍ഗ്രസ് വിട്ട അദ്ദേഹം വി പി സിംഗ്, ദേവഗൗഡ മന്ത്രിസഭകളില്‍ അംഗമായി. ഇന്ദിര മുതല്‍ ഗൗഡ വരെ നാലു മന്ത്രിസഭകളില്‍ പാര്‍ലമെന്ററി കാര്യം, വാര്‍ത്താവിനിമയം, പൊതുമരാമത്ത്, ആസൂത്രണം, വിദേശകാര്യം തുടങ്ങിയ അതിപ്രധാന വകുപ്പുകളാണ് അദ്ദേഹം  കൈകാര്യം ചെയ്തു. അതും അപവാദങ്ങള്‍ കേള്‍പ്പിക്കാതെ.

          റഷ്യയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നപ്പോള്‍ തന്നെ അദ്ദേഹം സമര്‍ഥനായ നയതന്ത്രപ്രതിനിധി എന്ന നിലയില്‍ കഴിവ് തെളിയിച്ചിരുന്നു. പാക്കിസ്താന്‍, ബംഗ്‌ളദേശ് തുടങ്ങി അഞ്ചു അയല്‍രാജ്യങ്ങളുമായി നടപ്പാക്കിയ  നയതന്ത്ര സമീപനം 'ഗുജ്‌റാള്‍ നയതന്ത്രം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 57 രാജ്യങ്ങളില്‍ മുന്‍ പ്രസിഡണ്ടുമാരും മുന്‍ പ്രധാനമന്ത്രിമാരും ചേര്‍ന്ന് രൂപീകരിച്ച ക്‌ളബ്ബായ മാഡ്രിഡിലും ഗുജ്‌റാള്‍ അംഗവുമായിരുന്നു .

          രാഷ്ട്രീയത്തെയും ഭരണാധികാരത്തെയും നല്ല വഴിയിലേക്ക് തെളിക്കാനേ ഗുജ്‌റാള്‍ എന്നും ശ്രമിച്ചിട്ടുള്ളൂ.  പാവങ്ങളെ മനസ്സില്‍ കൊണ്ടാണ് അദ്ദേഹം  എല്ലാ പരിപാടികളും രൂപകല്‍പ്പന ചെയ്യാറ്.  നയതന്ത്രത്തിന് നവദിശ നല്‍കിയതോടൊപ്പം കൂടുതല്‍ ആരോഗ്യവും തലയെടുപ്പുമുള്ള ഇന്ത്യ പടുത്തുയര്‍ത്തുകയായിരുന്നു ലക്ഷ്യം. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സി ടി ബി ടിയില്‍ ഒപ്പുവെക്കാന്‍ സന്നദ്ധമാകാതിരുന്ന ഗുജ്‌റാളിനെ മാതൃകയാക്കാന്‍ നമ്മുടെ ഭരണാധികാരികളില്‍ എത്രപേര്‍ക്ക് ധൈര്യമുണ്ടാവും?

          പാക്കിസ്താന്റെ ഭാഗമായുള്ള പഞ്ചാബില്‍ ജനിച്ച ഗുജ്‌റാള്‍ രാജ്യം വിഭജിക്കപ്പെട്ടതില്‍ ഏറെ ദു:ഖിച്ചിരുന്നയാളാണ്.  ഒരിക്കലും ആ ദു:ഖം മറച്ചുവെച്ചിരുന്നില്ല.  കുടുംബ ബന്ധങ്ങളില്‍ വരെ വിള്ളല്‍വീഴ്ത്തിയ ഇന്ത്യ-പാക്ക് വിഭജനത്തെ കുറിച്ച് ഗുജ്‌റാല്‍ തന്റെ ആത്മകഥയില്‍  അതീവ വേദനയോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

          രാജ്യത്തിന്റെ നിലപാടിന് വിരുദ്ധമായി  സോവിയറ്റു യൂനിയന്റെ അഫ്ഗാന്‍ ആക്രമണത്തെ അദ്ദേഹം ന്യായീകരിച്ചതാണ് രാജ്യസ്‌നേഹികള്‍ക്ക് ദഹിക്കാതെ പോയ കാര്യം. സോഷ്യലിസ്റ്റ് സമൂഹത്തോടുള്ള  ആഭിമുഖ്യമാണോ ഇതിന് പ്രേരിപ്പിച്ചതെന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

         കുറെക്കാലമായി അദ്ദേഹം രാഷ്ട്രീയത്തിലില്ല. 1999 ല്‍  സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. രാജ്യത്തിന്റെ 12-ാമത്തെ പ്രധാനമന്ത്രിക്ക് ആ പദവിയില്‍ അധികമൊന്നും തിളങ്ങാനായിട്ടില്ലെന്നത് നേരാണ്.   പക്ഷെ അധികാരപദവിയില്‍ ദീര്‍ഘകാലം വിഹരിക്കാന്‍ അവസരം ലഭിച്ചിട്ടും കറപുരളാത്ത കൈകളുമായാണ്   പൊതുജീവിതത്തിന് തിരശ്ശീലയിട്ടതെന്ന് ഓര്‍ക്കണം.

Sunday, November 25, 2012

'ആം ആദ്മി പാര്‍ടിക്ക്' സ്വാഗതം


          ഇന്ത്യന്‍ ഭരണഘടനയുടെ ജന്മദിനമായ ഇന്ന് (നവമ്പര്‍ 26) എന്തുകൊണ്ടും ഒരു പുതിയ പാര്‍ടി രൂപീകരിക്കാന്‍ പറ്റിയ ദിവസം തന്നെ. ഈ പാര്‍ടി നിലവിലുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും വിരുദ്ധമാകുമെങ്കിലോ? അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ 'ആം ആദ്മി' പാര്‍ടി (സാധാരണക്കാരന്റെ പാര്‍ടി) എന്ന പേരില്‍ രൂപംകൊണ്ട പുതിയ കക്ഷി ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യുവജനറാലിയോടെ പോരാട്ടവീഥിയില്‍ അങ്കം കുറിക്കുകയാണ്. കോണ്‍ഗ്രസ്സും ബി ജെ പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കൂട്ടുചേര്‍ന്നുള്ള അഴിമതിയാണ് ഇവിടെ നടക്കുന്നത്. അവര്‍ക്കുള്ളത് സമാന താല്‍പര്യങ്ങളാണ്. അവര്‍ക്കിടയില്‍ അലിഖിത ധാരണകളുണ്ട്. അതുകൊണ്ട് രാജ്യത്ത് ബദല്‍ നല്‍കുകയാണ് തന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് കെജ്‌രിവാള്‍ പറയുന്നു. അഴിമതിയുടെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ ജനത തീര്‍ച്ചയായും ഈ സദുദ്യമത്തെ ഹൃദയമറിഞ്ഞ് ശ്‌ളാഘിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.

          അഴിമതിക്കെതിരെ അങ്കംകുറിച്ച അണ്ണാഹസാരെയുമായി അഭിപ്രായവ്യത്യാസമുണ്ടായി അദ്ദേഹത്തിന്റെ സംഘത്തില്‍നിന്ന് പിന്മാറിയ ശേഷമാണ് കെജ്‌രിവാള്‍ പുതിയ പാര്‍ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഉറക്കെ ചിന്തിച്ചത്. പാര്‍ടി വിഭാവനം ചെയ്യുന്നത് 'സ്വരാജ്' ആണ്. അതായത് ജനങ്ങളുടെ ഭരണം. ഉദ്യോഗസ്ഥന്മാരുടെയോ നേതാക്കളുടെയോ അല്ല. പാര്‍ടികള്‍ വോട്ടര്‍മാരെ പാട്ടിലാക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അതുവഴി ജനങ്ങളെ കരുവാക്കി പണത്തെ അധികാരമാക്കുന്നവരുമായി  മാറിയിരിക്കുന്നു. അധികാരം വഴി കൂടുതല്‍ പണം വാരാമെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ക്‌ളോക്ക് 1947 ലേക്ക് തിരിച്ചുവെച്ച് ഇന്ത്യന്‍ ഭരണത്തെ പുനര്‍ നിര്‍വചിക്കാന്‍ ഒരുങ്ങുകയാണ് കെജ്‌രിവാള്‍. എന്നാല്‍  അഴിമതി ആഘോഷമാക്കി മാറ്റിയ പാര്‍ടികളെ നിഷ്പ്രഭമാക്കാന്‍ അദ്ദേഹത്തിന് എത്രമാത്രം കഴിയുമെന്ന്  കണ്ടുതന്നെ അറിയണം. നിലവിലെ വ്യവസ്ഥയുടെ തൂണുകളെ മുഴുവന്‍ തകര്‍ത്തെറിയാന്‍  കഴിഞ്ഞാല്‍ മാത്രമേ ധീരനായ ഈ കുരിശുയുദ്ധക്കാരന് തന്റെ കോട്ട കെട്ടിപ്പടുക്കാനൊക്കൂ.

          മുന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ കെജ്‌രിവാള്‍ പ്രഗത്ഭനായ  പ്രാസംഗികനല്ല. ഹസാരെയെ പോലുള്ള ധാര്‍മിക അധികാരവുമില്ല. സാധാരണത്വത്തിലാണ് അദ്ദേഹത്തിന്റെ  പ്രതിച്ഛായ കുടികൊള്ളുന്നത്. സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാനുള്ള കഴിവും ആര്‍ജ്ജവവുമാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ട്. ഏഴുവര്‍ഷത്തെ ആദായനികുതി ഓഫീസിലെ പ്രവര്‍ത്തന പരിചയമാണ് സര്‍ക്കാര്‍ സംവിധാനത്തിലെ അഴിമതിയുടെ ആഴം നേരിട്ട് മനസ്സിലാക്കാന്‍ അവസരം സൃഷ്ടിച്ചത്. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വധേരക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ്  കെജ്‌രിവാളിലേക്ക് ജനശ്രദ്ധ തിരിയാന്‍ കാരണം.

         വധേരയെ ചീന്തിയെറിഞ്ഞത് മാധ്യമങ്ങള്‍ മുഴുവന്‍ തലക്കെട്ടാക്കിയപ്പോള്‍ രാജ്യം   വിസ്മയത്തോടെ അതുകണ്ടു. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കുരുക്കാന്‍ ലഭിച്ച അവസരവും പാഴാക്കിയില്ല.  അടുത്ത ഇര ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ആയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന    ആരോപണങ്ങളെ അവഗണിക്കാന്‍ മാത്രം തൊലിക്കട്ടി അവര്‍ക്കുണ്ടായിരുന്നു. വധേര കെജ്‌രിവാളിന്റെ പ്രസ്ഥാനത്തെ മാംഗോ പീപ്പിള്‍ എന്ന് വിളിച്ചു. ഖുര്‍ഷിദ് തെരുവ് ചെക്കന്‍  എന്ന് പരിഹസിച്ചു. പ്രമുഖരെ താറടിക്കുന്ന വായാടിയെന്ന് ഗഡ്കരിയും  വിളിച്ചു.

           ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള അവസാന വെടിയായിരുന്നു വന്‍മരങ്ങള്‍ക്കെതിരെ പ്രയോഗിച്ചത്. നിലവിലുള്ള രാഷ്ട്രീയ പാര്‍ടികളുടെയെല്ലാം പൊള്ളത്തരം വെളിപ്പെടുത്തിക്കൊണ്ട് ഇതിനൊക്കെ ഒരു പരിഹാരം പുതിയ പാര്‍ടി മാത്രമാണെന്ന സന്ദേശം   ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് വിഭിന്നമാണ് പുതിയ പാര്‍ടിയുടെ ഭരണഘടന. നിര്‍വാഹകസമിതിയില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ഒരേസമയം സ്ഥാനം വഹിക്കാനാവില്ല. റിട്ട.ജഡ്ജിമാരുടെ നേതൃത്വത്തില്‍ പാര്‍ടികളില്‍ ഒരു ആഭ്യന്തര ലോക്പാല്‍ പ്രവര്‍ത്തിക്കും.   കൃഷി, വ്യവസായം, വിദ്യാഭ്യാസം, പൊലീസ്, നികുതി തുടങ്ങിയ വിഷയങ്ങള്‍ക്ക്  വിവിധ സമിതികളുമുണ്ടാകും. സമിതിയുടെ നിര്‍ദേശം ജനങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചക്ക് വെച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

          ഹസാരെയോട് അനുഗ്രഹം വാങ്ങിയാണത്രെ  പുതിയ പാര്‍ടിയെന്ന അതിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. രാഷ്ട്രീയക്കാര്‍ക്കു പകരം രാഷ്ട്രീയം മടുത്തവരായിരിക്കും തന്റെ പാര്‍ടിയില്‍ അണിചേരുകയെന്നും കെജ്‌രിവാള്‍ അവകാശപ്പെടുന്നു. സൂര്യന്‍ പോലും വിതുമ്പിപ്പോകുന്ന അഴിമതിയാണല്ലോ നമുക്ക് ചുറ്റും നടക്കുന്നത്. മുഖ്യധാരാ പാര്‍ടികള്‍ പോലും അഴിമതിക്ക് മുമ്പില്‍ നിസ്സഹായത പ്രകടിപ്പിക്കുമ്പോള്‍ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ അതിജയിക്കാന്‍ ഏത് പുതിയ വഴിയും ജനം സ്വീകരിച്ചാല്‍ അത്ഭുതപ്പെടേണ്ട. പക്ഷെ ഈ രാഷ്ട്രീയ ഭീമന്മാരെ അതിജീവിക്കാന്‍ കെജ്‌രിവാളിന് കെല്പുണ്ടാകുമോ എന്നതാണ് സംശയം.

          പതിതരുടെ മനസ്സറിയാനും വേദനയകറ്റാനും സര്‍ക്കാരോ കക്ഷി നേതാക്കളോ തയാറല്ല. ഇവിടെ മരുപ്പച്ചകള്‍ കരിയുകയും മരുഭൂമികള്‍ വളരുകയുമാണ് ചെയ്യുന്നത്. അതീവ ദുര്‍ഘടവും ആശങ്കാജനകവുമായ ഭാവിയാണ്  കാത്തിരിക്കുന്നത്. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ അടങ്ങാത്ത അമര്‍ഷത്തിന്റെ കുത്തൊഴുക്കാണെങ്ങും. സ്ഥാപിത താല്‍പര്യക്കാരും സ്വാര്‍ഥമതികളുമായ  ഭരണാധികാരില്‍ നിന്നുളള മോചനം എല്ലാവരുടേയും പ്രാര്‍ഥനയായി വളര്‍ന്നിരിക്കുന്നു. ഒരു ചെറിയ മനുഷ്യന്‍ സര്‍ക്കാരിന്റെയും ഭരണത്തിന്റെയും നിയന്ത്രണം ജനങ്ങള്‍ക്ക് എന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ അതില്‍ പുതുമയില്ലെന്നറിയാം. എങ്കിലും നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസിനോട് കിടപിടിക്കാന്‍ ജനതാപാര്‍ടിക്കും ബി ജെ പിക്കും മറ്റും അവസരം നല്‍കിയ ജനങ്ങളാണ് ഇവിടെയുള്ളത്. കെജ്‌രിവാളിനെയും ഒന്ന് പരീക്ഷിക്കാം എന്നവര്‍ തീരുമാനിച്ചാലോ.

Thursday, November 1, 2012

മഹത്വം വിളംബരംചെയ്യട്ടെ മലയാള സര്‍വകലാശാല


           അരനൂറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം മാതൃഭാഷാ പഠനത്തിന് ഇതാ ഒരു സര്‍വകലാശാല. കേരളപ്പിറവി ദിനത്തില്‍ മലയഭാഷാ പിതാവിന്റെ മണ്ണില്‍ മലയാള സര്‍വകലാശാല യാഥാര്‍ഥ്യമാകുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികളെ അത് ഹര്‍ഷപുളകിതരാക്കും. വളരെ വൈകിയെങ്കിലും കേരളജനതയുടെ    ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ മുന്‍കയ്യെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു.

           കേരളത്തില്‍ ഇപ്പോള്‍ തന്നെ ഒമ്പത് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പത്താമത്തേതാണ്. കൂടാതെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, കിഴങ്ങ് വര്‍ഗ ഗവേഷണ കേന്ദ്രം, തെങ്ങുകയറ്റ ഗവേഷണ കേന്ദ്രം, നെല്‍കൃഷി ഗവേഷണ കേന്ദ്രം തുടങ്ങിയ വൈജ്ഞാനിക കേന്ദ്രങ്ങളുമുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ അലിഗര്‍ കാമ്പസിന്റെ കേരള ഘടകം ഇതിന് പുറമെയാണ്. മലയാളഭാഷക്ക് ഒരു സര്‍വകലാശാല വേണമെന്ന ആവശ്യം ഭാഷാപ്രേമികള്‍ ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഭാഷക്ക് ഇങ്ങനെ പ്രത്യേകം സര്‍വകലാശാല വേണമോ എന്ന സംശയവും ചിലര്‍ ഉന്നയിച്ചിരുന്നു. ഈ ചിന്ത പങ്കുവെക്കുന്നവരുടെ എണ്ണം തീരെ കുറവല്ല. പാശ്ചാത്യനാടുകളില് ഭാഷാ സര്‍വകലാശാലകള്‍ ഇല്ലെന്നതാണ് അവര്‍ ഇതിന് കണ്ടെത്തിയ ന്യായം. പാശ്ചാത്യരാജ്യങ്ങളില്‍ പക്ഷെ അവരവരുടെ മാതൃഭാഷയില്‍ തന്നെയാണ് സര്‍വകലാശാലാ പഠനം നടക്കുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക ഭാഷാ സര്‍വകലാശാലയുടെ ആവശ്യം വരുന്നില്ല.

           എന്നാല്‍ കേരളത്തില്‍ മാതൃഭാഷ മാധ്യമമാക്കിയ ഏതെങ്കിലും സര്‍വകലാശാലയുണ്ടോ? ഒരിടത്തും അധ്യയന മാധ്യമം മലയാളമല്ല.  മൂന്നുകോടിയിലേറെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ അവസ്ഥയാണിത്. കേരള സര്‍വകലാശാല 1937-ല്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ സ്ഥാപിക്കുന്നത്് തിരുവിതാംകൂര്‍ സര്‍വകലാശാലയായിട്ടാണ്. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത് മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനമായിരുന്നു. പടിപടിയായി വിജ്ഞാനവിതരണം മലയാളഭാഷയിലൂടെ നിര്‍വഹിക്കണമെന്നും ആ സര്‍വകലാശായലുടെ ആമുഖവാക്യത്തില്‍ രേഖപ്പെടുത്തിയിരുന്നു. 1957ല്‍ കേരള സര്‍വകലാശാല രൂപാന്തരം പ്രാപിച്ചപ്പോഴും മേല്‍പറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ സങ്കല്‍പങ്ങളെല്ലാം കാലക്രമത്തില്‍  കൈമോശം വന്നു.

         മലയാളഭാഷക്കൊരു സര്‍വകലാശാല  എന്നതിലപ്പുറം എന്തെങ്കിലും ലക്ഷ്യങ്ങള്‍  പുതിയ സര്‍വകലാശാലക്കും ഇല്ലെന്ന് വേണം കരുതാന്‍.   മലയാളഭാഷക്ക് എല്ലാ വ്യവഹാരമണ്ഡലങ്ങളിലും അംഗീകാരം ലഭിക്കുമാറ് ഒരു ഉന്നത വിദ്യാപീഠം ഒരുങ്ങുമെന്നും അത് ഭാഷക്കും കേരളത്തിന്റെ സമഗ്രവികസനത്തിനും ചാലകശക്തിയായി വര്‍ത്തിക്കണമെന്നുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ സര്‍വകലാശാലയുടെ നിയുക്ത വൈസ് ചാന്‍സലര്‍  കെ ജയകുമാര്‍ ചീഫ് സെക്രട്ടറിയായിരിക്കെ അഞ്ചുമാസം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ലക്ഷ്യങ്ങളൊന്നും കാണുന്നില്ല. മലയാള സര്‍വകലാശാല എന്തായിരിക്കണം എന്ന കാഴ്ചപ്പാട്  ഇല്ലാതെയാണ് അവിടുത്തെ കോഴ്‌സുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

          മലയാളഭാഷ കേവലം സാഹിത്യാദി കലകള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയോ? അങ്ങനെ ചെയ്താല്‍ ഒരു ഭാഷക്ക് എങ്ങനെ വളരാനാവും. ശാസ്ത്രസാങ്കേതിക കാര്യങ്ങള്‍ കൂടി കൈകാര്യം ചെയ്യുമ്പോള്‍ മാത്രമേ മാതൃഭാഷക്കും അത് ഉപയോഗിക്കുന്ന ജനതക്കം പൂര്‍ണ വളര്‍ച്ച കൈവരിക്കാനാവൂ. ഏതു വിഷയവും കോഴ്‌സുകളും ഈ സര്‍വകലാശാലയില്‍ പഠിക്കാന്‍ കഴിയുംവിധം പഠനബോധന ഭരണമാധ്യമം മലയാളം തന്നെയായിരിക്കുകയും വേണം. ജയകുമാറിന്റെ റിപ്പോര്‍ട്ട് ഈ കാര്യങ്ങളിലെല്ലാം മൗനംപാലിക്കുകയാണ്. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ഒ എന്‍ വി കുറുപ്പ് പണ്ഡിതന്മാരുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായം ആരാഞ്ഞ് തയാറാക്കി സമര്‍പ്പിച്ച രൂപരേഖയില്‍ ഇത്തരം കാര്യങ്ങള്‍ പ്രതിപാദിച്ചിരുന്നു.

            മലപ്പുറം ജില്ലയില്‍ അവിടവിടെയായി നൂറേക്കര്‍ സ്ഥലമാണ് സര്‍വകലാശാലക്ക് കണ്ടുവെച്ചിട്ടുള്ളത്. ഇത് മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ തീരെ അപര്യാപ്തമാണ്. തഞ്ചാവൂരില്‍ തമിഴ് സര്‍വകലാശാല സ്ഥിതിചെയ്യുന്നത് 900 ഏക്കര്‍ സ്ഥലത്താണ്. ഇത്രയും വിശാലമായ സ്ഥലം തന്നെ ഹംപിയില്‍ കന്നട സര്‍വകലാശാലക്കുമുണ്ട്. എന്തിനധികം അലിഗഡ് യൂണിവാഴ്‌സിറ്റിക്ക് പെരിന്തല്‍മണ്ണയില്‍ നാനൂറേക്ക്രയില്ലേ? മലയാളഭാഷയിലൂടെ ലോക വിജ്ഞാനങ്ങള്‍ ആര്‍ജിക്കാന്‍ സംവിധാനം ഉണ്ടായെങ്കില്‍ മാത്രമേ തിരൂരില്‍ ഉമ്മന്‍ചാണ്ടി ഇന്നലെ സമാരംഭം കുറിച്ച തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവൂ.

           ഏതായാലും മാതൃഭാഷക്ക് സ്വന്തമായി സര്‍വകലാശാല ഇല്ലാത്ത സംസ്ഥാനം എന്ന അപവാദം ഇനിയുണ്ടാവില്ല. പക്ഷെ പതിവ് സര്‍വകലാശാലാ ചട്ടക്കൂടുകളില്‍നിന്ന് പുതിയ സര്‍വകലാശാലക്ക് മോചനമുണ്ടാവുമെന്നതിന് യാതൊരു ഉറപ്പുമില്ല. നേരെ ചൊവ്വെ നടക്കുന്ന ഒറ്റ സര്‍വകലാശാലയും ഇന്ന് കേരളത്തിലില്ല. ചീഞ്ഞളിഞ്ഞ പരിസരങ്ങളില്‍ മൂക്കുപൊത്തി ജീവിക്കാന്‍ വിധിക്കപ്പെട്ട മലയാളിക്ക് കൂടുതല്‍ ദുര്‍ഗന്ധം സഹിക്കാന്‍ ഇടവരുത്തുന്നതാവരുത് പുതിയ സര്‍വകലാശാല. ക്യൂ എസ് വേള്‍ഡ് യൂണിവാഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യത്തെ 200 സ്ഥാനത്തില്‍ ഒന്നു പോലും നേടാന്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഓര്‍ക്കണം. അവയില്‍ ഭൂരിഭാഗത്തിലും അധ്യയനം നടക്കുന്നതാകട്ടെ മാതൃഭാഷയിലാണെന്നതും ശ്രദ്ധിക്കണം.

          ഇന്ന് മലയാളം കേരളത്തില്‍ മാത്രം സംസാരിക്കുന്ന ഭാഷയല്ല. ലോകത്ത് മലയാളികള്‍ ഇല്ലാത്ത ഇടമില്ല. അവരെവിടെ ചെന്നാലും സംസാരിക്കുന്നത് മലയാളമാണ്. മലയാളിയുടെ അടയാളമാണ് മലയാളം. അതുകൊണ്ട്  മലയാളത്തെ ഒരു ആഗോളഭാഷയായി തന്നെ കാണണം.  മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ വേഗം കൂട്ടണം. കേരളീയര്‍ ലോകജനതയുടെ മുന്നില്‍ രണ്ടാംകിടക്കാരായി മാറാതിരിക്കണമെങ്കില്‍ മലയാളഭാഷ സാഹിത്യാദി കലകള്‍ കൈകാര്യംചെയ്യുന്ന ഭാഷ എന്നതിനപ്പുറം പഠന ഗവേഷണങ്ങള്‍ക്കും ഊന്നല്‍ നല്‍കണം. മലയാളിയുടെ മഹത്വം അംഗീകരിക്കപ്പെടാന്‍ അത് കൂടിയേ തീരൂ.

Thursday, October 25, 2012

ചാരവലയം ആരുടെ സൃഷ്ടി?


           ഐ എസ് ആര്‍ ഒ ചാരക്കേസില്‍ എ കെ ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും പ്രതിക്കൂട്ടിലാക്കി അവരുടെ പഴയ സഹപ്രവര്‍ത്തകന്‍ ചെറിയാന്‍ ഫിലിപ്പ് നടത്തിയ വെളിപ്പെടുത്തലുകള്‍ ദു:ഖപൂര്‍വം പങ്കുവെക്കുകയാണ് കേരള സമൂഹം. കരുണാകരെനിതരായ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം താനും പങ്കാളിയാണെന്ന് 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരിക്കുന്നു. 1992ല്‍ ആന്റണിയുടെ തോല്‍വിക്ക് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പും ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രാജിയും മൂലം അമര്‍ഷം പൂണ്ട ആന്റണി ഗ്രൂപ്പ് മുഖ്യമന്ത്രി കരുണാകരനെ താഴെയിറക്കാന്‍ ചാരക്കേസ് ഒരു ആയുധമാക്കുകയായിരുന്നുവത്രെ. ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന ഉയര്‍ത്തി കരുണാകരന്റെ മകനും എം എല്‍ എയുമായ കെ മുരളീധരന്‍ രാഷ്ട്രീയനീക്കം നടത്തുന്നതിനിടെ ചെറിയാന്‍ ഫിലിപ്പ് പുറത്തുവിട്ട വസ്തുതകള്‍, അദ്ദേഹമിപ്പോള്‍ സി പി എം പാളയത്തിലാണെങ്കിലും രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കാന്‍ അത് ധാരാളം മതി.

          1994 അവസാനത്തിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ചാരക്കേസ് വാര്‍ത്തകളില്‍ നിറയുന്നത്. അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ് വിജയന്‍ മാലി ദ്വീപ് വനിതകളായ മറിയം റഷീദയേയും ഫൗസിയ ഹസനേയും പിടികൂടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കി. അവര്‍ ചാരവൃത്തിക്ക് പിടിക്കപ്പെട്ടവരാണെന്നും ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ എത്തിയവരാണ് ഇവരെന്നും വിജയന്‍ പറഞ്ഞു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ ശരിക്കും ആഘോഷമാക്കി. കരുണാകരനുമായി വളരെ അടുപ്പമുണ്ടായിരുന്ന അന്നത്തെ ഡി ഐ ജി രമണ്‍ ശ്രീവാസ്തവയെ തന്ത്രപൂര്‍വം കേസിലേക്ക് വലിച്ചിഴച്ചു. പാലക്കാട് സിറാജുന്നിസയെന്ന ബാലിക പൊലീസ് വെടിവെപ്പില്‍ മരിച്ചതിനെ തുടര്‍ന്ന് ശ്രീവാസ്തവയെ  ശിക്ഷയെന്നോണം തിരുവനന്തപുരത്തേക്ക് മാറ്റിയ കാലമായിരുന്നു അത്.

          ചാരക്കേസ് കത്തിക്കയറിയപ്പോള്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്യണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആളുകള്‍ മുഖ്യമന്ത്രി കരുണാകരനെ സമീപിച്ചു. വ്യക്തമായ തെളിവില്ലാതെ  ഓഫീസര്‍മാരെ സസ്‌പെന്റ് ചെയ്യുന്നത് പൊലീസ്‌സേനയുടെ ആത്മവീര്യം കെടുത്തുമെന്ന നിലപാട് സ്വീകരിച്ച കരുണാകരന്‍ നടപടിക്ക് തയാറായില്ല. അതോടെ ശ്രീവാസ്തവ വഴി കരുണാകരന്‍ കൂടി ചാരക്കേസിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചാരമുഖ്യന്‍ രാജിവെക്കൂ എന്നായി പിന്നെ മുദ്രാവാക്യം. സി എം പിയും എന്‍ ഡി പിയുമൊഴിച്ചുള്ള ഘടകകക്ഷികളും എ കോണ്‍ഗ്രസും  കരുണാകരന്‍ പുറത്തുപോകണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ചു.

          കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രിയായിരുന്നു കരുണാകരനാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ എടുക്കാനും എതിര്‍പ്പുകള്‍ എത്ര ശക്തമായാലും അതു നടപ്പിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പാര്‍ടിയിലും മുന്നണിയിലും ശത്രുക്കളുടെ എണ്ണവും പെരുകിവന്നു.  അദ്ദേഹത്തെ അധികാരത്തില്‍നിന്ന് ഇറക്കിവിടാന്‍ കണ്ടെത്തിയ വഴിയായിരുന്നു ചാരക്കേസ് എന്നാണിപ്പോള്‍ തെളിയുന്നത്. ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാത്രം വിവരമോ വിദ്യാഭ്യാസമോ ഉള്ളവരായിരുന്നില്ല മറിയം റഷീദയും ഫൗസിയ ഹസനും. സ്വതവേ ദുര്‍ബലമായ മാലിദ്വീപിന് അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണ് മാലി വനിതകള്‍ ഇവിടെയെത്തിയതെന്ന് പിന്നീട് വ്യക്തമായി. തന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിന് വിജയന്‍ എന്ന പോലീസുദ്യോഗസ്ഥന്‍ കെട്ടിച്ചമച്ച കേസായിരുന്നു അത്. ഈ വനിതകള്‍ ദീര്‍ഘകാലം  തിരുവനന്തപുരത്ത് ജയിലില്‍ കിടന്നതു മാത്രം മിച്ചം.

         ചാരവൃത്തി ആരോപിക്കപ്പെട്ട നമ്പി നാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠവും സ്വതന്ത്ര അന്വേഷകരും കണ്ടെത്തിയതോടെയാണ്  ചാരക്കേസ് വീണ്ടും ചൂടാറാത്ത വിഷയമായി ഉയര്‍ന്നുവന്നത്. നമ്പി നാരായണന് മനുഷ്യാവകാശ  കമ്മീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍  തീരുമാനിച്ചു. എന്നാല്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നിട്ടും അവസാനം രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയ ചാരന്‍ എന്ന അപമാനഭാരം പേറി മരിക്കേണ്ടിവന്ന കരുണാകരന് ആര് നഷ്ടപരിഹാരം നല്‍കുമെന്നാണ് മകന്‍ മുരളിയുടെ ചോദ്യം.

         ഒരു കാലത്ത് കരുണാകരനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് കിംഗ് മേക്കര്‍ എന്നായിരുന്നു. രാഷ്ട്രീയം മതിയാക്കി വീട്ടില്‍ പോയിരുന്ന നരസിംഹറാവുവിനെ രാജീവ്ഗാന്ധിയുടെ വധത്തിനു ശേഷം തിരികെ വിളിച്ചുകൊണ്ടുവന്ന് പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചതില്‍ കരുണാകരന്റെ പങ്ക് വളരെ വലുതായിരുന്നു. പക്ഷെ കരുണാകരന്‍ തനിക്ക് ഭീഷണിയാകുമെന്ന് റാവു തെറ്റിദ്ധരിച്ചു. അല്ലെങ്കില്‍ ആരോ തെറ്റിദ്ധരിപ്പിച്ചു. കരുണാകരനെ മുഖ്യമന്ത്രി പദത്തില്‍ നിന്നിറക്കുന്നതില്‍ റാവു മുഖ്യപങ്കുവഹിച്ചുവെന്നാണ് മുരളിയുടെ  ആരോപണം. റാവുവിന് ബദലായി അന്ന് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവരുമായിരുന്ന മാധവറാവു സിന്ധ്യ, ബല്‍റാം ജാക്കര്‍ തുടങ്ങിയവരെയും  പല കേസുകളില്‍ കുടുക്കി റാവു പുറത്തുനിര്‍ത്തിയിട്ടുണ്ടത്രെ.

         മുരളീധരനും ചെറിയാന്‍ ഫിലിപ്പും ഉയര്‍ത്തിവിട്ട സംശയങ്ങളുടെ നിജസ്ഥിതി അറിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പാപമൊന്നും ചെയ്യാത്ത കരുണാകരന്റെ മേല്‍ ആരെങ്കിലും ബോധപൂര്‍വം ചെളിവാരിയെറിഞ്ഞതാണെങ്കില്‍ അവരെ നിയമത്തിനും ജനത്തിനും മുമ്പില്‍ കൊണ്ടുവരിക തന്നെ വേണം. 18 വര്‍ഷം മുമ്പ് ചാരക്കേസ് ചര്‍ച്ചാവിഷയമായപ്പോള്‍ ആരും സംശയിച്ചിരുന്നില്ല. നമ്പി നാരായണന്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെയാണ് എല്ലാ വിശ്വാസങ്ങളും കീഴ്‌മേല്‍ മറിഞ്ഞത്. സര്‍ക്കാരുകളുടെയും സുരക്ഷാ ഏജന്‍സികളുടെയും അലംഭാവം കൊണ്ട് ആരുടെയും ജീവിതം ഇതുപോലെ തകരാന്‍ ഇനി ഇടവരരുത്.

Thursday, October 11, 2012

മന്ത്രിമാര്‍ ഉലകംചുറ്റുന്നത് ആര്‍ക്കുവേണ്ടി?


          വിലക്കയറ്റവും പകര്‍ച്ചവ്യാധികളും സാമ്പത്തിക ഞെരുക്കവും കൊടികുത്തി വാഴുമ്പോള്‍ തന്നെ വേണ്ടിയിരുന്നുവോ ഈ ഉലകം ചുറ്റല്‍. ഭരണത്തിന്റെ പ്രയാണവീഥിയില്‍ സംസ്ഥാനത്തിന്റെ കുതിപ്പിന് കരുത്തുപകരാന്‍ നേതൃത്വം നല്‍കേണ്ട മന്ത്രിമാര്‍ സമയവും സന്ദര്‍ഭവും പരിഗണിക്കാതെ വിനോദസഞ്ചാരം പോലെ ഇടക്കിടെ വിദേശയാത്ര നടത്തുന്നതുകൊണ്ട് ഖജനാവിന് കനം കുറയുമെന്നല്ലാതെ കേരളത്തിന് എന്തെങ്കിലും നേട്ടമുണ്ടായ  അനുഭവമില്ല. നാട്ടില്‍ നിന്നെത്തുന്നവരെ താലപ്പൊലിയേന്തി സ്വീകരിക്കാറുള്ള പ്രവാസികള്‍ക്കുമില്ല നേട്ടം, നഷ്ടമല്ലാതെ. കേരളത്തെ പട്ടിണിയില്ലാതെ കാത്തുരക്ഷിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളാകട്ടെ  അനുദിനം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

          യു ഡി എഫ് അധികാരമേറ്റതു മുതല്‍    മന്ത്രിമാരുടെ മാത്രമല്ല പല എം എല്‍ എമാരുടെയും ശ്രദ്ധ വിദേശത്താണെന്ന് വേണം കരുതാന്‍. എല്‍ ഡി എഫ് ഭരണത്തില്‍ വിദേശത്ത് പോകാന്‍     നേതൃത്വത്തിന്റെ അനുമതി വേണം.  യു ഡി എഫ്  ആകുമ്പോള്‍ അങ്ങനയൊരു ബുദ്ധിമുട്ടുണ്ടാവില്ല. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എവിടെയും പോകാം. എത്ര ദിവസം വേണെങ്കിലും വിദേശത്ത് കഴിയാം.  ചോദ്യംചെയ്താല്‍ പിന്നെ വിവരമറിയും. സര്‍ക്കാര്‍ തന്നെ നിലംപതിച്ചെന്നും വരും. മുഖ്യമന്ത്രിയടക്കം മിക്കവരും വിദേശയാത്ര നടത്തിയവരാണ്. ഉമ്മന്‍ചാണ്ടിക്ക് മുമ്പോരിക്കല്‍ വീണ് പരിക്കേറ്റത് വിദേശത്തുവെച്ചായിരുന്നുവല്ലോ.    കഴിഞ്ഞ ആറുമാസത്തിനിടെ വിദേശപര്യടനം നടത്തിയ മന്ത്രിമാരുടെ എണ്ണം ഒരു ഡസനിലേറെയാണ്. പണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമായിരിക്കുന്നു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങള്‍. അമേരിക്കന്‍ പര്യടനം കഴിഞ്ഞ് ഒരു മന്ത്രി പറന്നിറങ്ങുമ്പോള്‍ മറ്റ് രണ്ടുപേര്‍ വിമാനം കയറുന്നു. ആരോഗ്യമന്ത്രി എസ് ശിവകുമാര്‍ അഖിലലോക നായര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനും മറ്റുമാണ് അമേരിക്കയില്‍ പോയത്. പത്തുദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ബുധനാഴ്ച  തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ വിമര്‍ശനവുമായി വരവേറ്റത്  പ്രതിപക്ഷമല്ല. യു ഡി എഫ് നേതാവായ ആര്‍ ബാലകൃഷ്ണപിള്ളയാണ്. തങ്ങളൊന്നും അറിയാത്ത എന്തു നായര്‍ സമ്മേളനം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

           തൊഴില്‍വകുപ്പുമന്ത്രി ഷിബു ബേബിജോണ്‍ ആറുമാസത്തിനകം രണ്ടു തവണയാണ് വിദേശത്ത് ചുറ്റിയടിച്ചത്. വിയന്നയിലും സ്‌പെയിനിലും. ധനമന്ത്രി കെ എം മാണി ലണ്ടനില്‍ പോയി. മാണിക്ക് പിന്നാലെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ്  ലണ്ടനില്‍ പോയ മന്ത്രി  ഗണേഷ്‌കുമാര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ജപ്പാന്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി അടൂര്‍ പ്രകാശാകട്ടെ അടുത്ത യാത്രക്കുള്ള തയാറെടുപ്പിലാണ്. ശിവകുമാര്‍ തിരിച്ചെത്തിയതിന്റെ തലേന്നാണ് പ്രകാശ് ജപ്പാനിലേക്ക് പറന്നത്. ദല്‍ഹിയിലേക്ക് എന്ന് പറഞ്ഞാണ് പുറപ്പെട്ടതെങ്കിലും മറ്റ് വിദേശരാജ്യങ്ങളും സന്ദര്‍ശിച്ചായിരിക്കും അദ്ദേഹവും മടങ്ങിയെത്തുക. മന്ത്രി എം കെ മുനീര്‍ അന്താരാഷ്ട്ര പുസ്തകസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജര്‍മനിക്കാണ് പോയത്. മന്ത്രി പി ജെ ജോസഫ് സന്ദര്‍ശിച്ചത് ഇസ്രായീലാണ്. മന്ത്രി ബാബു ഒരുവട്ടം ഗള്‍ഫില്‍ കറങ്ങി. വി കെ ഇബ്രാഹിംകുഞ്ഞ് സ്‌പെയിനില്‍ പോയി. വിദേശകമ്പം കന്നിക്കാരനായ അനൂപ് ജേക്കബിനെയും വെറുതെ വിട്ടില്ല .  അദ്ദേഹം  പോയത് കുവൈത്തിലേക്കാണ്. അതും കുടുംബസമേതം.  പി കെ കുഞ്ഞാലിക്കുട്ടി യാത്രയില്‍ മോശക്കാരനല്ലെങ്കിലും സ്വന്തം കാശുകൊണ്ടാണെന്ന ആശ്വാസമുണ്ട്.

          നമ്മുടെ എം പിമാരും കേന്ദ്രമന്ത്രിമാരും  വിദേശയാത്രയില്‍ പിന്നിലല്ല. ഇ അഹമ്മദിനെ പോലെ ലോകംചുറ്റിയ മറ്റൊരു മന്ത്രി ഭൂമുഖത്തുണ്ടാവില്ല. വേണമെങ്കില്‍ വിദേശകാര്യ വകുപ്പാണെന്ന ന്യായം പറയാം. വിവിധ പാര്‍ലമെന്ററി സമിതികളുടെ പേരില്‍ സംഘമായാണ് എം പിമാരുടെ യാത്ര. എം എല്‍ എമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും പഠനത്തിന്റെയും ഗവേഷണത്തിന്റെയുമൊക്കെ പേര് പറഞ്ഞ് രാജ്യം ചുറ്റിയടിക്കാന്‍ ഇഷ്ടംപോലെ അവസരങ്ങളുണ്ട്. ആരും അത് പാഴാക്കാറുമില്ല. എല്ലാ യാത്രാചെലവും വഹിക്കുന്നത് പൊതുഖജനാവാണെന്ന് മാത്രം. അതായത് ജനങ്ങളുടെ നികുതിപ്പണം. ഇനി വിദഗ്ധ ചികിത്സ വേണ്ടവരും വിദേശത്ത് പോയി ആരോഗ്യം വീണ്ടെടുക്കുന്നതില്‍ പിശുക്ക് കാണിക്കാറില്ല. ഹജ്ജിന്റെയും ഉംറയുടെയും പേരില്‍ മിക്ക രാഷ്ട്രീയ നേതാക്കളും  മക്കയും മദീനയും സന്ദര്‍ശിക്കുന്നതും സര്‍ക്കാര്‍ ചെലവില്‍ തന്നെ. ഈയ്യടുത്ത കാലത്ത് സുപ്രീം കോടതി ഇതിന് ചില നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. അത്രയും ആശ്വാസം.

          മൂന്നരക്കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസാന്ദ്രത പോലെതന്നെ ഇവിടുത്തെ പ്രശ്‌നങ്ങളും അതീവ സങ്കീര്‍ണമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന ജനം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ വീര്‍പ്പുമുട്ടുന്നു. പ്രശ്‌നങ്ങള്‍ രൂക്ഷമാവുമ്പോള്‍  അത് പരിഹരിക്കുന്നതിന് മുന്‍കയ്യെടുക്കേണ്ടവര്‍ തന്നെ കത്തുന്ന പുരയില്‍നിന്ന് കഴുക്കോല്‍ ഊരുന്ന തിരക്കിലാണ്.   ജനങ്ങളുടെ അത്താണിയായി വര്‍ത്തിക്കേണ്ടത് സര്‍ക്കാരും അതിലെ മന്ത്രിമാരുമാണ്.  ഭരണത്തിന്റെ മഹിമയും പെരുമയും പറഞ്ഞ് ജനങ്ങളെ ഉറക്കിക്കിടത്തുകയല്ല അവരുടെ ജോലി.

            എം എല്‍ എ കെ മുരളീധരന്‍ പറഞ്ഞതാണ് ശരി. ഇവിടെ തറക്കല്ലിടലും ഉദ്ഘാടനവും മാത്രമാണ് നടക്കുന്നത്. മന്ത്രിമാര്‍ക്ക് തലസ്ഥാനത്ത് ഇരിക്കാന്‍ പോലും നേരമില്ല. മന്ത്രിമാര്‍ തന്നെ ഭരണത്തെ ഇങ്ങനെ പ്രഹസനമാക്കിയാലോ. പ്രതീക്ഷയുടെ വേലിയേറ്റം സൃഷ്ടിച്ചുകൊണ്ടാണ് യു ഡി എഫ് അധികാരമേറ്റത്. അല്ലലറിയാതെ സമാധാനത്തോടെ, ക്ഷേമത്തോടെ ജീവിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും    വളര്‍ത്തുന്നതായിരുന്നു സര്‍ക്കാരിന്റെ പ്രകടനവും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക യാത്ര  വലിയ മതിപ്പുണ്ടാക്കിയെന്ന് മാത്രമല്ല ദേശീയതലത്തില്‍ പോലും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പതിവിന് വിപരീതമായി  രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫ് വിജയിച്ചതും മറ്റൊന്നുകൊണ്ടുമല്ല. എന്നാലിപ്പോള്‍ സ്ഥിതി മെല്ലെ മെല്ലെ  മാറി മറിയുകയാണ്. അനുകൂലമെന്ന് പറയാന്‍ ആകെയുള്ളത് പ്രതിപക്ഷം തീരെ ദുര്‍ബലമാണെന്നത് മാത്രമാണ്. അതുകൊണ്ട് പുലരുവോളം ജനങ്ങളെ കബളിപ്പിക്കാം എന്ന് കരുതരുത്.

Monday, October 8, 2012

ആര്‍ക്കുണ്ടിവിടെ മദ്യ വിരോധം?


          'ദാരിദ്ര്യത്തിലേക്കും മാറാരോഗങ്ങളിലേക്കും കുടുംബത്തിന്റെ തകര്‍ച്ചയിലേക്കും തള്ളിവിടുന്ന മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നമുക്ക് വേണ്ട' കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് ~’ഒട്ടുമിക്ക മലയാളം വാരികകളിലും നിരന്തരം നല്‍കിവരുന്ന പരസ്യത്തിലെ വാചകമാണിത്. ഹൃദ്രോഗം, ലിവര്‍ സിറോസിസ്, അര്‍ബുദം, രക്തസമ്മര്‍ദം, നാഡീവ്യൂഹത്തകര്‍ച്ച, ഷണ്ഡത്വം, പരിസരബോധമില്ലായ്മ, സംശയരോഗം, വിറയല്‍, മാനസികവിഭ്രാന്തി തുടങ്ങിയവയെല്ലാം മദ്യപാനത്തിന്റെ ദോഷ വശങ്ങളാണെന്നും പരസ്യം വഴി വകുപ്പ് മുന്നറിയിപ്പും നല്‍കുന്നു. എന്നിട്ടും  അരിക്ക് മുവ്വായിരം കോടി ചെലവിടുന്ന  കേരളജനത മദ്യസേവക്ക് നീക്കിവെക്കുന്നത് പതിനായിരം കോടി യാണ്.

          സര്‍ക്കാര്‍പരസ്യത്തിന്റെ പിന്‍ബല്ലാതെ തന്നെ മദ്യം  മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കുമറിയാം. മതങ്ങളും തത്വശാസ്ത്രങ്ങളും ഇതിന് അടിവരയിടുന്നു. മദ്യം ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വില്‍ക്കുന്നതും കര്‍ക്കശമായി വിലക്കിയ മതമാണ് ഇസ്ലാം.  മറ്റേത് തിന്മകളേയും പോലെ മദ്യപാനവും പുരാതനകാലം മുതലേ മനുഷ്യനില്‍ സ്വാധീനം നേടിയിരിക്കുന്നു. സമൂഹത്തിന്റെ സുസ്ഥിതിക്കും സമാധാനപൂര്‍ണമായ ജീവിതത്തിനും ഈ ദുശ്ശീലം നിര്‍മാര്‍ജനം ചെയ്യേണ്ടത്-ചുരുങ്ങിയപക്ഷം നിയന്ത്രിക്കുകയെങ്കിലും ചെയ്യേണ്ടത് അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. മഹാത്മജി സ്വാതന്ത്ര്യസമരകാലത്ത് അഹിംസയോളം തന്നെ പ്രാധാന്യം കല്‍പിച്ചിരുന്ന ആശയമാണ് മദ്യവര്‍ജനം. ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെയെന്ന പോലെ മദ്യഷാപ്പുകള്‍ക്കെതിരിലും അന്ന് കോണ്‍ഗ്രസ്സുകാര്‍ സത്യാഗ്രഹമനുഷ്ഠിച്ചിരുന്നു. വിദേശാധിപത്യത്തില്‍ നിന്ന് മാത്രമല്ല മദ്യത്തില്‍നിന്ന് കൂടി മുക്തമായ മാതൃഭൂമിയായിരുന്നു അവരുടെ സ്വപ്നം. ഈ സ്വപ്നം കണക്കിലെടുത്തുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ മദ്യനിരോധം ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നായി രേഖപ്പെടുത്തിയത്.

           ഈ ചരിത്രവസ്തുതകളെല്ലാം പക്ഷെ കടലാസില്‍ ഒതുങ്ങുന്നു.  വര്‍ഷംതോറും മദ്യത്തിന്റെ ഉല്‍പാദനവും ഉപയോഗവും വര്‍ധിച്ചുവരികയാണ്. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ മദ്യാസക്തരായിക്കൊണ്ടിരിക്കുന്നു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യപാനികളുള്ള സംസ്ഥാനം കേരളമാണ്. ഇവിടെ നടക്കുന്ന കവര്‍ച്ചയിലും കൊള്ളയിലും പെണ്‍വാണിഭത്തിലും സ്ത്രീപീഡനത്തിലും സാമൂഹികവിരുദ്ധ-മാഫിയാ പ്രവര്‍ത്തനങ്ങളിലുമെല്ലാം മദ്യം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നാട്ടില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ വരുത്തിവെക്കുന്നതാണ്.

          കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ മലബാര്‍ മദ്യനിരോധിത പ്രദേശമായിരുന്നു. ഈ നിരോധം തിരുക്കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നതിനു പകരം  തിരുകൊച്ചിയിലെ മദ്യാനുവാദം മലബാറിലേക്ക് വ്യാപിപ്പിക്കുകയാണ് 1967ലെ സപ്തകക്ഷി സര്‍ക്കാര്‍ ചെയ്തത്. മുസ്‌ലിംലീഗിന് പങ്കാളിത്തമുള്ള സര്‍ക്കാരായിരുന്നു അത്. ബഹുതല ലാഭമുള്ള ഏര്‍പ്പാടാണ് മദ്യവ്യവസായമെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. മദ്യവ്യാപാരിക്കും വിതരണക്കാരനും ലാഭം. സര്‍ക്കാര്‍ ഖജനാവിന് അളവറ്റ നികുതിവരുമാനം. ഉദ്യോഗസ്ഥന്മാര്‍ക്ക് കിമ്പളം. രാഷ്ട്രീയകക്ഷികള്‍ക്ക് വന്‍ സംഭാവനകള്‍. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന ചാരായനിരോധം ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ലാഭങ്ങളൊക്കെ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുള്ള ചെപ്പടി വിദ്യകളാണ് സര്‍ക്കാര്‍  കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും.

          'മദ്യപാനം ആര്‍ക്കു വേണ്ടി' എന്ന തലക്കെട്ടില്‍ തുടക്കത്തില്‍ സൂചിപ്പിച്ച പരസ്യം വാരികകള്‍ക്ക് നല്‍കിയ എക്‌സൈസ് വകുപ്പ് മദ്യത്തിനടിമയായി വൃക്ക തകരാറിലായവര്‍ക്ക് വേണ്ടി മറ്റൊരു മഹത്തായ പ്രഖ്യാപനവും കൂടി നടത്തിയിട്ടുണ്ട്. കുടിയന്മാര്‍ക്ക് വേണ്ടിയുള്ള സുവിശേഷമായി ഇതിനെ കണക്കാക്കാം. ബാബു എക്‌സൈസ് മന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ സ്വന്തം നാട് അങ്കമാലി മദ്യവില്പനയില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്തെത്തി നില്‍ക്കുന്നു. ചാലക്കുടിക്കാരുടെയും കരുനാഗപ്പള്ളിക്കാരുടെയും സ്ഥാനങ്ങളെ പിന്തള്ളിയാണ് മന്ത്രിയുടെ നാട് മുന്നേറിയിരിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്താപമായിട്ടായിരിക്കണം ബിവറേജ് കോര്‍പ്പറേഷന്‍ വഴി ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. ഇത് എക്‌സൈസ് വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതയാണെന്നന്നാണ് മന്ത്രിയുടെ അവകാശവാദം. സ്‌കൂളുകളിലും കോളെജുകളിലും ലഹരിവിരുദ്ധ ക്‌ളബ്ബുകള്‍ രൂപീകരിച്ച് മുതുകാടിനെകൊണ്ട് ലഹരി വിരുദ്ധ മാജിക്കുകള്‍ എക്‌സൈസ്‌വകുപ്പ് നടത്തി. മദ്യമൊഴുക്കി എക്‌സൈസ്‌വകുപ്പ് ഖജനാവ് നിറക്കുന്നുവെന്ന തെറ്റിദ്ധാരണ മാറ്റാനായിരിക്കണം ഈ ശ്രമമൊക്കെ.    ശ്രമങ്ങളൊക്കെ വിജയിക്കുന്നതുവരെ ബിവറേജസ് കോര്‍പ്പറേഷന് കൂടുതല്‍ ഉയരങ്ങളിലേക്ക് പോയി  റെക്കാര്‍ഡുകള്‍ സ്ഥാപിക്കാന്‍ മദ്യവില്‍പന ഊര്‍ജിതമാക്കാം.

          കള്ളുകച്ചവടം ഇനിയെങ്കിലും നിര്‍ത്തിക്കൂടേ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി  ചോദിക്കുന്നിടംവരെ കാര്യങ്ങളെത്തി. മദ്യാസക്തി അഭൂതപൂര്‍വം വര്‍ധിക്കുകയും വ്യാജമദ്യം നിര്‍ബാധം ഒഴുകുകയും ചെയ്തപ്പോഴാണ് കോടതി അത്യന്തം ശ്രദ്ധേയവും പ്രസക്തവുമായ  ചോദ്യം ഉന്നയിച്ചത്. മദ്യം ഘട്ട ഘട്ടമായി നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റ യു ഡി എഫിന് ലക്ഷ്യം കൈവരിക്കാന്‍ പറ്റിയ സുവര്‍ണാവസരമായിരുന്നു കോടതി സൃഷ്ടിച്ചുകൊടുത്തത്.  കള്ളിന്റെ മറവിലാണ് വ്യാജമദ്യവും ചാരായവും ഇവിടെ വില്പന നടത്തുന്നതെന്ന്  കോടതി കണ്ടെത്തി.  കേരളത്തിലെ വിവിധ കോടതികളില്‍   20547  അബ്കാരി കേസുകള്‍ നിലവിലുണ്ട്. അബ്കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേയറ്റത്തുള്ള വില്‍പനക്കാര്‍ മാത്രമാണ്. വന്‍കിടക്കാര്‍ രക്ഷപ്പെടുകയാണ്. കള്ളുവില്‍പനയുടെ പേരിലുള്ള വ്യാജ മദ്യവില്‍പന ചാരായ നിരോധനത്തെ പരാജയപ്പെടുത്തുന്നുവെന്ന സത്യവും ഹൈക്കോടതി കണ്ടെത്തി.  അബ്കാരി കേസുകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ വീഴ്ചവരുത്തുന്നതും കോടതി കണ്ടുപിടിച്ചു.

          ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമെല്ലാം മറുപടിയായി  മന്ത്രി പ്രകടിപ്പിച്ച പ്രതികരണം രസാവഹമായി. ഏത് മദ്യം കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. മദ്യഷാപ്പുകള്‍ പൂട്ടുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞുവെച്ചു. കള്ളുചെത്ത് ഉടന്‍ നിരോധിക്കാനാവില്ലെന്ന് മന്ത്രി കെ എം മാണിയും പറഞ്ഞുവെച്ചപ്പോള്‍  മദ്യലോബി തീര്‍ച്ചയായും ആഹ്‌ളാദിച്ചിരിക്കണം. ഭരണമുന്നണിയില്‍ കോണ്‍ഗ്രസടക്കം മിക്ക കക്ഷികളും കോടതി പ്രകടിപ്പിച്ച ആശങ്കക്ക് പകരം മന്ത്രിമാര്‍ പ്രകടിപ്പിച്ച വികാരത്തോടാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.  നിരവധി പേര്‍ ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്നതിനാല്‍ കള്ളുനിരോധം അപ്രായോഗികമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വാദം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായവും വ്യത്യസ്തമല്ല.് കള്ള്‌ചെത്ത് വ്യവസായം നിര്‍ത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നിര്‍ദേശം വന്ന സാഹചര്യത്തില്‍ അവര്‍ക്ക് അങ്ങനെയോരു പ്രമേയം പാസാക്കാതിരിക്കാനാവില്ല.
ഘട്ടം ഘട്ടമായി  മദ്യനിരോധനം യാഥാര്‍ഥ്യമാക്കുമെന്ന്  യു ഡി എഫ്പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തുരാജ് നിയമപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം നല്‍കുമെന്നത് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. എന്നാല്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം അധികാരത്തിലേറിയ മുന്നണി  ആ വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല ആദ്യത്തെ എട്ടുമാസത്തിനുള്ളില്‍ തന്നെ 25 ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ചില കൃസ്തീയ സഭകളും രംഗത്തുവന്നതിനു ശേഷമാണ്  ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

          കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ പരിഹസിച്ചതിലൂടെ മന്ത്രി ബാബുവിന്റെ മനസ്സിലിരിപ്പ് മദ്യത്തിനനുകൂലമാണെന്ന് വായിച്ചെടുക്കാന്‍ മലയാളികള്‍ക്ക് ഒരവസരം കൂടി കൈവന്നുവെന്ന് മാത്രം. മന്ത്രിപദവിയിലിരുന്നിട്ടും കോടതി നിര്‍ദേശത്തെ അധിക്ഷേപിക്കാന്‍ ബാബുവിന് കരുത്തുനല്‍കുന്നത് മദ്യലോബിയാണെന്നും വ്യക്തം. മദ്യലോബിക്ക് ഇത്രയധികം സ്വാധീനമുള്ള സര്‍ക്കാര്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല എന്നു വേണം കരുതാന്‍. തങ്ങള്‍ സേവിക്കേണ്ട ബഹുഭൂരിപക്ഷത്തെ ഓര്‍ത്തല്ല  വോട്ടുബാങ്കുകള്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങളെ ഭരണകര്‍ത്താക്കള്‍ അധികാരപരിധി മറികടന്നും അധിക്ഷേപിക്കുന്നത്. ഹൈക്കോടതിയെ അക്രമിക്കാന്‍ കൊടിനിറം പോലും നോക്കാതെയാണ് രാഷ്ട്രീയക്കാരുടെ പ്രതികരണമെന്നും കോടതിക്ക് പറയേണ്ടിവന്നു. മന്ത്രി പറഞ്ഞതുപോലെ എന്തുകുടിക്കണമെന്ന് മാത്രമല്ല എന്തു ചെയ്യണമെന്നും ജനം സ്വയം തീരുമാനിച്ചാല്‍ മതിയെങ്കില്‍ പിന്നെ നിയമവ്യവസ്ഥയുടെ ആവശ്യമില്ലല്ലോ എന്നും കോടതി പറഞ്ഞുവെച്ചു. കള്ളിന്റെ മറവില്‍ സംസ്ഥാനത്തങ്ങോളമിങ്ങോളം വ്യാപകമായി വില്‍ക്കപ്പെടുന്നത് വ്യാജമദ്യമാണെന്ന കോടതി നിരീക്ഷണം തെറ്റാണെങ്കില്‍ അക്കാര്യം തെളിയിക്കുകയായിരുന്നു മന്ത്രി ചെയ്യേണ്ടിയിരുന്നത്.
കള്ളുനിരോധവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശം രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടവും സമൂഹവും ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കുട്ടികളിലേക്ക് കൂടി വ്യാപിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും അനുദിനം പടര്‍ന്നുപന്തലിക്കുന്ന ലഹരിപദാര്‍ഥങ്ങളുടെ അടിമകളാകുന്നവരില്‍ സ്ത്രീകളുമുണ്ടെന്നത് ഭീതിജനകമായി കാണണം. കുടുംബത്തിന് മാത്രമല്ല സമൂഹത്തിനും ഇന്ന് മദ്യപന്മാരുടെ ശല്യമില്ലാതെ ജീവിക്കാനാവില്ല എന്ന താണവസ്ഥ. എന്നിട്ടും സമൂഹത്തിന്റെ കാര്യമായ എതിര്‍പ്പൊന്നും കൂടാതെ മദ്യപാനവും മയക്കുമരുന്നും പുകവലിയും നിലനില്‍ക്കുന്നു.

           മദ്യനിരോധവുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍  ഉയരുമ്പോള്‍ തൊഴില്‍പ്രശ്‌നം  ഉന്നയിച്ച് ചര്‍ച്ച വഴിതിരിച്ചുവിടുന്ന പ്രവണതയാണ് ഭരണാധികാരികള്‍ പോലും അനുവര്‍ത്തിക്കുന്നത്. കോടതി ചൂണ്ടിക്കാട്ടിയതുപോലെ തൊഴിലെടുക്കാന്‍ തയാറുള്ളവര്‍ക്ക് ഇവിടെ ഇഷ്ടംപോലെ ജോലിയും രാജ്യത്തെങ്ങുമില്ലാത്ത വേതനവുമുണ്ട്. അതുകൊണ്ടാണ് ലക്ഷക്കണക്കിന്  യുവാക്കള്‍ ഉത്തരേന്ത്യയില്‍നിന്ന് ബംഗാളില്‍ നിന്നു പോലും  ഇവിടേക്ക് ഒഴുകിയെത്തുന്നത്. കള്ളുവ്യവസായത്തിലാണെങ്കില്‍ അരലക്ഷത്തോളം തൊഴിലാളികളേ ഉള്ളൂ. അവരെ മറ്റ് മേഖലകളില്‍ വിന്യസിച്ചാല്‍ മതിയല്ലോ. ദല്‍ഹി, ബിഹാര്‍, യു പി , ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പരസഹസ്രങ്ങളെത്തിയിട്ടും ആവശ്യത്തിന് ജോലിക്കാരില്ലെന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

            ലഹരി വിമുക്ത ആഗോളസമൂഹം എന്ന ലക്ഷ്യത്തിനായി ഐക്യരാഷ്ട്രസഭ ഒരു ദിവസം  (ജൂണ്‍ 26) ലഹരിവിരുദ്ധ ദിനമായി മാറ്റിവെച്ചിട്ടുണ്ട്. രണ്ടു ദശാബ്ദം പിന്നിട്ടിട്ടും കാലമിത്രയായിട്ടും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ലഹരിമരുന്നുകളുടെയും മദ്യത്തിന്റെയും ഉല്‍പാദനവും ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്. യുവതലമുറയുടെ ആരോഗ്യവും ബുദ്ധിശക്തിയും കര്‍മശേഷിയും നശിപ്പിക്കുന്ന ലഹരിപദാര്‍ഥങ്ങളെ പറ്റിയുള്ള അറിവും പ്രതികരണവും ഇന്നും അപര്യാപ്തമാണ്. അറിവില്ലായ്മയാണ് മിക്കവരേയും ലഹരിയുടെ അടിമകളാക്കുന്നത്. എങ്ങിനെയായാലും  മദ്യവ്യവസായികളുടെ സാമ്രാജ്യം ചെങ്കോട്ട പോലെ  എന്നും ഭദ്രമാണ്. മദ്യസാമ്രാജ്യത്തിന്റെ മാസപ്പടി പറ്റുന്ന നേതാക്കളെ  ഏത് പാര്‍ടിയിലും കാണാം.

           ജില്ലാ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ മൃഗീയ ഭൂരിപക്ഷത്തോടെ       മലപ്പുറത്ത് അധികാരത്തില്‍ വന്നത് ലീഗായിരുന്നു.  ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ലീഗ് അന്ന് പ്രഖ്യാപിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയുമായി. രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത്രയും കാലം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചിട്ടും പ്രഖ്യാപനം മാത്രം ഏട്ടിലെ പശുവായി. ജില്ലയിലെ ചില പ്രദേശങ്ങള്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കുന്ന പട്ടണങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു. ചാരായ നിരോധം നടപ്പാക്കിയ മുഖ്യമന്ത്രിയെ പിന്നില്‍നിന്ന് കുത്തിയവരുടെ കൂട്ടത്തിലും ലീഗ് നേതൃത്വത്തിന്റെ  കറുത്ത കരങ്ങള്‍ കാണാം.

          മുസ്‌ലിംലീഗാണ് കേരളം ഭരിക്കുന്നതെന്നും ലീഗിന് അഹിതമായതൊന്നും കേരളത്തില്‍ നടക്കില്ലെന്നും തുറന്നുപറഞ്ഞ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അഭിനന്ദിക്കണം.  നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാരജ് ജയിക്കാന്‍ കാരണം ലീഗുമന്ത്രിമാരുടെ ഭരണമികവാണെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും അവകാശപ്പെട്ടിരിക്കുന്നു. ഭരണത്തില്‍ തങ്ങള്‍ക്കുള്ള ഈ അപ്രമാദിത്വം മദ്യനിരോധം നടപ്പാക്കുന്നതില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാശിച്ചുപോകുന്നു.  ചുരുങ്ങിയ പക്ഷം കേരളത്തിലെ മദ്യപന്മാരുടെ ശല്യം സഹിക്കുന്ന കുടുംബിനികളടക്കമുള്ള പതിനായിരങ്ങളുടെ   പിന്തുണയും പ്രാര്‍ഥനയും പാര്‍ടിക്ക് ലഭിക്കും. അഞ്ചാംമന്ത്രി വിവാദം സൃഷ്ടിച്ച കളങ്കമത്രയും കഴുകിക്കളയുകയും ചെയ്യാം.  
                 

Friday, September 14, 2012

ഈ തടവറയുടെ പൂട്ട് പൊളിക്കുക



          ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കാരാഗൃഹങ്ങളില്‍ കഴിയേണ്ടിവന്ന ഐ സി എസ് അബ്ദുന്നാസര്‍ മഅദനി കേരളസമൂഹത്തിന് മുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. തെളിയിക്കപ്പെടാത്ത കുറ്റത്തിന്റെ പേരില്‍ ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ വിചാരണത്തടവുകാരനായും  ഇപ്പോള്‍ 25 മാസമായി ബംഗ്ലൂര് ജയിലിലും, നമ്മുടെ ന്യായബോധങ്ങളെ വെല്ലുവിളിക്കുന്ന കാരണങ്ങള്‍ നിരത്തിയും അപരാധമുദ്ര ചാര്‍ത്തിയും ഭരണകൂടം ഒരു പൗരനെ  വേട്ടയാടുമ്പോള്‍ ജനാധിപത്യ വ്യവസ്ഥിതിക്ക് പിന്നെ എന്താണൊരു പ്രസക്തി. കൊള്ളക്കാരും കൊലപാതകികളും അഴിമതിക്കാരും, മന്ത്രിമാരും ജഡ്ജിമാരും നിയമപാലകരുമൊക്കെയായി വിഹരിക്കുന്ന നാട്ടില്‍ നീതിക്കും ന്യായത്തിനും പുല്ലുവില എന്ന് വല്ലവരും സംശയിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാവും?

~          ഓരോ കുറ്റകൃത്യങ്ങളുടെ പേരു പറഞ്ഞ് ഒരു പുരുഷായുസ്സ് മുഴുവന്‍ അഴിയെണ്ണാന്‍ വിധിക്കപ്പെട്ട മഅദനി  അവസാനമായി 2010 ആഗസ്ത് 17നാണ് ് പരപ്പന അഗ്രഹാര ജയിലിലടക്കപ്പെടുന്നത.് ബംഗളൂര് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅദനിയെ അദ്ദേഹത്തിന്റെ ആസ്ഥാനമായ അന്‍വാര്‍ശേരിയില്‍ വെച്ചാണ് കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തത്. കേരളത്തില്‍ എല്‍ ഡി എഫായിരുന്നു  ഭരണത്തില്‍. കര്‍ണാടകയില്‍ ബി ജെ പിയും. കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് മഅദനി തടിയന്റവിട നസീറുമായി ചേര്‍ന്ന് ബാംഗ്‌ളൂര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം സമര്‍പിച്ച ചാര്‍ജുഷീറ്റില്‍ പറയുന്നത്. കൊച്ചിയില്‍ അദ്ദേഹം വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍വെച്ചും നസീറുമായി കൂടിക്കാഴ്ച നടത്തിയതായി ചാര്‍ജ്ഷീറ്റില്‍ പറയുന്നുണ്ട്. കൊച്ചിയിലെ വീടിന്റെ ഉടമസ്ഥന്‍ ജോര്‍ജ് വര്‍ഗീസിന്റേതാണ് ഇക്കാര്യത്തില്‍ പൊലീസ് ഹാജരാക്കിയ സാക്ഷിമൊഴി. ഇങ്ങനെ ഒരു മൊഴി താന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് നേരത്തെ തന്നെ ജോര്‍ജ് കോടതിയെ ബോധിപ്പിച്ചിരുന്നു. മറ്റൊരു സാക്ഷിമൊഴി അന്‍വാര്‍ശേരി     മതപഠന കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും മഅദനിയുടെ സഹോദരനുമായ മുഹമ്മദ് ജമാലിന്റേതാണ്. സ്‌ഫോടനത്തിന് ശേഷം അതില്‍ പങ്കെടുത്ത ചിലരെ അന്‍വാര്‍ശേരിയില്‍ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ചുവെന്നും അതിന് മഅദനി തനിക്ക് നിര്‍ദേശം നല്‍കിയെന്നും ജമാല്‍ മൊഴി നല്‍കിയതായി ചാര്‍ജ്ഷീറ്റിലുണ്ട്. എന്നാല്‍ താനങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കണ്ടിട്ടുപോലുമില്ലെന്നും കാണിച്ച് ജമാല്‍ കൊല്ലം ശാസ്താംകോട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു.

             കോയമ്പത്തുര്‍ ജയിലില്‍നിന്ന് 2007 ഓഗസ്റ്റ് ഒന്നിന് പുറത്തിറങ്ങിയ മഅദനിക്ക് ബി കാറ്റഗറിയിലുള്ള സുരക്ഷ കാര്യം പൊലീസും കോടതിയും വിസ്മരിക്കുന്നതാണത്ഭുതം. . അതുകൊണ്ട് അദ്ദേഹം എവിടെ പോകുമ്പോഴും        അനന്തപുരിയിലെ ഐ ബി ഹെഡ്ക്വാര്‍ട്ടേഴ്‌സിനെ വിവരമറിയിക്കണം. മഅദനിയുടെ താമസസ്ഥലത്ത്  ഒന്നും രണ്ടുമല്ല സായുധരായ അഞ്ചുപോലീസുകാരും ഉണ്ടായിരുന്നു. രണ്ട് ഗണ്‍മാന്മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവുകയും ചെയ്യും. ഇത്രയും കടുത്ത നിരീക്ഷണത്തിനിടയില്‍ മഅദനി കുടകിലെത്തി അവിടെ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് ബംഗ്‌ളൂര് സ്‌ഫോടനം ആസൂത്രണംചെയ്തുവെന്ന് എങ്ങനെ വിശ്വസിക്കാനാവും?

          കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മഅദനിയുടെ രാഷ്ട്രീയകാഴ്ചപ്പാടിലുണ്ടായ മാറ്റം  കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തുവന്നയുടനെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ  പ്രഭാഷണങ്ങള്‍ അതിരുകടന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇത്തരം സാഹചര്യത്തിലാണ് കര്‍ണാടക പൊലീസ് മെനഞ്ഞെടുത്ത കേസിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ തെഹല്‍ക്കയുടെ പ്രതിനിധിയെന്ന നിലയില്‍ ഷാഹിന രംഗത്തുവന്നത്. കേസന്വേഷണം മാധ്യമങ്ങളുടെ ജോലിയല്ല. പൊലീസാണ് അത് നിര്‍വഹിക്കേണ്ടത്. എന്നാല്‍ പൊലീസ് പറയുന്ന കഥകള്‍ സാമാന്യയുക്തിക്ക് നിരക്കാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ അന്വേഷണം നടത്തിയെന്നു വരും. അതൊരു പുതിയ കാര്യമല്ല. ഷാഹിന തെഹല്‍ക്കയുടെ ലേഖികയാണെന്നറിഞ്ഞിട്ടും തീവ്രവാദ മുദ്രചാര്‍ത്തി കര്‍ണാടക പൊലീസ് അവര്‍ക്കെതിരെയും കേസെടുത്തതറിഞ്ഞപ്പോള്‍ നടുക്കമാണ് തോന്നിയത്. അപകടകരമായ ഈ പ്രവണതയെ അപലപിക്കാന്‍ പക്ഷെ അധികമാരും മുമ്പോട്ടുവന്നുകണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും.

          1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ പങ്കാളിയാണെന്നാരോപിച്ച് മഅദനിയെ ആദ്യമായി അറസ്റ്റുചെയ്തത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ പൊലീസാണ്  അറസ്റ്റുചെയ്ത് തമിള്‍നാട് പൊലീസിന് കൈമാറിയത്. കേസില്‍ അദ്ദേഹത്തെ 14-ാം പ്രതിയാക്കി. 90ദിവസത്തിനകം ചാര്‍ജ്ഷീറ്റ് സമര്‍പിക്കാത്തതിനാല്‍ ജാമ്യം നേടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അത് തടയാന്‍ തമിള്‍നാട് പൊലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി. ഇതോടെ എല്ലാ ജാമ്യഹര്‍രജിയും കോടതി തള്ളി. ഒമ്പതര വര്‍ഷം ജയിലിലടച്ചു. ഒടുവില്‍ കുറ്റം തെളിയിക്കാനാവാതെ വിട്ടയച്ചു. എല്ലാ മനുഷ്യാവകാശങ്ങളും മുഖംകുത്തി വീഴുന്നത് ലോകവും കണ്ടു.

          ജയില്‍മോചിതനായ മഅദനിയുമായി  ശംഖുമുഖത്തും മലപ്പുറത്തും വേദി പങ്കിട്ടത് സി പി എമ്മായിരുന്നു. ശംഖുമുഖത്ത് ആഭ്യന്തരമന്ത്രിയും  സ്വീകരിക്കാനെത്തി. ലോകസഭാ തെരഞ്ഞെടുപ്പില്‍ സി പി എം പി ഡി പിയുമായി രഹസ്യധാരണയുമുണ്ടാക്കി. അദ്ദേഹം ഉയര്‍ത്തിക്കാട്ടിയ ഹുസൈന്‍ രണ്ടത്താണിയെ ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ച് സ്ഥാനാര്‍ഥിയുമാക്കി.

          മഅദനിയെ വിചാരണത്തടവുകാരനായി കോയമ്പത്തൂരിലും ഇപ്പോള്‍ രണ്ടുവര്‍ഷമായി ബംഗ്‌ളൂരിലും ജയിലലടച്ച് പീഡിപ്പിച്ചപ്പോള്‍ രണ്ടു മുന്നണികളും കുറ്റകരമായ അനാസ്ഥ അനാസ്ഥ കാണിച്ചു. രണ്ടു തവണയും പിടിച്ചുകൊടുത്തത് എല്‍ ഡി എഫാണെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പറഞ്ഞ് കൈകഴുകുകയാണ് യു ഡി എഫ് ചെയ്തത്. ലീഗുകൂടി അധികാരത്തിലിരിക്കെ കേരളത്തില്‍ മുസ്‌ലിംവേട്ട ഉണ്ടാവില്ലെന്നും നിരപരാധികളെ  വേട്ടയാടില്ലെന്ന് ഉറപ്പുവരുത്താന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നും  ഫലിതം പറയാറുള്ള പാണക്കാട് തങ്ങന്മാരും സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു.  മഅദനി പുറത്തുവരാതിരിക്കാന്‍ യാസീന്‍ ഓതിയവരും ഓതുന്നവരും ആ പാര്‍ടിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

           വിദഗ്ധ ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജി രണ്ടുദിവസം മുമ്പ് പ്രത്യേക കോടതി തള്ളിക്കളഞ്ഞു. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട കണ്ണുകളും കഠിനവേദനയുള്ള കാലുകളുമായി ഇനിയെത്ര കാലം തടവില്‍ കഴിയേണ്ടിവരുമെന്നതിന് ഒരു തിട്ടവുമില്ല. ഹൈക്കോടതിയും സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടും മതിയായ ചികിത്സ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാവാത്ത സാഹചര്യത്തിലാണ് പ്രത്യേക കോടതിയെ സമീപിച്ചത്.

           രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തിയ കൊടുംചെയ്തികളെ തുറന്നുകാട്ടി തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ പ്രസംഗിച്ചുവെന്നതാണ് അദ്ദേഹം ചെയ്ത മഹാപരാധം. വാഗ്‌ധോരണിയിലൂടെ സൃഷ്ടിച്ചെടുത്ത അനുയായിവൃന്ദത്തെ  രാഷ്ട്രീയപ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതോടെയാണ് മഅദനി പലരുടെയും കണ്ണില്‍ കരടായത്. മതസ്പര്‍ധ വളര്‍ത്തുന്നുവെന്ന് പറഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കേസുകള്‍  ചാര്‍ജുചെയ്തുവെങ്കിലും ഒന്നിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല.

            മഅദനി കുറ്റംചെയ്തിട്ടുണ്ടെങ്കില്‍  അത് തെളിയിച്ച് അദ്ദേഹത്തിന് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക തന്നെ വേണം. എന്നാല്‍ ആയിരം കുറ്റവാളികളെ വെറുതെവിട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന  തത്വസംഹിതക്ക് കടകവിരുദ്ധമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏത് കൊടുങ്കാറ്റിലും സമൂഹമധ്യത്തില്‍ ഉലയാതെ നില്‍കേണ്ടവരാണ് സാംസ്‌കാരിക നായകരും മനുഷ്യാവകാശ പ്രവര്‍ത്തകരും.  മൗനങ്ങളുടെ നനുത്ത പൊട്ടുകളില്‍  അവര്‍ ഒരിക്കലും പരുങ്ങിനില്‍ക്കരുത്. സന്ദര്‍ഭത്തിന്റെ ഏത് അഗ്നിമുറുക്കത്തിലും സത്യസന്ധമായും നിര്‍ഭയമായും നീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയണം. അതിജീവനത്തിന്റെ അഗ്നിപരീക്ഷകളില്‍ പിടിച്ചുനില്‍ക്കുകയും ആവുംവിധം ചെറുത്തുനില്‍ക്കുകയും ചെയ്യുന്ന മഅദനിയോട് ചുരുങ്ങിയപക്ഷം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റമെങ്കിലും  കാണിച്ചുകൂടേ. ഇവിടെ അനീതിയുടെ തടവറകള്‍ പാടില്ല. അവയുടെ പൂട്ടു തകര്‍ക്കാന്‍ ആര് നേതൃത്വം നല്‍കിയാലും രാജ്യമുണ്ടാവും, ഉണ്ടാവണം കൂടെ.
                  

Thursday, September 13, 2012

എമര്‍ജിംഗ് കേരള തുടക്കം ഗംഭീരം

           അമ്പത്തൊന്ന് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തോളം പ്രതിനിധികളെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ബുധനാഴ്ച ഉദ്ഘാടനംചെയ്ത എമര്‍ജിംഗ് കേരള നിക്ഷേപ സംഗമം, ലക്ഷ്യം കണ്ടാല്‍ സംസ്ഥാനത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായിരിക്കും. കേരളത്തില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് നീണ്ട കരഘോഷങ്ങളോടെയാണ് സദസ്സ് എതിരേറ്റത്. എന്തായാലും കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുപ്രധാന ദിനമായിരിക്കും സപ്തമ്പര്‍ 12. സംസ്ഥാനത്തെ നിക്ഷേപ സാഹചര്യങ്ങള്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുക എന്ന ലക്ഷ്യം സംഗമത്തിന്റെ ആദ്യദിവസം തന്നെ വിജയം കണ്ടുവെന്ന് പറയാം.

            2003 ജനുവരിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമം (ജിം) ത്തിനു ശേഷം കൊച്ചി വീണ്ടും യു ഡി എഫ് ഭരണകാലത്ത് തന്നെ മറ്റൊരു  നിക്ഷേപക സംഗമത്തിന് വേദിയാവുകയായിരുന്നു. ജിം വിജയിച്ചില്ലെങ്കിലും ഇന്ത്യയില്‍ ആദ്യമായി നടന്ന ആ സമ്മേളനമാണ് വികസനസൗഹൃദ സംസ്ഥാനമല്ലെന്ന മട്ടില്‍ കേരളത്തെ കുറിച്ച് പുറത്തുള്ള ധാരണകള്‍ തിരുത്തിയത്. 2006ല്‍ ലോകബാങ്കിന്റെ പഠനം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതിന്റെ പിന്നിലും ജിം ആയിരുന്നു.

            എമര്‍ജിംഗ് കേരളയില്‍ പ്രധാനമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല. പുരോഗതിയുടെയും വികസനത്തിന്റെയും നവകേരളം സൃഷ്ടിക്കാന്‍ യു പി എ സര്‍ക്കാരിന്റെ  സംഭാവന നിര്‍ണായകമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് അനുവദിച്ച പദ്ധതികള്‍ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് അവ സുസ്ഥിര വികസനത്തിന് സഹായകമാവുമെന്ന് അഭിപ്രായപ്പെടുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസംഘം ദല്‍ഹിയിലെത്തി    സമര്‍പ്പിച്ച നിവേദനത്തിലെ പദ്ധതികളില്‍ ഏതെങ്കിലുമൊന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള ആന്റണിയടക്കമുള്ള ആറ് കേന്ദ്രമന്ത്രിമാരോടൊപ്പമാണ് പ്രധാനമന്ത്രി  കൊച്ചിയിലെത്തിയത്. ഇവരുടെ സാന്നിധ്യം ദല്‍ഹിയിലുമുണ്ടായിരുന്നുവല്ലോ. കേരളത്തിന്റെ ആവശ്യം യഥോചിതം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടുന്നതായി പ്രധാനമന്ത്രിയുടെ പ്രസംഗം.

           മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം പ്രഖ്യാപിച്ച ഐ ഐ ടി എത്രയുംവേഗം അനുവദിക്കുമെന്ന് മാത്രമാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാര പാക്കേജ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം, ദേശീയപാതയുടെ വികസനം, മലയാളത്തിന് ക്‌ളാസിക്കല്‍ ഭാഷാ പദവി തുടങ്ങിയവ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നു.  കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, അതിവേഗ റെയില്‍പാത, റെയില്‍വെസ്റ്റേഷനുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ തുടങ്ങി കേന്ദ്രം ഇതിനകം പ്രഖ്യാപിച്ച ഒരു ഡസനോളം പദ്ധതികളാവട്ടെ ഇപ്പോഴും ചുവപ്പുനാടയിലുമാണ്.

           വികസിത രാജ്യങ്ങള്‍ വികസിച്ച മാതൃക സ്വീകരിച്ചാണ് ഇപ്പോഴും നാം എമര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുമുള്ള ചിലരുടെ കീശയിലെ കാശ് ഇവിടെ നിക്ഷേപമായി മാറുമ്പോള്‍ (അവ നിക്ഷേപമായി മാറിയില്ലെങ്കില്‍ സ്ഥിതി വീണ്ടും തഥൈവ) മാത്രമാണ് നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയുക. കിടക്കപ്പായില്‍നിന്ന് ഉറക്കമുണര്‍ന്ന് ഉയരണമെങ്കില്‍  അഥവാ എമര്‍ജ് ചെയ്യണമെങ്കില്‍ സ്വന്തം നിലയില്‍ ആവതു വേണം. അതില്ലെങ്കില്‍ പരസഹായം തേടേണ്ടിവരും. കണ്‍വെട്ടത്ത് ആരുമില്ലെങ്കില്‍ ഉറക്കെ വിളിക്കാം. വിളിച്ചിട്ട് ആരും വന്നില്ലെങ്കിലോ ശരണം നിലവിളിയായിരിക്കും.

           തുടങ്ങും മുമ്പ് തന്നെ ഇത്രയും കനത്ത തോതില്‍ പ്രതിച്ഛായക്ക് മങ്ങലേറ്റ മറ്റൊരു ഷോ കേരളം കണ്ടിട്ടില്ല. ജിമ്മിന്റെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം ആദ്യമേ പ്രതികൂല നിലപാട് സ്വീകരിച്ചു. സുതാര്യതയില്ലാത്ത ഒരു ഭൂമികച്ചവട പരിപാടിയായി എമര്‍ജിംഗ് കേരളയെ  കുറ്റപ്പെടുത്തി. ബി ജെ പിയും അതുതന്നെ ചെയ്തു. പതിവുപോലെ പരിസ്ഥിതിക്കാരും എതിര്‍പ്പുമായി രംഗപ്രവേശം ചെയ്തു.

           നിക്ഷേപകര്‍ക്ക് ഏറ്റെടുക്കാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപം വരുന്ന 200 ലേറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അവയൊക്കെ ഏറ്റെടുക്കാന്‍ നിശ്ചയിച്ചാല്‍ 5000 ഏക്കര്‍ ഭൂമി വേണമെന്നായപ്പോള്‍ ഭൂമിക്ക് സ്വര്‍ണത്തേക്കാള്‍ വിലയുള്ള കേരളം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേക്കാള്‍ ശക്തമായിരുന്നു വി എം സുധീരനെയും മുരളീധരനെയും പോലുള്ളവരുടെ കടന്നാക്രമണം. എമര്‍ജിംഗ് കേരളയിലെ ഭൂമിക്കച്ചവടത്തെ എതിര്‍ക്കുമെന്ന് പറഞ്ഞ യു ഡി എഫ് എം എല്‍ എമാരുടെ ഹരിതസേനയെ മൂക്കുകകയറിടാന്‍ സാധിച്ചതാണ് ഇതിനിടയിലെ ഏക ആശ്വാസം.

            പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തി ലോകശ്രദ്ധ  ആകര്‍ഷിച്ച സംസ്ഥാനമാണ് കേരളം. പരമ്പരാഗതമായി മറ്റൊരു വഴി പിന്തുടരുന്ന കേരളമിപ്പോള്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇത് വിജയിക്കണമെന്ന് ഓരോ മലയാളിയും അത്യധികം ആഗ്രഹിക്കുന്നുവെങ്കിലും വിപണിയും ലാഭവും മാത്രം ലക്ഷ്യമാക്കുന്ന ഈ നവലിബറല്‍ മുതലാളിത്തം ലോകമാകെ പ്രതിസന്ധിയിലാണെന്നതിന്റെ വസ്തുത വിസ്മരിച്ചുകൂടാ. ഇതിന് തെളിവാണ് അമേരിക്കയും യൂറോപ്പും ജപ്പാനും ഇപ്പോള്‍ ഈ വഴി പോകുന്ന ചൈനയും ഇന്ത്യയും വന്നുപെട്ടിരിക്കുന്ന കനത്ത സാമ്പത്തികമാന്ദ്യം. അതേ വഴിയില്‍ തന്നെ തെരഞ്ഞെടുത്താല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമോ  എന്ന ആശങ്ക ഇനിയും ദൂരീകരിക്കപ്പെടേണ്ടതുണ്ട്.

Wednesday, September 12, 2012

ആല്‍മരം പോലെ വളര്‍ന്ന് പന്തലിച്ച ജലീല്‍ സാഹിബ്


                മലബാറില്‍ വിദ്യാഭ്യാസ രംഗത്ത് വിചാരവിപ്‌ളവത്തിന്റെ അലകളുയര്‍ത്തിയ പ്രഫസര്‍ കെ എ ജലീല്‍ സാഹിബ് കഥാവശേഷനായി. അക്ഷരങ്ങളെ അനേക കാതം അകലെ മാറ്റിനിര്‍ത്തി ഇരുട്ട് വളര്‍ത്തുന്ന വീഥിയിലൂടെ അധോഗതിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തിനിടയില്‍ വിദ്യാഭ്യാസത്തിന്റെയും നവോത്ഥാനത്തിന്റെയും അനന്തസാധ്യതകളെ ഊതിക്കത്തിച്ച പ്രമുഖരുടെ മുന്‍നിരയിലായിരുന്നു അദ്ദേഹം. പുരോഗതിയിലേക്കുള്ള പുണ്യകര്‍മങ്ങളില്‍ അദ്വിതീയം വിജ്ഞാനസമ്പാദനമാണെന്ന് മലബാറിലെ മുസ്‌ലിംകളെ പഠിപ്പിച്ചത് ജലീല്‍ സാഹിബായിരുന്നുവെന്ന് നിസ്സംശയം പറയാം.

              1979 മുതല്‍ 83 വരെ ജലീല്‍ സാഹിബ്  കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു.   എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് തമിള്‍നാട് വാണിയമ്പാടി ഇസ്‌ലാമിക് കോളെജില്‍ ഇംഗ്‌ളീഷ് അധ്യാപകനായിട്ടാണ്. തുടര്‍ന്ന് 1948ല്‍ ഫാറൂഖ് കോളെജ് ലക്ചററായാണ് അദ്ദേഹം കോഴിക്കോട്ടെത്തി. 1957മുതല്‍ 79വരെ കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കാന്‍  അവസരം ലഭിച്ചു. പ്രാരാബ്ധങ്ങളുടെ പാരാവാരം താണ്ടിയ  മുസ്‌ലിംകള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തുടിപ്പുകള്‍ തെളിഞ്ഞ കാലഘട്ടമായിരുന്നു അത്. അതുവരെ സമുദായത്തിന്റെ മുമ്പില്‍ കൊട്ടിയടക്കപ്പെട്ട കലാലയ വിദ്യാഭ്യാസത്തിന്റെ  കവാടങ്ങള്‍   വലിച്ചുതുറക്കാന്‍ മുസ്‌ലിം യുവത്വത്തിന് കരുത്തും ആവേശവും പകര്‍ന്നത് ഫാറൂഖ് കോളജിലെ ജലീല്‍ സാഹിബിന്റെ അനുഗ്രഹീത സാന്നിധ്യമായിരുന്നു.

             മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ മുഖ്യപങ്കാണ് അദ്ദേഹം വഹിച്ചത്. ആറാം പഞ്ചവത്സര പദ്ധതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ആസൂത്രണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സില്‍ അദ്ദേഹം അംഗമായിരുന്നു.  കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ആദ്യകാല മുസ്‌ലിംകള്‍ സംവിധാനംചെയ്ത ഓത്തുപള്ളികളുടെ മഹത്വം അദ്ദേഹം അടുത്തറിഞ്ഞു. അന്യദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ സൗജന്യഭക്ഷണം നല്‍കി പഠിപ്പിക്കുന്നതിനെ പുണ്യകര്‍മമെന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ സൗകര്യം അതത് പ്രദേശത്തെ മഹല്ലുകള്‍ ഏര്‍പ്പെടുത്തി മാതൃക കാട്ടിയതും ഇതിനായി പള്ളികള്‍ ഉപയോഗപ്പെടുത്തിയതും ശ്‌ളാഘനീയമായി അദ്ദേഹം കണ്ടിരുന്നു.

             നിരവധി ഗ്രന്ഥങ്ങളും ജലീല്‍ സാഹിബ് രചിച്ചിട്ടുണ്ട്. ലിപിയും മാനവ സംസ്‌കാരവും  എന്ന കൃതി 1991ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.

               കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വളരെ ആഴത്തില്‍ അദ്ദേഹം അപഗ്രഥിച്ചിട്ടുണ്ട്. കേരള മുസ്‌ലിംകളെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗം തന്നെയെന്ന് വിലയിരുത്തി. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് മുഖ്യമായും വടക്കുനിന്നുള്ള അധിനിവേശം മൂലമാണെന്ന  ചരിത്രത്തിന്  അടിവരയിട്ടു. ഇതിനായി അഫ്ഗാന്‍, പേര്‍ഷ്യന്‍, മംഗോള്‍, തുര്‍ക്കി, അറബ് വംശജരുടെ സ്വാധീനം എടുത്തുകാട്ടി. എന്നാല്‍ കേരളത്തില്‍ ഇസ്‌ലാംമതം ആവിര്‍ഭവിച്ചത് അതിനൊക്കെ മുമ്പ് തന്നെയാണെന്നും വാണിജ്യബന്ധങ്ങളാണ് ഇതിന് വഴിവെച്ചതെന്നും ഇസ്‌ലാമിക് സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ അദ്ദേഹം സമര്‍ഥിച്ചിരുന്നു.

              മലബാറുകാര്‍ക്ക് തെക്കന്‍ ഭാഗങ്ങളിലെ വിദ്യാഭ്യാസമുന്നേറ്റത്തെ  പരിചയപ്പെടുത്തിയതും മറ്റാരുമായിരുന്നില്ല. സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ശ്രമഫലമായി ഉടലെടുത്ത തിരുവിതാംകൂര്‍ മുസ്‌ലിം മഹാജനസഭയെ കുറിച്ചും ലജ്‌നത്തുല്‍ മുഹമ്മദീയ അസോസിയേഷനെ സംബന്ധിച്ചും അദ്ദേഹമാണ് മലബാറുകാരോട് സംവദിച്ചത്.  നവോത്ഥാന ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച കേരള മുസ്‌ലിം ഐക്യസംഘത്തെ കുറിച്ചു പറയുമ്പോള്‍ ജലീല്‍ സാഹിബിന്റെ നാവ് പുഷ്പിക്കുമായിരുന്നു.  മുസ്‌ലിം കോളജ് എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ശൈഖ് ഹമദാനി തങ്ങളെ കുറിച്ചും തെല്ലൊന്നുമല്ല അദ്ദേഹത്തിന്് പറയാനുണ്ടായിരുന്നത്.

             കേരള മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ധീരവും സാഹസികവുമായ  സംരംഭമാണല്ലോ ഫാറൂഖ് കോളജ്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ഒരു മുസ്‌ലിം കുട്ടിയെങ്കിലും ഈ കോളെജിന്റെ അക്ഷരവെളിച്ചം നുകരാതിരുന്നിട്ടില്ല.  ഈ  സരസ്വതീക്ഷേത്രത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ധീരവും സാഹസികവുമായി രണ്ടുപതിറ്റാണ്ടിലേറെ തുടര്‍ച്ചയായി കൊണ്ടുനടക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് ഭാഗ്യം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ  സേവനമനുഷ്ഠിക്കാന്‍      നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്നതില്‍ ധന്യനായിരുന്നു ജലീല്‍ സാഹിബ്.

              ഇന്ത്യയിലെ മൊത്തം മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ വിലയിരുത്തുമ്പോള്‍ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി  മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാമെങ്കിലും വര്‍ഷംതോറും  നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷകളില്‍ മലയാളികള്‍ക്ക് ലഭിക്കുന്ന പരിമിതമായ പ്രാതിനിധ്യത്തില്‍ ദു:ഖിതനായിരുന്നു അദ്ദേഹം. കലാലയങ്ങളുടെ എണ്ണം പെരുകുന്നതിലല്ല  അവയുടെ നിലവാരം ഉന്നതാമായിരിക്കണമെന്ന ശാഠ്യം അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. ഉയര്‍ന്ന ഗവേഷണ പ്രതിഭകളും സാങ്കേതിക വിദഗ്ധരും ബഹിരാകാശ ഗവേഷകരും ശാസ്ത്രജ്ഞരുമൊക്കെയാണ് ഉന്നത കലാലയങ്ങളുടെ വരുംകാല ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന്  സമൂഹത്തെ പഠിപ്പിച്ച മാതൃകായോഗ്യനായ മാര്‍ഗദര്‍ശി കൂടിയാണ് ജലീല്‍ സാഹിബിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് പരലോക സൗഭാഗ്യം നല്‍കുമാറാകട്ടെ. ആമീന്‍.

Monday, September 10, 2012

സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നതെന്തിന്?

               ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സി പി എം പോളിറ്റ്ബ്യൂറോയുടെ തീരുമാനം സംശയങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്നതോടൊപ്പം പാര്‍ടിയെ ജനമധ്യത്തില്‍ പരിഹാസ്യമാക്കാനുമായിരിക്കും വഴിവെക്കുക. സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കുള്ള പങ്കിന്റെ പരസ്യമായ കുറ്റസമ്മതമായി എതിരാളികള്‍ക്ക് വ്യാഖ്യാനിക്കാന്‍  ഈ നിലപാട് തന്നെ ധാരാളം. മാത്രമല്ല സി ബി ഐ അന്വേഷണത്തെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ സമീപനത്തെ    തള്ളി എന്ന അപഖ്യാതി ചുമക്കേണ്ടിയും വരും.

                ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന്  പ്രാദേശിക നേതാക്കള്‍ ഒന്നൊന്നായി പിടിക്കപ്പെടുമ്പോഴും കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും   ഒരുപോലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് വധവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും പാര്‍ടി വ്യക്തമാക്കിയിരുന്നതാണ്. ആ പ്രസ്താവനകള്‍ക്കൊക്കെ  കടകവിരുദ്ധമായിപ്പോയി പി ബി യുടെ പുതിയ നിലപാട്. മാത്രമല്ല ടി പി വധക്കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിനെതിരെ സമരം ചെയ്ത പാര്‍ടിയാണ് സി പി എം. പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമംനടത്തിവരികയാണെന്നും മൂന്നു കൊലപാതകക്കേസുകളിലായി ഒരു ജില്ലാ സെക്രട്ടറിയേയും രണ്ട് സംസ്ഥാന സമിതിയംഗങ്ങളെയും ചില ഏരിയാ ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും പ്രതികളാക്കിക്കഴിഞ്ഞുവെന്നും ഇപ്പോഴും ആരോപിച്ചുകൊണ്ടിരിക്കുന്ന സി പി എമ്മിന് അവര്‍ നിരപരാധികളാണെങ്കില്‍ അത് ബോധ്യപ്പെടുത്താനുള്ള അവസരമാണല്ലോ പുതിയ അന്വേഷണത്തിലൂടെ കൈവരിക. ടി പി വധത്തില്‍  പാര്‍ടി ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ശരിയായ പ്രതികളെ കണ്ടെത്താന്‍ വഴിയൊരുക്കകയല്ലേ പാര്‍ടി ചെയ്യേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതുപൊലെ കേരള പൊലീസിനെ പരോക്ഷമായി അംഗീകരിക്കുന്നുവെന്നല്ലേ വ്യാഖ്യാനിക്കപ്പെടുക.

               ആര് ഈ അരുംകൊല നടത്തി എന്നതില്‍ അവസാനിപ്പിക്കാവുന്നതാണോ ടി പി വധത്തിന്റെ അന്വേഷണം? ആര്‍ക്കുവേണ്ടി, ആരുടെ ആവശ്യം മുന്‍നിര്‍ത്തി, ആരെല്ലാം ചേര്‍ന്ന് ആസൂത്രണം ചെയ്തു എന്നിവയെല്ലാം തെളിയിക്കപ്പെടേണ്ടതുണ്ട്. അവരെല്ലാമാണ് ശിക്ഷിക്കപ്പെടേണ്ടത്. അല്ലാതെ കരാറനുസരിച്ച് കാശുവാങ്ങി കൃത്യംനിര്‍വഹിച്ച് ഒളിവില്‍പോയ വാടകക്കൊലയാളികളെയോ അവര്‍ക്ക് പകരം ജീവനാംശം നല്‍കി ഹാജരാക്കപ്പെടുന്ന ബിനാമികളെയോ പിടിച്ചതുകൊണ്ടും അവരെ മാത്രം ശിക്ഷിച്ചതുകൊണ്ടും അവസാനിപ്പിക്കാവുന്ന ഒരു കേസല്ല ഇത്. ക്വട്ടേഷന്‍ സംഘം എന്ന പ്രയോഗത്തില്‍ തന്നെ  അവരെ ക്വട്ടേഷന്‍ എടുത്തവര്‍  കൂടി ഒളിഞ്ഞിരിപ്പില്ലേ? അവര്‍ കൂടി പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴേ പൊലീസിന്റെ ദൗത്യം പൂര്‍ത്തിയാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ജനകീകയഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടൂ.

               കൊലപാതക രാഷ്ട്രീയം നമ്മുടെ പൊതുജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും  ശാപമായി മാറിയിട്ട് വര്‍ഷങ്ങളേറെയായി. ഇതില്‍ നിന്ന് ഒരു പാര്‍ടിയേയും ഒഴിച്ചുനിര്‍ത്താനാവില്ല.  ഇനിയെങ്കിലും അത് തടയപ്പെട്ടില്ലെങ്കില്‍ ശക്തിപ്രാപിച്ച് സ്ഥിരപ്രതിഷ്ഠ നേടാനിടയുണ്ട്. രാഷ്ട്രീയത്തിന്റെ ഈ ഫാസിസ്റ്റുവല്‍ക്കരണം അറുതിവരുത്താനുള്ള അവസരമായാണ് ടി പി വധക്കേസിനെയും അതിന്റെ അന്വേഷണരീതികളെയും ജനങ്ങള്‍ നോക്കിക്കാണുന്നത്. അടിസ്ഥാനവര്‍ഗത്തിന്റെ മോചനത്തിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പോരാടുന്ന പാര്‍ടിയെന്ന നിലയില്‍ സി പി എമ്മും ജനകീയഭിലാഷത്തോടൊപ്പം നിലകൊള്ളുകയാണ് വേണ്ടത്.

               ടി പി വധത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയ പാര്‍ടി നേതാക്കളെ കുടുക്കാനാണ് ചന്ദ്രശേഖരന്റെ വിധവ രമയും ആര്‍ എം പിയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് ആരും വിശ്വസിക്കുകയില്ല. യഥാര്‍ഥ പ്രതികളെന്ന്  സംശയിക്കുന്നവരിലാരെങ്കിലും പിടിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ സംശയിക്കുന്നുണ്ടാവാം. അത് വാസ്തവമല്ലെങ്കില്‍ അവരുടെ തെറ്റിദ്ധാരണ നീക്കാനും പുതിയ അന്വേഷണം സഹായിക്കുമല്ലോ.

              സി ബി ഐ അന്വേഷിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും  യഥാര്‍ഥ പ്രതികള്‍ മുഴുവന്‍ അകത്താകുമെന്നുമുള്ള വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാവാന്‍ തരമില്ല.  നമുക്ക് ആശ്രയിക്കാന്‍ പക്ഷെ അത് മാത്രമല്ലേ ഉള്ളൂ. സി ബി ഐ ഏറ്റെടുത്ത എത്രയെത്ര കേസുകളാണ് തുമ്പില്ലാതെ  അനിശ്ചിതത്വത്തിലവസാനിച്ചത്. അഭയാകേസും സോമന്‍. ചേകന്നൂര്‍ കേസുകളുടെയും സ്ഥിതി മാത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാവും.
കേരളത്തിലെ  ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ മൗലികമായ ഒട്ടേറെ കാര്യങ്ങളില്‍  സൗജന്യാനുരഞ്ജനങ്ങളുടെ രഹസ്യധാരണകള്‍ ഉണ്ടാകാറുണ്ടെന്നതും അത്രകണ്ട് രഹസ്യമല്ല. അത്തരം പരസ്പര ധാരണകള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പോന്ന നിക്ഷിപ്ത ബാഹ്യശക്തികള്‍ ഇവിടെ പ്രവര്‍ത്തനനിരതമാണ്. ആ ശക്തികള്‍ ഈ വിഷയത്തിലും ഇടപെട്ടുകൂടായ്കയില്ല. എങ്കിലും ചന്ദ്രശേഖരനെ പോലെ നിസ്വാര്‍ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവന്‍ ഇരുളിന്റെ മറവില്‍ കവര്‍ന്നെടുത്തവര്‍ ആരായാലും അവര്‍ രക്ഷപ്പെട്ടുകൂടാ.

Wednesday, September 5, 2012

സ്വപ്നങ്ങള്‍ പങ്കുവെച്ച് നായരീഴവ ഐക്യം


          നായരീഴവ ഐക്യത്തിന് വേണ്ടി എന്‍ എസ് എസും എസ് എന്‍ ഡി പിയും പ്രകടിപ്പിച്ച അത്യുത്സാഹത്തിന് നാലിന നയരേഖ അംഗീകരിച്ചതോടെ പുതിയ മാനം കൈവന്നിരിക്കുന്നു. ഇരുവരും ഒപ്പുവെച്ച നയരേഖ പ്രകാരം ഭൂരിപക്ഷ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഐക്യത്തിന് തടസ്സമാവുന്ന വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും. ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും വഴങ്ങുന്നു എന്ന് ഇരു സംഘടനകളും അടുത്ത കാലത്തായി ശക്തമായി ആരോപിച്ചുവരികയായിരുന്നുവല്ലോ. മാത്രമല്ല ഭൂരിപക്ഷ വിഭാഗത്തിനോടുള്ള നീതി നിഷേധം കൂടുതല്‍ പ്രകടമായി വരുന്നുവെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഹൈന്ദവ സമൂഹത്തിലെ പ്രബല സമുദായ സംഘടനകളായ എസ് എന്‍ ഡി പിയും എന്‍ എസ് എസും  ഇരുകൂട്ടരുടെയും തത്വങ്ങളും ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയും കൈവിടാതെ സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഒരുമിച്ച് നീങ്ങുമെന്നാണ് നയരേഖയിലൂടെ വിളംബരം ചെയ്തിരിക്കുന്നത്.

          എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വള്ളാപ്പള്ളി നടേശനും ഐക്യത്തിന്റെ പടികയറാന്‍ ആവേശം നല്‍കിയത് യു ഡി എഫിലെ അഞ്ചാംമന്ത്രി വിവാദമായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇരുവരും യു ഡി എഫിനെതിരെ തിരിയുക മാത്രമല്ല ബി ജെ പിക്കനുകൂലമായി പടയൊരുക്കം നടത്തുകയും ചെയ്തു. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് ലഭിച്ച 30000 വോട്ടുകളില്‍ ഏറിയ പങ്കും യു ഡി എഫിന്റേതാണെന്ന് അന്നു തന്നെ സുകുമാരന്‍ നായര്‍ വാദിക്കുകയും ചെയ്തിരുന്നു. അതായത് മതേതര പക്ഷത്തുനിന്ന ഈഴവരെയും നായന്മാരെയും ബി ജെ പി പക്ഷത്ത് എത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇരുവരും ചെയ്ത സേവനമെന്നര്‍ഥം.

          നായരീഴവ ഐക്യത്തിന് മുമ്പ് പിന്നാക്ക-ദലിത് ഐക്യത്തെ കുറിച്ച് സംസാരിച്ച വള്ളാപ്പള്ളി, കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന പേരില്‍ അവരുടെ കൂട്ടായ്മക്കും രൂപം നല്‍കിയ ആളാണ്. അമ്പതോളം പിന്നാക്ക സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് ഫ്രണ്ട് രൂപീകരിച്ചത്. പിന്നാക്ക വിഭാഗങ്ങളില്ലാതെ എന്ത് ഹിന്ദു ഐക്യം എന്നായിരുന്നു അന്ന് വള്ളാപ്പള്ളിയുടെ ന്യായം. മാത്രമല്ല ദലിതരും ആദിവാസികളുമടങ്ങുന്ന വിഭാഗങ്ങളെ പുറത്തു നിര്‍ത്തി നായരും ഈഴവരും ചേരുന്ന ഐക്യം അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

          മുമ്പ് മുസ്‌ലിംകളെ ഒപ്പം നിര്‍ത്തി സംവരണ സമുദായ മുന്നണിക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ തലപ്പത്തും വള്ളാപ്പള്ളി ഉണ്ടായിരുന്നു. ഈ രണ്ട് കൂട്ടായ്മകളെയും പാതിവഴിയില്‍ ഉപേക്ഷിച്ചാണ് അദ്ദേഹം മുന്നോക്ക വിഭാഗത്തോടൊപ്പം കൈകോര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചത്. കേരളത്തിലെ നായന്മാരാകട്ടെ ഭൂരിപക്ഷവും കാലാകാലമായി കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നവരാണ്. ഈഴവരാകട്ടെ മുഖ്യമായും കമ്യൂണിസ്റ്റുപാര്‍ടികളെയാണ്  പിന്തുണക്കുന്നത്. അതുകൊണ്ടു തന്നെ വള്ളാപ്പള്ളിയും സുകുമാരന്‍ നായരും എത്ര കിണഞ്ഞു ശ്രമിച്ചാലും അവരെ ഒരു കുടക്കീഴില്‍ അണിനിരത്തുക അസാധ്യമായിരിക്കും. ഇതപര്യന്തമുള്ള കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്ന  ഈ സത്യം തിരുത്തിയെഴുതുക അത്ര എളുപ്പമായിരിക്കില്ല.

          മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ അപഹരിക്കാം എന്നതിലുപരി കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ പുതിയ പ്രഖ്യാപനത്തിന് കഴിയുമെന്ന് ആരും വിശ്വസിക്കുന്നുമില്ല. സുകുമാരന്‍ നായര്‍ക്കും വള്ളാപ്പള്ളിക്കും ഇതറിയാത്തതല്ല. എന്നാല്‍ ജാതികളുടെ പേരില്‍ വൈകാരിക സ്‌ഫോടനം സൃഷ്ടിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയെന്ന നാളിതുവരെ അനുവര്‍ത്തിച്ചുവന്ന തന്ത്രങ്ങള്‍ ഇതുമൂലം ഇനിയും വിജയം കണ്ടേക്കാം. അതിലപ്പുറം എന്‍ എസ് എസും എസ് എന്‍ ഡി പിയുമുണ്ടാക്കിയ നായരീഴവ ഐക്യത്തിന് അധികം ആയുസ്സുണ്ടാവാന്‍ സാധാരണ ഗതിയില്‍ തരമില്ല.

          മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ശിപാര്‍ശചെയ്യുന്ന എസ് ആര്‍ സിന്‍ഹോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാവേണ്ടത് എന്‍ എസ് എസിന്റെ വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇത് നേടിയെടുക്കുന്നതിനുള്ള സുകുമാരന്‍ നായരുടെ ബുദ്ധിയായി പുതിയ ഐക്യത്തെ കാണുന്നവരുണ്ട്. സിന്‍ഹോ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ മൗനംപാലിക്കുന്ന വള്ളാപ്പള്ളി സത്യത്തില്‍ എന്‍ എസ് എസിന് കീഴടങ്ങി എന്ന് തന്നെ പറയേണ്ടിവരും. 25 ഏക്കര്‍ ഒരു ശാഖായോഗത്തിന്റെ പേരില്‍ പതിച്ചു നല്‍കിയപ്പോള്‍ പിറവത്ത് യു ഡി എഫിന്റെ പിറകെ പോയ ആളാണദ്ദേഹം.

          ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് നയരേഖ ഒപ്പിട്ടതെങ്കില്‍ ഇതില്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും മാത്രമായത് എന്തുകൊണ്ട് എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയതിനെതിരെയുള്ള കേസ് പിന്‍വലിച്ചെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നല്‍കിയതിനെ ചോദ്യംചെയ്തുകൊണ്ട് കേരള ജമാഅത്ത് കൗണ്‍സില്‍ കൊടുത്ത കേസില്‍ കക്ഷി ചേര്‍ന്ന എന്‍ എസ് എസ് എന്തുകൊണ്ടാണ് അത് പിന്‍വലിക്കാത്തത് എന്നതിനും വിശദീകരണം ലഭിക്കേണ്ടതുണ്ട്.

         തിരുവിതാംകൂര്‍, തിരുകൊച്ചി ദേവസ്വം ബോര്‍ഡ് പുന:സംഘടനയില്‍ കണ്ണും നട്ടാണ് ഇപ്പോഴത്തെ നായരീഴവ ഐക്യം എന്നും ആരോപണമുണ്ട്. ഈ രണ്ട് ബോര്‍ഡുകളില്‍ ഒന്ന് പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവര്‍ക്ക് നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടുമോ? ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട നായരീഴവ ഐക്യം കേരള രാഷ്ട്രീയത്തെ തല്‍ക്കാലം സ്വാധീനിക്കുകയില്ലെങ്കിലും യു ഡി എഫ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ അത് ധാരാളം മതി. അതിന്റെ മറവില്‍ സര്‍ക്കാരിനോട് കൂടുതല്‍ വില പേശി കാര്യങ്ങള്‍ നേടിയെടുക്കാന്‍ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും കഴിഞ്ഞെന്നും വരും.

Monday, September 3, 2012

എമര്‍ജിംഗ് കേരളക്ക് ജിമ്മിന്റെ ഗതി വരരുത്


               വ്യവസായ വകുപ്പ് ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് രൂപം നല്‍കിയ എമര്‍ജിംഗ് കേരള അത്യന്തം പ്രതീക്ഷയോടെ കേരളജനത ഉററുനോക്കുന്ന   വികസന പദ്ധതികളാണ്. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന ഒട്ടനവധി പദ്ധതികള്‍ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്കടക്കം പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിന് കൊടി ഉയരാന്‍ ഇനി ഒരാഴ്ചയേ ബാക്കിയുള്ളൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദേശികളും വിദേശ ഇന്ത്യക്കാരുമടക്കം വലിയൊരു വ്യവസായ സംരഭക നിരയെ കേരളത്തിലേക്കാര്‍ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതിനിടയിലാണ് എമര്‍ജിംഗ് കേരളക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക്  ശക്തി കൂടിക്കൂടി വരുന്നത്.

               കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍  വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കുഞ്ഞാലിക്കുട്ടി സമാനരൂപത്തില്‍ 2003ല്‍ സംഘടിപ്പിച്ച ഗ്‌ളോബല്‍ മീറ്റ് അവസാനം കടുത്ത നിരാശ സമ്മാനിച്ചുകൊണ്ടാണ് പര്യവസാനിച്ചത്. വളരെ കൊട്ടിഘോഷിച്ച് ആവിഷ്‌ക്കരിച്ച ജിമ്മിന്റെ പ്രതീക്ഷകളത്രയും കൊഴുത്ത വിവാദങ്ങളില്‍ മുങ്ങിപ്പോയി. സര്‍ക്കാര്‍ ഭൂമിയും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കുന്നുവെന്ന ആക്ഷേപമായിരുന്നു അന്നുയര്‍ന്നത്. ആഗോള നിക്ഷേപക സംഗമം തന്നെ പരിസ്ഥിതി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിര്‍പ്പുകളുടെ അകമ്പടിയോടെയായിരുന്നുവല്ലോ നടന്നതും. വ്യവസായ വളര്‍ച്ചക്ക് വളക്കൂറുള്ള മണ്ണല്ല ഇവിടുത്തേത് എന്ന അപവാദം ഒരിക്കല്‍ കൂടി കേരളം കേള്‍ക്കേണ്ടിവന്നു. ജിം നല്‍കിയ തിക്താനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തിയിട്ടും എമര്‍ജിംഗ് കേരളയും ജിമ്മിന്റ വഴി പിന്തുടരുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.

               എമര്‍ജിംഗ് കേരളയുടെ മറവില്‍ അവശേഷിക്കുന്ന നെല്‍പാടം കൂടി നികത്തപ്പെടുന്ന ആശങ്ക ചിലര്‍ക്ക്. ടൂറിസം പദ്ധതികളുടെ മറവില്‍ പുല്‍മേടുകള്‍ നികത്തപ്പെടുമോ? പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് പശ്ചിമഘട്ട വികസന അതോറിട്ടി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ടൂറിസം പദ്ധതികള്‍ നിര്‍ദേശിച്ചിട്ടുള്ളത്. 50 ഏക്കറിലെ സാഹസിക ടൂറിസം പദ്ധതി, നൂറേക്കറിലെ ഗോള്‍ഫ് ക്‌ളബ്ബ്-റിസോര്‍ട്ട് പദ്ധതി എന്നിവ വാഗമണിലെ അവശേഷിക്കുന്ന പുല്‍മേടുകള്‍ ഇല്ലാതാക്കുമോ? 50 ഏക്രയാണ് നെല്ലിയാമ്പതി ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-ലോഡ്ജ്- ഹെല്‍ത്ത് റിസോര്‍ട്ട് എന്നിവക്കായി നിര്‍ദേശിക്കുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നെല്ലിയാമ്പതിയെ വനഭൂമിയായി സംരക്ഷിക്കണമെന്നാണ് പാരിസ്ഥിതിക പ്രവര്‍ത്തകരുടെ ആവശ്യം. നെല്ലിയാമ്പതിയിലെ വനഭൂമി കൈമാറാനുള്ള നീക്കം സര്‍ക്കാറിന്റെ നിലനില്‍പിനെ പോലും ബാധിക്കുന്ന പ്രശ്‌നവുമാണ്.

                പ്രതിപക്ഷത്തെ സംബന്ധിച്ചെടുത്തോളം അവരുടെ എതിര്‍പ്പ് രാഷ്ട്രീയപ്രേരിതമാണെന്ന് വേണമെങ്കില്‍ പറയാം. അതാണല്ലോ കേരളത്തിന്റെ എക്കാലത്തെയും ശൈലി.  എമര്‍ജിംഗ് കേരള ജിമ്മിനേക്കാള്‍ ആപല്‍ക്കരമാണെന്നും പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന വികസനം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ ഇതിനകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ നേരിടാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പാടുപെടുന്നതിനിടയിലാണ് യു ഡി എഫിലെ ആറു യുവ എം എല്‍ എമാരുടെ എതിര്‍പ്പുമായുള്ള രംഗപ്രവേശം. എമര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തെ പൂര്‍ണമായി പിന്തുണക്കുന്നുവെന്ന് പറയുമ്പോഴും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും സ്വകാര്യ സംരംഭകര്‍ക്ക് കൈമാറരുതെന്നും പുതിയ സംരംഭങ്ങളും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധയോടെ വേണമെന്നും വി ഡി സതീശനും കെ എം ഷാജിയുമുള്‍പ്പെടെയുള്ള ആറു എം എല്‍ എമാര്‍ ഹരിതരാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ 'ഗ്രീന്‍ തോട്ട്‌സ് കേരള' എന്ന ബ്‌ളോഗിലൂടെ ആവശ്യപ്പെട്ടത്.

                ജനങ്ങള്‍ എതിര്‍ത്ത് തോല്‍പിച്ച പദ്ധതികള്‍ പേരുമാറ്റി കൊണ്ടുവരുന്നത് വികസന വിരുദ്ധമെന്ന് പറഞ്ഞ് എമര്‍ജിംഗ് കേരളക്കെതിരെ രംഗത്തുന്ന മറ്റൊരു നേതാവ് കോണ്‍ഗ്രസുകാരനായ വി എം സുധീരനാണ്. നിക്ഷേപക സംഗമത്തില്‍ തൊഴില്‍ സാധ്യതയുള്ള പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.  പദ്ധതികള്‍ക്കായി കൈമാറ്റപ്പെടാന്‍ നിശ്ചയിച്ച ഭൂമിയെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണവും ആരംഭിച്ചിരിക്കുന്നു. റവന്യൂവകുപ്പിന് പിന്നാലെ വനംവകുപ്പും ഇതേ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നു. മലപ്പുറത്ത് പാണക്കാട് വില്ലേജില്‍ 2266 കോടി രൂപ ചെലവിട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ള എഡ്യൂക്കേഷന്‍-ഹെല്‍ത്ത് സിറ്റി പദ്ധതിക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണത്രെ ഇതിന് പിന്നില്‍.

                ഈ ആക്ഷേപങ്ങളെല്ലാം വികസന വിരോധികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളാണെന്ന് പറഞ്ഞ് അവഗണിക്കാനാവുമോ? ചുമതലാബോധമുള്ള ഭരണകൂടത്തിന് യോജിച്ചതല്ല അത്. സുധീരന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഏത് പദ്ധതിയായാലും നിലവിലുള്ള ഏജന്‍സികളും പരിസ്ഥിതിവിദഗ്ധരും സംയുക്തമായി പരിശോധിക്കുന്ന സംവിധാനമുണ്ടാവണം. പരിസ്ഥിതി സംബന്ധിച്ച പഠനം പൂര്‍ത്തിയാക്കിയ ശേഷമേ പദ്ധതികള്‍ തുടങ്ങാന്‍ അനുവദിക്കാവൂ. വികസനം നമുക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ വികസനം സമ്പന്നരുടെ സ്ഥാപിത താല്‍പര്യം സംരക്ഷിക്കലാവരുത്. അങ്ങനെ വന്നാല്‍ ജിമ്മിന്റെ അനുഭവം ആവര്‍ത്തിക്കപ്പെടും. മനുഷ്യശേഷിയും കാലാവസ്ഥയുമടക്കം കേരളത്തിന് അനുകൂലമായ ഒട്ടനവധി ഘടകങ്ങള്‍ ഉണ്ടെന്നിരിക്കെ വിവാദത്തില്‍ കുടുങ്ങി വികസനം മുരടിക്കാതിരിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത്  സര്‍ക്കാര്‍ തന്നെയാണ്.

Monday, July 30, 2012

മലപ്പുറം വെടിവെപ്പും സി എച്ച് സെന്ററും


               അറബി ഭാഷാ സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്തുലീഗ് ജില്ലാ കലക്‌ട്രേറ്റുകള്‍ പിക്കറ്റ് ചെയ്തത് 1980 ജൂലായ് 30നായിരുന്നു. അന്ന് കോഴിക്കോട് കലക്‌ട്രേറ്റില്‍ നടന്ന സമരത്തില്‍ ഈയുള്ളവനും പങ്കെടുത്തിരുന്നു. മലപ്പുറത്ത് സമരം അക്രമാസക്തമാവുകയും പൊലീസ് നിറയൊഴിക്കുകയും ചെയ്തതിന്റെ ഫലമായി മൂന്നു യൂത്തുലീഗ് പ്രവര്‍ത്തകന്മാര്‍ക്കാണ് ജീവഹാനി നേരിട്ടത്. അന്ന് റമദാന്‍ 17 ആയിരുന്നു. ഒരു പൊലീസുകാരനും സംഭവത്തിനിടയില്‍ മരണപ്പെടുകയുണ്ടായി. അതോടെ പ്രകോപിതരായ പൊലീസ് അവിവേകം കാണിച്ചുവെന്നാണ്  നേതൃത്വം അന്ന് നല്‍കിയ വിശദീകരണം.

               ഇടതുമുന്നണിയുടെ ഭരണമായിരുന്നു അന്ന്. മുഖ്യമന്ത്രി നായനാര്‍. സര്‍ക്കാരില്‍ അഖിലേന്ത്യാ ലീഗ് ഘടകകക്ഷിയായിരുന്നു. പി എം അബൂബക്കര്‍  പൊതുമരാമത്ത് മന്ത്രിയും. അന്ന് പൊലീസ് വെടിവെപ്പിനെ ന്യായീകരിക്കുകയാണ് അഖിലേന്ത്യാലീഗ് ചെയ്തത്. സമരം നടത്തിയ യൂത്തുലീഗുകാരെ അധിക്ഷേപിക്കാനും തയാറായി. ഏഴുവര്‍ഷം കഴിഞ്ഞപ്പോള്‍ അഖിലേന്ത്യാ ലീഗ് ഇന്ത്യന്‍ യൂണിയന്‍ ലീഗില്‍ ലയിച്ചു.

               അതിന് ശേഷം നടന്ന മലപ്പുറം വെടിവെപ്പ് അനുസ്മരണ പരിപാടികളില്‍ പങ്കെടുക്കാറുള്ള അഖിലേന്ത്യാലീഗുകാര്‍ ഒരിക്കല്‍ പോലും ആ സംഭവത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചിട്ടില്ല. ഇന്ന് ജൂലായ് 30 ആണ്. അന്നത്തെ അഖിലേന്ത്യാലീഗുകാരില്‍ അവശേഷിക്കുന്നവരെല്ലാം ഇന്ന് യൂണിയന്‍ ലീഗിന്റെ പ്രമുഖ നേതാക്കളായി മാറിയിരിക്കുന്നു. ഇ ടി മുഹമ്മദ് ബഷീറും സി മോയിന്‍കുട്ടിയും അബ്ദുറഹിമാന്‍ രണ്ടത്താണിയും പി എം എ സലാമുമെല്ലാമാണല്ലോ ഇപ്പോള്‍ നേതൃത്വത്തിലുള്ളത്. കോഴിക്കോട് ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമെല്ലാം പഴയ വിമതന്മാരാണ്. ചന്ദ്രികയുടെ ചീഫ് എഡിറ്ററും അതെ. അഖിലേന്ത്യക്കാരില്‍ നിന്ന് ലീഗിനെ രക്ഷിക്കാന്‍ പാണക്കാട് തങ്ങളോടും സി എച്ചിനോടുമൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം ഔട്ട്.

               1974ല്‍ ലീഗില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുണ്ടായിരുന്നില്ല. 1977ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീഗ് ശക്തി തെളിയിക്കുകയും പൂക്കോയതങ്ങള്‍ക്കു ശേഷം മുഹമ്മദലി ശിഹാബ് തങ്ങള്‍ പാര്‍ടി പ്രസിഡണ്ടാവുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. പിന്നെ വെച്ചടി വെച്ചടി കുഞ്ഞാപ്പക്ക് ഉയര്‍ച്ചയായിരുന്നു. ലീഗ് ഭിന്നിച്ചപ്പോള്‍ പാര്‍ടിയെ നിലനിര്‍ത്താന്‍ ത്യാഗമനുഷ്ഠിച്ചവരെ മുഴുവന്‍ പുറമ്പോക്കില്‍ തള്ളിയ അദ്ദേഹം പഴയ അഖിലേന്ത്യാലീഗുകാരെ കൂട്ടുപിടിച്ച് കസേര ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. മലപ്പുറം ജില്ലയില്‍ ലീഗിനെ തകര്‍ക്കാന്‍ വിമതന്മാര്‍ക്ക് സാധിച്ചിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യമില്ലാതെ തന്നെ അവര്‍ പാര്‍ടിക്ക് പിന്നില്‍ ഉറച്ചുനിന്നു. അതേ സമയം മറ്റ് ജില്ലകളില്‍ അതായിരുന്നില്ല സ്ഥിതി. ലീഗിന്റെ പഴയ നേതാക്കളില്‍ മിക്കവരും അഖിലേന്ത്യാ ലീഗിലായിരുന്നു. അവശേഷിക്കുന്ന ചുരുക്കം പേര്‍ സി എച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമായാണ് അവിടങ്ങളില്‍  പാര്‍ടിയെ നിലനിര്‍ത്തിയതും വിമതന്മാരെ മുട്ടുകുത്തിച്ചതും. ആ സമയത്ത് നിര്‍ണായക പങ്ക് വഹിച്ച ഞാനടക്കമുള്ള നിരവധി പ്രവര്‍ത്തകന്മാരോട് പാര്‍ടി നേതൃത്വം കയ്യടക്കിയ മലപ്പുറം  ലോബി  എങ്ങനെ പെരുമാറിയെന്നതിന് ചരിത്രം സാക്ഷിയാണ്.

                 പറയാന്‍ വന്നത് അതല്ല. മലപ്പുറം വെടിവെപ്പാണ്. വിമതന്മാര്‍ ആ സംഭവത്തെ കുറിച്ച് സമുദായത്തെ അഭിമുഖീകരിക്കാന്‍ യോഗ്യരല്ല. വെടിവെപ്പില്‍ ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവര്‍ ആദ്യം സമുദായത്തോട് മാപ്പുപറയുകയാണ് വേണ്ടത്. സത്യത്തില്‍ ഘാതകന്മാരുടെ പട്ടികയിലല്ലേ അവരുടെ സ്ഥാനം.

                സി എച്ച് മുഹമ്മദ് കോയ സാഹിബിന് മരിക്കുമ്പോള്‍ 56 വയസ്സായിരുന്നു പ്രായം. ഇത്ര ചെറുപ്പത്തിലേ അദ്ദേഹമെങ്ങനെ അകാലചരമമടഞ്ഞുവെന്ന് ലീഗു പ്രവര്‍ത്തകര്‍ പഠിക്കണം. അതിന് ഉത്തരവാദി  അഖിലേന്ത്യാ ലീഗുകാരായിരുന്നു. അവര്‍ സി എച്ചിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. അവരോട് മുഴുവന്‍ ഏറ്റുമുട്ടാന്‍ വിധിക്കപ്പെട്ട അദ്ദേഹം അമ്പത് തികയുന്നതിന് മുമ്പ് തന്നെ രോഗിയായി. പിന്നീട് അദ്ദേഹം ജനങ്ങളോട് പറഞ്ഞതിങ്ങനെ.ഞാനൊരു സഞ്ചരിക്കുന്ന മയ്യിത്താണ്'.

               ആ സി എച്ചിന്റെ പേരില്‍  കോഴിക്കോട്ടും തിരുവനന്തപുരത്തും ഉയര്‍ന്നുവന്ന സി എച്ച് സെന്ററുകളുടെ തലപ്പത്തും അതേ വിമതന്മാര്‍  കയറിപ്പറ്റിയിരിക്കുന്നു! രോഗികളെ സഹായിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിന്റെ പ്രധാന പരിപാടി സമുദായത്തെ പിഴിയുക എന്നതാണ്. ഗള്‍ഫിലും നാട്ടിലുമുള്ള സി എച്ചിന്റെ അനുയായികളെ മുഴുവന്‍ പരമാവധി ചൂഷണം ചെയ്യുക.
ഇപ്പോള്‍ റമദാനിലും പിരിവ് പൊടിപൊടിക്കുകയാണ്. രണ്ടാമത്തെ വെള്ളിയാഴ്ച കേരളത്തിലെയും ഗള്‍ഫിലേയും പള്ളികളില്‍ പിരിവ് നടത്താന്‍   ഹൈദരലി തങ്ങളുടെ പേരിലാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പിരിവ് ലഭിക്കുക  രണ്ടാമത്തെ വെള്ളിയാഴ്ചണല്ലോ. പോരെങ്കില്‍  തങ്ങളുടെ കത്തോടു കൂടി എല്ലാ ലീഗു പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം കവറും. അതില്‍ പണം നിക്ഷേപിച്ച് സി എച്ച് സെന്ററില്‍ എത്തിക്കാനാണത്രെ  നിര്‍ദേശം.

               ശിഹാബ് തങ്ങളുടെ പേരില്‍ ഡയാലിസിസ് സെന്ററും ഇവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സത്യത്തില്‍ സി എച്ച് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഇതൊക്കെ സഹിക്കുമായിരുന്നോ? തന്റെ ഘാതുകരില്‍ നിന്ന് സെന്റര്‍ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. ദു:ഖം അതല്ല, ഇതെല്ലാം അറിയാവുന്ന പാണക്കാട്ടെ തങ്ങന്മാര്‍ ഇതിനൊക്കെ കൂട്ടുനില്‍ക്കുന്നുവെന്നതാണ്.

Wednesday, July 11, 2012

കെ എ ടി എഫ് വിഡ്ഢിവേഷം കെട്ടുന്നു


            വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ ഓഫീസിനെതിരെ കെ എസ് യു  സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയ് ഗുരുതരമായ ഓരാരോപണം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും മന്ത്രിപോലും അറിയാത്ത ഉപജാപക സംഘത്തിന്റെ കയ്യിലാണ് ഓഫീസെന്നുമായിരുന്നു ആരോപണം. ഈ ആക്ഷേപം മനോരമ പത്രമാണ്  പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് മന്ത്രിയുംഅദ്ദേഹത്തിന്റെ പാര്‍ടിയും പോഷകഘടകങ്ങളും സര്‍ക്കാരുമൊക്കെയാണല്ലോ. വാര്‍ത്ത അടിസ്ഥാന രഹിതമാണെങ്കില്‍ അത് വ്യക്തമാക്കേണ്ടതും വകുപ്പുമന്ത്രിയോ മുഖ്യമന്ത്രിയോ ആണ്.

            എന്നാല്‍ ഇത്തരം പ്രസ്താവനകളെ കെ പി സി സി നിയന്ത്രിക്കണമെന്നും വി എസ് ജോയ് ബാഹ്യശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത് കണ്ടപ്പോള്‍ കൗതുകമാണ് തോന്നിയത്.  കെ പി സി സിക്ക് നിര്‍ദേശം നല്‍കലും  പ്രസ്താവനകളിലെ ഉളളുകള്ളികള്‍ ചോദ്യംചെയ്യലുമല്ല അധ്യാപക സംഘടനകളുടെ ജോലി. അവ കൈകാര്യംചെയ്യാന്‍ ബന്ധപ്പെട്ട പാര്‍ടികളും മുന്നണികളുമുള്ളപ്പോള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകര്‍ അത്തരം തര്‍ക്കങ്ങളില്‍   കക്ഷി ചേരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. കെ എ ടി എഫിന് അവര്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ തന്നെ ധാരാളം നിര്‍വഹിക്കാനില്ലേ? അത് ഭംഗിയായി നിര്‍വഹിച്ചിട്ട് പോരേ രാഷ്ട്രീയക്കാരെ   വരുതിയില്‍ നിര്‍ത്തല്‍.  ആരോടും വിധേയത്വമില്ലാത്ത ഒരു സ്വതന്ത്ര സംഘടനയായാണ്  കെ എ ടി എഫ്. ഇതുവരെ അറിയപ്പെട്ടത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരാണ് സംഘടനയില്‍ അധികമുള്ളത്. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചില നേതാക്കളാണ്  സംഘടനയുടെ അന്തസിന് നിരക്കാത്ത തറ രാഷ്ട്രീയത്തിന് ഇറങ്ങിത്തിരിക്കുന്നത്.  കെ എ ടി എഫിനെയും അതില്‍ അംഗത്വമെടുത്ത അധ്യപകരേയും അവഹേളിക്കുന്ന സമീപനമാണിത്.

Tuesday, July 3, 2012

അഹമ്മദ് സാഹിബിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും.


          തളിപ്പറമ്പ് മണ്ഡലം എം എസ് എഫ് ട്രഷറര്‍ അരിയില്‍ ഷൂക്കൂര്‍ വധിക്കപ്പെട്ടിട്ട് നാലര മാസമായി. കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു നിഷ്ഠൂരവും നീചവുമായ ആ കൊലപാതകം. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിനു ശേഷമാണ് ഷുക്കൂറിന് വേണ്ടി വാ തുറക്കാന്‍ ലീഗു നേതൃത്വം മുന്നിട്ടിറങ്ങിയതു തന്നെ. പിന്നീട് കേരളമാകെ ഷുക്കൂറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ഫണ്ട് പിരിവും തകൃതി.

          ഇത്രയൊക്കെയായിട്ടും കണ്ണൂര്‍ ജില്ലക്കാരനായ അഖിലേന്ത്യാ പ്രസിഡണ്ട് ഇ അഹമ്മദിന് ഷുക്കൂറിന്റെ വീട് സന്ദര്‍ശിക്കാനോ സന്തപ്ത കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ സമയം കിട്ടിയില്ല! യു ഡി എഫ് കാരല്ലാത്തവരടക്കം ഷൂക്കൂറിന്റെ വീട്ടിലെത്തിയിട്ടും അഖിലേന്ത്യാ നേതാവ് എത്താതിരുന്നത് ക്ഷീണമായപ്പോഴാണ് തിങ്കളാഴ്ച ജില്ലാ നേതാക്കളുടെ അകമ്പടിയോടെ അദ്ദേഹമെത്തിയത്. നോക്കണേ നേതാവിന്റെ അനുയായി സ്‌നേഹം.

Related Posts Plugin for WordPress, Blogger...