Friday, May 31, 2013

സംശയരഹിത സത്യം ഖുര്‍ആന്‍ മാത്രം



     സംശയങ്ങള്‍ക്ക് ഇടം നല്‍കാത്തതും വിശ്വസിക്കണമെങ്കില്‍ ഉപാധികളില്ലാത്തതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. പരമകാരുണികന്‍ പറയുന്നത് കാണുക:-

     'അതാണ് സാക്ഷാല്‍ ഗ്രന്ഥം, യാതൊരു സംശയവുമില്ല. മുത്തഖികളെ ഉണ്ടാക്കാനുള്ള മാര്‍ഗനിര്‍ദേശവും അതിലാണുള്ളത്'.(2:2) ദൈവത്തിന്റെ വേദമായ ഖുര്‍ആനല്ലാത്ത ഗ്രന്ഥങ്ങളെല്ലാം അസത്യവും അര്‍ധസത്യവും ഇടകലര്‍ന്നതും വിശ്വസിക്കണമെങ്കില്‍ ആരു പറഞ്ഞു, അവന്‍ കളവു പറയുന്നവരാണോ, എത്രപേര്‍ പറഞ്ഞതാണ്,  എന്നിങ്ങനെ ഒരുപാട് ഉപാധികളോടെ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ എന്ന് ഈ ഗ്രന്ഥങ്ങള്‍ തയാറാക്കിയവര്‍ തന്നെ സമ്മതിക്കുന്നു. ഇങ്ങനെ സത്യങ്ങളും അസത്യങ്ങളും ഇടകലര്‍ന്നവയെ ഊഹങ്ങളുടെ (ളന്ന്) ഗണത്തില്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂ എന്നും ഇവര്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ ദൈവം അവനെതിരില്‍ അന്ത്യദിനത്തില്‍ ആര്‍ക്കും ഒരു ന്യായവും പറഞ്ഞൊഴിഞ്ഞ് രക്ഷപ്പെടാന്‍ പറ്റാത്ത വിധം ഉറച്ച സത്യങ്ങള്‍ മാത്രമുള്ള ഗ്രന്ഥമാണ് നല്‍കുക. ആ ഗ്രന്ഥം തെറ്റുകളില്‍നിന്ന് മുക്തവുമായിരിക്കും. വിശ്വസിക്കാന്‍ യാതൊരുപാധിയും ആവശ്യവുമില്ല. അതിന്റെ സംരക്ഷണം പ്രപഞ്ചനാഥന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. അല്ലാഹു പറയുന്നു:-

     'നാം തന്നെയാണ് ഖുര്‍ആന്‍ ഇറക്കിയിരിക്കുന്നത്. അതിനെ സംരക്ഷിക്കുന്നതും നാം തന്നെയാണ്. ( അല്‍ ഹിജ്ര്‍-9). മറ്റൊരു വചനം കാണുക:-

     (........അതാണെങ്കില്‍ തീര്‍ച്ചയായും അജയ്യമായൊരു ഗ്രന്ഥം. അതിന്റെ മുമ്പിലൂടെയോ പിന്നിലൂടെയോ മിഥ്യകളൊന്നും പ്രവേശിക്കുകയില്ല. ന്യായാധിപനും സ്തുത്യര്‍ഹനുമായവന്റെ പക്കല്‍നിന്നുള്ള ഒരു അവതരണമാണത്.( ഫുസ്സ്വിലത്ത് 41,42)

     അപ്പോള്‍ തെറ്റുപറ്റാത്തതും ദൈവത്താല്‍  സംരക്ഷിക്കപ്പെട്ടതുമായ ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്. മറ്റ് മനുഷ്യനിര്‍മിത ഗ്രന്ഥങ്ങള്‍ക്കൊന്നും  ഈ വിശേഷണമില്ല. അത്തരം ഗ്രന്ഥങ്ങളിലും മതങ്ങളിലും സംശയങ്ങള്‍ക്കും ഊഹങ്ങള്‍ക്കും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഊഹങ്ങളിലും സംശയങ്ങളിലും അധിഷ്ഠിതമായ വിശ്വാസങ്ങളില്‍നിന്ന് പിന്തിരിയാനും സംശയങ്ങളില്ലാത്ത ഉറച്ച സത്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഖുര്‍ആനേയും മതത്തേയും പിന്‍പറ്റാനും അല്ലാഹു കല്‍പിച്ചത്. 

     (........ദൈവത്തെ അല്ലാതെ വിളിക്കുന്നവര്‍ ചില പങ്കാളികളെ പിന്‍പറ്റുകയില്ലെന്നും അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ലെന്നും അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അറിയുവിന്‍.(യൂനുസ് 66)  മറ്റൊരു വചനം കാണുക:-

     'ബഹുദൈവ വിശ്വാസികള്‍ ഉടനെ പറയും. ദൈവം ഉദ്ദേശിക്കുന്നുവെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്മാരോ പങ്കുചേര്‍ക്കുകയോ ഒന്നിനെയും നിഷിധമാക്കുകയോ ചെയ്യുമായിരുന്നില്ല. അപ്രകാരമായിരുന്നു അവരുടെ മുമ്പുണ്ടായിരുന്നവര്‍ വ്യാജമാക്കുകയും നമ്മുടെ ശിക്ഷ രുചിക്കുകയും ചെയ്തത്. നീ പറയുക. ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരുവാന്‍ വല്ല അറിവും നിങ്ങളുടെ പക്കലുണ്ടോ? ഊഹത്തെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല. നിങ്ങള്‍ അനുമാനിക്കുകയല്ലാതെ ഒന്നും ചെയ്യുന്നുമില്ല. (അന്‍ആം 148)

     അപ്പോള്‍ വിരലിലെണ്ണാവുന്ന ഏതാനും ഹദീസുകള്‍ ഒഴികെയുള്ളവയെല്ലാം ഊഹത്തെ മാത്രമേ പ്രയോജനം ചെയ്യുകയുള്ളൂവെന്ന് ഹദീസു പണ്ഡിതന്മാരെല്ലാം ഏകോപിച്ച് സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ അത്തരം ഹദീസുകള്‍ നാം എന്തിനു സ്വീകരിക്കണം? സത്യങ്ങള്‍ മാത്രമുള്ളത് സ്വീകരിച്ചാല്‍ മതിയാവില്ലേ? സത്യത്തെ പിന്‍പറ്റുന്നവരെ കുറിച്ചും ഊഹങ്ങളെ പിന്‍പറ്റുന്നവരെ കുറിച്ചും അല്ലാഹു പറയുന്നത് കാണുക:-

     'അവരില്‍ അധികം പേരും ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. തീര്‍ച്ചയായും ഊഹം സത്യത്തില്‍നിന്ന് ഒന്നിനും ഒരു പ്രയോജനവും ചെയ്യുന്നില്ല. (10:36) 

     ജനങ്ങളില്‍ അധികം പേരും സത്യത്തെ തള്ളിക്കളയുകയും ഊഹങ്ങളെ പിന്‍പറ്റുകയുമാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് കാണാം.
'ഭൂമിയിലുള്ളവരില്‍ ഭൂരിഭാഗത്തെ നീ അനുസരിക്കുകയാണെങ്കില്‍ ദൈവത്തിന്റെ മാര്‍ഗത്തില്‍നിന്നും അവര്‍ നിന്നെ വഴി തെറ്റിക്കുന്നതാണ്. അവര്‍ ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. അവര്‍ അനുമാനിക്കുകയല്ലാതെ ചെയ്യുന്നുമില്ല'. (10:112)

      ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കുന്നത് ഭൂരിപക്ഷമല്ല സത്യത്തിന്റെ മാനദണ്ഡം എന്നതാണ്. ഖുര്‍ആന്‍ വിശ്വാസികള്‍ കുറവേ ഉള്ളൂവെന്നതും അത് സത്യമല്ല എന്നതിനു തെളിവുമല്ല. നാം ഭൂരിപക്ഷത്തെയല്ല അനുസരിക്കേണ്ടത്. മറിച്ച് പരമമായ സത്യം (അല്‍ ഹഖ്) ഏതാണോ അതിനെയാണ്.              (തുടരും)

Saturday, May 18, 2013

ഖുര്‍ആന്‍ സമ്പൂര്‍ണം


       അല്ലാഹു പറയുന്ന ഒരു വചനം കാണുക 'എന്നാല്‍ നിന്റെ നാഥന്റെ വചനം സത്യം കൊണ്ടും നീതി കൊണ്ടും പരിപൂര്‍ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ ഭേദഗതി വരുത്തുന്ന ഒരുവനുമില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമാകുന്നു' (6:115). അപ്പോള്‍ അല്ലാഹുവിന്റെ വചനം നീതിയാലും സത്യത്താലും പൂര്‍ണമായിരിക്കുന്നു എന്ന് പറഞ്ഞാല്‍  അത് കേവലം അക്ഷരത്തിലുള്ള പൂര്‍ണത മാത്രമല്ല, മറിച്ച് അക്ഷരത്തിലും ആശയത്തിലും പൂര്‍ണതയുണ്ട്. അല്ലാതെ അക്ഷരങ്ങളുടെ വള്ളി പുള്ളി മാറ്റാന്‍  പാടില്ല എന്നു മാത്രമല്ല, അതിലെ ആശയങ്ങളെയും ഭേദഗതി വരുത്താന്‍ പാടില്ല. ആശയത്തെ ഭേദഗതി വരുത്തലാണ് ഏറ്റവും അപകടം. കാരണം എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമാണ് ഈ വേദം അവതരിച്ചിട്ടുള്ളത്. മാറ്റത്തിരുത്തലുകളോ ഭേദഗതിയോ വരുത്തേണ്ട ആവശ്യവും അത്തരം ഒരു ദൈവത്തില്‍നിന്നും വന്ന ദൈവീക വചനങ്ങള്‍ക്കുണ്ടാവില്ല. സര്‍വ്വജ്ഞനായ ദൈവം തന്റെ  ദാസന്മാര്‍ എങ്ങനെ ജീവിക്കണം എന്ന് പരിപൂര്‍ണമായും വിശദമാക്കുന്ന ഒരു ഗ്രന്ഥം അവതരിപ്പിക്കാന്‍ കഴിവില്ലാത്തവനോ? സമ്പൂര്‍ണമല്ലാത്ത ഒരു ഗ്രന്ഥം അവതരിപ്പിച്ചിട്ട് പിന്നീട് അതു പൂര്‍ത്തിയാക്കാന്‍ പ്രവാചകന്റെ വിയോഗത്തിനു ശേഷം 250 വര്‍ഷം കഴിഞ്ഞ് റഷ്യയുടെയും ഇറാന്റെയും സമീപപ്രദേശങ്ങളില്‍നിന്നും ചില ആളുകള്‍ വന്ന് മാന്തിയെടുക്കേണ്ട ഗതികേടുണ്ടോ?

      എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമായ അല്ലാഹു തന്റെ ദാസന്മാര്‍ ഭാവിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടിവരിക എന്ന് മനസ്സിലാക്കി  അതിനാവശ്യമായ രൂപത്തില്‍ അവര്‍ക്ക് അവരുടെ മതം പൂര്‍ത്തിയാക്കുകയും സമ്പൂര്‍ണമാക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക.
'ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കി തരികയും നിങ്ങള്‍ക്ക് എന്റെ അനുഗ്രത്തെ സമ്പൂര്‍ണമാക്കുകയും അതനുസരിക്കല്‍ ഒരു ദീനായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (5:3). അല്ലാഹു അവന്റെ ദീന്‍ പൂര്‍ത്തിയാക്കി ത്തരാം (തന്നു) എന്നു പറഞ്ഞാല്‍  പിന്നെ നാമെന്തിന് ഇരുനൂറിലധികം വര്‍ഷം കഴിഞ്ഞ് ചിലര്‍ വന്നു ചില ഹദീസുകള്‍ മാന്തിയെടുത്ത് പൂര്‍ത്തിയാക്കുന്നതിനെ കാത്തിരിക്കണം? ഒരിക്കലും തീരാത്തത്ര വചനങ്ങളാണ് അല്ലാഹുവിന്റെ അടുക്കലുള്ളത്. അവ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും ആവശ്യമുള്ളതും ആവശ്യമായതു മാത്രം നമുക്ക്  തന്നു അനുഗ്രഹിച്ചു. അസാധ്യമായത് നമുക്ക് നല്‍കി നമ്മെ അവന്‍ ബുദ്ധിമുട്ടിച്ചില്ല. (തുടരും)

Tuesday, May 7, 2013

പ്രമാണം പരിശുദ്ധ ഖുര്‍ആന്‍ മാത്രം


     ഒരു മനുഷ്യന്‍ ദൈവീക വ്യവസ്ഥയനുസരിച്ച് ജീവിക്കുന്നതിനു ആരെയാണ് തന്റെ ഇലാഹായി സ്വീകരിക്കേണ്ടത്? അവന്‍ ആരുടെ ഗ്രന്ഥമാണ്  പ്രമാണമായി അംഗീകരിക്കേണ്ടത്? ഇലാഹായി ദൈവത്തെ മാത്രമേ സ്വീകരിക്കൂ എന്ന് സമ്മതിക്കുമ്പോഴും പ്രമാണമായി ഖുര്‍ആന്‍ മാത്രം മതി എന്ന് അംഗീകരിക്കാന്‍ മഹാഭൂരിഭാഗവും തയാറല്ല. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്‍ആന്‍ എന്തു പറയുന്നു എന്ന് നോക്കാം.

     'ദൈവം ഒരു നല്ല വചനത്തെ ഉപമിച്ചത് എങ്ങനെയെന്ന് നീ കണ്ടില്ലേ? ഉറച്ച മുരടുള്ളതും ആകാശത്ത് ശാഖയോടുകൂടിയ നല്ലൊരു വൃക്ഷത്തെ പോലെയത്രെ അത്. അതിന്റെ നാഥന്റെ അനുമതിയോടുകൂടി  സദാസമയം അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കുന്നു. ദൈവം ഇത്തരം ഉപമകള്‍ ഉപമിക്കുന്നത് മനുഷ്യര്‍ ചിന്തിക്കാന്‍ വേണ്ടിയാണ്. ഒരു ചീത്തവചനത്തിന്റെ ഉപമ ഭൂമിയില്‍നിന്നും പിഴുതെറിയപ്പെട്ട യാതൊരു സ്ഥിരതയുമില്ലാത്ത ഒരു ചീത്ത വൃക്ഷത്തെ പോലെയുമത്രെ. (14:25-26). ഈ വചനത്തില്‍ ഭൂമിയില്‍ വേരുറച്ചതും അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതും സദാസമയവും ഫലങ്ങള്‍ നല്‍കുന്നതുമായ ഒരു വൃക്ഷത്തോടാണ് ദൈവം ഏറ്റവും നല്ല വചനത്തെ ഉപമിച്ചിരിക്കുന്നത്. ഈ പറഞ്ഞ സ്ഥിരവചനത്തില്‍ (അല്‍ഖൗലു സ്സാബിത്ത്) വിശ്വസിക്കുന്നവരെ ദൈവം ഈ ലോകത്തും പരലോകത്തും ഉറച്ച മനസ്സുള്ളവരാക്കി മാറ്റുമെന്നാണ് തുടര്‍ന്നു വരുന്ന വചനത്തില്‍ വിവരിക്കുന്നത്.

     കാറ്റിലും കോളിലും പെട്ട് ഉലയാതെ ഭൂമുഖത്ത് ഉറച്ചുനില്‍ക്കുന്ന, പിടിച്ചുനില്‍ക്കാന്‍ ഒരു താങ്ങിന്റെയും ആവശ്യമില്ലാത്ത ദൈവത്തിന്റെ വചനമായ ഖുര്‍ആനിനെയാണ് നാം പ്രമാണമാക്കേണ്ടത്.  എന്നാല്‍ ദൈവത്തിന് പുറമെ ഒരുപാട് ഇലാഹുകളില്‍ വിശ്വസിക്കുന്നതു പോലെ ആ ദൈവത്തിന്റെ ഗ്രന്ഥമായ ഖുര്‍ആനിനു പുറമെ ധാരാളം ഗ്രന്ഥങ്ങളെയും നാട്ടുനടപ്പുകളെയും കേട്ടുകേള്‍വികളെയും പ്രമാണമാക്കുന്നവരാണ്. ഖുര്‍ആനിനു പുറമെയുള്ള ഇത്തരം മനുഷ്യനിര്‍മിത ഗ്രന്ഥങ്ങളെയും ആചാരങ്ങളെയും പ്രമാണമാക്കുക എന്നത് ഇവരെ സംബന്ധിച്ച് നിസ്സാര കാര്യമാണ്. ഖുര്‍ആനിനു സമാനമായോ അല്ലെങ്കില്‍ അതിലധികമായോ പരിശുദ്ധിയും സ്ഥാനവും ഇത്തരം ഗ്രന്ഥങ്ങള്‍ക്ക് നല്‍കുകയെന്നതും ഇവര്‍ക്ക് വലിയ പ്രശ്‌നമുള്ള കാര്യമല്ല.

     പല പണ്ഡിതന്മാരും സ്വയം ഗ്രന്ഥങ്ങള്‍ രചിക്കുകയും എന്നിട്ട് അവ നബിയിലേക്ക് ചേര്‍ത്തു പറയുകയും അവയ്ക്ക് ഖുര്‍ആനിനേക്കാള്‍ മഹത്വം നല്‍കുകയും അവ തങ്ങളുടെ പ്രമാണങ്ങളായി വിശ്വസിക്കുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇസ്‌ലാമിനു ഒന്നിലധികം രക്ഷിതാക്കളെ അംഗീകരിക്കാനും വിശ്വസിക്കാനും കഴിയാത്തതു പോലെ ഖുര്‍ആനോ അല്ലെങ്കില്‍ ദൈവത്തിന്റെ തന്നെ വികലമാക്കപ്പെടാത്ത ഗ്രന്ഥങ്ങളോ അല്ലാതെ അംഗീകരിക്കാനും കഴിയില്ല എന്നതാണ് സത്യം. ലോകത്ത് വന്ന ദൂതന്മാരെല്ലാം ഇതാണ് ചെയ്തത്. അതായത് ദൈവത്തെ ഇലാഹായും തങ്ങള്‍ക്ക് കിട്ടിയ ഗ്രന്ഥങ്ങളെ പ്രമാണമായും സ്വീകരിക്കുക എന്ന കാര്യം.

     വിശുദ്ധ ഖുര്‍ആന്‍ നാമൊന്ന് പഠിക്കുകയാണെങ്കില്‍ ഖുര്‍ആനല്ലാതെ നമുക്ക് ആശ്രയിക്കാന്‍ പറ്റിയ മറ്റൊരു ഗ്രന്ഥമില്ലെന്നും ഖുര്‍ആന്‍ മനസ്സിലാക്കാനും ഗ്രഹിക്കാനും മറ്റൊരു ഗ്രന്ഥത്തിന്റെ ആവശ്യമില്ലെന്നും വ്യക്തമാവും. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ നാം ആശ്രയിക്കണം എന്നു പറയപ്പെടുന്ന ഗ്രന്ഥങ്ങള്‍ എങ്ങനെ വായിക്കണമെന്ന തര്‍ക്കം പോലും പണ്ഡിതന്മാര്‍ക്കിടയില്‍ ഇതുവരെ തീര്‍ന്നിട്ടില്ല എന്ന സത്യവും നാം മനസ്സിലാക്കണം. ഒരിക്കലും ഉറവ വറ്റാത്ത ആശയങ്ങളുള്ള ഖുര്‍ആനിനെ, അസത്യങ്ങളും അര്‍ധസത്യങ്ങളും ഉള്‍ക്കൊള്ളുന്നതും വൈരുധ്യങ്ങള്‍ നിറഞ്ഞതും നിര്‍ജീവമായതും യുക്തിരഹിതമായതും അതോടൊപ്പം പ്രവാചകന്മാരുടെ മഹത്വങ്ങള്‍ക്ക് മങ്ങലേല്‍പിക്കുന്നതുമായ ഗ്രന്ഥങ്ങള്‍കൊണ്ട് വിശദീകരിക്കണമെന്നു പറയുന്നതിനേക്കാള്‍ വലിയ അയുക്തി എന്തുണ്ട്?  (തുടരും)

Sunday, May 5, 2013

പ്രവാസികളുടെ പേരില്‍ മാമാങ്കം


     ദാരിദ്ര്യത്തില്‍നിന്നും അനേകായിരും ദുരിതങ്ങളില്‍നിന്നും ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയവരാണ് പ്രവാസികള്‍. കേരളത്തിന്റെ സാമൂഹിക വികസന സൂചിക ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ഉത്തരവും അവര്‍ തന്നെ. സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് സമ്പാദ്യവും ഊര്‍ജ്ജവും ചെലവിടാന്‍ പ്രവാസി സമൂഹം കാണിച്ച ഉദാരമനസ്‌കത വിസ്മയകരമാണ്.  ആവശ്യമായ അക്ഷരാഭ്യാസമോ തൊഴില്‍ പരിചയമോ ഭാഷാ പരിജ്ഞാനമോ ഇല്ലാതിരുന്നിട്ടും ഉരുവും കപ്പലും കയറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ തന്റേടം കാണിച്ചവരാണവര്‍. വിദേശത്ത് വിയര്‍പ്പൊഴുക്കുമ്പോഴും സ്വന്തം വീടും നാടുമാണ് അവരുടെ നെഞ്ചുനിറയെ.

     പ്രവാസികളുടെ നിഷ്‌ക്കളങ്കതയും ഉദാരമനസ്‌ക്കതയും നിഷ്‌ക്കരുണം ചൂഷണംചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ നേതാക്കളും മത പുരോഹിതന്മാരും തന്നെയാണ്. ഇവിടെ ഭരിച്ചവരും ഭരിക്കുന്നവരും പ്രവാസികള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്ന് പരിശോധിക്കുമ്പോഴാണ് അവര്‍ കറപ്പശുക്കള്‍ മാത്രമായിരുന്നുവെന്ന സത്യം വ്യക്തമാവുക. മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്നവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും ദശാബ്ദങ്ങളേറെ പിന്നിട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. വിസ തട്ടിപ്പു മുതല്‍ വിമാന യാത്ര നിരക്കു തൊട്ട് എണ്ണിയാലൊടുങ്ങാത്ത കടമ്പകളെ അതിജീവിക്കാന്‍ ഒരു കൈ തുണ ആരില്‍നിന്നും ഉണ്ടായില്ല.

     സഊദി അറേബ്യയില്‍ 'നിതാഖാത്ത്' നടപ്പാക്കാന്‍ പുറപ്പെട്ടപ്പോഴാണ് എല്ലാവരുടെയും പൊയ്മുഖം അഴിഞ്ഞുവീണത്. സ്വന്തം പൗരന്മാര്‍ക്ക്  തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സഊദി ഭരണകൂടം ഒന്നര വര്‍ഷം മുമ്പ് നടപ്പാക്കിത്തുടങ്ങിയ പദ്ധതിയാണിത്. നിയമം കര്‍ശനമാക്കുന്നതിന് മൂന്നുമാസത്തെ ഇടവേള അനുവദിച്ചതില്‍ ഒന്നരമാസവും പിന്നിട്ടു. സാവകാശം അനുവദിച്ചെങ്കിലും സ്വദേശീവല്‍ക്കരണം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് സഊദി തീരുമാനം. നിതാഖാത്ത് നടപ്പാക്കുന്നതില്‍ തന്റെ മക്കള്‍ക്കു പോലും ഇളവ് നല്‍കരുതെന്നാണ് അബ്ദുല്ലാ രാജാവിന്റെ ഉത്തരവ്. അനധികൃത തൊഴിലാളികള്‍ക്കെതിരെ പരിശോധന നടത്തിയതില്‍ 20000 ത്തോളം പേരെ നാടുകടത്തിയെന്നും  നിതാഖാത്ത് നടപ്പാക്കിയ കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ 840000 പേര്‍ രാജ്യം വിട്ടുപോയെന്നും ലീഗു മുഖപത്രമായ ചന്ദ്രിക (18-4-2013) തന്നെ വെളിപ്പെടുത്തുന്നു.

     എന്നിട്ടും സഊദിയില്‍ ഒന്നും പേടിക്കാനില്ല, നിയമം ലംഘിച്ചവര്‍ക്കേ പ്രശ്‌നമുള്ളൂ എന്നൊക്കെ പറഞ്ഞ് പ്രശ്‌നത്തെ ലഘൂകരിച്ചു കാണുന്ന മന്ത്രിമാരുടേയും നേതാക്കളുടെയും തൊലിക്കട്ടി അപാരം തന്നെ. പ്രവാസകാര്യമന്ത്രിയുടെയും വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെയും  നേതൃത്വത്തില്‍ സഊദിയില്‍ പോയ ഔദ്യോഗിക സംഘം വെറുംകയ്യോടെ തിരിച്ചുവന്നതും എല്ലാവരും കണ്ടതാണല്ലോ.

     പ്രവാസികളെ സംഘടിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തൊരു ആവേശമാണെന്നോ. കേരളം കണ്ട ഏറ്റവും വലിയ പ്രവാസിക്കൂട്ടായ്മ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നത് മുസ്‌ലീഗാണ് (ചന്ദ്രിക 4-5-13). രണ്ടുലക്ഷം അംഗങ്ങളുണ്ടത്രെ പ്രവാസിലീഗിന്. അധികൃതര്‍ ഇതുവരെ ചെവികൊടുക്കാത്ത നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയമായെന്ന് പ്രസ്തുത ലേഖനം ഓര്‍മിപ്പിക്കുന്നു. പ്രവാസി പ്രശ്‌നങ്ങളില്‍ ചെറുവിരലനക്കാത്ത പാര്‍ടിയാണ് ലീഗെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. പ്രവാസിലീഗ് സംസ്ഥാന സമ്മേളനം കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്ട് നടന്നുവരികയാണ്.

     നിതാഖത്തിന്റെ പേരില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ജീവിതം വെള്ളത്തില്‍ വരച്ച വരപോലെ വീടിനും നാടിനും ബാധ്യതയായി മാറുമ്പോഴാണ് കോടികള്‍ പൊടിപൊടിച്ച് കോഴിക്കോട് കടപ്പുറത്ത് സമ്മേളന മാമാങ്കം അടിച്ചുപൊളിക്കുന്നത്.  സഊദിയില്‍ പ്രവാസികളുടെ തൊഴിലും ബിസിനസും നിയമവിധേയമാക്കാന്‍ ഒന്നും ചെയ്തില്ല. പക്ഷെ  ഈ സമ്മേളനത്തിലും നേതാക്കള്‍ വീരസ്യമേ പറയൂ. പ്രവാസിലീഗിന്റെ ചുക്കാന്‍ പിടിക്കുന്നവരാകട്ടെ കോടീശ്വരന്മാരാണ്. വിദേശത്തെന്ന പോലെ സ്വദേശത്തും അവര്‍ക്ക് സ്ഥാപനങ്ങളുണ്ട്. ഭരണത്തിന്റെ തണലില്‍ സ്വായത്തമാക്കിയതാണ് പലതുമെന്നത് മറ്റൊരു കാര്യം. അവരെ സംബന്ധിച്ചെടുത്തോളം സമ്മേളനവും റാലിയുമൊക്കെ പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ മാത്രമാണ്.

     ഇതിനകം എത്രയെത്ര നേതാക്കളും മന്ത്രിമാരും ഗള്‍ഫില്‍ പോയിരിക്കുന്നു. ഉംറയുടെ മറവില്‍ നടത്തുന്ന  തീര്‍ഥയാത്രകള്‍ പോലും  ഷോപ്പിംഗിനു വേണ്ടിയുള്ളതാണ്.  പുതിയ സാഹചര്യത്തില്‍ പാവം പ്രവാസികളെ ആര്‍ക്കു വേണം. സമ്പന്നരായ പ്രവാസികള്‍ എന്തും നല്‍കാന്‍ തയാറായി വേറെയുണ്ടല്ലോ. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ നിരവധി തവണ റിയാദില്‍ വട്ടമിട്ടു പറന്നയാളാണ് മന്ത്രി ഇ അഹമ്മദ്. ഇന്ത്യക്കു വേണ്ടിയുള്ള ഔദ്യോഗിക ചര്‍ച്ചകളില്‍ നിതാഖാത്ത്  ഉന്നയിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നു.

     ഇന്നത്തെ മനോരമയുടെ സണ്‍ഡേ പേജില്‍  ശ്രീലങ്കയില്‍ നിന്ന് ലണ്ടനില്‍ പോയി ബിസിനസ് നടത്തുന്ന രതീഷ് യോഗനാഥന്‍ എന്ന വിശാലഹൃദയന്റെ  ജീവിതകഥയുണ്ട്.  പേരിനും പ്രശസ്തിക്കും വേണ്ടി സമ്മേളന മാമാങ്കങ്ങള്‍ പൊടിപൊടിക്കുന്നവര്‍ അതൊന്ന് വായിക്കണം. ലങ്ക വംശീയകലാപത്തിന്റെയും യുദ്ധത്തിന്റെയും ചോരയില്‍ കുതിര്‍ന്നു കിടക്കവെ 11-ാം വയസ്സില്‍ മധുരയിലേക്ക് അഭയാര്‍ഥിയായി പോകേണ്ടിവന്ന രതീഷ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ലണ്ടനിലാണ്. ഇന്നിപ്പോള്‍  അവിടെ 5000 കോടി രൂപ വിറ്റുവരവുള്ള ടെലികോം സേവന കമ്പനിയുടെ ഉടമയാണ്. സ്വന്തം കമ്പനിയുടെ ആസ്തിയുടെ പകുതി സുനാമി ബാധിതരുടെ കുട്ടികളുടെ ക്ഷേമത്തിനായി അദ്ദേഹം നീക്കിവെച്ചിരിക്കുന്നു. ഇനിയുണ്ടാകുന്ന ആസ്തിയുടെ കാര്യവും അങ്ങനെ തന്നെ. ഇപ്പോഴത്തെ ജീവിതസൗകര്യങ്ങള്‍ അതേപടിയോ അതിലും കൂടുതലായോ തുടരാന്‍ 50 ശതമാനം സ്വത്ത് ധാരാളമാണെന്ന് രതീഷ് പറയുന്നു. പിന്നെ എന്തിനാണ് ഉള്ളതു മുഴുവന്‍ കെട്ടിപ്പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 'സ്വത്ത് കൂടുന്നതു കൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുന്നില്ല. നല്‍കുന്ന അമ്പതു ശതമാനം കൊണ്ട് അനേകം കുട്ടികളുടെ ജീവിതം മാറിമറിയുകയും ചെയ്യും' എന്നു പറയുന്ന രതീഷിന്റെ വാക്കുകള്‍ക്ക് എല്ലാവരും കാതോര്‍ത്തിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ മാത്രമല്ല കേരളവും ഈ ലോകവുമെല്ലാം എന്നേ രക്ഷപ്പെട്ടേനേ.

Friday, May 3, 2013

ഏതാണ് നേര്‍വഴി?


     ജീവിതം സമ്പൂര്‍ണമായും സമര്‍പ്പിക്കുക എന്ന ശാന്തിമാര്‍ഗം ലക്ഷ്യംവെച്ചുള്ള ഇസ്‌ലാം മതം എന്ന ദൈവീക വ്യവസ്ഥ,  അല്ലാഹു തന്നെ വിശദീകരിച്ചുതരുന്നത് വിശുദ്ധ ഖുര്‍ആനിലൂടെയാണ്. ആദ്യത്തെ അധ്യായത്തില്‍ നാം ദൈവത്തോട് നിര്‍ദേശിച്ചുതരാന്‍ ആവശ്യപ്പെടുന്ന ചൊവ്വായ മാര്‍ഗം അഥവാ 'സ്വിറാത്തുല്‍ മുസ്തഖീം' എന്ന രാജപാതയും ആ ഖുര്‍ആന്‍ തന്നെയാണ്. ആ സ്വിറാത്തുല്‍ മുസ്തഖീമാണ് ഏതാനും കാര്യങ്ങള്‍ വിവരിച്ച ശേഷം 6:153 ല്‍ ഇതാണെന്റെ ചൊവ്വായ മാര്‍ഗം എന്നു പറഞ്ഞ് അല്ലാഹു വിവരിക്കുന്നത്.

     മദ്യപാനമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവ് എന്നു പറയാറുള്ളതു പോലെ ഖുര്‍ആനല്ലാത്ത മനുഷ്യനിര്‍മിത പുസ്തകങ്ങളാണ് ലോകത്ത് അശാന്തിയും അക്രമവും വിഘടനവാദവും വിഭാഗീയതയുംഅവഹേളനങ്ങളുമെല്ലാം ക്ഷണിച്ചുവരുത്തുന്നത്. ഉദാഹരണത്തിനു ലോകത്ത് ദൈവീകനീതി എന്ന ഒരേയൊരു നീതി മാത്രമേ ഉള്ളൂ. അല്ലാതെ ഓരോ മതസ്ഥര്‍ക്കും ഓരോ നീതി ഇല്ല. അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോ നീതി  നിര്‍മിക്കുന്നത് ശിര്‍ക്കും ആ ശിര്‍ക്ക് അക്രമവുമാണ്. അതുകൊണ്ടു തന്നെ പ്രവാചകന്റെ പേരില്‍ ആരോപിക്കപ്പെട്ടതും ശത്രുക്കളുടെ കറുത്ത കരങ്ങളാല്‍ വിപരീതമായതുമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളടങ്ങിയ ഗ്രന്ഥങ്ങള്‍ ഇനിയുള്ള കാലം ലോകത്തിനു മുമ്പില്‍ പരിഹാസ്യമാവുകയേ ഉള്ളൂ.

     ഒരേ മതത്തില്‍ പെട്ട വിവിധ ഗ്രൂപ്പുകള്‍ പോലും പരസ്പരം വെട്ടിയും കുത്തിയും ബോമ്പിട്ടും മരിക്കുന്ന സ്ഥിതിവിശേഷം ലോകത്ത് ഉണ്ടാക്കിത്തീര്‍ത്തത് ദൈവീക മുല്യങ്ങളെ വെടിഞ്ഞ് മനുഷ്യര്‍ നിര്‍മിച്ച മറ്റു പ്രമാണങ്ങളെ ഇസ്‌ലാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രാവര്‍ത്തികമാക്കിയതാണെന്ന് വിവേകശാലികളായ നിഷ്പക്ഷ ബുദ്ധികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. കാക്ക കാരണവന്മാര്‍ തുടര്‍ന്നു പോന്ന  ആചാരങ്ങളും അനുഷ്ഠാനങ്ങളും മതി ഞങ്ങള്‍ക്കെന്നും അവര്‍ നരകത്തില്‍ പോവുകയാണെങ്കില്‍ ഞങ്ങളും നരകത്തില്‍ പോയ്‌ക്കൊള്ളട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരെ കുറിച്ച് എന്തുപറയാന്‍? കാലപ്പഴക്കം അത്തരം ആളുകളുടെ ഹൃദയങ്ങളെ കഠിനമാക്കിക്കളഞ്ഞിരിക്കുകയാണെന്ന വിശുദ്ധ ഖുര്‍ആനിലെ വചനമാണ് ഇവിടെ ഓര്‍മിപ്പിക്കാനുള്ളത് (57:16)

     ഖുര്‍ആന്‍ മാത്രമാണ് മാര്‍ഗനിര്‍ദേശത്തിനുള്ള ഏക വഴി എന്ന് നാം മനസ്സിലാക്കണം. 'പറയുക, ദൈവത്തിന്റെ മാര്‍ഗനിര്‍ദേശമാകുന്നു സത്യമായ മാര്‍ഗനിര്‍ദേശം. (2:120). ദീനിന്റെ ഉറവിടവും ഖുര്‍ആന്‍ മാത്രമാണ്. 'നിങ്ങളിലേക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നും ഇറക്കപ്പെട്ടതിനെ പിന്‍പറ്റുക. അതുകൂടാതെ മറ്റ് രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. ഇതേ ആശയം തന്നെയാണ് 6-155 മുതല്‍ 157 വരെയുള്ള വചനങ്ങളിലും വിവരിക്കുന്നത്. 'എല്ലാ അനുഗ്രഹങ്ങളുമായി ഈ ഗ്രന്ഥം നാം അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കരുണ ചെയ്യപ്പെടാന്‍ വേണ്ടി അതിനെ പിന്തുടരുവിന്‍'.(6:155) തുടര്‍ന്ന് അല്ലാഹു പറയുന്നതു കാണുക.'ഞങ്ങളുടെ മുമ്പുണ്ടായിരുന്ന രണ്ടു വിഭാഗങ്ങള്‍ക്കു മാത്രമേ വേദം ഇറക്കപ്പെട്ടിട്ടുള്ളൂ. ഞങ്ങളാണെങ്കില്‍ അവരുടെ പഠനത്തെ കുറിച്ച് ഉദാസീനരായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കുവാനാണിത്. അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരു വേദം അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരേക്കാള്‍ സന്മാര്‍ഗികളായേനേ എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള തെളിവും മാര്‍ഗനിര്‍ദേശവും കാരുണ്യവും വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ദൈവീക വചനങ്ങളെ വ്യാജമാക്കി അതില്‍നിന്ന് തിരിഞ്ഞുപോകുന്നവരേക്കാള്‍ അക്രമി ആരുണ്ട്? നമ്മുടെ വചനങ്ങളില്‍നിന്ന് തിരിഞ്ഞുപോകുന്നവര്‍ക്ക് ശിക്ഷാദൂഷ്യം പ്രതിഫലമായി നല്‍കുന്നതാണ്' (6:156,157).

     അപ്പോള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് സമാനമായി മറ്റൊന്നില്ലെന്നും അതിനെ പിന്‍പറ്റണമെന്നും പ്രവാചകനോട് കല്പിക്കുകയും ചെയ്തു. ഖുര്‍ആനല്ലാത്ത മറ്റുള്ളവ തള്ളിക്കളയാനും അല്ലാഹു കല്‍പിച്ചു. ഏതൊരു പ്രവാചകനും അധികാരവും യുക്തിയും നല്‍കിയിട്ട് അവരുടെ സ്വന്തം കല്‍പനകള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ദാസന്മാരാകാന്‍ പ്രവാചകന്മാര്‍ കല്‍പിക്കില്ലെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. 'ഒരു മനുഷ്യന് ദൈവം വേദവും അധികാരവും പ്രവാചകത്വവും നല്‍കുകയും പിന്നീട് അദ്ദേഹം മനുഷ്യരോട് നിങ്ങല്‍ ദൈവത്തെ കൂടാതെ  എനിക്ക് ദാസന്മാരാകുവിന്‍ എന്ന് പറയാന്‍ പാടുള്ളതല്ല....' പ്രവാചകനോട് പറയുന്നതും നീ നിന്റെ രക്ഷിതാവില്‍ നിന്നും നിന്നിലേക്ക് വെളിപ്പെട്ടത് പിന്‍പറ്റുക (ഇത്തബിഅ മാ ഊഹിയ ഇലൈക്ക മിന്‍ റബ്ബിക്ക) എന്നാണ്.                                       (തുടരും)

Wednesday, May 1, 2013

കരീമിനെ രക്ഷിക്കാനും ലീഗു വേണം


     സംസ്ഥാന ടെക്സ്റ്റയില്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ യു ഡി എഫ് ഘടകകക്ഷിനേതാവായ മന്ത്രിയുടെ ശ്രമം. (മെയ് ദിനത്തിലെ പ്രധാന പത്രവാര്‍ത്ത)

     സംഭവം വിവാദമായതോടെ അന്വേഷണത്തിനു ഉത്തരവിടാന്‍ മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഘടകകക്ഷി മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മലബാറില്‍ നിന്നുള്ള ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നു.

         കരീമിനെതിരെ അന്വേഷണം നടത്താന്‍ ഒരു വര്‍ഷം മുമ്പ് നടത്തിയ നീക്കവും ഈ നേതാവ് ഇടപെട്ട് അട്ടിമറിച്ചിരുന്നു.

         പൊതുമേഖലാ സ്ഥാപനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ ഫണ്ട് അഴിമതി മുന്നില്‍ കണ്ട് ടെക്സ്റ്റയില്‍ കോര്‍പ്പറേഷനു വേണ്ടി വഴിമാറ്റിയെന്നാണ് ആക്ഷേപം. ഇത് ഖജനാവിനു 23 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു.

        ഈ അട്ടിമറിയിലെ വില്ലനും അവന്‍ തന്നെ . ലീഗുകാരുടെ പുലി. യു ഡി എഫ് ഭരണത്തിലും സി പി എം നേതാക്കള്‍ക്ക് കുശാല്‍. ഇങ്ങനെ എത്രയെത്ര കേസുകള്‍ ഇതിയാന്‍ അട്ടിമറിച്ചിരിക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം, ചാക്ക് രാധാകൃഷ്ണന്‍ പ്രതിയായ മലബാര്‍ സിമന്റ്‌സിലെ ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകം, മുസ്‌ലിംലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ വധത്തിലെ മൊഴിമാറ്റം, ഗണേഷ്-യാമിനി തര്‍ക്കം തുടങ്ങി എത്രയെത്ര അട്ടിമറികള്‍. ഐസ്‌ക്രീം കേസ് അട്ടിമറിക്കാന്‍ സഹായിച്ച സി പി എമ്മിനോട് നന്ദികാണിക്കേണ്ടേ? അതിനു വേണ്ടി ഇനിയെന്തെല്ലാം കുഞ്ഞാപ്പ ചെയ്യാനിരിക്കുന്നു. പാര്‍ടിക്കു വേണ്ടി സമരത്തിനു ഇറങ്ങുന്നതിനു മുമ്പ് ലീഗു പ്രവര്‍ത്തകരും യൂത്തുലീഗുകാരും രണ്ടു വട്ടം ആലോചിക്കട്ടെ. ഷുക്കൂറിന് ജീവന്‍ പോയി. കേസിനും തുമ്പുണ്ടാവുമെന്നും തോന്നുന്നില്ല. ജയ് കുഞ്ഞാപ്പ.
Related Posts Plugin for WordPress, Blogger...