Monday, May 2, 2011

ഭീകരവാദം അവസാനിക്കുമോ?


                 ഉസാമ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പില്ല എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് സി ഐ എ കമാണ്ടോകള്‍ പാക്കിസ്ഥാനില്‍ നടത്തിയ ഓപ്പറേഷനില്‍ അദ്ദേഹം വധിക്കപ്പെട്ടുവെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ തന്നെ പുറത്തുവിട്ടത്. ഇസ്‌ലാമാബാദിലെ അബോട്ടിബാദിലുള്ള ഒളിത്താവളത്തില്‍ വെച്ച് ലാദന്റെയും മകന്റെയും മറ്റ് രണ്ടുപേരുടെയും കഥകഴിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു അമേരിക്ക. വിവരമറിഞ്ഞ് ഞെട്ടിയുണര്‍ന്ന അവിടുത്തെ ജനങ്ങള്‍ തെരുവുകളിലേക്കൊഴുകി, ആഹ്‌ളാദ നൃത്തമാടി. അവര്‍ക്ക് ഭൂമുഖത്ത് ഉസാമ എന്ന ഒരു ശത്രു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയെ സംബന്ധിച്ചെടുത്തോളം അദ്ദേഹം കഥാവശേഷനായാല്‍ പിന്നെ ഭീകരവാദം പഴങ്കഥയാവും. അതുകൊണ്ടാണ് ലാദന്‍ വധം പുറത്തുവിട്ട ഒബാമ ഈ സംഭവത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ചത്.

                  ഉസാമ ഇനി ഭൂമുഖത്ത് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ മൃതദേഹം തന്നെ ഇപ്പോള്‍ അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമാണ്. പാക്കിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയില്‍ പര്‍വതനിരകളിലെ കാടുകളിലെവിടെയോ അദ്ദേഹമുണ്ടെന്ന് അമേരിക്ക ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോഴും അത് വിശ്വസിക്കാന്‍ വിഷമം തോന്നിയിരുന്നു. കാരണം ഈ പ്രദേശങ്ങളൊക്കെ കഴിഞ്ഞ പത്തുവര്‍ഷമായി അരിച്ചുപെറുക്കിയ അമേരിക്കന്‍ സേനക്ക് പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് വിശ്വസിക്കുക പ്രയാസകരമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണം പ്രചരിച്ച സന്ദര്‍ഭങ്ങളിലെല്ലാം അല്‍ ജസീറ ചാനലിലൂടെ നിഷേധക്കുറിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. എന്തായാലും ലാദനെ നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കെല്ലാം ഭയമായിരുന്നു. അമേരിക്കന്‍ ഭരണാധികാരികളെ പോലും കിടുകിടാ വിറപ്പിച്ച ഒരേ ഒരാള്‍ ലോകത്ത്ബിന്‍ ലാദന്‍ മാത്രമാണ്. മെലിഞ്ഞ് ശോഷിച്ച ഒരു താടിക്കാരന്‍, ശബ്ദം തീരെ താഴ്ത്തി സംസാരിക്കുന്ന ക്ഷീണിതനായ മധ്യവയസ്‌ക്കന്‍, അഫ്ഗാന്‍ മലനിരകളില്‍ ഏറെക്കുറെ ഏകാകിയായി നടന്നുനീങ്ങുന്ന ലാദനെ വാര്‍ത്താ മാധ്യമങ്ങളില്‍ കണ്ടവര്‍ക്കാര്‍ക്കും അദ്ദേഹം ഒരു ഭീകരവാദിയാണെന്ന് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. വധത്തിന് ശേഷവും അതു തന്നെയല്ലേ അവസ്ഥ.

                സമ്പന്നതയുടെ മടിത്തട്ടില്‍ പിറന്നുവീണ ഉസാമ വിദ്യാസമ്പന്നനുമായിരുന്നു. ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദമുണ്ടായിരുന്ന ലാദനെ തീവ്രവാദിയാക്കിയത് അമേരിക്ക തന്നെയാണ്. അഫ്ഗാന്‍ ഭരണകൂടത്തെ കെട്ടുകെട്ടിക്കാന്‍ അവര്‍ ലാദനെ കരുവാക്കി. 1988ലാണ് അദ്ദേഹം അല്‍ഖാഇദ സ്ഥാപിച്ചത്. സോവിയറ്റ് യൂന്യന്റെ തകര്‍ച്ചയോടെ ഏകധ്രുവ ലോകം കെട്ടിപ്പടുക്കാന്‍ കച്ചമുറുക്കിയ അമേരിക്കക്കെതിരെ തിരിയാന്‍ ലാദനെയും സഹപ്രവര്‍ത്തകരെയും പ്രേരിപ്പിച്ചത് സ്വാഭാവികം മാത്രമായിരുന്നു. അത് അവസാനം അമേരിക്കക്കെതിരെ വിശുദ്ധ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിലാണ് കലാശിച്ചത്.

               2001 സപ്തമ്പര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബോമ്പിംഗ് അമേരിക്കയെ മാത്രമല്ല ലോകത്തെ മുഴുവനും അമ്പരപ്പിച്ച സമാനതകളില്ലാത്ത സംഭവമായിരുന്നു. മുവ്വായിരത്തിലേറെ അമേരിക്കക്കാര്‍ വധിക്കപ്പെട്ടു. പരമ്പരാഗത രീതിയില്‍ അമേരിക്കയെ ആക്രമിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് അമേരിക്ക ഉറച്ചുവിശ്വസിച്ചിരുന്നു.  അതുകൊണ്ട് ലോകത്തെവിടെയും ഇടപെടാന്‍ അവര്‍ക്ക് വല്ലാത്ത ആവേശമായിരുന്നു.  വിവിധ രാജ്യങ്ങളില്‍ നിര്‍ബാധം ഇടപെടുകയും അവിടങ്ങളില്‍ ആഭ്യന്തര ശൈഥില്യം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെ ചോദ്യംചെയ്യാന്‍ ആരും ധൈര്യപ്പെടാതിരുന്നിടത്താണ് ഉസാമ ബിന്‍ ലാദന്‍ എന്ന ചുണക്കുട്ടി അവിശ്വസനീയമാംവിധം വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും യു എസിന്റെ അഭിമാനസ്തംഭങ്ങളായ ബഹുനില സമുച്ഛയം   വിമാനങ്ങള്‍ ഉപോയഗിച്ച് ഇടിച്ചുതകര്‍ത്തത്. അമേരിക്കയുടെ മുഖത്തടിയേറ്റതില്‍ സഖ്യശക്തികളൊഴിച്ച് എല്ലാവരും അത്യന്തം ആഹ്‌ളാദിച്ച സന്ദര്‍ഭമായിരുന്നു അതെങ്കിലും നിരപരാധികള്‍ കൊല്ലപ്പെട്ടതിലെ പ്രതിഷേധത്തില്‍ ആ സന്തോഷം മുങ്ങിപ്പോയി. സപ്തമ്പര്‍ 11 ന് ശേഷം വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളും അല്‍ഖാഇദക്കും ലാദനുമെതിരെ ജനരോഷം വളര്‍ത്താനാണ് ഉപകരിച്ചത്.

               എന്നാല്‍ ലാദന്റെ വധത്തോടെ ലോകത്ത് ആത്യന്തികമായി ഭീകരവാദം അവസാനിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. ലാദന്‍ അമേരിക്കക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നവര്‍ വേറെയുമുണ്ട്. അനീതി മുടിയഴിച്ചാടുമ്പോഴാണ് ഭൂമുഖത്ത് തീവ്രവാദവും ഭീകരവാദവുമൊക്കെ തഴച്ചുവളരുക. ലോകത്ത് ഭീകരവാദം വളര്‍ത്തുന്നതില്‍ അമേരിക്കയുടെയും ഇസ്രായീലിന്റെയും തെറ്റായ നയങ്ങള്‍ക്ക് തന്നെയാണ് ഇന്നും മുഖ്യപങ്ക്. ഇനിയിപ്പോള്‍ അനീതി എവിടെ കണ്ടാലും പൗരുഷം സടകുടഞ്ഞെഴുനേല്‍ക്കുമെന്നതിന്റെ തെളിവാണ് ഈജിപ്തിലെയും ടുണീഷ്യയിലെയും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെയും പുതിയ സംഭവ വികാസങ്ങള്‍.

               പാക്കിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനം സജീവമാണെന്ന ഇന്ത്യയുടെ വാദം അസ്ഥാനത്തല്ലെന്ന് ഇപ്പോഴെങ്കിലും ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവണം. പാക്കിസ്താന്റെ സഹായത്തോടെയാണ് ലാദനെ കണ്ടെത്താനായത് എന്ന കാര്യം വിസ്മരിക്കുന്നില്ല. ലാദന്‍ കഥാവശേഷനായെങ്കിലും അല്‍ഖാഇദയും ലഷ്‌ക്കറെ ത്വയ്ബയും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. ഒരു പക്ഷെ കൂടുതല്‍ സജീവമാകാനും സാധ്യതയുമുണ്ട്.  അതുകൊണ്ട് ഇന്ത്യയടക്കം തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ ജാഗ്രത തുടരേണ്ടതുണ്ട്.

               ഉസാമ വധിക്കപ്പെട്ടതിലൂടെ രക്ഷപ്പെടാന്‍ പോകുന്നത് ഒബാമയാണ്. പ്രസിഡണ്ടിന്റെ നയങ്ങളില്‍ അമേരിക്കക്കാര്‍ തൃപ്തരായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന ഒബാമക്ക് ബുഷ് തുടങ്ങിവെച്ച സമരം വിജയിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഇനി സധൈര്യം ജനങ്ങളെ സമീപിക്കാം. പ്രസിഡണ്ട് പദവിയില്‍ അടുത്ത ഊഴവും തനിക്ക് തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്യാം. 

2 comments:

  1. Usama Bin Ladan Maranappettu Ennu Karuthuka Sadhyamalla.Poakatte Kollappettu Ennu Sankalppikkuka. Ennalum Americakko Neethi Nadappakkunnavar Ennu Swayam Ketti Goashikkunnavar Paalastheenile Aaayirangale Vadhikkunna Israyeline Enthukonttu Pidichu Kettunnilla???.Americakku Ithinonnum Dhaarmikamaayi Avakaashamilla!!! Theercha !! Ja'far Atholikku Abinandanangal!!!!!!!

    ReplyDelete
  2. ഉസാമ വധിക്കപ്പെട്ടതിലൂടെ രക്ഷപ്പെടാന്‍ പോകുന്നത് ഒബാമയാണ്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന ഒബാമക്ക് ബുഷ് തുടങ്ങിവെച്ച സമരം വിജയിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഇനി സധൈര്യം ജനങ്ങളെ സമീപിക്കാം. പ്രസിഡണ്ട് പദവിയില്‍ അടുത്ത ഊഴവും തനിക്ക് തന്നെ എന്ന് ഉറപ്പിക്കുകയും ചെയ്യാം. ......അപ്പോള്‍ ഈ നാടകതുനു പിന്നില്‍ അതാണ്‌ കാര്യം...

    ReplyDelete

Related Posts Plugin for WordPress, Blogger...