Wednesday, May 11, 2011

അധികാരം ആര്‍ക്ക്?


               കേരളത്തിലെ രണ്ടു പ്രമുഖ ദൃശ്യമാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ ഒന്നില്‍ യു ഡി എഫിനും മറ്റൊന്നില്‍ എല്‍ ഡി എഫിനുമാണ് മുന്‍തൂക്കം. സി എന്‍ എന്നും ഐ ബി എന്നും മനോരമ ന്യൂസും ചേര്‍ന്നു നടത്തിയ സര്‍വേയില്‍ ഇടതുമുന്നണിക്ക് 69 മുതല്‍ 77 വരെ സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. ഏഷ്യാനെറ്റ് ന്യൂസ്, സീ ഫോര്‍ സര്‍വെയില്‍ ഐക്യമുന്നണി 72 മുതല്‍ 82 വരെ സീറ്റുകള്‍ നേടി അധികാരത്തിലേറും. മുഖ്യമന്ത്രിയാകാന്‍ ആരാണ് യോഗ്യന്‍ എന്ന ചോദ്യത്തിന് എല്ലാ സര്‍വേകളിലും വി എസ് തന്നെയാണ് മുന്നില്‍. മറ്റ് അഞ്ചു സര്‍വ്വെകളിലും എല്‍ ഡി എഫ് പുറകിലാണ്. എന്നാല്‍ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതായി എല്ലാവരും എടുത്തുപറയുന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രത്തിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളായ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡവലപ്പിംഗ്  സൊസൈറ്റീസ് ആണ് മനോരമക്കും സി എന്നിനും വേണ്ടി സര്‍വെ നടത്തിയത്. യു ഡി എഫിന് 63 മുതല്‍ 71 വരെ സീറ്റേ അവര്‍ കാണുന്നുള്ളൂ. അതുകൊണ്ടിപ്പോള്‍ ഇരുമുന്നണി നേതാക്കളും അസ്വസ്ഥരാണ്. നാക്കറ്റത്ത് ഉമിനീരിന്റെ അണക്കെട്ട് പണിത് കാത്തിരിക്കുന്ന യു ഡി എഫ് നേതാക്കള്‍ക്കാണ് ഏറെ അങ്കലാപ്പ്. വലിയ പ്രതീക്ഷികളൊന്നും താലോലിക്കാനില്ലാതിരുന്ന ഇടതു നേതാക്കള്‍ക്ക് വേണമെങ്കില്‍ അവരുടെ സാമ്രാജ്യത്തിലിരുന്നു തല്‍ക്കാലം ഏമ്പക്കം വിടാം.

                വോട്ടെടുപ്പ് നടന്നതിന് ശേഷമുള്ള പോസ്റ്റ് പോള്‍ സര്‍വ്വെയാണ് ചാനലുകള്‍ നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കകം വോട്ടര്‍മാരെ വീടുകളില്‍ ചെന്ന് കണ്ട് നടത്തുന്നതാണ് പോസ്റ്റ്‌പോള്‍. തെരഞ്ഞെടുപ്പ് നടന്നയന്ന് വോട്ട് ചെയ്തിറങ്ങിയ ഉടനെയോ അന്ന് തന്നെ വീട്ടില്‍ ചെന്ന് ഹിതമറിയുന്നതിനെയോ എക്‌സിറ്റ് പോള്‍ എന്നാണ് പറയുക. കേരളം പോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള സംസ്ഥാനത്ത് എക്‌സിറ്റ്‌പോള്‍ ഏറെക്കുറെ കൃത്യമായിരിക്കും. ഒരാഴ്ചക്ക് ശേഷം വീടുകളില്‍ പോയി നടത്തുന്ന സര്‍വ്വെയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അഭിപ്രായം മറച്ചുവെക്കാനും തെറ്റിദ്ധരിപ്പിക്കാനും സാധ്യത ഏറെയാണ്.

കൃത്യവും കണിശവുമായ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ  നാളെ രാവിലെ വരെ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയക്കാര്‍ക്ക് ഒരു വകയായി എന്നതിലപ്പുറമുള്ള ഗൗരവമൊന്നും ഈ സര്‍വ്വെക്ക് ആരും കല്പിക്കുമെന്ന് തോന്നുന്നില്ല. ഭരണം കാത്തിരിക്കുന്ന യു ഡി എഫാണോ വീണ്ടും ഒരവസരം കൂടി പ്രതീക്ഷിക്കുന്ന എല്‍ ഡി എഫാണോ അടുത്ത അഞ്ചുവര്‍ഷം നാട് ഭരിക്കുക എന്നതു തന്നെ സാധാരണ ജനത്തെ സംബന്ധിച്ചെടുത്തോളം അവരെ അലട്ടുന്ന പ്രശ്‌നവുല്ല. ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറുന്നു അത്രമാത്രം.

              വിജയത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയിലും പുണ്യയാത്രയിലുമായിരുന്നു സ്ഥാനാര്‍ത്ഥികളില്‍ മിക്കവരും. കൂട്ടലും കിഴിക്കലുമായി സമയം തള്ളിനീക്കി അവിശ്വാസികള്‍. എന്നാല്‍ എല്ലാവര്‍ക്കും കല്ലുകടിയായാണ് സര്‍വ്വെ ഫലം പുറത്തുവന്നത്. പലര്‍ക്കും അവരുടെ വര്‍ണക്കിനാക്കള്‍ ഞെട്ടറ്റു വീണതുപോലെ. നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം തന്നെ ശ്രദ്ധിക്കുക. "എല്ലാം നമ്മള്‍ വിചാരിക്കുന്നതുപോലെ നടക്കണമെന്നില്ലല്ലോ''.

               വോട്ടെടുപ്പില്‍ സമുദായ ധ്രുവീകരണം നടന്നുവെന്നാണ് ഏഷ്യാനെറ്റിന്റെ സര്‍വ്വെ സൂചിപ്പിക്കുന്നത്. അത് ശരിയാണെങ്കില്‍ നിരുത്സാഹപ്പെടുത്തപ്പെട്ടേ മതിയാവൂ. സവര്‍ണ ഹിന്ദുക്കളില്‍ 46 ശതമാനവും ഈഴവരില്‍ 33 ശതമാനവും മുസ്‌ലിംകളില്‍ 50 ശതമാനവും പിന്നാക്ക ഹിന്ദുക്കളില്‍ 40 ശതമാനവും സിറിയന്‍ ക്രിസ്ത്യാനികളില്‍ 75 ശതമാനവും യു  ഡി എഫിനാണ് വോട്ടുചെയ്തതെങ്കില്‍ എല്‍ ഡി എഫിന് ഇത് യഥാക്രമം 35ഉം 57ഉം 47ഉം 37ഉം 20ഉം ശതമാനമാണ്. നിഷ്പക്ഷ വോട്ടര്‍മാരുടെ പങ്ക് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കുമെന്നാണ് മനോരമ സര്‍വ്വെക്ക് നേതൃത്വം നല്‍കിയ യോഗേന്ദ്രയാദവിന്റെ അഭിപ്രായം.

               പ്രവചനങ്ങള്‍ പലപ്പോഴും ശരിയാവണമെന്നില്ല. കര്‍ണാടകയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും മുഖ്യമന്ത്രി യദ്യൂരപ്പയും തിരിച്ചുവരില്ലെന്നായിരുന്നു സര്‍വ്വെക്കാരുടെ പ്രവചനം. എന്നാല്‍ എല്ലാ കണക്കപ്പിള്ളമാരെയും കാശിക്കയച്ച് യദ്യൂരപ്പ അധികാരം നിലനിര്‍ത്തി. കേരളത്തില്‍ പ്രവചനാതീതമായ പരാജയമാണ് കഴിഞ്ഞ തവണ യു ഡി എഫ് ഏറ്റുവാങ്ങിയത്. ബിഹാറില്‍ നിതീഷ്‌കുമാര്‍ വന്‍ ഭൂരിപക്ഷം നേടുമെന്ന സര്‍വ്വെ പ്രവചനം യാഥാര്‍ഥ്യമാവുകയും ചെയ്തു. പ്രവചനം ചിലര്‍ക്ക് ചിലകാലമൊത്തിടും; അത്രമാത്രമേ പറയാനൊക്കൂ.
സി എന്‍ എന്‍-ഐ ബി എല്‍ സര്‍വ്വെയില്‍ പശ്ചിമ ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുഭരണം അവസാനിക്കുമെന്നും കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം 222-234 സീറ്റുകള്‍ നേടി വന്‍വിജയം കൊയ്യുമെന്നും വെളിപ്പെടുത്തിയിരിക്കുന്നു. തമിള്‍നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡി എം കെക്കാണ് മുന്‍തൂക്കം.  ഡി എം കെ ഒന്നാമതെത്തുമെന്ന് പ്രവചിച്ചത് ഹെഡ്‌ലൈന്‍സ് ടുഡെയാണ്. അസമില്‍ 64-72 സീറ്റ് നേടി കോണ്‍ഗ്രസ് തന്നെ അധികാരം നിലനിര്‍ത്തുമത്രെ. അതുകൊണ്ട് എല്ലാ സര്‍വെകളും ഒരിക്കലും ശരിയാവുകയില്ലെന്ന് ഉറപ്പായി. ചിലപ്പോള്‍ ഇതിനേക്കാല്‍ മെച്ചപ്പെട്ട വിലയിരുത്തലുകള്‍ ചായക്കടകളിലെ സാദാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവരും. ആര് വിജയിച്ചാലും പരാജയപ്പെട്ടാലും  ഇരുമുന്നണികള്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുന്നതാവും തെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി ആരെന്ന് നിശ്ചയിക്കാന്‍ തന്നെ ഇരുമുന്നണികളും കേന്ദ്ര നേതൃത്വത്തെ ആശ്രയിക്കേണ്ടി വരും.

2 comments:

  1. ഇതിനേക്കാല്‍ മെച്ചപ്പെട്ട വിലയിരുത്തലുകള്‍ ചായക്കടകളിലെ സാദാ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞുവരും!

    അതെ!!

    ReplyDelete
  2. പ്രവചനങ്ങളിലും ഇപ്പോള്‍ മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ ഒളിഞ്ഞിരിക്കുന്നില്ലേ എന്നൊരു സംശയം ..ചാനലുകളുടെ എണ്ണം കൂടും തോറും ദിവസവും exclusive വാര്‍ത്തകള്‍ കെട്ടി ചമക്കപ്പെടുന്നു ....:)

    ReplyDelete

Related Posts Plugin for WordPress, Blogger...