Monday, December 3, 2012

ശവമഞ്ചവുമേന്തി ലീഗ് വീണ്ടും


          ഇന്ത്യന്‍ മുസ്‌ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടന എന്ന് സ്വയം അവകാശപ്പെടുന്ന മുസ്‌ലിംലീഗിന്റെ ദേശീയ കൗണ്‍സില്‍ യോഗം കോഴിക്കോട്ട് സമാപിച്ചത് രാജ്യത്തെ മുസ്‌ലിംകള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് കാര്യമായ ഒരു ചര്‍ച്ചയും നടത്താതെ. വെറും ഭാരവാഹി പ്രഖ്യാപനം നടത്തി രണ്ടുമണിക്കൂര്‍ കൊണ്ട് യോഗം അവസാനിപ്പിച്ചു. ശനിയാഴ്ച ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലെ പ്രമേയങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതേയില്ല. അതിന്റെ ആവശ്യവുമില്ല. പിറ്റേന്നത്തെ വാര്‍ത്താ കവറേജിന് പ്രമേയങ്ങള്‍ വേണം. അത്രയേ ഉള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍ ധാരാളമുണ്ടെന്നും അവരെ    വിട്ടയക്കണമെന്നായിരുന്നു പ്രമേയം. അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുമെന്നൊന്നും ആരും തെറ്റിദ്ധരിക്കുകയുമരുത്.

          നിരപരാധികളായ മുസ്‌ലിം യുവാക്കളെ ഭീകരവാദികളും തീവ്രവാദികളുമാക്കി ജയിലിലടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.  ഭീകരവാദത്തിനെതിരായ നിയമം മറ്റൊരു ഭീകരവാദമായി.  രാജ്യത്തെ ന്യൂനപക്ഷ മതേതര പ്രസ്ഥാനങ്ങളും പ്രമുഖ വ്യക്തികളും  പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍  മന്‍മോഹന്‍ സിംഗിന്റെയും സോണിയാഗാന്ധിയുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന തിരക്കിലായിരുന്നു  ലീഗ്.    പാചകവാതകത്തിന് നിയന്ത്രണ മേര്‍പ്പെടുത്തിയപ്പോഴും പെട്രോളിനും ഡീസലിന് വില കുത്തനെ കൂട്ടിയപ്പോഴും ആരും വാ തുറന്നില്ല. അഹമദ് സാഹിബിന്‍രെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ടി എക്‌സിക്യൂട്ടീവിന്റെ പ്രമേയം കണ്ടവരൊക്കെ ചിരിച്ച് മണ്ണു കപ്പിയിട്ടുണ്ടാവും. ചുരുങ്ങിയ പക്ഷം   സര്‍ക്കാരില്‍ നിന്ന് മാറിനിന്നിട്ടായിരുന്നു അഹമ്മദ് സാഹിബ് പ്രമേയം പാസ്സാക്കേണ്ടിയിരുന്നത്.  ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മന്ത്രിസഭ വിടാത്ത പാര്‍ട്ടിയില്‍ നിന്ന് ബുദ്ധിയുള്ളവരാരും രാജി പ്രതീക്ഷിക്കില്ലെന്ന കാര്യം വേറെ.

          ബാബ്‌രി മസ്ജിദ് തകര്‍ന്നപ്പോള്‍   തകര്‍ന്നുപോയ പാര്‍ടി് ലീഗ് മാത്രമാണ്.  എട്ട് സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു അന്ന് പാര്‍ടി. അഖിലേന്ത്യാ പ്രസിഡണ്ടിനെയടക്കം ഭാരവാഹികള്‍ മിക്കവരും പുറത്തായി. ആ കളങ്കം കഴുകിക്കളയാനാവില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അപമാനം സമ്മാനിച്ചവരെ വിശ്വാസത്തിലെടുക്കാന്‍ ആര് തയാറാവും? കേവലം കേരളത്തിലെ അധികാരപങ്കാളിത്തം നിലനിര്‍ത്താന്‍ രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളില്‍ വേരോട്ടം സിദ്ധിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ  കറ്റപോലെ ചവിട്ടി മെതിച്ചവരെ ആര് വിശ്വസിക്കും?  അങ്ങനെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ധാര്‍മിക രോഷത്തില്‍ ഒലിച്ചുപോയ ഒരു പ്രസ്ഥാനത്തിന്റെ ശവമഞ്ചവുമേന്തിയാണ് അവരിപ്പോള്‍ കോഴിക്കോട്ട് ഒത്തുകൂടിയത്. മുമ്പൊരിക്കല്‍   സെയ്തുമ്മര്‍ ബാഫഖിത്തങ്ങളുടെയും ഇ ടി ബഷീറിന്റെയും വിമത ലീഗ് വിശേഷിപ്പിച്ചത് ഇന്ത്യന്‍ ശൂന്യന്‍ മുസ്ലിംലീഗ് എന്നായിരുന്നു. അതിപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പുലര്‍ന്നു.

          നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേട്ടതാണ് ഒരാള്‍ക്ക് ഒരു   പദവി.  സംസ്ഥാന സെക്രട്ടറിമാരായിരുന്ന ടി എ അഹമദ് കബീറിനെയും എം കെ മുനീറിനെയും കെ എന്‍ എ ഖാദറിനെയും ഒഴിവാക്കി. പി കെ കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി പദം വിശ്വസ്തനായ കെ പി എ മജീദിന് കൈമാറി.  മറ്റൊരു ജനറല്‍ സെക്രട്ടറിയാവാന്‍ ഇ ടി ബഷീറിന് ഭാഗ്യം സിദ്ധിച്ചുവെങ്കിലും അതിന് ആയുസ്സുണ്ടായില്ല. അതിന്റെ കാരണങ്ങള്‍ അങ്ങാടിപ്പാട്ടാണ്.

          അഖിലേന്ത്യാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ഇരട്ടപദവിയായി. സമദാനിക്കും ബഷീറിനുമുണ്ട് രണ്ടുപദവികള്‍. അതിന് കാരണം അഖിലേന്ത്യാ കമ്മിറ്റി വേറെ. സംസ്ഥാനം അതിന് മീതെ.  പദവികളിലും അങ്ങനെ തന്നെ. പാര്‍ടി ഭരണഘടനയില്‍ ഇതൊന്നും കാണില്ല.  കുഞ്ഞാലിക്കുട്ടിയുടെ മനോവ്യാപാരത്തിന് അനുസരിച്ച് നീങ്ങുന്ന പാര്‍ടിക്ക് എന്തിന് വേറെ ഭരണഘടന.

          യൂത്തുലീഗ് അഖിലേന്ത്യാ തലത്തില്‍ വ്യാപിപ്പിക്കാന്‍ ലീഗ് ശ്രമം തുടങ്ങിയിട്ട് ദശാബ്ദങ്ങളേറെയായി. ആദ്യം എം കെ മുനീറിനായിരുന്നു ആ ചുമതല.  സിമിക്കാരനായ സമദാനി ലീഗില്‍ വന്നപ്പോള്‍  അദ്ദേഹത്തെ കണ്‍വീനറാക്കി. പിന്നീട് കെ ടി ജലീലിനായിരുന്നു ആ സൗഭാഗ്യം. അതിന് ശേഷം കെ എം ഷാജി. ഇപ്പോഴിതാ   പി കെ ഫിറോസ്. മുനവ്വറലി ശിഹാബിനെ ഒന്നു പരീക്ഷിച്ചുകൂടേ എന്ന് അടക്കം പറഞ്ഞവരുണ്ട്. പക്ഷെ മുനവ്വറിനെ ചിലര്‍ക്ക് വിശ്വാസമില്ല. അതിനുമുണ്ട്  കാരണം.

          എന്തായാലും ഒരു കാര്യം ഉറപ്പ്.  അഖിലേന്ത്യാ യൂത്ത്  എന്നും ഒരു സ്വപ്നം മാത്രമായിരിക്കും. നിര്‍ബന്ധമാണെങ്കില്‍ ഒരു ഖാദര്‍മൊയ്തീനെ കണ്ടെത്തി സംസ്ഥാന യൂത്തുലീഗിന് പ്രമോഷന്‍ നല്‍കി തൃപ്തിയടയാം. അല്ലെങ്കിലും ആര്‍ക്കു വേണം ഈ അഖിലേന്ത്യ. ലീഗ് തന്നെ മലപ്പുറത്ത് മാത്രം മതി. അഞ്ചോ പത്തോ എം എല്‍ എ മാരും ഒന്നോ രണ്ടോ മന്ത്രിമാരും ഉണ്ടായാല്‍ തന്നെ ധാരാളം. സംഗതി കുശാല്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...