Monday, June 20, 2011

കവര്‍ച്ചക്കാരുടെ അഴിഞ്ഞാട്ടം


              കവര്‍ച്ചക്കാരും കൊള്ളക്കാരും തട്ടിപ്പുകാരുമെല്ലാം ഇപ്പോഴും ഈ കൊച്ചുസംസ്ഥാനത്ത് ആടിത്തിമര്‍ക്കുകയാണ്. ഭരണം മാറിയതൊന്നും അവരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു തോന്നുന്നു.  തലസ്ഥാനനഗരിയില്‍ പോലും അവരുടെ സൈ്വരവിഹാരത്തിന് ഇപ്പോഴും കുറവൊന്നുമില്ല. ഇരുട്ടിന്റെ മറവൊന്നുമില്ലാതെ പട്ടാപ്പകല്‍ തന്നെ അവര്‍ അഭീഷ്ടം സാധിച്ചു തിരിച്ചുപോകുന്നു. ആള്‍പാര്‍പ്പുള്ള വീടുകളില്‍ കയറിച്ചെന്ന് വീട്ടുടമസ്ഥനെ കാളിംഗ്‌ബെല്ലടിച്ച് വിളിച്ചുണര്‍ത്തി കെട്ടിയിട്ട് ഉദ്ദിഷ്ടകാര്യം നിറവേറ്റാന്‍ ഒരു മടിയുമില്ലെങ്കില്‍ ജനകീയ ഭരണകൂടം ശക്തമായി നിലകൊള്ളുന്ന രാജ്യത്തെ സംബന്ധിച്ചെടുത്തോളം ഇതിനേക്കാള്‍ ബീഭത്സമായി മറ്റെന്താണുള്ളത്? പൊലീസിന്റെ ശൗര്യം കുറഞ്ഞുവരുന്നുവെന്ന് പറഞ്ഞാല്‍ കേരള പൊലീസിന്റെ കാര്യത്തില്‍ ആരും അത് വകവച്ചു കൊടുക്കില്ല. പൊലീസും കവര്‍ച്ചക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണെങ്കില്‍ അതില്‍ വാസ്തവമുണ്ടാകാന്‍ തരമുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരവധി പരാമര്‍ശങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുക.

           ഒന്നരവര്‍ഷം മുമ്പ് വീട്ടമ്മയെ ബന്ദിയാക്കി കൊള്ളയടിച്ച അതേ വീട്ടിലാണ് ഒരു തമിള്‍ യുവാവ് വീട്ടുടമയും ഭാര്യയും മകനും വീട്ടുജോലിക്കാരിയുമടക്കം അഞ്ചുപേരെ കുത്തി സാരമായി പരിക്കേല്‍പ്പിച്ചത്. തിരുവനന്തപുരം പേട്ട കണ്ണമ്മുല നാലുമുക്ക് റോഡില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ വ്യവസായിയും പ്രശസ്ത പ്രവാസിസംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഭാരവാഹിയുമായ പ്രിയദാസിനും കുടുംബത്തിനുമാണ് അസാധാരമായ ഈ ദുരന്തം സംഭവിച്ചത്. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിക്ക് ഗുരുതരമാണ്. 2009 നവമ്പര്‍ 22ന് ഇതേ വീട്ടില്‍ എട്ടംഗ സംഘം പ്രിയദാസിന്റെ ഭാര്യ ജസിയെ കെട്ടിയിട്ട് ബെന്‍സ് കാറും ഒമ്പത് പവന്റെ ആഭരണവും 20000 രൂപയും കവര്‍ന്നിരുന്നു. തലസ്ഥാന നഗരിയെ ഞെട്ടിച്ച ഈ കവര്‍ച്ചയിലെ പ്രതികളുടെ ചിത്രം നഗരത്തിലെ ജ്വല്ലറിയിലെ സി സി ടിയില്‍ പതിഞ്ഞിരുന്നു. ഇത് ജസി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മഹരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍നിന്ന് പ്രതികളെ പിടികൂടാനായത്. ഇതില്‍ ഒരാളെ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കുകയുമുണ്ടായി. നാലുപ്രതികളെ  ഇനിയും പിടികിട്ടിയിട്ടില്ല.

            വീട്ടില്‍ പ്രിയദാസും കുടുംബവും ഒരു കുടുംബ സുഹൃത്തുമായി സംസാരിച്ചിരിക്കെയാണ്  കാളിംഗ് ബെല്ലടിച്ച് കതകു തുറപ്പിച്ച് അക്രമമെന്നത് അമ്പരപ്പ് മാത്രമല്ല ആശങ്കയും സൃഷ്ടിക്കുന്ന സംഭവമാണ്. അക്രമം വകവെക്കാതെ വീട്ടുകാര്‍ സാഹസത്തിന് മുതിര്‍ന്നതുകൊണ്ടാണ് അക്രമി പിടിക്കപ്പെട്ടത്. മണിച്ചെയിന്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തലസ്ഥാന നഗരിയില്‍ തുടര്‍ച്ചയായി ഒരു വീട്ടില്‍ തന്നെ കവര്‍ച്ചയും അക്രമവും നടന്നതിന്റെ വാര്‍ത്തയും പുറത്തുവന്നത്. മണിച്ചെയിന്‍ തട്ടിപ്പിലും പൊലീസുകാര്‍ക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

           ശക്തമായ സുരക്ഷാ സംവിധാനവും കാവല്‍ക്കാരുമുള്ള ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുന്നതിന്റെ വാര്‍ത്തകളുമായി തട്ടിച്ചുനോക്കുമ്പോള്‍ പേട്ടയിലെ അക്രമത്തില്‍ പുതുമ കണ്ടില്ലെന്നു വരാം. എന്നാല്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പകല്‍വെളിച്ചത്തില്‍ വീട്ടുകാരും സുഹൃത്തുക്കളും സംസാരിച്ചുകൊണ്ടിരിക്കെ ഇത്തരം സംഭവങ്ങള്‍ അതും മന്ത്രിമാരുടെയും ഉന്നത പൊലീസുദ്യോഗസ്ഥരുടെയും മൂക്കിന്റെ മുമ്പില്‍ പോലും നടക്കുന്നു എന്ന് വന്നാല്‍ പിന്നെ സംസ്ഥാനത്തെ ഏത് ഭാഗത്താണ് ഒരു സുരക്ഷ? നിഷ്പക്ഷവും നീതിപൂര്‍വവുമായ നിയമ നിര്‍വഹണവും ക്രമസമാധാനപാലനവും ഇവിടെ അസാധ്യമാവുന്നത് എന്തുകൊണ്ടാണെന്ന് ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ഹൃദയവ്യഥകള്‍ എന്തുകൊണ്ട് അവഗണിക്കപ്പെടുന്നു? ഇത്തരം കറുത്ത ഓര്‍മ്മകള്‍ എത്ര വേണമെങ്കിലും നമുക്ക് പുറത്തെടുക്കാനാവും. വിനാശകരമായ ഈ പ്രയാണത്തിന്  അറുതി വരുത്താന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് വരുമോ? ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും സംരക്ഷണം നല്‍കാന്‍ ആവുന്നില്ലെങ്കില്‍ പിന്നെ ഭരണകൂടങ്ങള്‍ക്ക് എന്താണൊരു പ്രസക്തി?

           പൊലീസും ക്രിമിനലുകളും തമ്മിലും രാഷ്ട്രീയക്കാരും കവര്‍ച്ചക്കാരും തമ്മിലുമൊക്കെയുള്ള ബന്ധം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലമാണിത്. പരസ്പര സഹായസഹകരണ സംഘം പോലെയാണ് നമ്മുടെ നാട്ടിലെ കാര്യങ്ങള്‍ എന്ന് വന്നിരിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ നേരിടാന്‍ നിയമമുണ്ടാക്കിയവര്‍ തന്നെ അവരുടെ രക്ഷകരായി എത്തുന്നത് നാം കാണുന്നു. ഭരണക്കാരും പ്രതിപക്ഷങ്ങളും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമെന്നല്ലാതെ യഥാര്‍ഥത്തില്‍ ഇവരുടെയെല്ലാം തണലിലാണ് എല്ലാ വൃത്തികേടുകളും അരങ്ങേറുന്നതും. എല്ലാവര്‍ക്കും അവരവരുടേതായ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നര്‍ഥം. പലരും ഇവരുടെ സഹായം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗപ്പെടുത്തുന്നവരുമാണ്.

           പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ഇത്തരം അവിശുദ്ധ വഴികള്‍ അടയ്ക്കാനും കൊള്ളയും കൊലയും  അമര്‍ച്ച ചെയ്യാനും ഉത്തമ മാര്‍ഗം എന്ന് വാദിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു എ കെ ആന്റണി. തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ തന്നെ പുകച്ചു പുറത്തുചാടിക്കുന്നതാണല്ലോ പിന്നീട്  കേരളം കണ്ടത്. അദ്ദേഹത്തിന്റെ ശിഷ്യനായ പുതിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഈ രംഗത്ത് ധാരാളം ചെയ്യാന്‍ കഴിയുമെന്ന് സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട.് അക്രമികളോടും കവര്‍ച്ചക്കാരോടും എള്ളോളം വിട്ടുവീഴ്ച പാടില്ല. അങ്ങനെ ചെയ്യുന്നത്  രാജ്യപുരോഗതിയുടെ വിതാനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹവും സഹപ്രവര്‍ത്തകരും തിരിച്ചറിയണം. ഇത്തരം കറുത്ത ശക്തികള്‍ക്ക് കരുത്തുപകരുന്ന  നടപടികളുമായി മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമായിരിക്കുകയും ചെയ്യും.  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...