Wednesday, July 11, 2012

കെ എ ടി എഫ് വിഡ്ഢിവേഷം കെട്ടുന്നു


            വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ ഓഫീസിനെതിരെ കെ എസ് യു  സംസ്ഥാന പ്രസിഡണ്ട് വി എസ് ജോയ് ഗുരുതരമായ ഓരാരോപണം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നും മന്ത്രിപോലും അറിയാത്ത ഉപജാപക സംഘത്തിന്റെ കയ്യിലാണ് ഓഫീസെന്നുമായിരുന്നു ആരോപണം. ഈ ആക്ഷേപം മനോരമ പത്രമാണ്  പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് മന്ത്രിയുംഅദ്ദേഹത്തിന്റെ പാര്‍ടിയും പോഷകഘടകങ്ങളും സര്‍ക്കാരുമൊക്കെയാണല്ലോ. വാര്‍ത്ത അടിസ്ഥാന രഹിതമാണെങ്കില്‍ അത് വ്യക്തമാക്കേണ്ടതും വകുപ്പുമന്ത്രിയോ മുഖ്യമന്ത്രിയോ ആണ്.

            എന്നാല്‍ ഇത്തരം പ്രസ്താവനകളെ കെ പി സി സി നിയന്ത്രിക്കണമെന്നും വി എസ് ജോയ് ബാഹ്യശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത് കണ്ടപ്പോള്‍ കൗതുകമാണ് തോന്നിയത്.  കെ പി സി സിക്ക് നിര്‍ദേശം നല്‍കലും  പ്രസ്താവനകളിലെ ഉളളുകള്ളികള്‍ ചോദ്യംചെയ്യലുമല്ല അധ്യാപക സംഘടനകളുടെ ജോലി. അവ കൈകാര്യംചെയ്യാന്‍ ബന്ധപ്പെട്ട പാര്‍ടികളും മുന്നണികളുമുള്ളപ്പോള്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകര്‍ അത്തരം തര്‍ക്കങ്ങളില്‍   കക്ഷി ചേരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്. കെ എ ടി എഫിന് അവര്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ തന്നെ ധാരാളം നിര്‍വഹിക്കാനില്ലേ? അത് ഭംഗിയായി നിര്‍വഹിച്ചിട്ട് പോരേ രാഷ്ട്രീയക്കാരെ   വരുതിയില്‍ നിര്‍ത്തല്‍.  ആരോടും വിധേയത്വമില്ലാത്ത ഒരു സ്വതന്ത്ര സംഘടനയായാണ്  കെ എ ടി എഫ്. ഇതുവരെ അറിയപ്പെട്ടത്. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരാണ് സംഘടനയില്‍ അധികമുള്ളത്. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചില നേതാക്കളാണ്  സംഘടനയുടെ അന്തസിന് നിരക്കാത്ത തറ രാഷ്ട്രീയത്തിന് ഇറങ്ങിത്തിരിക്കുന്നത്.  കെ എ ടി എഫിനെയും അതില്‍ അംഗത്വമെടുത്ത അധ്യപകരേയും അവഹേളിക്കുന്ന സമീപനമാണിത്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...