Tuesday, April 17, 2012

അമേരിക്കയുടെ അഹങ്കാരം


           ഭീകരതയുടെ പേരില്‍ ലോകരാഷ്ട്രങ്ങളെ മുഴുവന്‍ വിറപ്പിക്കുമ്പോഴും ഭീരുത്വത്തിന്റെ നടുത്തളത്തിലാണ് ഓരോ അമേരിക്കക്കാരനും. അവിടെ വിമാനമിറങ്ങുന്ന വിദേശികളെ മുഴുവന്‍ അവര്‍ക്ക് ഭയമാണ്. സപ്തമ്പര്‍ 11ന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഈ ഭീതി പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് വ്യക്തം. ലോകത്തിലെ ഏറ്റവും സുരക്ഷിതരെന്ന അഹങ്കാരത്തിന് അന്ത്യംകുറിച്ച സംഭവം അവിടെ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. സപ്തമ്പര്‍ 11ന്റെ അണിയറ രഹസ്യങ്ങള്‍ എന്തായിരുന്നാലും അമേരിക്കന്‍ ജനതക്ക് ഇന്നു മാത്രമല്ല എന്നും അതൊരു ദുസ്വപ്നം തന്നെയാണ്. ഇതില്‍നിന്ന് കരകയറണമെങ്കില്‍ അവര്‍ തുടര്‍ന്നുവരുന്ന നയങ്ങളും സമീപനങ്ങളും പൊളച്ചെഴുതുക തന്നെ വേണം.

           ഇന്ത്യയിലെ ലോകപ്രശസ്ത വ്യക്തിത്വങ്ങള്‍ പോലും അമേരിക്കയില്‍ അവഹേളിക്കപ്പൊട്ടുകൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി ഇതു തുടരുന്നു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം മുതല്‍ ബോളിവുഡ് താരം ഷാറൂഖ്ഖാന്‍ വരെ ഒന്നിലധികം തവണ ദുസ്സഹമായ അപമാനം ഏറ്റുവാങ്ങിയവരാണ്. കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫര്‍ണാണ്ടസ്, യു എന്‍ പ്രതിനിധി ഹര്‍ദീപ് പുരി, ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, കമലഹാസന്‍, ഇന്ത്യന്‍ അമ്പാസഡര്‍ മീരാ ശങ്കര്‍, വിപ്രോം ഉടമ അസീം പ്രേംജി,  മലയാള പിന്നണി ഗായകന്‍ ബിജു നാരായണന്‍ തുടങ്ങി നിരവധി പേര്‍ അമേരിക്കയുടെ ആതിഥ്യമര്യാദയുടെ ഈ മഹത്വം രുചിച്ചറിഞ്ഞവരാണ്. മൂന്നു വര്‍ഷത്തിനിടയില്‍ രണ്ടാംതവണയാണ് കിംഗ് ഖാന്‍ അമേരിക്കയില്‍ ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യം ചെയ്യലിന് വിധേയനാകുന്നത്. രണ്ടും ഭിന്ന സംഭവങ്ങളായിരുന്നു.

             2009ല്‍ ന്യൂജഴ്‌സിയിലെ നിവാര്‍ക് വിമാനത്താവളത്തിലായിരുന്നു ഷാറൂഖിന്റെ ആദ്യ ദുരനുഭവം. ഇപ്പോഴത്തേതാകട്ടെ യു എസിലെ പ്രശസ്തമായ യേല്‍ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പ് സ്വീകരിക്കാനും പ്രഭാഷണം നടത്താനും വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെട്ടപ്പോഴും. ഒപ്പമുണ്ടായിരുന്ന റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ പോകാന്‍ അനുവദിച്ച ശേഷം രണ്ടുമണിക്കൂര്‍ നേരം തടഞ്ഞുവെച്ചാണ് ഖാനെ വിട്ടയച്ചത്. അതിന് തന്നെ ബന്ധപ്പെട്ടവരുടെ ഇടപെടലുകള്‍ വേണ്ടിവന്നു. എല്ലാ അപമാനവും സഹിച്ചതിന് ശേഷം പതിവ്‌പോലെ ക്ഷമാപണവും വന്നു.

          പ്രമുഖരുടെ സ്ഥിതി ഇതാണെങ്കില്‍ എന്തായിരിക്കും അവിടെ ചെല്ലുന്ന സാധാരണ ഇന്ത്യക്കാരുടെ അവസ്ഥ. അതൊന്നും വാര്‍ത്തയാകാറില്ലെന്ന് മാത്രം. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യക്കാരുടെ ഗതി ഇതെങ്കില്‍ അറബ്-മുസ്‌ലിം രാജ്യങ്ങളില്‍ നിന്നെത്തുവരുടെ കാര്യം എത്ര ദയനീയമായിരിക്കും.

           മുസ്‌ലിം പേരുകളാണ് മിക്കപ്പോഴും അമേരിക്കക്ക് അലോസരമുണ്ടാക്കുന്നത്. രാഷ്ട്രപതി പദവിയില്‍നിന്ന് വിരമിച്ചശേഷം കഴിഞ്ഞവര്‍ഷം അമേരിക്ക സന്ദര്‍ശിച്ചപ്പോഴും ഡോ കലാമിനെ വിമാനത്തില്‍നിന്ന് വീണ്ടും വിളച്ചിറക്കി പരിശോധിച്ചു. ഓവര്‍കോട്ടും ഷൂസും അഴിപ്പിച്ചപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന:സാക്ഷിക്കുത്ത് അനുഭവപ്പെട്ടില്ല. അമേരിക്കയുടെ സുരക്ഷാ പരിശോധനയെ ന്യായീകരിക്കുന്നവരുണ്ട്. സപ്തമ്പര്‍ 11ന് ശേഷം അമേരിക്കയില്‍ ഭീകരാക്രമണം നടക്കാത്തത് ഇത്തരം കര്‍ക്കശമായ പരിശോധന കൊണ്ടാണെന്ന് അവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു.

          എന്തുകൊണ്ടാണ് അമേരിക്ക ലോകജനതയുടെ കണ്ണിലെ കരടായി മാറിയത്. അമേരിക്കയോടൊപ്പം തോളൊപ്പിച്ച് നില്‍ക്കാന്‍ ശേഷിയുള്ള റഷ്യ, ചൈന, ജപ്പാന്‍, റഷ്യ, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് ഇത്തരം അനുഭവം ആര്‍ക്കും ഉണ്ടാകാത്തതും എന്തുകൊണ്ടാണ്? അവര്‍ മറ്റ് ലോകരാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായും അവിഹിതമായും അമേരിക്കയെ പോലെ ഇടപെടാറില്ല. ലോകത്തിലെ പല രാജ്യങ്ങളിലും യു എസിന്റെ ഇടപെടലുകള്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ളതാണ്.

          രണ്ടാംലോക മഹായുദ്ധത്തിനൊടുവില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ബോമ്പ് വര്‍ഷിച്ചുകൊണ്ട് തുടക്കംകുറിച്ച അവരുടെ തേര്‍വാഴ്ച ഇന്നും അഭംഗുരം തുടരുകയാണ്. ലോകത്തിന്റെ മുക്ക് മൂലകളില്‍ സൈനികത്താവളങ്ങള്‍ സ്ഥാപിച്ചും ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിച്ചും ഭൂമിയുടെ ഉറക്കംകെടുത്തുന്ന അമേരിക്ക, കൊള്ളരുതായ്മകളുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായീലിനെ കൂട്ടുപിടിച്ച് പശ്ചിമേഷ്യയുടെ സമാധാനം തകര്‍ത്തതും അഫ്ഗാനിസ്ഥാന്‍ ഉഴുതുമറിച്ചതും ഇറാഖ് ചുട്ടുചാമ്പലാക്കിയതും അമേരിക്കയുടെ നേതൃത്തിലാണെന്നത് അമേരിക്കന്‍ പക്ഷപാതികള്‍ കാണാതെ പോകുന്നതാണ് കഷ്ടം.

           തിരുത്തേണ്ടതും പശ്ചാത്തപിക്കേണ്ടതും ആത്മപരിശോധന നടത്തേണ്ടതും അമേരിക്കയാണ്. ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ അവഹേളിക്കുക വഴി ഇവിടുത്തെ 110 കോടി ജനങ്ങളെയാണ് അവര്‍ അപമാനിക്കുന്നതു എന്ന് പറയേണ്ടിവരും. കലാമിനെയും ഷാറൂഖ് ഖാനെയുമൊക്കെ ഇവിടുത്തുകാര്‍ക്ക് അറിയാവുന്നതിനേക്കാള്‍ നന്നായി അമേരിക്കന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയാം. അമേരിക്കയില്‍ നേരിട്ട നിരവധി അവഹേളനങ്ങളെ കുറിച്ച് അവിടുത്തെ എമ്പസിയേയും യു എസ് ഗവണ്‍മെന്റിനെയും യഥാസമയം തന്നെ ഇന്ത്യാ ഗവണ്‍മെന്റ് അറിയിക്കാറുണ്ടെങ്കിലും അതൊക്കെ തൃണവല്‍ഗണിക്കപ്പെടുന്നുവെന്നതാണ് സത്യം. നിസ്സഹായരായി അപമാനം ഏറ്റുവാങ്ങുന്നതിന് പകരം അമേരിക്കയില്‍നിന്ന് ഇവിടെ എത്തുന്നവരെയും ഇത്തരം പരിശോധനക്ക് വിധേയമാക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയമായിരിക്കുന്നു.  അവിടെ നിന്ന് എത്തുന്ന ഏത് തല്ലിപ്പൊളികളെയും താലപ്പൊലിയേന്തി സ്വീകരിക്കുന്ന നമ്മുടെ സ്വഭാവം അവസാനിപ്പിക്കുകയും വേണം. സ്വന്തം കാലില്‍ കരുത്തോടെ നില്‍ക്കണമെങ്കില്‍ ചിലപ്പോള്‍ ഇത്തരം നടപടികള്‍ വേണ്ടിവരും. അമേരിക്കയെ അഹങ്കാരത്തിന്റെ അഴുക്കുചാലില്‍ നിന്ന് മോചിപ്പിക്കാനും അത്  ചിലപ്പോള്‍ സഹായകരമായേക്കും. യു എസ് ദുശ്ശാസനന്മാരുടെ വസ്ത്രാക്ഷേപത്തിന് ഇനിയൊരിക്കലും വഴങ്ങിക്കൊടുക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളെ കുറിച്ച് ഗൗരവപൂര്‍വം കേന്ദ്ര ഗവണ്‍മെന്റ് ആലോചിക്കണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...